കാഴ്ച (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാഴ്ച

ഭാഷ മലയാളം
സംവിധായകന്‍ ബ്ലെസി
നിര്‍മ്മാതാ‍വ്
കഥ ബ്ലെസി
തിരക്കഥ ബ്ലെസി
അഭിനേതാക്കള്‍ മമ്മൂട്ടി, യഷ്, പത്മപ്രിയ
മനോജ് കെ. ജയന്‍
സംഗീതം മോഹന്‍ സിതാര
ഗാനരചന
ഛായാഗ്രഹണം അഴകപ്പന്‍
ചിത്രസംയോജനം
വിതരണം
വര്‍ഷം 2004

കാഴ്ച (kAzhcha) - 2004ല്‍ മലയാള സിനിമാ ലോകത്ത് ചലനം സൃഷ്ടിച്ച ചലച്ചിത്രം. ബ്ലെസി എന്ന സംവിധായകന്റെ ആദ്യ ചിത്രമായിരുന്നു ഇത്. അക്കാലത്തിറങ്ങിയ സിനിമകളില്‍ നിന്നും വ്യത്യസ്തമായ പ്രമേയം സ്വീകരിച്ചിട്ടും ഈ ചിത്രം പ്രദര്‍ശന വിജയം നേടി. മലയാളത്തിലെ വാണിജ്യ സിനിമകളധികവും ജീവിത ഗന്ധിയല്ലാത്ത ഹാസ്യകഥകളുമായി പുറത്തിറങ്ങുമ്പോഴാണ് ഗുജറാത്ത് ഭൂകമ്പം ചിതറിച്ച ഒരു ബാലന്റെ കഥ ചിത്രീകരിക്കുന്ന കാഴ്ച പുറത്തിറങ്ങുന്നത്. ഒരു വന്‍‌ദുരന്തം ചിലരിലേല്‍പ്പിക്കുന്ന പോറലുകളും അതില്‍ സഹജീവികള്‍ നടത്തുന്ന വിവിധ രീതിയിലുള്ള ഇടപെടലുകളുമാണ് കാഴ്ചയിലൂടെ സംവിധായകന്‍ പറഞ്ഞുവയ്ക്കുന്നത്.

ഉള്ളടക്കം

[തിരുത്തുക] കഥ

ഗുജറാത്ത് ഭൂകമ്പത്തെത്തുടര്‍ന്ന് ഉറ്റവര്‍ നഷ്ടപ്പെട്ട് സ്വന്തം നാട്ടില്‍നിന്നും ചിതറിക്കപ്പെട്ട പവന്‍ എന്ന ബാ‍ലനും കുട്ടനാട്ടുകാരനായ ഫിലിം ഓപ്പറേറ്റര്‍ മാധവനുമാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ദേശം, ഭാഷ, പ്രായം എന്നീ വ്യത്യാസങ്ങള്‍ക്കതീതമായി ഇരുവരും വളര്‍ത്തിയെടുക്കുന്ന സ്നേഹമാണ് കഥയുടെ പ്രധാന ആകര്‍ഷണം. ഭൂകമ്പത്തെത്തുടര്‍ന്ന് ഭിക്ഷാടക സംഘത്തിന്റെ കയ്യിലകപ്പെട്ട പവന്‍ അവിടെ നിന്നും രക്ഷപ്പെട്ട് ഉത്സവപ്പറമ്പുകളില്‍ സിനിമാ പ്രദര്‍ശനം നടത്തി ജീവിക്കുന്ന മാധവന്‍ എന്ന സാധാരണക്കാരന്റെ അരികില്‍ എത്തിച്ചേരുന്നു. പവന്റെ അനാഥത്വത്തില്‍ മനസലിഞ്ഞ മാധവന്‍ അവനെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു.

വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനായ ബാലന്‍ ഭൂകമ്പത്തെത്തുടര്‍ന്ന് അനാഥനായതാണെന്ന തിരിച്ചറിവ് മറ്റു ചിലര്‍ സ്വാര്‍ഥലാഭത്തിനായി ഉപയോഗിക്കാന്‍ തുടങ്ങുന്നതോടെ അവന്റെ ജീവിതഗതി മാറിമറിയുന്നു. തുടര്‍ന്ന് പവനെക്കാണുന്നത് പൊലീസ് സ്റ്റേഷനിലും അനാഥാലയത്തിലും കോടതിയിലുമൊക്കെയാണ്. മാധവനും ഈ ബാലനും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ തീവ്രത നിയമ പുസ്തകങ്ങള്‍ക്കു മനസിലാക്കാനാകുന്നില്ല. അവര്‍ അവനെ ഗുജറാത്തിലേക്ക് തിരിച്ചയക്കുന്നു. സ്വന്തം നാടുവിട്ട് പുറത്തുപോയിട്ടില്ലാത്ത ഓപ്പറേറ്റര്‍ മാധവനും അവനൊപ്പം സഹായത്തിന് ഗുജറാത്തിലേക്ക് പുറപ്പെട്ടു.

ഗുജറാത്തിലെത്തിയപ്പോള്‍ ദുരന്തത്തിന്റെ ക്രൂരമായ പ്രഹേളികകള്‍ മാധവന്‍ നേരിട്ടു കാണുകയാണ്. പവന്റെ മാതാപിതാക്കള്‍ അവിടെയില്ല. എന്നാല്‍ അവര്‍ മരിച്ചോ അതോ ജീവനോടെയുണ്ടോ എന്ന് അധികാരികള്‍ക്ക് തീര്‍ച്ചയില്ല. അവരുടെ രേഖകളില്‍ ഒരു വാചകമുണ്ട്- കാണ്മാനില്ല. എന്നുവച്ചാല്‍ എന്നുവേണമെങ്കില്‍ തിരിച്ചുവരാം. പക്ഷേ ഒരു കാര്യത്തില്‍ അവര്‍ക്കു തീര്‍ച്ചയുണ്ട്. ഇക്കാരണത്താല്‍ മാധവന് പവനെ ദത്തെടുക്കാനാവില്ല. ഒടുവില്‍ തനിക്കു പിറക്കാ‍തെപോയ മകനെ വീണ്ടും അനാഥത്വത്തിന്റെ ദുരിതങ്ങളിലേക്ക് തനിച്ചാക്കി മടങ്ങാന്‍ മാധവന്‍ നിര്‍ബന്ധിതനാകുന്നതോടെ കഥ പൂര്‍ണ്ണമാകുന്നു.

[തിരുത്തുക] അഭിനേതാക്കള്‍

ചിത്രത്തിന്റെ കേന്ദ്ര കഥാപാത്രങ്ങളായ ഫിലിം ഓപ്പറേറ്റര്‍ മാധവനെയും അനാഥ ബാലന്‍ പവനെയും അവതിരിപ്പിക്കുന്നത് യഥാക്രമം മമ്മൂട്ടിയും യഷുമാണ്. മാധവന്റെ ഭാര്യയായി പത്മപ്രിയയും മകളായി സനുഷയും വേഷമിടുന്നു. ഇന്നസെന്റ്, മനോജ് കെ. ജയന്‍, വേണു നാഗവള്ളി എന്നിവര്‍ മറ്റു കേന്ദ്രകഥാ‍പാത്രങ്ങളെ അവതരിപ്പിക്കുന്നു. പത്മപ്രിയയുടെ ആദ്യ മലയാള ചിത്രമായിരുന്നു ഇത്.

[തിരുത്തുക] അവതരണം

ജീവിത നൈര്‍മ്മല്യങ്ങള്‍ വിട്ടുമാറാത്ത, കുട്ടനാട്ടിലെ ഇഴയുന്ന ജീവിതപശ്ചാത്തലത്തിലാണ് സംവിധായകന്‍ കഥ ചിത്രീകരിക്കുന്നത്. ഒരു അനാഥ ബാ‍ലനും നാട്ടുമ്പുറത്തുകാരനുമായുള്ള സ്നേഹബന്ധത്തിന്റെ സുന്ദര മുഹൂര്‍ത്തത്തില്‍നിന്ന് പെട്ടെന്ന് സാമൂഹിക വിമര്‍ശനത്തിലേക്കാണ് സിനിമ പടര്‍ന്നു കയറുന്നത്. ദുരന്തങ്ങള്‍ സാധരണക്കാരന്റെ ജീവിതത്തില്‍ ഏല്‍പ്പിക്കുന്ന മുറിവുകളെ നിയമപ്പുസ്തകങ്ങളുപയോഗിച്ച് അധികാരികള്‍ നിസ്സാരവല്‍ക്കരിക്കുന്നത് എങ്ങനെയെന്നു കാട്ടുകയാണ് സംവിധായകന്‍. നന്മയുടെ ഭാഷ മനസിലാക്കാത്ത ഉദ്യോഗ വര്‍ഗ്ഗത്തെയും തുറന്നുകാട്ടുന്ന അവതരണമാണ് ചിത്രത്തിന്റേത്. കഥയുമായി ബന്ധമില്ലാത്ത സമകാലിക സംഭവങ്ങളെയും ഇടയ്ക്ക് വിമര്‍ശിക്കുന്നുണ്ട്. 'അല്പസ്വല്പം വിദേശ ബന്ധമില്ലാത്ത ആരാ ഇവിടെയുള്ളത്' എന്ന പരാമര്‍ശം ഒരുദാഹരണം.

[തിരുത്തുക] പ്രകടനം

കുറഞ്ഞ ചിലവില്‍ നിര്‍മ്മിക്കപ്പെട്ട കാഴ്ച പതിവ് വിപണനഘടകങ്ങളൊന്നും ഇല്ലാതിരുന്നിട്ടും മികച്ച സാമ്പത്തിക വിജയം നേടി. റിലീസ് ചെയ്ത മിക്ക കേന്ദ്രങ്ങളിലും ഈ സിനിമ 50 ദിവസം പിന്നിട്ടു. ലളിതമായ പ്രമേയം സ്വീകരിച്ച് ഈ സിനിമ നേടിയ വിജയം ഒട്ടേറെ സംവിധായകരെ ആ വഴിക്ക് ചിന്തിക്കുവാന്‍ പ്രേരിപ്പിച്ചു.

[തിരുത്തുക] പുരസ്കാരങ്ങള്‍

2004ലെ കേരള സംസ്ഥാന സിനിമ അവാര്‍ഡില്‍ കാഴ്ച ഒട്ടേറെ പുരസ്കാരങ്ങള്‍ നേടി. മികച്ച നവാഗത സംവിധായകന്‍(ബ്ലെസി), മികച്ച നടന്‍(മമ്മൂട്ടി),മികച്ച ബാലതാരങ്ങള്‍(യഷ്, സനുഷ), ജനകീയ സിനിമ എന്നീ വിഭാഗത്തിലാണ് കാഴ്ച സംസ്ഥാന അവാര്‍ഡ് നേടിയത്. ടെലിവിഷന്‍ ചാനലായ ഏഷ്യാനെറ്റ് ജനകീയ വോട്ടെടുപ്പിലൂടെ പ്രഖ്യാപിച്ച പുരസ്കാര പട്ടികയിലും കാഴ്ച ഇടംനേടി. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച പുതുമുഖ നായിക, മികച്ച ഛായാഗ്രഹകന്‍ എന്നിവയാണ് കാഴ്ച കരസ്ഥമാക്കിയ ഏഷ്യാനെറ്റ് അവര്‍ഡുകള്‍. പത്മരാജന്‍ മെമ്മോറിയല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരവും നേടി.

[തിരുത്തുക] വിമര്‍ശനങ്ങള്‍, വിവാദങ്ങള്‍

സിനിമ ഇറങ്ങി ഏറെക്കഴിഞ്ഞാണെങ്കിലും കാഴ്ച ഏതാനും വിവാദങ്ങളിലും ഉള്‍പ്പെട്ടു. 2004ലെ ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ കാഴ്ച പൂര്‍ണ്ണമായും തഴയപ്പെട്ടിരുന്നു. വിധികര്‍ത്താക്കളുടെ കൂട്ടത്തിലുള്ള മലയാളികള്‍ക്കെതിരേ കടുത്ത വിമര്‍ശനവുമുയര്‍ന്നു. ഇതേത്തുടര്‍ന്ന് വിധികര്‍ത്താക്കളില്‍ ഒരാളായ മലയാള സിനിമാ സംവിധായകന്‍ മോഹന്‍ രൂക്ഷമായ ഭാഷയില്‍ കാഴ്ചയെ വിമര്‍ശിച്ചു. കാഴ്ചയുടെ പ്രമേയം മൌലികമല്ലെന്നതായിരുന്നു മോഹന്‍ ഉന്നയിച്ച പ്രധാ‍ന ആരോപണം. തമിഴ് സംവിധായകന്‍ മണിരത്നത്തിന്റെ കന്നത്തില്‍ മുത്തമിട്ടാന്‍ എന്ന ചിത്രത്തിന്റെ പ്രമേയംതന്നെയാണ് കാഴ്ചയുടേതെന്നും മോഹന്‍ ആരോപിച്ചു.

[തിരുത്തുക] നുറുങ്ങുകള്‍

  • ചിത്രീകരണത്തിന്റെ കാര്യത്തിലും സംവിധായകന്‍ വ്യത്യസ്തത പുലര്‍ത്തി. എല്ലാ അഭിനേതാക്കള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കുമൊപ്പം ആലുവയില്‍ അഭിനയക്കളരി നടത്തിയ ശേഷമാണ് കാഴ്ച ചിത്രീകരിച്ചത്. മലയാളത്തിലെ തിരക്കേറിയ നടനായ മമ്മൂട്ടി ഉള്‍പ്പെടെ എല്ലാവരും ഈ ശില്‍‌പശാലയില്‍ പങ്കെടുത്തിരുന്നു. ഓരോ രംഗവും നാടകത്തിലെന്നപോലെ അവതരിപ്പിച്ചാണ് ബ്ലെസി സിനിമയുടെ ചിത്രീകരണത്തിനായി അഭിനേതാക്കളെ സജ്ജരാക്കിയത്.
  • കാഴ്ചയില്‍ ഗുജറാത്തി അനാഥ ബാലനായി അഭിനയിച്ച യഷ് യഥാര്‍ഥത്തില്‍ ഗുജറാത്തി തന്നെയാണ്. കൊച്ചിയില്‍ സ്ഥിരതാമസമാക്കിയ ഒട്ടേറെ ഗുജറാത്തികളിലൊരുവന്‍.