സൗരകളങ്കങ്ങള്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സൗരകളങ്കങ്ങള്‍
സൗരകളങ്കങ്ങള്‍

സൂര്യന്റെ മുഖത്ത് കണ്ടു വരുന്ന പ്രകാശതീവ്രത കുറഞ്ഞ ഭാഗങ്ങളേയാണ് സൗരകളങ്കങ്ങള്‍ എന്നു പറയുന്നത്. ബാക്കിയുള്ള ഭാഗങ്ങളിലെ ശക്തമായ പ്രകാശ തീവ്രതമൂലം ഈ പ്രദേശങ്ങള്‍ കറുത്തതായി കാണപ്പെടും. സൂര്യമുഖത്ത് ചിതറിക്കിടക്കുന്ന ഇവ സ്ഥിരമല്ലെന്നും ചാക്രികമായി എണ്ണത്തില്‍ കൂടുതലും കുറവും ഉണ്ടാകാറുണ്ടെന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്.

ചാക്രികമായി, പതിനൊന്നു കൊല്ലത്തിലൊരിക്കല്‍ ഇവയുടെ എണ്ണം പരമാവധി കൂടുന്ന സമയമുണ്ടാവാറുണ്ട്.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

1611-ല്‍ ഗലീലിയോയും ഡേവിഡ് ഫബ്രീഷ്യസുമാണ് സൂര്യകളങ്കങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ അതിനും നൂറ്റാണ്ടുകള്‍ മുമ്പേ ഭാരതീയരും ചൈനക്കാരും നഗ്നനേത്രങ്ങള്‍ കൊണ്ട് സൗരകളങ്കങ്ങളെ നിരീക്ഷിച്ചിരുന്നു. സൗരകളങ്കങ്ങളും ഹനുമാനുമായി ബന്ധപ്പെടുത്തി ഭാരതത്തില്‍ ഐതിഹ്യങ്ങള്‍ വരെ ഉണ്ട്. 1843-ല്‍ സാമുവല്‍ സ്വാബ് എന്ന നിരീക്ഷകന്‍ സൂര്യകളങ്കങ്ങളെ കൂടുതല്‍ പഠിച്ച് ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. കളങ്കങ്ങളുടെ എണ്ണം പതിനൊന്നു വര്‍ഷത്തിനിടക്ക് ഏറ്റവും കുറയുകയും കൂടുകയും ചെയ്യുന്നതായി സാമുവല്‍ കണ്ടെത്തി. സൗരകളങ്കങ്ങള്‍ ആവര്‍ത്തിക്കുന്ന കാലയളവിന് സൗരചക്രം എന്നാണ് പറയുന്നത്. സൗരചക്രങ്ങളുടെ ഇടവേള ഒമ്പത് കൊല്ലം മുതല്‍ 12.5 കൊല്ലം വരെ ആകാമെന്നും സാമുവല്‍ കണ്ടെത്തിയിട്ടുണ്ട്. 1908-ല്‍ ഹെയ്‌ല്‍ എന്ന ശാസ്ത്രജ്ഞന്‍ അതിശക്തമായ കാന്തിക ക്ഷേത്രം ഉള്ള ഭാഗങ്ങളിലാണിത് സംഭവിക്കുന്നതെന്നു കണ്ടെത്തിയിരുന്നു.

[തിരുത്തുക] പ്രത്യേകതകള്‍

സൂര്യന്റെ മധ്യരേഖയുടെ ഇരുവശത്തും 30° മാറിയാണ് ഏറ്റവും കൂടതലുള്ള സമയത്ത് കാണപ്പെടുക. ജോഡികളായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. 1500 കി.മീ. മുതല്‍ 50000 കി.മീ. വരെ വലിപ്പം ഇവക്കുണ്ടാവും. ക്രമേണ ഇവയുടെ എണ്ണം കുറഞ്ഞുവരികയും സൗരമധ്യരേഖയോട് അടുക്കുകയും ചെയ്യുന്നു. 11 വര്‍ഷ ചക്രത്തിനൊടുവില്‍. കളങ്കങ്ങളുടെ എണ്ണം വളരെ കുറയുകയും മധ്യരേഖയോട് ചേര്‍ന്നു കാണപ്പെടുകയും ചെയ്യും. വൃത്താകൃതിയില്‍ പ്രത്യക്ഷപ്പെടുന്ന സൗരകളങ്കങ്ങളുടെ മധ്യഭാഗം നന്നേ ഇരുണ്ടും അരികിലേക്ക് നാരുകള്‍ പോലെ പ്രകാശഭാഗങ്ങള്‍ നിറഞ്ഞതുമാവും. മധ്യഭാഗം അംബ്ര എന്നും വശങ്ങള്‍ പെനംബ്ര എന്നും അറിയപ്പെടുന്നു. സൂര്യന്റെ ശരാശരി താപനില 6000 കെല്‍‌വിന്‍ ആണെങ്കിലും സൗരകളങ്കങ്ങളില്‍ അംബ്രഭാഗത്ത് 3000 കെല്‍‌വിന്‍ വരേയും പെനംബ്ര ഭാഗത്ത് 4000-4500 കെല്‍‌വിന്‍ വരെയും താപനില താഴാറുണ്ട്. പതിനൊന്നു കൊല്ലത്തിനിടയില്‍ സൂര്യകളങ്കങ്ങള്‍ ഏറ്റവും കുറവുകാണപ്പെടുന്ന സമയത്തിന് മൗണ്ടര്‍ മിനിമം കാലഘട്ടം എന്നു പറയുന്നു.

[തിരുത്തുക] കാരണങ്ങള്‍

സൗരകളങ്കങ്ങളില്‍ കാന്തികക്ഷേത്ര തീവ്രത 2500 മുതല്‍ 3000 ഗൌസ് വരെ ആയിരുക്കുമത്രേ. കളങ്കജോഡികള്‍ വിപരീതധ്രുവങ്ങളായിരിക്കും. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് കാന്തിക ബലരേഖകള്‍ ഉള്ളതായും അവയെ ചുറ്റി ഊര്‍ജിത കണങ്ങള്‍(Charged Particles) ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടാണ് പെനംബ്ര ഭാഗത്ത് നാരുകള്‍ പോലുള്ള ഭാഗങ്ങള്‍ ഉണ്ടാകുന്നത്. സൗരോപരിതലത്തിലെ ചാര്‍ജിതകണങ്ങളും സൂര്യന്റെ തന്നെ കാന്തികബലരേഖകളും തമ്മിലുള്ള പ്രതിപ്രവര്‍ത്തനമാണ് കളങ്കങ്ങളുണ്ടാകാന്‍ കാരണമെന്ന് കണ്ടെത്തിയിരിക്കുന്നു. അതിശക്തമായ കാന്തികക്ഷേത്രം മൂലം സൂര്യന്റെ ഉള്‍ഭാഗത്തുനിന്നും വികിരണങ്ങള്‍ക്ക് ഉയര്‍ന്നുവരാന്‍ സാധിക്കാത്തതുകൊണ്ടാണത്രേ ഇത്തരം തണുത്ത പ്രദേശങ്ങളുണ്ടാവുന്നത്.

പതിനൊന്നു വര്‍ഷത്തിലൊരിക്കല്‍ സൂര്യന്റെ ഉത്തര ദക്ഷിണ ധ്രുവങ്ങള്‍ പരസ്പരം മാറുന്നതാണത്രേ സൗരചക്രത്തിനിടയാക്കുന്നത്. വാതകാവസ്ഥയിലുള്ള സൂര്യന്റെ ധ്രുവഭാഗങ്ങള്‍ മറ്റുള്ള ഭാഗത്തേക്കാളും പതുക്കെ അതായത് 30 ദിവസം കൊണ്ടാണത്രേ ഒരു ഭ്രമണം പൂര്‍ത്തിയാക്കുന്നത്. എന്നാല്‍ മധ്യമേഖല 26 ദിവസം കൊണ്ടിത് പൂര്‍ത്തിയാക്കും ഈ വ്യത്യാസമാണ് അതിശക്തമായ കാന്തികമേഖലകള്‍ക്ക് കാരണമാകുന്നത്.

[തിരുത്തുക] ഭൂമിയിലുണ്ടാക്കുന്ന മാറ്റങ്ങള്‍

ഇന്ത്യയിലെ മണ്‍സൂണും സൂര്യകളങ്കങ്ങളും തമ്മില്‍ ബന്ധമുണ്ട് എന്ന് ചിലരെങ്കിലും വിശ്വസിക്കുന്നു. ചിലകാര്യങ്ങളില്‍ ഒത്തുപോകുന്നുണ്ട് എന്ന് എല്ലാ ശാസ്ത്രജ്ഞരും സമ്മതിക്കുന്നു. 1645 മുതല്‍ 1715 വരെ യൂറോപ്പിലുണ്ടായ ചെറു ഹിമയുഗം സൗരകളങ്കങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു വിശ്വസിക്കുന്നു. അത് ഒരു മൗണ്ടര്‍ മിനിമം കാലഘട്ടമായിരുന്നു. കാര്‍ബണ്‍-14 പ്രയോജനപ്പെടുത്തിയുള്ള കാര്‍ബണ്‍ കാലാന്വേഷണം ഉപയോഗിച്ച് തടികളുടെ വാര്‍ഷിക വലയങ്ങള്‍ പരിശോധിച്ചപ്പോള്‍ സൗരകളങ്കങ്ങള്‍ കുറവുള്ള വര്‍ഷങ്ങളില്‍ രൂപപ്പെട്ട വളയങ്ങളില്‍ C-14 ന്റെ അളവ് താരതമ്യേന കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

സൗരകളങ്കം കൂടുതലുള്ളപ്പോള്‍ പക്ഷുബ്ധമായ സൂര്യനില്‍ നിന്നും ചാര്‍ജിത കണങ്ങളുടെ പ്രവാഹം കൂടുതലായിരിക്കും. അത് ദീര്‍ഘദൂര മൈക്രോവേവ് വാര്‍ത്താവിനിമയ ശൃംഖലയേയും വൈദ്യുതവിതരണ ശൃംഖലയേയും തകരാറിലാക്കാറുണ്ട്. ആ സമയത്ത് ഭൂമിയോടടുത്ത വായൂമണ്ഡലം കൂടുതല്‍ ചൂടാവാനിടയുണ്ട്. അതിനാല്‍ അവിടെ മര്‍ദ്ദവ്യതിയാനം ഉണ്ടാകാനും താഴ്ന്ന ഭ്രമണപഥങ്ങളിലൂടെ ഭൂമിയെ ചുറ്റുന്ന കൃത്രിമോപഗ്രഹങ്ങളെ പഥത്തില്‍ നിന്നും വ്യതിചലിപ്പിക്കാനും ഇടയായേക്കാം. 1990-ല്‍ അമേരിക്കന്‍ കൃത്രിമോപഗ്രഹമായ സ്കൈലാബ് താഴെ വീണത് ഇത്തരത്തിലാണെന്നു കരുതുന്നു.

ആശയവിനിമയം
ഇതര ഭാഷകളില്‍