പാബ്ലോ നെരൂദ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാബ്ലോ നെരൂദ
Enlarge
പാബ്ലോ നെരൂദ

പാബ്ലോ നെരൂദ (ജനനം - 1904 ജൂലൈ 12, മരണം - 1973 സെപ്റ്റംബര്‍ 23) ചിലിയിലെ കവിയും എഴുത്തുകാരനും കമ്യൂണിസ്റ്റ് പ്രവര്‍ത്തകനുമായ റിക്കാര്‍ഡോ എലിസെര്‍ നെഫ്താലി റെയെസ് ബസോആള്‍ട്ടോയുടെ തൂലികാനാമമാണ്.

ഒട്ടേറെ ഭാഷകളില്‍ തര്‍ജ്ജിമ ചെയ്യപ്പെട്ട നെരൂദയെ 20-)ം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനം ചെലുത്തിയ കവികളില്‍ ഒരാളായി കരുതപ്പെടുന്നു. വില്യം ഷേക്സ്പിയറിനുശേഷം ഏറ്റവും വായിക്കപ്പെട്ട കവിയാണ് നെരൂദ എന്ന് നിരൂപകനും ജീവചരിത്രകാരനുമായ ‘അലിസ്റ്റര്‍ റീഡ്’ പറയുന്നു.

നെരൂദ പല വ്യത്യസ്ഥശൈലികളിലും എഴുതിയിട്ടുണ്ട്. നെരൂദയുടെ കാവ്യങ്ങള്‍ കാ‍മം നിറഞ്ഞ പ്രേമ ഗാനങ്ങള്‍ മുതല്‍ നവഭാവുക (surrealist) കവിതകള്‍ വരെയും, ചരിത്രഗാനങ്ങള്‍ വരെയും രാഷ്ട്രീയ പത്രികകള്‍ വരെയും പരന്നുകിടക്കുന്നു. നെരൂദയുടെ പ്രശസ്തമായ കാവ്യങ്ങളില്‍ “സാധാരണ കാര്യങ്ങള്‍ക്ക് ഒരു അഞ്ജലി” - പല വാല്യങ്ങളായി പ്രസിദ്ധീകരിച്ച കവിതാസമാഹാരം എന്ന കൃതി ഉള്‍പ്പെടുന്നു. കൊളംബിയന്‍ നോവലിസ്റ്റായ ‘ഗബ്രിയേല്‍ ഗാര്‍സ്യാ മാര്‍ക്വേസ്‘ അദ്ദേഹത്തെ 20-ആം നൂറ്റാണ്ടിലെ എല്ലാ ഭാഷകളിലെയും ഏറ്റവും പ്രധാനപ്പെട്ട കവിയായി വാഴ്ത്തുന്നു. തന്റെ രാഷ്ട്രീയ ചായ്‌വുകള്‍ കൊണ്ട് വളരെ വര്‍ഷങ്ങളോളം നോബല്‍ സമ്മാനത്തിനു പരിഗണിക്കപ്പെടാതിരുന്ന അദ്ദേഹത്തിന് 1971-ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു.

ജീവിത കാലത്ത് നെരൂദ പല നയതന്ത്ര സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഒരു തവണ ചിലിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെനറ്റ് അംഗവുമായിരുന്നു. യാഥാസ്ഥിതികനായ ചിലിയന്‍ രാഷ്ട്രപതി വിദേല ചിലിയില്‍ കമ്യൂണിസം നിരോധിച്ചപ്പോള്‍ നെരൂദയെ അറസ്റ്റുചെയ്യുവാന്‍ ഒരു വാറണ്ടും പുറപ്പെടുവിച്ചു. ചിലിയിലെ തുറമുഖ നഗരമായ വാല്പരൈസോ എന്ന സ്ഥലത്ത് ഒരു വീടിന്റെ അടിത്തട്ടില്‍ സുഹൃത്തുക്കള്‍ നെരൂദയെ മാസങ്ങളോളം ഒളിപ്പിച്ചു. ഒടുവില്‍ നെരൂദ ഒരു ചുരം വഴി അര്‍ജന്റീനയിലേക്ക് രക്ഷപെടുകയായിരുന്നു.

വര്‍ഷങ്ങള്‍ക്കു ശേഷം ചിലിയുടെ സോഷ്യലിസ്റ്റ് പ്രസിഡന്റായ സാല്‍‌വദോര്‍ അലെന്‍ഡെയുടെ അടുത്ത സുഹൃത്തായി മാറി. നോബല്‍ സമ്മാനം ലഭിച്ച് തിരിച്ചുവന്നപ്പോള്‍ അലെന്‍ഡെ നെരൂദയെ ചിലിയിലെ ദേശീയ ഫുട്ബോള്‍ സ്റ്റേഡിയത്തിലേക്കു 70,000 ആളുകളുടെ മുന്നില്‍ കവിതവായിക്കുവാനായി ക്ഷണിച്ചു. ലോകചരിത്രത്തിലെ തന്നെ ഏറ്റവും അധികം ആളുകള്‍ കേട്ട കവിതാ പാരായണമായി ഇത് വിശേഷിപ്പിക്കപ്പെടുന്നു.

ആഗസ്റ്റോ പിനോഷെയുടെ പട്ടാള വിപ്ലവം കഴിഞ്ഞ് 12 ദിവസത്തിനുശേഷം നെരൂദ ഹൃദയാഘാതം മൂലം മരിച്ചു. ജീവിതകാലത്തു തന്നെ ഒരു ഇതിഹാസമായിരുന്ന നെരൂദയുടെ മരണം ലോകമെമ്പാടും പ്രകമ്പനം സൃഷ്ട്രിച്ചു. പിനോഷെ നെരൂദയ്ക്ക് ഒരു പൊതുസംസ്കാരം നടത്തുവാന്‍ അനുമതി നിഷേധിച്ചെങ്കിലും ആയിരക്കണക്കിന് ആളുകള്‍ കര്‍ഫ്യൂ ലംഖിച്ച് ആദരസൂചകമായി ചിലിയിലെ തെരുവുകള്‍ നിറച്ചു. നെരൂദയുടെ മരണം ചിലിയിലെ സ്വേഛാധിപത്യത്തിനെതിരായ ആദ്യത്തെ പ്രതിഷേധമായി.

ചെക്ക് എഴുത്തുകാരനായ ഴാന്‍ നെരൂദയുടെ പേരില്‍ നിന്നാണ് നെരൂദ തന്റെ തൂലികാ നാമം സ്വീകരിച്ചത്. പിന്നീട് അദ്ദേഹം തന്റെ നിയമപരമായ പേരായി നെരൂദ എന്ന പദം സ്വീകരിച്ചു.


സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം: ജേതാക്കള്‍ (1951-1975)

1951: ലാഗെര്‍ക്വിസ്റ്റ് | 1952: മൌറിയാക് | 1953: ചര്‍ച്ചില്‍ | 1954: ഹെമിംഗ്‌വേ | 1955: ലാക്സ്നെസ്സ് | 1956: ജിമെനെസ്സ് | 1957: കാമ്യു | 1958: പാസ്തനാര്‍ക്ക് | 1959: ക്വാസിമൊഡോ | 1960: പെര്‍സെ | 1961: ആന്‍ഡ്രിക്ക് | 1962: സ്റ്റെയിന്‍ബെക്ക് | 1963: സെഫെരിസ് | 1964: സാര്‍ത്ര് | 1965: ഷോലൊക്കോവ് | 1966: ആഗ്നോണ്‍, സാച്സ് | 1967: അസ്റ്റൂറിയാസ് | 1968: കവബാത്ത | 1969: ബെക്കറ്റ് | 1970: സോള്‍ഷെനിറ്റ്സിന്‍ | 1971: നെരൂദ | 1972: ബോള്‍ | 1973: വൈറ്റ് | 1974: ജോണ്‍സണ്‍, മാര്‍ട്ടിന്‍സണ്‍ | 1975: മൊണ്ടേല്‍