ചാക്യാര്‍ കൂത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗുരു പത്മശ്രീ മാണി മാധവ ചാക്യാര്‍ ചാക്യാര്‍ കൂത്ത് അവതരിപ്പിക്കുന്നു
ഗുരു പത്മശ്രീ മാണി മാധവ ചാക്യാര്‍ ചാക്യാര്‍ കൂത്ത് അവതരിപ്പിക്കുന്നു

കേരളത്തിലെ ഒരു രംഗകലയാണ് ചാക്യാര്‍ കൂത്ത്. ഒരു ഏകാങ്ക കലാരൂപമാണ് ചാക്യാര്‍ കൂത്ത്.

"കൂത്ത്" എന്ന പദത്തിന്റെ അര്‍ത്ഥം നൃത്തം എന്നാണ്. എങ്കിലും ഈ കലാരൂപത്തില്‍ വളരെ ചുരുങ്ങിയ നൃത്തം മാത്രമേ ഉള്ളൂ. മുഖഭാവങ്ങള്‍ ചാക്യാര്‍ കൂത്തില്‍ ഒരു വലിയ പങ്കു വഹിക്കുന്നു. പരമ്പരാഗതമായി ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളിലാണ് ചാക്യാര്‍ കൂത്ത് അവതരിപ്പിക്കുക. കലാകാരന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കായി ഒരു പ്രാര്‍ത്ഥനചൊല്ലി കൂത്തു തുടങ്ങുന്നു. ഇതിനുശേഷം സംസ്കൃതത്തില്‍ ഒരു ശ്ലോകം ചൊല്ലി അതിനെ മലയാളത്തില്‍ നീട്ടി‍ വിശദീകരിക്കുന്നു. അതിനുശേഷമുള്ള അവതരണം പല സമീപകാല സംഭവങ്ങളെയും സാമൂഹിക ചുറ്റുപാടുകളെയും ഒക്കെ ഹാസ്യം കലര്‍ന്ന രൂപത്തില്‍ പ്രതിപാദിക്കുന്നു. കൂത്തു കാണാനിരിക്കുന്ന കാണികളെയും ചാക്യാര്‍ കൂത്തുകാരന് കളിയാക്കി മറ്റുള്ളവരെ ചിരിപ്പിക്കാം.

കൂത്ത് പരമ്പരാഗതമായി ചാക്യാര്‍ സമുദായത്തിലെ അംഗങ്ങളാണ് അവതരിപ്പിക്കുക. നമ്പ്യാര്‍ സമുദായത്തിലെ സ്ത്രീകള്‍ (നങ്ങ്യാരമ്മമാര്‍)മാത്രം അവതരിപ്പിക്കുന്ന കൂടിയാട്ടം കലാരൂപം നങ്യാര്‍ കൂത്ത് എന്ന് അറിയപ്പെടുന്നു. ഇതും ചാക്യാര്‍ കൂത്തുമായി ബന്ധമില്ല. ചാക്യാര്‍ കൂത്തില്‍ രണ്ട് വാദ്യോപകരണങ്ങള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ - മിഴാവും ഇലത്താളവും.

ചാക്യാര്‍ കൂത്ത് ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളില്‍ മാത്രമേ അവതരിപ്പിച്ചിരുന്നുള്ളൂ. പ്രശസ്ത ചാക്യാര്‍കൂത്ത്-കൂടിയാട്ടം കലാകാരനായ യശ:ശരീരനായ ഗുരു നാട്യാചാര്യ വിദൂശകരത്നം പത്മശ്രീ മാണി മാധവ ചാക്യാര്‍ ആണ് ചാക്യാര്‍ കൂത്തിനെയും കൂടിയാട്ടത്തെയും അമ്പലത്തിന്റെ മതില്‍‌കെട്ടുകള്‍ക്ക് അകത്തുനിന്ന് സാധാരണക്കാരുടെ അടുത്തേക്ക് കൊണ്ടുവന്നത്. അദ്ദേഹം ആധുനിക കാലത്തെ ഏറ്റവും മഹാനായ കൂത്ത്-കൂടിയാട്ടം കലാകാരനായി കരുതപ്പെടുന്നു.

മാണി മാധവ ചാക്യാരുടെ ഗുരുവായ ദര്‍ശനകലാനിധി രാമവര്‍മ്മ പരീക്ഷത്ത് തമ്പുരാന്‍ പ്രഹ്ലാദചരിതം എന്ന ഒരു പുതിയ സംസ്കൃത ചമ്പു പ്രബന്ധം എഴുതി പല തലമുതിര്‍ന്ന കലാകാരന്മാരോടും ഇത് കൂത്തമ്പലത്തില്‍ അവതരിപ്പിക്കുവാന്‍ ആവശ്യപ്പെട്ടു. ഇങ്ങനെ ഒരു പുതിയ പ്രബന്ധം അവതരിപ്പിക്കുന്നത് അസാധ്യമാണെന്നായിരുന്നു അവരുടെ മറുപടി. താരതമ്യേന ചെറുപ്പമായിരുന്ന മാണി മാധവ ചാക്യാരോട് തമ്പുരാന്‍ ഇത് അവതരിപ്പിക്കുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം ഒരു രാത്രികൊണ്ട് ഇതിന്റെ ഒരു ഭാഗം പഠിച്ച് പിറ്റേ ദിവസം കൊച്ചി രാജ്യത്തിന്റെ തലസ്ഥാനമായ തൃപ്പൂണിത്തറയില്‍ ഇത് അവതരിപ്പിച്ചു. ഈ സംഭവത്തോടെ മഹാപണ്ഡിതന്‍‌മാര്‍ സംസ്കൃത-തനതു കലകളിലുള്ള മാണി മാധവ ചാക്യാരുടെ പ്രാഗല്‍ഭ്യം അംഗീകരിച്ചു. ഏതാനും മാസങ്ങള്‍ക്കു ശേഷം അദ്ദേഹം ഇതേ രംഗത്ത് പ്രഹ്ലാദചരിതം പൂര്‍ണരൂപത്തില്‍ അവതരിപ്പിച്ചു.

[തിരുത്തുക] ഇവയും കാണുക

[തിരുത്തുക] മറ്റു കൂത്തുകള്‍

[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍