ഡോ. പല്പു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡോ. പല്പു
ഡോ. പല്പു

ഉള്ളടക്കം

[തിരുത്തുക] ജനനം, ബാല്യം

ഡോ. പത്മനാഭന്‍ പല്‍പു എന്ന ഡോ. പല്‍‌പു 1863 നവംബര്‍ 2-നു കേരളത്തിലെ തിരുവനന്തപുരം ജില്ലയില്‍ (പഴയ തിരുവിതാംകൂര്‍) ജനിച്ചു. വൈദ്യശാസ്ത്ര പരിശീലനത്തിനായി തിരുവിതാംകൂര്‍ സര്‍ക്കാര്‍ നടത്തിയ പരീക്ഷയില്‍ 4-ആമനായി എത്തിയെങ്കിലും സംസ്ഥാനത്തെ ജാതി വ്യവസ്ഥയുടെ ഭലമായി അദ്ദേഹത്തിന് പ്രവേശനം നിഷേധിക്കപ്പെട്ടു. മദ്രാസ് മെഡിക്കല്‍ കോളെജില്‍ പോയി പഠിച്ച് എല്‍.എം.എസ് ഡിഗ്രി കരസ്ഥമാക്കി ഡോക്ടര്‍ ആയ അദ്ദേഹത്തിന്റെ ജീവിതം ജാതി വ്യവസ്ഥയ്ക്കെതിരായ ഒരു പോരാട്ടമായിരുന്നു.

പഠനം പൂര്‍ത്തിയാക്കി തിരുവിതാംകൂര്‍ സംസ്ഥാനത്ത് ജോലിക്ക് അപേക്ഷിച്ച അദ്ദേഹത്തിനു ജാതീയ കാരണങ്ങളാല്‍ ജോലിയും നിഷേധിക്കപ്പെട്ടു. അദ്ദേഹം മൈസൂര്‍ സര്‍ക്കാരില്‍ ഒരു ഡോക്ടര്‍ ആയി സേവനം തുടങ്ങി. മാസം 100 രൂപാ ശമ്പളത്തിലായിരുന്നു ആദ്യത്തെ ജോലി.

[തിരുത്തുക] സാമൂഹിക ധാരയിലേക്ക്

തന്റെ ജാതിയില്‍ പെട്ട മനുഷ്യര്‍ക്ക് സാമൂഹിക നീതി ലഭ്യമാക്കാനുള്ള അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ ഭലമാണ് 1903-ലെ എസ്.എന്‍.ഡി.പി യുടെ രൂപീകരണം. ഈഴവര്‍ക്ക് നീതി ലഭിക്കുവാനുള്ള അദ്ദേഹത്തിന്റെ പോരാട്ടത്തില്‍ സ്വാമി വിവേകാനന്ദന്‍ അദ്ദേഹത്തെ ഭാരതത്തിലെ ഏതെങ്കിലും ആത്മീയ ഗുരുവുമൊത്ത് പ്രവര്‍ത്തിക്കുവാന്‍ ഉപദേശിച്ചു. ജനങ്ങളെ ആത്മീയവല്‍ക്കരിക്കുവാനും വ്യവസായവല്‍ക്കരിക്കുവാനുമായിരുന്നു ഗുരുവിന്റെ ഉപദേശം. ഇന്ത്യയിലെ ഏതൊരു സംഘടനയ്ക്കും വിജയകരമാകുവാന്‍ ആത്മീയതയുടെ ചട്ട ആവശ്യമാണെന്നായിരുന്നു വിവേകാനന്ദന്റെ ഉപദേശം. ഇത് അദ്ദേഹത്തെ ശ്രീനാരായണ ഗുരുവിലേക്ക് നയിച്ചു. എസ്.എന്‍.ഡി.പി. പിന്നീട് കേരളത്തിലെ പല സാമൂഹിക മുന്നേറ്റങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചു.

കഷ്ടതയനുഭവിക്കുന്നവരോടുള്ള അദ്ദേഹത്തിന്റെ അനുകമ്പ തന്റെ ജാതീയരില്‍ മാത്രം ഒതുങ്ങിയില്ല. മൈസൂരിലെ തെരുവുകളില്‍ അന്തിയുറങ്ങിയ അസംഖ്യം പാവങ്ങള്‍ക്ക് തണുപ്പില്‍ നിന്നു രക്ഷപെടാനായി തന്റെ ചിലവില്‍ അദ്ദേഹം കമ്പിളിപ്പുതപ്പുകള്‍ വാങ്ങി നല്‍കി. മൈസൂരിലായിരുന്നപ്പോള്‍ അദ്ദേഹം വാലിഗാര്‍ സമുദായത്തിന് തങ്ങളുടേ ജന്മാവകാശങ്ങള്‍ നേടിയെടുക്കുവാനായി ഒരു സംഘടന രൂപീകരിച്ചു.

കേരളത്തിലെ ഈഴവരുടെ അവകാശത്തിനായി തളരാതെ പോരാടിയ പോരാളിയായിരുന്നു ഡോ. പല്‍പ്പു. കേരളത്തിലെ ഈഴവരുടെ ജീവിതം ദുസ്സഹമാക്കുന്ന സാമൂഹിക ദുരാചാരങ്ങളെ പരാമര്‍ശിച്ച് അദ്ദേഹം ഇന്ത്യയിലെ ഇംഗ്ലീഷ് ദിനപ്പത്രങ്ങളില്‍ പല ലേഖനങ്ങളും എഴുതി. തന്റെ സ്വന്തം ചിലവില്‍ ഈഴവരുടെ അധ:സ്ഥിതിയെ ചൂണ്ടിക്കാണിച്ച് താന്‍ അയച്ച പരാതികളും പത്രങ്ങളില്‍ താന്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളും ക്രോഡീകരിച്ച് അദ്ദേഹം ‘കേരളത്തിലെ തിയ്യന്മാരോടുള്ള പെരുമാറ്റം’ എന്ന പേരില്‍ ഒരു പുസ്തകം എഴുതി. ഈ പുസ്തകവും അതിന്റെ മലയാളം പരിഭാഷയും കേരളത്തിലെ അന്നു നിലനിന്ന താഴ്ന്ന ജാതിക്കാരുടെ ദുരവസ്ഥയ്ക്ക് ഒരു ലിഖിത രേഖയായി.

[തിരുത്തുക] ഈഴവ മെമ്മോറിയല്‍, മലയാളി മെമ്മോറിയല്‍

അധ:സ്ഥിതര്‍ക്ക് തങ്ങളുടെ ജന്മാവകാശങ്ങള്‍ നേടിയെടുക്കുവാനുള്ള സമരത്തിലെ രണ്ടു നാഴികക്കല്ലുകളായിരുന്നു “ഈഴവ മെമ്മോറിയല്‍“, “മലയാളി മെമ്മോറിയല്‍” എന്നിവ. അന്നത്തെ സര്‍ക്കാ‍രും അന്നു നിലനിന്നിരുന്ന സാമൂഹിക ദുരവസ്ഥയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് എടുത്തിരുന്നത്. തിരുവിതാംകൂര്‍ മഹാരാജാവിന് 1891-ല്‍ സമര്‍പ്പിച്ച മലയാളി മെമ്മോറിയല്‍ പിന്നോക്ക സമുദായങ്ങള്‍ക്ക് സാമൂഹിക നീതി ലഭ്യമാക്കുന്നതിനുള്ള ആദ്യത്തെ ഒന്നിച്ചുള്ള സാമൂഹിക മുന്നേറ്റമായിരുന്നു. ഡോ. പല്‍പ്പു മൂന്നാമനായി ഒപ്പുവെച്ച് സമര്‍പ്പിച്ച ഈ ഹര്‍ജ്ജി സംസ്ഥാനത്തിനു പുറത്തുനിന്ന് വരുന്ന ദിവാന്‍മാര്‍ അവരുടെ നാട്ടുകാര്‍ക്ക് എല്ലാ സര്‍ക്കാര്‍ ജോലികളും നീക്കിവെക്കുന്നത് ചൂണ്ടിക്കാട്ടി. ഈഴവരുടെ സംസ്ഥാനത്തിലെ ദുരവസ്ഥയും ഈഴവര്‍ക്ക് ഏറ്റവും താഴെയുള്ള സര്‍ക്കാര്‍ ജോലികള്‍ പോലും നിഷേധിക്കുന്നതും ഈ മെമ്മോറിയല്‍ പ്രതിപാദിച്ചു. ഇതേ സമയത്ത് ഇങ്ങനെയുള്ള വിവേചനങ്ങള്‍ ഇല്ലാതിരുന്ന മലബാര്‍ സംസ്ഥാനത്ത് ഉയര്‍ന്ന ജോലികളും ഈഴവര്‍ക്ക് ലഭിക്കുന്നതും ഈ ഹര്‍ജ്ജിയില്‍ ചൂണ്ടിക്കാട്ടി. ഇതിനു മറുപടിയായി 1891 ഏപ്രില്‍ 21-നു സര്‍ക്കാര്‍ പറഞ്ഞത് പൊതുവേ വിദ്യാഭ്യാസ നിലവാരം കുറഞ്ഞ ഈഴവര്‍ അവരുടെ പരമ്പരാഗത തൊഴിലുകളായ കൃഷി, കയര്‍ നിര്‍മ്മാണം, കള്ള് ചെത്തല്‍ എന്നിവ തുടര്‍ന്ന് ജീ‍വിച്ചാല്‍ മതി എന്നതായിരുന്നു.

ഈ മറുപടിയില്‍ ക്ഷുഭിതനായ ഡോ. പല്‍പ്പു സംസ്ഥാനത്തെ ഇടയ്ക്കിടക്ക് സന്ദര്‍ശിച്ച് ജനങ്ങളെ അധികാരികളുടെ മനോഭാവത്തിനെതിരെ ഒരുമിപ്പിച്ചു. സര്‍ക്കാരിന്റെ ഭൂരിപക്ഷം ജനങ്ങളോടുമുള്ള മനുഷ്യത്വമില്ലാത്ത പെരുമാറ്റം ഒഴിവാക്കുവാനുള്ള ഏക വഴി ഒത്തൊരുമിച്ചുളള പ്രതിഷേധമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അദ്ദേഹം ‘അധിക ഈഴവ സംഘടന’ (Greater Ezhava Association) എന്ന സംഘടന രൂപീകരിച്ചു. തിരുവനന്തപുരത്തു നടന്ന ആദ്യത്തെ സമ്മേളനത്തില്‍ 300-ല്‍ അധികം ആളുകള്‍ പങ്കെടുത്തു. ഉച്ചനീചത്വം ഒഴിവാക്കുവാനായി പതിനായിരം ഈഴവര്‍ ഒപ്പുവെച്ച ഒരു ഭീമഹര്‍ജ്ജി സര്‍ക്കാരിനു സമര്‍പ്പിക്കുവാന്‍ ഈ സമ്മേളനത്തില്‍ തീരുമാനമായി. ഡോ. പല്‍പ്പു ഒപ്പുകള്‍ ശേഖരിക്കുവാനായി മുന്നിട്ടിറങ്ങി. 1896 സെപ്റ്റംബര്‍ 3 നു സമര്‍പ്പിച്ച ഈ ഭീമഹര്‍ജ്ജിയാണ് ‘ഈഴവ മെമ്മോറിയല്‍’ എന്ന് അറിയപ്പെടുന്നത്. തന്റെ സ്വന്തം കുടുംബത്തിന് ഈഴവരായതു കൊണ്ട് മാത്രം അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടുകളും ഈ ഹര്‍ജ്ജിയില്‍ അദ്ദേഹം വിവരിച്ചു.

[തിരുത്തുക] ദേശീയ ധാരയില്‍

അദ്ദേഹത്തിന്റെ അടുത്ത നീക്കം ബ്രിട്ടീഷ് നിയമസഭയുടെ ശ്രദ്ധ തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ അനീതികളുടെ നേരെ കൊണ്ടുവരിക എന്നതായിരുന്നു. സ്വാമി വിവേകാനന്ദന്‍റ്റെ ശിഷ്യയായ സിസ്റ്റര്‍ നിവേദിതയുടെ ഒരു കത്തുമായി ഡോ. പല്‍പ്പു ബാരിസ്റ്റര്‍ പിള്ളയെ ലണ്ടനിലേക്ക് അയച്ചു. ഇംഗ്ലണ്ടിലെത്തിയ അദ്ദേഹം ബ്രിട്ടീഷ് നിയമസഭാ സാമാജികരിലൂടെ ഈ പ്രശ്നം ബ്രിട്ടീഷ് നിയമസഭയില്‍ അവതരിപ്പിച്ചു. ഉപരിപഠനത്തിനായി ലണ്ടനില്‍ എത്തിയപ്പോള്‍ ഡോ. പല്‍പ്പു ബ്രിട്ടീഷ് നിയമസഭാംഗമായിരുന്ന ദാദാഭായി നവറോജിയിലൂടെ ബ്രിട്ടീഷ് നിയമസഭയില്‍ ഈഴവരുടെ സ്ഥിതിയെക്കുറിച്ച് ചോദ്യം ഉന്നയിച്ചു. അദ്ദേഹത്തിന്റെ സഹായത്തോടെ ഇന്ത്യാ സെക്രട്ടറിക്ക് ഒരു നിവേദനം സമര്‍പ്പിക്കപ്പെട്ടു. ഇതിന്റെ ഭലമായി ബ്രിട്ടീഷ് ഭരണകൂടം തിരുവിതാംകൂറിലെ ഈഴവരുടെ സ്ഥിതിയെക്കുറിച്ച് അന്വേഷിച്ചു തുടങ്ങി.

ദേശീയ മുഖ്യധാരയിലെ പല നേതാക്കളുമായി ഡോ. പല്‍പ്പു അടുത്ത ബന്ധം പുലര്‍ത്തി. സ്വാമി വിവേകാനന്ദന്‍, സരോജിനി നായിഡു എന്നിവര്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളില്‍ ഉള്‍പ്പെടും. പലരും അദ്ദേഹത്തെ ഒരു ജാതിയുടെ വക്താവായി അധിക്ഷേപിച്ചപ്പോള്‍ സരോജിനി നായിഡു അദ്ദേഹത്തെ ഒരു മഹാനായ വിപ്ലവകാരി എന്നു വാഴ്ത്തി. സ്വാമി വിവേകാനന്ദന്‍ മൈസൂര്‍ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം സ്വാമിയെ ഒരു റിക്ഷയില്‍ ഇരുത്തി വലിച്ച് മൈസൂര്‍ നഗരം ചുറ്റിക്കാണിച്ചു. ഈ യാത്രയില്‍ വയ്ച്ചാണ് വിവേകാനന്ദന്‍ അദ്ദേഹത്തിനോട് ജനലക്ഷങ്ങളെ ആത്മീയവല്‍ക്കരിക്കാനും വ്യവസായവല്‍ക്കരിക്കാനും ആവശ്യപ്പെട്ടത്. മൈസൂര്‍ ഗവര്‍ണ്മെന്റ് അദ്ദേഹത്തെ പ്ലേഗിനുള്ള മരുന്നായ ലിം‌ഫ് നിര്‍മ്മാണം പഠിക്കുവാന്‍ യൂറോപ്പിലേക്കയച്ചു. ബാംഗ്ലൂരില്‍ പ്ലേഗ് പടര്‍ന്നുപിടിച്ച് 15,000-ത്തോളം ആളുകള്‍ മരിച്ചപ്പോള്‍ അദ്ദേഹം പകര്‍ച്ചാവ്യാധിയെ വകവെക്കാതെ രോഗികളെ ശുശ്രൂശിച്ച് അസാമാന്യ ധൈര്യം പ്രകടിപ്പിച്ചു.

മൈസൂര്‍ സര്‍ക്കാരില്‍ നിന്നും വിരമിച്ച അദ്ദേഹം മലബാറിന്റെ വികസനത്തിനായി മലബാര്‍ എക്കൊണോമിക് യൂണിയന്‍ എന്ന സംരംഭം ആരംഭിച്ചു. ഈ സംരംഭത്തില്‍ നിന്നുള്ള ലാഭം പൊതുജനങ്ങളുടെ നന്മയ്ക്കായി അദ്ദേഹം വിനയോഗിച്ചു. കുമാരന്‍ ആശാന്‍, ടി.കെ. മാധവന്‍, സഹോദരന്‍ അയ്യപ്പന്‍, തുടങ്ങിയ പിന്നോക്ക സമുദായങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച സാമൂഹിക പരിഷ്കര്‍ത്താക്കള്‍ക്ക് ആശയങ്ങള്‍ പകര്‍ന്നത് ഡോ. പല്‍പ്പുവിന്റെ പ്രവര്‍ത്തനങ്ങളാണ്. ശ്രീ നാ‍രായണ ഗുരുകുലത്തിന്റെ സ്ഥാപകനായ നടരാജ ഗുരു അദ്ദേഹത്തിന്റെ മകനാണ്.

[തിരുത്തുക] മരണം

1950 ജനുവരി 25-നു അദ്ദേഹം അന്തരിച്ചു.

[തിരുത്തുക] അനുബന്ധം

  • [www.ezhava.com | ഈഴവ.കോം]
ഇതര ഭാഷകളില്‍