മൈക്കേല്‍ ഫാരഡേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മൈക്കേല്‍ ഫാരഡേ
Enlarge
മൈക്കേല്‍ ഫാരഡേ

വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്ന ഇംഗ്ലീഷ് ശാസ്ത്രജ്ഞനാണ് മൈക്കേല്‍ ഫാരഡേ(1791 സെപ്റ്റംബര്‍ 22 - 1867 ഓഗസ്റ്റ് 25). വൈദ്യുതി എളുപ്പത്തില്‍ കണ്ടെത്താനുള്ള വഴി കണ്ടെത്തിയ ഫാരഡേയാണ് ഇന്നു ലോകത്തുള്ള എല്ലാ അത്യന്താധുനിക കണ്ടുപിടിത്തങ്ങള്‍ക്കും ശക്തിപകര്‍ന്നത് എന്നു പറയാം. സാറായായിരുന്നു ഭാര്യ.

ഉള്ളടക്കം

[തിരുത്തുക] ആദ്യകാല ജീവിതം

ലണ്ടന്റെ സമീപപ്രദേശമായ നെവിങ്ടണിലാണ് ഫാരഡേയുടെ ജനനം. ദാരിദ്ര്യം ഫാരഡേയുടെ ബാല്യകാല ജീവിതത്തെ തികച്ചും ദുരിതപൂര്‍ണ്ണമാക്കിയിരുന്നു. വളരെ പ്രാഥമിക വിദ്യാഭ്യാസം മാത്രമേ ഫാരഡേയ്ക്ക് നേടാനായൊള്ളൂ. പതിമൂന്നാം വയസ്സില്‍ തന്നെ ജോലിക്ക് പോകാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. പുസ്തകങ്ങള്‍ കുത്തിക്കെട്ടുന്ന പണിയാരുന്നു ആദ്യം ലഭിച്ചത്. ഫാരഡേയുടെ യജമാനനായിരുന്ന റിബോ വളരെ ദയാലുവായിരുന്നു. പലപ്പോഴും കുത്തിക്കെട്ടാനുള്ള പുസ്തകങ്ങള്‍ ഫാരഡേ വായിച്ചുകൊണ്ടിരിക്കുന്നതു കണ്ടാലും അദ്ദേഹം വഴക്കുപറയുകയോ ശാസിക്കുകയോ ചെയ്യാതെ കുട്ടിയെ പ്രോത്സാഹിപ്പിക്കുമായിരുന്നു. ഒരിക്കല്‍ കടയില്‍ ഹംഫ്രിഡേവിയെന്ന ശാസ്ത്രജ്ഞനേക്കുറിച്ചും അദ്ദേഹം റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വൈദ്യുതിയെക്കുറിച്ച് ചെയ്യാന്‍ പോകുന്ന പ്രസംഗപരമ്പരയെക്കുറിച്ചുമുണ്ടായ സംഭാഷണം ശ്രദ്ധയോടെ കേട്ടിരുന്ന ഫാരഡേ എന്ന ബാലനെ കടയിലെ ഒരു പതിവുകാരന്‍ ശ്രദ്ധിക്കുകയും പ്രസംഗപരമ്പരയില്‍ സംബന്ധിക്കാനുള്ള ഒരു ടിക്കറ്റ് നല്‍കുകയും ചെയ്തു. ഫാരഡേയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു അത്. റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫാരഡേ കേട്ട ഓരോ പ്രസംഗവും ഓരോ അനുഭവങ്ങളായിരുന്നു. വൈദ്യുതി എന്ന ആശയം ഫാരഡേയെ അത്രക്ക് ആകര്‍ഷിച്ചിരുന്നു. താന്‍ കേട്ട പ്രസംഗങ്ങളെല്ലാം കുറിപ്പുകളാക്കി സൂക്ഷിക്കാനും അവയുടെ ആശയങ്ങള്‍ എല്ലാം എഴുതിച്ചേര്‍ത്ത് ഫാരഡേ ഒരു പുസ്തകം വരെ ഉണ്ടാക്കിയിരുന്നു. അപ്പോഴേക്കും റിബോയുടെ കീഴിലെ ജോലി അവസാനിച്ചിരുന്നു. പിന്നീട് മറ്റുപലരുടെ അടുത്ത് ഫാരഡേ ജോലിക്ക് നിന്നിരുന്നുവെങ്കിലും അവരാരും തന്നെ ഫാരഡേയോട് ദയാപരമായി പെരുമാറിയിരുന്നില്ല.

[തിരുത്തുക] റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്

പ്രസംഗങ്ങളില്‍ നിന്നു കിട്ടിയ ആശയങ്ങളും സ്വന്തം ആശയങ്ങളും ചേര്‍ത്ത് ഫാരഡേ മനോഹരമായൊരു പുസ്തകം റോയല്‍ സൊസൈറ്റിക്ക് അയച്ച് കൊടുത്തിരുന്നു. ഏതാനം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മറുപടികിട്ടിയത്. റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചെറിയൊരു ഒഴിവുണ്ട് ഫാരഡേയ്ക്ക് താത്പര്യമുണ്ടെങ്കില്‍ വരികയെന്നായിരുന്നു ആ മറുപടി. മറുപടി ലഭിച്ചതും പുസ്തകക്കടകളില്‍ നിന്നും ഫാരഡേ ശാസ്ത്രസന്നിധിയില്‍ എത്തി. പരീക്ഷണശാലയിലെ പരിചാരകനായിട്ടായിരുന്നു ലഭിച്ച പണി. ബീക്കറും ടെസ്റ്റ്യൂബുകളും കഴുകുകയായിരുന്നു ജോലി, ശമ്പളമോ നന്നേ കുറവും എങ്കിലും ഫാരഡേ ആ ചുറ്റുപാടില്‍ പിടിച്ചുനില്‍ക്കാന്‍ തീരുമാനിച്ചു. കാന്തികതയും വൈദ്യുതിയുമായി ബന്ധമുണ്ടെന്ന് ഏര്‍സ്റ്റെഡ് കണ്ടെത്തിയ റിപ്പോര്‍ട്ടൊക്കെ നേരിട്ടുകാണാന്‍ ഫാരഡേക്ക് കഴിഞ്ഞു. താന്‍ വായിച്ചതും അനുമാനിച്ചതുമായ സിദ്ധാന്തങ്ങളൊക്കെയും ഫാരഡേക്ക് അവിടെ പരീക്ഷിച്ചു നോക്കാന്‍ സാധിച്ചു. ക്രമേണ ഫാരഡേയെ ഒരു ശാസ്ത്രജ്ഞനായി മറ്റുള്ളവര്‍ അംഗീകരിച്ചു.

അക്കാലത്ത് രാജാവ് ഫാരഡേക്ക് സര്‍ പദവി നല്‍കി അദ്ദേഹത്തെ ആദരിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ സാധാരണ ഫാരഡേയായിരിക്കുന്നതാണ് തനിക്കിഷ്ടം എന്നു പറഞ്ഞ് ഫാരഡേ അത് നിരസിക്കുകയാണ് ചെയ്തത്.

ഒരു പരിചാരകാനായി ജോലിയില്‍ പ്രവേശിച്ച ഫാരഡേയെ അന്നത്തെ ഏറ്റവും വലിയ പണ്ഡിതസഭയായ റോയല്‍ സൊസൈറ്റിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാന്‍ സുഹൃത്തുക്കള്‍ ശ്രമിച്ചു. ഹംഫ്രിഡേവി മാത്രമാണ് ഫാരഡേയെ പണ്ഡിതനായംഗീകരിക്കാന്‍ മടിച്ചത്. തന്റെ അസിസ്റ്റന്റ് ശാസ്ത്രജ്ഞനാകുന്നത് അദ്ദേഹത്തിന് സഹിക്കുന്നില്ലായിരുന്നു. സ്വയം പഠിച്ച് വളര്‍ന്ന്, പരീക്ഷായോഗ്യതകള്‍ ഇല്ലായിരുന്ന ഫാരഡേക്ക് ആ സ്ഥാനം തീര്‍ച്ചയായും യോജിക്കില്ലന്നായിരുന്നു ഹംഫ്രിയുടെ വാദം. ഫാരഡേയ്ക്കെതിരേ ഏറെ ഹംഫ്രി പ്രവര്‍ത്തിച്ചു നോക്കിയെങ്കിലും 1824 ജനുവരി 8-നു ഫാരഡേ ‘ഫെലോ ഓഫ് റോയല്‍ സൊസൈറ്റി’ ആയി തിരഞ്ഞെടുക്കപ്പെട്ടു.

[തിരുത്തുക] വൈദ്യുതിയുടെ കണ്ടുപിടിത്തം

അക്കാലത്തൊരു ശീതകാലത്തില്‍ എല്ലാവരും ഉഷ്ണമേഖലാ പ്രദേശങ്ങളിലേക്ക് പോയിട്ടും ഫാരഡേ കാന്തികതയുമായി മല്ലടിക്കുകയായിരുന്നു. ഫാരഡേ സുഹൃത്തായ ഫിലിപ്പിനെഴുതിയതനുസരിച്ച് “ഞാന്‍ വൈദ്യുതികാന്തികതയുമായി അടുത്തു നില്‍ക്കുകയാണ്. എന്തോ കൈപ്പിടിയിലായി എന്നെനിക്കു തോന്നുന്നു, ചിലപ്പോഴതൊരു തിമിംഗലമായിരിക്കാം, ചിലപ്പോഴത് പൊള്ളയായിരിക്കാം“

അതൊരു വന്‍‌കണ്ടുപിടിത്തം തന്നെ ആയിരുന്നു. മനുഷ്യവംശത്തിന്റെ മുഴുവന്‍ ഗതിയും തിരിച്ചുവിട്ടൊരു കണ്ടുപിടിത്തം, കാന്തവും കമ്പിച്ചുരുളുമുപയോഗിച്ച് വൈദ്യുതി ഉണ്ടാക്കാം(ഡൈനാമോ) എന്ന കണ്ടുപിടിത്തമായിരുന്നു അത്.

[തിരുത്തുക] രസതന്ത്ര കണ്ടുപിടിത്തങ്ങള്‍

രാസപ്രവര്‍ത്തനം കൊണ്ട് തുരുമ്പിക്കാത്ത ഇരുമ്പ് ഫാരഡേയുടെ കണ്ടുപിടിത്തമാണ്. ആദേശരാസപ്രവര്‍ത്തനവും(Substitution Reaction) അതുവഴി കാര്‍ബണിന്റേയും ക്ലോറിന്റേയും സംയുക്തങ്ങള്‍ ആദ്യമായി(1820) നിര്‍മ്മിച്ചതും ഫാരഡേയാണ്. 1825-ല്‍ ബെന്‍സീന്‍ കണ്ടുപിടിച്ചത് ഫാരഡേയാണ്. വൈദ്യുതിയുടെ രസതന്ത്രം കൂടുതല്‍ വെളിപ്പെടുത്തിയത് ഫാരഡേയാണ്. കാഥോഡ്, ആനോഡ്, അയണീകരണം തുടങ്ങി ഒട്ടനവധി വാക്കുകളും ഫാരഡേ ലോകത്തിനു സംഭാവന ചെയ്തിരിക്കുന്നു. ഫാരഡേയുടെ 158 പ്രബന്ധങ്ങളില്‍ അമ്പതെണ്ണവും രസതന്ത്രത്തെ സംബന്ധിച്ചവയായിരുന്നു.

[തിരുത്തുക] അവസാനകാലം

പ്രായമായതോടുകൂടി ഫാരഡേയുടെ ഓര്‍മ്മശക്തി കുറഞ്ഞുകൊണ്ടിരുന്നു. 1862-ല്‍ റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പതിവുപ്രഭാഷണത്തിനിടെ ഫാരഡേയുടെ കുറിപ്പുകള്‍ തീയില്‍ വീണ് കരിഞ്ഞുപോയി. ഓര്‍മ്മ തീരെ കുറഞ്ഞിരുന്നതിനാല്‍ ഫാരഡേ പതറി. പ്രഭാഷണം പാളിയതായി മനസ്സിലാക്കിയ ഫാരഡേ അവിടെത്തന്നെ തന്റെ വിടവാങ്ങല്‍ പ്രസംഗം നടത്തി.

ജീവിതസായാഹ്നത്തില്‍ ഫാരഡേക്ക് പെന്‍ഷന്‍ നല്‍കാന്‍ തീരുമാനമായി എന്നാല്‍ ആ തീരുമാനത്തില്‍ തന്നോടുള്ള അനുകമ്പയുടേയോ സഹതാപത്തിന്റേയോ അംശമുണ്ടെന്ന് കരുതിയ ഫാരഡേ അതു നിരസിക്കാന്‍ ഒരുമ്പെടുകയാണ് ഉണ്ടായത്. ഒടുവില്‍ രാജാവ് ജോര്‍ജ്ജ് നാലാമന്‍ തന്നെ നേരിട്ട് അങ്ങിനെയല്ലന്നും ഫാരഡേയുടെ സേവനങ്ങളുടെ ഫലമാണെന്നും ബോധ്യപ്പെടുത്തിയതിനുശേഷം മാത്രമേ ഫാരഡേ പെന്‍ഷന്‍ വാങ്ങാന്‍ സമ്മതിച്ചുള്ളു.

രോഗഗ്രസ്തനായ ഫാരഡേ 1867 ഓഗസ്റ്റ് 25-നു മരണമടഞ്ഞു.

[തിരുത്തുക] കൂടുതല്‍ അറിവിന്

  1. http://chem.ch.huji.ac.il/~eugeniik/history/faraday.htm
  2. http://www.iee.org/TheIEE/Research/Archives/Histories&Biographies/Faraday.cfm