മാമാങ്കം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

 മാമാങ്കം നടന്നിരുന്ന തിരുനാവായ, ഭാരതപ്പുഴ യുടെ ഈ തീരപ്രദേശം പൊന്നാനി ക്കടുത്താണ്
മാമാങ്കം നടന്നിരുന്ന തിരുനാവായ, ഭാരതപ്പുഴ യുടെ ഈ തീരപ്രദേശം പൊന്നാനി ക്കടുത്താണ്

മധ്യകാല കേരളത്തില്‍ പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മാത്രം നടന്നിരുന്ന ബൃഹത്തായ നദീതട ഉത്സവമായിരുന്നു മാമാങ്കം. ഇന്നത്തെ മലപ്പുറം ജില്ലയില്‍ തിരൂരിന് ഏഴു കിലോമീറ്റര്‍ തെക്കുമാറി തിരുനാവായ എന്ന സ്ഥലത്തായിരുന്നു മാമാങ്ക മഹോത്സവം അരങ്ങേറിയിരുന്നത്‌. ഭാരതപ്പുഴയുടെ തീരത്താണ് തിരുനാവായ. മാഘ മാസത്തിലെ മകം നാളിലെ ഉത്സവം ആണ് മാമാങ്കം ആയത്. കേരളത്തിലെ മറ്റു ചില ക്ഷേത്രങ്ങളിലും മാമാങ്കം നടക്കാറുണ്ടെങ്കിലും അവയെല്ലാം സ്ഥലപ്പേരു കൂട്ടിയാണ് അറിയപ്പെടുന്നത്. ഇത് ഏതാണ്ട് ഒരു മാസക്കാലം (28 ദിവസം)[1] ഉള്ള ഒരു പരിപാടിയാണ് അന്യ സ്മ്സ്ഥാനങ്ങളില്‍ നിന്നു വരെ ആള്‍ക്കാര്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഇതിനോടനുബന്ധിച്ച് പ്രദര്‍ശനങ്ങള്‍ വന്‍ വ്യാപാരശാലകള്‍, കായിക പ്രകടനങ്ങള്‍, കാര്‍ഷികമേളകള്‍, സാഹിത്യ, സംഗീത, കരകൌശല വിദ്യകളുടെ പ്രകടനങ്ങള്‍, വാണിജ്യമേളകള്‍ എന്നിവയും അരങ്ങേറിയിരുന്നു. സ്വന്തം കഴിവുകളില്‍ മികവു പ്രകടിപ്പിക്കുന്നവര്‍ക്ക് സമ്മാനങ്ങളും നല്‍കിയിരുന്നത്രേ. പിന്നീട് ചാവേര്‍ പോരാട്ടം മാമാങ്കത്തിലെ പ്രധാന കാര്യമായിത്തീര്‍ന്നു.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

മാമാങ്കത്തിന്റെ ആരംഭത്തിനെ കുറിച്ച് ചരിത്രഗവേഷകരില്‍ തന്നെ വ്യത്യസ്ത അഭിപ്രായമാണുള്ളത്. പലയിടങ്ങളിലും ചരിത്രവും ഐതിഹ്യവും കൂടിക്കലര്‍ന്നു കിടക്കുന്നു. കേരളം ഭരിച്ചിരുന്ന പെരുമാള്‍മാരുടെ ഭരണകാലാവധി പന്ത്രണ്ട് വര്‍ഷമായിരുന്നു. പന്ത്രണ്ട് വര്‍ഷത്തിനു ശേഷം തിരുനാവായ മണല്‍പ്പുറത്ത് അവര്‍ സമ്മേളിച്ച് പുതിയ പെരുമാളിനെ തിരഞ്ഞെടുക്കും. ഈ ഉത്സവമാ‍ണ് മാമാങ്കം.ഈ സമ്മേളനം ഒരു വലിയ വാണിജ്യ ഉത്സവവുമായിരുന്നു. മാമാങ്കം ഒരുപാട് ആഘോഷത്തോടെയും പൊലിപ്പോടെയും കൊണ്ടാടിയിരുന്നു. കേരളത്തിലെ ഇതര പ്രദേശങ്ങള്‍, തമിഴ്‌നാടന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുമാത്രമല്ല പുറം‌രാജ്യങ്ങളില്‍ നിന്നുപോലും പൊന്നാനി തുറമുഖം വഴികച്ചവടസംഘങ്ങളും കലാകാരന്മാരും വന്നെത്തിയിരുന്ന ഒരു മേള. പുറം രാജ്യങ്ങളില്‍ നിന്നുള്ള കച്ചവടക്കാര്‍ കപ്പലുകളിലും വലിയ കെട്ടുവള്ളങ്ങളിലും പൊന്നാനി തുറമുഖം വഴി തിരുനാവായയിലേക്ക് വന്നിരുന്നു.

വാണിജ്യ പ്രാധാന്യത്തോടൊപ്പം ഇത് നടത്തുവാനുള്ള അവകാശവും വളരെ വിലപ്പെട്ടതായി. പിന്നീട് ചേരസാമ്രാജ്യത്തിന്റെ അധഃപതനത്തോടെ വള്ളുവക്കോനാതിരിയും (വെള്ളാട്ടിരി) സാമൂതിരിയും മാമാങ്കത്തിനുള്ള അവകാശം നേടാനായി തിരുനാവായയില്‍ യുദ്ധങ്ങള്‍ നടത്തി. ആദ്യത്തെ മാമാങ്കം ക്രി.വ. 1101-ല് ആയിരിക്കാം എന്നാണ് കരുതപ്പെടുന്നത്. ആ വര്‍ഷമാണ് സാമൂതിരി വെള്ളാട്ടിരിയെ തോല്പിച്ചത്. [2]

വെള്ളാട്ടിരി യാണ് ആദ്യകാലത്തു മാമാങ്കത്തില്‍ നിലപടു നിന്നിരുന്നത് എന്നും, പിന്നീട് ശക്തനായ സാമൂതിരി മാമാങ്കത്തിന്‍റെ അദ്ധ്യക്ഷ സ്ഥാനം പിടിച്ചെടുത്തതാണെന്നു പറയുന്നു. ഈ മത്സരത്തിന് പല്ലവ-ചാലൂക്യകിടമത്സരങ്ങളുമായി അടുത്ത ബന്ധമുണ്ടാകമെന്നും പറയുന്നു. [3]

'പന്ത്രണ്ടു വര്‍ഷം വീതം ആവര്‍ത്തിച്ചു നടന്നിരുന്ന പേരുമാള്‍ ഭരണത്തില്‍ തിരുനാവാ മണല്‍ പുറത്ത്റ്റു കൂടാറുള്ള നാട്ടുക്കൂട്റ്റത്തിന്‍റെയും, ഭരണമാറ്റത്തിന്‍റെയും ഓര്‍മ്മക്കായി ഏര്‍പ്പെടുത്തിയതാകാമെന്നാണ്‘ പണിക്കശ്ശേരി അവകാശപ്പെടുന്നത് [4]

ഭാരതത്തില്‍ പലയിടങ്ങളിലും ഇപ്രകാരം 12 വര്‍ഷത്തില്‍ ഒരിക്കല്‍ (കുഭാഭിഷേകം ഓര്‍ക്കുക) നടത്താറുണ്ടെന്നും, ബുദ്ധമതകാരുടെ മാര്‍ഗ്ഗോത്സവമായി ഇതിന് ബന്ധമുണ്ടെന്നുമാണ് കൃഷ്ണയ്യര്‍ പറയുന്നത്.[5] ഇത് ബുദ്ധമതം ഇഷ്ടപ്പെട്ടിരുന്ന ചേര രാജാക്കന്മാര്‍ അനുവര്‍ത്തിച്ചു വന്നതതകാം. മാമങ്കം മാത്രമല്ല, തൈപ്പൂയവും തിരുനാവായില്‍ മാമാങ്കം പോലെ ആഘോഷിച്ചിരുന്നു. ഇത് ഒരു വാര്‍ഷികച്ചടങ്ങ് ആയിരുന്നു. എന്നാല്‍ പന്ത്രണ്ട് വര്‍ഷങ്ങള്‍ കൂടുമ്പോള്‍ നടന്നിരുന്ന മാമാങ്കത്തൈപ്പൂയം കൂടുതല്‍ ശ്രേഷ്ഠവും അത്യാകര്‍ഷകവുമായിരുന്നു.

[തിരുത്തുക] ചാവേറുകള്‍

 തിരുമാന്ധാംകുന്ന് ക്ഷേത്രം, ഇവിടെ നിന്നാണ് വെള്ളാട്ടിരി മാമങ്കത്തിന് പുറപ്പെട്ടിരുന്നത്, പിന്നീട് ചാവേറുകള്‍ പുറപ്പെട്ടിരുന്നതും ഇവിടെ നിന്ന് തന്നെ
തിരുമാന്ധാംകുന്ന് ക്ഷേത്രം, ഇവിടെ നിന്നാണ് വെള്ളാട്ടിരി മാമങ്കത്തിന് പുറപ്പെട്ടിരുന്നത്, പിന്നീട് ചാവേറുകള്‍ പുറപ്പെട്ടിരുന്നതും ഇവിടെ നിന്ന് തന്നെ

മാമാങ്കത്തിന്‍റെ അധീശത്വം അന്നത്തെ നിലയില്‍ രാഷ്ട്രതന്ത്രപരമായി പ്രാധാന്യമുള്ളതായിരുന്നു. തന്‍റെ കയ്യില്‍ നിന്ന് തട്ടിയെടുക്കപ്പെട്ട ആ അംഗീകാരം തിരിച്ച് പിടിക്കാന്‍ വെള്ളാട്ടിരി അഥവാ വള്ളുവക്കോനാതിരി ശ്രമിച്ചിരുന്നുവെങ്കിലും സാമൂതിരി ശക്തനായതിനാല്‍ നേര്‍ക്കു നേര്‍ യുദ്ധം അസാധ്യമായിരുന്നു. കിഴക്കന്‍ പ്രദേശത്തിന്‍റെ അധിപനായിരുന്ന വെള്ളാട്ടിരിക്ക് പൊന്നാനി ഭാഗത്ത് അല്പം സ്വാധീനം ആവശ്യമായിരുന്നു. ഇതിനായി തിരുമന്ധാംകുന്ന് ദേവിയെ പ്രാര്‍ത്ഥിച്ചപ്പോള്‍ ചാവേറുകളായി പൊന്നാനിവായ്ക്കല്‍ മാമങ്കത്തിന് പോയി ചാവേറുകളായി വെട്ടി മരിക്കാനായിരുന്നു ലഭിച്ച അരുളപ്പാട്.അങ്ങനെ വള്ളുവക്കോനാതിരി മരണംവരേയും പോരാടാന്‍ സന്നദ്ധനായ ധീരയോദ്ധാക്കളെ തിരഞ്ഞെടുത്ത് സാമൂതിരിയെ വധിക്കാനായി അയക്കുമായിരുന്നു; അവരാണ് ചാവേറുകള്‍.[6] വെള്ളാട്ടിരി പ്രധാനമായും നാലു നാടുവാഴി നായര്‍ കുടുംബങ്ങളെയാണ് ചാവേറിന്‍റെ നേതൃത്വം ഏല്പ്പിച്ചിരുന്നത് ഇത് 1. ചന്ദ്രാട്ട് പണിക്കര്‍ 2. പുതുമന പണിക്കര്‍ 3. കോക്കാട്ട് പണിക്കര്‍ 4. വേര്‍ക്കോട്ട് പണിക്കര്‍ എന്നിവരായ്റ്യിരുന്നു. ഇവരുടേ കീഴില്‍ ചേകവന്മാര്‍ അണിനിരന്നിരുന്നു. ഇവര്‍ ഈഴവരും മുസ്ലീങ്ങളുമായിരുന്നു, ഇവരുടെയെല്ലാം ബന്ധുക്കള്‍ മുന്‍ യുദ്ധങ്ങളിഉല്‍ സാമൂതിരിയാല്‍ കൊല്ലപ്പെട്ടതാകവഴി കുടിപ്പക മനസ്സില്‍ കൊണ്ടു നടക്കുന്നവരുമായിരുന്നു. ഇവര്‍ ചരിത്രത്തിലെ തന്നെ ആദ്യത്തെ ചാവേര്‍ പോരാളികളാണ്. തിരുമന്ധാംകുന്ന് ക്ഷേത്രത്തിലെ നിലപാടു തറയില്‍ നിന്ന് (പിന്നീട് ചാവേര്‍ത്തറ) ഇവര്‍ പ്രാര്‍ത്ഥനയോടേ പുറപ്പെടുന്നു. മാമാങ്കത്തിനിടയില്‍ ‍വാകയൂരിലെ ആല്‍ത്തറയില്‍ പ്രത്യേകം കെട്ടിയുണ്ടാക്കിയ മണിത്തറയില്‍(നിലപാടുതറ) നാടുവാഴിയായ സാമൂതിരി യുദ്ധസന്നദ്ധനായി എഴുന്നള്ളുമായിരുന്നതാണവരുടെ ലക്ഷ്യം. ഈ ചാവേറുകള്‍ കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടയിലുള്ള സാമൂതിരിയെ ലക്ഷ്യമാക്കി ആയുധവുമയി ആക്രമിച്ച് വധിക്കാന്‍ ശ്റമിക്കും. എന്നാല്‍ ചാവേറുകളെ അയക്കുന്ന പാരമ്പര്യമുണ്ടായിരുന്ന നാനൂറ് വര്‍ഷങ്ങളോളം കാലത്തിലും ഒരു ചാവേറിനു പോലും സാമൂതിരിയെ വധിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ 1695-ലെ മാമാങ്കത്തില്‍ ചന്ദ്രത്തില്‍ ചന്തുണ്ണി എന്ന ചാവേര്‍ നിലപാടുതറയിലെത്തുകയും സാമൂതിരിയെ വെട്ടുകയും ചെയ്തു. സാമൂതിരി ഒഴിഞ്ഞുമാറിയതിനാല്‍ കഷ്ടിച്ച് രക്ഷപ്പെട്ടു എന്നും പറയപ്പെടുന്നു. സൈനികരെയെല്ലാം വധിച്ചാണ് ചന്തുണ്ണി അവിടെവരെയെത്തിയത്. എന്നാല്‍ സാമൂതിരിയുടെ കൂടെയുണ്ടായിരുന്ന മുഖ്യ അകമ്പടിക്കാരന്‍ വെട്ട് നിലവിളക്കുകൊണ്ട് തടുത്തതുകൊണ്ടാണ് വെട്ടുകൊള്ളാഞ്ഞതെന്നും പറഞ്ഞുവരുന്നുണ്ട്. ഇത് 1755 -ലെ അവസാനമാമാങ്കത്തിലാണെന്നും ചാവേറിന് പതിനാറ് വയസ്സേ ഉണ്ടാ‍യിരുന്നുള്ളുവെന്നും പലകഥകളിലും പരാമര്‍ശിക്കുന്നുണ്ട്. 16000 സൈനികര്‍ വരെ സാമൂതിരിയെ സംരക്ഷിച്ചിരുന്നു എന്ന് ചിലയിടങ്ങളില്‍ കാണുന്നു.പതിനേഴാം നൂറ്റാണ്ടില്‍ അന്നത്തെ സാമൂതിരി രാജാവ് 12 ദിവസം നീണ്ടുനില്‍ക്കുന്ന ഈ ഉത്സവത്തിന്റെ അവസാനത്തില്‍ ആര്‍ക്കുവേണമെങ്കിലും സാമൂതിരിയെ കൊല്ലാന്‍ ശ്രമിക്കാം എന്നും ഇത് നിയമപരമാണെന്നും സാമൂതിരി വിധിച്ചു. സാമൂതിരി തന്റെ ഭടന്മാരാല്‍ ചുറ്റപ്പെട്ട് ജനമധ്യത്തില്‍ ഒരു ഉയര്‍ന്ന വേദിയില്‍ ഇരിക്കുമായിരുന്നു

ചാവേറുകളുകളെക്കുറിച്ച് രേഖകളില് എഴുതി വയ്ക്കുമായിരുന്നു. അത്തരത്തില് ഉള്ള ഒരു രേഖ: [7]

“മാമങ്ക തൈപ്പുയത്തിന്നാള് നെലപാടുനിന്നുരുളുന്നതിന്റെ മുമ്പെ വന്നു മരിച്ച ചാവെര് പെര് അഞ്ച്
ആന പൊന്നണിഞ്ഞ ദിവസം അസ്തമിച്ച പുലര്കാലെ വട്ടമണ്ണ കണ്ടര് മേനൊരും കൂട്ടവും വന്നു മരിച്ചപെര് പതിനൊന്ന്
വെട്ടെ പണിക്കരും കൂട്ടവും മുന്നാം ദിവസം വന്നു, മരിച്ചപെര് പന്ത്രണ്ട്.
നാള് നാലില് വാകയൂരില് വന്നു മരിച്ചപെര് എട്ട്
കളത്തില് ഇട്ടിക്കരുണാകരമെനൊന് ഇരിക്കുന്നെടത്തു പിടിച്ചുകെട്ടി വാകയൂര് കൊണ്ടുപോയി കൊന്ന ചാവെര് ഒന്ന്.
മകത്തുന്നാള് കുടിതൊഴുന്ന ദിവസം നിലപാടുനേരത്തു വായയൂരെ താഴത്ത്യ് നുന്നു പിടിച്ച് അഴിയൊടു കെട്ടിയിട്ട് നെലപാട് കഴിഞ്ഞ് എഴുന്നള്ളിയതിന്റെ ശേഷം വാകയൂര താഴത്തിറക്കി വെട്ടിക്കളഞ്ഞ ചാവെര് നാല്
ആകെ ചാവെര് അന്പത്തിഅഞ്ച്, പുതിയങ്ങാടിയില് നിന്നു കൊണ്ടുവന്ന വെളിച്ചെണ്ണ ചൊതന ആയിരത്തി ഒരുനീറ്റി മൂന്നേ മുക്കാല്

ഇത്തരത്തില് മറ്റു കണക്കുകളുടെ ഇടയ്ക്ക് നിസ്സാരമായി കാണുന്ന തരത്തിലാണ് ചാവേറുകളെ പറ്റി എഴുതിയിരിക്കുന്നത്. ഇവരുടെ ബാഹുല്യം നിമിത്തം പ്രാധാന്യം നഷടപ്പെട്ടതാവാം കാരണം

[തിരുത്തുക] ചടങ്ങുകള്‍

കൊല്ലവര്‍ഷം 858-ല് നടക്കുന്ന മാമാങ്കത്തെപ്പറ്റിയാണ്‌ പൂര്‍ണ്ണമായി ലഭിക്കുന്ന രേഖ. അതിനെ ആസ്പദമാക്കിയാല്‍ എല്ലാ വര്‍ഷവും എതാണ്ട് ഒരുപോലത്തെ ചടങ്ങുകള്‍ തന്നെയായിരുന്നു എന്നനുമാനിക്കാം. വാകയൂര്‍ തൃക്കാവില്‍ കോവിലകങ്ങളുടെ പണിക്കരും ഏറനാട്ടീളം കൂറുനമ്പ്യാതീരിയുടെ പണിക്കരും ചേര്‍ന്ന് ഊരാളി നായന്മാര്‍ എത്തുന്നതിന് എഴുതുന്ന തിരുവെഴുത്തുകള്‍ അയക്കുന്നതോടെ ചടങ്ങുകള്‍ ആരംഭിക്കുകയായി. മാമാങ്കത്തിന് തക്ക സമയത്ത് എത്തിച്ചേരണം എന്ന് കാണിച്ചുള്ളതാണീ എഴുത്തുകള്‍. മാമങ്ക നടത്തിപ്പിനാവശ്യമായ കാര്യക്കാര്‍ക്കും പങ്കെടുക്കുന്നതിനും എഴുഥുകള്‍ അയക്കുന്നു. കോവിലകങ്ങള്‍ പണിയുകയും, പന്തലുകള്‍ കെട്ടുകയും നിലവാടുതറ എന്നിവയൊരുക്കലെല്ലാം കാലേ കൂട്ടിത്തന്നെ ചെയ്തു വയ്ക്കുന്നു. ഇങ്ങനെ ആഢംബര പ്രമാണമായതും ആവശ്യമുള്ളതുമായ ഒരുപാടു കാര്യങ്ങള്‍ മാമങ്കത്തിനു മുന്‍പായി ചെയ്തു തീര്‍ക്കുന്നു.

നിളാനദിയുടെ തെക്കേക്കരയും വടക്കേക്കര കൂരിയാല്‍ക്കലും അവിടന്നു അര നാഴിക പടിഞ്ഞാറു മാറി ഉയര്‍ന്ന സ്ഥലത്തായി തറകള്‍ പലതൂം പണിയുന്നു. ഇതില്‍ പ്രധാന നിലപടു തറയ്ക്ക് നാല്പത് അടിയോളം ഉണ്ടാകും, ഇവിടെയാണ്‌ സാമൂതിരി നില്‍ക്കുക. മറ്റുള്ളവ ഇളംകൂര്‍ തമ്പുരാന്മാര്‍ക്ക് ഉള്ളതാണ്. പൊന്നും വെള്ളിയും കെട്ടിയ പലിചയുള്ള പ്രമാണിമാരായ അകമ്പടി ജനത്തെ ഏര്‍പ്പാടാക്കുന്നു.

മറ്റൊരു ഭാഗത്ത് കമ്പവെടിയും ചെറിയ കപ്പല്‍ പടയും തയ്യാറെടുക്കുന്നു. തോക്കുകളും മറ്റും വെടിക്കോപ്പ് നിറച്ച് സജ്ജമാക്കി വയ്ക്കുന്നു. വെടിവെയ്ക്കുന്നതു കൂടുതലും മേത്തന്മാരായിരുന്നു. സാമൂതിരിപ്പാടിന് മാമാങ്കക്കാലത്ത് അണിയനുള്ള തിരുവാഭരണങ്ങളും ആനയെ അലങ്കരിക്കാനുള്ള (ആന പൊന്നണിയുക) ആഭരണങ്ങളും മറ്റും വാകയൂര്‍ കോവിലകത്തേക്കു കൊടുത്തയക്കുന്നതോടെ തയ്യാറെടുപ്പു ചടങ്ങുകള്‍ പൂര്‍ത്തിയാവുന്നു.

 തിരുനാവായ ക്ഷേത്രം, ഇവിടെയാണ് മാമാങ്ക സമ്മേളനം നടതത്തിയിരുന്നത്
തിരുനാവായ ക്ഷേത്രം, ഇവിടെയാണ് മാമാങ്ക സമ്മേളനം നടതത്തിയിരുന്നത്

ഭാരതപ്പുഴയുടെ വടക്കേക്കരയാണ് വിഖ്യാതമായ തിരുനാവായ ക്ഷേത്രം ക്ഷേത്രത്തിന് പടിഞ്ഞാറേ നടയില്‍ പടിഞ്ഞാറോട്ട് 4 കി.മീ. ദൂരത്താണ് വാകയൂര്‍ കോവിലകം സ്ഥിതിചെയ്യുന്നു. അങ്ങോട്ടു പോകുന്ന പ്രധാനവഴിയിലാണ് കൂരിയാലും ആല്‍ത്തറയും, കുറച്ച് പടിഞ്ഞാറ് മാറി നിലപാടു തറയും മണിക്കിണറുകളും മറ്റും. അടുത്തായി തമ്പുരാട്ടിമാര്‍ക്ക് മാമാങ്കം കാണാനുള്ള കോവിലകങ്ങളും ക്ഷേത്രത്തിനു മുന്ഭാഗത്ത് ഇടതുവശത്ത് മൂന്നും നാലും അഞ്ചും കൂര്‍ തമ്പുരാക്കന്മാര്‍ക്കുമുള്ള കൊട്ടാരങ്ങളും മന്ത്രിമന്ദിരങ്ങ്നളും പണികഴിപ്പിച്ചിരുന്നു. മകരമാസത്തിലെ പുണര്‍തം നാളിലാണ് സാമൂതിരി വാകയൂര്‍ കോവിലകത്തേയ്ക്ക് എഴുന്നള്ളുന്നത്. അടുത്ത ദിവസം പൂയ്യത്തുന്നാള്‍ മാമാങ്കം ആരംഭിക്കുന്നു. പൂയ ദിവസം രാവിലെയുള്ള തിരുകൃത്യങ്ങള്‍ക്കു ശേഷം സാമൂതിരി വന്‍‍പിച്ച അകമ്പടിയോടെ ക്ഷേത്രദര്‍ശനത്തിന് എഴുന്നള്ളുന്നു. നടന്നോ, പല്ലക്കിലോ ആനപ്പുറത്തോ ആയിരിക്കും വരിക. പിറകിലായി ചേരമാന്‍ വാള്‍ എഴുന്നള്ളത്തും ഉണ്ടായിരിക്കും. ഈ ഘോഷയാത്ര മണിത്തറയുടെ താഴെയെത്തിയാല്‍ തമ്പുരാന്‍ മണിത്ത്റയുടെ താഴെത്തറയില്‍ കയറി നില്‍ക്കുന്നു. തുടര്‍ന്ന് ഉടവാളും പിടിച്ച് മണിത്തറയില്‍ കയറി നിന്ന്, വാളിളക്കി കിഴക്കോട്ട് തിരിഞ്ഞ് ക്ഷേത്രത്തിലേക്ക് നോക്കി ദേവനെ തൃക്കൈകൂപ്പുന്നു. വെള്ളിയും ലൊന്നും കെട്ടിച്ച പലിചപിടിച്ച അകമ്പടിജനം പലിചയിളക്കി അകമ്പടി പ്രഖ്യാപിക്കുന്നത് ഇപ്പോഴാണ്. ഈ സമയങ്ങള്‍ മുതല്‍ തമ്പുരാനെ ആക്രമിക്കാന്‍ ചാവേറുകള്‍ വന്നുകൊണ്ടിരിക്കും. വടക്കെക്ക്കരയില്‍ നിന്ന് വെടി മുഴങ്ങുമ്പോള്‍ തെക്കേക്കരയില്‍ ഏറാള്‍പ്പാട് നിലപാടുതറയിലേയ്ക്ക് കയറുന്നു. അതിനുശേഷം രണ്ടു വെടി ശബ്ദം കേട്ടാല്‍ തമ്പുരാന്‍ മണിത്തറയില്‍ നിന്ന് ഇറങ്ങി പുഴമദ്ധ്യത്തില്‍ തയ്യാറാക്കപ്പെട്ടിട്ടുള്ള നീരാട്ടു പന്തലിലേയ്ക്ക് നീങി, കുളി കഴിഞ്ഞ് സ്ന്ധ്യാവന്ദനത്റ്റിനു ശേഷം വൈകുന്നേരം വാകയൂറിലേയ്ക്ക് എഴുന്നള്ളുന്നു. ആയില്യം നാള്‍ ഉടുപ്പും തൊപ്പിയും ധരിച്ചാണ് ഘോഷയാത്ര. ഇത്തരം ഘോഷയാത്രകള്‍ തുടര്‍ച്ചയായി പത്തൊന്‍പതു ദിവസം നടക്കുന്നു. ഇരുപതാം ദിവസം രേവതി നാളാണ് ആന പൊന്നണിയുന്നത്. ആന പൊന്നണിഞ്ഞാന്‍ പൊന്നിന്‍ കുന്നുപോലിരിക്കുമത്രേ. തുടര്‍ന്ന് തിരുവാതിര ഉള്‍പ്പടെ ഏഴുദിവസം പൊന്നണിഞ്ഞ ആനക്കൊപ്പമാണ് ഘോഷയാത്ര. ആര്‍ഭാടപൂര്‍വ്വമായ് ഇത്തരം ഘോഷയാത്രകളില്‍ അന്‍പതിനായിരത്തിലധികം ജനം പങ്കെടുക്കുമായിരുന്നു. പുണര്‍തത്തിനു മുന്‍പ് നാലു ദിവസം കൊണ്ട് മാമാങ്കം അവസാനിക്കുന്നു. ഈ ദിവസങ്ങളില്‍ ഘോഷയാത്ര ഉണ്ടാകാറില്ല. നിലപാടുതറയില്‍ നിലകൊള്ളുന്ന രീതി പക്ഷേ എല്ലാ ദിവസവും ഉണ്ടാകാറുണ്ട്. മാമാങ്കത്തിന് അദ്ധ്യക്ഷം വഹിക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അവസാന നാലു നാളുകളില്‍ കപ്പല്‍ പടകളുടെ പ്രകടനം ഉണ്ടാകും. കമ്പവെടിക്കെട്ടും ഈ ദിവസങ്ങളിലാണ്.

മകത്തുന്നാള്‍ മാമാങ്കം അവസാനിക്കുന്നു, ഇതിനുശേഷം സാമൂതിരി പൊന്നാനി തിരുക്കോവിലിലേയ്ക്ക് എഴുന്നള്ളുന്നു. അതോടെ പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മാമാങ്കോത്സവം അവസാനിക്കുകയായി [8]

[തിരുത്തുക] അവസാനം

മൈസൂര്‍ സുല്‍ത്താനായിരുന്ന ഹൈദരാലി മലബാര്‍ ആക്രമിച്ചു കീഴടക്കിയതോടെ മാമാങ്കവും അവസാനിച്ചു. സാമൂതിരിക്കും കോനാതിരിക്കും ഒരുപോലെ അധികാരം നഷ്ടപ്പെട്ടതായിരുന്നത്രേ കാരണം. 1766-ല്‍ ആണ് അവസാന മാമാങ്കം നടന്നത്.[9]


[തിരുത്തുക] ശേഷിപ്പുകള്‍

ഇന്നും തിരുനാവായ പ്രദേശത്ത് മാമാങ്കത്തിന്റെ സ്മാരകങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. നിലപാടുതറ, മരുന്നറ, ചാവേര്‍ പോരാളികളുടെ ജഡങ്ങള്‍ ചവിട്ടിത്താഴ്ത്തിയിരുന്ന മണിക്കിണര്‍, ജീവന്‍ പോകാത്ത ചാവേറുകളെ പട്ടിണിക്കിട്ട് വധിച്ചിരുന്ന പട്ടിണിത്തറ മുതലായവ ഇന്നുമുണ്ട്. പല തുരങ്കങ്ങളും പ്രദേശത്തുകാണാം. 1990-കളില്‍ മാമാങ്കത്തറക്കും മണിക്കിണറിനുമിടക്ക് ഒരു പ്രധാന തുരങ്കം കണ്ടെത്തിയിരുന്നു. നിലപാടുതറയില്‍ ചാവേറെത്തിയതിനുശേഷം അക്കാലത്തെ സാമൂതിരി പിന്നീടെന്നെങ്കിലും അത്തരമൊരു സന്ദര്‍ഭം ഉണ്ടാകുകയാണെങ്കില്‍ രക്ഷപെടാനായി നിര്‍മ്മിച്ചതാണത് എന്ന് കരുതുന്നു. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിനു മുന്നിലായി ചാവേറുകളെ യാത്രയാക്കാനായി ഉപയോഗിച്ചിരുന്ന ചാവേര്‍ത്തറയും ഇന്നും നിലനില്‍ക്കുന്നു. ഇവിടെത്തന്നെയുള്ള അല്‍പ്പാകുളത്തിലാണത്രേ ചാവേറുകള്‍ കുളിച്ചിരുന്നത്. മാമാങ്കസമയത്ത് പരിക്കേല്‍ക്കേണ്ടിവരുന്ന സാമൂതിരി ഭടന്മാരുടെ ചികിത്സക്കായി സ്ഥാപിച്ച ചങ്ങമ്പള്ളിക്കളരിയും ഇന്നുമുണ്ട്.

കേരളത്തില്‍ പലപ്പോഴും ഒരു വാണിജ്യമേള എന്ന നിലയില്‍ മാമാങ്കത്തെ പുനരുജ്ജീവിപ്പിക്കണമെന്ന വാദം ഉയരാറുണ്ടെങ്കിലും പൂര്‍ണ്ണമായ തോതില്‍ സാദ്ധ്യമായിട്ടില്ല. 1999-ല്‍ മാമാങ്കം അക്കാലത്തെ ഭരണകൂടത്തിന്റെ നേതൃത്തില്‍ സംഘടിപ്പിച്ചായിരുന്നു.

[തിരുത്തുക] കൂടുതല്‍ അറിവിന്

  • മലബാര്‍ മാനുവല്‍ - വില്യം ലോഗന്‍
  • മാമാങ്കം നൂറ്റാണ്ടുകളിലൂടെ - വേലായുധന്‍ പണിക്കശേരി

[തിരുത്തുക] പ്രമാണാധാര സൂചി

  1. http://www.prokerala.com/kerala/history/mamankam.htm
  2. കൃഷ്ണയ്യര്‍ 1938 - പ്രതിപധിച്ചിരിക്കുന്നത്-എം.എന്‍. നമ്പൂതിരി; സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങള്‍, വള്ളത്തോള്‍ വിദ്യാപീഠം, ശുകപുരം, കേരള.
  3. പി.സി.എം. രാജ. 1982- പ്രതിപധിച്ചിരിക്കുന്നത്-എം.എന്‍. നമ്പൂതിരി; സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങള്‍, വള്ളത്തോള്‍ വിദ്യാപീഠം, ശുകപുരം, കേരള.
  4. പണിക്കശ്ശേരി ,1978- പ്രതിപധിച്ചിരിക്കുന്നത്-എം.എന്‍. നമ്പൂതിരി; സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങള്‍, വള്ളത്തോള്‍ വിദ്യാപീഠം, ശുകപുരം, കേരള.
  5. കൃഷ്ണയ്യര്‍ കെ.വി.1938; പ്രതിപധിച്ചിരിക്കുന്നത്-എം.എന്‍. നമ്പൂതിരി; സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങള്‍, വള്ളത്തോള്‍ വിദ്യാപീഠം, ശുകപുരം, കേരള.
  6. http://www.calicutnet.com/mycalicut/mamankam_festival.htm
  7. എം.എന്. നമ്പൂതിരി; സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങള്, ഏട് 97 വള്ളത്തോള് വിദ്യാപീഠം, ശുകപുരം, കേരള.
  8. എം.എന്‍. നമ്പൂതിരി; സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങള്‍, ഏടുകള്‍ 96-108, വള്ളത്തോള്‍ വിദ്യാപീഠം, ശുകപുരം, കേരള.
  9. എം.എന്‍. നമ്പൂതിരി; സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങള്‍, ഏട് 99; വള്ളത്തോള്‍ വിദ്യാപീഠം, ശുകപുരം, കേരള.
ഇതര ഭാഷകളില്‍