അയ്യന്‍‌കാളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിച്ച സാമൂഹിക പരിഷ്കര്‍ത്താക്കളില്‍ പ്രമുഖനായിരുന്നു അയ്യന്‍‌കാളി. സമൂഹത്തില്‍ നിന്നു ബഹിഷ്കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടിയാണ് അയ്യന്‍‌കാളി പോരാടിയത്. പുലയസമുദായാംഗമായിരുന്ന അദ്ദേഹം സംഘാടനവും ശക്തിപ്രകടനവും വഴി സഞ്ചാരസ്വാതന്ത്ര്യം അനുവദിപ്പിച്ച് ശ്രദ്ധേയനായി. 1905-ല്‍ സാധുജന പരിപാലന യോഗം രൂപീകരിച്ചതോടെ ഹരിജനങ്ങളുടെ അനിഷേധ്യനേതാവായിമാറി.

ഉള്ളടക്കം

[എഡിറ്റ്‌] ജനനം, ബാല്യം

തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര്‍ എന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍ 1863 ഓഗസ്റ്റ് 28നാണ് (കൊല്ലവര്‍ഷം 1039, ചിങ്ങം 14) അയ്യന്‍‌കാളി ജനിച്ചത്. അച്ഛന്‍ പെരുങ്കാട്ടുവിള വീട്ടില്‍ അയ്യന്‍. അമ്മ മാല. കുട്ടിക്കാലത്ത് കാളി എന്ന വിളിക്കപ്പെട്ടിരുന്ന അദ്ദേഹം പിന്നീട് അയ്യന്‍‌കാളിയായി. എഴുത്തും വായനയും നിഷേധിക്കപ്പെട്ട പുലയ സമുദായത്തിലായിരുന്നു അയ്യന്‍‌കാളി ജനിച്ചുവീണത്. പറയര്‍‍, പുലയര്‍ തുടങ്ങിയ അധഃസ്ഥിതര്‍ക്ക് തിരുവതാംകൂറിലും കേരളത്തിന്റെ ഇതരഭാഗങ്ങളിലും പാടത്തു പണിയെടുക്കുന്ന കന്നിന്റെ വിലയേ ജന്മിമാര്‍ കല്പിച്ചു നല്‍കിയുരുന്നുള്ളൂ. ദാരിദ്ര്യവും അവഗണനയും അപമാനങ്ങളും മാത്രമായിരുന്നു കാളിയുടെ മാതാപിതാക്കളുടെയും മറ്റു സമുദായാംഗങ്ങളുടെയും സമ്പാദ്യം. സ്വസമുദായത്തിന്റെ അധഃകൃത ചുറ്റുപാടുകള്‍ ആ മനസിനെ അസ്വസ്ഥമാക്കി.

[എഡിറ്റ്‌] അധ:കൃതരുടെ കഷ്ടപ്പാടുകള്‍

ജന്മിമാരുടെ നെല്ലറകള്‍ നിറയ്ക്കാന്‍ അഹോരാത്രം പണിയെടുക്കുക എന്നതു മാത്രമായിരുന്നു കേരളത്തിലെ അന്നത്തെ സാമൂഹിക വ്യവസ്ഥിതി അധ:സ്ഥിതര്‍ക്കു കല്പിച്ചു നല്‍കിയ ധര്‍മ്മം. പാടത്തു പണിയെടുത്തുവരുമ്പോള്‍ മണ്ണില്‍ കുഴികുത്തി അതില്‍ ഇലവച്ചായിരുന്നു ഇവര്‍ക്കു ഭക്ഷണം നല്‍കിയിരുന്നത്. പൊതുസ്ഥലങ്ങളിലെല്ലാം പ്രവേശനം നിഷേധിക്കപ്പെട്ടു. അധ:സ്ഥിതര്‍ രോഗബാധിരായാല്‍ ഡോക്ടര്‍മാര്‍ തൊട്ടുപരിശോധിക്കില്ല; ഗുളികകള്‍ എറിഞ്ഞുകൊടുക്കും. ഇപ്രകാരം ഭീകരമായ ബഹിഷ്കരണങ്ങളാല്‍ ദുരിതപൂര്‍വമായിരുന്നു അയ്യന്‍‌കാളി ഉള്‍പ്പെടുന്ന അധ:സ്ഥിതരുടെ ജീ‍വിതം. ഇവയ്ക്കു പുറമേ ജാതിയുടെ അടയാളമായ കല്ലുമാലകള്‍ കഴുത്തിലണിഞ്ഞു നടക്കാനും അവര്‍ നിര്‍ബന്ധിതരായി. അരയ്ക്കു മുകളിലും മുട്ടിനുതാഴെയും വസ്ത്രം ധരിക്കുവാനും അന്നത്തെ അയിത്താചാരങ്ങള്‍ പിന്നോക്ക ജനവിഭാഗങ്ങളെ അനുവദിച്ചില്ല.

[എഡിറ്റ്‌] സാമൂഹിക വിപ്ലവത്തിലേക്ക്

[എഡിറ്റ്‌] സമരത്തീച്ചൂളയില്‍

ചുറ്റുംനടമാടിയ ഉച്ചനീചത്വങ്ങള്‍ക്കെതിരെ അധ:സ്ഥിതരുടെ ഇടയില്‍ നിന്നും ആദ്യമുയര്‍ന്ന സ്വരമായിരുന്നു അയ്യന്‍‌കാളിയുടേത്. സ്വസമുദായത്തില്‍നിന്നുതന്നെ ഉയര്‍ന്ന എതിര്‍പ്പുകള്‍ അവഗണിച്ച് മുപ്പതാം വയസില്‍ കിരാത നിയമങ്ങള്‍ക്കെതിരെ അദ്ദേഹം പോരിനിറങ്ങി. തുടക്കത്തില്‍ അദ്ദേഹം ഏകനായിരുന്നു. പിന്നീട് ഏതാനും യുവാക്കളെ സംഘടിപ്പിച്ചു. ജന്മികളുടെ തടിമിടുക്കിനോടു മല്ലിടാന്‍ കായികാഭ്യാസിയെ കൊണ്ടുവന്ന് അടിതടകള്‍ പരിശീലിപ്പിച്ചു. തന്റെ കൂടെയുള്ളവരെ ഒരേറ്റുമുട്ടലിനു സജ്ജമാക്കുകയായിരുന്നു അയ്യന്‍‌കാളി.

[എഡിറ്റ്‌] രാജകീയ യാത്ര

വിശേഷ വസ്ത്രങ്ങളിഞ്ഞ് വില്ലുവണ്ടിയിലായിരുന്നു അക്കാലത്തെ പ്രമാണിമാരുടെ സഞ്ചാരം. ഇവരുടെ യാത്രക്കിടയില്‍ ചെന്നുപെടുന്ന കീഴാളര്‍ വഴിമാറി നടക്കേണ്ടിയിരുന്നു. ഈ ഗര്‍വിനെ അതേ നാണയത്തില്‍ നേരിടാന്‍ അയ്യന്‍‌കാളി തീരുമാനിച്ചു. അദ്ദേഹം ഒരു കാളവണ്ടിവാങ്ങി, മുണ്ടും മേല്‍മുണ്ടും വെള്ള ബനിയനും തലപ്പാവും ധരിച്ച്, പൊതുവീഥിയിലൂടെ സാഹസിക യാത്രനടത്തി. ആവേശഭരിതരായ അനുയായികള്‍ അദ്ദേഹത്തിന് അകമ്പടി സേവിച്ചു. സ്വന്തം സമുദായത്തിലുള്ളവര്‍ ആദരപൂര്‍വം അദ്ദേഹത്തെ അയ്യന്‍‌കാളി യജമാനന്‍ എന്നുവിളിക്കുവാന്‍ തുടങ്ങി.

[എഡിറ്റ്‌] ഏറ്റുമുട്ടലുകള്‍

അയ്യന്‍‌കാളിയുടെ നടപടികളെ സ്വാഭിവകമായും ജന്മിമാര്‍ ധിക്കാരമായിക്കണ്ടു. അദ്ദേഹത്തെയും കൂട്ടരെയും എങ്ങനെയും അടിച്ചൊതാക്കാനായിരുന്നു പിന്നീടവരുടെ ശ്രമം. 1898-99 കാലഘട്ടങ്ങളില്‍ ബാലരാമപുരം, കഴക്കൂട്ടം, കണിയാപുരം തുടങ്ങി അയ്യന്‍‌കാളിയുടെ സ്വാധീനമേഖലകളിലെല്ലാം മാടമ്പികളുമായി ശക്തമായ ഏറ്റുമുട്ടലുകളുണ്ടായി. തെരുവുകളില്‍ അധ:സ്ഥിതരുടെ ചോരയൊഴുകിയെങ്കിലും സ്വസമുദായത്തിലും ഇതര അധഃസ്ഥിത ജനവിഭാഗങ്ങള്‍ക്കിടയിലും അയ്യന്‍‌കാളി ആരാധ്യ പുരുഷനായി.

[എഡിറ്റ്‌] കര്‍ഷകത്തൊഴിലാളി സമരം

തിരുവിതാംകൂറില്‍ കര്‍ഷകത്തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചത് അയ്യന്‍‌കാളിയായിരുന്നു. തൊഴിലാളികളെ മനുഷ്യരായി അംഗീകരിക്കാന്‍ മടിച്ച ജന്മിമാരുടെ പാടശേഖരങ്ങളില്‍ അധ:സ്ഥിത വിഭാഗങ്ങളില്‍പ്പെട്ടവര്‍ പണിക്കിറങ്ങിയില്ല. തുടക്കത്തില്‍ സ്വയം കൃഷിയിറക്കി പിടിച്ചുനില്‍ക്കാന്‍ മാടമ്പിമാര്‍ ശ്രമിച്ചെങ്കിലും അതു പരാജയമായി. ഒടുവില്‍ പ്രതികാരബുദ്ധിയോടെ അവര്‍ പാടങ്ങള്‍ തരിശിട്ടു. തൊഴിലില്ലാതെ കര്‍ഷകത്തൊഴിലാളികള്‍ ദുരിതക്കയത്തിലായി. എന്നാല്‍ മാടമ്പിമാര്‍ക്കെതിരെയുള്ള സമരത്തില്‍നിന്നും പിന്‍‌വലിയാന്‍ അവര്‍ കൂട്ടാക്കിയില്ല. ഒടുവില്‍ ജന്മിമാര്‍ കീഴടങ്ങി. തൊഴില്‍ ചെയ്യുന്നവരുടെ അവകാശങ്ങള്‍ ഒരു പരിധിവരെ അംഗീകരിക്കപ്പെട്ടതോടെ 1905-ല്‍ സമരം ഒത്തുതീര്‍പ്പായി. അയ്യന്‍‌കാളിയുടെ നേതൃത്വത്തില്‍ നടത്തിയ ചരിത്രപ്രസിദ്ധമായ ഈ പണിമുടക്കു സമരമാണ് പിന്നീടു കേരളത്തിലുടനീളം കര്‍ഷത്തൊഴിലാളി മുന്നേറ്റത്തിനു ഊര്‍ജ്ജം പകര്‍ന്നതെന്നു സാമൂഹിക ഗവേഷകര്‍ വിലയിരുത്തുന്നു.

[എഡിറ്റ്‌] സ്ത്രീകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനം

ജാതീയമായ ഉച്ചനീചത്തങ്ങളുടെ ഭാഗമായി അധ:സ്ഥിത സ്ത്രീകള്‍ മാ‍റുമറച്ചുകൂടാ എന്നൊരു വിചിത്ര നിയമം കേരളത്തില്‍ നിലനിന്നിരുന്നു. കര്‍ഷത്തൊഴിലാളി സമരത്തില്‍ നിന്നും ലഭിച്ച ഊര്‍ജ്ജവുമായി അയ്യന്‍‌കാളി ഈ അനീതിക്കെതിരെ പോരാടാനുറച്ചു. തന്റെ ജാതിയിലുള്ള സ്ത്രീകള്‍ മുലക്കച്ചയണിഞ്ഞു നടക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. അടിമത്വത്തിന്റെ അടയാളമായി കഴുത്തില്‍ കല്ലുമാലയും കാതില്‍ ഇരുമ്പുവളയങ്ങളും ധരിക്കണമെന്നുമുള്ള ജാതിശാസനകളെ ധിക്കരിക്കാനദ്ദേഹം ആവശ്യപ്പെട്ടു. അയിത്താചരണത്തിന്റെ വക്താക്കള്‍ ഇതു ധിക്കാരമായി കരുതി. അയ്യന്‍‌കാളിയെ അനുസരിച്ച സാധുജനങ്ങളെ അവര്‍ വേട്ടയാടി. അധ:സ്ഥിത സ്ത്രീകളുടെ മുലക്കച്ചകള്‍ മാടമ്പിമാര്‍ വലിച്ചുകീറി. ചെറുത്തു നിന്നവരുടെ മുലകള്‍ അറുത്തുകളഞ്ഞു. പിതാവിന്റെയും സഹോദരങ്ങളുടെയും മുന്നിലിട്ട് ഭീകരമായി മര്‍ദ്ദിച്ചു. കൊല്ലാം ജില്ലയിലെ പെരിനാട്ടായിരുന്നു ഇത്തരത്തില്‍ ഏറ്റവും ക്രൂരമായ മര്‍ദ്ദനമുറകള്‍ അരങ്ങേറിയത്.

സവര്‍ണ്ണരുടെ കിരാതപ്രവര്‍ത്തനങ്ങള്‍ ഏറിയപ്പോള്‍ മര്‍ദ്ദിത ജനവിഭാഗങ്ങള്‍ ഉണര്‍ന്നു. അവര്‍ പ്രത്യാക്രമണത്തിനു തയാറായി. തിരുവതാംകൂറിലെ വിവിധ പ്രദേശങ്ങള്‍ കലാപഭൂമികളായി.

രക്തച്ചൊരിച്ചില്‍ ഭീകരമായതിനെത്തുടര്‍ന്ന് ജനവിഭാഗങ്ങള്‍ കൊല്ലത്തെ പീരങ്കി മൈതാനത്തു സമ്മേളിക്കാന്‍ അയ്യന്‍‌കാളി ആഹ്വാനം ചെയ്തു. ആക്രമണത്തെത്തുടര്‍ന്ന് നാടും വീടും വിട്ടവര്‍ ഈ സമ്മേളന വേദിയിലേക്കിരച്ചെത്തി. 1915-ല്‍ നടന്ന ചരിത്ര പ്രസിദ്ധമായ ഈ മഹാസഭയില്‍വച്ച് ജാതീയതയുടെ അടയാളമായ കല്ലുമാല അറുത്തെറിയുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. സാധുജനങ്ങളുടെ ഈ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ ഉയര്‍ന്ന ജാതിക്കാര്‍ മാനിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അയ്യന്‍‌കാളിയുടെ ആഹ്വാനം കേട്ട സ്ത്രീകള്‍ ആവേശത്തോടെ കല്ലുമാലകള്‍ അറുത്തുമാറ്റി. കീഴാള ജനവിഭാഗങ്ങള്‍ നടത്തിയ വിപ്ലവകരമായ സാമൂഹിക മുന്നേറ്റമായിരുന്നു ഇത്.


സംശോധക ഗ്രന്ഥങ്ങള്‍

  • “അയ്യന്‍‌കാളി” ജീവചരിത്രം - ടി.എച്ച്.പി. ചെന്താരശേരി
  • “വിഴിഞ്ഞം എന്ന രാജധാനി” - കാട്ടാക്കട ദിവാകരന്‍, മലയാളം വാരിക ലേഖനം ജൂണ്‍ 22, 2002
  • “ചരിത്രത്തിന്റെ വില്ലുവണ്ടിയില്‍ വന്ന അയ്യങ്കാളി” - ആറന്മുള ശശി, കേരള കൌമുദി ലേഖനം, ഓഗസ്റ്റ് 26, 2006
ഇതര ഭാഷകളില്‍