ഓശാന ഞായര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈസ്റ്ററിനു മുന്‍പുള്ള ഞായറാഴ്ച, ക്രിസ്തീയ വിശ്വാസികള്‍ ഓശാന ഞായര്‍(Palm Sunday) അഥവാ കുരുത്തോലപ്പെരുന്നാള്‍ ആചരിക്കുന്നു. കുരിശിലേറ്റപ്പെടുന്നതിനു മുന്‍പ്‌ ജറുസലേമിലേക്കു കഴുതപ്പുറത്തേറി വന്ന യേശുവിനെ, ഒലിവു മരച്ചില്ലകളും, ഈന്തപ്പനയോലകളും വഴിയില്‍ വിരിച്ച്‌, 'ഓശാന ഓശാന ദാവീദിന്റെ പുത്രന്‌ ഓശാന' എന്നു പാടി ജനക്കൂട്ടം വരവേറ്റ സംഭവം നാലു സുവിശേഷകന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്‌. ഈ സുവിശേഷ വിവരണങ്ങള്‍ അടിസ്ഥാനമാക്കിയാണ് ക്രൈസ്തവരിലധികവും ഓശാന ഞായര്‍ ആചരിക്കുന്നത്.

[എഡിറ്റ്‌] ആചാരങ്ങള്‍

അന്നേ ദിവസം പള്ളികളില്‍, വിശേഷിച്ച് കത്തോലിക്കാ ദേവാലയങ്ങളില്‍, പ്രത്യേക പ്രാര്‍ത്ഥനകളും കുരുത്തോല വെഞ്ചരിപ്പും, കുരുത്തോലകളുമേന്തിയുള്ള പ്രദക്ഷിണവും ഉണ്ട്‌. വിശ്വാസികള്‍ കുരുത്തോലയെ വളരെ പൂജ്യമായി കൈകാര്യം ചെയ്യുകയും വീട്ടില്‍ ഭദ്രമായി സൂക്ഷിക്കുകയും ചെയ്യുന്നു.

കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ ഇടയില്‍ യേശുവിന്റെ ശിഷ്യന്മാരുമൊത്തുള്ള അന്ത്യ അത്താഴത്തെ അനുസ്മരിക്കുന്ന പെസഹാ വ്യാഴാഴ്ച കാച്ചുന്ന പാലിലും കുരുത്തോല ചെറുതായി മുറിച്ചിടുന്ന രീതി നിലവിലുണ്ട്. അതേ ദിവസം ഉണ്ടാക്കുന്ന പുളിക്കാത്തപ്പം അഥവാ ഇന്‍‌റിയപ്പത്തിന്റെ നടുവില്‍ ഓശാന മുറിച്ചു കുരിശാകൃതിയില്‍ വക്കുന്നു. പിറ്റേവര്‍ഷത്തെ പീഡാനുഭവ കാലത്തിന്റെ ആരംഭം കുറിച്ചുകൊണ്ടു വലിയ നോയമ്പ്‌ അഥവാ അന്‍പതു നോയമ്പ്‌ തുടങ്ങുന്നതിനു മുന്‍പു വരുന്ന വിഭൂതി പെരുന്നാളില്‍ (കുരിശുവരപ്പെരുന്നാള്‍) കുരുത്തോല കത്തിച്ച ചാരമുപയോഗിച്ചു നെറ്റിയില്‍ കുരിശു വരയ്ക്കുന്നു.

എന്നാല്‍ എല്ലാ ക്രൈസ്തവ സഭകളിലും കുരുത്തോലയല്ല ഉപയോഗിക്കുന്നതെന്നു കാണാം. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ, യുക്രേനിയന്‍ ഓര്‍ത്തഡോക്സ് സഭ, യുക്രേനിയന്‍ കത്തോലിക്കാ സഭ തുടങ്ങിയ വിഭാഗങ്ങള്‍ പുസി വില്ലോ എന്ന ചെടിയാണ് ഓശാന ദിവസം ഉപയോഗിക്കുന്നത്. മറ്റു ചില ഓര്‍ത്തഡോക്സ് സഭകളിലാകട്ടെ ഒലിവുമരച്ചില്ലകളും.

ഓശാന ഞായര്‍ വര്‍ഷം തോറും, നിശ്ചിത തീയതിയില്‍ ആഘോഷിക്കുന്നതിനു പകരം, ചില പ്രത്യേക മാനദണ്ഡങ്ങള്‍ വച്ചു തീയതി കണക്കാക്കപ്പെടുന്ന ഈസ്റ്ററിനു മുന്‍പുള്ള ഞായറാഴ്ച ആചരിക്കുന്നതിനാല്‍ മാറ്റപ്പെരുന്നാള്‍(moveable feasts)എന്ന വിഭാഗത്തില്‍ പെടുന്നു.