ഗുല്‍സാരിലാല്‍ നന്ദ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Enlarge

ഗുല്‍‌സാരിലാല്‍ നന്ദ രണ്ടുതവണ ഇന്ത്യയുടെ താത്കാലിക പ്രധാനമന്ത്രിയായിരുന്നു. (1964-ല്‍ നെഹ്റുവിന്റെ മരണത്തിനുശേഷവും 1966-ല്‍ ലാല്‍ബഹദൂര്‍ ശാസ്ത്രിയുടെ മരണത്തിനുശേഷവും). രണ്ടു തവണയും അദ്ദേഹത്തിന്റെ പ്രധാനമന്ത്രിപദം കോണ്‍ഗ്രസ് ഒരു പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതു വരെ ഒരു മാസത്തില്‍ താഴെയേ നീണ്ടുനിന്നുള്ളൂ.

ഉള്ളടക്കം

[എഡിറ്റ്‌] ബാല്യം, യൌവനം

അദ്ദേഹം 1898 ജൂലൈ 4 ന് അവിഭക്ത പഞ്ചാബിലെ സിയാല്‍കോട്ടില്‍ ജനിച്ചു. ഇന്ന് ഈ സ്ഥലം പാക്കിസ്ഥാനിലെ പഞ്ചാബിലാണ്. അദ്ദേഹം ലാഹോര്‍‍, ആഗ്ര, അലഹബാദ് എന്നീ സ്ഥലങ്ങളിലായി തന്റെ വിദ്യാഭ്യാ‍സം പൂര്‍ത്തിയാക്കി. അലഹബാദ് സര്‍വകലാശാലയില്‍ ഒരു ഗവേഷണവിദ്യാര്‍ത്ഥിയായിരിക്കേ അദ്ദേഹം 1920 മുതല്‍ 1921 വരെ തൊഴില്‍ പ്രശ്നങ്ങളെക്കുറിച്ച് ഗവേഷണം നടത്തി. 1921-ല്‍ ബോംബെ നാഷണല്‍ കോളെജില്‍ അദ്ദേഹം ധനശാസ്ത്ര പ്രൊഫസറായി ജോലിക്കുചേര്‍ന്നു. 1922-ല്‍ അദ്ദേഹം അഹമ്മദാബാദ് ടെക്സ്റ്റൈല്‍ തൊഴിലാളി സംഘടനയുടെ സെക്രട്ടറിയായി. 1946 വരെ അദ്ദേഹം ആ സ്ഥാനത്തു തുടര്‍ന്നു.

1921-ല്‍ അദ്ദേഹം നിസ്സഹകരണ പ്രസ്ഥാനത്തില്‍ ചേര്‍ന്ന് തന്റെ സ്വാതന്ത്ര്യസമര ജീവിതത്തിനു തുടക്കം കുറിച്ചു. അദ്ദേഹം സത്യാഗ്രഹത്തിനു 1932, 1942, 1944 എന്നീ വര്‍ഷങ്ങളില്‍ ജയിലില്‍ കിടന്നിട്ടുണ്ട്.

[എഡിറ്റ്‌] രാഷ്ട്രീയ ജീവിതം

ഗുല്‍സാരിലാല്‍ നന്ദ 1937-ല്‍ ബോംബെ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം 1937 മുതല്‍ 1939 വരെ ബോംബെ സര്‍ക്കാരില്‍ തൊഴില്‍, എക്സൈസ് എന്നീ വകുപ്പുകളുടെ നിയമസഭാ സെക്രട്ടറിയായിരുന്നു. 1946 മുതല്‍ 1950 വരെ ബോംബെ നിയമസഭയില്‍ തൊഴില്‍ മന്ത്രിയായിരുന്ന അദ്ദേഹം ബോംബെ നിയമസഭയില്‍ തൊഴില്‍തര്‍ക്ക ബില്‍ വിജയകരമായി അവതരിപ്പിച്ചു. അദ്ദേഹം കസ്തൂര്‍ബ മെമ്മോറിയല്‍ ട്രസ്റ്റിന്റെ ഖജാന്‍‌ജി, ഹിന്ദുസ്ഥാന്‍ മസ്ദൂര്‍ സേവക് സംഘിന്റെ സെക്രട്ടറി, ബോംബെ ഹൌസിംഗ് ബോര്‍ഡിന്റെ അദ്ധ്യക്ഷന്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. അദ്ദേഹം ദേശീയ ആസൂത്രണ കമ്മീഷന്റെ അംഗമായിരുന്നു. ഇന്‍ഡ്യന്‍ നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി.) രൂപീകരിക്കുന്നതില്‍ അദ്ദേഹം ഒരു വലിയ പങ്കു വഹിച്ചു. ഐ.എന്‍.ടി.യു.സി.യുടെ അദ്ധ്യക്ഷനായിരുന്നു.

1947-ല്‍ ജനീവയില്‍ നടന്ന അന്താരാഷ്ട്ര തൊഴില്‍ സമ്മേളനത്തില്‍ അദ്ദേഹം ഇന്ത്യാ സര്‍ക്കാരിനെ പ്രതിനിധീകരിച്ചു. ഈ സമ്മേളനം അദ്ദേഹത്തെ ‘ഫ്രീഡം ഓഫ് അസോസിയേഷന്‍ കമ്മിറ്റി’ യുടെ അംഗമായി തിരഞ്ഞെടുത്തു. ഈ കമ്മിറ്റിയുടെ ഭാഗമായി തൊഴിലാളി പാര്‍പ്പിടങ്ങളുടെ അവസ്ഥയെക്കുറിച്ചു പഠിക്കാന്‍ അദ്ദേഹം സ്വീഡന്‍, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലാന്റ്, ബെല്‍ജിയം, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.

മാര്‍ച്ച് 1950-ല്‍ അദ്ദേഹം ആസൂത്രണ കമ്മീഷന്റെ ഉപാദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. 1951 സെപ്തംബറില്‍ അദ്ദേഹം ഇന്ത്യാ സര്‍കാരിലെ ആസൂത്രണ മന്ത്രിയായി. ജലസേചന, ഊര്‍ജ്ജവകുപ്പുകളും അദ്ദേഹത്തിന്റെ കീഴിലായിരുന്നു. അദ്ദേഹം 1952-ല്‍ അദ്ദേഹം ബോംബെയില്‍ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പിനുശേഷം ആസൂത്രണ, ജലസേചന, ഊര്‍ജ്ജവകുപ്പുകള്‍ അദ്ദേഹത്തിനു വീണ്ടും ലഭിച്ചു. സിംഗപ്പൂരില്‍ 1955-ല്‍ നടന്ന ‘പ്ലാന്‍ കണ്‍സല്‍ട്ടേട്ടീവ് കമ്മിറ്റി’യിലും 1959-ല്‍ ജനീവയില്‍ നടന്ന അന്താരാഷ്ട്ര തൊഴില്‍ സമ്മേളനത്തിലും അദ്ദേഹം അദ്ദേഹം ഇന്ത്യന്‍ പ്രതിനിധിസംഘത്തെ നയിച്ചു.

അദ്ദേഹം 1957-ല്‍ വീണ്ടും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പിനുശേഷം അദ്ദേഹം തൊഴില്‍, ജോലി (employment), ആസൂത്രണം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു. ആസൂത്രണ കമ്മീഷന്റെ ഉപാധ്യക്ഷനുമായിരുന്നു. 1959-ല്‍ അദ്ദേഹം പശ്ചിമജര്‍മനി, യുഗോസ്ലാവിയ, ആസ്ത്രിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.

1962-ല്‍ അദ്ദേഹം ഗുജറാത്തിലെ സബര്‍ക്കന്ത മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 1962-ല്‍ അദ്ദേഹം ‘സോഷ്യലിസ്റ്റ് ആക്ഷനുവേണ്ടിയുള്ള കോണ്‍ഗ്രസ് ഫോറം‘ രൂപീകരിച്ചു. 1962-63-ല്‍ അദ്ദേഹം തൊഴില്‍, ജോലി കാര്യ മന്ത്രിയായിരുന്നു. 1963 മുതല്‍ 1966 വരെ ആഭ്യന്തരമന്ത്രിയായിരുന്നു.

[എഡിറ്റ്‌] താല്‍കാലിക പ്രധാനമന്ത്രി

[എഡിറ്റ്‌] നെഹ്റുവിനു ശേഷം

നെഹ്റുവിന്റെ മരണത്തിനുശേഷം പാര്‍ട്ടി ഒരു പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ ഗുല്‍സാരിലാല്‍ നന്ദയെ പ്രധാനമന്ത്രിയാക്കാന്‍ കാബിനറ്റ് മന്ത്രിമാര്‍ തീരുമാനിച്ചു.

[എഡിറ്റ്‌] ലാല്‍ ബഹദൂര്‍ ശാസ്ത്രിക്കു ശേഷം

ലാല്‍ ബഹദൂര്‍ ശാസ്ത്രി താഷ്കെന്റില്‍വെച്ച് 1966-ല്‍ മരണമടഞ്ഞപ്പോള്‍ അദ്ദേഹം വീണ്ടും താല്‍കാലിക പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഭരണകാലത്ത് പുതിയ പരിഷ്കാരങ്ങള്‍ ഒന്നും നടപ്പാക്കിയില്ല എങ്കിലും രണ്ടു യുദ്ധങ്ങള്‍ക്കുശേഷമുള്ള അദ്ദേഹത്തിന്റെ ഭരണകാലം രാജ്യരക്ഷാ കാഴ്ചപ്പാടില്‍ നിന്നുനോക്കുമ്പോള്‍ ഗൌരവതരമാണ്. നെഹ്റുവിന്റെ മരണം ചൈനയുമായുള്ള 1962-ലെ യുദ്ധം കഴിഞ്ഞ് രണ്ടുവര്‍ഷത്തിനുശേഷമായിരുന്നു. ശാസ്ത്രിയുടെ മരണം പാകിസ്ഥാനുമായുള്ള 1965-ലെ യുദ്ധം കഴിഞ്ഞ് അല്പകാലത്തിനുശേഷമായിരുന്നു.

[എഡിറ്റ്‌] മറ്റു വിവരങ്ങള്‍

അദ്ദേഹം ഒരു തികഞ്ഞ ഗാന്ധിയനായിരുന്നു. അദ്ദേഹത്തിന് ഇന്ത്യാ സര്‍ക്കാര്‍ ഭാരതരത്നം പുരസ്കാരം സമ്മാനിച്ചു.

[എഡിറ്റ്‌] പുറത്തുനിന്നുള്ള കണ്ണികള്‍


ഇന്ത്യയുടെ പ്രധാനമന്ത്രിമാര്‍

ജവഹര്‍ലാല്‍ നെഹ്‌റുഗുല്‍സാരിലാല്‍ നന്ദലാല്‍ ബഹാദൂര്‍ ശാസ്ത്രിഇന്ദിരാ ഗാന്ധിമൊറാര്‍ജി ദേശായിചരണ്‍ സിംഗ്രാജീവ് ഗാന്ധിവി പി സിംഗ്ചന്ദ്രശേഖര്‍പി വി നരസിംഹ റാവുഎ ബി വാജ്‌പേയിഎച്ച് ഡി ദേവഗൌഡഐ കെ ഗുജ്റാള്‍മന്‍മോഹന്‍ സിംഗ്

ഇതര ഭാഷകളില്‍