കിവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കിവി
കിവി

ന്യൂസിലാന്റ് ദ്വീപുകളില്‍ കണ്ടുവരുന്ന പറക്കാന്‍ കഴിവില്ലാത്ത പക്ഷിയാണ് കിവി. ന്യൂസിലാന്റിന്റെ ദേശീയ ചിഹ്നവും കിവിയാണ്. ഈ പക്ഷികളുടെ പരിണാമ പ്രക്രിയ‍ ഏറെ പഠനവിധേയമായമായിട്ടുണ്ട്. ഭൂമിശാസ്ത്ര പരമായ കാരണങ്ങളാല്‍ ലക്ഷക്കണക്കിന് വര്‍ഷങ്ങളായി ഒറ്റപ്പെട്ടു കിടന്നതും, ഭീഷണിയായി മറ്റുജന്തുക്കള്‍ ഇല്ലാതിരുന്നതും ഇവയുടെ പരിണാമത്തില്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ആണ്‍ കിളികള്‍ ഉണ്ടാക്കുന്ന ശബ്ദത്തില്‍ നിന്നാണ് കിവി എന്ന പേരുണ്ടായത്.

[തിരുത്തുക] പ്രത്യേകതകള്‍

കോഴിയോളം വലിപ്പം വരുന്ന ഈ പക്ഷികള്‍ക്ക് അത്ര ആകര്‍ഷകമായ നിറമൊന്നുമില്ല. തൂവലുകള്‍ രോമം പോലെ തോന്നിക്കും. വാല്‍ തീരെയില്ല. ചുണ്ടിനു താഴെയുള്ള തൂവല്‍ രോമങ്ങള്‍ ഇവയുടെ സ്പര്‍ശനാവയവങ്ങളായി പ്രവര്‍ത്തിക്കുന്നു. ആണ്‍കിളികളും പെണ്‍കിളികളും കാഴ്ചയില്‍ അത്ര വ്യത്യാസമില്ല. ആണ്‍കിളികള്‍ കിവി എന്ന രീതിയിലുള്ള ശബ്ദം ഉണ്ടാക്കുമ്പോള്‍ പെണ്‍കിളികള്‍ കുര്‍കുര്‍ എന്ന മട്ടിലായിരിക്കും ശബ്ദമുണ്ടാക്കുക. കിവി പക്ഷികള്‍ രാത്രിയിലാണ് ഇരതേടുക. ഇരയെ പ്രധാനമായും മണത്താണ് തിരിച്ചറിയുക. ഇത്തരത്തില്‍ ഇരതേടുന്ന പക്ഷികള്‍ അപൂര്‍വ്വമാണ്. ഇതിനായി ചുണ്ടിന്റെ അഗ്രത്തായിട്ടായിരിക്കും നാസാദ്വാരങ്ങള്‍ തുറക്കുന്നത്. പുഴുക്കള്‍, പ്രാണികള്‍, ചെറുപഴങ്ങള്‍ മുതലായവയെ ഇവ ഭക്ഷണമാക്കുന്നു.

[തിരുത്തുക] പ്രത്യുത്പാദനം

ആവാസവ്യവസ്ഥകള്‍
ആവാസവ്യവസ്ഥകള്‍

പ്രത്യുത്പാദനകാലത്ത് മാത്രമേ കിവികള്‍ ഇണകളായി സഞ്ചരിക്കാറുള്ളു. കൂടുകെട്ടാനായി ഏറെ സമയമൊന്നും കിവികള്‍ എടുക്കാറില്ല. മണ്‍പൊത്തുകളിലും വേരുകള്‍ക്കിടയിലും പുല്ലും തൂവലുകളും വെച്ച് കൂടുണ്ടാക്കുന്നു. ഒന്നോ രണ്ടോ മുട്ടകളാണിടുക. ശരാശരി 13 സെ.മീ നീളവും 9 സെ.മീ വ്യാസവുമുള്ള മുട്ടകള്‍ക്ക് 450 ഗ്രാം വരെ ഭാരമുണ്ടാകും. ആണ്‍പക്ഷിയാണ് അടയിരിക്കുക. വിരിയുമ്പോള്‍ തന്നെ തൂവല്‍ക്കുപ്പായമുണ്ടാകുന്ന കിവി കുഞ്ഞുങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ തന്നെ സ്വയം ഇരതേടാന്‍ തുടങ്ങും. കുഞ്ഞുങ്ങള്‍ പ്രായപൂര്‍ത്തിയാകാന്‍ ആറ് വര്‍ഷത്തോളമെടുക്കും. കോളനിവത്കരണകാലത്ത് വംശനാശഭീഷണിയുണ്ടായിരുന്നെങ്കിലും ഇന്ന് സര്‍ക്കാര്‍ സഹായത്തോടെ ഭീഷണികള്‍ കുറക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ഇതര ഭാഷകളില്‍