ഫറോക്ക്‌ എഞ്ചിനീയര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഫറോക്ക്‌ മനേക്ഷാ എഞ്ചിനീയര്‍ (ജനനം ഫെബ്‌ 25, 1938, ബോംബെയില്‍) ഒരു പഴയ ഇന്ത്യന്‍ ക്രിക്കറ്റര്‍ ആണു. 1961-നും 1976-നും ഇടയ്ക്കു 46 ടെസ്റ്റ്‌ മല്‍സരങ്ങളില്‍ പങ്കെടുത്ത ഇദ്ദേഹത്തെ ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ്‌-കീപ്പര്‍മാരിലൊരാളായി കണക്കാക്കുന്നു. ആക്രമണകാരിയായ ഒരു ബാറ്റ്സ്‌മാനും കൂടിയായിരുന്ന ഇദ്ദേഹം ഈ മല്‍സരങ്ങളില്‍ 2661 റണ്‍സും രണ്ടു ശതകങ്ങളും നേടി. ആഭ്യന്തര മല്‍സരങ്ങില്‍ ബോംബെക്കു വേണ്ടിയും ഇംഗ്ലണ്ടില്‍ ലങ്കാഷയറിനു വേണ്ടിയും കളിച്ചു. ഇപ്പോള്‍ ഇംഗ്ലണ്ടില്‍ തുണി വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ക്രിക്കറ്റ്‌ കളിയുടെ ദൃക്‌സാക്ഷിവിവരണക്കാരനായും ഇടയ്ക്കു പ്രത്യക്ഷപ്പെടാറുണ്ട്‌.

ഉള്ളടക്കം

[തിരുത്തുക] ചെറുപ്പകാലം

ബോംബെയിലെ ഒരു മധ്യവര്‍ഗ പാഴ്സി കുടുംബത്തില്‍ മനേക്ഷാ എഞ്ചിനീയരുടേയും പത്നി മിന്നിയുടേയും മകനായി ജനിച്ചു. ഇവര്‍ക്കു ഡാരിയസ്‌ എന്ന ഒരു മൂത്ത മകനും ഉണ്ടായിരുന്നു.[1] ടാറ്റാ കമ്പനിയില്‍ ഒരു ഡോക്ടറായിരുന്ന മനേക്ഷായുടെ സ്ഥലം മാറ്റം മൂലം മഹാരാഷ്ട്രയിലെ ഉള്‍പ്രദേശമായ ഭിവ്പുരിയിലാണു[2] നാലഞ്ചു വര്‍ഷം ഫറോക്ക്‌ വളര്‍ന്നത്‌. കുടുംബം അതിനു ശേഷം ബോംബെയിലെ ദാദറിലെക്കു തിരിച്ചു വന്നു സ്ഥിരതാമസമാക്കി. ഒരു ബാറ്റ്സ്‌മാനായാണു ഫറോക്ക്‌ തന്റെ ക്രിക്കറ്റ്‌ ജീവിതം തുടങ്ങിയതു. ജ്യേഷ്ടനായ ഡാരിയസ്‌ ഒരു നല്ല ഓഫ്‌-സ്പിന്നര്‍ ആയിരുന്നു. ഇദ്ദേഹത്തിന്റെ ബൗളിംഗ്‌ അവിടുത്തെ വിക്കറ്റ്‌-കീപ്പര്‍മാരെയെല്ലാം വളരെ ബുദ്ധിമുട്ടിച്ചിരുന്നതിനാലാണു ഫറോക്ക്‌ അതില്‍ താല്‍പര്യമെടുത്തു തുടങ്ങിയതു.

രണ്ടു വര്‍ഷം അന്റോണിയൊ ഡി സില്‍വാ സ്കൂളിലും, പിന്നെ പൂനയിലെ ശിവാജി പ്രിപ്പറേറ്ററി മിലിറ്ററി സ്കൂളിലും, പതിനൊന്നാം വയസ്സില്‍ നിന്നും ദാദറിലെ ഡോണ്‍ ബോസ്കോ ഹൈസ്കൂളിലും പഠിച്ചു.[3] സ്കൂളില്‍ ഫൂട്ബോളും ഹോക്കിയും സ്ക്വാഷും ബാഡ്മിന്റണും കളിച്ചിരുന്നു. ഇതേ സമയം ഒരു നല്ല ക്രിക്കറ്റ്‌ ടീമായിരുന്ന ദാദര്‍ കോളനി സ്പോര്‍ട്സ്‌ ക്ലബ്ബിലും അദ്ദേഹം കളിച്ചു തുടങ്ങി.

1957-ല്‍ എഞ്ചിനീയര്‍ പൊദാര്‍ കോളെജില്‍ ബിസിനസ്സ്‌ ബിരുദത്തിനു ചേര്‍ന്നു. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ബോംബെ സര്‍വകലശാലയുടെയും കംബൈന്‍ഡ്‌ യൂണിവേഴ്സിറ്റിയുടെയും ടീമുകളുടെ ഭാഗമായി. സര്‍വകലാശാലാകള്‍ക്കു വേണ്ടി 1958-59ല്‍ വെസ്റ്റ്‌ ഇന്‍ഡീസിനെതിരെയും 1961-62ല്‍ ഇംഗ്ലണ്ടിനെതിരെയും കളിച്ചു. 1960-ല്‍ "ഇന്ത്യന്‍ സ്റ്റാര്‍ലെറ്റ്സ്‌" എന്ന ടീമിന്റെ ഭാഗമായി പാക്കിസ്താനില്‍ പര്യടനം നടതി. ഈ ടീമിന്റെ മാനേജര്‍ മുഖ്യ സെലക്റ്റര്‍ ആയ ലാലാ അമര്‍നാഥ്‌ ആയിരുന്നു. അമര്‍നാഥിനു എഞ്ചിനീയറില്‍ പ്രീതി തോന്നിയതു കൊണ്ടായിരിക്കാം, 1961-62ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്‌ മല്‍സരങ്ങളിലേക്ക്‌ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

[തിരുത്തുക] ഇന്ത്യയ്ക്കു വേണ്ടി

ഫറോക്ക് എഞ്ചി്നീയറുടെ അരങ്ങേറ്റം അശുഭമായാണു ആരംഭിച്ചതു്. ഒന്നാം ടെസ്റ്റിന്റെ തലേദിവസം പരിശീലനത്തിനിടയില്‍ അദ്ദേഹ്ത്തിനു കണ്ണിനു മുകളില്‍ പരിക്കേറ്റു. എഞ്ചി്നീയര്‍‌ക്കു പകരം ബുദ്ധി കുന്ദെരനാണു [4]കളിച്ചതു. കുന്ദെരന്‍ എഞ്ചിനീയറുടെയത്രയും തന്നെ നല്ല ബാറ്റ്സ്‌മാന്‍‌ ആയിരുന്നു. അറുപതുകളുടെ അവസാനം വരെ ഇവര്‍‌ ഇന്ത്യയുടെ വിക്കറ്റ്-കീപ്പര്‍‌ സ്ഥാനത്തിനു വേണ്ടി പരസ്പരം മത്സരിച്ചു. ഒടുവില്‍‌ കാണ്‍പൂരില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ എഞ്ചിനീയര്‍‌ ആദ്യമായി ഇന്ത്യക്കു വേണ്ടി കളത്തിലിറങ്ങി. ഈ പരമ്പരയിലെ അവസാന കളിയില്‍‌ 65 റണ്‍സ്‌ എടുത്തു, ഫാസ്റ്റ് ബൌളറായ ബാരി നൈറ്റിനെ ഒരോവറില്‍ 16 റ്ണ്‍സ് അടിക്കുകയും ചെയ്തു. ഒരു മാസത്തിനു ശേഷം ഇന്ത്യന്‍‌ ടീമിനൊപ്പം വെസ്റ്റ് ഇന്‍‌ഡീസില്‍‌ പര്യടനം നടത്തി. ഇംഗ്ലണ്ട് വീണ്ടും ഇന്ത്യയില്‍ വന്നപ്പോള്‍ ആ‍ദ്യ മത്സരത്തിന്റെ തലേദിവസം എഞ്ചിനീയര്‍‌ക്കു ഒരിക്കല്‍‌ കൂടി പരുക്കേറ്റൂ. പകരമിറങ്ങിയ കുന്ദെരന്‍ ഇത്തവണ 192 റണ്‍ നേടി തന്റെ സ്ഥാനം സുരക്ഷിതമാക്കി.

അടുത്ത മൂന്നു വര്‍ഷം എഞ്ചിനീയര്‍ ടീമിനകത്തും പുറത്തുമായി കഴിഞ്ഞു കൂടി. 1966-67ല്‍ വെസ്റ്റ്‌ ഇന്‍ഡീസിനെതിരെ മദ്രാസിലാണു അദ്ദെഹം തന്റെ തിരിച്ചുവരവു നടത്തിയതു. വെസ്‌ ഹാളും ചാര്‍ളി ഗ്രിഫിത്തും ലാന്‍സ്‌ ഗിബ്ബ്സും ഗാരി സോബേഴ്സുമടങ്ങിയ ശക്തമായ ബൗളിംഗ്‌ നിരയായിരുന്നു വെസ്റ്റ്‌ ഇന്‍ഡീസിന്റേതു. ഉജ്ജ്വലമായി ആക്രമിച്ചു കളിച്ച എഞ്ചിനീയര്‍ ഒന്നാം ദിവസം ഉച്ചഭക്ഷണത്തിനു മുമ്പുള്ള രണ്ടു മണിക്കൂറില്‍ 94 റണ്‍സ്‌ നേടി. അന്നേ വരേ ആകെ മൂന്നു കളിക്കാര്‍ മാത്രമെ ഒന്നാം ദിവസം ആദ്യ സെഷണില്‍ ശതകം നേടിയിരുന്നുള്ളു. എഞ്ചിനീയര്‍ ഒടുവില്‍ 109 റണ്‍സ്‌ നേടി; ഇന്ത്യ വിജയത്തിനു വളരെ അടുത്തു എത്തുകയും ചെയ്തു. ഇവിടുന്നു അടുത്ത എട്ടു വര്‍ഷം എഞ്ചിനീയരായിരുന്നു ഇന്ത്യയുടെ പ്രഥമ വിക്കറ്റ്‌-കീപ്പര്‍. ഈ കാലത്തു ബ്രില്‍ക്രീമിന്റെ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടും അദ്ദെഹം പ്രസിദ്ധനായി.


[തിരുത്തുക] ആഭ്യന്തര ക്രിക്കറ്റും ലങ്കാഷയറും

ഇന്ത്യയിലെ ആഭ്യന്തരമല്‍‌സരമായ രന്‍‌ജി ട്രോഫിയില്‍ 1960-ല്‍ ആദ്യമാ‍യി, ബോംബേയ്ക്കു വേണ്ടി സൌരാ‍ഷ്ട്രയ്ക്കെതിരേ, കളിച്ചു. ഈ മത്സരം നടക്കുന്നതിനിടയില്‍ എഞ്ചി്നീയറുടെ അമ്മ മരണമടഞ്ഞു.

[തിരുത്തുക] വ്യക്തി ജീവിതം

ബിരുദം എടുത്തു കഴിഞ്ഞു എഞ്ചിനീയര്‍ മേഴ്സിഡസ്‌-ബെന്‍സ്‌ കമ്പനിയില്‍ ജോലി ചെയ്തു. ഈംഗ്ലണ്ടിലേക്കു താമസം മാറ്റുന്നതു വരെ ഇതു തുടര്‍ന്നു. അവിടെ കുറെക്കാലം പലതും ചെയ്തതിനു ശേഷം അദ്ദേഹം കഴിഞ്ഞ ഇരുപതു കൊല്ലത്തിലേറെയായി തുണി കമ്പനികളുടെ ഇടനിലക്കാരനായി ജോലി ചെയ്യുന്നു. എഞ്ചിനീയര്‍ 1966-ല്‍ ഷെറിയെയും 1987-ല്‍ ജൂലിയേയും വിവാഹം ചെയ്തു. രണ്ടു വിവാഹത്തിലും രണ്ടു പെണ്‍കുട്ടികള്‍ വീതമുണ്ടു. ഇപ്പോള്‍ ലങ്കാഷയറില്‍ "ഫാര്‍ പവലിയന്‍" എന്നു പേരിട്ട വീട്ടില്‍ താമസിക്കുന്നു.


[തിരുത്തുക] കുറിപ്പുകള്‍

  1. Manecksha, Minnie & Darius Engineer
  2. Bhivpuri
  3. Dr Antonio D'Silva School, Shri Shivaji Preparatory Military School & Don Bosco High School
  4. Budhi Kunderan


[തിരുത്തുക] അവലംബം

  • ജോണ്‍ കാന്‍ട്രെല്‍ & ഫറോക്ക്‌ എഞ്ചിനീയര്‍, "ഫ്രം ദ ഫാര്‍ പവലിയണ്‍", ടെമ്പസ്‌ പബ്ലിഷിംഗ്‌ (2005)
  • മിഹിര്‍ ബോസ്‌, "ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രം" (A History of Indian Cricket), ഒന്നാം പതിപ്പ്‌ (1990)
  • സുജിത്‌ മുക്കര്‍ജി, "മാച്ച്‌ഡ്‌ വിന്നേര്‍സ്‌", ഓറിയന്റ്‌ ലോങ്മാന്‍ (1996)
ഇതര ഭാഷകളില്‍