ദേശാഭിമാനി ദിനപ്പത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സി.പി.ഐ.(എം)-ന്റെ മലയാളത്തിലുള്ള മുഖപത്രമാണ് ദേശാഭിമാനി. 7 അച്ചടിപ്പതിപ്പുകളും ഇന്റര്‍നെറ്റ് പതിപ്പും ദേശാഭിമാനിക്കുണ്ട്. 60-ലേറെ വര്‍ഷത്തെ ഈ പത്രത്തിന്റെ ചരിത്രം സ്വാതന്ത്ര്യ സമരത്തോടും, അനേകം തൊഴിലാളി-കര്‍ഷക സമരങ്ങളോടും ഇഴചേര്‍ന്ന് കിടക്കുന്നു. നവോത്ഥാന നായകന്‍ ടി.കെ. മാധവന്‍ 1914-ല്‍ ആരംഭിച്ച പത്രത്തിന്റെ പേര് ദേശാഭിമാനി എന്നായിരുന്നു. എങ്കിലും അതിന്റെ തുടര്‍ച്ചയല്ല ഇന്നത്തെ ദേശാഭിമാനി പത്രം.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

[തിരുത്തുക] 1947-നു മുന്‍പ്

സ്വാതന്ത്ര്യസമരത്തിന്റെ പ്രക്ഷുബ്ധമായ കാലഘട്ടത്തിലാണ് ദേശാഭിമാനിയുടെ ഉദയം. 1942 സെപ്തംബര്‍ 6-നു ആദ്യത്തെ പതിപ്പ് പ്രകാശിതമായി.ക്വിറ്റ് ഇന്ത്യാസമരകാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി കൈക്കൊണ്ട ബ്രിട്ടിഷ് അനുകൂല നിലപാട് കാരണം 1942-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ള വിലക്കു ബ്രിട്ടീഷ് ഭരണാധികാരികള്‍ നീക്കി. ഇക്കാരണത്താല്‍ ദേശീയമുഖ്യധാരയില്‍ നിന്ന് ഒറ്റപ്പെട്ടുപോയ കമ്യൂണിസ്റ്റു പാര്‍ട്ടിക്ക് സ്വന്തം പക്ഷം വിശദീകരിക്കാനും ന്യായീകരിക്കാനും ഒരു മാദ്ധ്യമം ആവശ്യമായിത്തീര്‍ന്നു. പാര്‍ട്ടിയുടെ നിലപാടുകള്‍ പ്രസിദ്ധീകരിക്കുവാന്‍‍ ഒരു പത്രം വേണമെന്ന ആവശ്യം മുന്‍നിര്‍ത്തി ദേശാഭിമാനി ആരംഭിച്ചത്. ക്വിറ്റ് ഇന്ത്യാ സമരത്തിന് എതിരെ ബ്രിട്ടീഷ് അനുകൂല നിലപാട് സ്വീകരിച്ചതിനാല്‍ കമ്യൂണിസ്റ്റുകാര്‍ സാമ്രാജ്യത്വ ദല്ലാളുകളാണെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്നു. ഇതിനാലാണ് ദേശീയവാദികളെപ്പോലെ ദേശാഭിമാനമുള്ളവരാണ് എന്നു സൂചിപ്പിക്കാന്‍ ഈ പേര് പത്രത്തിന് സ്വീകരിച്ചത്.

[തിരുത്തുക] ദേശാഭിമാനി മേളകള്‍

പത്രം ആരംഭിക്കാന്‍ ആവശ്യമായ പണം സ്വരൂപിക്കാന്‍ ദേശാഭിമാനി മേളകള്‍ എന്ന പേരില്‍ അറിയപ്പെട്ട സമ്മേളനങ്ങള്‍ കേരളത്തിലുടനീളം സംഘടിപ്പിച്ചു. എ. കെ.ഗോപാലനായിരുന്നു ഇതിന്റെ മുഖ്യസംഘാടകന്‍. എ. കെ. ജി. സ്വരൂപിച്ച തുക ഉപയോഗിച്ച് തുടക്കമിട്ടെങ്കിലും, പിന്നീട്, ഇ.എം.എസ്. തന്റെ പാരമ്പര്യ സ്വത്തുക്കള്‍ വിറ്റു കിട്ടിയ 50000 രൂപ ദേശാഭിമാനി ഫണ്ടിലേക്ക് നല്കി. എങ്കിലും ദേശാഭിമാനിക്ക് വേണ്ടി ലഭിച്ച ഏറ്റവും മഹത്തായ സംഭാവന പാലോറ മാതയുടെ പശുവായിരുന്നു. ദേശാഭിമാനി മേളകളില്‍ പത്രം തുടങ്ങുന്നതിന് പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും സംഭാവനയായി തങ്ങള്‍ക്ക് നല്കാവുന്നതെല്ലാം നല്കിയിരുന്നതായി പറയപ്പെടുന്നു. മറ്റൊന്നും നല്കാനില്ലാതിരുന്ന പാലോറ മാത എന്ന ഗ്രാമീണസ്ത്രീ തന്റെ പ്രിയപ്പെട്ട പശുക്കുട്ടിയെയായിരുന്നു സംഭാവനയായി നല്കിയത്.

[തിരുത്തുക] സമരങ്ങളും പത്രവും

കയ്യൂര്‍ രക്തസാക്ഷികളെക്കുറിച്ച് എഴുതിയ പത്രാധിപക്കുറിപ്പിന്റെ പേരില്‍‍ ബ്രിട്ടീഷ് അധികാരികള്‍ പത്രത്തിന് പിഴയിട്ടു. പ്രതികൂല സാഹചര്യങ്ങളെല്ലാം പിന്നിട്ട് 1946 ജനുവരി 18-ന് 4 പുറങ്ങളുള്ള പ്രഭാത ദിനപ്പത്രമായി മാറി. തൊഴിലാളി, കര്‍ഷക സമരങ്ങളെയും പിന്തുണച്ചതിന്റെ പേരില്‍, 1942-1946 കാലഘട്ടത്തില്‍ കൊച്ചി ഗവണ്മെന്റ് ഒരു തവണയും തിരുവിതാംകൂര്‍ ദിവാന്‍ രണ്ടു തവണയും ദേശാഭിമാനി നിരോധിക്കുകയുണ്ടായി. അന്തിക്കാട് (തൃശ്ശൂര്‍) കള്ളു ചെത്തുകാരുടെ സമരം, കൊച്ചിന്‍ തുറമുഖ സമരം, സീതാറാം മില്‍ സമരം(കൊച്ചി), ആറോണ്‍ മില്‍ സമരം (കണ്ണൂര്‍) തുടങ്ങിയ സമരങ്ങളിലൊക്കെ തൊഴിലാളികളോടൊപ്പം ദേശാഭിമാനി നില കൊണ്ടു. ജന്മിത്തത്തിന് എതിരെ കമ്യൂണിസ്റ്റ് പാര്‍ട്ടി നിലപാടില്‍ നടന്ന കാവുമ്പായി, കരിവെള്ളൂര്‍, മുനയങ്കുന്ന്, ഒഞ്ചിയം സമരങ്ങളിലും ദേശാഭിമാനി തൊഴിലാളികളോടും കുടിയാന്മാരോടും ഒപ്പം നിന്നു.

[തിരുത്തുക] സ്വാതന്ത്ര്യാനന്തരം

സ്വാതന്ത്ര്യത്തിനു ശേഷം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയനിലപാട് കാരണം ‍ ദേശാഭിമാനിക്ക് പരീക്ഷണങ്ങള്‍ അതിജീവിക്കേണ്ടി വന്നിട്ടുണ്ട്. രണദിവെ തീസിസും അതിന്റെ ഫലമായി കമ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയ പ്രവര്‍ത്തനങ്ങളും പത്രത്തെയും ബാധിച്ചു.1947-ലെ പൊതു സുരക്ഷിതത്വ നിയമപ്രകാരം വീണ്ടും പിഴയടിക്കപ്പെട്ടു. ഇ.എം.എസ്. എഴുതിയ “1921-ന്റെ പാഠവും മുന്നറിയിപ്പും“ എന്ന ലേഖനം കൂടുതല്‍ പ്രശ്നങ്ങളിലേക്ക് വഴി തെളിക്കുകയും, 1948-ലെ പൊതു സുരക്ഷിതത്വ നിയമപ്രകാരം പത്രം നിരോധിക്കപ്പെടുകയും ചെയ്തു. ഇക്കാലത്ത് ദി റിപ്പബ്ലിക്, കേരള ന്യൂസ്, വിശ്വകേരളം, നവകേരളം തുടങ്ങി പല പേരുകളിലും പ്രസിദ്ധീകരിക്കപ്പെട്ടു. 1951-ല്‍ ജയില്‍ മുക്തനായ എ.കെ.ജി. പത്രം പുനരാരംഭിക്കാന്‍ പ്രവര്‍ത്തിക്കുകയും, 1951 ഡിസംബര്‍ 16-ന് വീണ്ടും പ്രസിദ്ധീകരണം തുടങ്ങുകയും ചെയ്തു. സി.പി.ഐ.യുടെ പിളര്‍പ്പിനു വഴി തെളിച്ച 1964-ലെ പ്രത്യയശാസ്ത്ര പ്രതിസന്ധിക്കിടയില്‍, കെ.പി.ആര്‍. ഗോപാലനേപ്പോലുള്ളവരുടെ പ്രവര്‍ത്തനഫലമായി ദേശാഭിമാനി സി.പി.ഐ(എം)-ന്റെ സ്വാധീനത്തിന്‍ കീഴിലായി.

[തിരുത്തുക] നാഴികക്കല്ലുകള്‍

[തിരുത്തുക] അനുബന്ധ പ്രസിദ്ധീകരണങ്ങള്‍

  • ദേശാഭിമാനി വാരിക - സമകാലീന പ്രശ്നങ്ങളും സാഹിത്യ പംക്തികളും ഉള്‍ക്കൊള്ളുന്ന പ്രതിവാര പ്രസിദ്ധീകരണം
  • ചിന്ത - സി.പി.എം-ന്റെ പ്രത്യയ ശാസ്ത്ര വാരിക
  • തത്തമ്മ - കുട്ടികളുടെ ദ്വൈവാരിക

[തിരുത്തുക] വിവാദങ്ങള്‍

  • ലിസ് എന്ന സാമ്പത്തികസ്ഥാപനത്തിന്റെ പേരിലുള്ള കേസ് ഒതുക്കിത്തീര്‍ക്കാന്‍ പത്രത്തിന്റെ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ഒരു കോടിരൂപ വാങ്ങി എന്നതിന്റെ പേരില്‍ വിവാദം ഉയര്‍ന്നു. പത്രത്തിലെ പാര്‍ട്ടി ഘടകത്തില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും ഇതിന്റെ പേരില്‍ ദേശാഭിമാനിയുടെ ഡപ്യൂട്ടി ജനറല്‍ മാനേജറായിരുന്ന വേണുഗോപാല്‍ പുറത്താക്കപ്പെട്ടു. കേരളത്തിലെന്നല്ല ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഒരു പത്രവുമായി ബന്ധപ്പെട്ടുകൊണ്ട് ഇത്രയും വലിയ തുകയ്ക്കുള്ള അഴിമതി ആരോപണം ഉയര്‍ന്നത്[തെളിവുകള്‍ ആവശ്യമുണ്ട്].
  • ദേശാഭിമാനി - ലോട്ടറി വിവാദം: ലോട്ടറി തട്ടിപ്പിന്റെ പേരില്‍ കേസില്‍ പെട്ട് ഒളിവില്‍ കഴിയുന്ന സാന്റിയാഗോ മാര്‍ട്ടിന്‍ എന്നയാളില്‍ നിന്ന് രണ്ട് കോടിരൂപ നിക്ഷേപം വാങ്ങി എന്നതും വിവാദമായി. ഈ പണം തിരിച്ചു നല്കാന്‍ പാര്‍ട്ടി സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

ദേശാഭിമാനി ഓണ്‍ലൈന്‍ പതിപ്പ്

മലയാള ദിനപത്രങ്ങള്‍
മലയാള മനോരമ | മാതൃഭൂമി | മാധ്യമം | കേരള കൗമുദി | ദീപിക | ദേശാഭിമാനി | ചന്ദ്രിക | വര്‍ത്തമാനം | മംഗളം |ജന്മഭൂമി|വീക്ഷണം|തേജസ്‌
ആശയവിനിമയം
ഇതര ഭാഷകളില്‍