കാനായി കുഞ്ഞിരാമന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാനായി കുഞ്ഞിരാമന്‍
കാനായി കുഞ്ഞിരാമന്‍

കാനായി കുഞ്ഞിരാമന്‍ കേരളത്തിലെ ഏറ്റവും പ്രശസ്തരായ ശില്പികളില്‍ ഒരാളാണ്. അദ്ദേഹം കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് ജനിച്ചു. ഇപ്പോള്‍ കേരള ലളിത കലാ അക്കാദമിയുടെ പ്രസിഡന്റാണ് അദ്ദേഹം. ഒരു ചലച്ചിത്ര പിന്നണിഗായകനുമാണ് കാനായി.

ഉള്ളടക്കം

[തിരുത്തുക] വിദ്യാഭ്യാസം

അദ്ദേഹം ചോളമണ്ഡലം കലാഗ്രാമത്തില്‍ ചിത്രകല അഭ്യസിച്ചു. പ്രശസ്ത ചിത്രകാരനായ കെ.സി.എസ്. പണിക്കരായിരുന്നു അദ്ദേഹത്തിന്റെ ഒരു ഗുരുനാഥന്‍. ചിത്രകലയില്‍ നിന്ന് ശില്‍പകലയിലേക്കുള്ള മാറ്റം അവിചാരിതമായിരുന്നു. ദേബി പ്രസാദ് ചൌധരിയെപ്പോലെ ഉള്ള മഹാന്മാരായ കലാകാരന്മാരെ ഗുരുക്കന്മാരായി ലഭിച്ച അദ്ദേഹം ആദ്യം തകരപ്പാളികളില്‍ കൊത്തുപണി തുടങ്ങി. തകരപ്പാളിയില്‍ തീര്‍ത്ത ‘അമ്മ‘ എന്ന ശില്പം ഒരു കലാകാരന്‍ തന്റെ സമൂഹത്തില്‍നിന്നും ചരിത്രത്തില്‍നിന്നും കേട്ടുകേള്‍വികളില്‍നിന്നും ആവോളം പ്രചോദനം ഉള്‍ക്കൊള്ളുന്നു എന്നതിന്റെ മകുടോദാഹരണമാണ്. അദ്ദേഹം മദിരാശിയിലെ ഫൈന്‍ ആര്‍ട്സ് കോളെജില്‍ നിന്ന് 1960 ഇല്‍ ഒന്നാം ക്ലാസോടെ ശില്പകലയില്‍ ഡിപ്ലോമ കരസ്ഥമാക്കി. ശില്പകലയില്‍ ഉപരിപഠനം ലണ്ടനിലെ സ്ലെയ്ഡ് സ്കൂള്‍ ഓഫ് ആര്‍ട്സില്‍ 1965 ഇല്‍ പൂര്‍ത്തിയാക്കി.

യക്ഷി
യക്ഷി

[തിരുത്തുക] പ്രശസ്തമായ ശില്പങ്ങള്‍

അദ്ദേഹത്തിന്റെ പ്രശസ്തമായ ശില്പങ്ങളും സംഭാവനകളും യക്ഷി (മലമ്പുഴ ഡാം), ശംഖ് (വേളി കടപ്പുറം), ജലകന്യക (ശംഖുമുഖം കടപ്പുറം), അമ്മയും കുഞ്ഞും (പയ്യമ്പലം, കണ്ണൂര്‍‍), മുക്കട പെരുമാള്‍ (കൊച്ചി), നന്ദി (മലമ്പുഴ,പാലക്കാട്), തമിഴത്തി പെണ്ണ് (ചോളമണ്ഡലം കലാഗ്രാമം, മദിരാശി), ശ്രീനാരായണ ഗുരു, സുഭാഷ് ചന്ദ്ര ബോസ്, ശ്രീ ചിത്തിര തിരുന്നാള്‍, പട്ടം താണുപിള്ള, മന്നത്തു പദ്മനാഭന്‍, വിക്രം സാരാഭായി, ഡോ. പല്പു, മാമന്‍ മാപ്പിള, ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌, രവീന്ദ്രനാഥ ടാഗോര്‍ തുടങ്ങിയവരുടെ വെങ്കല ശില്പങ്ങള്‍ (ആള്‍‌‌രൂപങ്ങള്‍), കേരള സര്‍ക്കാരിന്റെ മിക്കവാറും എല്ലാ പ്രധാന അവാര്‍ഡുകളുടെയും രൂപകല്പന എന്നിവയാണ്.

[തിരുത്തുക] പുരസ്കാരങ്ങള്‍

2005 -ലെ രാജാ രവിവര്‍മ്മ പുരസ്കാരം കാനായി കുഞ്ഞിരാമനു ലഭിച്ചു.

[തിരുത്തുക] മൊഴിമുത്തുകള്‍

കാ‍നായിയുടെ അഭിപ്രായത്തില്‍ തന്റെ ഏറ്റവും ദുഷ്കരമായ ശില്പം ഇ.എം.എസ്സിന്റെ ശില്പമാണ്. പ്രത്തേകിച്ച് എഴുന്നു നില്‍ക്കുന്ന സവിഷേഷതകളില്ലാത്ത ഇ.എം.എസ്സിന്റെ രൂപം കേരളീയര്‍ക്കു സുപരചിതമായിരുന്നു. യഥാര്‍ത്ഥരൂപത്തിനു വളരെ സമാനമായ ഇ.എം.എസ്.ശില്പം തന്റെ ഏറ്റവും ആ‍നന്ദദാ‍യകമായ അനുഭവമായി കാനായി സാക്ഷ്യപ്പെടുത്തുന്നു. ഒരു ഇരിപ്പുമുറിയില്‍ വളരെ വലിയ ഒരു ശില്പത്തിനു സ്ഥാനമില്ലാത്തതുപോലെ ഒരു ചെറിയ ശില്പം ഒരു വിശാലമായ കടല്‍പ്പുറത്തോ പുല്‍ത്തകിടിയിലോ യോജിക്കുന്നില്ല എന്ന് അദ്ദേഹം പറയുന്നു. പൊതുസ്ഥലങ്ങളിലെ ഭീമാകാരമായ ശില്പങ്ങള്‍ സാധാരണക്കാരനെ കലയുമായി പരിചയപ്പെടുത്തുന്നതിനുള്ള ഒരു ഉപാധി ആണെന്നു അദ്ദേഹം വിശ്വസിക്കുന്നു.