പി.ടി. ചാക്കോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചിത്രം:Ptchacko.jpg
പി.ടി. ചാക്കോ

ഐക്യ കേരളത്തിലെ ആദ്യ പ്രതിപക്ഷ നേതാവ്, എ.ഐ.സി.സി അംഗം, ഇന്ത്യന്‍ ഭരണഘനടാ നിര്‍മാണ സമിതിയംഗം, ലോക്സഭാംഗം, കേരളത്തിന്റെ ആഭ്യന്തര മന്ത്രി തുടങ്ങിയ പദവികല്‍ വഹിച്ച പി.ടി ചാക്കോ കാല്‍ നൂറ്റാണ്ടുകാലത്തോളം കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു.

[തിരുത്തുക] പശ്ചാത്തലം

കോട്ടയം ജില്ലയില്‍ നെടുംകുന്നം പുതിയാപറന്പില്‍ ചാക്കോ തോമസിന്റെയും വാഴൂര്‍ കൂട്ടുങ്കല്‍ കുടുംബാംഗമായിരുന്ന അന്നമ്മയുടെയും മകനായി 1915 ഏപ്രില്‍ 19 നായിരുന്നു ജനനം. പില്‍ക്കാലത്ത് ചാക്കോ തോമസും കുടുംബവും ചിറക്കടവ് പുള്ളോലില്‍ പുരയിടത്തിലേക്ക് താമസം മാറ്റിയതിനെ തുടര്‍ന്ന് പുള്ളോലില്‍ എന്ന വീട്ടുപേരിലും അറിയപ്പെട്ടു.

[തിരുത്തുക] പൊതുരംഗത്ത്

സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി മഹാത്മഗാന്ധിയുടെ നേതൃത്വത്തിലുള്ള നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസ ബഹിഷ്കരണവുമൊക്കെ കണ്ടുവളര്‍ന്ന ചാക്കോ വിദ്യാഭ്യാസകാലത്തുതന്നെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചു. 23ആം വയസില്‍ നിയമബിരുദം നേടി പൊതുരംഗത്ത് സജീവമായി.

1938ല്‍ ആരംഭിച്ച സ്റ്റേറ്റ് കോണ്‍ഗ്രസായിരുന്നു ചാക്കോയുടെ ആദ്യ തട്ടകം. വൈകാതെ മുഴുവന്‍ സമയ രാഷ്ട്രീയക്കാരനായി മാറിയ അദ്ദേഹം സംഘടനാതലത്തില്‍ പടിപടിയായി വളര്‍ന്ന് ഐ.ഐ.സി.സി അംഗംവരെയായി.

ഗാംഭീര്യം തുടിക്കുന്ന മുഖഭാവവും അനര്‍ഗളമായ വാഗ്ധോരണിയും അതുല്യമായ ആജ്ഞാശക്തിയും അകമഴിഞ്ഞ സൗഹൃദ സമീപനവും ചാക്കോയുടെ വളര്‍ച്ചക്ക് വേഗം പകര്‍ന്നു.

[തിരുത്തുക] ജനപ്രതിനിധി

1948ല്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിലേക്ക് അകലുകുന്നം മണ്ഡലത്തില്‍നിന്ന് അകലുകുന്നം മണ്ഡലത്തില്‍നിന്ന് ഏതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പട്ടം താണുപിള്ളയുടെയും തുടര്‍ന്ന് ടി.കെ നാരായണപിള്ളയുടെയും ഭരണകാലത്ത് നിയമസഭയില്‍ കോണ്‍ഗ്രസിന്റെ ചീഫ് വിപ്പായിരുന്നു ചാക്കോ.

നിയമത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന അവഗാഹത്തിനുള്ള അംഗീകാരമെന്നോണം 1949 ല്‍ ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ന്യൂനപക്ഷാവകാശങ്ങള്‍ക്കുവേണ്ടി നിരന്തരം പോരാടിയ ചാക്കോ പലവട്ടം ജയില്‍വാസം അനുഷ്ടിച്ചു. ദിവാന്‍ സര്‍ സി.പി രാമസ്വാമി അയ്യരുടെ വിദ്യാഭ്യാസ ദേശസാല്‍ക്കരണത്തിനെതിരെ ജനരോഷം ആളിക്കത്തിച്ച തുറന്ന കത്തും അദ്ദേഹത്തെ ജയിലിലേക്ക് നയിച്ചു.

പ്രഥമ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മീനച്ചില്‍ മണ്ഡലത്തില്‍നിന്ന് ചാക്കോ തെരഞ്ഞെടുക്കപ്പെട്ടു.വൈകാതെ പാര്‍ലമെന്‍റ് അംഗത്വം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി. 41 ദിവസം നീണ്ട പദയായാത്രയിലൂടെ അദ്ദേഹം ജനസന്പര്‍ക്ക പരിപാടിക്ക് പുതിയ മാനം നല്‍കി.

ഐക്യ കേരളത്തിലെ ആദ്യ പൊതു തെരഞ്ഞെടുപ്പില്‍ വാഴൂര്‍ നിയോജകമണ്ഡലത്തില്‍നിന്നും വിജയിച്ച ചാക്കോ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്ത്(1957) പ്രതിപക്ഷ നേതാവായി. കേരള രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളിലൊന്നായ വിമോചന സമരത്തില്‍ മന്നത്ത് പത്മനാഭന്‍- പി.ടി ചാക്കോ-ആര്‍. ശങ്കര്‍ കൂട്ടുകെട്ട് നിര്‍ണായക പങ്കുവഹിച്ചു.

1960ലെ പട്ടം താണുപിള്ള മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായ ചാക്കോ പിന്നീടു വന്ന ആര്‍. ശങ്കര്‍ മന്ത്രിസഭയില്‍ റവന്യൂ വകുപ്പിന്റെകൂടി ചുമതല വഹിച്ചു. വിവാദങ്ങളെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ച അദ്ദേഹം അഭിഭാഷകവൃത്തിക്കൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനവും തുടര്‍ന്നു. 1964 ഓഗസ്റ്റ് ഒന്നിന് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു.

ചിറക്കടവ് ഒറ്റപ്ലാക്കല്‍ കുടുംബാംഗമായ മേരിക്കുട്ടിയാണ് ഭാര്യ. പി.സി തോമസ് എം.പി ഉള്‍പ്പെടെ ആറു മക്കളുണ്ട്.

ആശയവിനിമയം