എം.എന്‍. വിജയന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളത്തിലെ പ്രശസ്ത സാഹിത്യനിരൂപകനും ഭാഷാദ്ധ്യാപകനും ഇടതുപക്ഷ ചിന്തകനും‍.

ഉള്ളടക്കം

[തിരുത്തുക] ജീവിതരേഖ

1930 ജൂണ്‍ 8-നു കൊടുങ്ങല്ലൂരില്‍ ലോകമലേശ്വരത്ത് പതിയാശ്ശേരില്‍ നാരായണമേനോന്റെയും മൂളിയില്‍ കൊച്ചമ്മു അമ്മയുടെയും മകനായി എം.എന്‍. വിജയന്‍ ജനിച്ചു. പതിനെട്ടരയാളം എല്‍.പി. സ്കൂളിലും കൊടുങ്ങല്ലൂര്‍ ബോയ്സ് ഹൈസ്കൂളിലും എറണാകുളം മഹാരാജാസ് കോളെജിലും എറണാകുളം ഗവണ്മെന്റ് ലോ കോളെജിലും പഠിച്ചു. നിയമപഠനം പൂര്‍ത്തിയാക്കിയില്ല. മദിരാശി സര്‍വ്വകലാശാലയില്‍ നിന്ന് മലയാളം എം.എ. 1952-ല്‍ മദിരാശി ന്യൂ കോളെജില്‍ അദ്ധ്യാപകനായി. 1959-ല്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജില്‍ അദ്ധ്യാപകനായി ചേര്‍ന്നു. 1960-ല്‍ തലശ്ശേരി ബ്രണ്ണന്‍ കോളെജില്‍ മലയാളവിഭാഗം അദ്ധ്യാപകനായി ചേര്‍ന്നു. 1985-ല്‍ വിരമിക്കുന്നതുവരെ അവിടെ തുടര്‍ന്നു.

[തിരുത്തുക] നിരൂപകന്‍

കേസരി.എ.ബാലകൃഷ്ണപിള്ളയുടെ നിരൂപണാദര്‍ശം അദ്ദേഹത്തിന്റെ കാലത്തിനു ശേഷം സമര്‍ത്ഥവും സര്‍ഗ്ഗാത്മകവുമായി പിന്തുടര്‍ന്ന നിരൂപകനാണ് എം.എന്‍.വിജയന്‍. വൈലോപ്പിള്ളിക്കവിതയെ ആധാരമാക്കി എം.എന്‍.വിജയന്‍ എഴുതിയ നിരൂപണം കവിവ്യക്തിത്വം എപ്രകാരമാണ് കവിതയുടെ പ്രമേയതലത്തെ നിര്‍ണ്ണയിക്കുന്നത് എന്നു അന്വേഷിക്കുന്നു.മലയാളത്തിലെ മന:ശാസ്ത്രനിരൂപണപ്രസ്ഥാനത്തിനു തുടക്കം കുറിച്ച പഠനമായിരുന്നു,അത്. എം.പി.ശങ്കുണ്ണിനായര്‍ കണ്ണീര്‍പാടത്തെക്കുറിച്ച് എഴുതിയ പഠനം മന:ശാസ്ത്രപരമായ സൂചനകള്‍ നല്കുന്നുണ്ടെങ്കിലും ആനല്‍ ഇറോട്ടിസം എന്ന സങ്കല്പനത്തെ ആധാരമാക്കിയുള്ള ഇദ്ദേഹത്തിന്റെ പഠനമാണ് ആദ്യത്തെ മന:ശാസ്ത്രപഠനമായി കണക്കാക്കപ്പെടുന്നത്.

ജോലിയില്‍ നിന്നു പിരിയുന്നതു വരെ വളരെക്കുറച്ചു മാത്രമേ ഇദ്ദേഹം എഴുതിയിരുന്നുള്ളൂ. കവിതയും മന:ശാസ്ത്രവും എന്ന പുസ്തകത്തില്‍ സമാഹരിക്കപ്പെട്ടത് ആദ്യകാല ലേഖനങ്ങളാണ്. പില്‍ക്കാല ലേഖനങ്ങള്‍ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ പകര്‍ത്തിയെഴുതി പ്രസിദ്ധീകരിക്കപ്പെട്ടവയാണ്. ജോലിയില്‍ നിന്നു പിരിഞ്ഞതിനു ശേഷം വ്യാപകമായി പ്രഭാഷണങ്ങള്‍ നടത്തുകയും സാംസ്കാരിക പ്രവര്‍ത്തനത്തില്‍ സജീവമാകുകയും ചെയ്തു

[തിരുത്തുക] സാംസ്കാരികപ്രവര്‍ത്തനം

ഔദ്യോഗികജീവിതത്തില്‍ നിന്നു പിരിഞ്ഞതിനു ശേഷം സി.പി.ഐ.എം നോട് അനുഭാവം പുലര്‍ത്തുന്ന പുരോഗമന കലാ സാഹിത്യസംഘത്തിന്റെ പ്രവര്‍ത്തകനാവുകയും അതിന്റെ സംസ്ഥാന പ്രസിഡന്റാവുകയും ചെയ്തു. സി.പി.ഐ എംന്റെ മുഖപത്രമായ ദേശാഭിമാനിയുടെ വാരികയുടെ പത്രാധിപരായി ഇദ്ദേഹം നിയമിക്കപ്പെട്ടു.പാര്‍ട്ടിക്കകത്തുള്ള ചേരിതിരിവില്‍ ഔദ്യോഗികപക്ഷത്തിനു എതിരെ നിന്നതിനാല്‍ പത്രാധിപസ്ഥാനത്തു നിന്നും നീക്കം ചെയ്യപ്പെട്ടു. തുടര്‍ന്ന് ഔദ്യോഗിക നേതൃത്വത്തിന്റെ നയസമീപനങ്ങളുടെ ശക്തനായ വിമര്‍ശകനായി.പാര്‍ട്ടിയില്‍ നടക്കുന്ന പരിഷ്കരണങ്ങളെ വിജയന്‍ വലതുപക്ഷ വ്യതിയാനമെന്നാണ് വിശേഷിപ്പിക്കുന്നത്[1].

[തിരുത്തുക] ഇടതുപക്ഷ ചിന്തകന്‍

ഇടതുപക്ഷചിന്തകന്‍ എന്നാണ് എം.എന്‍.വിജയനെ പൊതുവേ വിശേഷിപ്പിക്കപ്പെടുന്നത്. സാഹിത്യത്തെയും ജീവിതത്തെയും ക്ലാസ്സിക്കല്‍ മാര്‍ക്സിസത്തിന്റേയും വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റേതുമല്ലാത്ത നവീനമായ കാഴ്ചപ്പാടുകള്‍ ഉപയോഗിച്ച് വിശദീകരിക്കാനുള്ള ശ്രമങ്ങളാണ് ചിന്തകന്‍ എന്ന് വിളിക്കപ്പെടാന്‍ കാരണം. റീഹിന്റെ ഫാസിസത്തിന്റെ ആള്‍ക്കൂട്ട മന:ശാസ്ത്രം ഇദ്ദേഹം ഏറ്റവും അധികം ഉപജീവിച്ച കൃതിയാണ്. എന്നാല്‍ സി.പി.ഐ.എം ഒരു വിപ്ലവ പാര്‍ട്ടിയാണെന്നും അത്തരം സംഘടനയ്ക്കകത്ത് കാറ്റും വെളിച്ചവും കടന്നു വരുന്നത് ആപത്താണ് എന്ന ഇദ്ദേഹത്തിന്റെ വിലയിരുത്തല്‍ വിവാദമായി. ഇന്ന് വിമത മാര്‍ക്സിസ്റ്റു പക്ഷത്തിന്റെ കൂടെയാണ് ഇദ്ദേഹം.

[തിരുത്തുക] കൃതികള്‍

  • മനുഷ്യര്‍ പാര്‍ക്കുന്ന ലോകങ്ങള്‍
  • ചിതയിലെ വെളിച്ചം
  • മരുഭൂമികള്‍ പൂക്കുമ്പോള്‍
  • പുതിയ വര്‍ത്തമാനങ്ങള്‍
  • നൂതന ലോകങ്ങള്‍
  • വര്‍ണ്ണങ്ങളുടെ സംഗീതം
  • കവിതയും മന:ശാസ്ത്രവും
  • ശീര്‍ഷാസനം
  • കാഴ്ചപ്പാട്
  • അടയുന്ന വാതില്‍ തുറക്കുന്ന വാതില്‍
  • വാക്കും മനസും
  • ഫാഷിസത്തിന്റെ മന:ശാസ്ത്രം
  • സംസ്കാരവും സ്വാതന്ത്ര്യവും
  • അടയാളങ്ങള്‍

[തിരുത്തുക] അവലംബം

  1. http://www.hinduonnet.com/2005/02/24/stories/2005022408310500.htm
ആശയവിനിമയം
ഇതര ഭാഷകളില്‍