സീറോ മലബാര്‍ കത്തോലിക്കാ സഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റോമന്‍ കത്തോലിക്കാ സഭയുടെ കൂട്ടായ്മയിലെ സ്വയാധികാരമുള്ള ഒരു വ്യക്തി സഭയാണ് സീറോ മലബാര്‍ കത്തോലിക്കാ സഭ. കത്തോലിക്കാ സഭയിലെ 22 സുയി ജൂറിസായ പൌരസ്ത്യ സഭകളില്‍ ഒന്നാണ് ഇത്. ക്രി.വ. 52-ല്‍ ഭാരതത്തില്‍ വന്നു [1] എന്ന് വിശ്വസിയ്ക്കപ്പെടുന്ന വി. തോമാശ്ലീഹായില്‍ നിന്ന് വിശ്വാസ പൈതൃകം സ്വീകരിച്ച മാര്‍ത്തോമാ നസ്രാണികളുടെ പിന്‍‌തലമുറയില്‍ പെടുന്ന ഒന്നാണ് ഈ സഭ എന്നു കരുതപ്പെടുന്നു.

ഉള്ളടക്കം

[എഡിറ്റ്‌] ചരിത്രം

യേശു ക്രിസ്തുവിന്റെ ശിഷ്യനായ വി. തോമാശ്ലീഹാ സ്ഥാപിച്ചതാണ് കേരളത്തിലെ ക്രൈസ്തവ സഭ എന്ന് കരുതപ്പെടുന്നു. അതിനാല്‍, മാര്‍ത്തോമാ നസ്രാണികള്‍ എന്ന് ഈ സഭാ വിശ്വാസികള്‍ ആദിമ കാലങ്ങളില്‍ അറിയപ്പെട്ടു. പിന്നീട്, ക്രി.വ. നാലാം നൂറ്റാണ്ടില്‍, പൌരസ്ത്യ സുറിയായി സഭയുടെ കാതോലിക്കോസിന്റെ അനുഗ്രഹാശ്ശിസ്സുകളോടെ, ക്നായി തോമാ കോട്ടയത്ത് ഒരു യഹൂദ ക്രൈസ്തവ സഭ രൂപീകരിക്കുകയുണ്ടായി.[2]

പതിനാറാം നൂറ്റാണ്ടു വരെ, ഈ സഭയുടെ ചരിത്രത്തെപറ്റി രണ്ട് അഭിപ്രായങ്ങളുണ്ടായിരുന്നു. ചില സഭാചരിത്രകാരന്മാര്‍ വാദിയ്ക്കുന്നത് പതിനാറാം നൂറ്റാണ്ടിനു മുന്‍പു തന്നെ ഈ സഭ കത്തോലിക്കാ സഭയുടെ കൂട്ടായ്മയിലായിരുന്നു എന്നാണ്. പക്ഷേ വാസ്തവത്തില്‍, റോമന്‍ സാമ്രാജ്യത്തിനു വെളിയിലായിരുന്നതിനാല്‍ ഈ സഭയ്ക്ക് റോമുമായി ശക്തമായ ബന്ധങ്ങള്‍ ഉണ്ടായിരുന്നില്ല എന്നു വേണം കരുതാന്‍; എന്നാല്‍, പേര്‍ഷ്യന്‍ സാമ്രാജ്യത്തിലെ സഭയുമായോ പൌരസ്ത്യ നെസ്തോറിയന്‍ സഭയുമായോ ശക്തമായ ബന്ധമുണ്ടായിരുന്നതായി കരുതപ്പെടുന്നു (പക്ഷേ പ്രസ്തുത നെസ്തോറിയന്‍ ബന്ധത്തെ സഭ തന്നെ നിഷേധിക്കുന്നു).

പല പാശ്ചാത്യ ചരിത്രകാരന്മാരുടെയും അഭിപ്രായത്തില്‍, വിവാദപരമായ 1599ലെ ഉദയം‌പേരൂര്‍ സൂനഹദോസാണ് ബലമായി സീറോ മലബാര്‍ സഭയെ കത്തോലിക്കാ സഭയുമായി ഐക്യപ്പെടുത്തിയത്.

[എഡിറ്റ്‌] നാഴികക്കല്ലുകള്‍

ശ്രദ്ധിക്കുക കേരളത്തിലെ ഇതര സഭകള്‍ ഇനി പറയുന്നവയില്‍ ചിലവാദങ്ങള്‍ അംഗീകരിക്കുന്നില്ല

  • ക്രി.വ. 52: വി. തോമാശ്ലീഹായുടെ ആഗമനം.
  • ക്രി.വ. 72: മൈലാപ്പൂരില്‍ വച്ച് വി. തോമാശ്ലീഹായുടെ രക്തസാക്ഷിത്വം.
  • 250-325: മെത്രാന്മാര്‍ മാര്‍ ഡേവിഡും മാര്‍ യോഹന്നാനും (“ഇന്ത്യയുടെ മെത്രാസനം”).
  • 340-360: താഴേക്കാട് ശാസനം പ്രകാരം നസ്രാണികള്‍ക്ക് പ്രത്യേക അനുവാദവും ആനുകൂല്യങ്ങളും ലഭിയ്ക്കുന്നു.
  • 345: കൊടുങ്ങല്ലൂര് ക്ന്യായി തോമായുടെ ആഗമനം.
  • ഒന്‍പതാം നൂറ്റാണ്ടില്‍ കല്‍ദായ സുറിയാനി പാത്രിയാര്‍ക്കീസായ തിമോത്തിയോസ് ഒന്നാമന്‍, മാര്‍ സാപ്പോറിനെയും (കൊല്ലം) മാര്‍ പ്രോത്തിനെയും (കൊടുങ്ങല്ലൂര്‍) അയയ്ക്കുന്നു.
  • മെയ് 20, 1498: വാസ്ക്കോ ഡ ഗാമയുടെ ആഗമനം.
  • 1504: മാര്‍ യാക്കോബ് മെത്രാന്‍ (കൊടുങ്ങല്ലൂര്‍).
  • ജൂണ്‍ 6, 1542: വി. ഫ്രാന്‍സിസ് സേവ്യര്‍ പ്രവര്‍ത്തനമാരംഭിയ്ക്കുന്നു.
  • 1555: മാര്‍ ജോസഫ് മെത്രാന്‍ അധികാരമേല്‍ക്കുന്നു.
  • 1564: മാര്‍ അബ്രഹാമിനെ അങ്കമാലിയുടെ മെത്രാപ്പോലീത്തയായി നിയമിയ്ക്കുന്നു(പയസ് നാലാമന്‍ മാര്‍പാപ്പാ).
  • ഫെബ്രുവരി 23,1565: അങ്കമാലി അതിരൂപതയെ മെത്രാസനമായി പ്രഖ്യാപിയ്ക്കുന്നു.
  • 1597: അവസാന സുറിയാനി മെത്രാനായ മാര്‍ അബ്രഹാം കാലം ചെയ്യുന്നു.
  • ജൂണ്‍ 20, 1599: ഉദയം‌പേരൂര്‍ സൂനഹദോസ്.
  • ഡിസംബര്‍ 7,1603: അങ്കമാലി സൂനഹദോസ്.
  • ഡിസംബര്‍ 3,1609: കൊടുങ്ങല്ലൂര്‍ അതിരൂപത സ്ഥാപിയ്ക്കപ്പെടുന്നു.
  • ഡിസംബര്‍ 22,1610: ഗോവയിലെ മെന്‍സസ് മെത്രാപ്പോലീത്ത മാര്‍ത്തോമാ നസ്രാണികളുടെ സഭയ്ക്ക് മലബാറിന്റെ വടക്കുമുതല്‍ തെക്കുവരെ മാത്രമായി അധികാരപരിധി പരിമിതപ്പെടുത്തുന്നു.
  • ജനുവരി 3, 1653: കൂനന്‍ കുരിശു സത്യം
  • ഡിസംബര്‍, 1647: ആര്‍ച്ചുഡീക്കനു പകരമായി, ഗാര്‍സിയ മെത്രാപ്പോലീത്ത വൈദികനായ ജെറോം ഫുര്‍ടാഡോയെ വികാരി ജനറാളായി നിയമിയ്ക്കുന്നു.
  • 1657: മെത്രാന്‍ സെബാസ്റ്റിയാനി ഒ.സി.ഡി. സ്ഥാനമേല്‍ക്കുന്നു.
  • ജനുവരി 31, 1663: വൈദികനായ അലക്സാണ്ടര്‍ പള്ളിവീട്ടില്‍ (പറമ്പില്‍) മലബാറിന്റെ ആദ്യ സുറിയാനി വികാരി അപ്പോസ്തോലിക്ക് ആയി നിയമിതനാകുന്നു.
  • ജൂണ്‍ 29, 1704: ജോണ്‍ റിബെയ്‌റോ എസ്.ജെ. കൊടുങ്ങല്ലൂര്‍ (പാദ്രൊവാഡോ) മെത്രാപ്പോലീത്തയായി നിയമിതനാകുന്നു.
  • ഡിസംബര്‍ 16,1782: മാര്‍ ജോസഫ് കരിയാട്ടി കൊടുങ്ങല്ലൂര്‍ മെത്രാപ്പോലീത്തയായി നിയമിതനാകുന്നു.
  • സെപ്റ്റംബര്‍ 10, 1786: കരിയാട്ടി പിതാവ് കാലം ചെയ്യുന്നു. പാറേമ്മാക്കല്‍ തോമാക്കത്തനാര്‍, ഒത്തിരി എതിര്‍പ്പുകള്‍ ഏറ്റുവാങ്ങിക്കൊണ്ട് കൊടുങ്ങല്ലൂര്‍ അതിരൂപതയുടെ ഗുബര്‍ണദോര്‍ ആയി സ്ഥാനമേല്‍ക്കുന്നു.
  • ഫെബ്രുവരി 1, 1787: അങ്കമാലി പടിയോല.
  • ഡിസംബര്‍ 30, 1822: മാര്‍ പൌലോസ് ഒ.പി. കൊടുങ്ങല്ലൂര്‍ മെത്രാപ്പോലീത്ത.
  • ഡിസംബര്‍ 20, 1823: മാര്‍ പൌലോസ് കൊല്ലത്തുള്ള ഒള്ളിക്കരിയില്‍ വച്ച് കാലം ചെയ്യുന്നു.
  • ഡിസംബര്‍ 22, 1823: മാര്‍ പൌലോസ് ചങ്ങനാശ്ശേരിയിലെ അതിരൂപത ദേവാലയത്തില്‍ അടക്കം ചെയ്യപ്പെടുന്നു.
  • ജൂണ്‍ 8, 1861: വൈദികനായ ചാവറ കുര്യാക്കോസ് ഏലിയാസ് സുറിയാനിക്കാരുടെ വികാരി ജനറാളായി നിയമിതനാകുന്നു.
  • 1865: മാര്‍ത്തോമാ നസ്രാണികളുടെ മേലുള്ള പൌരസ്ത്യ സുറിയാനി പാത്രിയാര്‍ക്കീസിന്റെ അധികാരം അസ്തമിയ്ക്കുന്നു.

[എഡിറ്റ്‌] നേതൃത്വം

കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതേയത്തില്‍ ആണ് ഈ സഭയുടെ തലവനും ശ്രേഷ്ഠ മെത്രാപ്പോലീത്തായും. എറണാകുളം-അങ്കമാലി അതിരൂപതയിലാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക കാര്യാലയം.

[എഡിറ്റ്‌] രൂപതകള്‍

ഇന്ന് ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ഒന്നാണ് സീറോ മലബാര്‍ സഭ. എന്നിരുന്നാലും, ഈ സഭയ്ക്ക് ഭരമേല്‍പ്പിക്കപ്പെട്ടിരിയ്ക്കുന്ന പ്രദേശം ഇന്ത്യയില്‍ (അതും തെക്കേ ഇന്ത്യയില്‍) ഒതുങ്ങിയിരിയ്ക്കുന്നു. ലോകത്തില്‍ ആകെമൊത്തം 26 സീറോ മലബാര്‍ രൂപതകളാണ് ഉള്ളത്; എന്നാല്‍ അതില്‍ 15 എണ്ണം മാത്രമേ ശ്രേഷ്ഠ മെത്രാപ്പോലീത്തായുടെ കീഴില്‍ വരുന്നുള്ളൂ. നേരിട്ട് മാര്‍പാപ്പായുടെ കീഴിലുള്ള മറ്റു രൂപതകളുടെ മേല്‍ ശ്രേഷ്ഠ മെത്രാപ്പോലീത്തായ്ക്കുള്ള സ്വാധീനം പരിമിതമാണ്.

[എഡിറ്റ്‌] അവലോകനം

  1. കേരള സംസ്കാര ദര്‍ശനം. പ്രൊഫ. കിളിമാനൂര്‍ വിശ്വംഭരന്‍. ജൂലായ്‌ 1990. ഏടുകള്‍ 31. കാഞ്ചനഗിരി ബുക്സ്‌ കിളിമനൂര്‍, കേരള
  2. മനോരമ ഇയര്‍ ബുക്ക്‌ 2006 പേജു 403. മനോരമ പ്രസ്സ്‌ കോട്ടയം