പറയി പെറ്റ പന്തിരുകുലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഐതിഹ്യപ്രകാരം വിക്രമാദിത്യന്റെ സദസ്സിലെ മുഖ്യ പണ്ഡിതനായിരുന്ന വരരുചി എന്ന ബ്രാഹ്മണനും,പറയ സമുദായത്തില്‍പെട്ട അദ്ദേഹത്തിന്റെ പത്നിക്കുമുണ്ടായതും, സമൂഹത്തിലെ വിവിധ ജാതിമതസ്ഥര്‍ എടുത്തുവളര്‍ത്തിയതുമായ പന്ത്രണ്ട്‌ മക്കളാണ്‌ പറയിപെറ്റ പന്തിരുകുലം എന്നറിയപ്പെടുന്നത്‌

ഉള്ളടക്കം

[എഡിറ്റ്‌] ഐതിഹ്യം

വിക്രമാദിത്യസദസ്സിലെ പണ്ഡിതശ്രേഷ്ഠനായിരുന്നു വരരുചി എന്ന ബ്രാഹ്മണന്‍. ഒരിക്കല്‍ വിക്രമാദിത്യമഹാരാജാവ്‌ തന്റെ സദസ്സിലെ പണ്ഡിതരോടായി "രാമായണത്തിലെ ഏറ്റ്വും ശ്രേഷ്ഠമായ ശ്ലോകം ഏതാണ്‌" എന്ന ചോദ്യം ചോദിച്ചു. പണ്ഡിത ശ്രേഷ്ഠനായ വരരുചിക്കും അതിനുള്ള ഉത്തരം കണ്ടെത്താനായില്ല.അദ്ദേഹം കൂടുതല്‍ സമയം ആവശ്യപ്പെട്ട്‌, ഉത്തരം കണ്ടെത്താനായി യാത്രതുടങ്ങി.

വനത്തിലൂടെയുള്ള യാത്രാമദ്ധ്യേ, അദ്ദേഹം ഒരു ആല്‍മരച്ചുവട്ടിലിരിക്കേ രണ്ടു വനദേവതമാര്‍ തമ്മിലുള്ള സംസാരം കേള്‍ക്കാനിടയായി. അടുത്തുള്ള പറയക്കുടിലില്‍ ഒരു പെണ്‍കുഞ്ഞ്‌ ജനിച്ചിട്ടുണ്ട്‌ അവളുടെ ഭാവി വരനാണ്‌ ഈ മരച്ചുവട്ടിലിരിക്കുന്നത്‌ എന്നായിരുന്നു അവര്‍ പറഞ്ഞത്‌. ഇതുകേട്ട്‌ പരിഭ്രാന്തനായ വരരുചി ആ പെണ്‍കുഞ്ഞിനെ നശിപ്പിക്കാന്‍ തീരുമാനിച്ചു. ഈ പെണ്‍കുഞ്ഞ്‌ ജീവിച്ചിരിക്കുന്നത്‌ രാജ്യത്തിന്‌ ആപത്താണ്‌ എന്ന് അദ്ദേഹം വിക്രമാദിത്യ മഹാരാജാവിനെ ധരിപ്പിച്ചു. ഈ ദുരവസ്ഥ ഒഴിവാക്കാനായി ആ പെണ്‍കുഞ്ഞിനെ നെറ്റിയില്‍ തീപന്തം തറച്ച്‌ വാഴത്തട(വാഴപ്പിണ്ടി) കൊണ്ടുണ്ടാക്കിയ ചങ്ങാടത്തില്‍ നദിയിലൊഴുക്കിയാല്‍ മതി എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. രാജകല്‍പനപ്രകാരം ഭടന്മാര്‍ വരരുചിയുടെ ഇംഗിതം നടപ്പാക്കി.

വര്‍ഷങ്ങള്‍കഴിഞ്ഞ്‌ തന്റെ യാത്രക്കിടയില്‍ വരരുചി ഒരു ബ്രാഹ്മണഗൃഹത്തിലെത്തി.ആതിഥേയന്‍ അദ്ദേഹത്തെ പ്രാതലിനു ക്ഷണിക്കുകയും പ്രാതല്‍ കഴിക്കാന്‍ തീരുമാനിച്ച വരരുചി സ്നാനത്തിനായി പുറപ്പെടുകയും ചെയ്തു. കുളിക്കാന്‍ പോകുന്നതിനു മുന്‍പായി ആ ബ്രാഹ്മണന്റെ ബുദ്ധിശക്തി ഒന്നു പരീക്ഷിക്കാന്‍ തീരുമാനിച്ച വരരുചി കുറേ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചു. കുളികഴിഞ്ഞെത്തുമ്പോള്‍ തനിക്കു വീരാളിപ്പട്ടു വേണം എന്നതായിരുന്നു ഒന്നാമത്തെ ആവശ്യം. അതിനുപുറമേ താന്‍ കഴിക്കുന്നതിനു മുന്‍പായി നൂറു പേര്‍ക്ക്‌ ഭക്ഷണം നല്‍കണമെന്നും,ഭക്ഷണത്തിന്‌ നൂറു കറിയുണ്ടാവണമെന്നും, ഭക്ഷണം കഴിഞ്ഞാല്‍ തനിക്കു മൂന്നു പേരെ തിന്നണമെന്നും, അതുകഴിഞ്ഞാല്‍ നാലുപേര്‍ തന്നെ ചുമക്കണമെന്നും വരരുചി ആവശ്യപ്പെട്ടു. വ്യവസ്ഥകള്‍ കേട്ട്‌ സ്തബ്ധനായി നിന്ന ബ്രാഹ്മണനോട്‌ വ്യവസ്ഥകള്‍ അംഗീകരിച്ചിരിക്കുന്നുവെന്നും കുളികഴിഞ്ഞെത്തുമ്പോഴേക്കും എല്ലാം തയ്യാറാക്കാം എന്നും പറയാനായി അദ്ദേഹത്തിന്റെ പുത്രി ആവശ്യപ്പെട്ടു.

വളരെ ബുദ്ധിമതിയായ ആ യുവതിക്ക്‌ വരരുചിയുടെ ആവശ്യങ്ങളുടെ പൊരുള്‍ മനസ്സിലായിരുന്നു. വീരാളിപ്പട്ട്‌ വേണം എന്ന ആവശ്യം ഊണിനു ശേഷം തനിക്കൊന്നു കിടക്കണം എന്നതാണെന്നും, നൂറുപേര്‍ക്ക്‌ ഭക്ഷണം നല്‍കണമെന്ന ആവശ്യം അദ്ദേഹത്തിന്‌ തര്‍പ്പണം ചെയ്യണം (പിതൃ തര്‍പ്പണത്തിലൂടെ പിതാമഹന്മാരുടെ നൂറുകണക്കിന്‌ ആത്മാക്കള്‍ തൃപ്തരാവും എന്നാണ്‌ ഹൈന്ദവ വിശ്വാസം) എന്നാണെന്നും ആ യുവതി അച്ഛനു വിവരിച്ചുകൊടുത്തു. കൂടാതെ നൂറു കറി വേണം എന്ന ആവശ്യം ഇഞ്ചിക്കറിയെപ്പറ്റിയാണെന്നും, മൂന്നുപേരെ തിന്നണം എന്നത്‌ വെറ്റില,അടയ്ക്ക,ചുണ്ണാമ്പ്‌ എന്നിവ കൂട്ടി മുറുക്കണം എന്നാണെന്നും, നാലു പേര്‍ ചുമക്കണം എന്നത്‌ പറഞ്ഞത്‌ കട്ടില്‍ വേണം എന്നാണെന്നും ആ യുവതി മനസ്സിലാക്കിയിരുന്നു.

യുവതിയുടെ ബുദ്ധിസാമര്‍ത്ഥ്യത്തില്‍ ആകൃഷ്ടനായ വരരുചി അവളെ വിവാഹം കഴിക്കാനാഗ്രഹിക്കുകയും യുവതിയുടെ പിതാവ്‌ ആ ആഗ്രഹം നടത്തിക്കൊടുക്കുകയും ചെയ്തു.നാളുകള്‍ക്കു ശേഷം വരരുചി തന്റെ ഭാര്യയുടെ നെറ്റിയില്‍ ഒരു മുറിവിന്റെ പാട്‌ കാണാനിടയായി. അതിന്റെ പിന്നിലെ കഥയെപ്പറ്റി ചോദിച്ച വരരുചിക്ക്‌, ആ യുവതി ആ ബ്രാഹ്മണന്റെ സ്വന്തം പുത്രിയല്ലെന്നും അവളെ അദ്ദേഹം എടുത്തുവളര്‍ത്തിയതാണെന്നും മനസ്സിലായി. അപ്പോള്‍ വരരുചി പഴയ കഥകള്‍ ഓര്‍മ്മിക്കുകയും വനദേവതമാരുടെ പ്രവചനം ശരിയായി എന്ന് മനസ്സിലാക്കുകയും താന്‍ ചെയ്ത പാപങ്ങള്‍ക്ക്‌ പ്രായ്ശ്ചിത്തമായി പത്നിയോടൊത്ത്‌ തീര്‍ഥയാത്രയ്ക്ക്‌ പോകാന്‍ തീരുമാനിക്കുകയും ചെയ്തു.

ഈ യാത്രയ്ക്കിടയില്‍ വരരുചിയുടെ ഭാര്യ ഗര്‍ഭിണിയാകുകയും ഒരു കുട്ടിയെ പ്രസവിക്കുകയും ചെയ്തു. ഈ വിവരം അറിഞ്ഞ വരരുചി കുട്ടിക്കു വായ ഉണ്ടോ എന്ന് ചോദിക്കുകയും ഭാര്യ ഉണ്ട്‌ എന്ന് മറുപടി നല്‍കുകയും ചെയ്തു. എന്നാല്‍ കുട്ടിയെ അവിടെ ഉപേക്ഷിച്ച്‌ പോകാം എന്നായിരുന്നു വരരുചിയുടെ നിര്‍ദ്ദേശം. തന്റെ ആദ്യ ശിശുവിനെ ഉപേക്ഷിക്കാന്‍ മടിച്ചുനിന്ന ഭാര്യയോട്‌, വായ കീറിയ ഈശ്വരന്‍ ഇരയും കല്‍പിച്ചിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇതേപ്രവൃത്തി അവരുടെ പതിനൊന്നാമത്തെ കുട്ടിയുടെ കാര്യത്തില്‍ വരെ ആവര്‍ത്തിക്കപ്പെട്ടു. അതിനാല്‍ ഇനിയുള്ള കുട്ടിയെ നഷ്ടപ്പെടരുത്‌ എന്ന ആഗ്രഹത്തില്‍, കുട്ടിക്കു വായുണ്ടോ എന്ന ചോദ്യത്തിന്‌ ആ അമ്മ ഇല്ല എന്ന് മറുപടി നല്‍കി. എന്നാല്‍ കുട്ടിയെ എടുത്തോളൂ എന്ന് വരരുചി നിര്‍ദ്ദേശിക്കുകയും, അദ്ഭുതകരമായി ആ കുട്ടിയുടെ വായ അപ്രത്യക്ഷമാകുകയും ചെയ്തു. ആ ശിശുവിനെ വരരുചി ഒരു മലയുടെ മുകളില്‍ പ്രതിഷ്ഠിക്കുകയും "വായില്ലാക്കുന്നിലപ്പന്‍" എന്ന് അറിയപ്പെടുകയും ചെയ്തു.

ഈ സന്തതിപരമ്പരയിലെ ബാക്കി പതിനൊന്നു കുട്ടികളേയും സമൂഹത്തിന്റെ പല തട്ടുകളിലുള്ള വ്യക്തികള്‍ എടുത്തുവളര്‍ത്തി. ബ്രാഹ്മണനായ വരരുചിക്കും പറയ സമുദായത്തില്‍ ജനിച്ച അദ്ദേഹത്തിന്റെ ഭാര്യയ്ക്കും ജനിച്ച സന്തതി പരമ്പരയാണ്‌ പറയി പെറ്റ പന്തിരുകുലം എന്ന് അറിയപ്പെടുന്നത്‌ എന്നാണ്‌ ഐതിഹ്യം.

[എഡിറ്റ്‌] അംഗങ്ങള്‍

[എഡിറ്റ്‌] മേഴത്തോള്‍ അഗ്നിഹോത്രി

പറയിപെറ്റ പന്തിരുകുലത്തിലെ ആദ്യ സന്തതിയാണ്‌ മേഴത്തോള്‍ അഗ്നിഹോത്രി(മേഴത്തോള്‍ ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്‌). പാലക്കാട്ടെ തൃത്താലയിലുള്ള വേമഞ്ചേരി മനയിലെ ഒരു അന്തര്‍ജ്ജനം(നമ്പൂതിരി സ്ത്രീ) നിളാതീരത്തുനിന്നും എടുത്തുവളര്‍ത്തിയ കുട്ടിയാണ്‌ പിന്നീട്‌ തൊണ്ണൂറ്റൊമ്പത്‌ അഗ്നിഹോത്രയാഗങ്ങള്‍ ചെയ്ത്‌ അഗ്നിഹോത്രി എന്ന പദവി നേടിയത്‌ എന്ന് കരുതപ്പെടുന്നു. വരരുചിയുടെ ശ്രാദ്ധ കര്‍മ്മങ്ങള്‍ക്കായി പന്തിരുകുലത്തിലെ, വായില്ലാക്കുന്നിലപ്പന്‍ ഒഴികെ ബാക്കിയെല്ലാവരും അഗ്നിഹോത്രിയുടെ മനയില്‍ ഒത്തുചേര്‍ന്നിരുന്നുവെന്നാണ്‌ ഐതിഹ്യം.

[എഡിറ്റ്‌] പാക്കനാര്‍

ഈ കുലത്തിലെ രണ്ടാമനായ പാക്കനാരെ പറയ സമുദായത്തില്‍പെട്ട മാതാപിതാക്കളാണ്‌ എടുത്തുവളര്‍ത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു.

[എഡിറ്റ്‌] രജകന്‍

വരരുചിയാല്‍ ഉപേക്ഷിക്കപ്പെട്ട അടുത്ത ശിശുവിനെ നിളാതീരത്ത്‌ താമസിച്ചിരുന്ന ഒരു അലക്കുകാരനാണ്‌ എടുത്തുവളര്‍ത്തിയതെന്ന് കരുതപ്പെടുന്നു.പെണ്മക്കള്‍ മാത്രമുണ്ടായിരുന്ന ആ അലക്കുകാരന്‍ തനിക്കു ലഭിച്ച ആണ്‍കുട്ടിയെ സന്തോഷത്തോടെ സ്വീകരിച്ച്‌ രജകന്‍ എന്ന് നാമകരണവും ചെയ്ത്‌ വളര്‍ത്തി എന്നാണ്‌ ഐതിഹ്യം

[എഡിറ്റ്‌] നാറാണത്തുഭ്രാന്തന്‍

നിളയുടെ കൈവഴിയായ തൂതപ്പുഴയുടെ തീരത്തുണ്ടായിരുന്ന നാരായണമംഗലത്തുമനയിലാണ്‌ ഈ കുലത്തിലെ അടുത്ത സന്തതിയെ ലഭിക്കുന്നത്‌. ബ്രാഹ്മണരുടെ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതില്‍ പൊതുവേ വൈമനസ്യമുണ്ടായിരുന്നവനായ ഈ കുട്ടിയില്‍ ഭ്രാന്തിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു. ചുടലക്കാട്ടില്‍ അന്തിയുറങ്ങുകയും, മലമുകളിലേക്ക്‌ വലിയ പാറ ഉരുട്ടിക്കയറ്റി തിരിച്ചു താഴ്‌വാരത്തേക്ക്‌ ഉരുട്ടിവിടുന്നതും അദ്ദേഹത്തിന്റെ രീതികളായിരുന്നു. കേവലം ഒരു ഭ്രാന്തന്‍ എന്നതിലുപരി ജ്യോതിഷവിദ്യയില്‍ അപാര പാണ്ഡിത്യമുണ്ടായിരുന്ന ഒരു അവതാരപുരുഷനാണ്‌ നാറാണത്ത്‌ ഭ്രാന്തന്‍ എന്നാണ്‌ കരുതപ്പെടുന്നത്‌

[എഡിറ്റ്‌] കാരയ്ക്കലമ്മ

കവളപ്പാറ സ്വരൂപമെന്ന രാജവംശജരാണ് കാരയ്ക്കലമ്മയുടെ പിന്മുറക്കാരെന്ന് കരുതിവരുന്നു.മേഴത്തോള്‍ മനയുമായി ഈ രാജവംശം പുല ആചരിയ്ക്കാറുണ്ട് എന്നത് ഇതിനൊരു തെളിവാണ്

[എഡിറ്റ്‌] അകവൂര്‍ ചാത്തന്‍

[എഡിറ്റ്‌] വടുതല നായര്‍

[എഡിറ്റ്‌] വള്ളോന്‍

[എഡിറ്റ്‌] ഉപ്പുകൂറ്റന്

വരരുചിയുടെ തീര്‍ത്ഥയാത്രക്കിടയില്‍ പൊന്നാനിയില്‍ വച്ചാണ്‌ ഉപ്പുകൂറ്റന്‍ ജനിച്ചതെന്നു കരുതപ്പെടുന്നു. അദ്ദേഹത്തെ എടുത്തുവളര്‍ത്തിയത്‌ മുസ്ലിം സമുദായത്തില്‍ പെട്ട മാതാപിതാക്കളാണെന്നാണ്‌ കരുതപ്പെടുന്നത്‌.അദ്ദേഹത്തിന്റെ ഭ്രാന്തമായ കച്ചവട രീതികളാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. പാലക്കാട്ടുനിന്നും പൊന്നാനിയിലേയ്ക്ക്, പൊന്നാനിയില്‍ വളരെയേറെ സുലഭമായ ഉപ്പ്‌ കൊണ്ടു വരികയും പകരം പൊന്നാനിയില്‍ നിന്നു പാലക്കാട്ടേയ്ക്ക് അവിടെ സുലഭമായിരുന്ന പരുത്തി കൊണ്ടുപോകുകയും ചെയ്ത് ഉപ്പുകൂറ്റന്‍ വ്യാപാരം ചെയ്തിരുന്നു എന്ന് പറയെപ്പെടുന്നു. മറ്റു പന്തിരുകുല അംഗങ്ങളുടെ ചെയ്തികളെപ്പോലെ വളരെയേറെ താത്വികമായ അര്‍ത്ഥങ്ങള്‍ ഈ വ്യാപാരത്തില്‍ കാണാനാകും

[എഡിറ്റ്‌] പാണന്‍

[എഡിറ്റ്‌] ഉളിയന്നൂര്‍ പെരുന്തച്ചന്‍

ഉളിയന്നൂരിലെ ഒരു തച്ചന്‍(മരപ്പണിക്കാരന്‍) എടുത്തുവളര്‍ത്തിയ ഈ പരമ്പരയിലെ പുത്രനായിരുന്നു തച്ചുശാസ്ത്രത്തില്‍ അതിവിദഗ്ധനായിരുന്ന ഉളിയന്നൂര്‍ പെരുന്തച്ചന്‍ എന്നാണ്‌ ഐതിഹ്യം

[എഡിറ്റ്‌] വായില്ലാക്കുന്നിലപ്പന്‍

വായില്ലാത്തവനായിത്തീര്‍ന്ന ഈ പുത്രനെ വരരുചി ഒരു മലമുകളില്‍ പ്രതിഷ്ഠിച്ചു എന്നാണ്‌ വിശ്വാസം. വായില്ലാക്കുന്നിലപ്പന് എന്നറിയപ്പെടുന്ന ഈ അംഗത്തെ ശബ്ദത്തിന്റെയും സംസാരശേഷിയുടേയും ദേവനായും കരുതപ്പെടുന്നു

[എഡിറ്റ്‌] പുറത്തേക്കുള്ള കണ്ണികള്‍


ഇതര ഭാഷകളില്‍