ലാല്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തെന്നിന്ത്യന്‍ ചലച്ചിത്ര നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മാതാവ്, വിതരണക്കാരന്‍. എറണാകുളം സ്വദേശി മിമിക്രിയിലൂടെ കലാരംഗത്ത് എത്തിയ ലാല്‍ കൊച്ചിന്‍ കലാഭവന്‍റെ മിമിക്സ് പരേഡിലൂടെ ശ്രദ്ധപിടിച്ചുപറ്റി. പടിപടിയായി വളര്‍ന്ന ലാല്‍ ഇന്ന് മലയാള ചലച്ചിത്ര ലോകത്തെ മുന്‍നിര വ്യവസായികളില്‍ ഒരാളാണ്. അഭിനേതാവ് എന്ന നിലയില്‍ തമിഴ് സിനിമയിലും സജീവ സാന്നിധ്യമറിയിക്കുന്നു. മലയാളത്തില്‍ ഏറ്റവുമധികം ചലച്ചിത്ര സംഘടനകളില്‍ അംഗത്വമുള്ള അപൂര്‍വം ചിലരില്‍ ഒരാളെന്ന സവിശേഷതയും ലാലിന് സ്വന്തം.

ഉള്ളടക്കം

[തിരുത്തുക] പശ്ചാത്തലം

കലാപാരന്പര്യമുള്ള കുടുംബത്തില്‍നിന്നാണ് ലാലിന്‍റെ വരവ്. പിതാവ്‌ പോള്‍ കലാഭവനിലെ തബല അധ്യാപകനായിരുന്നു. പിതാവിനൊപ്പം കലാഭവനില്‍ ഇടയ്ക്കിടെ സന്ദര്‍ശനം നടത്തിയിരുന്ന ലാല്‍ പില്‍ക്കാലത്ത്‌ തബല പഠിക്കുന്നതിന് അവിടെ ചേര്‍ന്നു.

കലാഭവന്‍ കേരളത്തിനു പരിചയപ്പെടുത്തിയ മിമിക്സ്‌ പരേഡ്‌ എന്ന ചിരിവിരുന്നിന്‍റെ ആദ്യ പതിപ്പില്‍ അണിനിരന്ന കലാകാരന്‍മാരില്‍ ലാലും ഉണ്ടായിരുന്നു.

[തിരുത്തുക] സിനിമയില്‍

[തിരുത്തുക] തിരക്കഥാകൃത്ത്, സഹസംവിധായകന്‍, സംവിധായകന്‍, നടന്‍

ഫാസിലിന്‍റെ നോക്കെത്താ ദൂരത്ത്‌ കണ്ണുംനട്ട്, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്നീ ചിത്രങ്ങളില്‍ സഹസംവിധായകരായാണ്‌ ലാലും കലാഭവനിലെ സഹപ്രവര്‍ത്തകനായിരുന്ന സിദ്ദിഖും സിനിമാ രംഗത്ത് എത്തിയത്. തുടര്‍ന്ന് പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എന്ന ചിത്രത്തിന്‌ കഥയെഴുതി. സത്യന്‍ അന്തിക്കാടിന്‍റെ നാടോടിക്കാറ്റിന്‍റെ അണിയറയിലും ഇരുവരും ഉണ്ടായിരുന്നു.

ഫാസിലിന്‍റെ നിര്‍ദേശപ്രകരമാണ് ലാലും സിദ്ദിഖും സ്വതന്ത്ര സംവിധായകരാകാന്‍ തീരുമാനിച്ചത്. സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടിന്‍റെ ആദ്യ ചിത്രമായ റാംജിറാവ്‌ സ്പീക്കിംഗ്‌ ക്ലിക്കായി. തുടര്‍ന്ന് ഇന്‍ ഹരിഹര്‍നഗര്‍, ഗോഡ്ഫാദര്‍, വിയറ്റനാം കോളനി, കാബുളിവാല തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങളും ഈ കുട്ടുകെട്ടില്‍ പിറന്നു.

സംവിധായക ജോഡി എന്ന ലേബലില്‍നിന്ന് ഇരുവരും വഴിപിരിഞ്ഞതോടെ ലാല്‍ അഭിനയത്തില്‍ ശ്രദ്ധപതിപ്പിച്ചു. ജയരാജ്‌ സംവിധാനം ചെയ്ത കളിയാട്ടത്തില്‍ പനിയന്‍ എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്ന അരങ്ങേറ്റം. ജോണി വാക്കര്‍ എന്ന ചിത്രത്തിലേക്കുള്ള ജയരാജിന്‍റെ ക്ഷണം നിരസിച്ചതിനുള്ള പ്രായശ്ചിത്തംകൂടിയായിരുന്നു ഈ ചിത്രം.

കന്‍മദം, ഓര്‍മച്ചെപ്പ്‌, പഞ്ചാബി ഹൗസ്, ദയ, അരയന്നങ്ങളുടെ വീട്, ചന്ദ്രനുദിക്കുന്ന ദിക്കില്‍, മഴ, രണ്ടാം ഭാവം, തെങ്കാശിപ്പട്ടണം, ഉന്നതങ്ങളില്‍, നക്ഷത്രങ്ങള്‍ പറയാതിരുന്നത് തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയരംഗത്ത്‌ ശക്തമായ സന്നിധ്യമറിയിച്ച ലാലിന് അടിപൊളി നൃത്തരംഗങ്ങള്‍ മികവുറ്റതാക്കുന്നതിനുള്ള മികവ് മുതല്‍ക്കൂട്ടായി.താന്‍ ഒരിക്കലും നൃത്തം അഭ്യസിച്ചിട്ടില്ലെന്ന് ലാല്‍ പറയുന്നു.

രഞ്ജിത്തിന്‍റെ ബ്ലാക്കിലെ വില്ലന്‍ വേഷവും ഷാഫിയുടെ തൊമ്മനും മക്കളും എന്ന ചിത്രത്തിലെ കഥാപാത്രവും ലാലിന്‍റെ താരമൂല്യം ഗണ്യമായി ഉയര്‍ത്തി. ശാന്തിവിള ദിനേശ് സംവിധാനംചെയ്ത ബംഗ്ലാവില്‍ ഔത എന്ന ചിത്രത്തില്‍ ഡബിള്‍ റോളില്‍ അഭിനയിച്ച ലാലിന്‍റെ വൃദ്ധ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. എങ്കള്‍ അണ്ണ എന്ന ചിത്രത്തിലൂടെ തമിഴില്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ലാലിന് അവിടെയും ഏറെ അവസരങ്ങള്‍ ലഭിച്ചു.

[തിരുത്തുക] നിര്‍മാണം, വിതരണം

1996ല്‍ സിദ്ദിഖ്‌ സംവിധാനംചെയ്ത ഹിറ്റ്ലര്‍ എന്ന ചിത്രത്തിലൂടെയാണ്‌ ലാല്‍ ക്രിയേഷന്‍സ് എന്ന സിനിമാനിര്‍മാണകമ്പനിയുടെ തുടക്കം. പിന്നീട് ഫ്രണ്ട്സ്, തെങ്കാശിപ്പട്ടണം, കല്യാണരാമന്‍, ചതിക്കാത്ത ചന്തു, ബ്ലാക്ക്, തൊമ്മനും മക്കളും, ചാന്തുപൊട്ട്, പോത്തന്‍ വാവ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചുകൊണ്ട് മലയാളത്തിലെ ഒന്നാം നിര നിര്‍മാണ സ്ഥാപനമായി വളര്‍ന്നു.

ലാല്‍ നായകനായ ഓര്‍മച്ചെപ്പ്‌ വിതരണം ചെയ്തുകൊണ്ട്‌ തുടക്കമിട്ട ലാല്‍ റിലീസും ഇന്ന് ഏറെ സജീവമാണ്‌.

ചതിക്കാത്ത ചന്തുവിലൂടെ സഹോദരന്‍ അലക്സ് പോളിനെയും ലാല്‍ സിനിമാ രംഗത്തു കൊണ്ടുവന്നു.


സിനിമയുടെ വിവിധ മേഖലകളില്‍ സജീവ സാന്നിധ്യമറിയിക്കുന്ന ലാലിന്‍റെ വാക്കുകള്‍ക്ക് മലയാള ചലച്ചിത്ര ലോകം ഏറെ വില കല്‍പ്പിക്കുന്നു. 2005ല്‍ വിവിധ ചലച്ചിത്ര സംഘടനകള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായിരുന്ന വേളയില്‍ ലാലിന്‍റെ മധ്യസ്ഥതയിലാണ് ഒത്തുതീര്‍പ്പുണ്ടാക്കിയത്.

[തിരുത്തുക] ലാലിന്‍റെ ചിത്രങ്ങള്‍