ശിലായുഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആദിമ മാനവചരിത്രത്തെ പൊതുവെ ശിലായുഗം ലോഹയുഗം എന്നിങ്ങനെ രണ്ടായി തരം തിരിക്കാം ശിലായുഗത്തെ പ്രാക്ലിഖിതയുഗം എന്നും പറയാറുണ്ട്‌. എഴുത്തു വിദ്യ കണ്ടുപിടിക്കുന്നതിനു മുന്‍പുള്ള കാലമെന്നര്‍ത്ഥത്തിലാണ്‌ ഇത്‌. ഉല്‍പത്തി മുതല്‍ ഇന്നേ വരേയുള്ളതിന്റെ 95 ശതമാനവും ശിലായുഗമാണ്‌. ബി.സി. 5000 വരെ ഈ കാലഘട്ടം നീണ്ടു നിന്നു എന്ന് അനുമാനിക്കപ്പെടുന്നു. അതായത്‌ 5000 വരെ മനുഷ്യന്‌ എഴുത്തു വിദ്യ വശമില്ലായിരുന്നു. അതിനു ശേഷമുള്ള ചരിത്രം ശിലാ രേഖകളെ ആസ്പദമാക്കി മെനഞ്ഞെടുക്കാന്‍ ശാസ്ത്രജ്ഞന്മാര്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.

ശിലായുഗം തന്നെ പ്രാചീന ശിലായുഗം നവീനയുഗം എന്നും രണ്ടു ഘട്ടങ്ങളാക്കിയിട്ടുണ്ട്‌. ഇത്‌ ലോഹം കൊണ്ടുള്ള ആയുധത്തിന്റെ ആവിര്‍ഭാവം അടിസ്ഥാനമാക്കി ചരിത്ര പഠനത്തിന്റെ എളുപ്പത്തിനായി മാത്രമാണ്‌ ചെയ്തിരിക്കുന്നത്‌.

മനുഷ്യന്റെ ആദ്യത്തെ വാസസ്ഥലം വടക്കേ അര്‍ദ്ധഭൂഖണ്ഡമാണെന്നു വിശ്വസിച്ചിരുന്നു. ഈ ഭാഗം ദീര്‍ഘകാലത്തോളം ഹിമനിരകളാല്‍ മൂടപ്പെട്ടുകിടന്നിരുന്നു. ഇടക്കിടക്ക്‌ മഞ്ഞുരുകുകയും സസ്യങ്ങള്‍ക്കും ജീവികള്‍ക്കും ജീവിക്കാനുള്ള കാലാവസ്ഥ സൃഷ്ടിക്കപ്പെടുകയും ചെയ്തിരുന്നു. വീണ്ടും നീണ്ടകാലത്തേക്ക്‌ മഞ്ഞ്‌ പെയ്തു ജീവജാലങ്ങള്‍ക്ക്‌ ജീവിക്കാന്‍ തടസ്സം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇത്തരം നാല്‍ ഹിമനദീയ കാലങ്ങള്‍(Glacial Ages) ഉണ്ടായിരുന്നത്രെ. ആദ്യത്തെ ഹിമനദീയ കാലം പത്തു ലക്ഷം കൊല്ലങ്ങള്‍ക്കു മുന്‍പും രണ്ടാമത്തേത്‌ ഏഴു ലക്ഷം കൊല്ലങ്ങള്‍ക്കു മുന്‍പും അവസാനത്തേത്‌ ഒരു ലക്ഷം കൊല്ലങ്ങള്‍ക്കു മുന്‍പുമാണ്‌ ഉണ്ടായിട്ടുള്ളത്‌. ഒരു ഹിമനദീയ കാലം കഴിഞ്ഞു കാലാവസ്ഥ തെളിയുമ്പോള്‍ സസ്യങ്ങളും മൃഗങ്ങളും വളര്‍ന്ന് വികാസം പ്രാപിക്കുന്നു. അപ്പോഴേക്കും അടുത്ത ഹിമനദിയുടെ കാലമായി. എന്നാല്‍ മനുഷ്യന്‍ അവന്റെ സവിശേഷ ബുദ്ധി ഉപയോഗിച്ച്‌ ഹിമനദീയ കാലങ്ങളെ അതിജീവിച്ചു.

അവന്‍ ഗുഹകളിലും മറ്റും കൂട്ടമായി താമസിച്ചു, വേട്ടയാടി മൃഗങ്ങളെ കൊന്ന് ആദ്യം പച്ചമാംസമായും പിന്നീട്‌ തീ കണ്ടു പിടിച്ച ശേഷം ചുട്ടും തിന്നു തുടങ്ങി. പാറകളുടേയും മരങ്ങളുടേയും ഭാഗങ്ങള്‍ ഉപയോഗിച്ച്‌ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉണ്ടാക്കി. മരത്തൊലി ഇലകള്‍ എന്നിവ ഉപയോഗിച്ച്‌ വസ്ത്രങ്ങള്‍ ഉണ്ടാക്കി.

പ്രാചീന ശിലായുഗം ക്രി.വ. 1,750,000 മുതല്‍ ക്രി.വ. 10000 വരെയായ്യിരുന്നു എന്നാണ്‌ ശാസ്ത്രജ്ഞന്മാര്‍ ഊഹിക്കുന്നത്‌. ഈ പ്രാചീന ശിലായുഗത്തെ വീണ്ടും രണ്ടായി തിരിക്കാം പൂര്‍വ്വകാലഘട്ടമെന്നും ഉത്തരകാലഘട്ടമെന്നും . പ്രാചീനശിലായുഗത്തിന്റെ മുക്കാലും പൂര്‍വ്വകാലഘട്ടമായിരുന്നു. ഈ കാലഘട്ടത്തില്‍ ജീവിച്കിരുന്ന മനുഷ്യജീവിയെ ആഫ്രിക്കയിലെ മഹാറിഫ്റ്റ്‌ താഴ്‌വരയില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്‌. ഇതിന്‌ സിന്‍ജന്ത്രോപ്പസ്‌ (Zinganthropus) എന്നാണ്‌ പേര്‌. നീണ്ടു നിവര്‍ന്നു നടക്കുകയും പ്രാകൃതമായ ആയുധങ്ങള്‍ ഉപയോഗിക്ക്യ്കയും ചെയ്തിരുന്നതിനാല്‍ ഇവയെ മനുഷ്യ വംശത്തിന്റെ ഏറ്റവും പൂര്‍വ്വികരെന്ന് കരുതുന്നു. പൂര്‍വ്വഘട്ടത്തില്‍ ജീവിച്ചിരുന്ന പ്രാചീന മനുഷ്യന്റെ മറ്റൊരു ഉദാഹരണം ജാവാ ദ്വീപുകളില്‍ നിന്ന് കണ്ടെടുക്കപ്പെട്ട 'ജാവാ മനുഷ്യന്‍' ആണ്‌. ശരിക്കും നീണ്ടു നിവര്‍ന്ന നടക്കാന്‍ കഴിവില്ലാത്തെ പ്രകൃതം , വലിയ തല, ചെറിയ താടി, അഞ്ചടി ആറിഞ്ചു പൊക്കം എന്നിവയായിരുന്നു ജാവാ മനുഷ്യന്റെ പ്രതേകതകള്‍.

ജാവാമനുഷ്യനു ശേഷം ആവിര്‍ഭവിച്ച വര്‍ഗ്ഗമാണ്‌ 'പെക്കിങ്ങ്‌ മനുഷ്യന്‍' ചൈനയിലെ പെക്കിങ്ങ്‌ എന്ന സ്ഥലത്തു നിന്നും കിട്ടിയ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനാലാണ്‌ ഈ പേര്‍.

ജര്‍മ്മനിയിലെ നിയാന്തര്‍ താഴ്‌വരയില്‍ നിന്നും കണ്ടെത്തിയ അവശിഷ്ടങ്ങളില്‍ നിന്നാണ്‌ നിയാന്തര്‍ത്താല്‍ മനുഷ്യനെപ്പറ്റി വിവരം ലഭിക്കുന്നത്‌. ഇവരാണ്‌ ഇന്ന് ഏറ്റവും കൂടുതല്‍ അറിയപ്പെടുന്ന വര്‍ഗ്ഗം. അവര്‍ ഒരുലക്ഷത്തി ഇരുപതിനായിരം വര്‍ഷങ്ങള്‍ക്കു മുന്‍പു വരെ( അവസാന ഹിമനദീയ കാലത്തുനും മുന്ന്) ജീവിച്ചിരുന്നെന്ന് കരുതുന്നു. അഞ്ചടി അഞ്ചിഞ്ചു ഉയരം, മെലിഞ്ഞ ശരീരം, ചെറിയ മസ്തിഷ്കം, വികൃതരൂപം എന്നിവയായിരുന്നു പ്രത്യേകതകള്‍. നടക്കുന്നതില്‍ വൈകല്യങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇവര്‍ കാലക്രമേണ സംസാരിക്കാന്‍ പഠിച്ചതായി വിശ്വസിക്കപ്പെടുന്നു. ഇതായിരിക്കണം മനുഷ്യന്റെ സംസ്കാരത്തിന്റെ തുടക്കം. ആയുധങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു. ഗുഹകളില്‍ താമസിച്ചിരുന്ന ചെറു സംഘങ്ങളായായിരുന്നു ഇവരുടെ ജീവിതം. മരിച്ചവരെ സംസ്കരിക്കുമ്പോള്‍ ശവശരീരത്തിന്റെ കൂടെ ആയുധങ്ങളും മറ്റു സാമഗ്രികളും അടക്കം ചെയ്തിരുന്നു. എന്നാല്‍ കാലക്രമത്തില്‍ നിയാണ്ടര്‍ത്താല്‍ മനുഷ്യന്‍ ഭൂമുഖത്തുനിന്ന് നിശേഷം അപ്രത്യക്ഷമാകുകയായിരുന്നു. ഇതിന്‌ ശത്രുക്കളുടെ ആക്രമണം, ഉപജീവനത്തിന്റെ ബുദ്ധിമുട്ട്‌, മറ്റു വര്‍ഗ്ഗങ്ങളുമായി ലയിച്ചു ചേര്‍ന്നത്‌ എന്നീ കാരണങ്ങളാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. പാലസ്തീനിലെ മൗണ്ട്‌ കാര്‍മ്മല്‍ എന്ന സ്ഥലത്തു നിന്നും നിയാണ്ടര്‍ത്താല്‍ മനുഷ്യനു സമാനമായ മനുഷ്യജീവികളുടെ അവശിഷ്ടം കണ്ടെടുത്തിട്ടുണ്ട്‌.

അടുത്ത മനുഷ്യ വര്‍ഗ്ഗം ആറിഗ്നേഷ്യന്‍ (Aurignacian) എന്നറിയപ്പെടുന്ന നരവംശമാണ്‌. ഫ്രാന്‍സിലെ ഗാരോണ്‍ നദിയുടെ ഉത്ഭവസ്ഥാനമായ ആറിഗ്നാക്‌(Aurignac) എന്ന ഗുഹയുമായി ബന്ധപ്പെടുത്തിയാണ്‌ ഈ പേര്‍ നല്‍കപ്പെട്ടത്‌. ഏകദേശം 70,000 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പാണ്‌ ഇവര്‍ പ്രത്യക്ഷപ്പെട്ടത്‌ എന്ന് കരുതുന്നു. ഇവര്‍ ആധുനിക മനുഷ്യന്റെ പൂര്‍വ്വികന്മാരാകാന്‍ തികച്ചും അര്‍ഹതപ്പെട്ടവരാണ്‌. ഇവരുടെ പിന്‍ഗാമികളെ വെയില്‍സ്‌, അയര്‍ലന്‍ഡ്‌, ഫ്രാന്‍സ്‌, സ്പെയിന്‍, പോര്‍ട്ടുഗല്‍, അള്‍ജീറിയ എന്നിവിടങ്ങളില്‍ ഇപ്പോഴും കാണാം. ഈ വര്‍ഗ്ഗത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന വിഭാഗമാണ്‌ ക്രോമാഗ്നണ്‍ വര്‍ഗ്ഗം. ഇവരുടെ അവശിഷ്ടങ്ങള്‍ ഫ്രാന്‍സിലെ ക്രോമാഗ്നണ്‍ എന്ന ഗുഹയില്‍ നിന്ന് കണ്ടെടുക്കപ്പെട്ടു. ഇവര്‍ നിയാണ്ടര്‍ത്താല്‍ വംശത്തേക്കാള്‍ സാംസ്കാരികമായി പുരോഗതി പ്രാപിച്ചവരായിരുന്നു. ആറടിയോളം പൊക്കം വലിയ താടി, നീണ്ട കൈ കാലുകള്‍ വലിയ നെറ്റിത്തടം എന്നിവ ഇവരുടെ പ്രത്യേകതകളാണ്‌.

ക്രോമാഗ്നണ്മാരുടെ സമകാലികരായി ഗ്രിമാള്‍ഡി എന്ന മറ്റൊരു വര്‍ഗ്ഗം ഇറ്റലിയുടെ സമുദ്രതീരത്തെ ഗ്രിമാള്‍ഡി എന്ന ഗുഹയില്‍ ന്നിന്നും കണ്ടെടുത്ത അവശിഷ്ടങ്ങളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്‌. ഇവര്‍ നീഗ്രോ വര്‍ഗ്ഗക്കാരാണ്‌. മുഖം വീതി കൂടിയതും തല ചെറുതുമാണ്‌ ഇവര്‍ക്ക്‌. നിയാണ്ടര്‍ത്താല്‍ വംശത്തെ അപേക്ഷിച്ച്‌ ഈ വര്‍ഗ്ഗക്കാര്‍ കൂടുതല്‍ പരിഷ്കൃതരും കലാവാസനയുള്ളവരുമായിരുന്നു. മൃഗങ്ങളുടെ കൊമ്പു കൊണ്ടും അസ്ഥികൊണ്ടും സൂചികള്‍ വരെ ഉണ്ടാക്കന്‍ അവര്‍ക്ക്‌ അറിയാമായിരുന്നു.

[തിരുത്തുക] നവീനശിലായുഗം

ഇതിന്റെ ആരംഭവും അവസാനവും വ്യക്തമായി അറിയാന്‍ സാധിച്ചിട്ടില്ല. പതിനായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ആരംഭിച്ചതായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ഈജിപ്തിലും തെക്കു പടിഞ്ഞാറന്‍ ഏഷ്യയിലും 7,000 വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ആരംഭിച്ചതായി ഊഹിക്കപ്പെടുന്നു. നൈല്‍ നദി യുടെ തടങ്ങളില്‍ ആറായിരം വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ആരംഭിച്ചതായി തെളിവുകള്‍ ഉണ്ട്‌. ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും പലവിധത്തിലുള്ള തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്‌. മനുഷ്യ ചരിത്രത്തില്‍ സാമൂഹികവും സാംസ്ക്കാരികവുമായ വിപ്ലവകരമായ വ്യത്യാസങ്ങള്‍ സംഭവിച്ച കാലഘട്ടമാണ്‌ ഇത്‌. മനുഷ്യന്‍ കൃഷിചെയ്യാന്‍ പഠിച്ചത്‌ ഈ കാലത്തിലായതിനാല്‍ നവീന ശിലായുഗത്തെ കര്‍ഷകയുഗം എന്ന് വിളിക്കാറുണ്ട്‌. ബാര്‍ലി, തിന, ഫലവര്‍ഗ്ഗങ്ങള്‍ എന്നിവയും ചില സസ്യങ്ങളുമാണ്‌ അവര്‍ വളര്‍ത്തിയത്‌. കാട്ടു മൃഗങ്ങളെ മെരുക്കി വളര്‍ത്തുന്നതും വിട്ടു മൃഗങ്ങളായി പശു തുടങ്ങിയവയെ വളര്‍ത്തിയതും ഇക്കാലത്താണ്‌.

കന്മഴു ആയിരുന്നു നവീന ശിലായുഗത്തിലെ ഏറ്റവും പരിഷ്കൃതമായ ആയുധം. കരിങ്കല്ല് ചെത്തി മിനുക്കിയാണ്‌ ഇത്‌ ഉണ്ടാക്കിയത്‌, ഇത്‌ മനുഷ്യന്റെ ജീവിതത്തില്‍ വലിയ വ്യത്യാസങ്ങള്‍ ഉണ്ടാക്കിയിരിക്കണം. കാട്ടു മരങ്ങള്‍ വെട്ടിയെടുത്ത്‌ വീടും, പാലവും മറ്റും നിര്‍മ്മിക്കുകയും ചെയ്തു. മറ്റൊരു വിപ്ലവകരമായ മാറ്റമാണ്‌ മണ്‍പാത്ര നിര്‍മ്മാണം. ഭക്ഷ്യ സംഭരണം ആവശ്യമായി വന്നതായിരിക്കണം ഇതിനുള്ള പ്രചോദനം. ശിലായുഗത്തില്‍ നിര്‍മ്മിക്കപ്പെട്ട മണ്‍ പാത്രങ്ങള്‍ കൈകൊണ്ട്‌ നിര്‍മ്മിച്ചവയാണ്‌. ഇവയ്ക്ക്‌ പിന്നീട്‌ വന്ന ലോഹയുഗത്തില്‍ കുശവ ചക്രത്തിന്റെ സഹായത്താല്‍ നിര്‍മ്മിക്കപ്പെട്ട മണ്‍പാത്രങ്ങളോട്‌ താരതമ്യം ചെയ്യുമ്പോള്‍ ഭംഗിയും ഉറപ്പും കുറവായിരുന്നു എങ്കിലും അടിസ്ഥാനപരമായ ആവശ്യങ്ങള്‍ നിറവേറ്റിയിരുന്നു.

മറ്റൊരു പ്രധാന കണ്ടു പിടുത്തം വസ്ത്ര നിര്‍മ്മാണം ആയിരുന്നു. ചണച്ചെടിയില്‍ നിന്ന് ചണം ഉണ്ടാക്കാന്‍ പഠിച്ചതോടെ ചണം ഉപയോഗിച്ചുള്ള വസ്ത്രങ്ങളും രൂപപ്പെട്ടു, ചെമ്മരിയാടുകളെ വളര്‍ത്തി ക്രമേണ അവയില്‍ നിന്ന് കമ്പിളി വസ്ത്രങ്ങള്‍ ഉണ്ടാക്കാനും അവര്‍ പഠിച്ചു. തണുപ്പിനെ അതി ജീവിക്കാന്‍ ഇത്‌ അവരെ സഹായിച്ചു. ക്രമേണ വെള്ളം താഴേക്ക്‌ ഇറങ്ങിത്തുടങ്ങിയതോടെ പുതിയ സ്ഥലങ്ങള്‍ തെളിഞ്ഞു വന്നു തുടങ്ങിയിരുന്നു. ചിലര്‍ കാല്‍ നടയായി പുതിയ സ്ഥലങ്ങളിലേക്ക്‌ അന്നത്തെ തീരങ്ങള്‍ വഴി കുടിയേറിത്തുടങ്ങി.

കൃഷി ചെയ്യാന്‍ തുടങ്ങിയതോടെ അവന്‍ വീടിനെക്കുറിച്ചും ചിന്തിക്കാന്‍ തുടങ്ങിയിരിക്കണം. ആദ്യകാലങ്ങളില്‍ വൃക്ഷങ്ങളുടെ മുകളിലും കുറ്റികള്‍ നാട്ടി അതിനു മുകളിലുമായായിരുന്നു വീടുകള്‍ പണിതത്‌. സ്വിറ്റ്‌സര്‍ലാന്‍ഡിലെ തടാകങ്ങളില്‍ ഇത്തരം കുറ്റികളില്‍ തീര്‍ത്ത ഭവനങ്ങള്‍ ഉണ്ടായിരുന്നതിന്‌ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്‌. കാലക്രമത്തില്‍ ചുടുകട്ട നിര്‍മ്മാണം വശമായപ്പോള്‍ കൂടുതല്‍ ഉറപ്പുള്ള വീടുകളും കൊട്ടാരങ്ങളും വരെ അവര്‍ നിര്‍മ്മിച്ചു തുടങ്ങി. ഈജിപ്ത്‌ മെസൊപൊട്ടേമിയ സിന്ധൂ നദീ തടങ്ങള്‍ എന്നിവിടെയാണ്‌ ആദിമ സംസ്കാരങ്ങള്‍ വികസിച്ചത്‌. മാതൃകാപരമായ സംസ്കാരവും അച്ചടക്കമുള്ള ജീവിതവും ഇക്കാലത്ത്‌ ഉണ്ടായിരുന്നു.

കുടുംബ ജീവിതത്തിന്റെ ഉത്ഭവവും ഇക്കാലത്താണ്‌ ബഹുഭാര്യാത്വത്തിലും ബഹുഭര്‍തൃത്വത്തിലും അധിഷ്ഠിതമായ ജീവിതം ഇക്കാലത്ത്‌ വികസിച്ചു. ഇത്‌ പല സംഘട്ടനങ്ങള്‍ക്കും കാരണമായിരുന്നിരിക്കാം. മതം മനുഷ്യന്റെ മനസ്സുകളില്‍ സ്ഥാനം പിടിക്കുന്നതും ഇക്കാലത്താണ്‌. വിളവിന്റെ സംരക്ഷകന്‍ എന്ന നിലയില്‍ പ്രകൃതിയെയാണ്‌ ആദ്യമായി മനുഷ്യന്‍ ആരാധിക്കുന്നത്‌. പ്രകൃതിക്ക്‌ ജീവന്‍ സങ്കല്‍പിച്ച്‌ വായു, ജലം, സൂര്യന്‍ തുടങ്ങിയ ശക്തികളെ അവന്‍ ആരാധിച്ചു വന്നു, പ്രകൃതി ദോഷങ്ങള്‍, രോഗം തുടങ്ങിയവയില്‍ അവന്‍ ഭയപ്പെട്ടു. മരുന്നുകള്‍ക്കായി നെട്ടോട്ടമോടിയിരിക്കാവുന്ന അക്കാലത്ത്‌ മന്ത്രവാദവും ഹീന കൃത്യങ്ങളും ഉടലെടുത്തു.

രാഷ്ട്രം എന്ന സങ്കല്‍പം ഉടലെടുത്തതും നവീന ശിലായുഗത്തിലാണ്‌. ഒരു പ്രത്യേക ഭൂവിഭാഗത്തില്‍ കൃഷി ചെയ്തിരുന്നവര്‍ അഭിവൃസ്ഷി പ്രാപിക്കുകയും മറ്റു വിഭാഗങ്ങളില്‍ ഉള്ളവര്‍ക്ക്‌ അത്ര കിട്ടാതിരിക്കുകയും ചെയ്തിരിക്കുകയാല്‍ ആഗ്രഹം നിമിത്തം സംഘട്ടനങ്ങള്‍ ഉണ്ടായത്‌ ജനങ്ങളെ ഒരുമിക്കാന്‍ പ്രേരിപ്പിച്ചിരിക്കാമെന്നും അതിന്‌ ഒരു നേതാവിനേയോ മറ്റോ തിരഞ്ഞെടുത്ത്‌ അധികാരം ഏല്‍പ്പിച്ചിരിക്കാം എന്നും വിശ്വസിക്കപ്പെടുന്നു. ക്രമേണ ഈ നേതാക്കന്മാര്‍ രാജാക്കന്മാരുടെ സ്ഥാനത്തെത്തി.

നവീന ശിലായുഗത്തിന്റെ സാംസ്കാരിക സംഭാവനകളിലൊന്നാണ്‌ ലോകത്തിന്റെ പലഭാഗങ്ങളിലും കാണപ്പെടുന്ന 'മെഗാലിത്തുകള്‍' എന്ന് വിളിക്കപ്പെടുന്ന സ്മാരകങ്ങള്‍. 65 അടി വരെ ഉയരമുള്ള മെഗാലിത്തുകള്‍ (മഹാശിലാ സ്മാരകങ്ങള്‍) ഉണ്ട്‌. ഇംഗ്ലണ്ട്‌, ഫ്രാന്‍സ്‌, സ്കാന്‍ഡിനേവിയ, അയര്‍ലന്‍ഡ്‌, സ്പെയിന്‍, മാള്‍ട്ട, സിറിയ, കൊറിയ, ചൈന, എന്നിവിടങ്ങളില്‍ കണ്ടെത്തിയിട്ടുള്ള ഇത്തരം ശിലാസ്മാരകങ്ങള്‍ക്ക്‌ ഒരേ രൂപവും ആകൃതിയുമാണെന്നുള്ളത്‌ ആദ്യകാലത്തെ സംസ്കാരം പരസ്പരം ബന്ധപ്പെട്ടിരുന്നവയോ ഒന്നില്‍ നിന്ന് ഉടലെടുത്തവയോ ആണെന്നാണ്‌ സൂചിപ്പിക്കുന്നത്‌. കേരളത്തിലെ ചിലയിടങ്ങ്നളില്‍ നിന്നും ഇത്തരം സ്മാരകങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. മറയൂര്‍, തൊപ്പിക്കല്ലുകള്‍ ഇക്കൂട്ടത്തില്‍ പെട്ടവയാണ്‌. തമിഴ്‌നാട്ടിലെ നീലഗിരി മലകളിലെ ഊട്ടി യിലും പളനി മലകളിലെ കൊടൈക്കനാല്‍ നിന്നും ഇത്തരം തൊപ്പിക്കല്ലുകള്‍ കണ്ടെത്തിയിട്ടുണ്ട്‌. കല്ലുകള്‍ ചേര്‍ത്തുണ്ടാക്കിയ ശവമന്ദിരങ്ങളും വലിയ മണ്‍ ഭരണികളും ഇതില്‍ പെടുന്നു.

തോണിയുടെ നിര്‍മ്മാണം ജലമാര്‍ഗ്ഗം സംഘങ്ങളായി പുതിയ മേച്ചില്‍ പുറങ്ങള്‍ തേടാന്‍ അവനെ സഹായിച്ചു. ആഫ്രിക്കയില്‍ നിന്ന് ദൂരെ ഹവായി, ലാബ്രഡോര്‍, പാറ്റഗോണിയ എന്നിവിടങ്ങളില്‍ അവര്‍ എത്തിച്ചേര്‍ന്നു.

[തിരുത്തുക] വെങ്കല യുഗം

ലോഹത്തിന്റെ നിര്‍മ്മാണം മറ്റൊരു വഴിത്തിരിവായിരുന്നു. യാദൃശ്ചികമോ ബോധപൂര്‍വ്വമോ ആയൊരു സംഭവമാണ്‌ ചെമ്പിന്റെ കണ്ടു പിടുത്തം. ശുദ്ധി ചെയ്യാന്‍ താരതമ്യേന എളുപ്പമാണെന്നതും പാളികളായി ലോഹരൂപത്തില്‍ തന്നെ ചില സ്ഥലങ്ങളില്‍ കാണപ്പെടുന്നു എന്നതും ചെമ്പിനെ സര്‍വ്വ സ്വീകാര്യമാക്കി. ആദ്യകാലങ്ങളില്‍ ആഭരണ നിര്‍മ്മാണത്തിനും പാത്ര നിര്‍മ്മാണത്തിനും മറ്റുമാണ്‌ ചെമ്പ്‌ ഉപയോഗിച്ചിരുന്നത്‌. ആയുധങ്ങള്‍ നിര്‍മ്മിക്കാനുള്ള ദൃഢത ചെമ്പിനില്ലായിരുന്നു. താമസിയാതെ തകരം ചേര്‍ത്ത്‌ കാഠിന്യം വര്‍ദ്ധിപ്പിക്കാന്‍ അവന്‍ പഠിച്ചു. അങ്ങനെയാണ്‌ വെങ്കലത്തിന്റെ ആവിര്‍ഭാവം. ആയുധം നിര്‍മ്മിക്കാന്‍ പാകത്തിനുള്ള ശക്തി വെങ്കലത്തിനുണ്ടായിരുന്നു. ഈ കാലമാണ്‌ വെങ്കലയുഗം എന്നറിയപ്പെടുന്നത്‌. ചെമ്പിന്റെ സംസ്കരണം പശ്ചിമേഷ്യയില്‍ ധാരാളമായി നടന്നു. ഇതു മൂലം യൂറോപ്പിലേക്കും മറ്റുമായി വ്യാപാരം അഭിവൃദ്ധി പ്രാപിച്ചു.

[തിരുത്തുക] അയോ യുഗം

ഇരുമ്പിന്റെ കണ്ടുപിടുത്തം വീണ്ടും വളരെക്കാലം കഴിഞ്ഞാണ്‌ സംഭവിക്കുന്നത്‌. ഇരുമ്പിന്റെ അയിര്‌ ഭൗമോപരിതലത്തില്‍ ലഭ്യമല്ലാത്തതും അതിനെ ശുദ്ധീകരിച്ചെടുക്കുന്നതും വിഷമം പിടിച്ചതാകയാലുമായിരിക്കണം അതിന്‌ താമസം ഉണ്ടായത്‌. എന്നാല്‍ ഒരിക്കല്‍ പ്രചാരത്തിലായതോടെ അതിന്റെ ഗുണങ്ങള്‍ മൂലം വെങ്കലായുധങ്ങളെ അപ്പാടെ പിന്നിലാക്കുകയായിരുന്നു ഇരുമ്പ്‌. ഈ യുഗത്തിലാണ്‌ പ്രധാനപ്പെട്ട പല കണ്ടു പിടുത്തങ്ങളും നടക്കുന്നത്‌. ചക്രങ്ങള്‍ കണ്ടെത്തിയതും മനുഷ്യ രാശിക്ക്‌ ഒരു വഴിത്തിരിവായിരുന്നു. രാഷ്ടങ്ങള്‍ താമസിയാതെ ശക്തി പ്രാപിക്കുകയും മറ്റു രാഷ്ടങ്ങളുടെ മേല്‍ ആധിപത്യത്തിനായി ശ്രമിക്കുകയും ചെയ്തു.

ആശയവിനിമയം