സി.എച്ച്. മുഹമ്മദ്കോയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Enlarge

മുസ്ലീം ലീഗിന്റെ കേരളത്തിലെ ഏക മുഖ്യമന്ത്രിയായിരുന്നു സി.എച്ച്. മുഹമ്മദ് കോയ. ഒരു കഴിവുറ്റ ഭരണാധികാരിയും പ്രശസ്തനായ പത്രപ്രവര്‍ത്തകനും ഒരു ഡസനിലേറെ പുസ്തകങ്ങളുടെ കര്‍ത്താവും പ്രശസ്ത വാഗ്മിയും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു അദ്ദേഹം. കോഴിക്കോട് സര്‍വകലാശാല സ്ഥാപിച്ചത് സി.എച്ചിന്റെ പരിശ്രമങ്ങള്‍ മൂലമാണ്.

ഒരു സാധാരണ കുടുംബത്തിലാണ് സി.എച്ച്. ജനിച്ചത്. 1967-ലെ ഇ.എം.എസ്സ് മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മന്ത്രിയെന്ന നിലയില്‍ പല പുരോഗമനാശയങ്ങളും അദ്ദേഹം നടപ്പിലാക്കി. കേരളത്തിലെ കുട്ടികള്‍ക്ക് 10‌ാം ക്ലാസുവരെ വിദ്യാഭ്യാസം സൌജന്യമാക്കിയത് സി.എച്ച് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ്.

മുസ്ലീം പെണ്‍കുട്ടികള്‍ക്ക് ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന് സ്കോളര്‍ഷിപ്പ് അദ്ദേഹം ഏര്‍പ്പെടുത്തി.വിദ്യാഭ്യാസപരമായി പിന്നോക്കം നിന്ന മുസ്ലീം സമുദായത്തെ വിദ്യാഭ്യാസത്തിലേക്ക് ആകര്‍ഷിക്കാന്‍ അദ്ദേഹം പ്രാഥമിക വിദ്യാലയങ്ങളില്‍ അറബി ഭാഷ ഒരു വിഷയമാക്കി. പല അറബി അദ്ധ്യാപകര്‍ക്കും ഇതുമൂലം സര്‍ക്കാര്‍ ജോലി ലഭിച്ചു. മുസ്ലീം സമുദായത്തില്‍ നിന്ന് ഒട്ടേറെ വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിലേക്ക് ആകര്‍ഷിക്കാന്‍ സി.എച്ച്. ഇന്റെ ഈ നീക്കങ്ങള്‍ക്കു കഴിഞ്ഞു.

വിദ്യാഭ്യാസ സംവരണത്തിന്റെ വക്താവായിരുന്നു സി.എച്ച്. മുസ്ലീം സമുദായത്തെ ഒ.ബി.സി. പട്ടികയില്‍ ഉള്‍പ്പെടുത്തിയത് സി.എച്ച്. ഇന്റെ ശ്രമങ്ങളുടെ ഫലമായാണ്. സെനറ്റ്, സിന്‍ഡിക്കേറ്റ്, അക്കാദമിക് കൌണ്‍സില്‍ എന്നീ സ്ഥാ‍പനങ്ങളില്‍ സര്‍വകലാശാലാ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം നിലവില്‍ വരുത്തിയത് സി.എച്ച്. ആണ്. മലപ്പുറം ജില്ല രൂപീകരിച്ചതിന്റെ പിന്നിലെ പ്രേരകശക്തിയും സി.എച്ച്. ആയിരുന്നു.

കോഴിക്കോട് സര്‍വകലാശാല രൂപീകരിച്ചത് സി.എച്ച്.ഇന്റെ അശ്രാന്ത ശ്രമങ്ങളുടെ ഫലമായാണ്. കോഴിക്കോടിലെ ഒരു ഓണംകേറാമൂലയെ സര്‍വകലാശാല ആസ്ഥാനമായി തിരഞ്ഞെടുത്തതുവഴി ആ സ്ഥലത്തിന്റെ പുരോഗതിക്കും സി.എച്ച് വഴിതെളിച്ചു.

കേരളത്തിലെ മുസ്ലീം സമുദായത്തെ ഇന്ത്യന്‍ ദേശീയതയുടെ മുഖ്യധാരയില്‍ കൊണ്ടുവന്നു എന്നതാണ് സി.എച്ച്. ഇന്റെ ഏറ്റവും വലിയ സംഭാവന. ഒരു നല്ല വാഗ്മി എന്ന പേരുസമ്പാദിച്ച അദ്ദേഹത്തിന്റെ നര്‍മവും ചിന്താശകലങ്ങളും കലര്‍ന്ന പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ ആളുകള്‍ പാ‍തിരാവുവരെ കാത്തിരിക്കുമായിരുന്നു. കേരള നിയമസഭ സി.എച്ച്. ഇന്റെ പ്രസംഗങ്ങള്‍ സാകൂതം ശ്രവിച്ചിരുന്നു. 1967 മുതല്‍ 1972 വരെ ലോക്സഭാംഗമായിരുന്ന അദ്ദേഹം അവിടെയും തന്റെ മായാത്ത മുദ്ര പതിപ്പിച്ചു.

മുസ്ലീം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയില്‍ അദ്ദേഹം ലേഖനങ്ങള്‍ എഴുതിയിരുന്നു. മുസ്ലീം സമുദായത്തിന്റെ ആവശ്യങ്ങള്‍ക്കുവേണ്ടി ചന്ദ്രികയിലൂടെ അദ്ദേഹം ശബ്ദിച്ചു. പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ യാത്രാവിവരണങ്ങള്‍ പ്രശസ്തമാണ്.

56-‌ാമത്തെ വയസ്സില്‍ അദ്ദേഹം അന്തരിച്ചു.


കേരളത്തിലെ മുഖ്യമന്ത്രിമാര്‍

ഇ എം എസ്‌ നമ്പൂതിരിപ്പാട്‌പട്ടം താണുപിള്ളആര്‍ ശങ്കര്‍സി.അച്യുതമേനോന്‍കെ കരുണാകരന്‍ഏ കെ ആന്‍റണിപി.കെ.വാസുദേവന്‍‌ നായര്‍സി.എച്ച്. മുഹമ്മദ്കോയഇ.കെ.നയനാര്‍‍ഉമ്മന്‍ ചാണ്ടിവി.എസ്. അച്യുതാനന്ദന്‍