കരിംകൊക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തില്‍ സാധാരണ കണ്ടുവരുന്ന പക്ഷികളാണ് കരിംകൊക്ക് അഥവാ കരുവാരക്കുരു (White necked Stork-Ciconia Episcopes Episopes). വലിയ ജലാശയങ്ങളുടെ സമീപത്തും പാടങ്ങളിലും എന്നുവേണ്ട സാമാന്യം ജലസാമീപ്യമുള്ള എവിടേയും കരിംകൊക്കുകളെ കാണാം. എങ്കിലും അണക്കെട്ടുകളോട് ഇവക്ക് പ്രത്യേക പ്രതിപത്തിയുണ്ട്. സിക്കോണിയ എന്ന ജാതിയില്‍(Genus) കേരളത്തില്‍ കാണുന്ന ഏക പക്ഷിയാണ് കരിംകൊക്ക്.

ഉള്ളടക്കം

[എഡിറ്റ്‌] ശാരീരിക പ്രത്യേകതകള്‍

കഴുകനോളം വലിപ്പമുള്ള കരിംകൊക്കുകളെ പെട്ടന്നു തന്നെ തിരിച്ചറിയാം. കഴുത്തും ഉദരവും പിന്‍ഭാഗവും തൂവെള്ളയായിരിക്കും. കഴുത്തിനു താഴെ കാലുവരെയുള്ള ഭാഗവും, പുറവും, വാലും ചിറകും നെറ്റിയും കാലിന്റെ മുകള്‍ ഭാഗവും ഏതാണ്ട് കറുപ്പാണ്. വാലില്‍ V ആകൃതിയില്‍ ഒരു വെട്ടുകാണാം. ഏറ്റവും പിന്‍ഭാഗത്തെ തൂവലുകള്‍ അല്‍പ്പം നീണ്ടു നില്‍ക്കുന്നു. ശരീരത്തിലെ കറുത്ത തൂവലുകള്‍ അല്പം തിളക്കമുള്ളവയും പ്രകാശപതന കോണിനനുസരിച്ച് നിറം മാറാന്‍ കഴിവുള്ളവയുമാണ്. പറക്കുമ്പോള്‍ ചുവന്ന കാലുകള്‍ പിന്നോട്ട് ശരീരത്തിനേക്കാള്‍ നീണ്ടിരിക്കുന്നു. കൊക്ക്(ചുണ്ട്) തടിച്ചു നീണ്ട് അഗ്രം കൂര്‍ത്തവയാണ്, അതിന്റെ താഴത്തെ പാളി അഗ്രഭാഗത്ത് അല്പം മുകളിലേക്ക് വളഞ്ഞിരിക്കും. പാദം ചെറുതും വീതിയുള്ള വിരലുകളുള്ളവയുമായതിനാല്‍ നഖങ്ങളും അപ്രകാരമായിരിക്കും. നീണ്ട കണങ്കാലാണ് മറ്റൊരു പ്രത്യേകത.

ഓന്തിനെ പോലെയോ മറ്റോ കരിംകൊക്കിനും പ്രകൃതിയില്‍ ഒളിക്കാന്‍(Camouflage) കഴിവുണ്ട്. അവയുടെ നിറത്തിന്റെ പ്രത്യേകതമൂലം പാറപ്പുറത്തിരിക്കുമ്പോള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. ദൂരെനിന്നു നോക്കുമ്പോള്‍ പാറപ്പുറത്ത് അല്പം വെള്ളച്ചായം വീണതുപോലാണനുഭവപ്പെടുക.

ശബ്ദം പുറപ്പെടുവിക്കാനുള്ള പേശികളില്ലാത്തതിനാല്‍ മിക്കവാറും നിശബ്ദരാണിവ. എങ്കിലും ഒരുതരം മുക്കുറയും, സീല്‍ക്കാര ശബ്ദവും ഇവ ഉണ്ടാക്കും. ചുണ്ടിന്റെ പാളികള്‍ കൂട്ടിയിടിച്ചും ഒച്ചയുണ്ടാക്കാറുണ്ട്.

[എഡിറ്റ്‌] ഇരതേടല്‍

വലിയജലാശയങ്ങളെ ഇഷ്ടപ്പെടുന്നുവെങ്കിലും ഇരതേടുന്നത് അധികം ഉയരത്തില്‍ ജലം കെട്ടിക്കിടക്കാത്ത സ്ഥലങ്ങളില്‍ നിന്നുമാവും. പാടങ്ങളില്‍ നിന്നോ ജലം കെട്ടിക്കിടക്കുന്ന തരിശുഭൂമികളിലോ ഇവ ഇരതേടുന്നതു കാണാം. റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ കാണുന്ന ജലം ശേഖരിക്കാനുള്ള വെട്ടിത്താപ്പുകള്‍ക്കു സമീപവും ഇവയെ കാണാവുന്നതാണ്. ഇരതേടുമ്പോള്‍ ഒരു സ്ഥലത്തു തന്നെ നില്‍ക്കാന്‍ ഇവ താത്പര്യപ്പെടുന്നു. നടക്കേണ്ടിവന്നാല്‍ ഓരോ കാലായി മടിച്ചുമടിച്ചു മുന്നോട്ടുവച്ച് നീങ്ങുന്നു. അപൂര്‍വ്വമായേ പുഴകളിലും മറ്റും ഇറങ്ങിനിന്ന് ഇരപിടിക്കുന്നതും മത്സ്യത്തിനെ പിടിക്കുന്നതും കാണാന്‍ കഴിയൂ. തവള, ഞണ്ട്, ഇഴജന്തുക്കള്‍ മുതലായവയാണ് പ്രധാന ഭക്ഷണം. തികച്ചും അലസരാണിവ എന്ന് ഇവയെ കാണുമ്പോള്‍ തോന്നാം.

[എഡിറ്റ്‌] പ്രത്യുത്പാദനം

കരിംകൊക്കിന്‌ സ്ഥിരമായൊരു പ്രത്യുത്പാദന കാലമില്ല. ഉത്തരേന്ത്യയില്‍ ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയും തെന്നിന്ത്യയില്‍ ഡിസംബര്‍ മുതല്‍ മാര്‍ച്ചുവരെയുമാണ് സമയം എന്നാല്‍ ഇതിനു വിരുദ്ധമായ കൂടുകളും കാണാന്‍ കഴിയും. കാക്കക്കൂടിനേക്കാള്‍ അല്പം വലിപ്പമുള്ളവമുതല്‍ ഒരുമീറ്റര്‍ വ്യാസമുള്ള കൂടുകള്‍ വരെ കണ്ടുവരുന്നു. ചുള്ളിക്കമ്പുകള്‍ കൊണ്ടുള്ള കൂട്ടില്‍ വൈക്കോല്‍ വിരിച്ചിരിക്കും. മൂന്നോ നാലോ വെള്ള മുട്ടകളാവും ഉണ്ടാവുക. കരിംകൊക്കുകളുടെ അലസപ്രകൃതി മനസ്സിലാക്കി കാക്കകളും മറ്റും കൂട്ടിന്റെ സമീപം കാണും. ഇത്ര വലിയ പക്ഷിയാണെങ്കിലും കരിംകൊക്കുകള്‍ കാക്കകളേയും മറ്റും കൊത്തിയോടിക്കാന്‍ മെനക്കെടാറില്ല.

കുഞ്ഞുങ്ങള്‍ സാധാരണ കടും തവിട്ടുനിറത്തിലാണ് കാണുന്നത്. ചിലപ്പോള്‍ മുതിര്‍ന്നവയുടെ അതേ നിറത്തിലും കാണാം. അച്ഛനമ്മമാര്‍ കഴിച്ചഭക്ഷണം ഉച്ഛിച്ചാണ് കുഞ്ഞുങ്ങള്‍ക്കു നല്‍കുക. ചിറകുകളും തൂവലുകളും വളര്‍ന്ന കുഞ്ഞുങ്ങള്‍ പറക്കാന്‍ പഠിക്കുന്നതിന്റെ ആദ്യപടിയായി തറയില്‍ വീണ റബര്‍ പന്ത് പോലെ നിലത്തുനിന്ന് ഉയരുന്നതും താഴെ വീഴുന്നതും കാണാം.

[എഡിറ്റ്‌] വംശനാശഭീഷണി

പൊതുവേ മന്ദഗാമിനികളായ ഇവയെ വേട്ടക്കാര്‍ അനായാസം പിടിച്ചുകൊണ്ടു പോകാറുണ്ട്. ബലക്കുറവുള്ള കൂടുകള്‍ എളുപ്പം കാറ്റത്തും മഴയത്തും നശിക്കുന്നതുമൂലവും പ്രത്യുത്പാദനം തടസ്സപ്പെടാറുണ്ട്. കീടങ്ങളേയും തവളകളേയും ഭക്ഷിക്കുന്നതുകൊണ്ട് കീടനാശിനികളുടെ ഉപയോഗം കരിംകൊക്കുകളെ ദോഷകരമായി ബാധിക്കുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രജനനകാലത്തിന്റെ ദൈര്‍ഘ്യം കുഞ്ഞുങ്ങളുടെ നാശത്തിനും കാരണമാവുന്നു. പ്രായപൂര്‍ത്തിയാവുന്നതിനു മുന്‍പേ മനുഷ്യനടക്കമുള്ള ശത്രുക്കള്‍ ഇവയെ കണ്ടെത്തി നശിപ്പിക്കാറുണ്ട്. പറക്കാന്‍ പഠിക്കുന്ന കാലത്ത് കുഞ്ഞുങ്ങള്‍ പ്രകടിപ്പിക്കുന്ന ഭയരാഹിത്യവും മരണത്തിനു കാരണമാകുന്നു.