കോറിന്തോസുകാര്‍ക്ക്‌ എഴുതിയ ലേഖനങ്ങള്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പുതിയ നിയമം

ഗ്രീസിലെ ഒരു പ്രമുഖ പട്ടണമായിരുന്നു കോറിന്തോസ്‌. കോറിന്തോസിലെ ക്രിസ്ത്യാനികളില്‍ നല്ലൊരു ഭാഗം താഴ്ന്ന വര്‍ഗ്ഗക്കാരില്‍നിന്നും (1 കോറി 1:26-29), മറ്റുള്ളവര്‍ യഹൂദരില്‍നിന്നും മനസ്സുതിരിഞ്ഞവരായിരുന്നു (അപ്പ 18:4-5; 1 കോറി 1:10-16). പ്രവചനവരം, വിവിധ ഭാഷകള്‍ സംസാരിക്കാനുള്ള കഴിവ്‌ മുതലായ നിരവധി ദാനങ്ങളാല്‍ അനുഗൃഹീതരായിരുന്നു അവരില്‍ പലരും എന്ന് ബൈബിള്‍ പറയുന്നു (1 കോറി 12:1 - 11:27-31;14:26-40). എന്നാല്‍, സാന്മാര്‍ഗ്ഗികനിയമങ്ങള്‍ സംബന്ധിച്ച വിജ്ഞാനം അവര്‍ക്കു കുറവായിരുന്നു.


പൌലോസ്‌ തന്റെ പൗലോസിന്റെ രണ്ടാം പ്രേഷിതയാത്രയിലാണു കോറിന്തോസ്‌ സന്ദര്‍ശിച്ചത്‌ (അപ്പ 18,1). തദവസരത്തില്‍ പ്രിഷില്ല, തീത്തോസ്‌, ക്രിസ്പോസ്‌ മുതലായ പ്രഗത്ഭരെ ശിഷ്യപ്പെടുത്തുകയും അനേകരെ മാനസാന്തരപ്പെടുത്തുകയും ചെയ്തു (അപ്പ 18:7-11;1 കോറി 1:14).


കോറിന്തോസുകാര്‍ക്കുള്ള രണ്ടു ലേഖനങ്ങളും പൌലോസ്‌ തന്റെ മൂന്നാമത്തെ പ്രേഷിതയാത്രയില്‍ എഴുതിയതാണ്‌. എ.ഡി. 57-ന്റെ ആരംഭത്തില്‍ ഒന്നാം ലേഖനവും അവസാനത്തില്‍ രണ്ടാം ലേഖനവും എഴുതിയതായി കണക്കാക്കപ്പെടുന്നു. ഒന്നാം ലേഖനം എഫേസോസില്‍ വച്ചും, രണ്ടാമത്തേത്‌ മക്കെദോനിയായിലെ ഫിലിപ്പിയില്‍ വച്ചുമാണ്‌ എഴുതിയത്‌. ഇവയ്ക്കു പുറമേ വേറെ രണ്ടു ലേഖനങ്ങള്‍കൂടി അപ്പസ്തോലന്‍ കോറിന്തോസുകാര്‍ക്ക്‌ അയച്ചതായി സൂചനകളുണ്ട്‌ (1 കോറി 5:9; 2 കോറി 2:4).


കോറിന്തോസുകാര്‍ പൌലോസിനോട്‌ എഴുതിച്ചോദിച്ച കാര്യങ്ങള്‍, അവരെപ്പറ്റി ലഭിച്ച വിവരങ്ങള്‍ എന്നിവയാണ്‌ ഈ ലേഖനം എഴുതാന്‍ അപ്പസ്തോലനെ പ്രേരിപ്പിച്ചത്‌. 1:10-6:20 വരെയുള്ള ഭാഗം ക്ലോയെയുടെ വീട്ടുകാരില്‍നിന്നു (1 കോറി 1:11) ലഭിച്ച വിവരങ്ങളെ ആസ്പദമാക്കി എഴുതിയതാണ്‌. ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം ലൌകികവിജ്ഞാനമല്ലെന്നും, സാന്മാര്‍ഗ്ഗികജീവിതത്തിലും പരസ്പരപ്രവൃത്തികളിലും കോറിന്തോസുകാര്‍ അഭിവൃദ്ധിപ്രാപിച്ചിട്ടില്ലെന്നും അപ്പസ്തോലന്‍ സ്ഥാപിക്കുന്നു. കോറിന്തോസുകാരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ്‌ 7:1 മുതല്‍ 11:1 വരെ. ബ്രഹ്മചര്യം, വിഗ്രഹങ്ങള്‍ക്ക്‌ അര്‍പ്പിച്ച ബലിവസ്തു എന്നിവ ഇവിടെ പരാമര്‍ശിക്കപ്പെടുന്നു. കോറിന്തോസില്‍നിന്ന് എഴുത്തു കൊണ്ടുവന്നവര്‍ നേരിട്ടു നല്‍കിയ വിവരങ്ങളെ ആസ്പദമാക്കി എഴുതിയതാണ്‌ ബാക്കിഭാഗം (1 കോറി 11:2-16:18). വിശുദ്ധ കുര്‍ബാനയുള്‍പ്പെടെ, ആരാധനാസംബന്ധമായ ക്രമങ്ങളും ദാനങ്ങളുടെ സ്വഭാവവും പരസ്നേഹത്തിന്റെ മേന്മയും ഉയിര്‍പ്പിന്റെ മാഹത്മ്യവുമെല്ലാം ഈ അദ്ധ്യായങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നു.


ആദ്യലേഖനം കോറിന്തോസുകാരുടെയിടയില്‍ കൂടുതല്‍ അസ്വസ്ഥത ജനിപ്പിച്ചു. ഇതറിഞ്ഞ അപ്പസ്തോലന്‍ വളരെയധികം ദുഃഖിക്കുകയും അവരെ നേരിട്ടു സന്ദര്‍ശിക്കുകയും ചെയ്തു (2 കോറി 1:23; 2:1; 12:14; 13:1-2). അതുകൊണ്ടും ഫലമുണ്ടാകാതെ പൌലോസ്‌ എഫേസോസിലേക്കു മടങ്ങുകയും കണ്ണുനീരോടുകൂടെ ഒരെഴുത്ത്‌ അവര്‍ക്ക്‌ അയയ്ക്കുകയും ചെയ്തു (2 കോറി 2:4). അതാണു നേരത്തെ സൂചിപ്പിച്ച രണ്ടെഴുത്തുകളില്‍ ഒന്ന്. കോറിന്തോസുകാരെ സമാധാനിപ്പിക്കാന്‍ തീത്തോസിന്റെ പൌലോസ്‌ അങ്ങോട്ടയച്ചു. അതിനുശേഷം അപ്പസ്തോലന്‍ എഫേസോസില്‍നിന്നു മക്കെദോനിയായിലേക്കു പുറപ്പെട്ടു (അപ്പ 20:1). പൌലോസ്‌ ഫിലിപ്പിയിലായിരിക്കുമ്പോള്‍ തീത്തോസ്‌ കോറിന്തോസില്‍നിന്ന് ആശ്വാസജനകമായ സന്ദേശവുമായി അദ്ദേഹത്തിന്റെ അടുത്തെത്തി. അപ്പോഴാണ്‌ കോറിന്തോസുകാര്‍ക്കുള്ള രണ്ടാമത്തെ ലേഖനം എഴുതിയത്‌.


സുവിശേഷപ്രവര്‍ത്തനത്തെയും അപ്പസ്തോലന്റെ വ്യക്തിപരമായ ജീവിതത്തെയും ന്യായീകരിച്ചുകാണിക്കുകയാണ്‌ ഈ ലേഖനത്തിന്റെ പ്രത്യേക ഉദ്ദേശ്യം. പൌലോസ്‌ തന്റെ അപ്പസ്തോലാധികാരവും അവകാശങ്ങളും ആദ്യഭാഗത്തു വ്യക്തമാക്കുന്നു (2 കോറി 1:12-7:16). തുടര്‍ന്ന്, ക്രൈസ്തവര്‍ ഔദാര്യശീലമുള്ളവരായിരിക്കണമെന്നും, ജറൂസലെമിലെ ക്ഷാമം പരിഗണിച്ച്‌ അവിടത്തെ വിശ്വാസികള്‍ക്കുവേണ്ടി ഒരു ധനശേഖരണം നടത്തണമെന്നും ഉദ്ബോധിപ്പിക്കുന്നു (2 കോറി 8-9). അപ്പസ്തോലനെ വ്യക്തിപരമായി വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാണ്‌ അവസാനഭാഗം (2 കോറി 10:1 - 13:10).[1]


[തിരുത്തുക] ഗ്രന്ഥസൂചി

  1. ബൈബിള്‍, രണ്ടാം പതിപ്പ്, KCBC ബൈബിള്‍ കമ്മീഷന്‍, Pastoral Orientation Center, കൊച്ചി 682025
ആശയവിനിമയം