ഫുട്ബോള്‍ ലോകകപ്പ് 1982

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1982 ഫുട്ബോള്‍ ലോകകപ്പിന്റെ ചിഹ്നം
Enlarge
1982 ഫുട്ബോള്‍ ലോകകപ്പിന്റെ ചിഹ്നം

പന്ത്രണ്ടാമത് ഫിഫ ഫുട്ബോള്‍ ലോകകപ്പ് 1982 ജൂണ്‍ 13 മുതല്‍ ജൂലൈ 11 വരെ സ്പെയിനില്‍ അരങ്ങേറി. പശ്ചിമ ജര്‍മ്മനിയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഇറ്റലി മൂന്നാം തവണ കിരീട ജേതാക്കളായി. ലോകകപ്പിന്റെ ആരംഭഘട്ടത്തില്‍ 1934ലും ‘38ലുമാണ് ഇതിനുമുന്‍‌പ് ഇറ്റലി ജേതാക്കളായത്.

1978ലേതില്‍ നിന്നു വ്യത്യസ്തമായി ഈ ലോകകപ്പില്‍ 24 ടീമുകളാണ് മത്സരിച്ചത്. കൂടുതല്‍ രാജ്യങ്ങള്‍ക്ക് അവസരം നല്‍കുന്നതിനാണ് ഫിഫ ടീമുകളുടെ എണ്ണം കൂട്ടിയത്. ഇതുവഴി കാമറൂണ്‍, അല്‍ജീരിയ, കുവൈറ്റ് എന്നീ രാജ്യങ്ങള്‍ക്ക് ആദ്യമായി ലോകകപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. ടീമുകളെ ആറു ഗ്രൂപ്പായി തിരിച്ചായിരുന്നു ആദ്യ റൌണ്ട് മത്സരങ്ങള്‍. ഒരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ രണ്ടാം റൌണ്ടിലെത്തുന്നു. അവിടെ മൂന്നു ടീമുകള്‍ വീതമുള്ള നാലു ഗ്രൂപ്പുകള്‍ തിരിച്ച് മത്സരം. ഓരോ ഗ്രൂപ്പിലെയും ജേതാക്കള്‍ സെമിഫൈനലിലേക്ക്. ഈ ലോകകപ്പില്‍ മാത്രമാണ് ഫിഫ ഇത്തരമൊരു മത്സരക്രമം പരീക്ഷിച്ചത്. പിന്നീടു വന്ന ലോകകപ്പുകളിലെല്ലാം രണ്ടാം റൌണ്ടു മുതല്‍ നോക്കൌട്ട് ഘട്ടങ്ങളായിരുന്നു.

നിലവിലുള്ള ചാമ്പ്യന്മാരായിരുന്ന അര്‍ജന്റീന ഉദ്ഘാടന മത്സരത്തില്‍ ബെല്‍ജിയത്തോട് പരാജയപ്പെടുന്നത് കണ്ടുകൊണ്ടാണ് ഈ ലോകകപ്പ് തുടങ്ങിയത്. നവാഗതരായ അല്‍ജീരിയപശ്ചിമ ജര്‍മ്മനിയെ 2-1നു അട്ടിമറിക്കുകയും ചെയ്തു. ഈ വമ്പന്‍ അട്ടിമറിക്ക് പ്രതികാരമെന്നോണം അവസാന ഗ്രൂപ്പ് മത്സരത്തില്‍ ജര്‍മ്മനിയും ഓസ്ട്രിയയും ഒത്തുകളിച്ച് അല്‍ജീരിയഅല്‍ജീരിയയുടെ രണ്ടാം റൌണ്ട് പ്രവേശനം തടഞ്ഞു. ലോകകപ്പിന് തീരാക്കളങ്കമേല്‍പ്പിച്ച ഈ മത്സരത്തെത്തുടര്‍ന്നാണ് അവസാന ഗ്രൂപ്പ് മത്സരങ്ങളെല്ലാം ഒരേ സമയത്ത് തുടങ്ങുന്ന സംവിധാനം പിന്നീടുള്ള ലോകകപ്പുകളില്‍ ഫിഫ ഏര്‍പ്പെടുത്തിയത്. വിരസ സമനിലകളുടെ ആഘോഷമായിരുന്നു ഈ ലോകകപ്പിലെ ഒന്നാം റൌണ്ട്. പീ‍ന്നീട് ജേതാക്കളായ ഇറ്റലി അടങ്ങിയ ഒന്നാം ഗ്രൂപ്പില്‍ ഒന്നൊഴികെ അഞ്ചു മത്സരങ്ങളും സമനിലയിലാണവസാനിച്ചത്.

ഇറ്റലിയെ കിരീടമണിയിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച പൌലോ റോസി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന കളിക്കാരനുള്ള സുവര്‍ണ്ണ പാദുകവും ഏറ്റവും മികച്ച കളിക്കാരനുള്ള സ്വര്‍ണ്ണ പന്തും കരസ്ഥമാക്കി. ലോകകപ്പില്‍ ഇതുനുമുമ്പോ ശേഷമോ ഒരു കളിക്കാരനും ഈ രണ്ടു ബഹുമതികളും ഒരുമിച്ചു നേടിയിട്ടില്ല. ബ്രസീലിനെതിരായ സുപ്രധാന മത്സരത്തിലെ ഹാട്രിക് അടക്കം ആറു ഗോളുകളാണ് റോസി നേടിയത്.