മാമാങ്കം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മധ്യകാല കേരളത്തില്‍ പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മാത്രം നടന്നിരുന്ന നദീതട ഉത്സവമായിരുന്നു മാമാങ്കം. ഇന്നത്തെ മലപ്പുറം ജില്ലയില്‍ തിരൂരിന് ഏഴു കിലോമീറ്റര്‍ തെക്കുമാറി തിരുനാവായ എന്ന സ്ഥലത്തായിരുന്നു മാമാങ്ക മഹോത്സവം അരങ്ങേറിയിരുന്നത്‌. ഭാരതപ്പുഴയുടെ തീരത്താണ് തിരുനാവായ. ചരിത്രപ്രധാനമായ ഈ സ്ഥലത്ത് കേരളത്തിലെ നാടുവാഴികളുടെ സമ്മേളനമായിരുന്നു മാമാങ്കം. സംഘകാലം മുതല്‍ക്കേ ഈ പ്രദേശങ്ങള്‍ വള്ളുവനാട്‌ എന്നറിയപ്പെട്ടിരുന്നു. ബൃഹത്തായ ഒരു വ്യാപാരാഘോഷം എന്നതു മാത്രമായിരുന്നു തുടക്കത്തില്‍ മാമാങ്കത്തിന്റെ പ്രത്യേകത. എന്നാല്‍ പിന്നീട്‌ മാമാങ്കം രക്തച്ചൊരിച്ചിലുകള്‍ക്കു വേദിയായി. ചാവേര്‍ പോരുകളുടെ പേരിലാണ്‌ തുടര്‍ന്നുള്ള കാലങ്ങളില്‍ മാമാങ്കം പേരെടുത്തത്‌. മാഘമകം(മാഘമാസത്തിലെ മകം നാള്‍) എന്ന വാക്കില്‍ നിന്നാണ് മാമാങ്കത്തിന്റെ ഉത്പത്തി.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

[തിരുത്തുക] ആരംഭം

മാമാങ്കത്തിന്റെ ആരംഭത്തിനെ കുറിച്ച് ചരിത്രഗവേഷകരില്‍ തന്നെ വ്യത്യസ്ത അഭിപ്രായമാണുള്ളത്. പലയിടങ്ങളിലും ചരിത്രവും ഐതിഹ്യവും കൂടിക്കലര്‍ന്നു കിടക്കുന്നു. ഭാരതത്തിലെ പ്രധാന നദികളിലെ പുണ്യതീര്‍ഥങ്ങള്‍ പന്ത്രണ്ടിലും പന്ത്രണ്ടുവര്‍ഷം കൂടുമ്പോള്‍ ഭാരതവാസികളാകമാനം ഒത്തുചേര്‍ന്നാഘോഷിക്കുന്ന മഹാമേളകളില്‍ ഒന്നു തിരുനാവായ വച്ചു നടത്തിവന്നിരുന്നു എന്നും മാഘമാസത്തിലെ മഹാമകം(മകം നക്ഷത്രം) നാള്‍ നടക്കുന്ന ഒരു മഹോത്സവം മാമാങ്കമായി പരിണമിച്ചെന്നുമാണ് ഒരു മതം. ചേദിരാജാക്കന്‍മാര്‍ ആണ്ടുതോറും 24 ദിവസം നടത്തിയിരുന്ന ഇന്ദ്രധ്വജപൂജ 12 കൊല്ലത്തിലൊരിക്കല്‍ ആഘോഷിക്കുന്ന ആ മഹോത്സവം മാമാങ്കമായി മാറിയെന്നാണ് ഒരു അഭിപ്രായം. ഉത്തരഭാരതത്തില്‍ നിന്നും കേരളത്തിലെത്തിയ ബ്രാഹ്മണ സംഘത്തിന്റെ നേതാവായ പരശുരാമ‍ന്‍ തിരുനാവായ വച്ചു കൂട്ടി ഒരു പെരുംകൂട്ടം നടത്തി ഭരണാധിപനെ നിശ്ചയിച്ച ആദ്യത്തെ കേരള ഭരണോത്സവമാണ് മാമാങ്കമെന്നും ഒരു പക്ഷമുണ്ട്. ബി.സി.360 ല്‍ കൊടുങ്ങല്ലൂരില്‍ അശോകസ്തൂപം സ്ഥാപിക്കപ്പെട്ടു എന്നും അതിന്റെ സ്മരണക്കായി മാമാങ്കോത്സവം ആഘോഷിക്കുന്നതെന്നും ജൂതചരിത്രകാരനായ മോസസ് ഡിവൈവ രേഖപ്പെടുത്തിയിട്ടുണ്ട്. പെരുമാള്‍ വാഴ്ച്ചക്ക് മുമ്പ്, ബുദ്ധദേവന്റെ ജന്മദിനാഘോഷമെന്ന നിലയ്ക്ക് മാമാങ്കം ആരംഭിച്ചതെന്ന് ചില തമിഴ് ഗ്രന്ഥങ്ങളില്‍ സൂചന കാണാം. ഉത്തരകാശിയിലെ ഗംഗ മാമങ്കദിവസം തിരുനാവായയില്‍ പ്രവഹിക്കുമെന്നും കുംഭമാസത്തിലെ കര്‍ക്കടക വ്യാഴം ഒത്തുചേരുന്ന ശുഭസമയം ആ ഗംഗാതീര്‍ഥമെടുത്തു അഭിഷേകം നടത്തുന്നത് പവിത്രമായ കാര്യമാണെന്നുമുള്ള വിശ്വാസത്തെ ആ‍ധാരമാക്കി പെരുംകൂട്ടം തിരുനാവായ മണല്‍പ്പുറത്ത് ഒത്തുചേര്‍ന്ന് രക്ഷാപുരുഷനെ തിരഞ്ഞെടുക്കുന്നതോടൊപ്പം ആഘോഷിച്ചു വന്ന ഉത്സവമാണ് മാമാങ്കം എന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്ന വാദം ഏതോ ചേരരാജാവ് വടക്കേ ഇന്ത്യയില്‍ നടന്നു വന്നിരുന്ന മാര്‍ഗ്ഗോത്സവങ്ങളെ അനുകരിച്ച് കേരളത്തിലും അത്തരമൊരു ഉത്സവം ആരംഭിച്ചു എന്നതാണ്. പണ്ട് കേരളം ഭരിച്ചിരുന്ന പെരുമാള്‍മാരുടെ ഭരണകാലാവധി പന്ത്രണ്ട് വര്‍ഷമായിരുന്നത്രേ. പന്ത്രണ്ട് വര്‍ഷത്തിനു ശേഷം തിരുനാവായ മണല്‍പ്പുറത്ത് അവര്‍ സമ്മേളിച്ച് പുതിയ പെരുമാളിനെ തിരഞ്ഞെടുക്കും. ആ സമയമാണ് അവര്‍ മാമാങ്കത്തിനായി തിരഞ്ഞെടുത്തത്. പിന്നീട് വന്ന സാമൂതിരിമാര്‍ക്കും ഭരണകാലം 12 വര്‍ഷമായിരുന്നു. ഈ സമ്മേളനം ഒരു വലിയ വാണിജ്യ ഉത്സവവുമായിരുന്നു. മാമാങ്കം ഒരുപാട് ആഘോഷത്തോടെയും പൊലിപ്പോടെയും കൊണ്ടാടിയിരുന്നു. കേരളത്തിലെ ഇതര പ്രദേശങ്ങള്‍, തമിഴ്‌നാടന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുമാത്രമല്ല പുറം‌രാജ്യങ്ങളില്‍ നിന്നുപോലും പൊന്നാനി തുറമുഖം വഴികച്ചവടസംഘങ്ങളും കലാകാരന്മാരും വന്നെത്തിയിരുന്ന ഒരു മേള. പുറം രാജ്യങ്ങളില്‍ നിന്നുള്ള കച്ചവടക്കാര്‍ കപ്പലുകളിലും വലിയ കെട്ടുവള്ളങ്ങളിലും പൊന്നാനി തുറമുഖം വഴി തിരുനാവായയിലേക്ക് വന്നിരുന്നു. വാണിജ്യ പ്രാധാന്യത്തോടൊപ്പം ഇത് നടത്തുവാനുള്ള അവകാശവും വളരെ വിലപ്പെട്ടതായി. പിന്നീട് ചേരസാമ്രാജ്യത്തിന്റെ അധഃപതനത്തോടെ വള്ളുവക്കോനാതിരികളും അവരില്‍ നിന്ന് സാമൂതിരിയും മാമാങ്കത്തിനുള്ള അവകാശം പിടിച്ചെടുത്തു.

[തിരുത്തുക] ചാവേറുകള്‍

ചാവേറുകളുടെ ഉല്‍പ്പത്തിയെക്കുറിച്ചും പലര്‍ക്കും പല‌ അഭിപ്രായങ്ങളാണുള്ളത്. സാമൂതിരിമാര്‍ക്ക് ഒരു വിചിത്രമായ പാരമ്പര്യമുണ്ടായിരുന്നുവെന്നും പന്ത്രണ്ടു വര്‍ഷം ഭരിച്ചുകഴിയുമ്പോള്‍ സാമൂതിരി പൊതുജനമദ്ധ്യേ സ്വന്തം കഴുത്ത് വെട്ടി മരിക്കുമായിരുന്നുവെന്നും അവര്‍ പറയുന്നു. പതിനേഴാം നൂറ്റാണ്ടില്‍ ഈ പാരമ്പര്യം മാറ്റി അന്നത്തെ സാമൂതിരി രാജാവ് ഒരു വാര്‍ഷിക ഉത്സവം ആരംഭിച്ചു. 12 ദിവസം നീണ്ടുനില്‍ക്കുന്ന ഈ ഉത്സവത്തിന്റെ അവസാനത്തില്‍ ആര്‍ക്കുവേണമെങ്കിലും സാമൂതിരിയെ കൊല്ലാന്‍ ശ്രമിക്കാം എന്നും ഇത് നിയമപരമാണെന്നും സാമൂതിരി വിധിച്ചു. സാമൂതിരി തന്റെ ഭടന്മാരാല്‍ ചുറ്റപ്പെട്ട് ജനമധ്യത്തില്‍ ഒരു ഉയര്‍ന്ന വേദിയില്‍ ഇരിക്കുമായിരുന്നു. ഈ മാറിയ പാരമ്പര്യം അയല്‍‌രാജാക്കന്മാര്‍ (പ്രത്യേകിച്ചും വള്ളുവക്കോനാതിരി) സാമൂതിരിയെ കൊല്ലുവാന്‍ ചാവേറുകളെ അയക്കുന്ന സമ്പ്രദായത്തില്‍ കലാശിച്ചുവെന്നും അവര്‍ അവകാശപ്പെടുന്നു.

എന്നാല്‍ ചേര പെരുമാക്കന്മാരുടെ(രണ്ടാം ചേരസാമ്രാജ്യം) ഭരണത്തിന്റെ അന്ത്യത്തോടെ മാമാങ്കം നടത്തുവാനുള്ള അവകാശം വള്ളുവനാടിന്റെ ഭരണാധിപനായ വെള്ളത്തിരിയില്‍(വള്ളുവക്കോനാതിരി) എത്തിച്ചേര്‍ന്നു. പിന്നീട് കോഴിക്കോട്ടെ സാമൂതിരി ഈ അവകാശം ശക്തി ഉപയോഗിച്ച് പിടിച്ചെടുത്തുവെന്നുമാണ് കൂടുതല്‍ പേരും വിശ്വസിക്കുന്നത്. സാമൂതിരിയെ സംബന്ധിച്ച് മാമാങ്കം തന്റെ ശക്തിയും പ്രൌഢിയും പ്രകടിപ്പിക്കാനുള്ള വേദിയായിരുന്നത്രേ. ബലപ്രയോഗത്താല്‍ പിടിച്ചെടുത്ത അധികാരമായതിനാല്‍ മാമാങ്കവേളയിലെല്ലാം അതിന്റെ അധ്യക്ഷസ്ഥാനം തനിക്കാണെന്നു കാട്ടാന്‍ അതിനെ വെല്ലുവിളിക്കുന്നവര്‍ക്ക് മാമാങ്കത്തിനിടയില്‍(മാഘമാസത്തിലെ വെളുത്തവാവുമുതല്‍ പന്ത്രണ്ട് ദിവസത്തേക്ക്) വാകയൂരിലെ ആല്‍ത്തറയില്‍ പ്രത്യേകം കെട്ടിയുണ്ടാക്കിയ മണിത്തറയില്‍(നിലപാടുതറ) നാടുവാഴിയായ സാമൂതിരി യുദ്ധസന്നദ്ധനായി എഴുന്നള്ളുമായിരുന്നത്രേ. അപ്പോള്‍ വള്ളുവക്കോനാതിരി അവസരം മുതലാക്കാനായി മരണംവരേയും പോരാടാന്‍ സന്നദ്ധനായ ധീരയോദ്ധാക്കളെ തിരഞ്ഞെടുത്ത് സാമൂതിരിയെ വധിക്കാനായ് അയക്കുമായിരുന്നെന്നും അവരെ ചാവേറുകള്‍ എന്നു വിളിച്ചുപോരുന്നെന്നും കരുതപ്പെടുന്നു. എന്നാല്‍ ചാവേറുകളെ അയക്കുന്ന പാരമ്പര്യമുണ്ടായിരുന്ന നാനൂറ് വര്‍ഷങ്ങളോളം കാലത്തിലും ഒരു ചാവേറിനു പോലും സാമൂതിരിയെ വധിക്കാന്‍ ചാവേറുകള്‍ക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ 1695-ലെ മാമാങ്കത്തില്‍ ചന്ദ്രത്തില്‍ ചന്തുണ്ണി എന്ന ചാവേര്‍ നിലപാടുതറയിലെത്തുകയും സാമൂതിരിയെ വെട്ടുകയും ചെയ്തത്രേ. സാമൂതിരി ഒഴിഞ്ഞുമാറിയതിനാല്‍ വെട്ടു കൊണ്ടില്ലെന്നും സാമൂതിരിയുടെ കൂടെ നിലയുറപ്പിച്ചിരുന്ന ഉന്നത സൈനിക അകമ്പടിക്കാര്‍ ചാവേറിനെ വധിച്ചുവെന്നും പറയപ്പെടുന്നു. കൂടെയുണ്ടായിരുന്ന മുഖ്യ അകമ്പടിക്കാരന്‍ വെട്ട് നിലവിളക്കുകൊണ്ട് തടുത്തതുകൊണ്ടാണ് വെട്ടുകൊള്ളാഞ്ഞതെന്നും പറഞ്ഞുവരുന്നുണ്ട്. ഇത് 1755 -ലെ അവസാനമാമാങ്കത്തിലാണെന്നും ചാവേറിന് പതിനാറ് വയസ്സേ ഉണ്ടാ‍യിരുന്നുള്ളുവെന്നും പലകഥകളിലും പരാമര്‍ശിക്കുന്നുണ്ട്. 16000 സൈനികര്‍ വരെ സാമൂതിരിയെ സംരക്ഷിച്ചിരുന്നു എന്ന് ചിലയിടങ്ങളില്‍ കാണുന്നു.

[തിരുത്തുക] അവസാനം

മൈസൂര്‍ സുല്‍ത്താനായിരുന്ന ഹൈദരാലി മലബാര്‍ ആക്രമിച്ചു കീഴടക്കിയതോടെ മാമാങ്കവും നിന്നു. സാമൂതിരിക്കും കോനാതിരിക്കും ഒരുപോലെ അധികാരം നഷ്ടപ്പെട്ടതായിരുന്നത്രേ കാരണം. 1755-ല്‍ ആണ് അവസാന മാമാങ്കം നടന്നത്.

[തിരുത്തുക] മാമാങ്കോത്സവം

28 ദിവസമായി നടന്നിരുന്ന ഉത്സവമാണ് മാമാങ്കം. കായിക പ്രകടനങ്ങള്‍, കാര്‍ഷികമേളകള്‍, സാഹിത്യ, സംഗീത, കരകൌശല വിദ്യകളുടെ പ്രകടനങ്ങള്‍, വാണിജ്യമേളകള്‍ എന്നിവയാണ് പ്രധാനമായും മാമാങ്കത്തില്‍ ആദ്യം നടന്നുവന്നിരുന്നത്. സ്വന്തം കഴിവുകളില്‍ മികവു പ്രകടിപ്പിക്കുന്നവര്‍ക്ക് സമ്മാനങ്ങളും നല്‍കിയിരുന്നത്രേ. പിന്നീട് ചാവേര്‍ പോരാട്ടം മാമാങ്കത്തിലെ പ്രധാന കാര്യമായിത്തീര്‍ന്നു.

[തിരുത്തുക] ശേഷിപ്പുകള്‍

ഇന്നും തിരുനാവായ പ്രദേശത്ത് മാമാങ്കത്തിന്റെ സ്മാരകങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. നിലപാടുതറ, മരുന്നറ, ചാവേര്‍ പോരാളികളുടെ ജഡങ്ങള്‍ ചവിട്ടിത്താഴ്ത്തിയിരുന്ന മണിക്കിണര്‍, ജീവന്‍ പോകാത്ത ചാവേറുകളെ പട്ടിണിക്കിട്ട് വധിച്ചിരുന്ന പട്ടിണിത്തറ മുതലായവ ഇന്നുമുണ്ട്. പല തുരങ്കങ്ങളും പ്രദേശത്തുകാണാം. 1990-കളില്‍ മാമാങ്കത്തറക്കും മണിക്കിണറിനുമിടക്ക് ഒരു പ്രധാന തുരങ്കം കണ്ടെത്തിയിരുന്നു. നിലപാടുതറയില്‍ ചാവേറെത്തിയതിനുശേഷം അക്കാലത്തെ സാമൂതിരി പിന്നീടെന്നെങ്കിലും അത്തരമൊരു സന്ദര്‍ഭം ഉണ്ടാകുകയാണെങ്കില്‍ രക്ഷപെടാനായി നിര്‍മ്മിച്ചതാണത് എന്ന് കരുതുന്നു. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിനു മുന്നിലായി ചാവേറുകളെ യാത്രയാക്കാനായി ഉപയോഗിച്ചിരുന്ന ചാവേര്‍ത്തറയും ഇന്നും നിലനില്‍ക്കുന്നു. ഇവിടെത്തന്നെയുള്ള അല്‍പ്പാകുളത്തിലാണത്രേ ചാവേറുകള്‍ കുളിച്ചിരുന്നത്. മാമാങ്കസമയത്ത് പരിക്കേല്‍ക്കേണ്ടിവരുന്ന സാമൂതിരി ഭടന്മാരുടെ ചികിത്സക്കായി സ്ഥാപിച്ച ചങ്ങമ്പള്ളിക്കളരിയും ഇന്നുമുണ്ട്.

കേരളത്തില്‍ പലപ്പോഴും ഒരു വാണിജ്യമേള എന്ന നിലയില്‍ മാമാങ്കത്തെ പുനരുജ്ജീവിപ്പിക്കണമെന്ന വാദം ഉയരാറുണ്ടെങ്കിലും പൂര്‍ണ്ണമായ തോതില്‍ സാദ്ധ്യമായിട്ടില്ല. 1999-ല്‍ മാമാങ്കം അക്കാലത്തെ ഭരണകൂടത്തിന്റെ നേതൃത്തില്‍ സംഘടിപ്പിച്ചായിരുന്നു.

[തിരുത്തുക] കൂടുതല്‍ അറിവിന്

  • മലബാര്‍ മാനുവല്‍ - വില്യം ലോഗന്‍
  • മാമാങ്കം നൂറ്റാണ്ടുകളിലൂടെ - വേലായുധന്‍ പണിക്കശേരി

[തിരുത്തുക] പ്രമാണാധാര സൂചി

    ഇതര ഭാഷകളില്‍