കുച്ചിപ്പുടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുച്ചിപ്പുടി
കുച്ചിപ്പുടി

ആന്ധ്രാപ്രദേശിലെ കുശീലവപുരി ഗ്രാമത്തിലാണ് കുച്ചിപ്പുടി എന്ന നൃത്തരുപത്തിന്റെ ഉദയം. കുചേലപുരം എന്ന പേരിലും കുച്ചിപ്പുടി ഗ്രാമം അറിയപ്പെട്ടിരുന്നു. യാമിനി കൃഷ്‌ണമുര്‍ത്തി,സ്വപ്നസുന്ദരി, ശോഭാനായിഡു, രാജരാധാറെഡ്ഢി എന്നിവരാണ് പ്രശസ്തരായ ഭാരതീയ കുച്ചിപ്പുടി നര്‍ത്തകര്‍.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

തെലുങ്കാനയിലെ ക്ഷേത്രങ്ങളില്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ പ്രാകൃതനാടകങ്ങള്‍ അവതരിപ്പിച്ചിരുന്നു. ക്ഷേത്രങ്ങള്‍ക്കകത്ത് ദേവദാസികള്‍ നൃത്തം ചെയ്തപ്പോള്‍, ക്ഷേത്രത്തിന് പുറത്ത് പുരുഷന്മാര്‍ അവരുടേതായ നാട്യാമേളാനാടകങ്ങള്‍ അവതരിപ്പിച്ചു. ഇതിനെ ഭാഗവതമേളാനാടകങ്ങള്‍ എന്നു പറഞ്ഞിരുന്നു. മേളാനാടകങ്ങളുടെ പരിഷ്കരിച്ച നൃത്തരൂപം കുച്ചിപ്പുടി ഗ്രാമത്തില്‍ പ്രചാരത്തില്‍ വന്നു. പില്‍ക്കാലത്ത് ആ ഗ്രാമത്തിന്റെ പേരില്‍തന്നെ ഈ നാട്യരൂപം അറിയപ്പെടുകയും ചെയ്തു. കുച്ചിപ്പുടി നൃത്തംകൊണ്ട് ഉപജീവനം കഴിക്കുന്ന നാനൂറില്പരം കുടുംബങ്ങള്‍ ഈ ഗ്രാമത്തിലുണ്ട്. വെമ്പട്ടി ചിന്നസത്യത്തെപ്പൊലുള്ള നാട്യാചാര്യന്മാരുടെ ശ്രമഫലമായി ഒരു നവോത്ഥാനംതന്നെ കുച്ചിപ്പുടി നൃത്തത്തിനുണ്ടായിട്ടുണ്ട്.

കുച്ചിപ്പുടിയുടെ ചരിത്രത്തില്‍ രണ്ട് നാമധേയങ്ങള്‍ എന്നെന്നും ഓര്‍മ്മിക്കപെടും. സംഗീതവും , നൃത്തവും, നാടകവും കൂടി യോജിപ്പിച്ച് കുച്ചിപുടിയെ മനോഹരമായ ഒരു നാട്യകലയാക്കിയ സിദ്ധേന്ദ്രയോഗിയും, തഞ്ചാവൂര്‍ സ്വദേശിയായിരുന്ന യോഗി തീര്‍ത്ഥാനന്ദയും ആണ് ആ രണ്ട് വ്യക്തികള്‍. യതി സുപ്രസിദ്ധനായ ഒരു അഷ്ടപതിഗായകനായിരുന്നു.

[തിരുത്തുക] അവതരണ ശൈലി

നാട്യശാസ്ത്രം തന്നെയാണ് കുച്ചിപുടിക്ക് പ്രമാണഗ്രന്ഥം. ജതികള്‍, അടവുകള്‍ എന്നിവയില്‍ ഭരതനാട്യത്തിനും കുച്ചിപ്പുടിക്കും തമ്മില്‍ പ്രകടമായ ചില സാദൃശ്യങ്ങള്‍ ഉണ്ട്. ഭാഗവതത്തിലെ ശ്രീകൃഷ്ണകഥകളാണ് കുച്ചിപ്പുടി നൃത്തനാടകങ്ങളായി അവതരിപ്പിക്കുന്നത്. ഭരതനാട്യത്തിന്റെയും യക്ഷഗാനത്തിന്റെയും സ്വാധീനത ഈ നൃത്തനാടകങ്ങളില്‍ കാണവുന്നത്താണ്. ഗിരിജാകല്യാണം, കീചകവധം, ഹരിശ്ചന്ദ്രചരിതം എന്നീ നൃത്തനാടകങ്ങള്‍ ആദ്യകാലങ്ങളില്‍ കുച്ചിപ്പുടിരീതിയില്‍ അവതരിപ്പിച്ചിരുന്നു.

കുച്ചിപ്പുടി നര്‍ത്തക്കര്‍ തെലുങ്കും സംസ്കൃതവും പഠിച്ചിരിക്കണം. അതുപോലെ നാട്യശാസ്ത്രം, അഭിനയദര്‍പ്പണം, രസമഞ്ജരി, താണ്ഡവലക്ഷണം എന്നീ ശാസ്ത്രഗ്രന്ഥങ്ങളും അഭ്യസിക്കണം. തരംഗം, പദം, മുക്തായി, ശബ്ദപല്ലവി, മണ്ഡൂകശബ്ദം എന്നിങ്ങനെ പല ഇനങ്ങളും നര്‍ത്തകര്‍ പരിശീലിക്കുന്നു. കൃഷ്ണലീലാതരംഗിണി എന്ന ദീര്‍ഘമായ നൃത്തനാടകത്തിലെ “ബാലഗോപാലതരംഗം” മാത്രം കേരളത്തില്‍ പെണ്‍കുട്ടികള്‍ അവതരിപ്പിക്കറുണ്ട്.

[തിരുത്തുക] കുച്ചിപ്പുടി അന്നും ഇന്നും

ആദ്യകാലങ്ങളില്‍ കുച്ചിപ്പുടി നൃത്തനാടകം തുറന്ന വേദികളിലാണ് അവതരിപ്പിച്ചിരുന്നത്. സൂത്രധാരന്‍ രംഗത്തെ നിയന്ത്രിച്ചിരുന്നു. കഥയുടെ രത്നച്ചുരുക്കം സൂത്രധാരന്‍ പ്രാരംഭത്തില്‍ സദസ്യര്‍ക്ക് നല്‍കിയിരുന്നു. വേഷവിധാനങ്ങളോടെ ചുവടുവച്ച് നൃത്തം ചെയ്തിരുന്ന സൂത്രധാരന്‍ ഒരു ദണ്ഡുകൊണ്ട് രംഗക്രിയകള്‍ നിയന്ത്രിച്ചിരുന്നു. ഓരോ കഥാപാത്രവും പാത്രസ്വഭാവം വ്യക്തമാക്കുന്നു പാട്ട് പാടി താളം ചവിട്ടിയാണ് രങപ്രവേശം ചെയ്തിരുന്നത്. ഹാസ്യപ്രകടനത്തിലൂടെ സദസ്യരെ രസിപ്പിച്ച വിദൂഷക വേഷങ്ങളുമുണ്ട്. സൂത്രധാരന്‍ കര്‍ണ്ണാടകസംഗീതജ്ഞനായിരിക്കണം. നട്ടുവാങ്കം പറയാനുള്ള കഴിവുണ്ടായിരുക്ക്യും വേണം. ഇപ്പോള്‍ സൂത്രധാരന്‍ സം‌വിധായകനായി വാദ്യക്കര്‍ക്കൊപ്പം ഇരിക്കുന്നു. വയലിന്‍, തംബുരു, ഹര്‍മ്മോണിയം, ഫ്ളൂട്ട്, മൃദംഗം എന്നീ വാദ്യങ്ങള്‍ കുച്ചിപ്പുടിക്ക് ഉപയോഗിക്കുന്നു. സന്ദര്‍ഭാനുസരണമുള്ള രസോദീപനത്തിനു സഹായിക്കുന്നതാണ് രാഗതാളങ്ങള്‍. വേഷവിധാനങ്ങള്‍ വളരെ ലളിതമാണ്. സത്യഭാമയുടെ വേഷം വര്‍ണ്ണശബളമാണ്. കുച്ചിപ്പുടിയുടെ രസം ശൃംഗാരമാണെങ്കിലും അതില്‍നിന്ന് ലഭിക്കുന്ന അനുഭൂതി ഭക്തിയാണ്.

[തിരുത്തുക] പ്രതിഭകള്‍

കുച്ചിപ്പുടിയുടെ മുഖ്യശില്പിയായ വെമ്പട്ടിചിന്നസത്യം കുച്ചിപ്പുടിയുടെ പര്യായമായി തീര്‍ന്നിട്ടുണ്ട്. വൈജയന്തിമാല, ഹേമമാലിനി, മഞ്ജുഭാര്‍ഗ്ഗവി, ശോഭാനായിഡു, കലാമണ്ഡലം സരസ്വതി തുടങ്ങി പ്രശസ്തരായ ഒരു ശിഷ്യപരമ്പര അദ്ദേഹത്തിനുണ്ട്. വെങ്കിടേശ്വരനാട്യമണ്ഡലിയുടെ സ്ഥാപകനായ ചിന്ന വെങ്കിട്ടരാമയ്യ, അദ്ദേഹത്തിന്റെ ശിഷ്യരായ വേദാന്തം ലക്ഷ്മി നാരായണശാസ്ത്രി, കൊരഡ നരസിംഹറാവു, സി.ആര്‍.ആചാര്യ, ജഗന്നാഥശര്‍മ്മ എന്നിവരെല്ലാം കുച്ചിപ്പുടിനൃത്തത്തിന്റെ വളര്‍ച്ചയെ സഹായിച്ചവരാണു.

[തിരുത്തുക] അവലംബം

മടവൂര്‍ ഭാസിയുടെ “ലഖുഭരതം”



ആശയവിനിമയം
ഇതര ഭാഷകളില്‍