ചേരിചേരാ പ്രസ്ഥാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചേരിചേരാ പ്രസ്ഥാനത്തിലെ അംഗരാജ്യങ്ങള്‍. ഇളം നീലനിറത്തിലുള്ളത് നിരീക്ഷകാംഗങ്ങളാണ്.
ചേരിചേരാ പ്രസ്ഥാനത്തിലെ അംഗരാജ്യങ്ങള്‍. ഇളം നീലനിറത്തിലുള്ളത് നിരീക്ഷകാംഗങ്ങളാണ്.

രാജ്യാന്തര ശാക്തികചേരികളിലൊന്നും ഉള്‍പ്പെടുന്നില്ല എന്നു സ്വയം വിശേഷിപ്പിക്കുന്ന രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ് ചേരിചേരാ പ്രസ്ഥാനം. നൂറിലേറെ അംഗരാജ്യങ്ങളുള്ള ഈ പ്രസ്ഥാനം ഐക്യരാഷ്ട്ര സഭ കഴിഞ്ഞാല്‍ ഏറ്റവും അംഗസംഖ്യയുള്ള സാര്‍വദേശീയ പ്രസ്ഥാനമാണ്. 1979ലെ ഹവാനാ പ്രഖ്യാപനപ്രകാരം അംഗരാജ്യങ്ങളുടെ സ്വാതന്ത്ര്യവും പരമാധികാരവും പ്രാദേശിക സ്വത്വവും സുരക്ഷിതത്വവും ഉറപ്പാക്കുകയാണ് ചേരിചേരാ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. സാമ്രാജ്യത്വം, കോളനിവത്ക്കരണം, വര്‍ണ്ണവിവേചനം, വംശവിവേചനം, സിയോനിസം എന്നിവയ്ക്കെതിരായ നിലപാടുകളും പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍പെടുന്നു.

ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രു, യൂഗോസ്ലാവ്യന്‍ പ്രസിഡന്റ് ജോസിപ് ടിറ്റോ, ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഗമാല്‍ അബ്ദല്‍ നാസര്‍ എന്നീ ത്രുമൂര്‍ത്തികളുടെ ശ്രമഫലമായാണ് ചേരിചേരാ പ്രസ്ഥാനം രൂപം കൊണ്ടത്.

വന്‍ശക്തികളില്‍ നിന്ന് അകന്നു നില്‍ക്കുകയായിരുന്നു ചേരിചേരാ പ്രസ്ഥാനത്തിന്റെ ലക്ഷ്യമെങ്കിലും ശീതയുദ്ധകാലത്ത് പല അംഗരാജ്യങ്ങളും ഏതെങ്കിലും വിധത്തില്‍ ഇരു ചേരികളിലുമായി നിലയുറപ്പിച്ചു. ഇതിനു പുറമേ അംഗരാജ്യങ്ങള്‍ തമ്മിലും തര്‍ക്കങ്ങള്‍ ഉടലെടുത്തു(ഉദാ:ഇന്ത്യ-പാക്കിസ്ഥാന്‍, ഇറാന്‍-ഇറാഖ്). 1979ല്‍ സോവ്യറ്റ് സേന അഫ്ഗാനിസ്ഥാനില്‍‍ പ്രവേശിച്ചപ്പോള്‍ ചേരിചേരാ പ്രസ്ഥാനത്തില്‍ അന്തഃഛിദ്രം രൂക്ഷമായി. സോവ്യറ്റ് അനുകൂല രാഷ്ട്രങ്ങള്‍ അധിനിവേശത്തെ അനുകൂലിച്ചപ്പോള്‍ ഇസ്ലാമിക രാജ്യങ്ങള്‍ ഇതിനെ എതിര്‍ത്തു. രൂപീകരണത്തിനുശേഷം പല രാജ്യാന്തര പ്രശ്നങ്ങളിലും ഇതുമൂലം വ്യക്തമായ നിലപാടുകളെടുക്കാന്‍ പ്രസ്ഥാനത്തിനു കഴിഞ്ഞില്ല.

ശീതയുദ്ധത്തിനു ശേഷം പ്രസ്ഥാനത്തിന്റെ അസ്ഥിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. എന്നിരുന്നാലും 118 അംഗരാജ്യങ്ങളുള്ള ഈ പ്രസ്ഥാനം വന്‍‌ശക്തികള്‍ക്കെതിരായ ഏറ്റവും പ്രബലമായ രാജ്യാന്തരവേദിയായി തുടരുന്നു.

ഉള്ളടക്കം

[തിരുത്തുക] ലക്ഷ്യങ്ങള്‍

ചേരിചേരാ പ്രസ്ഥാനത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍ താഴെപ്പറയുന്നവയാണ്.

  • കോളനിവല്‍ക്കരണവും സാമ്രാജ്യത്വവും അവസാനിപ്പിക്കുക.
  • സാര്‍വദേശീയ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കുകയും നിരായുധീകരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
  • വംശീയതയും വര്‍ണവിവേചനവും അവസാനിപ്പിക്കുക.
  • ഒരു പുതിയ സാര്‍വദേശീയ സാമ്പത്തിക ക്രമം കെട്ടിപ്പടുക്കുക.

[തിരുത്തുക] ചരിത്രം

[തിരുത്തുക] പശ്ചാത്തലം

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം രണ്ടു ശാക്തിക ചേരികളായി വിഭജിക്കപ്പെട്ടു. സോവ്യറ്റ് യൂണിയനും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളും ചേരുന്ന കമ്മ്യൂണിസ്റ്റ് ചേരിയും അമേരിക്കയും പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളും ചേരുന്ന പാശ്ചാത്യ ചേരിയും. ശീതയുദ്ധം എന്ന പേരിലറിയപ്പെടുന്ന ഈ നയതന്ത്ര സംഘര്‍ഷം ചൂടുപിടിച്ച 1960-കളിലാണ് ഇരു ചേരികളിലും പെടാത്ത രാജ്യങ്ങളുടെ കൂട്ടായ്മയെപ്പറ്റി ആലോചന തുടങ്ങിയത്. യൂറോപ്യന്‍ കൊളോണിയല്‍ ശക്തികളില്‍ നിന്നും രണ്ടാം ലോക മഹായുദ്ധശേഷം സ്വാതന്ത്ര്യം നേടിയ രാഷ്ട്രങ്ങളായിരുന്നു ഇത്തരം ഒരാലോചനയ്ക്കു നേതൃത്വം നല്‍കിയത്.

[തിരുത്തുക] രൂപീകരണം

ചേരിചേരായ്ക എന്ന പ്രയോഗം നെഹ്രുവിന്റെ സംഭാവനയാണ്. ഇന്ത്യാ-ചൈന ബന്ധങ്ങളില്‍ പാലിക്കപ്പെടേണ്ട പഞ്ചശീല തത്വങ്ങളെപ്പറ്റി 1954ല്‍ ശ്രീലങ്കയിലെ കൊളംബോയില്‍ നടത്തിയ പ്രസംഗത്തിലാണ് നെഹ്രു ഇങ്ങനെയൊരു പ്രയോഗം നടത്തിയത്.

1955 ഏപ്രില്‍ മാസത്തില്‍ ഇന്തോനേഷ്യയിലെ ബന്ദുങ്ങില്‍ ചേര്‍ന്ന ആഫ്രോ-ഏഷ്യന്‍ സമ്മേളനത്തില്‍ വച്ചാണ് ചേരിചേരാ പ്രസ്ഥാന രൂപീകരണത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ശക്തിപ്രാപിച്ചത്. ശീതയുദ്ധകാലത്തെ പാശ്ചാത്യ-പൌരസ്ത്യ തര്‍ക്കങ്ങളില്‍ മധ്യസ്ഥരാകുവാന്‍ ഇത്തരമൊരു പ്രസ്ഥാനത്തിനു കഴിയുമെന്ന് പല നേതാക്കളും വിശ്വസിച്ചു. നെഹ്രു, ടിറ്റോ, നാസര്‍, സുകര്‍ണോ, ക്വാമേ എന്‍‌ക്രുമ എന്നിവരാണ് ചേരിചേരാ നയം ഒരു രാഷ്ട്രാന്തര പ്രസ്ഥാനമായി രൂപീകരിക്കുന്നതിനു മുന്‍‌കയ്യെടുത്തത്.

1961 ജൂണ്‍ അഞ്ചു മുതല്‍ 12 വരെ‍ യൂഗോസ്ലാവിയയിലെ ബെല്‍ഗ്രേഡില്‍ ചേരിചേരാ പ്രസ്ഥാനത്തിന്റെ ആദ്യ ഉച്ചകോടി അരങ്ങേറി. യൂഗോസ്ലാവിയന്‍ പ്രസിഡന്റ് ജോസിപ് ടിറ്റോ ആയിരുന്നു സമ്മേളനത്തിനു മുന്‍‌കയ്യെടുത്തത്. ആദ്യ ഉച്ചകോടിയില്‍ 25 രാജ്യങ്ങള്‍ പങ്കെടുത്തു. വന്‍ശക്തികള്‍ക്കെതിരായ പ്രസ്ഥാനത്തെ അമേരിക്ക പോലുള്ള രാഷ്ട്രങ്ങള്‍ എതിര്‍ത്തെങ്കിലും നെഹ്രു-ടിറ്റോ-നാസര്‍ ത്രയത്തിന്റെ ശക്തമായ നേതൃത്വം പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതില്‍ ഒരുപരിധിവരെ വിജയിച്ചു.

[തിരുത്തുക] ശീതയുദ്ധകാലം

ശീതയുദ്ധകാലത്ത് അമേരിക്കയും സോവ്യറ്റ് യൂണിയനും ചേരിചേരാ രാജ്യങ്ങളെ തങ്ങളുടെ കൂടെ നിര്‍ത്താന്‍ എല്ലാവിധത്തിലും ശ്രമിച്ചു. ചേരിചേരാ പ്രസ്ഥാനത്തിലെ അംഗരാജ്യങ്ങളില്‍ ബഹുഭൂരിപക്ഷവും വികസ്വര, അവികസിത രാജ്യങ്ങളായിരുന്നതിനാല്‍ ഏതെങ്കിലും വിധത്തില്‍ വന്‍‌ശക്തികളെ ആശ്രയിക്കേണ്ടിയും വന്നു. ഇക്കാരണത്താല്‍ തന്നെ സാമ്പത്തിക സഹായം നല്‍കിയാണ് അമേരിക്കയും സോവ്യറ്റ് യൂണിയനും രാഷ്ട്രങ്ങളെ വരുതിയിലാക്കാന്‍ ശ്രമിച്ചത്. ഇവയ്ക്കു പുറമേ, രാഷ്ട്രീയ പരമായും പല ചേരിചേരാ രാഷ്ട്രങ്ങളും ഇരു വന്‍ശക്തികളുടെയും കൂടെ ഇക്കാലത്ത് നിലയുറപ്പിച്ചിരുന്നു. സോവ്യറ്റ് സഖ്യ കക്ഷിയായിരുന്ന ക്യൂബ ഉദാഹരണം. പ്രസ്ഥാനത്തിന്റെ നെടുനായകത്വം വഹിച്ചിരുന്ന ഇന്ത്യ പോലും ശീതയുദ്ധകാലത്ത് പരോക്ഷമായി സോവ്യറ്റ് പക്ഷത്തു നിലയുറപ്പിച്ചിരുന്നു എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്.

വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയായിരുന്നതിനാല്‍ വന്‍‌ശക്തികളുടെ ആധിപത്യത്തെ ചോദ്യം ചെയ്യാന്‍ ചേരിചേരാ രാഷ്ട്രങ്ങള്‍ക്കു സാധിച്ചിരുന്നില്ല. ഐക്യരാഷ്ട്ര പൊതുസഭയിലെ വോട്ടെടുപ്പുകളില്‍ ചിലപ്പോഴൊക്കെ വിലപേശല്‍ ശക്തികളാകാന്‍ കഴിഞ്ഞു എന്നതു മാത്രമായിരുന്നു ഇക്കാലത്ത് പ്രസ്ഥാനം കൊണ്ടുള്ള നേട്ടം.

[തിരുത്തുക] ശീതയുദ്ധശേഷം

സോവ്യറ്റ് യൂണിയന്റെ ശിഥിലീകരണത്തോടെ രാജ്യാന്തര ശാക്തിക ചേരികളില്‍ കാര്യമായ മാറ്റം വന്നു. ശീതയുദ്ധകാലത്തേതു പോലെയുള്ള പക്ഷം ചേരലുകള്‍ക്ക് പ്രസക്തിയില്ലാതായി. ചേരിചേരാ പ്രസ്ഥാനത്തിന്റെ അസ്ഥിത്വവും സ്വാഭാവികമായും സംശയത്തിലായി.

വന്‍‌ശക്തികള്‍ക്കെതിരായ നിലപാടുകള്‍ എന്നതിനേക്കാള്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, അണ്വായുധ നിര്‍വ്യാപനം, പരിസ്ഥിതി സംരംക്ഷണം എന്നിവയായി ചേരിചേരാ പ്രസ്ഥാനത്തിന്റെ പ്രധാന അജണ്ടകള്‍. എന്നിരുന്നാലും അടുത്ത കാലത്തായി അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ ശക്തമായ നിലപാടുകളെടുക്കാന്‍ അംഗരാജ്യങ്ങള്‍ കൂട്ടായി ശ്രമിക്കുന്നുണ്ട്. 2006-ല്‍ ക്യൂബയിലെ ഹവാനയില്‍ നടത്തിയ ഉച്ചകോടിയില്‍ അമേരിക്കയുടെ വിദേശനയത്തെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രമേയങ്ങള്‍ പാസാക്കുകയുണ്ടായി.