ചാവറയച്ചന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുര്യാക്കോസ്‌ ഏലിയാസ്‌ ചാവറ അഥവാ ചാവറയച്ചന്‍( ജനനം: 1805 ഫെബ്രുവരി 10 ആലപ്പുഴജി‍ല്ലയിലെ കൈനകരിയില്‍; മരണം: 1871 ജനുവരി 3 , കൂനമാവ്‌ കൊച്ചി)കത്തോലിക്ക സഭയിലെ സി.എം.ഐ -കാര്‍മ്മലൈറ്റ്‌സ്‌ ഓഫ്‌ മേരി ഇമ്മാകുലേറ്റ്‌ - സന്യാസ സഭയുടെ സ്ഥാപകരില്‍ ഒരാളും ആദ്യത്തെ സുപ്പീരിയര്‍ ജനറലുമായിരുന്നു.‍ക്രിസ്തീയപുരോഹിതന്‍ എന്ന നിലയില്‍ മാത്രമല്ല സാമുദായിക പരിഷ്കര്‍ത്താവ്‌ ,വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, ജീ‍വകാരുണ്യപ്രവര്‍ത്തകന്‍ എന്നീ നിലകളിലും ശ്രദ്ധനേടിയിട്ടുണ്ട്. 1989 ഫെബ്രുവരി 8 ന്‍ മാര്‍പാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവന്‍ ആയി പ്രഖ്യാ‍പിച്ചു.

[എഡിറ്റ്‌] ജീവിത രേഖ

1805 ഫെബ്രുവരി 10 ന്‌ ആലപ്പുഴ ജി‍ല്ലയിലെ കൈനകരിയിലായിരുന്നു ജനനം. മാതാപിതാക്കള്‍ കുര്യാക്കോസ് ചാവറയും മറിയവും. കൈനകരി സെന്റ്‌ ജോ‍സഫ്‌ പള്ളി വികാരിയുടെ കീഴിലാണ്‌ പൌരോഹിത്യത്തിന്‌ പഠിച്ചു തുടങ്ങിയത്‌. 1818 ല്‍ പതിമൂന്നാം വയസ്സില്‍ പള്ളിപ്പുറത്തെ സെമിനാരിയില്‍ ചേര്‍ന്നു. തോമസ്‌ പാലയ്ക്കല്‍ മല്‍പാന്‍ ആയിരുന്നു റെക്‌ടര്‍. 1829 നവംബര്‍ 2 ന്‌ അദ്ദേഹം പുരോഹിതനായി ചേന്നങ്കരി പള്ളിയില്‍ ആദ്യ കുര്‍ബാന നടത്തി. 1830 ലാണ്‌ ചാവറയച്ചന്‍ മാന്നാനത്തേക്ക്‌ പോയത്‌. പില്‍ക്കാലത്ത് ഫാ.ചാവറയുടെ പ്രധാന കര്‍മ്മമണ്ഡലം കോട്ടയം ജില്ലയിലെ ഈ ഗ്രാമമായിരുന്നു.

പുരോഹിതവൃത്തിയോടൊപ്പം സാമൂഹിക പ്രവര്‍ത്തനങ്ങളും കൈകാര്യം ചെയ്‌ത അദ്ദേഹം അറിയപ്പെടുന്ന ഒരു വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു.ജാ‍തിക്കും ഭേദ ചിന്തകള്‍ക്കുമെതിരെ പ്രവര്‍ത്തിക്കുകയും പാവപ്പെട്ട ദളിത്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ സൌജന്യ ഭക്ഷണം നല്‍കുകയും ചെയ്‌തു . ജാ‍തിയുടെയും മതത്തിന്റെയും പേരില്‍ അസമത്വം നിലനിന്നിരുന്ന അക്കാലത്ത് പുരോഹിതനായ ഒരാളുടെ ഭാഗത്ത്‌ നിന്നുമുള്ള സേവന പ്രവര്‍ത്തനങ്ങള്‍ അപൂര്‍വ്വമായിരുന്നു. എല്ലാ ഇടവകകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിനും ജാ‍തിമതഭേദമന്യേ എല്ലാവര്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും വേണ്ടി അദ്ദേഹം അക്ഷീണം പരിശ്രമിച്ചു. ഇടവകകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ മടികാണിച്ചാല്‍ പള്ളികള്‍ അടച്ചിടുമെന്നും ചാവറയച്ചന്‍ പ്രഖ്യാപിച്ചു. സാംസ്കാരിക രംഗത്തും ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി കോട്ടയത്തെ മാന്നാനത്ത്‌ ഒരു മുദ്രണാലയം അദ്ദേഹം സ്ഥാപിച്ചു. നസ്രാണി ദീപിക എന്ന പേരില്‍ ഇറങ്ങിയ പത്രം അച്ചടിച്ചത് ഇതേ മുദ്രണശാലയിലായിരുന്നു.


1871 ജനുവരി മൂന്നിന്‌ കൊച്ചിക്കടുത്ത്‌ കൂനമാവില്‍ അന്തരിച്ചു.ഇതിനോടനുബന്ധിച്ച്‌ വാരാപ്പുഴ സെന്റ്‌ ഫ്‌ലോമിനാസ്‌ പള്ളിയില്‍ ഒരു ചരിത്ര മ്യൂസിയം തുറന്നിട്ടുണ്ട്‌.അവിടെ ചാവറയച്ചന്‍ ഉപയൊഗിച്ചിരുന്ന മുറി സംരക്ഷിച്ച്‌ വച്ചിട്ടുണ്ട്‌. മാമോദിസ മുക്കാനുള്ള 400 കൊല്ലം പഴക്കമുള്ള പാത്രവും സൂക്ഷിച്ചിട്ടുണ്ട്‌.

അദ്ദേഹത്തിന്റെ ഭൌതികാവശിഷ്ടം കൂനമാവില്‍ നിന്ന്‌ മന്നാനത്തെ സെന്റ്‌ ജോ‍സഫ്‌സ്‌ മൊണാസ്‌ട്രിയിലെ ചാപലിലേക്ക്‌ മാറ്റിയിട്ടുണ്ട്‌. ഇന്നവിടം ഒരു തീര്‍ഥാടന കേന്ദ്രമാണ്‌ എല്ലാഞ്ഞായറാഴ്ചയും നൂറ്‌ കണക്കിന്‌ ഭകതജനങ്ങള്‍ അവിടെ എത്തുന്നു. ജനുവരി 3ന്‌ വാര്‍ഷിക സദ്യയും ഉണ്ടാകാറുണ്ട്‌ അദ്ദേഹം അവസാന നാളുകള്‍ കഴിച്ചുകൂട്ടുകയും അന്ത്യവിശ്രമം കൊള്ളുകയും ചെയയ്ത കൂനമാവില്‍ക്ഷ് ദിവ്യ കുര്‍ബാന നടക്കുന്നു വെള്ളിയാഴ്ചതോറും അച്ചന്റെ പേരില്‍ നൊവേനയുമുണ്ട്‌.

മാന്നാനം നാളാഗമം ഒന്നാം വാല്യം, മാന്നാനം നാളാഗമം രണ്ടാം വാല്യം, പല പഴയ ചരിത്രങ്ങള്‍, മാന്നാനത്തു സന്യാസസമൂഹത്തിന്റെ ആരംഭം, അമ്പഴക്കാട്ട് കൊവേന്തയുടെ നാളാഗമം, കൂനമ്മാവ് മഠം നാളാഗമം (ചരിത്ര കൃതികള്‍) ആത്മാനുതാപം, മരണവീട്ടില്‍ പാടുവാനുള്ള പാന, അനസ്താസ്യായുടെ രക്തസാക്ഷിത്വം (സാഹിത്യകൃതികള്‍), ധ്യാനസല്ലാപങ്ങള്‍, ദൈവ വിളിമെന്‍ധ്യാനം, ദൈവ മനൊഗുണങ്ങള്‍മ്മെല്‍ ധ്യാനം, ചാവുദോഷത്തിമ്മെല്‍ ധ്യാനം, രണ്ടച്ചന്മാരുടെ വെല എന്നതിന്മെല്‍, ഭക്തിയില്ലാത്ത പട്ടസുഖക്കാരന്റെ മരണം (ആദ്ധ്യാത്മിക കൃതികള്‍) കത്തുകള്‍, കാനോനനമസ്കാരം (സുറിയാനി) സീറൊമലബാര്‍ സഭയുടെ കലണ്ടര്‍ (മലയാളം), ശവസംസ്കാര ശുശ്രൂഷകള്‍ (സുറിയാനി), നാല്പതു മണിയുടെ ക്രമം (ആരാധനക്രമം) ഒരു നല്ല അയ്യപ്പന്റെ ചാവരുള്‍ തുടങ്ങിയവയാണ് ചാവറയച്ചന്റെ കൃതികള്‍.