സ്വാതിതിരുനാള്‍ ബാലരാമവര്‍മ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പത്തൊമ്പതാം നൂറ്റാണ്ടില്‍ തിരുവിതാംകൂര്‍ ഭരിച്ചിരുന്ന രാജാവ്. സ്വാതിതിരുനാള്‍ ബാലരാമവര്‍മ്മ (1829) എന്നാണ് മുഴുവന്‍ പേര്. ചോതി നക്ഷത്രത്തില്‍ ജനിച്ചതു കൊണ്ട് സ്വാതിതിരുനാള്‍ എന്നപേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. കേരള സംഗീതത്തിന്റെ ചക്രവര്‍ത്തി എന്നു അറിയപ്പെടുന്നു.

ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വല്‍സ്സദസ്സ് ഇരയിമ്മന്‍‌തമ്പി, കിളിമാനൂര്‍ കോയിതമ്പുരാന്‍‍ തുടങ്ങിയ കവിരത്നങ്ങളാലും, ഷഡ്കാല ഗോവിന്ദമാരാര്‍ തുടങ്ങിയ സംഗീതപ്രതിഭകളാലും, വടിവേലു, ചിന്നയ്യ, പൊന്നയ്യ എന്നീ നട്ടുവന്മാരാലും അലങ്കരിക്കപ്പെട്ടിരുന്നു.

സര്‍വ്വകലാവല്ലഭനായിരുന്ന സ്വാതി തിരുനാളിന്റെ കാലഘട്ടം കേരളീയ സംഗീതകലയുടെ സുവര്‍ണ്ണകാലമായി അറിയപ്പെടുന്നു. മലയാളം, സംസ്കൃതം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി അഞ്ഞൂറില്പരം കൃതികള്‍ രചിച്ചിട്ടുണ്ട്. [1]. സ്വാതിതിരുനാള്‍ രചിച്ച പദങ്ങളും വര്‍ണ്ണങ്ങളും തില്ലാനകളും തന്നെയാണ് ഇന്നും മോഹിനിയാട്ടവേദിയില്‍ കൂടുതലായും അവതരിപ്പിക്കപ്പെട്ടു വരുന്നത്‌.

അഖണ്ഡഭാരതത്തിലെങ്ങുമുള്ള ഗായകരേയും വാഗ്ഗേയകന്മാരെയും അദ്ദേഹം തന്റെ കലാസദസ്സിലേയ്ക്കു ആകര്‍ഷിച്ചു. മുകളില്‍ പരാമര്‍ശിച്ചിട്ടുള്ളവര്‍ കൂടാതെ പാലക്കാട് പരമേശ്വരഭാഗവതര്‍, ഗ്വാളിയോര്‍ ചിന്നദാസ്, ലാഹോറിലെ ഇമാം ഫക്കീര്‍, ഓധിലെ ഹരിദാസ് ഗോസ്വായി തുടങ്ങിയവരും സദസ്സില്‍ അവരുടെ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. [2]

അദ്ദേഹത്തിന്റെ ഉത്സവപ്രബന്ധം എന്ന സംഗീതാത്മകമായ മലയാള കൃതി മുത്തുസ്വാമി ദീക്ഷിതരുടെ ‘കുചേലോപാഖ്യാനം’ എന്ന സംസ്കൃത കൃതിക്കു സമമാണെന്ന് കരുതപ്പെടുന്നു.

ഉള്ളടക്കം

[തിരുത്തുക] ജനനം

ജനനത്തോടുകൂടി തന്നെ രാജപദവിക്ക് അവകാശിയായിരുന്നു ഈ മഹാരാജാവ്. വിശേഷ പരിതസ്ഥിതിയിലായിരുന്നു സ്വാതി തിരുനാളിന്റെ ജന്മം. ബാലരാമവര്‍മ അന്തരിച്ചതോടെ, സമീപഭാവിയില്‍ ഒരു രാജാവുണ്ടാകാനുള്ള സാദ്ധ്യത നഷ്ടപ്പെട്ടിരുന്നു. ബ്രിട്ടീഷ് ഗവണ്മെന്റ് രാജ്യം കൈവശപ്പെടുത്തുമോ എന്നുള്ള ആശങ്കയുണ്ടായിരുന്നു. മഹാറാണി ഗര്‍ഭം ധരിക്കുന്നതിനും ഈശ്വരാനുഗ്രഹം ഉണ്ടാകുന്നതിനും നാടൊട്ടുക്ക് പ്രാര്‍ത്ഥനകളും വഴിപാടുകളും നടന്നു. കൊല്ലവര്‍ഷം 988ല്‍ (എ.ഡി 1813) റാണി ലക്ഷ്മീഭായി സ്വാതി തിരുനാളിനെ പ്രസവിച്ചു. ഗര്‍ഭധാരണം മുതല്‍ക്ക് തന്നെ ജനങ്ങള്‍ അദ്ദേഹത്തെ രാജാവായി കണ്ടു. അങ്ങനെ ‘ഗര്‍ഭശ്രീമാന്‍’ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. [3]

[തിരുത്തുക] ബാല്യം

സ്വാതി തിരുനാളിന്‌‍ ഏഴും അനിയന്‍ ഉത്രം തിരുനാളിന്‌‍ അഞ്ചും വയസ്സായപ്പോള്‍ അവരുടെ വിദ്യാഭാസത്തിനായി അമ്പലപ്പുഴ രാമവര്‍മ്മന്‍ എന്നൊരാളെ നിയമിച്ചു. മലയാളവും സംസ്കൃതവും പഠിച്ചുകൊണ്ട് വിദ്യാഭ്യാസം ആരംഭിച്ചു. പിന്നീട് ഹരിപ്പാട് കിഴക്കേടത്ത് കൊച്ചുപിള്ള എന്ന വിദ്വാനെ വിദ്യാഭ്യാസചുമതല ഏല്പിച്ചു. ഭാഷയിലും കണക്കിലുമുള്ള പ്രഥമ പാഠങ്ങള്‍ വശപ്പെടുത്തുന്ന കാലത്ത് തന്നെ സ്വാതി തിരുനാള്‍ അസാമാന്യമായ ബുദ്ധിപ്രഭാവം പ്രദര്‍ശിപ്പിച്ചുവത്രേ. അതിനുശേഷം രാജകുമാരന്മാരുടെ അധ്യാപനം അവരുടെ അച്ഛനും മഹാപണ്ഡിതനുമായിരുന്ന രാജരാജവര്‍മ്മ കോയിതമ്പുരാന്‍ തന്നെ നേരിട്ട് നടത്തിതുടങ്ങി.

അക്കാലത്ത് ഭാരതഖണ്ഡം ബ്രിട്ടീഷ് ആധിപത്യത്തില്‍ അമരുകയായിരുന്നു. അതുകൊണ്ട് രാജകുമാരന്മാര്‍ ഇംഗ്ലീഷ് ഭാഷയും അഭ്യസിച്ചു. മഹാരാജാക്കന്മാര്‍ ഭാരതത്തിന്റെ നാനാഭാഗങ്ങളുമായി പരസ്പരബന്ധം പുലര്‍ത്തുന്നതിനായി പ്രധാന ഭാരതീയഭാഷകള്‍ മനസ്സിലാക്കണം എന്നായിരുന്നു അക്കാലത്തെ പാരമ്പര്യം. സ്വാതി തിരുനാളിനെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ റസിഡന്റ് കേണല്‍ മണ്‌റോ തിരഞ്ഞെടുത്തത് തഞ്ചാവൂര്‍ക്കാരനായ പണ്ഡിതന്‍ സുബ്ബരായരെ ആയിരുന്നു. പാഴ്സി ഭാഷ പഠിപ്പിച്ചത് ചെന്നൈ പട്ടണത്തില്‍ നിന്നു വന്ന സയ്യദ് മൊയ്തീന്‍ സായു ആയിരുന്നു.

ബാല്യത്തിലേ തന്നെ സ്വാതി തിരുനാളിനെ കൊട്ടാരം ഭാഗവതന്മാര്‍ സംഗീതം അഭ്യസിപ്പിച്ചിരുന്നു. അവരില്‍ പ്രമുഖന്‍ കരമന സുബ്രഹ്മണ്യഭാഗവതര്‍ എന്ന പണ്ഡിതനായിരുന്നു. സംഗീതം, സാഹിത്യം എന്നിവയില്‍ മാത്രമല്ല, ചിത്രമെഴുത്തിലും സ്വാതി തിരുനാള്‍ താല്പര്യം പ്രദര്‍ശിപ്പിച്ചിരുന്നു. [4]

[തിരുത്തുക] യൌവനം

പതിനാറാമത്തെ വയസ്സില്‍ ഔപചാരികമായി സിംഹാസനാരോഹണം ചെയ്ത് റീജന്റ് റാണിയില്‍ നിന്നും അധികാരമേറ്റ അദ്ദേഹം കൊല്ലവര്‍ഷം 1004 മേടം പത്താം തീയതി (ഏപ്രില്‍ 21, 1829)ആണ്‌‍ നേരിട്ടുള്ള ഭരണം തുടങ്ങിയത്. നന്നേ ചെറുപ്പമായിരുന്നെങ്കിലും കാര്യക്ഷമമായി ചുമതലകള്‍ നിര്‍വഹിക്കുന്നതിനുള്ള അഭിരുചി അദ്ദേഹത്തിനുണ്ടായിരുന്നു. യുവരാജാവിന്‌ ഭരണകാര്യങ്ങളില്‍ ഉപദേശം നല്‍കുന്നതിനായി‍ ഏറ്റവും വിശ്വസ്തരായ ആളുകള്‍ കൊട്ടാരത്തിനകത്തും പുറത്തും ഉണ്ടായിരുന്നു. റസിഡന്റാ‍യിരുന്ന കേണല്‍ സി.ബി. മോറിസണ്‍ മഹാരാജാവിനെ പരിപൂര്‍ണ്ണമായി പിന്താങ്ങിയിരുന്നു.

പ്രായപൂര്‍ത്തിയായതോടുകൂടി അദ്ദേഹം വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിരുന്നു. സംസ്കൃതം, ഇംഗ്ലീഷ്, പേര്‍ഷ്യന്‍, ഹിന്ദുസ്ഥാനി, മറാഠി, തെലുങ്ക്, കന്നടം, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ നല്ല പാണ്ഡിത്യം അദ്ദേഹം നേടിക്കഴിഞ്ഞിരുന്നു.

സ്ഥാനാരോഹണം കഴിഞ്ഞ് തന്റെ മന്ത്രിസഭ പുന:സംഘടിപ്പിക്കുന്നതിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധ പതിഞ്ഞത്. തന്റെ ഗുരുനാഥന്‍ സുബ്ബറാവുവിന്റെ കഴിവിലും അറിവിലും അപാരമായ വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹത്തെ ദിവാനായി നിയമിക്കണമെന്ന് കരുതി. എന്നാല്‍ പ്രസിദ്ധനും മിടുക്കനുമായിരുന്ന ദിവാന്‍ വെങ്കിട്ടറാവുവിന്റെ സേവനം അവസാനിപ്പിച്ച് അദ്ദേഹത്തെ പിരിച്ചയക്കുന്നതില്‍ തന്റെ പിതാവിനും റീജന്റായിരുന്ന ചിറ്റമ്മയ്കും റസിഡന്റിനും വൈമുഖ്യമായിരുന്നു. ഇതു സംബന്ധമായുള്ള തര്‍ക്കം ആറുമാസത്തോളം നീണ്ടു. ഈ കാ‍ലയളവില്‍ റസിഡന്റ് കേണല്‍ മോറിസണ്‍ ആ പദവിയില്‍ നിന്നും പിന്‌വലിക്കപ്പെട്ടു. തുടര്‍ന്ന് ദിവാന്‍ വെങ്കിട്ടറാവു തന്റെ രാജി സമര്‍പ്പിക്കുകയും ചെയ്തു. ഇതു കഴിഞ്ഞ് 2 മാസത്തിനു ശേഷം (1830 ആദ്യം) ഒഴിവു വന്ന ദിവാന്‍ സ്ഥാനത്തേക്ക് സുബ്ബറാവു നിയമിതനായി.

വളരെ കാലമായി കൊല്ലത്ത് നടന്നുകൊണ്ടിരുന്ന ഹജൂര്‍ കച്ചേരിയും മറ്റു പൊതുകാര്യാലയങ്ങളും മഹാരാജാവിന്റെ ആസ്ഥാനത്തിനടുത്തായി തിരുവനന്തപുരം കോട്ടയ്ക്കകത്ത് മാറ്റി സ്ഥാപിച്ചു. [5]

[തിരുത്തുക] ഭരണം

ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ഗുണമറിഞ്ഞ സ്വാതി തിരുനാള്‍ തന്റെ പ്രജകള്‍ക്കും അത് ലഭിക്കാന്‍ വേണ്ടി പുതിയ വിദ്യാഭ്യാസസമ്പ്രദായം നടപ്പിലാക്കി. 1834-ല്‍ അദ്ദേഹം തിരുവനന്തപുരത്ത് ഒരു ഇംഗ്ലീഷ് സ്കൂള്‍ സ്ഥാപിച്ചു. 1836-ല്‍ ആ സ്ഥാപനത്തെ സൌജന്യമായി നടത്തുന്ന സര്‍ക്കാര്‍ വിദ്യാലയമാക്കി മാറ്റി. പിന്നീട് ജില്ലയില്‍ പല സ്ഥലത്തും വിദ്യായങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു. തന്റെ രാജ്യം ശാസ്ത്രീയാന്വേഷണരംഗത്ത് യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്കൊപ്പം പങ്കെടുക്കണമെന്നാഗ്രഹിച്ച സ്വാതി തിരുനാള്‍ 1837-ല്‍ തിരുവനന്തപുരത്ത് വാനനിരീക്ഷണകേന്ദ്രം സ്ഥാപിച്ചു. കൊട്ടാരത്തില്‍ ഇംഗ്ലീഷ് ഭിഷഗ്വരനെ നിയമിച്ചതിന്റെ ഫലമായി ഇംഗ്ലീഷ് ചികിത്സാരീതിയുടെ ഗുണമറിഞ്ഞ അദ്ദേഹം ആ സൌകര്യം പ്രജകള്‍ക്കും ലഭിക്കുവാന്‍ വേണ്ടി കൊട്ടാരം ഭിഷഗ്വരന്റെ മേല്‍നോട്ടത്തില്‍ തിരുവനന്തപുരത്ത് ഒരു സൌജന്യ ആശുപത്രി തുടങ്ങാന്‍ ഉത്തരവിട്ടു.

പാശ്ചാത്യ എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യം മനസ്സിലാക്കിയ അദ്ദേഹം റസിഡന്റായിരുന്ന കേണല്‍ ഫ്രെയ്സറുമായി ആലോചിച്ച് ഒരു എഞ്ചിനീയറിംഗ് വകുപ്പ് സ്ഥാപിക്കുവാന്‍ കല്പിച്ചു. നാഞ്ചിനാട്ടെയും തിരുവനന്തപുരത്തെയും ജലസേചനജോലികളും മറ്റ് പ്രധാന ജോലികളും ഈ വകുപ്പിനെ ഏല്പിച്ചു. നാഞ്ചിനാട്ടില്‍ ഒരു ജലസേചന മരാമത്ത് വകുപ്പ് സ്ഥാപിക്കുകയും ഒരു സൂപ്രണ്ടിനെ നിയമിക്കുകയും ചെയ്തു. വാനനിരീക്ഷണകേന്ദ്രത്തിനു സമീപം ഒരു അച്ചടി ശാ‍ല തുടങ്ങുകയും ഒരു കല്ലച്ച് സ്ഥാപിക്കുകയും പിന്നീട് അത് മാറ്റി ഒരു പ്രസ്സ് ഇംഗ്ലണ്ടില്‍ നിന്ന് വരുത്തുകയും അത് സ്ഥാ‍പിച്ച് അച്ചടി വകുപ്പ് പുതിയതായി ആരംഭിക്കുകയും ചെയ്തു. 1839-ല്‍ തിരുവിതാംകൂറിലെ ആദ്യത്തെ ഇംഗ്ലീഷ്-മലയാളം കലണ്ടര്‍ ഈ പ്രസ്സില്‍ നിന്നും പുറത്തിറങ്ങി (കൊല്ലവര്‍ഷം 1015-ലെ കലണ്ടര്‍)

കൊട്ടാരങ്ങളും അമ്പലങ്ങളും മറ്റും നിര്‍മ്മിക്കുവാനും അറ്റകുറ്റപ്പണികള്‍ നടത്തുവാനും വേണ്ടി ഒരു മരാമത്ത് വകുപ്പ് അദ്ദേഹം വളരെ വിപുലമായ തോതില്‍ സംഘടിപ്പിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ജീവിതം തിരുവിതാംകൂറിനു മാത്രമല്ല, ഇന്ത്യയ്ക്കാകെ തന്നെ അവിസ്മരണീയമായിരുന്നു. അനുഗ്രഹീതകലാകാരനായി വളര്‍ന്നു വന്ന സ്വാ‍തി തിരുനാള്‍ മഹാരാജാവ് ഇന്ത്യന്‍ സംഗീതത്തിലെ അത്യുജ്ജല ചൈതന്യമായി തീര്‍ന്നു. പക്ഷേ ആ ജീവിതം ഏകാന്തവും ദു:ഖതപ്തവുമായ ഒരു സമരമായിരുന്നു. ഭരണഭാരമേറ്റപ്പോള്‍ തുടങ്ങി അദ്ദേഹത്തിന്റെ മനസ്സ് ഇംഗ്ലീഷുകാരുടെ അധീശതാമോഹം കണ്ട് അസ്വസ്ഥമായി. രാജ്യഭാരത്തിന്റെ ഓരോ ദിവസവും മാനസികപീഡ നിറഞ്ഞതായിരുന്നു.

ആ കലോപാസന, തന്റെ ഹൃദയവ്യഥകളില്‍ നിന്നു രക്ഷനേടാനുള്ള ഒരു ഉപാധിയായി തീര്‍ന്നു അദ്ദേഹത്തിന്‍. ഇംഗ്ലീഷുകാര്‍ക്കു പോലും അദ്ദേഹം ഇഷ്ടമില്ലാത്ത ഒരു മനുഷ്യനായി തീര്‍ന്നു. സ്വന്തക്കാര്‍ക്കു പോലും അദ്ദേഹത്തിന്റെ മാനസിക സംഘര്‍ഷങ്ങള്‍ മുഴുവനും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ബ്രിട്ടീഷ് സേവകരായ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ സന്മനസ്സിനെ തെറ്റിദ്ധരിച്ചു. അവര്‍ പോലും അദ്ദേഹത്തിനെതിരായ ഉപജാപങ്ങളില്‍ പങ്കെടുത്തു. ഓരോ ദിവസവും ഓരോ നിമിഷവും അദ്ദേഹം കലയിലേക്ക് ആണ്ടിറങ്ങി. രാജകൊട്ടാരത്തില്‍ അപൂര്‍വ്വസുന്ദരങ്ങളായ ഗാനങ്ങളുടെ നിര്‍ദ്ധരികള്‍ ഇടതടവില്ലാതെ പ്രവഹിച്ചുകൊണ്ടിരുന്നു. ചിലങ്കകള്‍ ഒരിക്കലും നിലയ്ക്കാത്ത മട്ടില്‍ മുഴങ്ങി. കൊട്ടാരം ഒരു അപൂര്‍വ്വ കലാസങ്കേതമായി. സ്വന്തം വേദനകള്‍ ആത്മാവിലേക്കൊതുക്കിപിടിച്ച് അദ്ദേഹം ഗാനങ്ങള്‍ രചിച്ച്‌ അവയ്ക്ക് ഈണങ്ങള്‍ നല്‍കി. ഇന്ത്യയുടെ നാനാ ഭാഗത്ത് നിന്നും തിരുവന്തപുരത്തെ കൊട്ടാരത്തിലേക്ക് കലാകാരന്മാരും കലാകാരികളും വിദ്വാന്മാരും വിദൂഷികളും വന്നുചേര്‍ന്നുകൊണ്ടേയിരുന്നു. മഹാരാജാവ് അവരുടെ രക്ഷിതാവും പ്രോത്സാഹകനുമായി തീര്‍ന്നു.

മഹാരാജാവിന്റെ പ്രശസ്തിയും സ്വാധീനവും ബ്രിട്ടീഷ് അധികാരികള്‍ക്ക് വിഷമതയുണ്ടാക്കി. അദ്ദേഹത്തെ നേരിട്ടെതിര്‍ക്കാന്‍ കഴിയാതെ അവര്‍ ബുദ്ധിമുട്ടി. മഹാരാജാവാകട്ടെ ബ്രിട്ടീഷ് റസിഡന്റിനെ അഭിമുഖമായി കാണാന്‍ പോലും ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ബഹുജനരംഗത്ത് നിന്നും പിന്‍‌വാ‍ങ്ങാന്‍ തുടങ്ങി. രാജ്യകാര്യങ്ങളിലുള്ള ശ്രദ്ധ കുറഞ്ഞു. കലയ്ക്കും കലാകാരന്മാര്‍ക്കും വേണ്ടി ഖജനാവ് ധൂര്‍ത്തടിക്കുന്നുവെന്നുള്ള പരാതി വ്യാപകമായി.

തന്റെ മുപ്പത്തിനാലാം വയസ്സില്‍ അദ്ദേഹം അന്തരിച്ചു.[6]


[തിരുത്തുക] പ്രധാന സൃഷ്ടികള്‍

സ്വാതി തിരുനാള്‍ മുന്നൂറിലധികം സംഗീതകൃതികള്‍ രചിച്ചിട്ടുണ്ട്. ഇതിനു പുറമേ അനേകം സാഹിത്യസൃഷ്ടികളും അദ്ദേഹം രചിച്ചു. അദ്ദേഹത്തിന്റെ സമുദായകൃതികള്‍, നവരാത്രി കീര്‍ത്തനങ്ങള്‍, നവവിധ ഭക്തി കീര്‍ത്തനങ്ങള്‍, ഘനരാ‍ഗകൃതികള്‍ മുതലായവയാണ്‍. ഇതുകൂടാതെ രാമായണകഥയെ ആസ്പദമാക്കിയുള്ള രണ്ട് കൃതികളും ഭാഗവതത്തെ ആസ്പദമാക്കി ഒരു കൃതിയും അദ്ദേഹം രചിച്ചു.[7].

[തിരുത്തുക] കര്‍ണ്ണാടക സംഗീത കൃതികള്‍

കൃതികളുടെ രചനകളില്‍ അദ്ദേഹം വൈവിദ്ധ്യം പുലര്‍ത്തിയിരുന്നു. ലാളിത്യമേറിയതും പ്രൌഡഗംഭീരങ്ങളുമായ കൃതികളുടെ രചയിതാവായിരുന്നു സ്വാതി തിരുനാള്‍. അദ്ദേഹത്തിന്റെ ചില കൃതികള്‍ കര്‍ണ്ണാടകസംഗീത പിതാമഹനായ പുരന്ദരദാസിന്റെ കൃതികളോട് സമാനങ്ങളാണ്‍. (ഉദ്ദാ: പന്നഗശയന - പരശ് - ചാപ്പ് , കമലനയന - ഘണ്ട, പരിപാലയ - പന്തുവരാളി - രൂപകം)സദാശിവബ്രഹ്മേന്ദ്രരുടെ തത്വചിന്താപരങ്ങളായ കൃതികളോടു കിടനില്‍ക്കുന്ന കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട് (ഉദ്ദാ: കലയേ ശ്രീ കമല നയനചരണെ -ചെഞ്ചുരുട്ടി - രൂപകതാളം, സ്‌മരഹരി പാദാരവിന്ദം-ശ്യാമരാഗം- ആദിതാളം)

സ്വാതി തിരുനാള്‍ രചിച്ചിട്ടുള്ള വര്‍ണ്ണങ്ങള്‍ ഉന്നത സൃഷ്ടികളായി നിലകൊള്ളുന്നു. വര്‍ണ്ണങ്ങള്‍ നിര്‍മ്മിക്കുന്നതിന്‍ അഗാധപാണ്ഡിത്യം ആവശ്യമാണ്‍. ഈ ഗാനരൂപത്തില്‍ രാഗത്തിന്റെ വിവിധ വശങ്ങളെ സന്തുലിതമാ‍യി പ്രകടിപ്പിക്കേണ്ടതുണ്ട്. താനവര്‌ണ്ണം, പദവര്‍ണ്ണം, അടതാളവര്‍ണ്ണം എന്നിങ്ങനെ വൈവിധ്യമേറിയ വര്‍ണ്ണങ്ങള്‍ സ്വാതിതിരുനാള്‍ രചിച്ചിട്ടൂണ്ട്. രൂപകം, ആദി, അട എന്നീ താളങ്ങളില്‍ ഏകദേശം 23 വര്‍ണ്ണങ്ങള്‍ അദ്ദേഹം രചിച്ചിട്ടുള്ളതായി കാണാം. അദ്ദേഹത്തിന്റെ വര്‍ണ്ണങ്ങള്‍ പരിശോധിച്ചാല്‍ അദ്ദേഹത്തിന്‍ നാട്യശാസ്ത്രത്തിലുണ്ടായിരുന്ന അഗാധപാണ്ഡിത്യം മനസ്സിലാകും. പല വര്‍ണ്ണങ്ങളിലും അടങ്ങിയിരിക്കുന്ന സ്വരങ്ങള്‍ ഭരതനാട്യത്തിലെ ജതിക്കനുസൃതമായാണദ്ദേഹം രചിച്ചിട്ടുള്ളത്.

[തിരുത്തുക] ഹിന്ദുസ്ഥാനി സംഗീത കൃതികള്‍

സ്വാതി തിരുനാളും ഹിന്ദുസ്ഥാനി സംഗീതവുമായുള്ള ബന്ധത്തിനെ സഹായിച്ച അനേകം ഘടകങ്ങളുണ്ട്. അദ്ദേഹം തന്റെ രാജസദസ്സില്‍ അനേകം കര്‍ണ്ണാടക സംഗീതവിദ്വാന്മാരെയെന്നപോലെ ഹിന്ദുസ്ഥാനി സംഗീതത്തില്‍ പ്രവീണരായവരെയും അംഗങ്ങളാക്കിയിരുന്നു. അവരില്‍ ചിലരായിരുന്നു ഉസ്താദ് അലാവുദ്ദീന്‍ ഖാന്‍, പഞ്ചാബില്‍ നിന്നുള്ള രാമാര്‍ജ്ജുന്‍, ബംഗാളില്‍ നിന്നുള്ള ഹരിദാസ്, ബനാറസില്‍ നിന്നുള്ള വാസുദേവശാസ്തി എന്നിവര്‍. ഇവരില്‍ നിന്നും അദ്ദേഹം ഹിന്ദുസ്ഥാനി സംഗീതരൂപങ്ങളായ ദ്രുപദ്, ഖ്യാല്‍, ഇമ്രി, തപ്പ, ഭജന്‍ എന്നിവ അഭ്യസിച്ചു. ദക്ഷിണേന്ത്യന്‍ കൃതികര്‍ത്താക്കളില്‍ ആദ്യമായി ഹിന്ദുസ്ഥാനി കൈകാര്യം ചെയ്തതും സ്വാതി തിരുനാളാ‍ണ്‍. ഏതാണ്ട് 37 കൃതികള്‍ അദ്ദേഹം ഈ സമ്പ്രദായത്തില്‍ രചിച്ചിട്ടുണ്ട്. ചിലത് ഈശ്വരനെ പുകഴ്ത്തിക്കൊണ്ടുള്ളതും ചിലത് ഒരു ശ്ര്യംഗാരപരമായ ഛായ നല്‍കികൊണ്ടുള്ളതുമാണ്‍.

അദ്ദേഹത്തിന്റെ പ്രധാന ഹിന്ദുസ്ഥാനി കൃതികള്‍ താഴെ പറയുന്നവയാണ്‍:

1. അബധ സുഖഭായി - കാഫി രാഗം - ആദിതാളം
2. അബ് തോ ബൈരാഗിന്‍ - ഖമാജ് - ആദി
3. ആജ് ആയേ പാച് മോഹന്‍ - യമന്‍ കല്യാണി - അട
4. ആജ് ഉനിം ദേ ചലേ - ബിഭാസ് - ചൌതാര്‍
5. ആന്‍ മിലോ മെഹബൂബ് - ഭൈരവി - ആദി
6. ആയേ ഗിരിധര്‍ - ഭൈരവി - ആദി
7. ആളി മേം തോ ജമുനാ - പൂര്‍വി - അട
8. ഉഠോ സുനിയേ മേരി സന്ദേശ് - പൂര്‍വി - ചൌതാര്‍
9. കരുണാനിധാന കുഞ്ച് കേ ബിഹാരി - ഹമീര്‍ കല്പാ - ചൌതാര്‍
10. കാന്ഹാ കബ് ഘര്‍ - ബേഹാഗ് - ആദി
11. കൃഷ്ണാ ചന്ദ്ര രാധാ - ഭൈരവി - ആദി
12. കാന്‍‌ഹാ നേ ബേജായീ ബാസുരി - ത്ധിം ത്ധോടി - ആദി
13. ഗാഫില്‍ ഭയിലോ - ത്ധിം ത്ധോടി - ആദി
14. ഗോരീ ഉത് മാരോ - ത്ധിം ത്ധോടി - ആദി
15. ജയ ജയ ദേവീ - യമന്‍ കല്യാണി - അട
16. ജാവോ മത് തും - കാ‍ഫി - ആദി
17. ദേവന്‍ കേ പതി ഇന്ദ്ര - കന്നട - ചൌതാര്‍
18. നന്ദ നന്ദ പരമാനന്ദ - ധദ്വാസി - ചൌതാര്‍
19. അചേ രഘുനാഥ് രംഗ് - ധദ്വാസി - ബിലന്ദി
20. ബജതാ ബധാ - ഗദരീ - ആദി
21. ബ്രജ കീ ഛവി - ബെഹാഗ് - ചൌതാര്‍
22. ഭജൌ ലോപിയാ ചാന്ദ്നി - സുര്‍ ദീ - ആദി
23. മഹിപാല പ്യാരേ - പൂര്‍വ്വി - ചൌതാര്‍

ഹിന്ദിയിലെ വ്രജഭാഷയായ ഘടിബോലിയിലാണ്‍ കൃതികള്‍ രചിച്ചിരിക്കുന്നത്. മീര, കബീര്‍ഭാസ്, തുളസീദാസ് എന്നീ ഭക്തകവികളെപ്പോലെ വൈഷ്ണവഭക്തിയില്‍ - അതിന്റെ സമീപനം ഏത് രീതിയിലായാലും- തുടിച്ചു നില്‍ക്കുന്നവയാണ്‍ സ്വാതി തിരുനാള്‍ കൃതികള്‍. [8].

[തിരുത്തുക] ലിങ്കുകള്‍

സ്വാതിതിരുനാ‍ളിനെ കുറിച്ചുള്ള വെബ് സൈറ്റ്

[തിരുത്തുക] പ്രമാണാധാരസൂചി

  1. കേരള സംസ്കാരം, എ. ശ്രീധരമേനോന്‍, ഏടുകള്‍. 121-122
  2. കേരള സംസ്കാര ദര്‍ശനം., പ്രൊഫ. കിളിമാനൂര്‍ വിശ്വംഭരന്‍. ഏടുകള്‍ 284-285. കാഞ്ചനഗിരി ബുക്സ്, കിളിമാനൂര്‍. 695601
  3. ഐതീഹ്യമാല, കൊട്ടാരത്തില്‍ ശങ്കുണ്ണി
  4. പത്മശ്രീ ശൂരനാട് കുഞ്ഞന്‍പിള്ള രചിച്ച “സ്വാതി തിരുനാള്‍ “ എന്ന ജീവചരിത്രഗന്ഥം ഗ്രന്ഥാലോകം സ്വാതി തിരുനാള്‍ പതിപ്പ് (1990 ഏപ്രില്‍ ) പുന:പ്രസിദ്ധീകരിച്ചത്
  5. വൈക്കം ചന്ദ്രശേഖരന്‍ നായര്‍, ഗ്രന്ഥാലോകം സ്വാതി തിരുനാള്‍ പതിപ്പ് 1990 ഏപ്രില്‍
  6. തിരുവിതാംകൂര്‍ ചരിത്രം - പി.ശങ്കുണ്ണിമേനോന്‍ 1878
  7. ബി.സിന്ധു, ഗ്രന്ഥാലോകം - സ്വാതിതിരുനാള്‍ വിശേഷാല്‍ പതിപ്പ് , 1990
  8. ബി.അരുന്ധതി, ഗ്രന്ഥാലോകം - സ്വാതിതിരുനാള്‍ വിശേഷാല്‍ പതിപ്പ് 1990


ഇതര ഭാഷകളില്‍