തേലപ്പുറത്ത് നാരായണനമ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉള്ളടക്കം

[എഡിറ്റ്‌] ജനനം

ശ്രീ നാരായണനമ്പി 1051 മീനമാസത്തിലെ സ്വാതിനക്ഷത്രത്തില്‍ ഏറനാടു താലൂക്കില്‍പ്പെട്ട തൃപ്പനച്ചി ഗ്രാമത്തില്‍ ജനിച്ചു. തൃപ്പനച്ചി 64 ഗ്രാമങ്ങളില്‍ ഒന്നായി ചില കേരളോല്‍പത്തി ഗ്രന്ഥങ്ങളില്‍ കണ്ടിട്ടുണ്ടു്. നമ്പിയുടെ അച്ഛന്‍ തേലപ്പുറത്തു നാരായണനമ്പിയും അമ്മ ചെറുവണ്ണൂര്‍ (ഫറോക്ക്) ദേവകി ബ്രാഹ്മണിഅമ്മയുമായിരുന്നു. നമ്പി എന്നതു് നമ്പീശന്മാര്‍ തമ്മില്‍ സംബോധന ചെയ്യുന്ന വാക്കാണു്; സ്ഥാനപ്പേരല്ല. അച്ഛന്‍ നാരായണനമ്പി സംസ്കൃതപണ്ഡിതനും ജ്യോതിശ്ശാസ്ത്ര]ജ്ഞനുമായിരുന്നു. അദ്ദേഹം ‘ധര്‍മ്മഗുപ്തവിജയ’മെന്ന ഒരു കഥകളി എഴുതിയിട്ടുണ്ടു്. അത് മുല്ലേങ്കീഴ് ഇല്ലത്ത് അരങ്ങേറിയതായും കേട്ടിട്ടുണ്ടു്. പ്രസിദ്ധ നാട്യാചാര്യനായിരുന്ന കൂട്ടില്‍ കുഞ്ഞന്‍മേനോന്‍ ഒറ്റ ദിവസം കൊണ്ടതു ചൊല്ലിയാടിച്ചതായും, കഥകളിയുടെ കര്‍ത്താവായ അച്ഛന്‍ നാരായണനമ്പി അതില്‍ ശാണ്ഡില്യമഹര്‍ഷിയുടെ മിനുക്കുവേഷം കെട്ടി അഭിനയിച്ചതായും പറഞ്ഞുകേട്ടിട്ടുണ്ടു്. അതിലെ “പാണ്ഡിത്യവാരിധേ കേള്‍ക്ക ശാണ്ഡില്യമാമുനേ വാക്യം” എന്ന പ്രസിദ്ധപദം സ്ത്രീകള്‍ കൈകൊട്ടിക്കളിയ്ക്കു പാടാറുണ്ടായിരുന്നു. “അദ്ദേഹത്തിന്റെ അനുജനും ചരിത്രനായകന്റെ അഫനുമായ തേലപ്പുറത്തു രാമനമ്പി ജ്യോതിര്‍വിത്തും അദ്വൈതവേദാന്തത്തില്‍ നിഷ്ണാതനുമായിരുന്നു”വെന്നു് ഉള്ളൂര്‍ പറയുന്നു. സംസ്കൃതത്തിലും ജ്യോതിഷത്തിലും അദ്ദേഹത്തിന്നു ധാരാളം ശിഷ്യസമ്പത്തുണ്ടായിരുന്നു.

[എഡിറ്റ്‌] ബാല്യം

നമ്പിയുടെ ആറാമത്തെ വയസ്സില്‍ അമ്മ മരിച്ചു. അദ്ദേഹത്തിന്നു് ഒരിളയ സഹോദരികൂടിയുണ്ടായിരുന്നു. അമ്മ മരിച്ച ശേഷം കുട്ടികള്‍ അച്ഛന്റെയും അഫന്റെയും സംരക്ഷണത്തില്‍ത്തന്നെ വളര്‍ന്നു. നമ്പി സംസ്കൃതവും ജ്യോതിഷവും പഠിച്ചതു് അവരുടെ അടുക്കല്‍നിന്നുതന്നെയാണു്. 24 - ‍ാമത്തെ വയസ്സില്‍ നമ്പി കരിമ്പുഴ പടിഞ്ഞാറെ പുഷ്പോത്ത് നങ്ങയ്യ (ആര്യ) ബ്രാഹ്മണിഅമ്മയെ വിവാഹം ചെയ്തു.

അദ്യകാലത്തു് ജീവിതമാരംഭിച്ചത് ബാലന്മാരെ സംസ്കൃതം പഠിപ്പിച്ചുകൊണ്ടായിരുന്നു. മഞ്ചേരികോവിലകത്തും നിലമ്പൂര്‍ കോവിലകത്തും നമ്പി കുട്ടികളെ പഠിപ്പിച്ചു താമസിച്ചിട്ടുണ്ടു്.

[എഡിറ്റ്‌] ജീവിതം

1075-നു് ശേഷം “ഒന്നുകുറെ ആയിരത്തില്‍ വല്ലഭരാമരാജാ” എന്ന സ്ഥാനപ്പേരുള്ള മണ്ണാര്‍മല രാജാവായിരുന്ന മഞ്ചേരി കോവിലകത്ത് അപ്പുക്കുട്ടി തമ്പുരാന്റെ കൂടെ പത്രപ്രവര്‍ത്തനം ആരംഭിച്ചു. മണ്ണാര്‍മല രാജാവിന്റെ ഉടമസ്ഥതയില്‍ പട്ടാമ്പിനിന്നു് 1080-ല്‍ ആരംഭിച്ച ‘സാഹിത്യ ചിന്താമണി’ മാസികയുടെ പത്രാധിപ ജോലി നിര്‍വഹിച്ചിരുന്നതു് നാരായണനമ്പി തന്നെയായിരുന്നു. ഒന്നില്‍ചില്വാനം കൊല്ലമേ അതു നടന്നുള്ളുവെങ്കിലും നമ്പി പത്രപ്രവര്‍ത്തനം നിര്‍ത്തുകയുണ്ടായില്ല. “വിജ്ഞാന ചിന്താമണി” സംസ്കൃതപത്രിക നടത്തുന്നതിലും നമ്പിക്കു പങ്കുണ്ടായിരുന്നു. അതില്‍ ധാരാളം പദ്യഗദ്യങ്ങള്‍ എഴുതിയിട്ടുണ്ടു്. അക്കാലത്തുണ്ടായിരുന്ന മിക്ക സാഹിത്യമാസികകളിലും പത്രങ്ങളിലും അദ്ദേഹം ഒരു സ്ഥിരം ലേഖകനായിരുന്നു.

“അതിന്നു മുമ്പുതന്നെ നമ്പിയുടെ പാണ്ഡിത്യവും കവിത്വവും മാനവിക്രമന്‍ ഏട്ടന്‍ തമ്പുരാന്റെ ഹൃദയത്തെ വശീകരിക്കുകയും അവിടുത്തെ ‘സഹൃദയ സമാഗമ’മെന്ന സമാജത്തില്‍ അദ്ദേഹത്തിനും സമ്മേളിച്ചു സാഹിത്യസേവനം ചെയ്യാന്‍ സൌകര്യം നല്കുകയും ചെയ്തു” എന്നു് ഉള്ളൂര്‍ സാരിത്യചരിത്രത്തില്‍ പറഞ്ഞിട്ടുണ്ടു്.

കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ കോട്ടക്കല്‍ ‍വെച്ച് [[മഹാഭാരതം] തര്‍ജ്ജമ ചെയ്യുമ്പോള്‍ കേട്ടു പകര്‍ക്കാനായി നാരായണനമ്പി മൂന്നു കൊല്ലത്തോളം കോട്ടയ്ക്കല്‍ താമസിക്കുകയുണ്ടായി. അന്നൊരിയ്ക്കല്‍ നമ്പി ഏതോ കോടതിയാവശ്യത്തിന്നായി പോയ അവസരത്തില്‍ തമ്പുരാന്‍ പി. വി. കൃഷ്ണവാരിയര്‍ക്കയച്ച കുറിപ്പിലുള്ള

      “നാരായണന്‍ നമ്പിയെ നമ്പറിന്നായ്
        നേരായയച്ചിട്ടെഴുതാന്‍ തുടങ്ങി
        നാരായണന്‍ ചക്രമെടുത്തു ചാടു-
   ന്നോരാ സ്ഥലം ചിത്രവിചിത്രമത്രേ” 

എന്ന ശ്ലോകം ഉള്ളൂര്‍ തന്റെ സാഹിത്യചരിത്രത്തില്‍ ഉദ്ധരിച്ചിട്ടുണ്ടു്.

കടത്തനാട്ടു ഉദയവര്‍മ്മത്തമ്പുരാന്റെ സാഹിത്യപ്രസ്ഥാനത്തിലും നമ്പിയുടെ സാന്നിധ്യമുണ്ടായിരുന്നു, കല്ല്യാണസൌഗന്ധികം സ്വാത്മനിരൂപണം എന്നീ ഖണ്ഡകാവ്യങ്ങളും യയാതിചരിതം സുമംഗലീചരിതം എന്നീ നാടകങ്ങളും തമ്പുരാന്റെ പ്രോത്സാഹനത്തോടെ എഴുതിയതാണു്; കവനോദയത്തില്‍ കല്യാണസൌഗന്ധികവും സ്വാത്മനിരൂപണം എന്ന വേദാന്തഗ്രന്ഥവും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്.

“1083 മുതല്‍ നിലമ്പൂര്‍ കോവിലകത്ത് അപ്പുക്കുട്ടന്‍ തമ്പുരാന്റെ മക്കളെ പഠിപ്പിക്കാനായി നമ്പി നിയുക്തനായി. അക്കാലത്താണദ്ദേഹം ഇംഗ്ലീഷില്‍ അവഗാഹം നേടിയതു്. ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെ ‘ചന്ദ്രശേഖരന്‍’ തര്‍ജ്ജമ ചെയ്തു പ്രസിദ്ധീകരിച്ചതും അക്കാലത്തായിരുന്നു.

“1086-നു് മേല്‍ നാലു കൊല്ലം കോട്ടയ്ക്കല്‍ ലക്ഷ്മീസഹായം പ്രസ്സില്‍ പി. വി. കൃഷ്ണവാരിയരുടെ സഹായിയായി ജോലി നോക്കി. അന്ന് കോട്ടയ്ക്കല്‍ നിന്ന് ധന്വന്തരി, ലക്ഷ്മീവിലാസം, ജന്മി, കവനകൌമുദി എന്നീ നാലു മാസികകള്‍ പ്രസിദ്ധീകരിച്ചിരുന്നു. അവയിലെല്ലാം നമ്പിയുടെ ലേഖനങ്ങള്‍ കാണാം. പത്രാധിപജോലിയും നമ്പി നിര്‍വഹിച്ചുപോന്നു. കവനകൌമുദിയില്‍ നമ്പിയുടെ ലഘുകൃതികള്‍ ധാരാളം കാണാനുണ്ടു്. അക്കാലത്താണ് നമ്പി ബുദ്ധമതത്തിലെ സുപ്രസിദ്ധമായ ധര്‍മ്മപദം എന്ന ഗ്രന്ഥം ഭാഷാന്തരീകരിച്ചതു്” (ഉള്ളൂര്‍ സാഹിത്യചരിത്രം).

1090-ല്‍ വീണ്ടും നമ്പി നിലമ്പൂര്‍ കോവിലകത്തു താമസം തുടങ്ങി. 1096-ല്‍ തൃശ്ശൂരില്‍ അന്തരിച്ച നിലമ്പൂര്‍ വലിയ രാജാവിന്റെ കുട്ടികളെ ഇംഗ്ലീഷും സംസ്കൃതവും പഠിപ്പിക്കുകയായിരുന്നു പ്രവൃത്തി. അക്കാലത്താണു് നമ്പി ആര്‍. സി. ഡട്ടിന്റെ ‘മാധവീകങ്കണം’ തര്‍ജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചതു്.

1096-ല്‍ മലബാര്‍ ലഹളക്കാലത്ത് നിലമ്പൂര്‍ വിട്ടതിന്നു ശേഷം നാരായണനമ്പി കോഴിക്കോട്ടെത്തി, പുളിയമ്പറ്റെ ബാരിസ്റ്റര്‍ കൃഷ്ണന്‍ നായര്‍ നടത്തിയിരുന്ന മനോരമ പത്രത്തിന്റെ സഹപത്രാധിപരായി. കുറച്ചു കാലത്തിന്നു ശേഷം ശ്രീ. സി. കൃഷ്ണന്‍ വക്കീല്‍ നടത്തിയിരുന്ന മിതവാദിയുടെ സഹപത്രാധിപസ്ഥാനത്തേയ്ക്കു മാറി. നമ്പിയുടെ ബുദ്ധമതപ്രതിപത്തിയാവാം ഇതിന്നു കാരണമെന്നു ഉള്ളൂര്‍ അനുമാനിക്കുന്നു.

[എഡിറ്റ്‌] നിര്യാണം

1099-ല്‍ നമ്പിയ്ക്കു് വസൂരിരോഗം പിടിപെട്ടു. ശ്രീ സി. കൃഷ്ണന്‍ വക്കീലിന്റെ മേല്‍നോട്ടത്തിലായിരുന്നു ചികിത്സയും ശുശ്രൂഷയും. അദ്ദേഹത്തിന്റെ ചേവായൂര്‍ ബംഗ്ലാവിലായിരുന്നു കിടന്നിരുന്നതു്. രോഗം മൂര്‍ഛിച്ചു. 1099 മകരത്തില്‍ വിശാഖത്തുന്നാള്‍ നിര്യാതനായി.

ജീവിച്ചകാലമത്രയും നമ്പി പഠിയ്ക്കാനും പഠിപ്പിയ്ക്കാനും സാഹിത്യസേവനത്തിനും പത്രപ്രവര്‍ത്തനത്തിനും ഉപയോഗിച്ചു. തന്റെ സ്വധര്‍മ്മത്തില്‍ത്തന്നെ അദ്ദേഹം മുഴുകിയിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ പ്രഥമപാദത്തിലെ പത്രപ്രവര്‍ത്തകന്മാരുടെയിടയില്‍ സ്മരണീയമായ ഒരു പേരാണു് “നാരായണ നമ്പി.”

     ഈ ലഘുജീവചരീത്രത്തിന്നവലംമ്പം, കെ. വി. അച്യുതന്‍നായര്‍ നാരായണനമ്പിയുടെ ധര്‍മ്മപദം വിവര്‍ത്തനത്തില്‍ എഴുതിയ “മധുരസ്മരണകള്‍” എന്ന ആമുഖലേഖനമാണു്.


[എഡിറ്റ്‌] കൃതികള്‍

[എഡിറ്റ്‌] നാടകങ്ങള്‍

1. യയാതിചരിതം

2. സുമംഗലീചരിതം

3. ശാര്‍ങ്ഗധരചരിത്രം

[എഡിറ്റ്‌] കാവ്യങ്ങള്‍

1. സ്വാഹാ സുധാകരം

2. ആര്‍ദ്രാ പ്രബന്ധം

3. കല്യാണസൌഗന്ധികം

4. ശ്രീബുദ്ധന്‍

5. സ്വാത്മനിരൂപണം

[എഡിറ്റ്‌] തര്‍ജ്ജുമ

1. ധര്‍മ്മപദം

2. ബുദ്ധമതദര്‍പ്പണം (ജിനരാജദാസന്‍)

3. ചന്ദ്രശേഖരന്‍ (ബങ്കിംബാബു)

4. മാധവീകങ്കണം (ആര്‍. സി. ഡട്ട്)

5. നീതിബോധകഥകള്‍ (ജാതകകഥകള്‍)

[എഡിറ്റ്‌] നോവല്‍

1. സുകുമാരി

2. ആനന്ദപുരം

3. വനജം (അച്ചടിച്ചിട്ടില്ല)

[എഡിറ്റ്‌] കഥകള്‍

1. സരസകഥകള്‍