വിഷു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിന്റെ കാര്‍ഷികോത്സവമാണ്‌ വിഷു. 'വിസൂയതേ ഇതി വിഷു' അതായത്‌ 'ഉല്‍പ്പാദിപ്പിക്കപെടുകയാല്‍ വിഷു' എന്നാണല്ലോ പറയുന്നത്‌. മലയാളമാസം മേടം ഒന്നാണ്‌ വിഷു ആയി ആഘോഷിക്കുന്നത്‌. കൈവന്ന ഐശ്വര്യത്തെ എതിരേല്‍ക്കുക എന്ന ലക്ഷ്യമാണ്‌ വിഷുവിനുള്ളത്‌. കൂടാതെ അടുത്ത ഒരു കൊല്ലത്തെ വര്‍ഷഫലത്തെ കുറിച്ചും ഇക്കാലയളവില്‍ ജനങ്ങള്‍ ചിന്തിക്കുന്നു. വിഷുഫലം എന്നാണ്‌ ഇതിനു പറയുക.

'പൊലിക പൊലിക ദൈവമേ തന്‍ നെല്‍ പൊലിക' എന്നും മറ്റുമുള്ള പുള്ളുവപ്പാട്ടും വിഷുവിന്റെ ഐശ്വര്യദായക സ്വഭാവത്തെയാണ്‌ കാണിക്കുന്നത്‌. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങള്‍ അടുത്ത ഒരു കൊല്ലക്കാലം നിലനില്‍ക്കുന്നു എന്നാണ്‌ വിശ്വാസം.

വിഷുക്കണി
വിഷുക്കണി

വിഷുവുമായി അഭേദ്യബന്ധമുള്ള ഒന്നാണ്‌ കണിക്കൊന്ന(ഇന്ത്യന്‍ ലംബര്‍നം), കൊന്നപ്പൂവില്ലാതെ ഒരു വിഷുവും വിഷുക്കണിയും സങ്കല്‍പ്പിക്കാനാവില്ല. കര്‍ണ്ണികാരം എന്നും അറിയുന്ന കണികൊന്നകളില്‍ വിരിയുന്ന മഞ്ഞപ്പൂക്കളാണ്‌ കേരളത്തിന്റെ ദേശീയ പുഷ്പവും. വിഷുവിനായി നാട്‌ ഒരുങ്ങുമ്പോഴേ കൊന്നകളും പൂത്തു തുടങ്ങും. വേനലില്‍ സ്വര്‍ണ്ണത്തിന്റെ നിധി ശേഖരം തരുന്ന വൃക്ഷം എന്നാണ്‌ കൊന്നകളെ പറ്റി പുരാണങ്ങളില്‍ പറയുന്നത്‌

ഉള്ളടക്കം

[തിരുത്തുക] ആചാരങ്ങള്‍

വിഷുക്കണി മറ്റൊരു ദൃശ്യം
വിഷുക്കണി മറ്റൊരു ദൃശ്യം

ഏറെ വ്യത്യസ്തമാണ്‌ വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങള്‍. വിഷുക്കണി ആണ്‌ ഏറ്റവും പ്രധാനപ്പെട്ടത്‌. കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ക്കാണ്‌ വിഷുക്കണി ഒരുക്കുവാനും അത്‌ കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയില്‍ അരിയും നെല്ലും ഉപയോഗിച്ച്‌ പാതി നിറച്ച്‌, കൂടെ അലക്കിയ മുണ്ടും, പൊന്നും, വാല്‍ക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷന്റെ വിഗ്രഹവും വെച്ചാണ്‌ വിഷുക്കണി ഒരുക്കുക. ഐശ്വര്യസമ്പൂര്‍ണ്ണമായ അതായത്‌ പ്രകാശവും, ധനവും, ഫലങ്ങളും, ധാന്യങ്ങളും എല്ലാം ചേര്‍ന്ന വിഷുക്കണി കണ്ടുണരുമ്പോള്‍, പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക.

വിഷുവുമായി അഭേദ്യ ബന്ധമുള്ള കണിക്കൊന്നപ്പൂക്കള്.
വിഷുവുമായി അഭേദ്യ ബന്ധമുള്ള കണിക്കൊന്നപ്പൂക്കള്.

ചിലയിടങ്ങളില്‍ കുറിക്കൂട്ടും, ഗ്രന്ഥവും, വെള്ളിപ്പണം, ചക്ക, മാങ്ങ മുതലായവയും കണിക്ക് വെയ്ക്കാറുണ്ട്‌. കത്തിച്ച ചന്ദനത്തിരിയും, വെള്ളം നിറച്ച ഓട്ടുകിണ്ടിയും,പുതിയ കസവുമുണ്ടും അടുത്തുണ്ടാവണം എന്നാണ്‌ പറയുന്നത്‌. ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തി പുറകില്‍ നിന്നും കണ്ണുപൊത്തി കൊണ്ടുപോയാണ്‌ കണികാണിക്കുന്നത്‌. കുടുംബാംഗങ്ങള്‍ എല്ലാവരും കണികണ്ടാല്‍ പിന്നെ വീടിന്റെ കിഴക്കുവശത്ത്‌ കണികൊണ്ടുചെന്ന് പ്രകൃതിയെ കണികാണിക്കണം, അതിനു ശേഷം ഫലവൃക്ഷങ്ങളേയും, വീട്ടുമൃഗങ്ങളേയും കണികാണിക്കുന്നു.

കുടുംബത്തിലെ കാരണവര്‍ കണികണ്ടവര്‍ക്കെല്ലാം കൈനീട്ടം നല്‍കുന്നു. മുന്‍പൊക്കെ പൊന്‍നാണ്യമായിരുന്നെങ്കില്‍ ഇന്ന് അത്‌ പണമായി മാറിയിട്ടുണ്ട്‌.

ഉച്ചക്ക്‌ വിഭവസമൃദ്ധമായ സദ്യ. സദ്യയില്‍ മാമ്പഴപുളിശ്ശേരി നിര്‍ബന്ധം. ചക്ക എരിശ്ശേരിയോ, ചക്കപ്രഥമനോ കാണണം. ഓണസദ്യയില്‍ നിന്ന് വിഷുസദ്യക്കുള്ള വ്യത്യാസവും ഇതു തന്നെ. തൊടികളില്‍ ചക്കയും മാങ്ങയും നിറഞ്ഞു നില്‍ക്കുന്ന കാലമായതുകൊണ്ടാവാമിത്‌. ചിലയിടങ്ങളില്‍ വിഷുക്കട്ട എന്ന വിഭവവും കാണാറുണ്ട്‌. നാളികേരപ്പാലില്‍ പുന്നെല്ലിന്റെ അരി വറ്റിച്ചാണ്‌ വിഷുക്കട്ട ഉണ്ടാക്കുന്നത്‌. വിഷുക്കട്ടക്ക് മധുരമോ ഉപ്പോ ഉണ്ടാവാറില്ല. തൃശ്ശൂരിലെ വിഷുവിന് വിഷുക്കട്ട നിര്‍ബന്ധമാണ്.

[തിരുത്തുക] പ്രാധാന്യം

സൂര്യന്‍ മീനം രാശിയില്‍ നിന്ന് മേടം രാശിയിലേക്ക്‌ പ്രവേശിക്കുന്ന ദിനമാണ്‌ വിഷുസംക്രമണ ദിനം, പിറ്റേ ദിവസമാണ്‌ വിഷു. അന്ന് രാത്രിയും പകലും തുല്യമായിരിക്കും കാരണം അന്ന് സൂര്യന്‍ ഭൂമധ്യരേഖക്ക്‌ നേരെ വരുന്നു. വിഷു എന്ന വാക്കിന്‌ തുല്യതയോടുകൂടിയത്‌ എന്നും അര്‍ത്ഥമുണ്ട്‌.

[തിരുത്തുക] സമാന ഉത്സവങ്ങള്‍

ഭാരതത്തിലെ കാര്‍ഷികപഞ്ചാംഗത്തിലെ ആദ്യദിനമാണ്‌ കേരളത്തില്‍ വിഷു ആയി ആഘോഷിക്കുന്നത്‌. ഭാരതത്തിലെമ്പാടും ഇതേ ദിവസം ആഘോഷങ്ങള്‍ ഉണ്ട്‌. ഉദാഹരണത്തിന്‌ അസമിലെ ബിഹു. വൈശാഖമാസത്തിലെ ബൈഹാഗ്‌ ആണ്‌ അവര്‍ക്ക്‌ ബിഹു. അന്നേ ദിവസം കാര്‍ഷികോത്സവത്തിനു പുറമെ നവവത്സരവും, വസന്തോത്സവവും എല്ലാമായി അവര്‍ ആഘോഷിക്കുന്നു. കൃഷിഭൂമിപൂജ, ഗോപൂജ, ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സമ്മാനങ്ങള്‍ നല്‍കുക, സംഘനൃത്തം എന്നിവയെല്ലാം ബിഹുവിന്റെ ഭാഗമാണ്‌. കൃഷിയിടങ്ങളിലെ പൊലിപ്പാട്ടും, വളര്‍ത്തുമൃഗങ്ങളെ കണികാണിക്കലും, കൈനീട്ടം നല്‍കലും എല്ലാം വിഷുവിലും ഉണ്ടല്ലോ.

ബീഹാറിലെ ആഘോഷത്തിനും ബൈഹാഗ്‌ എന്നാണ്‌ പറയുക. പഞ്ചാബില്‍ ഇതേ സമയം വൈശാഖിയും തമിഴ്‌നാട്ടില്‍ പുത്താണ്ടും ആഘോഷിക്കുന്നു കര്‍ണാടകയിലും ആന്ധ്രാപ്രദേശിലും ഇക്കാലത്ത്‌ ഉഗാദി എന്ന ആഘോഷം കൊണ്ടാടുന്നു. യുഗ-ആദി ആണ്‌ ഉഗാദി ആയത്‌, അര്‍ഥം ആണ്ടുപിറപ്പ്‌ എന്നു തന്നെ

[തിരുത്തുക] കൂടുതല്‍ അറിവിന്‌

  1. പുറം ഏടുകള്‍
    1. http://spirituality.indiatimes.com/articleshow/1734400020.cms
ഇതര ഭാഷകളില്‍