ഫിഫ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫുട്ബോള്‍ എന്ന കായികകേളിയുടെ ഔദ്യോഗിക നടത്തിപ്പ് നിയന്ത്രിക്കുന്ന രാജ്യാന്തര സംഘടനയാണ് ഫിഫ (ഫെഡറേഷന്‍ ഓഫ്‌ ഇന്റര്‍നാഷണല്‍ ഫുട്ബോള്‍ അസോസിയേഷന്‍). 2004ല്‍ ഫിഫ ശതാബ്ദി ആഘോഷിച്ചു.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

ഏഴു രാജ്യങ്ങളില്‍ നിന്നുളള സംഘടനകളുടെ യോഗം 1904-ല്‍ ചേര്‍ന്നാണ്‌ കായികമത്സരങ്ങള്‍ക്ക്‌ ലോകത്തിലെ ഏറ്റവും വലിയ സംഘടനയായ ഫിഫ രൂപികരിച്ചത്‌. ഈ രാജ്യങ്ങളെല്ലാം യൂറോപ്പില്‍നിന്നുള്ളവയായിരുന്നു. പാരീസിലായിരുന്നു ആസ്ഥാനം. റോബെര്‍ട്ട്‌ ഗ്യൂറിനാണ്‌ ആദ്യ പ്രസിഡന്റ്‌. കടലാസില്‍ മാത്രം അടങ്ങിയ ഈ സംഘടനയെ പ്രവര്‍ത്തനോന്മുഖമാക്കാന്‍ പ്രവര്‍ത്തക സമിതി വളരെയേറെ കഷ്ടപ്പെട്ടിട്ടുണ്ട്‌.

1910 ല്‍ ദക്ഷിണാഫ്രിക്കയും 1912 ല്‍ അര്‍ജന്റീനയും ചിലിയും 1913 ല്‍ അമേരിക്കയും അംഗങ്ങളായി ചേര്‍ന്നതോടെ ഫിഫയൊരു അന്തര്‍ദ്ദേശീയ സംഘടനയായി മാറുകയായിരുന്നു.

[തിരുത്തുക] യൂള്‍ റിമെ

വളര്‍ന്ന്‌ കൊണ്ടിരുന്ന ഈ സംഘടനക്കേറ്റ ആഘാതമായിരുന്നു 1914 തുടങ്ങിയ ഒന്നാം ലോകമഹായുദ്ധം. ഫിഫയുടെ പ്രവര്‍ത്തനങ്ങളെ യുദ്ധം പേരിനുമാത്രമാക്കി മാറ്റി. സംഘടന ഇല്ലാതായേക്കുമോ എന്ന്‌ ഫുട്ബോള്‍ പ്രേമികള്‍ ആശങ്കാകുലരായിരിക്കവെയാണ്‌ 1921 ല്‍ യൂള്‍ റിമെ ഫിഫയുടെ മൂന്നാമത്തെ പ്രസിഡന്റാവുന്നത്‌. 26 കൊല്ലം അദ്ദേഹം പ്രസിഡന്റായി തുടര്‍ന്നു.

സ്വന്തം ചോരയും നീരും കൊടുത്താണ്‌ യൂള്‍ റിമെ ഫിഫയെ ഇന്നത്തെ സ്ഥിതിയിലെത്തിച്ചതെന്നു പറയാം. 48 കാരനായ ഈ ഫ്രഞ്ച്കാരനുമുന്നില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ വാതിലുകള്‍ കൊട്ടിയടച്ചു. ലോകമഹായുദ്ധത്തിന്റെ കെടുതികളില്‍നിന്ന്‌ കരകയറാതെ ആഘോഷങ്ങളില്‍ പങ്കെടുക്കേണ്ടതില്ലെന്നായിരുന്നു അവയുടെ നിലപാട്‌.

[തിരുത്തുക] 1930-ല്‍ ഉറുഗ്വെയില്‍ ആദ്യത്തെ ലോകകപ്പ്‌

യൂറോപ്പ്‌ പുറംതിരിഞ്ഞുനിന്നിട്ടും യൂള്‍ റിമെക്ക്‌ കുലുക്കമുണ്ടായില്ല. ഫുട്ബോളിന്‌ ഒരു ലോക ചാമ്പ്യന്‍ഷിപ്പുണ്ടാക്കാന്‍ 1928 ല്‍ യൂള്‍ റിമെ തീരുമാനമെടുത്തു. 1930 ല്‍ സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികമാഘോഷിക്കാന്‍ കോപ്പ്‌ കൂട്ടിയിരുന്ന ഉറുഗ്വെ ഈ ചാമ്പ്യന്‍ഷിപ്പിന്റെ ആതിഥേയത്വം വഹിക്കാന്‍ തയ്യാറായി.

ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ലോകകപ്പിനോട്‌ വിമുഖത കാണിച്ച യൂറോപ്യന്‍ രാജ്യങ്ങളുമായി റിമെ ബന്ധപ്പെട്ടു. എല്ലാ രാജ്യങ്ങളോടും ലോകകപ്പില്‍ പങ്കെടുക്കാന്‍ റിമെ അഭ്യര്‍ത്ഥിച്ചു. റിമെയുടെ അഭ്യര്‍ത്ഥനയ്ക്ക്‌ ഫലമുണ്ടായി. അവസാനം യൂറോപ്പില്‍നിന്ന്‌ മൂന്ന്‌ രാജ്യങ്ങളോടെ, മൊത്തം പതിമൂന്ന്‌ രാജ്യങ്ങള്‍ പങ്കെടുത്ത ആദ്യത്തെ ലോകകപ്പ്‌ ഉറുഗ്വെയില്‍ അരങ്ങേറി.

[തിരുത്തുക] അംഗരാഷ്‌ട്രങ്ങള്‍ 85

ഉറുഗ്വെ ലോകകപ്പ്‌ വിജയകരമായി സമാപിച്ചതോടെ റിമെയ്ക്കു പിന്തിരിഞ്ഞ്‌ നോക്കേണ്ടി വന്നില്ല. 1954 ല്‍ ഫിഫയുടെ പ്രസിഡന്റ്‌ പദവിയില്‍ നിന്ന്‌ പ്രായാധിക്യം മൂലം യൂള്‍ റിമെ വിരമിച്ചപ്പോള്‍ സംഘടനയിലെ അംഗരാഷ്ട്രങ്ങളുടെ എണ്ണം 85 ആയിരുന്നു.

യൂള്‍സിന്‌ ശേഷം ഫിഫയുടെ കടിഞ്ഞാണേറ്റെടുത്ത നാലാമത്തെ പ്രസിഡന്റായ വില്ല്യം സീല്‍ഡ്രോയേഴ്‌സാണ്‌ സംഘടനയുടെ അമ്പതാം വാര്‍ഷികം നടത്തിയത്‌. പിന്നെയൊരിക്കലും ഫിഫയ്ക്ക്‌ കഷ്ടപ്പെടേണ്ടി വന്നില്ല. ഓരോ ലോകകപ്പിനും അംഗരാജ്യങ്ങളുടെ എണ്ണം കൂടിവന്നു. ഫിഫ ഒരു സ്വകാര്യ സംഘടനയായിരുന്നതിനാല്‍ സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്ന്‌ ഒരു സഹായവും ഉണ്ടായിരുന്നില്ല. എന്നാല്‍ ടിവി, റേഡിയോ തുടങ്ങിയ മാധ്യമങ്ങള്‍ക്ക്‌ ലോകകപ്പ്‌ ഒരു മഹോത്സവമായിരുന്നതില്‍ സംഘടനയ്ക്ക്‌ പണത്തിന്‌ പഞ്ഞമുണ്ടായിരുന്നില്ല.

[തിരുത്തുക] ഹവലേഞ്ച്‌ യുഗം

ഫിഫയുടെ മുപ്പത്തിയുമ്പതാം കോണ്‍ഗ്രസ്സില്‍ ജോവോ ഹവലേഞ്ച്‌ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ്‌ സംഘടനയുടെ പുതുയുഗം ആരംഭിക്കുന്നത്‌. ഫുട്ബോള്‍ വെറുമൊരു മത്സരമായി അധ:പതിച്ച്‌ പോവാതെ തലമുറകളില്‍നിന്ന്‌ തലമുറകളിലേക്ക്‌ പകരുന്ന ഒരു സംസ്കാരമായി മാറണം എന്നായിരുന്നു ഹവലേഞ്ചിന്റെ ആശയം. ഇതിനായി ഫിഫയെ ഹവലേഞ്ച്‌ നവീകരിച്ചെടുത്തു. 12 പേര്‍ മാത്രമുണ്ടായിരുന്ന ഓഫീസ്‌, അഞ്ചു സ്ഥലങ്ങളിലേക്ക്‌ വ്യാപിപ്പിക്കുകയും നൂറോളം ജീവനക്കാരെ പുതുതായെടുക്കുകയും ചെയ്‌തു.

[തിരുത്തുക] സമകാലികം

പാരീസില്‍ നടന്ന അമ്പത്തിയൊന്നാം കോണ്‍ഗ്രസ്സില്‍ വാര്‍ദ്ധക്യസഹജമായ കാരണങ്ങളാല്‍ ഹവലേഞ്ച്‌ സ്ഥാനമൊഴിയുകയും ജോസഫ്‌ എസ്‌. ബ്ലാറ്റര്‍ പുതിയ പ്രസിഡന്റായി അവരോധിക്കപ്പെടുകയും ചെയ്‌തു. 2002ലെ കൊറിയ ജപ്പാന്‍ ലോകകപ്പ്‌, 2006ലെ ജര്‍മ്മനി ലോകകപ്പ് എന്നിവ ഈ പ്രതിഭാധനന്റെ സംഘാടകത്വത്തിലാണ്‌ അരങ്ങേറിയത്.