ട്വന്റി 20 ക്രിക്കറ്റ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇരുപത്‌ ഓവര്‍ മാത്രമുള്ള ക്രിക്കറ്റ് കളിയാണ്‌ ട്വന്റി 20 ക്രിക്കറ്റ്‌. തനതു രീതിയിലുള്ള വണ്‍ഡേ ക്രിക്കറ്റ്‌ ബോറാകുന്നോ എന്നു തോന്നിത്തുടങ്ങിയപ്പോള്‍ ഇംഗ്ലണ്ട്‌ ആന്‍ഡ്‌ വെയിത്സ്‌ ക്രിക്കറ്റ്‌ ബോര്‍ഡാണ്‌ കളിയുടെ കരുത്തു ചോരാതെ 20 ഓവറില്‍ ഒതുക്കുന്ന ട്വന്റി 20 ക്രിക്കറ്റിനു രൂപം നല്‍കിയത്‌. 50 ഓവര്‍ ക്രിക്കറ്റില്‍ ഫീല്‍ഡിങ്ങ്‌ നിയന്ത്രണമുള്ള ആദ്യ 15 ഓവര്‍ കഴിഞ്ഞാല്‍ 40-ാ‍ം ഓവര്‍ വരെ കളി ബോറാണെന്ന ക്രിക്കറ്റ്‌ പ്രേമികളുടെ അഭിപ്രായത്തെത്തുടര്‍ന്നായിരുന്നു ഇത്‌. 90% മത്സരങ്ങളിലും കളി ഏതു വഴിക്കു പോകുമെന്ന്‌ മുന്‍കൂട്ടി അറിയാനാകുമെന്നതിനാല്‍ ഗ്യാലറികളെ ഇംഗ്ലീഷുകാര്‍ ഉപേക്ഷിക്കാന്‍ തുടങ്ങിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

അമ്പത്‌ ഓവര്‍ മത്സരങ്ങളില്‍ നിന്ന്‌ ചെറിയ വ്യത്യാസങ്ങളാണ്‌ ട്വന്റി 20ക്കുള്ളത്‌. മൂന്നു മണിക്കൂറിനുള്ളില്‍ ഇടപാടു തീരുമെന്നതാണു പ്രധാന കാര്യം. 75 മിനിറ്റു വീതമുള്ള ഇന്നിങ്ങ്സുകളാണ്‌ ടീമുകള്‍ കളിക്കുക. ആദ്യ പന്തില്‍ത്തന്നെ അടി തുടങ്ങണം.

നോബോള്‍ എറിഞ്ഞാല്‍ ബാറ്റിങ്ങ്‌ ടീമിന്‌ കിട്ടുക രണ്ട്‌ റണ്‍സാണ്‌. മാത്രമല്ല, അടുത്ത പന്ത്‌ ഫ്രീ ഹിറ്റ്‌. അതായത്‌ ഈ പന്തില്‍ ബാറ്റ്സ്മാനെ പുറത്താക്കാന്‍ സാധാരണ നോബോളിലേതു പോലെ റണ്ണൌട്ട്‌ മാത്രമേ വഴിയുള്ളൂ. ഒരു ബോളര്‍ക്ക്‌ നാല്‌ ഓവര്‍ മാത്രമാണു ലഭിക്കുക. 75 മിനിറ്റിനുള്ളില്‍ ഓവറുകള്‍ തീര്‍ന്നില്ലെങ്കില്‍ പിന്നീടെറിയുന്ന ഓരോ ഓവറിനും ആറ്‌ എക്സ്ട്രാ റണ്‍സ്‌ വീതം ബാറ്റിങ്ങ്‌ ടീമിനു കിട്ടും. ഏതെങ്കിലും ടീം സമയം കളയുന്നുവെന്ന്‌ അംപയര്‍ക്കു തോന്നിയാല്‍ അഞ്ചു പെനല്‍റ്റി റണ്‍സ്‌ എതിര്‍ ടീമിനു കൊടുക്കാം.