റബ്ബര്‍ മരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റബ്ബര്‍ എന്ന വാക്കിനാല്‍ വിവക്ഷിക്കുന്ന വിവിധ കാര്യങ്ങളെ കുറിച്ചറിയാന്‍ റബ്ബര്‍(നാനാര്‍ത്ഥങ്ങള്)‍ എന്ന താള്‍ കാണുക.

അന്തരീക്ഷത്തില്‍ ഈര്‍പ്പം സ്ഥിരമായി നിലനില്‍ക്കുന്ന മിതോഷ്ണമേഖലാ പ്രദേശങ്ങളില്‍ വളരുന്ന ഒരു മരമാണ് റബ്ബര്‍. 1850-കളില്‍ വരെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ പ്രത്യേകിച്ച് ബ്രസീലിലായിരുന്നു റബര്‍ ഉണ്ടായിരുന്നത്. കോളനിവത്കരണത്തിന്റെ ഭാഗമായി ഈ വൃക്ഷം ലോകമെമ്പാടുമുള്ള അനുയോജ്യകാലാവസ്ഥകളിലേക്ക് പടരുകയുണ്ടായി.

റബ്ബര്‍ തോട്ടം
Enlarge
റബ്ബര്‍ തോട്ടം

മരത്തിന്റെ തൊലിക്കടിയില്‍ നിന്നും ഊറിവരുന്നതും ഉറയുമ്പോള്‍ ഇലാസ്തികത ഉള്ളതുമായ ദ്രാവകത്തില്‍ നിന്നാണ് റബ്ബര്‍ എന്ന നാമം ഉണ്ടായത്. ഇംഗ്ലീഷ് രസതന്ത്രജ്ഞനായ പ്രീസ്റ്റ്‌ലിയുടെ ഉറഞ്ഞ റബ്ബര്‍ പാലുപയോഗിച്ച് പെന്‍സില്‍ കൊണ്ടെഴുതിയ എഴുത്തുകള്‍ ഉരച്ചുമായ്ച്ചുകളയാം എന്ന കണ്ടുപിടിത്തമാണ് റബര്‍(Rubber)എന്ന നാമത്തിലേക്ക് നയിച്ചത്. അതിനും മുമ്പ് ഈ വൃക്ഷത്തെ റെഡ് ഇന്ത്യക്കാര്‍ കരയുന്ന മരം എന്നര്‍ത്ഥത്തില്‍ കാവു-ചു എന്നാണ് വിളിച്ചിരുന്നത്. റബ്ബറില്‍ നിന്നും ഉത്പാദിപ്പിക്കുന്ന വസ്തുവിനും റബ്ബര്‍ എന്നു പറയുന്നു, ആമസോണ്‍ നദിയുടെ തീരത്തുള്ള പാരാ തുറമുഖത്തുനിന്ന് ആദ്യമായ് കയറ്റി അയക്കപ്പെട്ടതിനാല്‍ പാരാറബ്ബര്‍ എന്നും അറിയപ്പെടുന്നു.

ഉള്ളടക്കം

[എഡിറ്റ്‌] പ്രത്യേകതകള്‍

റബ്ബറ് ഒരു ഇലകൊഴിയും വൃക്ഷമാണ്. ഏറെ ബലമില്ലാത്ത ഇതിന്റെ തടി അധികം വളവില്ലാതെ നേരെ വളരുന്നു. സാധാരണ ചുവട്ടില്‍ നിന്നും ശാഖകളുണ്ടാകില്ല. ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ റബ്ബര്‍ ഇലകൊഴിക്കുകയും ഒരു മാസത്തിനുള്ളില്‍ വീണ്ടും തളിര്‍ക്കുകയും ചെയ്യുന്നു. കമ്പുകളുടെ അഗ്രഭാഗങ്ങളിലും ഇലകളുടെ കക്ഷങ്ങളിലും പൂങ്കുലകളിലായി പൂക്കള്‍ ഉണ്ടാകുന്നു. ഏകലിംഗികളായ ആണ്‍പൂക്കളും പെണ്‍പൂക്കളും ഒരേ പൂങ്കുലയില്‍ തന്നെ ഉണ്ടാകുന്നു. പൂക്കള്‍ ചെറുതും മണമുള്ളതും ആയിരിക്കും. ഒരു ശരാശരി വൃക്ഷത്തില്‍ 300 കായ്ക്കള്‍ ഉണ്ടാകുന്നു. ഓരോ കായിലും ഓരോ വിത്തുകള്‍ ഉള്‍ക്കൊള്ളുന്ന മൂന്നറകള്‍ ഉണ്ടാകും. ഉണങ്ങിയ കായ്കള്‍ ശബ്ദത്തോടുകൂടി പൊട്ടിത്തെറിക്കുകയും വിത്തുകള്‍ ഒരു പുതിയവൃക്ഷത്തിനനുയോജ്യമായ ദൂരത്തില്‍ ചിതറി വീഴുകയും ചെയ്യുന്നു.

വിത്തുവഴിയാണ് പ്രവര്‍ദ്ധനം നടക്കുന്നത്. അനുയോജ്യമായ അന്തരീക്ഷത്തില്‍ ആറേഴ് ദിവസങ്ങള്‍ക്കുള്ളില്‍ വിത്തു മുളക്കുന്നു. കാലാവസ്ഥാ വ്യത്യാസമനുസരിച്ച് വിവിധസ്ഥലങ്ങളില്‍ പ്രവര്‍ദ്ധന സമയം വ്യത്യാസപ്പെട്ടിരിക്കുന്നു. തെക്കേ ഇന്ത്യയില്‍ മണ്‍സൂണ്‍ മഴക്കാലത്തിനു അവസാനമാകുമ്പോഴേക്കും വിത്തുകള്‍ ഉണ്ടാകുന്നു

[എഡിറ്റ്‌] വിളവെടുപ്പ്

റബറിന്റെ തടിയുടെ വശങ്ങളില്‍ നേര്‍പകുതിയില്‍ പ്രത്യേകം തയ്യാറാക്കിയ കത്തികള്‍ ഉപയോഗിച്ച് 45° ചരിവില്‍ തൊലി ചെത്തി ഒരു ചാലിടുകയും അതുവഴി ഊറിവരുന്ന കറ ഒരു പാത്രത്തില്‍ ശേഖരിക്കുകയുമാണ് ചെയ്യുക. സാധാരണ പുലര്‍ച്ചെയാണിതു ചെയ്യുക. വെളുപ്പുനിറത്തില്‍ ഊറിവരുന്നതും കൊഴുപ്പുള്ളതുമായ കറ, റബ്ബര്‍കറ, റബ്ബര്‍പാല്‍ എന്നിങ്ങനെ അറിയപ്പെടുന്നു. ശേഖരിച്ച കറ പിന്നീട് വ്യത്യസ്തരീതിയില്‍ സംസ്കരിക്കുന്നു. കനത്തമഴക്കാലത്തൊഴികെ മറ്റെല്ലാ കാലങ്ങളിലും സാധാരണ വിളവെടുപ്പു നടത്തുന്നു. ആര്‍ദ്രതയും തണുപ്പും ഉള്ള ദിവങ്ങളില്‍ കൂടുതല്‍ കറ ലഭിക്കുന്നതായാണ് കണ്ടുവരുന്നത്.

[എഡിറ്റ്‌] ചരിത്രം

ആമസോണ്‍ നദീതീരത്തുണ്ടായിരുന്ന ഈ വൃക്ഷം അങ്ങോട്ടേയ്ക്കുള്ള കുടിയേറ്റത്തിന്റെ ഭാഗമായി ഇംഗ്ലീഷുകാര്‍ തിരിച്ചറിയുകയും അതിന്റെ വിത്ത് 1876-ല്‍ ഇംഗ്ലണ്ടില്‍ കൊണ്ടുവരികയും ചെയ്തു. അവിടെ നിന്ന് ആദ്യം ഇന്ത്യയിലേക്കു കൊണ്ടുവന്നു. ഇന്ത്യയില്‍ കേരളത്തിലാണ് ആദ്യമായി റബ്ബര്‍കൃഷി തുടങ്ങിയത്. പിന്നീട്, ബര്‍മ്മയിലേക്കും, ശ്രീലങ്കയിലേക്കും വിത്തുകളെത്തി. തെക്കുകിഴക്കന്‍ ഏഷ്യയിലേക്കും വിത്തുകള്‍ പിന്നീട് പടര്‍ന്നു.

ഇന്ന് മലേഷ്യ, ഇന്തോനേഷ്യ, തായ്‌ലന്റ്, ശ്രീലങ്ക, ബ്രസീല്‍, വിയറ്റ്നാം, നൈജീരിയ, ലൈബീരിയ, കംബോഡിയ, കോംഗോ, ഫിലിപ്പൈന്‍സ്, ഘാന, ന്യൂഗിനിയ, ബര്‍മ്മ, ഇന്ത്യ എന്നിവിടങ്ങളില്‍ റബ്ബര്‍കൃഷിയുണ്ട്.

[എഡിറ്റ്‌] ഉപയോഗങ്ങള്‍

ഇന്നു മനുഷ്യന് ഒഴിച്ചുകൂടാന്‍ പറ്റാത്ത വസ്തുവാണ് റബ്ബര്‍. മനുഷ്യന്‍ തന്റെ സുഖഭോഗങ്ങള്‍ക്കായുപയോഗിക്കുന്ന മിക്കവസ്തുക്കളിലും റബ്ബറിന്റെ സാന്നിദ്ധ്യമുണ്ട്. ടയര്‍, സ്പോഞ്ച് മുതലായവയാണ് ഏറ്റവും പരിചിതമായ ഉദാഹരണങ്ങള്‍. ബലം കുറഞ്ഞ തടി വീഞ്ഞപ്പെട്ടികളുണ്ടാക്കാനും വിറകായും ഉപയോഗിക്കുന്നു. കായും വിറകായുപയോഗിക്കാറുണ്ട്. തടി സംസ്കരിച്ച് ബലപ്പെടുത്തി വീട്ടുപകരണങ്ങള്‍ നിര്‍മ്മിക്കാനും ഉപയോഗിക്കാറുണ്ട്.