ഫുട്ബോള്‍ ലോകകപ്പ്-1990

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫുട്ബോള്‍ ലോകകപ്പ് 1990
ഇറ്റാലിയ ‘90
ഔദ്യോഗിക മുദ്ര
ഔദ്യോഗിക മുദ്ര
ആകെ ടീമുകള്‍ 106(യോഗ്യതാ ഘട്ടമുള്‍പ്പടെ)
ഫൈനല്‍ റൌണ്ട്: 24
ആതിഥേയര്‍ ഇറ്റലി
ജേതാക്കള്‍ പശ്ചിമ ജര്‍മ്മനി
മൊത്തം കളികള്‍ 52
ആകെ ഗോളുകള്‍ 115
(ശരാശരി2.21)
ആകെ കാണികള്‍ 2,517,348
(ശരാശരി48,411 )
ടോപ്‌സ്കോറര്‍ സാല്‍‌വദര്‍ ഷിലാച്ചി
(6 ഗോളുകള്‍)
മികച്ച താരം ...

പതിനാലാമത് ലോകകപ്പ് ഫുട്ബോള്‍ 1990 ജൂണ്‍ 8 മുതല്‍ ജൂലൈ 8 വരെ ഇറ്റലിയില്‍ അരങ്ങേറി. രണ്ടാം തവണയാണ് ഇറ്റലി കപ്പിന് ആഥിത്യം വഹിക്കുന്നത്. തൊട്ടുമുന്‍പത്തെ ലോകകപ്പ് ഫൈനലിന്റെ ആവര്‍ത്തനമായിരുന്നു ഇറ്റലിയിലും. എന്നാല്‍ ഇത്തവണ നിലവിലുള്ള ചാമ്പ്യന്മാരായ അര്‍ജന്റീനയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്പിച്ച് ജര്‍മ്മനി(പശ്ചിമ ജര്‍മ്മനി) മൂന്നാം തവണ കിരീടം ചൂടി. ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായാണ്‌ ഫൈനലില്‍ ഒരേയൊരു ഗോള്‍ മാത്രം പിറന്നത്‌. ആ ഗോളാവട്ടെ പെനാല്‍റ്റിയുടെ സൃഷ്ടിയും! അതുകൊണ്ടുതന്നെ ഏറ്റവും വിരസമായ ലോകകപ്പായി ഇറ്റലി’90 വിലയിരുത്തപ്പെടുന്നു.

1986ലെ രീതിയില്‍ തന്നെയായിരുന്നു മത്സര ക്രമീകരണങ്ങള്‍. യോഗ്യതാ റൌണ്ട് കടന്നെത്തിയ 24 ടീമുകളെ ആറു ഗ്രൂപ്പുകളായി തിരിച്ച് പ്രാഥമിക മത്സരങ്ങള്‍. ഓരോ ഗ്രൂപ്പിലെയും ഒന്നും രണ്ടും സ്ഥാനക്കാരും മികച്ച നാല് മൂന്നാം സ്ഥാനക്കാരും ചേര്‍ന്ന് 16 ടീമുകള്‍ മത്സരിക്കുന്ന നോക്കൌട്ട് ഘട്ടമായിരുന്നു അടുത്തത്. പിന്നീട് ക്വാര്‍ട്ടര്‍ ഫൈനല്‍, സെമിഫൈനല്‍, ഫൈനല്‍. കോസ്റ്റാറിക്ക, അയര്‍ലന്‍‌ഡ്, യു.എ.ഇ എന്നീ ടീമുകളുടെ പ്രഥമ ലോകകപ്പായിരുന്നു ഇത്.

വമ്പന്‍ അട്ടിമറി കണ്ടുകൊണ്ടാണ് ഈ ലോകകപ്പ് തുടങ്ങിയത്. ഉദ്ഘാടന മത്സരത്തില്‍ നിലവിലുള്ള ചാമ്പ്യന്മാരായന്ന അര്‍ജന്റീനയെ ഏവരും എഴുതിത്തള്ളിയിരുന്ന കാമറൂണ്‍ ഒരു ഗോളിന് അട്ടിമറിച്ചു. എന്നാല്‍ പിന്നീടുള്ള മത്സരങ്ങളില്‍ ഭാഗ്യത്തിന്റെ അകമ്പടിയോടെ വിജയിച്ച് അര്‍ജന്റീന ഫൈനലിലെത്തുകതന്നെ ചെയ്തു. ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ അട്ടിമറി പരമ്പര തുടര്‍ന്ന കാമറൂണ്‍ ഈ ഘട്ടംവരെയെത്തുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമായി. കളിയില്‍നിന്നും വിരമിക്കാന്‍ തീരുമാനിച്ച ശേഷം ടീമില്‍ തിരിച്ചെത്തിയ കാമാറൂണിന്റെ റോജര്‍ മില്ല എന്ന മുപ്പത്തെട്ടുകാരനായിരുന്നു ഇറ്റലിയിലെ സംസാരവിഷയം. ഇറ്റലിയുടെ സാല്‍‌വദര്‍ ഷിലാച്ചി ആറു ഗോളടിച്ച് ഏറ്റവും കൂടുതല്‍ ഗോള്‍നേടുന്ന താരത്തിനുള്ള സുവര്‍ണ്ണ പാദുകം കരസ്ഥമാക്കി. തകര്‍പ്പന്‍ രക്ഷപ്പെടുത്തലുകളിലൂടെ അര്‍ജന്റീനയുടെ ഗോള്‍വലയം കാത്ത സെര്‍ജിയോ ഗോയ്ക്കോഷ്യ ആയിരുന്നു ഈ ടൂര്‍ണമെന്റില്‍ ശ്രദ്ധനേടിയ മറ്റൊരു താരം.

തണുപ്പന്‍ മത്സരങ്ങള്‍ മാത്രം കാഴ്ചവെച്ച്‌ ക്വാര്‍ട്ടര്‍ ഫൈനല്‍ വരേക്കും ഇഴയുകയായിരുന്നു ലോകകപ്പ്‌ മത്സരങ്ങള്‍. അര്‍ജന്റീന യൂഗോസ്ലാവിയയേയും ഇറ്റലി അയര്‍ലന്‍‌ഡിനേയും ജര്‍മനി ചെക്കോസ്ലാവാക്ക്യയേയും ഇംഗ്ലണ്ട്‌ കാമറൂണിനേയും തോല്‍പ്പിച്ചതോടെ സെമി-ഫൈനലിനുള്ള ടീമുകള്‍ തീരുമാനിക്കപ്പെട്ടു.

രണ്ടു സെമി-ഫൈനല്‍ മത്സരങ്ങളും അവസാനിച്ചത്‌ പെനാല്‍റ്റിയിലായിരുന്നു. ആദ്യ സെമി അര്‍ജന്റീനയും ഇറ്റലിയും തമ്മിലായിരുന്നു. മറഡോണയടക്കമുള്ള അര്‍ജന്റീനയുടെ പടക്കുതിരകള്‍ ഉന്നം പിഴക്കാതെ എല്ലാ കിക്കുകളും ഗോളാക്കിയപ്പോള്‍ ഇറ്റലിയുടെ ഡൊണാഡോണിക്കും സെറെനെയ്ക്കും ഉന്നം പിഴച്ചു. വളരെ അനായാസമായി അര്‍ജന്റീന ഫൈനലില്‍ പ്രവേശിച്ചു. ഇംഗ്ലണ്ടും ജര്‍മ്മനിയും തമ്മിലുള്ള മത്സരത്തിലാവട്ടെ, മത്തായൂസും ബ്രഹ്മിയുമടക്കമുള്ള ജര്‍മ്മന്‍ സിംഹങ്ങള്‍ ഗോള്‍മുഖം കുലുക്കിയപ്പോള്‍ പിയേഴ്‌സും വാഡലും ഇംഗ്ലണ്ടിന്റെ സ്വപ്‌നങ്ങളെ തകര്‍ത്തു.

പ്രതിരോധാത്മക ശൈലിയും പരുക്കന്‍ അടവുകളും നിറഞ്ഞു നിന്ന ഇറ്റലി’90 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വിരസമായ കപ്പായി വിലയിരുത്തപ്പെടുന്നു. ജേതാക്കളായ പശ്ചിമ ജര്‍മ്മനിയൊഴികെ മിക്ക ടീമുകളും പ്രതിരോധത്തിലൂന്നിയ കളിയാണ് കാഴ്ച വച്ചത്. അഞ്ചുകളികളില്‍ നിന്ന് ഏഴു ഗോളുകള്‍ മാത്രം നേടിയ അര്‍ജന്റീന ഫൈനല്‍ വരെയെത്തി എന്നതില്‍നിന്നും ഈ ലോകകപ്പ് എത്രത്തോളം വിരസമായിരുന്നു എന്നു മനസിലാക്കാം. മൊത്തം 16 താരങ്ങള്‍ ചുവപ്പു കാര്‍ഡ് കണ്ടു പുറത്തായി. നോക്കൌട്ട് ഘട്ടത്തിലെ മിക്ക മത്സരങ്ങളും പെനല്‍റ്റി ഷൂട്ടൌട്ടിലാണ് അവസാനിച്ചത്. ഈ പ്രവണതയെത്തുടര്‍ന്നാണ് പെനല്‍റ്റി ഷൂട്ടൌട്ട് ഒഴിവാക്കാനുള്ള സുവര്‍ണ്ണ ഗോള്‍ നിയമം പരീക്ഷിക്കുവാന്‍ ഫിഫ തീരുമാനിച്ചത്.