ദേശാഭിമാനി ദിനപത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദേശാഭിമാനി സി.പി.ഐ.(എം) പാര്‍ട്ടിയുടെ ഔദ്യോഗിക മുഖപ്പത്രം ആണ്. 7 അച്ചടിപ്പതിപ്പുകളും ഇന്റര്‍നെറ്റ് പതിപ്പുമുള്ള ദേശാഭിമാനി, കെട്ടിലും മട്ടിലും മുഖ്യ ധാരാ പത്രങ്ങളോട് കിട പിടിക്കുന്ന താണ്. 60-ലേറെ വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടാവുന്ന ഈ പത്രത്തിന്റെ ചരിത്രം സ്വാതന്ത്ര്യ സമരത്തോടും, അനേകം തൊഴിലാളി-കര്‍ഷക സമരങ്ങളോടും ഇഴ പിരിഞ്ഞു കിടക്കുന്നു.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

[തിരുത്തുക] 1947-നു മുന്‍പ്

സ്വാതന്ത്ര്യ സമരത്തിന്റെ പ്രക്ഷുബ്ധമായ കാലഘട്ടത്തിലാണ് ദേശാഭിമാനിയുടെ ഉദയം. 1942 സെപ്തംബര്‍ 6-നു ആദ്യത്തെ പതിപ്പ് പ്രകാശിതമായി. എന്നാല്‍ അതിനും മുന്‍പ് ഇ.എം.എസ്സിന്റെ പത്രാധിപത്യത്തില്‍ പ്രഭാതം എന്ന പേരില്‍ 1935 ജനുവരി 9-ന്‍ ഷൊര്‍ണൂര്‍ നിന്നും ആരംഭിച്ചതാണ് ദേശാഭിമാനിയുടെ തുടക്കത്തിലെ നാഴികക്കല്ല്. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ സോഷ്യലിസ്റ്റ് വിഭാഗത്തിന്റെ ജിഹ്വ എന്ന നിലയില്‍, പ്രഭാതം ബ്രിട്ടീഷ് അധികാരികളുടെ കണ്ണിലെ കരടായിരുന്നു. ഉദാഹരണത്തിന് ചൊവ്വര പരമേശ്വരന്‍ എഴുതിയ ആത്മനാദം എന്ന പദ്യം പ്രസിദ്ധപ്പെടുത്തിയതിന്റെ പേരില്‍ 2000 രൂപ പിഴയടിച്ചു. പില്‍ക്കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമുന്നത നേതാവായി മാറിയ എ. കെ. ഗോപാലന്‍ മറുനാടന്‍ നഗരങ്ങളില്‍ മലയാളികള്‍ക്കിടയില്‍ പത്രത്തിനായി പണം പിരിക്കുകയും എന്നാല്‍ രണ്ടാം ലോക മഹായുദ്ധത്തോ‍ടെ, പ്രത്യേക കാരണങ്ങളൊന്നും കൂടാതെ പ്രഭാതത്തിനുള്ള ലൈസന്‍സ് ബ്രിട്ടീഷ് സര്‍ക്കാര്‍ പിന്‍ വലിക്കുകയും ചെയ്തു. 1942-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ള വിലക്കു നീക്കിയതിനു ശേഷമാണ് സ്വന്തം നിലയില്‍ ഒരു പത്രം വേണമെന്ന ആവശ്യം ഉയരുകയും, പഴയ ‘പ്രഭാത‘ത്തിന്റെ സംഘാടകര്‍ ഒരുമിച്ച് ദേശാഭിമാനി ആരംഭിക്കുകയും ചെയ്തത്. തുടക്കത്തില്‍ എ. കെ. ജി. സ്വരൂപിച്ച തുക ഉപയോഗിച്ച് തുടക്കമിട്ടെങ്കിലും, പിന്നീട്, ഇ.എം.എസ്. തന്റെ പാരമ്പര്യ സ്വത്തുക്കള്‍ വിറ്റു കിട്ടിയ 50000 രൂപ ദേശാഭിമാനി ഫണ്ടിലേക്ക് നല്‍കി. കയ്യൂര്‍ രക്തസാക്ഷികളെക്കുറിച്ച് എഴുതിയ എഡിറ്റോറിയലിന്റെ പേരില്‍ ബ്രിട്ടീഷ് അധികാരികള്‍ വീണ്ടും പിഴയടിച്ചു. പ്രതികൂല സാഹചര്യങ്ങളെല്ലാം പിന്നിട്ട് 1946 ജനുവരി 18-ന് 4 പുറങ്ങളുള്ള പ്രഭാത ദിനപ്പത്രമായി മാറി. തൊഴിലാളി, കര്‍ഷക സമരങ്ങളെയും, സ്വാതന്ത്ര്യ പ്രസ്ഥാനത്തെയും പിന്തുണച്ചതിന്റെ പേരില്‍, 1942-1946 കാലഘട്ടത്തില്‍ കൊച്ചി ഗവണ്മെന്റ് ഒരു തവണയും തിരുവിതാംകൂര്‍ ദിവാന്‍ രണ്ടു തവണയും ദേശാഭിമാനിയെ നിരോധിക്കുകയുണ്ടായി. അന്തിക്കാട് (ത്രിശ്ശൂര്‍) കള്ളു ചെത്തുകാരുടെ സമരം, കൊച്ചിന്‍ തുറമുഖ സമരം, സീതാറാം മില്‍ സമരം(കൊച്ചി), ആരോണ്‍ മില്‍ സമരം (കണ്ണൂര്‍) തുടങ്ങിയ സമരങ്ങളിലൊക്കെ തൊഴിലാളികളോടൊപ്പം ദേശാഭിമാനി നില കൊണ്ടു. കൊളോണിയല്‍ വാഴ്ചയ്ക്കും, ജന്മിത്തത്തിനും എതിരെ ഉയര്‍ന്നു വന്ന കാവുമ്പായി, കരിവെള്ളൂര്‍, മുനയങ്കുന്ന്, ഒഞ്ചിയം തുടങ്ങിയ സമരങ്ങളിലും ദേശാഭിമാനി തൊഴിലാളികളോടും കുടിയാന്മാരോടും ഒപ്പം നിന്നു.

[തിരുത്തുക] സ്വാതന്ത്ര്യാനന്തരം

സ്വാതന്ത്ര്യത്തിനു ശേഷവും, പത്രമെന്ന നിലയില്‍ ദേശാഭിമാനി പരീക്ഷണങ്ങളിലൂടെ കടന്നു പോയി. 1947-ലെ പൊതു സുരക്ഷിതത്വ നിയമപ്രകാരം വീണ്ടും പിഴയടിക്കപ്പെട്ടു. ഇ.എം.എസ്. എഴുതിയ “1921-ന്റെ പാഠവും മുന്നറിയിപ്പും“ എന്ന ലേഖനം കൂടുതല്‍ പ്രശ്നങ്ങളിലേക്ക് വഴി തെളിക്കുകയും, 1948-ലെ പൊതു സുരക്ഷിതത്വ നിയമപ്രകാരം പത്രം നിരോധിക്കപ്പെടുകയും ചെയ്തു. ഇക്കാലത്ത് ദി റിപ്പബ്ലിക്, കേരള ന്യൂസ്, വിശ്വകേരളം, നവകേരളം തുടങ്ങി പല പേരുകളിലും പ്രസിദ്ധീകരിക്കപ്പെട്ടു. 1951-ല്‍ ജയില്‍ മുക്തനായ എ.കെ.ജി. പത്രം പുനരാരംഭിക്കാന്‍ പ്രവര്‍ത്തിക്കുകയും, 1951 ഡിസംബര്‍ 16-ന് വീണ്ടും പ്രസിദ്ധീകരണം തുടങ്ങുകയും ചെയ്തു. സി.പി.ഐ.യുടെ പിളര്‍പ്പിനു വഴി തെളിച്ച 1964-ലെ പ്രത്യയ ശാസ്ത്ര പ്രതിസന്ധിക്കിടയില്‍, കെ.പി.ആര്‍. ഗോപാലനേപ്പോലുള്ളവരുടെ പ്രവര്‍ത്തന ഫലമായി ദേശാഭിമാനി സി.പി.ഐ(എം)-ന്റെ സ്വാധീനത്തിന്‍ കീഴിലായി.

[തിരുത്തുക] നാഴികക്കല്ലുകള്‍

[തിരുത്തുക] മറ്റനുബന്ധ പ്രസിദ്ധീകരണങ്ങള്‍

  • ദേശാഭിമാനി വാരിക - സമകാലീന പ്രശ്നങ്ങളും സാഹിത്യ പംക്തികളും ഉള്‍ക്കൊള്ളുന്ന പ്രതിവാര പ്രസിദ്ധീകരണം
  • ചിന്ത - സി.പി.എം-ന്റെ പ്രത്യയ ശാസ്ത്ര വാരിക
  • തത്തമ്മ - കുട്ടികളുടെ മാസിക
  • കളിക്കളം - കായിക മാസിക


മലയാള ദിനപത്രങ്ങള്‍
മലയാള മനോരമ | മാതൃഭൂമി | മാധ്യമം | കേരള കൌമുദി | ദീപിക | ദേശാഭിമാനി | ചന്ദ്രിക | വര്‍ത്തമാനം | മംഗളം |ജന്മഭൂമി