സഫ്ദർ ഹാഷ്മി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സഫ്ദർ ഹാഷ്മി (ഏപ്രിൽ 12, 1954 - ജാനുവരി 2, 1989) കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരനായ കലാകാരൻ, സി.ഐ.ടി.യു നേതാവ്.
1973-ൽ തന്റെ പത്തൊമ്പതാം വയസ്സിൽ “ജന നാട്യ മഞ്ച്” എന്ന തെരുവ് നാടക ഗ്രൂപ്പിലൂടെ സാംസ്കാരിക-രാഷ്ട്രീയ രംഗത്തെത്തിയ സഫ്ദർ ഹാഷ്മി, തന്റെ തെരുവ് നാടക ട്രൂപ്പിലൂടെ പൊള്ളുന്ന സാമൂഹിക-രാഷ്ട്രീയ സത്യങ്ങൾ സാധാരണക്കാരുടെ മുമ്പിൽ തുറന്നു കാട്ടി.
ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിൽ, സാഹിബാബാദിനടുത്തുള്ള ഝണ്ടാപുർ എന്ന സ്ഥലത്ത് വെച്ച്, 1989 ജാനുവരി ഒന്നിന് “ഹല്ലാ ബോൽ” എന്ന തെരുവ് നാടകം കളിക്കവേ, കോൺഗ്രസ്സ് പ്രവർത്തകരായ മുകേഷ് ശർമ്മ, ദേവി ശരൺ ശർമ്മ എന്നിവരുടെ നേതൃത്വത്തിൽ അരങ്ങേറിയ ഗുണ്ടാ ആക്രമണത്തിനിരയായി 1989 ജാനുവരി 2-ന് രാത്രിയിൽ മരണമടഞ്ഞു. സഫ്ദർ ഹാഷ്മിക്കൊപ്പം റാം ബഹാദൂർ എന്നൊരു തൊഴിലാളിയും ഈ ആക്രമണത്തിൽ വെടിയേറ്റ് കൊല്ലപ്പെട്ടു. സഫ്ദറിന്റെ മരണകാരണമായത് ഇരുമ്പ് ദണ്ഡുകൾ കൊണ്ടുള്ള അടിയാലെ പറ്റിയ തലയോട്ടിയിലെ അനവധി പൊട്ടലുകളും അവയെ തുടർന്നു് തലച്ചോറിലുണ്ടായ രക്തസ്രാവവുമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടു് സൂചിപ്പിക്കുന്നു.
മറ്റ് കാരണങ്ങൾക്ക് പുറമേ, തനിക്കെതിരെ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ മത്സരിച്ച രാമനാഥ് ഝായ്ക്ക് അനുകൂലമായി പ്രചാരണം നടത്തിയതാണ് മുകേഷ് ശർമ്മയെ പ്രകോപിപ്പിച്ചതെന്ന് കരുതപ്പെടുന്നു.
സഫ്ദറിന്റെ കൊലപാതകത്തിന് രണ്ട് ദിവസത്തിന് ശേഷം, അദ്ദേഹത്തിന്റെ വിധവ മോളിശ്രീ ഹാഷ്മി അതേ വേദിയിൽ തന്റെ ഭർത്താവിന് പൂർത്തിയാക്കാൻ കഴിയാതെ പോയ തെരുവ്നാടകം ആയിരങ്ങളുടെ മുൻപിൽ അവതരിപ്പിച്ചു.
സഫ്ദർ ഹാഷ്മി കൊലക്കേസിൽ, നീണ്ട പതിന്നാലു വർഷങ്ങൾക്ക് ശേഷം ഗാസിയാബാദിലെ ഒരു കോടതി, മുകേഷ് ശർമ്മ, ദേവി ശരൺ ശർമ്മ, ജിതേന്ദ്ര, രാമവതാർ, വിനോദ്, ഭഗദ് ബഹാദൂർ, താഹിർ, രമേഷ്, യൂനുസ് എന്നീ ഒമ്പത് പേരെ കുറ്റക്കാരായി കണ്ടെത്തി. ഇവരെ ജീവപര്യന്തം തടവിനും 25,000.00 രൂപ പിഴയൊടുക്കാനും നവംബർ 5, 2003-ൽ കോടതി വിധിയുണ്ടായി.
[എഡിറ്റ്] അനുബന്ധം
സഫ്ദർ ഹാഷ്മി: എം.എഫ്. ഹുസൈൻ വരച്ച ചിത്രം
സഫ്ദർ ഹാഷ്മി സ്മാരക ട്രസ്റ്റിന്റെ ചില ചിന്തിപ്പിക്കുന്ന പോസ്റ്ററുകൾ
സുധാൻവ ദേശ്പാണ്ഡെയുടെ ആംഗലേയ ലേഖനം