പല്ല്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ചീറ്റപ്പുലിയുടെ പല്ലുകള്‍

സാധാരണയായി ജീവികളുടെ താടിയെല്ലില്‍ ഉറപ്പിച്ചിരിക്കുന്ന ബലമേറിയ ശരീരഭാഗങ്ങളാണ് പല്ലുകള്‍‍. പ്രാഥമികമായി ഭക്ഷണം വലിച്ചുകീറുക അവ ചവച്ചുതിന്നാന്‍ സഹായിക്കുക എന്നീ ധര്‍മ്മങ്ങളാണ് പല്ലുകള്‍ക്ക് ചെയ്യാനുള്ളത്. മാംസഭോജികളായ ജീവികള്‍ക്ക് ഇരയെ വേട്ടയാടിപിടിക്കുക എന്ന ധര്‍മ്മവും പല്ലുകള്‍ വഴി ചെയ്യാനുണ്ട്. ചിലപ്പോഴൊക്കെ സ്വയരക്ഷക്കും പല്ലുകള്‍ ജീവികളെ സഹായിക്കുന്നു.

ഉള്ളടക്കം

[തിരുത്തുക] ഘടന

മിക്ക ജീവികളിലും മോണയില്‍ നിന്നാണ് പല്ലുകള്‍ പുറത്തേക്ക് തള്ളിനിക്കുന്നത്. തൊണ്ടയില്‍ പല്ലുള്ള ജീവികളും ഇല്ലാതില്ല. ശക്തിയേറിയ വസ്തുക്കളില്‍ കടിക്കുന്നതു മൂലം പല്ലുകള്‍ക്ക് അപകടം സംഭവിക്കാതിരിക്കാന്‍ പല്ലുകള്‍ ദന്തകാചദ്രവ്യം(Enamel) കൊണ്ട് ബലപ്പെടുത്തിയിരിക്കുന്നു. ദന്തദ്രവ്യത്തിനു(Dentine) പുറമേയാണിത് കാണപ്പെടുന്നത്. അതിനുള്ളില്‍ മജ്ജ അഥവാ വസയും ഉണ്ടാകും. മജ്ജക്കുള്ളില്‍ രക്തചംക്രമണധമനികളും നാഡി ഞരമ്പ് എന്നിവയും ഉണ്ടാകും. ഈ ഞരമ്പുകളാണ് വേദനയ്ക്ക് കാരണം

[തിരുത്തുക] മനുഷ്യരുടെ പല്ലുകള്‍

മനുഷ്യന്റെ പല്ലിന്റെ ഘടന
മനുഷ്യന്റെ പല്ലിന്റെ ഘടന

മനുഷ്യര്‍ക്ക് ജീവിതകാലത്തില്‍ രണ്ട് പ്രാവശ്യം പല്ലുകളുണ്ടാകുന്നു; പാല്‍പല്ലുകളും സ്ഥിരപല്ലുകളും. ജനിച്ച് ആറുമാസം ആകുന്നതോടുകൂടി മുളക്കുന്ന പല്ലുകളാണ് പാല്‍പ്പല്ലുകള്‍. ചില കുട്ടികള്‍ക്ക് ജനിക്കുമ്പോഴേ പല്ലു കാണാറുണ്ട്. പ്രീനാറ്റല്‍ ദന്തം എന്നാനിതിനെ വിളിക്കുന്നത്. പാല്‍ കുടിക്കുമ്പോള്‍ ഉള്ള ബുദ്ധിമുട്ടൊഴികെ മറ്റു പ്രയാസങ്ങള്‍ ഇതുകൊണ്ടുണ്ടാവാറില്ല. ചിലകുട്ടികള്‍ക്ക് പല്ല് വരാന്‍ 2 വയസ്സുവരെ താമസം ഉണ്ടാകാറുണ്ട്. പാരമ്പര്യം എന്നല്ലാതെ മൂലകങ്ങളുടെ കുറവോ മറ്റോഇതിനു കാരണമായിക്കാണുന്നില്ല.

പത്തു മുതല്‍ പതിനാലു വയസ്സിനുള്ളില്‍ പാല്‍പ്പല്ലുകള്‍ പൊഴിഞ്ഞു പോകുന്നു. ആറുവയസ്സു മുതല്‍ മുളച്ചു തുടങ്ങുന്നവയാണ് സ്ഥിരദന്തങ്ങള്‍. ജീവിതകാലം മുഴുവനേക്കുമായി മനുഷ്യനു ലഭിക്കുന്ന പല്ലുകളാണവ. ഇവ എന്തെങ്കിലും കാരണവശാല്‍ പൊഴിഞ്ഞുപോയാല്‍ പിന്നീട് മുളക്കില്ല. മനുഷ്യനു പല്ലുകള്‍ നഷ്ടപ്പെട്ടാല്‍ ഭക്ഷണം ചവച്ചരക്കാന്‍ പറ്റാതെ വിഴുങ്ങേണ്ടിവരികയും അതു മൂലം ദഹനസംബന്ധമായ അസുഖങ്ങള്‍ വരികയും മുഖസൌന്ദര്യത്തിനു ഭ്രംശം വരികയും വ്യക്തിത്വത്തെ ബാധിക്കുകയും ചെയ്യുന്നു.

[തിരുത്തുക] പല്ലുകള്‍ മറ്റു ജീവികളില്‍

മനുഷ്യന്റെ പല്ലുകള്‍ വശത്തു നിന്നു നോക്കുമ്പോള്‍
മനുഷ്യന്റെ പല്ലുകള്‍ വശത്തു നിന്നു നോക്കുമ്പോള്‍

എല്ലാ ജീവികള്‍ക്കും പല്ലുകള്‍ അതിപ്രധാനങ്ങളാണ്. കരുത്തരായ ജീവികളെ കടിച്ചുകൊല്ലാനുള്ള ആയുധമാണ് മാംസഭോജികള്‍ക്ക് പല്ലുകള്‍. ഒരു കോമ്പല്ല് നഷ്ടപ്പെട്ട കടുവകളും മറ്റും വളര്‍ത്തുമൃഗങ്ങളേയും മനുഷ്യരേയും പിടിച്ചു തിന്നുതായി കാണപ്പെടുന്നു. മാര്‍ജ്ജാരവംശത്തില്‍ പെട്ട ജീവികള്‍ ഇരയെ കൊല്ലുന്നത് കോമ്പല്ലുപയോഗിച്ച് ഇരയുടെ സുഷുമ്നാ നാഡി തകര്‍ത്താണ്. കരണ്ടു തിന്നുന്ന ജീവികളുടെ പല്ലുകള്‍ക്ക് കഠിനമായ ജോലിയാണുള്ളത്. ഇതുമൂലം പല്ല് തേഞ്ഞു പോകാതിരിക്കാന്‍ അവയുടെ പല്ലുകള്‍ എന്നും വളര്‍ന്നുകൊണ്ടിരിക്കുന്നു. എലിയുടെ മുന്‍പല്ലുകള്‍ ഒരു ദിവസം ഒരു മില്ലിമീറ്റര്‍ വളരുന്നു. കരണ്ട് പല്ലുകളുടെ നീളം ക്രമീകരിക്കാന്‍ കഴിഞ്ഞില്ലങ്കില്‍ അവയുടെ പല്ലുകളുടെ നീളം ജീവിതാവസാനത്തില്‍ മുക്കാല്‍ ‍മീറ്ററോളമായിരിക്കും.

ആനകള്‍ക്ക് വിവിധ ഭക്ഷ്യവസ്തുക്കുണ്ടെങ്കിലും ഉപയോഗ്യമായ രണ്ടു ജോടി പല്ലുകളേയുള്ളു. മേല്‍ത്താടിയിലും കീഴ്ത്താടിയിലും ഓരോ ജോടി വീതമാണവ. ജീവിതകാലം അവക്ക് ഇത്തരത്തില്‍ ആറുപ്രാവശ്യം പല്ലുകള്‍ മുളക്കുന്നു. ആറാമത്തേ പ്രാവശ്യം പല്ലുകള്‍ കൊഴിഞ്ഞാല്‍ പിന്നെ ആന അധികം കാലം ജീവിച്ചിരിക്കില്ല. മറ്റൊരു ജോടി പല്ലുകള്‍ കൊമ്പുകളായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. മനുഷ്യരിലെ കോമ്പല്ലിന്റെ സ്ഥാനീയമായ പല്ലാണ് ഇങ്ങനെ നീണ്ടു വരുന്നത്. ആഫ്രിക്കന്‍ ആനകള്‍ക്കാണിതിനു നീളം കൂടുതല്‍. ഇവ പിന്നീടുണ്ടാവുന്നതല്ല എങ്കിലും ജീവിതകാലം മുഴുവന്‍ വളര്‍ന്നുകൊണ്ടിരിക്കുന്നവയാണ്. എന്നാല്‍ സ്രാവുകള്‍ പോലുള്ള ജീവികളിലാവട്ടെ താടിയുടെ ഉള്‍വശം പല്ലുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. എല്ലാ പല്ലുകളും വായ്ക്കുള്ളിലേക്കാണ് വളഞ്ഞിരിക്കുന്നത്. ഇത് ചൂണ്ടകള്‍ പോലെ പ്രവര്‍ത്തിക്കുകയും ഇരയെ രക്ഷപെടാനനുവദിക്കാതിരിക്കുകയും ചെയ്യുന്നു. സ്രാവുകളുടെ പിന്‍പല്ലുകള്‍ (വായയുടെ ഏറ്റവും ഉള്ളിലുണ്ടാവുന്നവ) സാവധാനം മുന്‍‌നിരയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. കഠിനമായ ജോലിയാല്‍ ഏറ്റവും മുന്‍‌നിരയിലുള്ള പല്ലുകള്‍ നശിക്കുമ്പോഴേക്കും അടുത്ത നിര അവിടെ സ്ഥാനം പിടിച്ചിരിക്കും.

[തിരുത്തുക] ബന്ധപ്പെട്ട വിഷയങ്ങള്‍

  • ദന്തവൈദ്യശാസ്ത്രം
  • ദന്താശുപത്രി
  • ദന്തരോഗം
  • ദന്തരോഗ വിദഗ്ദ്ധന്‍‍
  • പല്ലു വേദന
  • ദന്ത വൈകൃത ചികിത്സാ ശാസ്ത്രം
  • ദന്ത വൈകൃതം
  • ദന്ത ശുചിത്വം
  • മുറിച്ചുണ്ട്
  • കൃത്രിമ ദന്തം