ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഐന്‍സ്റ്റീന്‍
ഐന്‍സ്റ്റീന്‍

ആല്‍‌ബര്‍ട്ട് ഐന്‍‌സ്റ്റീന്‍ ആപേക്ഷിക സിദ്ധാന്തത്തിനു രൂപം നല്‍കിയ ഭൌതിക ശാസ്ത്രജ്ഞനാണ്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ ശാസ്ത്ര ഗവേഷകനായി പരക്കെ അംഗീകരിക്കപ്പെടുന്നു. 1921-ല്‍ ഭൌതിക ശാസ്ത്രത്തിനുള്ള നോബല്‍ പുരസ്കാരത്തിനര്‍ഹനായി.

ഉള്ളടക്കം

[തിരുത്തുക] ബാല്യം

ആധുനിക ഭൌതിക ശാസ്ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്ന ആല്‍ബര്‍ട്ട് ഐന്സ്റ്റീന്‍ 1879 മാര്‍ച്ച് 14ന്‍ ജര്‍മ്മനിയിലെ ഉലമില്‍ (Ulm) ജനിച്ചു. ഒരു വയസ്സുള്ളപ്പോള്‍ കുടുംബം മ്യൂണിക്കിലേക്ക് താമസം മാറ്റി. ലജ്ജാശീലനും സ്വപ്നജീവിയുമായിരുന്നു ബാലനാ‍യ ഐന്‍സ്റ്റീന്‍. അമ്മ മനോഹരമായി പിയാനോ വായിക്കുമായിരുന്നു. ബാലനായ ഐന്‍സ്റ്റീന്‍ അത് അവരില്‍ നിന്ന് പഠിച്ചു.

[തിരുത്തുക] കൌമാരം

ശാസ്ത്രീയോപകരണങ്ങളില്‍ കുട്ടിക്കാലത്തേ താല്പര്യം തോന്നിയ ഐന്‍സ്റ്റീന്‍ കണക്കില്‍ അതീവ മിടുക്കനും മറ്റ് വിഷയങ്ങളില്‍ സാധാരണക്കാ‍രനുമായിരുന്നു. പതിനഞ്ചു വയസ്സില്‍ ഐന്‍സ്റ്റീന്റെ കുടുംബം താമസം ഇറ്റലിയിലേക്ക് മാറ്റി. സ്വിറ്റ്സര്‍ലാന്റിലെ സൂറിച്ച് സര്‍വ്വകലാശാലയിലായിരുന്നു ഐന്‍സ്റ്റീന്റെ പഠനം. ഇവിടെ അദ്ദേഹത്തിന്റെ പ്രതിഭ വികസിച്ചു. ഊര്‍ജ്ജതന്ത്രത്തിലും കണക്കിലും അദ്ദേഹം അസാമാന്യ മിടുക്ക് കാട്ടി.

[തിരുത്തുക] യൌവ്വനം

1900ല്‍ പഠിത്തം പൂര്‍ത്തിയാക്കിയ അദ്ദേഹത്തിന്‍ ഇഷ്ടപ്പെട്ട അദ്ധ്യാപക ജോലി കിട്ടിയില്ല. അദ്ദേഹം ബെര്‍നിയിലെ സ്വിസ്സ് പേറ്റന്റ് ഓഫീസില്‍ ജോലിക്ക് ചേര്‍ന്നു. യുഗോസ്ലാവിയക്കാരി ശാസ്ത്രവിദ്യാര്‍ത്ഥിനിയായിരുന്ന മിലോവാ മാറക്കിനെ അദ്ദേഹം വിവാഹം ചെയ്തു. രണ്ട് പുത്രന്മാര്‍ ജനിച്ചു.

[തിരുത്തുക] പരീക്ഷണങ്ങള്‍

ഒഴിവു സമയത്ത് അദ്ദേഹം സ്വന്തം ഭൌതിക പരീക്ഷണങ്ങളില്‍ മുഴുകി. 1905ല്‍ അഞ്ച് ഗവേഷണ പ്രബന്ധങ്ങള്‍ അദ്ദേഹം പ്രസിദ്ധം ചെയ്തു. അതിലെ വിപ്ലവകരമായ ചില ആശയങ്ങള്‍ ശാസ്ത്രലോകത്തെ പിടിച്ചു കുലുക്കി. അതിലൊരു പ്രബന്ധം പ്രശസ്തമായ ‘ആപേക്ഷികതാ സിദ്ധാന്തം’ ആയിരുന്നു (Theory of Relativity). അതില്‍ പ്രപഞ്ചത്തിലെ വസ്തുക്കളുടെ കേവലമായ ചലനം ഒരു മിഥ്യയാണെന്നും ആപേക്ഷികമായ ചലനം മാത്രമേ ഉള്ളു എന്നും അദ്ദേഹം വാദിച്ചു. മറ്റൊരു പ്രബന്ധത്തില്‍ അദ്ദേഹം വസ്തുവും ഊര്‍ജ്ജവും തമ്മിലുള്ള ബന്ധം ചര്‍ച്ച ചെയ്തു. ഈ പ്രസിദ്ധ നിര്‍വചനത്തിന്റെ അടിസ്ഥാനത്തിലാണ്‍ 1945ല്‍ ആറ്റം ബോംബ് ഉണ്ടാക്കിയത്.

1906-ല്‍ സൂറിച്ച് സര്‍വ്വകലാശാല അദ്ദേഹത്തെ പ്രൊഫസ്സറാക്കി. 1916ല്‍ അദ്ദേഹം ‘ആപേക്ഷികതയുടെ പൊതുസിദ്ധാന്തം’ (General Theory of Relativity) പ്രസിദ്ധീകരിച്ചു. അത്യന്തം സങ്കീര്‍ണ്ണമായിരുന്ന ഈ സിദ്ധാന്തം അന്ന് ലോകത്തിലെ നാലു‍ ശാസ്ത്രജ്ഞന്മാര്‍ക്കേ മനസ്സിലായിരുന്നുള്ളുവെന്ന് പറയപ്പെടുന്നു. ഇത് അദ്ദേഹത്തെ ഒരു മഹാ ശാസ്ത്രകാരനാക്കിമാറ്റി. 1921-ല്‍ അദ്ദേഹം നോബല്‍ സമ്മാനത്തിനര്‍ഹനായി. ഫോട്ടോ ഇലക്ട്രീക് പ്രഭാവത്തെക്കുറിച്ചുള്ള പഠനമാണ് ഐന്‍സ്റ്റീനെ നോബല്‍ സമ്മാനാര്‍ഹനാക്കിയത്.

[തിരുത്തുക] അമേരിക്കയിലേക്ക്

1933ല്‍ ഹിറ്റ്ലറുടെ ക്രൂരതകള്‍ മൂലം അദ്ദേഹം യൂറോപ്പ് വിട്ടു. അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാല അദ്ദേഹത്തിനൊരു ഉയര്‍ന്ന സ്ഥാനം നല്‍കി. 1940ല്‍ അദ്ദേഹം അമേരിക്കന്‍ പൌരത്വം സ്വീകരിച്ചു. ജീവിതം മുഴുവനും അദ്ദേഹം കണക്കിലെയും ഭൌതികശാസ്ത്രത്തിലെയും സങ്കീര്‍ണ്ണമായ സമസ്യകള്‍ക്ക് ഉത്തരം തേടിക്കൊണ്ടിരുന്നു. സ്നേഹശീലനും സൌമ്യനുമായിരുന്ന അദ്ദേഹം യുദ്ധവിരോധിയായിരുന്നു. ന്യൂക്ലിയര്‍ സാങ്കേതികവിദ്യ മനുഷ്യനന്മയ്ക്ക് ഉപയോഗിക്കണമെന്ന് അദ്ദേഹം ശക്തിയായി വാദിച്ചിരുന്നു. 1955ല്‍ ഈ മഹാപ്രതിഭ പ്രിന്‍സ്റ്റണ്‍ ആശുപത്രിയില്‍ വച്ച് ഉറക്കത്തില്‍ അന്തരിച്ചു.