പി. ഭാസ്കരന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പി. ഭാസ്കരന്‍
പി. ഭാസ്കരന്‍

മലയാള ഗാനശാഖക്ക് തന്റേതായ സംഭാവന ചെയ്ത പ്രതിഭാശാലിയായിരുന്നു പി. ഭാസ്കരന്‍(ഭാസ്കരന്‍ മാസ്റ്റര്‍, 1924 മെയ് 21- 2007 ഫെബ്രുവരി 25). പിതാവ് നന്തിലത്ത് പത്മനാഭമേനോന്‍, ഭാര്യ ഇന്ദിര, മക്കള്‍ രാജീവന്‍, വിജയന്‍, അജിതന്‍, രാധിക. ഗാനരചയിതാവ്, ചലച്ചിത്ര സംവിധായകന്‍, ചലച്ചിത്ര നടന്‍, ആകാശവാണി പ്രൊഡ്യൂസര്‍, സ്വാതന്ത്ര്യ സമര സേനാനി, ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ കുപ്പായങ്ങളെല്ലാം അണിഞ്ഞിരുന്നു. ഏഷ്യാനെറ്റിന്റെ സ്ഥാപക ചെയര്‍മാനായും, കെ.എഫ്.ഡി.സിയുടെ ചെയര്‍മാനായും, ദേശാഭിമാനി ദിനപത്രത്തിന്റെ പത്രാധിപരായും, ജയകേരളം മാസിക, ദീപിക വാരിക എന്നിവയുടെ പത്രാധിപ സമിതി അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

[തിരുത്തുക] രാഷ്ട്രീയ പ്രവര്‍ത്തനം

വിദ്യാഭ്യാസകാലത്ത് പുരോഗമന പ്രസ്ഥാനങ്ങളോട് ബന്ധപ്പെട്ടിരുന്ന ഭാസ്കരന്‍ 1942-ല്‍ ക്വിറ്റിന്ത്യാ സമരത്തോടനുബന്ധിച്ച് ജയില്‍ വാസം വരിക്കുകയുണ്ടായി. പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സഹയാത്രികനായി. അക്കാലത്ത് ഒളിവിലും തടവിലും കഴിഞ്ഞിട്ടുണ്ട്. വയലാര്‍ വെടിവെപ്പിനെ കുറിച്ച് അദ്ദേഹം രചിച്ച വയലാര്‍ ഗര്‍ജ്ജിക്കുന്നു എന്ന സമാഹാരം തിരുവിതാംകൂറില്‍ ദിവാന്‍ സി.പി. രാമസ്വാമി അയ്യര്‍ നിരോധിച്ചിരുന്നു. വളരെ പിന്നീട് അദ്ദേഹം രാഷ്ട്രീയം പൂര്‍ണ്ണമായും ഉപേക്ഷിച്ച് സാഹിത്യ സാംസ്കാരിക പ്രവര്‍ത്തകനായി.

[തിരുത്തുക] കലാജീവിതം

തന്റെ ഇരുപതാമത്തെ വയസില്‍ തന്നെ ആദ്യ കവിതാസമാഹാരം പുറത്തിറക്കിയ അദ്ദേഹം, എക്കാലത്തും കാല്പനികത ലളിതമായി ചിത്രീകരിക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്നാണ് നിരൂപകരുടെ അഭിപ്രായം. മലയാള ചലച്ചിത്ര ഗാനശാഖയില്‍ സംസ്കൃതാതിപ്രസരവും, മറ്റുഭാഷകളിലെ ഗാനങ്ങളുടെ തത്സമങ്ങളും വിളങ്ങിനിന്നിരുന്ന കാലത്ത്, ഒരു ലളിത ഗാന ശൈലി ഉണ്ടാക്കിയത് ഭാസ്കരന്‍ മാസ്റ്റര്‍ ആണെന്ന് ഏവരും സമ്മതിക്കും.

   
പി. ഭാസ്കരന്‍
മലയാള ഭാഷയുടെ പിതാവ് തുഞ്ചത്തെഴുത്തച്ഛനാണെങ്കില്‍ മലയാള ഗാനങ്ങളുടെ പിതാവ് പി. ഭാസ്കരന്‍ ആണ്
   
പി. ഭാസ്കരന്‍

എന്നാണ് യൂസഫലി കേച്ചേരി പറഞ്ഞിട്ടുള്ളത്. കാല്‍പ്പനികതക്ക് ജനകീയത നല്‍കിയ അദ്ദേഹം, നിരാശാന്തമായ ആധുനിക സാഹിത്യത്തില്‍ വിശ്വസിച്ചിരുന്നില്ല.

അപൂര്‍വ്വസഹോദരര്‍കള്‍ എന്ന ചിത്രത്തിലെ ഗാനത്തില്‍ ഏതാനം മലയാളം വരികളാണ് അദ്ദേഹം എഴുതിയ ആദ്യ ചലച്ചിത്ര ഗാനം. മലയാളത്തില്‍ ചന്ദ്രിക എന്ന‍ ചിത്രത്തിനാണ് ആദ്യം പാട്ടെഴുതിയത്. നീലക്കുയില്‍ എന്ന ചിത്രത്തിലെ ഗാനങ്ങളോടെ പി. ഭാസ്കരന്‍ മലയാള ചലച്ചിത്രത്തിന്റെ അനിവാര്യ ഘടകമായി. രാഷ്ട്രപതിയുടെ രജതകമലം നേടിയ ഈ ചിത്രം രാമു കാര്യാട്ടും ഭാസ്കരന്‍ മാസ്റ്ററും ചേര്‍ന്ന് സംവിധാനം ചെയ്തതാണ്. ഇരുട്ടിന്റെ ആത്മാവ്, ജഗത്ഗുരു ആദിശങ്കരാചാര്യര്‍, കള്ളിച്ചെല്ലമ്മ തുടങ്ങി 47 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഏഴു ചിത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നു. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്ക് ജെ.സി. ദാനിയേല്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട്. അല്ലിയാമ്പല്‍ കടവിലന്നരക്കു വെള്ളം.., കദളി വാഴക്കൈയിലിരുന്ന്.., മാമലകള്‍ക്കപ്പുറത്ത്.., പുലര്‍കാല സുന്ദര സ്വപ്നത്തില്‍.. തുടങ്ങി ഒട്ടനവധി പ്രസിദ്ധ ഗാനങ്ങള്‍ പി. ഭാസ്കരന്റേതായിട്ടുണ്ട്.

ഓര്‍ക്കുക വല്ലപ്പോഴും, ഒറ്റക്കമ്പിയുള്ള തമ്പുരു, വയലാര്‍ ഗര്‍ജ്ജിക്കുന്നു, ഒസ്യത്ത്, പാടും മണ്‍‌തരികള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ഒറ്റക്കമ്പിയുള്ള തമ്പുരു എന്ന കൃതിക്ക് 1981-ല്‍ ഓടക്കുഴല്‍ പുരസ്കാരവും, 82-ല്‍ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. കേരള സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്.

[തിരുത്തുക] മരണം

വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍മൂലം 2007 ഫെബ്രുവരി 25 ഉച്ചക്ക് 1:10-നു അന്തരിച്ചു.

ഇതര ഭാഷകളില്‍