തിരുമൂഴിക്കുളം ക്ഷേത്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ പ്രസിദ്ധമായ ലക്ഷ്മണ ക്ഷേത്രമാണ് തിരുമൂഴിക്കുളം ലക്ഷ്മണപെരുമാള്‍ ക്ഷേത്രം. എറണാക്കുളം ജില്ലയുടെ വടക്കേയറ്റം ആലുവായ്ക്കും മാളയ്ക്കുമിടയില് മൂഴിക്കുളം ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ലക്ഷ്മണന്റെ പൂര്‍ണ്ണ പ്രതിഷ്ഠയോടെ പ്രധാന ദേവനായി ആരാധിക്കുന്ന ഈ ക്ഷേത്രം പുരാതന കാലം മുതല്ക്കുതന്നെ കേരളത്തില്‍ ആരാധിച്ചു പോരുന്ന 108 വൈഷ്ണവ ക്ഷേത്രങ്ങളില്‍ ഒന്നാണ്. ഈ ക്ഷേത്രങ്ങളില്‍ ലക്ഷ്മണ പ്രതിഷ്ഠ മൂഴിക്കുളം ക്ഷേത്രത്തില്‍ മാത്രമേയുള്ളു.
ഉള്ളടക്കം |
[തിരുത്തുക] പേരിനു പിന്നില്‍
മൂഴിക്കുളം ദേശം നിബിഡവനമായിരുന്നു. ഹരിത മഹര്‍ഷി ഇവിടെ വളരെ കാലം തപസ്സു ചെയ്ത് ഈ പ്രദേശത്തെ അനുഗ്രഹീതമാക്കി. തപസ്സില്‍ സം പ്രീതനായ മഹാവിഷ്ണു മഹര്‍ഷിക്ക് ദര്‍ശനം നല്‍കുകയും കലിയുഗത്തില്‍ ആത്മശാന്തിക്ക് വേണ്ടി ജനങ്ങള്‍ അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ വേദസാരരൂപത്തില്‍ ഉപദേശിച്ചരുളുകയും ചെയ്തു. മഹര്‍ഷിക്ക് ഉപദേശം ലഭിച്ചത് ഇവിടെ വച്ചായിരുന്നു. തിരുമൊഴിയുണ്ടായ കളം ‘തിരുമൊഴിക്കളം‘ കാലക്രമത്തില്‍ തിരുമൂഴിക്കുളമായി മാറി. മൊഴിക്ക് ‘വേദം’ എന്നും കളത്തിന് ‘സ്ഥലം‘ എന്ന അര്‍ത്ഥവും കൽപ്പിക്കുമ്പോള് ഈ പേരിനു കൂടുതല്‍ യുക്തി തോന്നും.
[തിരുത്തുക] ഐതിഹ്യം
വാക്കയിള്‍ കൈമള്‍ എന്ന നാട്ട്പ്രമാണിക്ക് നാല് കൃഷ്ണശിലാ വിഗ്രഹങ്ങള്‍ ലഭിക്കുകയും അവ എവിടെ എങ്ങിനെ പ്രതിഷ്ഠിക്കണം എന്നു പ്രശ്ന വിചാരം നടത്തുകയും ലക്ഷ്മണവിഗ്രഹം മൂഴിക്കുളത്ത് നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശമുണ്ടായി എന്നുമാണ് ഐതിഹ്യം. ദ്വാരകയില്‍ ശ്രീകൃഷ്ണന് പൂജിച്ചിരുന്ന ലക്ഷ്മണ വിഗ്രഹമാണ് ഈ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചത് എന്നാണ് വിശ്വാസം. ലക്ഷ്മണന് വിഷ്ണുതുല്യനായ അനന്തന്റെ അവതാരമായതിനാല്‍ സര്പ്പവിമുക്തമാണ് ഈ പരിസരം എന്നാണ് വിശ്വാസം. സര്‍പ്പ ബാധയേറ്റ മരണവും ഈ പ്രദേശത്ത് കുറവാണ് എന്നാണ് ഐതിഹ്യം. തമിഴ്വിശ്വാസികളുടെ നിഗമനം ചിത്രകൂടത്തില്‍ ശ്രീരാമന്റെ സഹചാരിയായ ലക്ഷ്മണന്റെ ഭാവമാണ് ഈ മൂര്‍ത്തിക്ക് എന്നാണ്. എന്നാല്‍ ഇന്ദ്രജിത്തിനെ വധിക്കാനായി കഠിനവ്രതമനായി കാലം കഴിക്കുന്ന ലക്ഷ്മണമൂര്തിയാണ് ക്ഷേത്രത്തിലെ ഉപാസനമൂര്‍ത്തി എന്ന് മറ്റൊരു വിശ്വാസമുണ്ട്.
[തിരുത്തുക] ചരിത്രം
ക്ഷേത്രനിര്‍മ്മാണം എന്നാണ് നടന്നത് എന്നു വ്യക്തമല്ലെങ്കിലും ചേറരാജാക്കന്മാരുടെ കാലത്ത് പ്രസക്തമായിരുന്ന ഈ ക്ഷേത്രത്തില്‍ നാലാം ശതകത്തില്‍ കുലശേഖരവര്‍മ്മന്‍ കൊടിമരം പ്രതിഷ്ഠിചതായും പിന്നീട് ഭാസ്കരവര്‍മ്മന്റെ കാലത്ത് ക്ഷേത്രം പുതുക്കി പണിതതായും ചരിത്രമുണ്ട്. 18-മ് ശതകം വരെ നില നിന്നിരുന്ന ഐശ്വര്യവും പ്രതാപവും ടിപ്പുവിന്റെ പടയോട്ടത്തോടെ നാശം സംഭവിച്ച് തുടങ്ങി. പൂജപോലും ഇല്ലാത്ത അവസ്ഥയിലെത്തുകയും ഗ്രാമീണരുടെ പ്രവര്‍ത്തനഫലമായി പൂജയും ഉത്സവവും പുനരാരംഭിക്കുകയും ചെയ്തു.
തിരുമൂഴിക്കുളം ദേശത്തിന്റെ ഗ്രാമക്ഷേത്രമായി ലക്ഷ്മണപെരുമാള്‍ ക്ഷേത്രം കണക്കാക്കപെടുന്നു. പ്രാചീന കേരളത്തില്‍ ഏറ്റവും അധികം തമിഴ് വൈഷ്ണവര്‍ ദര്‍ശനത്തിനു വന്നിരുന്ന ഒരു ക്ഷേത്രമാണിത്. ഈ ക്ഷേത്രത്തില്‍ വച്ച് എടുത്തിരുന്ന ക്ഷേത്ര സംബന്ധമായ തീരുമാണങ്ങള്‍ കേരളത്തിലെ മറ്റ് ക്ഷേത്രങ്ങള്‍ അംഗീകരിച്ചിരുന്നു. ഈ ക്ഷേത്രത്തിലെ ക്ഷേത്രസംബന്ധ നിയമാവലിയായിരുന്നു “മൂഴിക്കുളം കച്ചം”. സമസ്ത കേരളവും അംഗീകരിച്ച നിയമ സംഹിതയായി പരിഗണിച്ചിരുന്നു. ചേരസാമ്രാജ്യക്കാലത്തെ 4 പ്രധാന തളികളില്‍ മേല്‍ തളിയായി മൂഴിക്കുളം കണക്കാക്കപ്പെട്ടിരുന്നു. ദര്‍ശനത്തിനു വന്നിരുന്ന തമിഴ് വൈഷ്ണവര്‍ ധാരാളം സ്തുതിഗീതങ്ങള്‍ ലക്ഷ്മണപെരുമാളെ കുറിച്ച് രചിച്ചിട്ടുള്ളതായി പറയപ്പെടുന്നു. തമിഴ് കവിയായ നമ്മാള്‍വാരുടെ “പെരിയ തിരുവായ് മൊഴി” തിരുമൂഴിക്കുളത്തപ്പന്റെ മഹത്വം വ്യക്തമാക്കുന്ന ഒരു കൃതിയാണ്.
[തിരുത്തുക] പ്രതിഷ്ഠകള്‍
ലക്ഷ്മണന്റെ പൂര്‍ണ്ണ പ്രതിഷ്ഠയോടെ പ്രധാന ദേവനായി ആരാധിക്കുന്ന ഈ ക്ഷേത്രത്തില്‍ ലക്ഷ്മണനു പുറമെ അതേ ശ്രീകോവിലില്‍ തെക്കോട്ട് ദര്‍ശനമായി ശിവന്,ഗണപതി എന്നീ ശൈവ സാന്നിദ്ധ്യവും ശ്രീരാമന്,സീത,ഹനുമാന് എന്നീ വൈഷ്ണവ സാന്നിദ്ധ്യവും ഉണ്ട്. നാലമ്പലത്തില്‍ തെക്ക്പടിഞ്ഞാറായി ശാസ്താവും ഭഗവതിയും പൂജിക്കപ്പെടുന്നു. ക്ഷേത്രത്തില്‍ നാലമ്പലത്തിനു പുറത്ത് വടക്കേ ദിശയില്‍ ഗോശാലകൃഷ്ണന്റെ പ്രതിഷ്ഠയുണ്ട്.
[തിരുത്തുക] ദര്‍ശന ക്രമം
ക്ഷേത്രത്തില്‍ ദര്‍ശനത്തിന് ഒരു പ്രത്യേക ക്രമമുണ്ട്. കിഴക്കേ നടയിലൂടെ അകത്ത് കടന്ന് ലക്ഷ്മണസ്വാമിയെ വണങ്ങി ഗണപതി,ദക്ഷിണാമൂര്‍ത്തി, മറ്റ് ദേവതകള്‍ എന്നിവരെ തൊഴുത് വീണ്ടും ലക്ഷ്മണസ്വാമിയെ വണങ്ങണം. പ്രദക്ഷിണമായി വന്ന് ശാസ്താവിനേയും ഭഗവതിയേയും തൊഴണം. പിന്നീട് ഗോശാലകൃഷ്ണനെ വന്ദിക്കുക. എന്നിട്ട് കിഴക്കേ നടയില്‍ എത്തി വീണ്ടും ലക്ഷ്മണസ്വാമിയെ വണങ്ങുക. പൂജാതികര്‍മ്മങ്ങള്‍ക്ക് ജലം സംഭരിക്കുവാന്‍ ക്ഷേത്രത്തിനകത്തുതന്നെ ഒരു കിണര്‍ ഉണ്ട്. പതിവായി എതിര്‍ത്ത് പൂജ,ഉച്ചപൂജ,അത്താഴപൂജ എന്നീ മൂന്ന് പൂജകളും അനുബന്ധമായി മൂന്ന് ശ്രീബലിയും ഉണ്ട്.
[തിരുത്തുക] വഴിപാടുകള്‍
പട്ട്,മഞ്ഞള്‍പൊടി,വെള്ളി,പാല്പായസം എന്നിവ നേദിച്ച് പ്രാര്ത്തിച്ചാല് മംഗല്യഭാഗ്യം നല്കുന്ന ഭഗവതി ഊര്മ്മിളാദേവിയാണെന്ന് കരുതപ്പെടുന്നു. ഗണപതിയ്ക്ക് ഒറ്റയപ്പം നേദിച്ചാല്‍ സര്‍വ്വ വിഘ്നമാണ് ഫലമായി പറയപ്പെടുന്നത്. നാളികേരമടിക്കല്‍,അഷ്ഠാഭിഷേകം,നീലാഞ്ജനം,കറുകമാല,വെണ്ണ നിവേദ്യം എന്നീ മറ്റ് വഴിപാടുകളും ക്ഷേത്രത്തില്‍ ഉണ്ട്. ബ്രഹ്മരക്ഷസ്സിനുള്ള പൂജയും ഈ ക്ഷേത്രത്തില്‍ പ്രധാനമാണ്.
[തിരുത്തുക] പ്രധാന വിശേഷങ്ങള്‍
ക്ഷേത്രത്തില്‍ പ്രധാന വിശേഷം ക്ഷേത്രോത്സവം തന്നെയാണ്. മേടമാസം അത്തം കൊടിയേറി തിരുവോണനാള്‍ ആറാട്ടോടെ ക്ഷേത്രോത്സവം ആഘോഷിക്കുന്നു. ഈ ദിവസങ്ങളില്‍ നിത്യവും ശ്രീഭൂതബലിയുണ്ട്. ഉത്സവവേളകളില്‍ എല്ലാ കലാരൂപങ്ങളും അവതരിപ്പിക്കുമെങ്കിലും പ്രാധാന്യം കൂത്തിനാണ്. ധനു മാസത്തില്‍ തിരുവാതിരയും ധനു 14-ന് വാരവും ആഘോഷിക്കുന്നു. വൃശ്ചികമാസത്തില്‍ മണ്ഡലകാലവും കര്‍ക്കിടകമാസത്തില്‍ രാമായണമാസവും ഇവിടെ ആഘോഷിക്കുന്നു. മകരം 3-ന് പ്രതിഷ്ഠാദിനമായി ആചരിക്കുന്നു.
[തിരുത്തുക] അവലംബം
ടി.വേണുഗോപാലിന്റെ “ദാശരഥി സംഗമം”