ഭരതന്‍ (ചലച്ചിത്ര സംവിധായകന്‍)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഭരതന്‍(ചലച്ചിത്ര സംവിധായകന്‍)
ഭരതന്‍(ചലച്ചിത്ര സംവിധായകന്‍)

മലയാള ചലച്ചിത്ര സംവിധായകന്‍.(ജനനം: 1946, മരണം: 1998). തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി ആണ് ഭരതന്റെ ജന്മസ്ഥലം.

നിലവാരമുള്ള ചലച്ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ചലച്ചിത്രകാരനാണ് ഭരതന്‍. ചലച്ചിത്രനടിയായ കെ.പി.എ.സി. ലളിത ആണ് ഭാര്യ. മകന്‍ സിദ്ധാര്‍ത്ഥും ചലച്ചിത്ര അഭിനേതാവാണ്.

ഉള്ളടക്കം

[തിരുത്തുക] ആദ്യകാലം

സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും ഡിപ്ലോമ നേടിയ ഭരതന്‍ കലാസംവിധായകനായാണ് ചലച്ചിത്രലോകത്ത് പ്രവേശിച്ചത്. വിന്‍സെന്റ് സംവിധാനം ചെയ്ത ഗന്ധര്‍വ ക്ഷേത്രം എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി പ്രവര്‍ത്തിച്ചത്. കുറച്ചു ചിത്രങ്ങളില്‍ കലാസംവിധായകനായും സഹസംവിധായകനായും പ്രവര്‍ത്തിച്ച അദ്ദേഹം, 1974-ല്‍ പദ്മരാ‍ജന്റെ തിരക്കഥയില്‍ പ്രയാണം എന്ന ചലച്ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. ഏറ്റവും നല്ല പ്രാദേശികഭാഷാചിത്രത്തിനുള്ള ആ വര്‍ഷത്തെ ദേശീയ പുരസ്കാരം ഈ ചിത്രത്തിനു കിട്ടി. ഭരതന്റേയും പദ്മരാജന്റേയും ചലച്ചിത്രജീവിതത്തിന്റെ തുടക്കമായി ഇതിനെ കണക്കാക്കാം.

[തിരുത്തുക] ആദ്യത്തെ ചലച്ചിത്രം

സംവിധാനം ചെയ്ത ആദ്യത്തെ ചലച്ചിത്രത്തില്‍ (പ്രയാണം) ലൈംഗീകതയെ അശ്ലീലത്തിലേക്ക് വഴുതിവീഴാതെ തന്നെ ചിത്രീകരിക്കുവാനുള്ള അപൂര്‍വ്വമായ തന്റെ കൈപ്പട ഭരതന്‍ തെളിയിച്ചു. പിന്നീട് ഇത് ഭരതന്‍ സ്പര്‍ശം എന്ന് അറിയപ്പെട്ടു. ഈ ചലച്ചിത്രത്തിലെ മറക്കാനാവാത്ത ഒരു രംഗം കൊട്ടാരക്കര അവതരിപ്പിക്കുന്ന ബ്രാഹ്മണ പൂജാ‍രിയായ പ്രധാന കഥാപാത്രം - 60 വയസ്സിനു മുകളില്‍ പ്രായമുള്ള ഒരു ബ്രാഹ്മണ പൂജാരി, തന്റെ മകളെക്കാളും വളരെ ചെറുപ്പമായ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചയാള്‍, ദേവതാ വിഗ്രഹത്തില്‍ ചന്ദനം ചാര്‍ത്തുമ്പോള്‍ തന്റെ യുവതിയായ വധുവിന്റെ ശരീരം സങ്കല്‍പ്പിക്കുന്ന രംഗമാണ്. ശ്രീകോവിലിലെ ഇരുട്ട് മണിയറയായും ദേവി തന്റെ ഭാര്യയായും മാറുന്നു. കല്‍‌പ്രതിമയുടെ ശരീരവടിവുകളില്‍ ചന്ദനം പൂശവേ അദ്ദേഹത്തിന്റെ മനസ്സും കൈകളും തന്റെ യുവ വധുവിന്റെ ശരീരത്തില്‍ ചലിക്കുകയാണ്. ഭരതന്‍ തന്റെ പ്രേക്ഷകരെ അജ്ഞാതമായ ഒരു മണ്ഡലത്തിലേക്കു നയിച്ചു. യാഥാസ്ഥിതികരായ കേരളീയര്‍ക്ക് ഇത് തെല്ലൊന്നു ഞെട്ടിക്കുന്ന അനുഭവമായിരുന്നു.

[തിരുത്തുക] പത്മരാജനുമൊത്ത്

ഭരതനും പത്മരാജനുമായുള്ള കൂട്ടുകെട്ട് മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടത്തിന്റെ തുടക്കമായിരുന്നു. പത്മരാജന്‍ സ്വതന്ത്ര സംവിധായകനാകുന്നതിനു മുന്‍പേ ഇരുവരും ചേര്‍ന്ന് പല ചിത്രങ്ങളും നിര്‍മ്മിച്ചു. ഇവയില്‍ പ്രധാനം രതി നിര്‍വ്വേദം, തകര എന്നിവയാണ്. തകര ഭരതന്റെ ഏറ്റവും നല്ല ചിത്രമായി കരുതപ്പെടുന്നു.

കൌമാര ലൈംഗീക സ്വപ്നങ്ങളെ ചലച്ചിത്രത്തിനെ കണ്ണിലൂടെ കൈകാര്യം ചെയ്യുകയായിരുന്നു രതിനിര്‍വ്വേദം. കൌമാര പ്രായത്തിലുള്ള ഒരു കുട്ടി തന്നെക്കാള്‍ പ്രായം ചെന്ന രതി എന്ന അയല്‍ക്കാരിയുമായി പ്രണയത്തിലാവുന്നു. അവരുടെ ബന്ധത്തിന്റെ പൂര്‍ണ്ണതയില്‍ ഒരു വിജനമായ സര്‍പ്പക്കാവില്‍ പാതിരാത്രിയില്‍ ഇവര്‍ ഇണചേരവേ പാമ്പുകടിയേറ്റ് രതി മരിക്കുന്നു. പിറ്റേന്ന് രാവിലെ മരണ വാര്‍ത്ത അറിയാതെ, ഒരു പുരുഷന്‍ ആയി എന്ന ഭാവത്തോടെ പയ്യന്‍ കോളെജിലേക്ക് യാത്രയാവുന്നു. തകരയില്‍ ബുദ്ധി വികസിക്കാത്ത ഒരു ചെറുപ്പക്കാരനും അവന്റെ സമൂഹവുമായുള്ള ബന്ധത്തെ ഭരതന്‍ വിശകലനം ചെയ്യുന്നു. തകര, ചെല്ലപ്പനാശാരി എന്നീ കഥാപാത്രങ്ങള്‍ ചലച്ചിത്ര പ്രേമികളുടെ മനസ്സില്‍ നിന്ന് ചിത്രം കണ്ടു കഴിഞ്ഞാലും ദശാബ്ദങ്ങളോളം മായാത്ത വിധം തന്മയത്തോടെ അവതരിപ്പിച്ചിരിക്കുന്നു. പത്മരാജന്‍ തന്റെ ജന്മസ്ഥലമായ മുതുകുളത്ത് നടന്ന ഒരു യഥാര്‍ത്ഥ കഥയെ ചലച്ചിത്രം ആക്കുകയായിരുന്നു. പിന്നീട് ഭരതന്‍ ആവാരം പൂ എന്ന പേരില്‍ ഈ ചിത്രം തമിഴില്‍ പുനര്‍നിര്‍മ്മിച്ചു.

[തിരുത്തുക] റൊമാന്റിക്ക് ചലച്ചിത്രങ്ങള്‍

എണ്‍പതുകളുടെ തുടക്കത്തില്‍ പത്മരാജന്‍ പല യുഗ്മ ചലച്ചിത്രങ്ങളും നിര്‍മ്മിച്ചു. ‘ചാമരം, മര്‍മ്മരം, പാളങ്ങള്‍, എന്റെ ഉപാസന' എന്നിവ ഇതില്‍ ചിലതാണ്. ഇവ കലാപരമായി എടുത്തുപറയത്തക്കവ അല്ലെങ്കിലും വാണിജ്യ വിജയങ്ങള്‍ ആയിരുന്നു. മലയാള ചലച്ചിത്രത്തില്‍ റൊമാന്റിക്ക് ട്രെന്റിന് ഇവ തുടക്കമിട്ടു. മറ്റ് പ്രശസ്ത ചലച്ചിത്ര സംവിധായകരും ഇതേ പാത പിന്തുടര്‍ന്നു. മലയാള ചലച്ചിത്തിലെ റൊമാന്റിക്ക് കാലഘട്ടമായിരുന്നു 80-കള്‍.

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തില്‍ ഭരതന്‍ നെടുമുടി വേണു - ശാരദ എന്നിവര്‍ അവതരിപ്പിക്കുന്ന മാഷ്, ടീച്ചര്‍ എന്നീ മക്കളില്ലാത്ത കഥാപാത്രങ്ങളുടെ വിരമനത്തിനു ശേഷമുള്ള ജീവിതം കാണിക്കുന്നു. വേലക്കാരിയായി വരുന്ന ഒരു പെണ്‍കുട്ടിയെ അവര്‍ മകള്‍ എന്നപോലെ സ്നേഹിക്കുന്നു. “ടീച്ചറെ അവള്‍ അമ്മേ എന്നു വിളിച്ചാല്‍ എന്നെ എന്തുവിളിക്കും...” എന്ന നെടുമുടിവേണുവിന്റെ ചോദ്യവും ശാരദയുടെ ഉത്തരവും അവര്‍ അനുഭവിക്കുന്ന അനുഭൂതിയും ചലച്ചിത്രത്തിന്റെ സീമകള്‍ കടന്ന് പ്രേക്ഷകനില്‍ എത്തുന്നു. സുന്ദരമായ പശ്ചാത്തലവും ഗാനങ്ങളുമായി (മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി)ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം മലയാളികള്‍ക്ക് ഒരു സവിശേഷമായ ഗൃഹാതുരാനുഭൂതി നല്‍കുന്നു.

[തിരുത്തുക] എം.ടി.യുമൊത്ത്

കല കലാകാരനെ അതിശയിക്കുന്നതിന് ഒരു ഉദാഹരണമായിരിക്കും ഭരതന്റെ വൈശാലി എന്ന ചിത്രം. ഭരതന്റെ മാസ്റ്റര്‍പീസ് ആയി ഈ ചിത്രം കണക്കാക്കപ്പെടുന്നു. മഹാഭാരതത്തിലെ ഒരു ഉപകഥയിലെ അപ്രധാനമായ ഒരു കഥാപാത്രമാണ് വൈശാലി. തന്റെ തനതു ശൈലിയില്‍ ഈ കഥയെ വികസിപ്പിച്ച് എം.ടി. കഥാപാത്രങ്ങള്‍ക്കു ജീവന്‍ നല്‍കി. ഒരു ദാസിയുടെ മകളായ വൈശാലി വ്യാത്സ്യായനന്റെ കാമസൂത്രം പഠിച്ചവളാണ്. വിഭാദങ്കന്‍ എന്ന മഹര്‍ഷിയുടെ മകനായ ഋഷിശൃംഗനെ ആകര്‍ഷിച്ച് ലോമപാദരാജ്യത്തില്‍ എത്തിച്ച് കൊടിയ വരള്‍ച്ചമാറ്റി മഴപെയ്യിക്കുവാനായി വൈശാലിയെ വിടുന്നു. എം.ടി. വൈശാലിക്ക് കഥയില്‍ പ്രാധാന്യം നല്‍കിയപ്പോള്‍ കഥ ഒരു പുതിയ മാനം കണ്ടെത്തുന്നു. ഭരതന് വൈശാലിയുടെ വശ്യ ശരീരം എങ്ങനെ കാട്ടിന്റെ കാനനതയുമായി കൂട്ടിച്ചേര്‍ക്കണം എന്ന് അറിയാമായിരുന്നു. ഇതിന്റെ ഫലം ഒരു മറക്കാനാവാത്ത ക്ലാസിക്ക് ചലച്ചിത്രമാണ്.

ഭരതന്‍-എം.ടി. കൂട്ടുകെട്ടിന്റെ മറ്റൊരു ചിത്രം ‘താഴ്വാരം’ ആണ്. രണ്ട് പഴയകാല സുഹൃത്തുക്കള്‍ക്കിടയിലെ പ്രതികാരമാണ് കഥാതന്തു. ഇങ്ങനെ ഒരു കഥ ഭരതന്റെ മറ്റുചിത്രങ്ങളില്‍ നിന്ന് വളരെ വേറിട്ടുനില്‍ക്കുന്നു. ഓരോ ഫ്രെയിമിലും മരണം പതിയിരിക്കുന്നു എന്ന് കാണികള്‍ക്ക് തോന്നുന്നു. ഒടുവില്‍ വരാനുള്ളതിനെക്കുറിച്ചുള്ള ഭയം കാണികളെ ചൂഴുന്നു. ചിത്രത്തിന്റെ കലാശത്തില്‍ വൈരികളുടെ പോരാട്ടം മുറുകി അവര്‍ മലയിറങ്ങുമ്പൊഴേക്കും അവരിലൊരാള്‍ മരിക്കുന്നു. പ്രതികാരം എന്ന വിഷയത്തെ കൈകാര്യം ചെയ്യുമ്പോഴും സ്ത്രീ ശരീരത്തിന്റെ വശ്യസൗന്ദര്യത്തെയും (സുമലത‌) പ്രകൃതിരമണീയതയെയും ചിത്രീകരിക്കുവാന്‍ ഭരതന്‍ മറക്കുന്നില്ല. ‘കണ്ണെത്താദൂരം മറുതീരം‘ എന്ന സുന്ദരമായ ഗാനവും ഈ ചിത്രത്തിലുണ്ട്.

[തിരുത്തുക] തമിഴ് സിനിമ

ഭരതന് ഭാഷ ഒരു തടസ്സമായില്ല. ശിവാജി ഗണേശന്‍ കമലഹാസന്‍ എന്നിവര്‍ അച്ഛന്‍-മകന്‍ ജോഡിയായി അഭിനയിക്കുന്ന ഈ ചിത്രം തമിഴിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായി കരുതപ്പെടുന്നു. പല ഭാഷകളിലും പുനര്‍നിര്‍മ്മിക്കപ്പെട്ട ഈ ചിത്രം പല ദേശീയ പുരസ്കാരങ്ങളും നേടി.

[തിരുത്തുക] തിരക്കഥ, ഗാ‍നരചന

ചലച്ചിത്ര സംവിധാനത്തിനു പുറമേ ഭരതന്‍ പല തിരക്കഥകളും രചിച്ചു, തന്റെ പല ചിത്രങ്ങള്‍ക്കുമായി ഗാനങ്ങള്‍ രചിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്തു.കേളി എന്ന ചലച്ചിത്രത്തിലെ “താരം വാല്‍ക്കണ്ണാടി നോക്കി“ എന്ന ഗാനം ഭരതന്റെ സംഗീത പ്രാവീണ്യത്തിന് ഉദാഹരണമാണ്.

[തിരുത്തുക] മരണം

അദ്ദേഹം 1998 ജൂലൈ 29-നു മദ്രാസില്‍ വെച്ച് അന്തരിച്ചു.

[തിരുത്തുക] ചലച്ചിത്രങ്ങള്‍

  • പ്രയാണം (പി. പത്മരാജന്‍; കൊട്ടാരക്കര ശ്രീധരന്‍ നായര്‍,മോഹന്‍, ലക്ഷ്മി,മാസ്റ്റര്‍ രഖു) (1975)
  • ഗുരുവായൂര്‍ കേശവന്‍ (സംഗീതം: ജി. ദേവരാജന്‍; ജയഭാരതി) (1977)
  • അണിയറ (1977)
  • രതിനിര്‍വ്വേദം (പി. പത്മരാജന്‍; സംഗീതം: ജി. ദേവരാജന്‍; ജയഭാരതി, കൃഷ്ണചന്ദ്രന്‍ (അരങ്ങേറ്റം) (1978)
  • തകര (പി. പത്മരാജന്‍; സംഗീതം: എം.ജി. രാധാകൃഷ്ണന്‍; നെടുമുടി വേണു, സുരേഖ, പ്രതാപ് പോത്തന്‍) (1979)
  • ലോറി (പി. പത്മരാജന്‍; സംഗീതം: എം.എസ്. വിശ്വനാഥന്‍; അച്ചന്‍‌കുഞ്ഞ്, ബാലന്‍ കെ. നായര്‍, നിത്യ (അരങ്ങേറ്റം)) (1980)
  • ആരവം (നെടുമുടി വേണു, ജനാര്‍ദ്ദനന്‍,ബഹദൂര്‍)(1980)
  • ചാമരം (ജോണ്‍ പോള്‍; സംഗീതം: എം.ജി. രാധാകൃഷ്ണന്‍) (1980)
  • ചാട്ട പി.ആര്‍. നാഥന്‍:(1981)
  • പാര്‍വ്വതി (കാക്കനാടന്റെ അടിയറവ് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരം; സംഗീതം: ജോണ്‍സണ്‍) (1981)
  • നിദ്ര വിജയ് മേനോന്‍, ശാന്തികൃഷ്ണ (1981)
  • പറങ്കിമല (കാക്കനാടന്റെ നോവലിന്റെ ചലച്ചിത്രാവിഷ്കാരം) സൂര്യ(1981)
  • മര്‍മ്മരം (ജോണ്‍ പോള്‍; സംഗീതം: എം.എസ്. വിശ്വനാഥന്‍; നെടുമുടി വേണു,ജലജ, ഗോപി) (1982)
  • ഓര്‍മ്മക്കായി (ഭരതന്‍, ജോണ്‍ പോള്‍; മാധവി, ഗോപി. സംഗീതം: ജോണ്‍സണ്‍) (1982)
  • പാളങ്ങള്‍ (ജോണ്‍ പോള്‍; സംഗീതം: ജോണ്‍സണ്‍; നെടുമുടി വേണു, സറീന വഹാബ്, ഗോപി, കെ.പി.എ.സി. ലളിത, അടൂര്‍ ഭവാനി, ബഹദൂര്‍, ശങ്കര്‍) (1982)
  • കാറ്റത്തെ കിളിക്കൂട് ഗോപി, ശ്രീവിദ്യ, മോഹന്‍ലാല്‍, രേവതി (ജോണ്‍ പോള്‍; സംഗീതം: ജോണ്‍സണ്‍) (1983)
  • ഈണം വേണു നാഗവള്ളി (പി. പത്മരാജന്‍) (1983)
  • സന്ധ്യ മയങ്ങും നേരം ഗോപി(1983)
  • ഇത്തിരിപ്പൂവേ ചുവന്നപൂവേ ( തിക്കോടിയന്റെ ഒരു നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരം. റഹ്‌മാന്‍, മമ്മൂട്ടി) (1984)
  • എന്റെ ഉപാസന (മല്ലിക യൂനിസിന്റെ ഒരു നോവലിനെ ആസ്പദമാക്കിയത്. സംഗീതം: ജോണ്‍സണ്‍; മമ്മൂട്ടി, സുഹാസിനി, കൊച്ചിന്‍ ഹനീഫ) (1984)
  • കാതോടു കാതോരം (ജോണ്‍ പോള്‍; സംഗീതം: ഭരതന്‍, ഔസേപ്പച്ചന്‍; സരിത, മമ്മൂട്ടി, ജനാര്‍ദ്ദനന്‍, നെടുമുടി വേണു,ഇന്നസന്റ്,മാസ്റ്റര്‍ പ്രശോഭ്) (1985)
  • ഒഴിവുകാലം (പി. പത്മരാജന്‍) പ്രേം നസീര്‍, കരമന ജനാര്‍ദ്ദനന്‍ നായര്‍ (1985)
  • ചിലമ്പ് (വി.ടി. ബാലകൃഷ്ണന്റെ ഒരു നോവലിനെ ആസ്പദമാക്കിയത്. വരികള്‍: ഭരതന്‍, സംഗീതം: ഔസേപ്പച്ചന്‍; റഹ്‌മാന്‍, ശോഭന, തിലകന്‍, ബാബു ആന്റണി(അരങ്ങേറ്റം), ഇന്നസെന്റ്) (1986)
  • പ്രണാമം (ഡെന്നീസ് ജോസഫ്; സംഗീതം: ജോണ്‍സണ്‍. അശോക്, മമ്മൂട്ടി, സുഹാസിനി) (1986)
  • ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം (ജോണ്‍ പോള്‍; സംഗീതം: ജോണ്‍സണ്‍; വരികള്‍: ഒ.എന്‍.വി. കുറുപ്പ്; നെടുമുടി വേണു, ശാരദ,പാര്‍വ്വതി,ദേവന്‍,എം.എസ്. തൃപ്പൂണിത്തറ, ഇന്നസെന്റ്, ശങ്കരാടി) (1987)
  • നീലക്കുറിഞ്ഞി പൂത്തപ്പോള്‍ (ജോണ്‍ പോള്‍) കാര്‍ത്തിക, ഗിരീഷ് കര്‍ണ്ണാട്(1987)
  • വൈശാലി (എം.ടി. വാസുദേവന്‍ നായര്‍; സംഗീതം: ബോംബെ രവി; വരികള്‍: ഒ.എന്‍.വി. കുറുപ്പ്; സുവര്‍ണ്ണ (അരങ്ങേറ്റം), സഞ്ജയ് (അരങ്ങേറ്റം), ബാബു ആന്റണി, ഗീത, ശ്രീരാമന്‍, നെടുമുടി വേണു) കാമറ: മധു അമ്പാട്ട്(1988)
  • ഒരു സായാഹ്നത്തിന്റെ സ്വപ്നം ജോണ്‍ പോള്‍; മുകേഷ്, സുഹാസിനി )(1989)
  • അമരം (എ.കെ. ലോഹിതദാസ്; സംഗീതം: രവീന്ദ്രന്‍; മമ്മൂട്ടി, മധു, അശോക്, മുരളി, കെ.പി.എ.സി. ലളിത) കാമറ: മധു അമ്പാട്ട് (1991)
  • താഴ്വാരം (എം.ടി. വാസുദേവന്‍ നായര്‍; സംഗീതം: ഭരതന്‍; മോഹന്‍ലാല്‍, സുമലത, സലീം ഘോഷ്, ശങ്കരാടി, അഞ്ജു; കാമറ: വേണു) (1991)
  • കേളി ( സംഗീതം: ഭരതന്‍; ജയറാം, ഇന്നസന്റ്, നെടുമുടി വേണു) (1991)
  • തേവര്‍മകന്‍(തമിഴ്) (കമലാഹാസന്‍; സംഗീതം: ഇളയരാജ; ശിവാജി ഗണേശന്‍, കമല ഹാസന്‍, രേവതി,ഗൌതമി,നാസര്‍)കാമറ: പി.സി. ശ്രീരാം (1992)
  • ആവാരമ്പൂ (തമിഴ്)തകരയുടെ പുനര്‍നിര്‍മ്മാണം )വിനീത്,നാസര്‍ കാമറ: പി.സി. ശ്രീരാം (1992)
  • മാളൂട്ടി (ജോണ്‍ പോള്‍)ബേബി ശ്യാമിലി,ഉര്‍വ്വശി, ജയറാം (സംഗീതം: ജോണ്‍സണ്‍) (1992)
  • വെങ്കലം (എ.കെ. ലോഹിതദാസ്; സംഗീതം: രവീന്ദ്രന്‍; കെ.പി.എ.സി. ലളിത, മുരളി, മനോജ് കെ. ജയന്‍, ഉര്‍വ്വശി, ഇന്നസെന്റ്) (1993)
  • ചമയം (ജോണ്‍ പോള്‍) (സംഗീതം: ജോണ്‍സണ്‍; മുരളി, മനോജ് കെ. ജയന്‍) (1993)
  • പാഥേയം (എ.കെ. ലോഹിതദാസ്; സംഗീതം: ബോംബെ രവി; മമ്മൂട്ടി, ചിപ്പി (അരങ്ങേറ്റം)) കാമറ: മധു അമ്പാട്ട് (1993)
  • ദേവരാഗം (മണി ഷൊര്‍ണ്ണൂര്‍(സംഗീതം: എം.എം. കീരവാണി; അരവിന്ദ് സ്വാമി, ശ്രീദേവി) (1996)
  • മഞ്ജീരധ്വനി സംഗീതം: എം.എം. കീരവാണി (വിനീത്) (1996)
  • ചുരം (മനോജ് കെ. ജയന്‍, ദിവ്യ ഉണ്ണി)സംഗീതം: ജോണ്‍സണ്‍ (1997)
ആശയവിനിമയം
ഇതര ഭാഷകളില്‍