ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ (ജൂണ്‍ 6, 1877 - ജൂണ്‍ 15, 1949) മലയാള ഭാഷയിലെ പ്രമുഖ കവിയും പണ്ഡിതനുമായിരുന്നു. ഉള്ളൂര്‍, കുമാരനാശാന്‍, വള്ളത്തോള്‍ നാരായണമേനോന്‍ എന്നീ കവികള്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മലയാള സാഹിത്യത്തിലെ കാല്പനിക പ്രസ്ഥാനത്തിനു നാന്ദികുറിച്ച് ശ്രദ്ധേയരായി. സാഹിത്യ ചരിത്രത്തില്‍ ഇവര്‍ കവിത്രയം എന്നറിയപ്പെടുന്നു. കവി എന്നതിനു പുറമേ ചരിത്രകാരനായും സര്‍ക്കാര്‍ ഉദ്യോഗസ്ഥനായും ഉള്ളൂര്‍ പേരെടുത്തിരുന്നു. തിരുവതാംകൂര്‍ സര്‍ക്കാരിന്റെ ചീഫ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

[തിരുത്തുക] ജീവിതരേഖ

ചങ്ങനാശേരിക്കു സമീപം പെരുന്നയില്‍ പാലൂര്‍ നമ്പൂതിരിമാരുടെ പരമ്പരയില്‍പ്പെട്ട താമരശേരി ഇല്ലത്താണ് പരമേശ്വരയ്യര്‍ ജനിച്ചത്. പിതാവ് സുബ്രഹ്മണ്യ അയ്യര്‍ അധ്യാപകനായിരുന്നു. അമ്മ ഭഗവതിയമ്മ. പെരുന്നയില്‍ തന്നെയാണ് ബാല്യകാലം ചെലവഴിച്ചത്.

അച്ഛന്റെ അകാലമരണത്തെത്തുടര്‍ന്ന് അമ്മയോടൊപ്പം തിരുവനന്തപുരത്തിനടുത്ത് ഉള്ളൂര്‍ ഗ്രാമത്തിലേക്കു താമസം മാറി. പിതാവിന്റെ മരണം പരമേശ്വരന്റെ വിദ്യാഭ്യാസ മോഹങ്ങളില്‍ കരിനിഴല്‍ വീഴ്ത്തി. എങ്കിലും അമ്മയുടെ പ്രോത്സാഹനവും സമര്‍പ്പണവും അദ്ദേഹത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ പാതയിലെത്തിച്ചു. തിരുവനന്തപുരത്തെ മഹാരാജാസ് കോളജില്‍ ചേര്‍ന്ന അദ്ദേഹം 1897ല്‍ തത്വശാസ്ത്രത്തില്‍ ഓണേഴ്സ് ബിരുദം നേടി.

ബിരുദം നേടിയ ശേഷം തിരുവതാംകൂര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി. ജോലിയിലിരിക്കെ നിയമത്തില്‍ ബിരുദവും മലയാളത്തിലും തമിഴിലും ബിരുദാനന്തര ബിരുദവും നേടി.

തിരുവനന്തപുരം ടൌണ്‍ സ്കൂള്‍ അധ്യാപകന്‍, ജനസംഖ്യാ വകുപ്പില്‍ ക്ലാര്‍ക്ക്, തഹസീല്‍ദാര്‍, മുന്‍സിഫ്, അസിസ്റ്റന്റ് സെക്രട്ടറി എന്നീ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിച്ച അദ്ദേഹം തിരുവതാംകൂറിലെ ഇന്‍‌കം ടാക്സ് കമ്മീഷണറാ‍യി ഉയര്‍ന്നു. ചീഫ് സെക്രട്ടറി പദവിയുടെ താല്‍ക്കാലിക ചുമതലയും വഹിച്ചിട്ടുണ്ട്.

[തിരുത്തുക] സാഹിത്യ ജീവിതം

കുട്ടിക്കാലം മുതല്‍ക്കേ പരമേശ്വരന്‍ സാഹിത്യ വാസന പ്രകടിപ്പിച്ചിരുന്നു മലയാള ഭാഷാധ്യാപകനായിരുന്ന അച്ഛന്‍ അതിനുവേണ്ട പ്രോത്സാഹനങ്ങളും നല്‍കി.