ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യന്‍ അടിയന്തരാവസ്ഥ (1975-1977) സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിലെ ഏറ്റവും വിവാദപൂര്‍ണ്ണമായ 18 മാസങ്ങള്‍ ആയിരുന്നു. ഇന്ത്യയുടെ രാഷ്ട്രപതി ആയിരുന്ന ഫക്രുദീന്‍ അലി അഹമ്മദ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ഉപദേശാനുസരണം ഇന്ത്യന്‍ ഭരണഘടനയിലെ 352-ആം വകുപ്പ് അനുസരിച്ച് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ദിരയ്ക്ക് ഉത്തരവുകള്‍ (ഡിക്രീകള്‍) പുറപ്പെടുവിച്ച് ഭരിക്കുവാനും തിരഞ്ഞെടുപ്പുകള്‍ റദ്ദാക്കുവാനും പൗരാവകാശങ്ങള്‍ റദ്ദാക്കുവാനും പരിമിതപ്പെടുത്തുവാനും ഉള്ള അധികാരം ഇത് നല്‍കി. 1975 മുതല്‍ 1977 വരെ ആയിരുന്നു അടിയന്തരാവസ്ഥ കാലഘട്ടം.

ഉള്ളടക്കം

[തിരുത്തുക] പശ്ചാത്തലം

ഇന്ദിരയുടെ പാര്‍ട്ടിയായ കോണ്‍ഗ്രസ് പാര്‍ട്ടി 1971-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ പരക്കെ തിരഞ്ഞെടുപ്പു കൃത്രിമം കാട്ടി എന്ന് ഇന്ദിരയുടെ എതിരാളികള്‍ വളരെ നാള്‍ ആയി ആരോപിച്ചിരുന്നു. ഗാന്ധിയന്‍ സോഷ്യലിസ്റ്റ് നേതാ‍വായ ജയപ്രകാശ് നാരായണ്‍ ബിഹാറില്‍ പ്രവിശ്യാ സര്‍ക്കാരിനെ മാറ്റുന്നതിനുവെണ്ടി പ്രക്ഷോഭം നടത്തിവരികയായിരുന്നു. അദ്ദേഹം സത്യാഗ്രഹത്തിലൂടെ ഇന്ത്യന്‍ സര്‍ക്കാരിനെ പുറത്താക്കുവാന്‍ ജനകീയ പ്രക്ഷോഭം നടത്തുവാന്‍ ശ്രമം തുടങ്ങി.

നാരായണും അദ്ദേഹത്തിന്റെ അനുയായികളും അഹിംസാ മാര്‍ഗ്ഗത്തിലൂടെ ഇന്ത്യന്‍ സമൂഹത്തെ മാറ്റിമറിക്കുവാനായി ഒരു സമ്പൂര്‍ണ്ണ വിപ്ലവത്തിനായി വിദ്യാര്‍ത്ഥികളെയും കര്‍ഷകരെയും തൊഴിലാളി സംഘടനകളെയും ഒരുമിപ്പിക്കുവാന്‍ ശ്രമിച്ചു. ഗുജറാത്ത് സംസ്ഥാന തിരഞ്ഞെടുപ്പില്‍ ഇന്ദിരയുടെ പാര്‍ട്ടി പല രാഷ്ട്രീയകക്ഷികളുടേ സഖ്യമായ ജനതാ പാര്‍ട്ടിയോട് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. പാര്‍ലമെന്റില്‍ സര്‍ക്കാര്‍ ഒരു അവിശ്വാസ പ്രമേയത്തെ അഭിമുഖീകരിച്ചു.

[തിരുത്തുക] അലഹബാദ് ഹൈക്കോടതി വിധി

ഇന്ദിരാഗാന്ധിയോട് ലോകസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട രാജ നാരായണന്‍ തിരഞ്ഞെടുപ്പ് കൃത്രിമം, സര്‍ക്കാര്‍ വസ്തുവകകള്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കല്‍ എന്നീ കുറ്റങ്ങള്‍ ആരോപിച്ച് ഇന്ദിരയ്ക്കെതിരായി അലഹബാദ് ഹൈക്കോടതിയില്‍ കേസുകൊടുത്തു. 1975 ജൂണ്‍ 12-നു ജസ്റ്റിസ് ജഗ്മോഹന്‍ലാല്‍ സിന്‍‌ഹ ഇന്ദിരാഗാന്ധിയെ ഭരണകൂടത്തിന്റെ വസ്തുവകകള്‍ തിരഞ്ഞെടുപ്പു പ്രചരണത്തിനായി വിനിയോഗിച്ചു എന്ന കുറ്റത്തിന് കുറ്റക്കാരിയായി വിധിച്ചു. ഇന്ദിരയുടെ തിരഞ്ഞെടുപ്പു വിധി കോടതി റദ്ദാക്കുകയും ലോകസഭാ സീറ്റ് റദ്ദാക്കുകയും ചെയ്തു. അടുത്ത ആറു വര്‍ഷത്തേക്ക് ഏതെങ്കിലും തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി മത്സരിക്കുന്നതില്‍ നിന്ന് കോടതി വിലക്കി. എങ്കിലും വോട്ടര്‍മാര്‍ക്ക് കൈക്കൂലികൊടുത്തു, ഇലക്ഷന്‍ തിരിമറി തുടങ്ങിയ ഗൌരവമേറിയ കുറ്റാരോപണങ്ങള്‍ കോടതി തള്ളി. സംസ്ഥാന പോലീസ് ഇലക്ഷന്‍ വേദികള്‍ നിര്‍മ്മിച്ചു, സംസ്ഥാന വൈദ്യുതി വകുപ്പില്‍ നിന്ന് തിരഞ്ഞെടുപ്പ് പ്രചരണത്തിനായി വൈദ്യുതി ഉപയോഗിച്ചു, പ്രസംഗ വേദി വളരെ ഉയര്‍ന്നതായിരുന്നു, തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ഇന്ദിരാഗാന്ധിയെ കോടതി ശിക്ഷിച്ചത്. എന്നാല്‍ ഇവയില്‍ പലതും പ്രധാനമന്ത്രിയുടെ സുരക്ഷാ ചട്ടങ്ങളുടെ (പ്രോട്ടോക്കോള്‍) ഭാഗമായിരുന്നു. മറ്റൊരു കുറ്റം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ യശ്പാല്‍ കപൂര്‍ തന്റെ രാജി മേലുദ്യോഗസ്ഥര്‍ അംഗീകരിക്കുന്നതിനു മുന്‍പായി തിരഞ്ഞെടുപ്പു പ്രചരണം ആരംഭിച്ചു എന്നതായിരുന്നു. മാരകമായ കുറ്റങ്ങള്‍ക്ക് വെറുതേ വിടുകയും താരതമ്യേന ലഖുവായ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കുകയും ചെയ്തതിനെ റ്റൈംസ് മാസിക രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ട്രാഫിക്ക് റ്റിക്കറ്റിന് പുറത്താക്കി എന്ന് വിശേഷിപ്പിച്ചു. എങ്കിലും തൊഴില്‍, ട്രേഡ് യൂണിയനുകള്‍, വിദ്യാര്‍ത്ഥി സംഘടനകള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സംഘടനകള്‍ തുടങ്ങിയവയുടെ സമരങ്ങള്‍ രാജ്യമെമ്പാടും വ്യാപിച്ചു. മൊറാര്‍ജി ദേശായി, ജയപ്രകാശ് നാരായണ്‍ എന്നിവര്‍ നയിച്ച പ്രക്ഷോഭങ്ങള്‍ ദില്ലിയില്‍ നിയമസഭ, പ്രധാനമന്ത്രിയുടെ വസതി, എന്നിവയോടു ചേര്‍ന്നുള്ള നിരത്തുകള്‍ ജനങ്ങളെ കൊണ്ടു നിറച്ചു.

[തിരുത്തുക] അടിയന്തിരാവസ്ഥ പ്രഖ്യാപനം

പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ഉപദേശം അനുസരിച്ച് ഇന്ത്യന്‍ രാഷ്ട്രപതി ആയിരുന്ന ഫക്രുദീന്‍ അലി അഹമ്മദ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ദിരയുടെ തന്നെ വാക്കുകളില്‍ ഇന്ദിര ജനാ‍ധിപത്യത്തെ “നിശ്ചലാവസ്ഥ”യില്‍ കൊണ്ടുവന്നു.

ഭരണഘടനയനുസരിച്ച് ഇന്ദിരയുടെ ഉപദേശമനുസരിച്ച് രാഷ്ട്രപതി അഹമ്മദ് എല്ലാ ആറുമാസം തോറും അടിയന്തരാവസ്ഥ തുടരുവാനുള്ള അനുമതി നല്‍കി. ഇത് 1977-ല്‍ തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ തുടര്‍ന്നു.

[തിരുത്തുക] അടിയന്തരാവസ്ഥ കേരളത്തില്‍

അടിയന്തരാവസ്ഥ നിലവില്‍ വരുമ്പോള്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ(സി.പി.ഐ) നേതാവ്‌ സി. അച്ച്യുതമേനോന്‍ ആയിരുന്നു മുഖ്യമന്ത്രി. ഇന്ദിരാഗാന്ധിയുടെ വൃന്ദത്തില്പെട്ട പ്രമുഖ കോണ്‍ഗ്രസ്സ് നേതാവ്‌ കെ. കരുണാകരന്‍ ആഭ്യന്തര മന്ത്രിയും. വളരെ കുപ്രസിദ്ധി ആര്‍ജ്ജിച്ച രാജന്‍ കേസ്‌ ഉണ്ടായത്‌ അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ ആണ്‌. അന്നത്തെ പോലീസ്‌ ക്രൈം ബ്രാഞ്ച്‌ ഡി.ഐ.ജി ജയറാം പടിക്കല്‍, സബ്‌-ഇന്‍സ്പെക്ടര്‍ പുലിക്കോടന്‍ നാരായണന്‍‍ എന്നിവര്‍ ഈ കേസില്‍ കുറ്റാരോപിതരായിരുന്നു. വിവാദമായ ഈ കേസിനെ തുടര്‍ന്ന് ആഭ്യന്തരമന്ത്രി കെ.കരുണാകരന്‌ രാജി വെക്കേണ്ടി വരികയും ചെയ്തു.

[തിരുത്തുക] അടിയന്തരാവസ്ഥക്കാലത്തെ ഭരണകൂടം

സംസ്ഥാന സര്‍ക്കാരുകളിലേക്കും കേന്ദ്രമന്ത്രിസഭയിലേക്കുമുള്ള തിരഞ്ഞെടുപ്പുകള്‍ നീട്ടിവെക്കപ്പെട്ടു. ഇന്ത്യന്‍ ഭരണഘടനയുടെ 352-ആം വകുപ്പ് ഉപയോഗിച്ച് ഇന്ദിര സ്വയം അമിതമായ അധികാരങ്ങള്‍ നല്‍കി. പൗരാവകാശങ്ങള്‍ക്കും രാഷ്ട്രീയ എതിര്‍പ്പിനും എതിരെ വ്യാപകമായ അടിച്ചമര്‍ത്തല്‍ തുടങ്ങി. പാക്കിസ്ഥാനുമായി ഉള്ള യുദ്ധം അവസാനിച്ച് അധികം വര്‍ഷങ്ങള്‍ ആയിരുന്നില്ല. രാജ്യ സുരക്ഷയ്ക്കുള്ള ഭീഷണിയായിരുന്നു സര്‍ക്കാര്‍ ഈ അടിച്ചമര്‍ത്തലുകള്‍ക്ക് ന്യായീകരണമായി പറഞ്ഞത്. സമരങ്ങളും പ്രതിഷേധങ്ങളും രാജ്യത്തെ ഭരണത്തെ സ്തംഭിപ്പിച്ചു എന്നും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു എന്നും സര്‍ക്കാര്‍ അരോപിച്ചു. വ്യാപകമായ രാഷ്ട്രീയ എതിര്‍പ്പിനും രാജ്യമൊട്ടാകെയും പാര്‍ട്ടിയിലും അനുയായികള്‍ വിട്ടുപോവുന്നതിനും ഇടയ്ക്ക് ഇന്ദിര വളരെ കുറച്ച് അടുത്ത പാര്‍ട്ടി അനുഭാവികളുടെയും ഇളയ മകനായ സഞ്ജയ് ഗാന്ധിയുടെയും ഉപദേശം സ്വികരിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

രാജ്യമൊട്ടാകെ പോലീസിനെ ഉപയോഗിച്ച് ആയിരക്കണക്കിന് നേതാക്കളെയും പ്രതിഷേധിക്കുന്ന ജനങ്ങളെയും സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു. ജയപ്രകാശ് നാരായണ്‍, മൊറാര്‍ജി ദേശായി, ചരണ്‍ സിംഗ്,രാജ നാരായണന്‍, ജീവത്‌റാം കൃപാലിനി, അടല്‍ ബിഹാരി വാജ്പേയി,മധു ലിമയേ, ലാല്‍ കൃഷ്ണ ആഡ്‍വാണി, തുടങ്ങിയ പ്രതിപക്ഷ നേതാക്കള്‍ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യപ്പെട്ടു. പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും ആര്‍.എസ്.എസ്,ഇന്ത്യന്‍ ജമാ അത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളും നിരോധിക്കപ്പെട്ടു.ബറോഡ ഡൈനാമിറ്റ് കേസില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി ചെയര്‍മാന്‍ ജോര്‍ജ് ഫെര്‍ണാണ്ടസും എ കെ ഗോപാലനേപ്പോലുള്ള കമ്യൂണിസ്റ്റ്(മാര്ക്സിസ്റ്റ്) നേതാക്കളും ധാരാളം അണികളും അറസ്റ്റ് ചെയ്യപ്പെട്ടു. പലരും മാരകമായി പീഡിപ്പിക്കപ്പെട്ടു.

നിയമസഭയുടെ സഹായത്തോടെ രാജ്യത്തെ നിയമങ്ങള്‍ തിരുത്തിയെഴുതുവാന്‍ ഇന്ദിര ശ്രമിച്ചു. നിയമസഭയില്‍ കോണ്‍ഗ്രസിന് മൂന്നില്‍ രണ്ടിലേറെ ഭൂരിപക്ഷമുണ്ടായിരുന്നു. അധികാരം വേണ്ടത്ര വേഗതയില്‍ തന്റെ കയ്യില്‍ എത്തുന്നില്ല എന്നു തോന്നിയ ഇന്ദിര പാര്‍ലമെന്റിനെ പൂര്‍ണ്ണമായി കവച്ചുവെക്കുന്ന തരത്തില്‍ രാഷ്ട്രപതിയെക്കൊണ്ട് അസാധാരണമായ നിയമങ്ങള്‍ പുറപ്പെടുവിച്ചു. അങ്ങനെ ഉത്തരവുകള്‍ കൊണ്ട് ഭരിക്കുവാന്‍ (w:rule by decree) ഇന്ദിരയ്ക്ക് സാധിച്ചു. രാജ്യത്തിന്റെ വ്യാവസായിക-കാര്‍ഷിക ഉല്‍പാദനം വര്‍ദ്ധിപ്പിക്കുവാനും സര്‍ക്കാര്‍ പൊതുസേവനങ്ങള്‍ കാര്യക്ഷമമാ‍ക്കുവാനും ദാരിദ്ര്യം, നിരക്ഷരത എന്നിവയ്ക്കെതിരേ പോരാടുവാനും ഇന്ദിര ഒരു 20-ഇന പരിപാടി നിര്‍മ്മിച്ചു. തിരഞ്ഞെടുപ്പ് കൃത്രിമ കേസില്‍ നിന്നും ഇന്ദിരയെ പൂര്‍ണ്ണമായും കുറ്റവിമുക്തയാക്കുന്ന വിധത്തില്‍ നിയമങ്ങള്‍ നിര്‍മ്മിക്കുവാനും ഇന്ദിരയ്ക്ക് പ്രയാസമുണ്ടായില്ല. ഇന്ദിരയ്ക്ക് എതിരായ പാര്‍ട്ടികള്‍ ഭരിച്ചിരുന്ന ഗുജറാത്ത്, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ഭരണം അനിശ്ചിതകാലത്തേക്ക് പിരിച്ചുവിട്ട് ഇന്ദിര രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി. ആയിരക്കണക്കിന് പ്രതിപക്ഷ നേതാക്കളെയും അണികളെയും ഈ സംസ്ഥാനങ്ങളിലും അറസ്റ്റ് ചെയ്തു.

അടിയന്തരാവസ്ഥക്കാലത്തെ ഒരു പ്രധാന സംഭവം ഇന്ദിരയ്ക്ക് ഇന്ത്യന്‍ ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്താമെങ്കിലും ഭരണഘടനയുടെ മൂലക്കല്ലുകള്‍ - അതിന്റെ അടിസ്ഥാന ഘടന - ഇന്ത്യന്‍ പാര്‍ലമെന്റിന് തിരുത്താന്‍ പറ്റില്ല എന്ന സുപ്രീം കോടതി വിധിയായിരുന്നു.

[തിരുത്തുക] 1977-ലെ പൊതു തിരഞ്ഞെടുപ്പ്

ഇതും കാണുക: ജനതാ പാര്‍ട്ടി, ജയപ്രകാശ് നാരായണ്‍, മൊറാര്‍ജി ദേശായി

1977 ജനുവരി 23-നു ഇന്ദിരാഗാന്ധി എല്ലാ രാഷ്ട്രീയ തടവുകാരെയും ജയില്‍ വിമുക്തരാക്കി, പൊതു തിരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്തു. അടിയന്തരാവസ്ഥ 1977 മാര്‍ച്ച് 23-നു ഔദ്യോഗികമായി അവസാനിച്ചു.

രാജ്യത്തെ ഔദ്യോഗിക ഇന്റലിജന്‍സ് സ്രോതസ്സുകള്‍ ഇന്ദിരയോട് ഭരണം രാജ്യമൊട്ടാകെ വളരെ ജനപ്രിയമാണെന്ന് പറഞ്ഞതിനാലാണ് ഇന്ദിര അടിയന്തരാവസ്ഥ പിന്‍‌വലിച്ചത് എന്ന് പറയപ്പെടുന്നു. കരസേനാ മേധാവി ആയിരുന്ന ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക്ഷാ ഇന്ദിര ഉടനെ തിരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്തില്ലെങ്കില്‍ ഇന്ദിരയെ ഭരണത്തില്‍ നിന്ന് പുറത്താക്കും എന്ന് ഭീഷണിപ്പെടുത്തി എന്നും പറയപ്പെടുന്നു. എങ്കിലും പിന്നീട് ദ് റ്റൈംസ് ഓഫ് ഇന്ത്യ ദിനപ്പത്രത്തിന് അനുവദിച്ച ഒരു അഭിമുഖത്തില്‍ മനേക്ഷാ ഇങ്ങനെയുള്ള എല്ലാ ഊഹങ്ങളും നിഷേധിച്ചു.

ജനതാ പാര്‍ട്ടിയുടെ പ്രചരണം രാജ്യത്തെ ജനങ്ങളോട് ഈ തിരഞ്ഞെടുപ്പ് “ജനാധിപത്യവും സ്വേഛാധിപത്യവും തമ്മില്‍“ തിരഞ്ഞെടുക്കുവാനുള്ള അവരുടെ അവസാനത്തെ അവസരം ആയിരിക്കും ഇത് എന്ന് ആഹ്വാനം ചെയ്തു. ഫെബ്രുവരിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ദിരയും സഞ്ജയ് ഗാന്ധിയും പരാജയപ്പെട്ടു. ഇന്ദിരയുടെ ഏറ്റവും വിശ്വസ്തരായ അനുയായികളില്‍ ഭൂരിഭാഗവും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. പല കോണ്‍ഗ്രസ് അനുഭാവികളും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഇന്ദിരയെ കയ്യൊഴിഞ്ഞു. കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പില്‍ 153 സീറ്റുകള്‍ മാത്രമേ ലഭിച്ചുള്ളൂ. ഇതില്‍ 92 സീറ്റുകളും നാല് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നായിരുന്നു. ജനതാ പാര്‍ട്ടിയുടെ 295 സീറ്റുകള്‍ 542 അംഗ പാര്‍ലമെന്റില്‍ ജനതാപാര്‍ട്ടിക്ക് നേരിയ ഭൂരിപക്ഷമേ നല്‍കിയുള്ളൂ. എങ്കിലും കോണ്‍ഗ്രസ് ഇതര കക്ഷികള്‍ക്ക് ഒരുമിച്ച് നിയമസഭയില്‍ മൂന്നില്‍ രണ്ടിലേറെ ഭൂരിപക്ഷമുണ്ടായിരുന്നു. മൊറാര്‍ജി ദേശായി ഇന്ത്യയുടെ ആദ്യ കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രിയായി.

[തിരുത്തുക] വിചാരണ

അടിയന്തരാവസ്ഥക്കാലത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും കോണ്‍ഗ്രസ് രാഷ്ട്രീയ നേതാക്കളെയും വിചാ‍രണ ചെയ്യുവാനുള്ള ജനതാ ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ മിക്കവാറും പരാജയമായിരുന്നു. വളരെ സങ്കീര്‍ണ്ണവും കുത്തഴിഞ്ഞതും രാഷ്ട്രീയ പ്രേരിതവുമായ ഒരു വിചാരണാ സംവിധാനമായിരുന്നു പരാജയത്തിനു പ്രധാ‍ന കാരണം. പ്രത്യേക വിചാരണ കോടതികള്‍ സ്ഥാപിച്ച് ധാരാളം മുതിര്‍ന്ന കോണ്‍ഗ്രസ് അംഗങ്ങളെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും വിചാരണ ചെയ്തെങ്കിലും പോലീസിന് മിക്കവാറും കേസുകളില്‍ വേണ്ടത്ര തെളിവുകള്‍ ഹാജരാക്കാനായില്ല. വളരെ കുറച്ച് താഴേക്കിടയിലുള്ള ഉദ്യോഗസ്ഥര്‍ മാത്രമേ ശിക്ഷിക്കപ്പെട്ടുള്ളൂ.

ജനങ്ങള്‍ക്ക് വിചാരണയിലെ തുടര്‍ച്ചയായ തിരിച്ചടികളും സങ്കീര്‍ണ്ണമായ സ്വഭാവവും കാരണം ഇതില്‍ താല്പര്യം നഷ്ടപ്പെട്ടു. രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക ആവശ്യങ്ങള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ കൂടുതല്‍ പ്രധാനമായി വന്നു. അഴിമതിയും രാഷ്ട്രീയ അട്ടിമറികളും നീതി വ്യവസ്ഥയെ തകിടം മറിക്കുന്നു എന്ന ഒരു ധാരണ പരന്നു.

[തിരുത്തുക] അടിയന്തരാവസ്ഥയെ കുറിച്ചുള്ള വിവാദങ്ങള്‍

ഇന്ദിരയുടെ അടിയന്തരാവസ്ഥ 19 മാസത്തോളം നീണ്ടുനിന്നു. അടിയന്തരാവസ്ഥ ഇന്നും വിവാദവിഷയമാണ്.

[തിരുത്തുക] ഇന്ദിരയുടെ തീരുമാനങ്ങള്‍ക്ക് അനുകൂലമായ പ്രതികരണങ്ങള്‍

അടിയന്തരാവസ്ഥയെ വിനോബ ഭാവെ, മദര്‍ തെരേസ എന്നിവര്‍ പിന്താങ്ങി. (അനുശാസന്‍ പര്‍വ്വ, അല്ലെങ്കില്‍ അച്ചടക്കത്തിന്റെ സമയം എന്നായിരുന്നു വിനോബ ഭാവെ അടിയന്തരാവസ്ഥയെ വിളിച്ചത്). പ്രശസ്ത വ്യവസാ‍യി ആയ ജെ.ആര്‍.ഡി. റ്റാറ്റ, എഴുത്തുകാരനായ ഖുഷ്‌വന്ത് സിംഗ് എങ്ങിവര്‍ അടിയന്തരാവസ്ഥയെ അനുകൂലിച്ചവരില്‍ ഉള്‍പ്പെടുന്നു. 1971-ലെ ഇന്തോ-പാക്ക് യുദ്ധത്തില്‍ തകര്‍ന്ന സമ്പദ് വ്യവസ്ഥയില്‍ നിന്ന് സാമ്പത്തിക കരകയറ്റത്തിന് അടിയന്തരാവസ്ഥ അത്യാവശ്യമായിരുന്നു എന്ന് ചിലര്‍ വാദിക്കുന്നു. ഇന്ദിരയുടെ 20-ഇന സാമ്പത്തിക പദ്ധതി കാര്‍ഷിക ഉല്പാദനം, വ്യാവസായിക ഉല്പാദനം, കയറ്റുമതി, രാജ്യത്തിന്റെ വിദേശ നാണയ ശേഖരം എന്നിവ ഉയര്‍ത്തി. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ ഉയര്‍ന്ന വളര്‍ച്ചയും നിക്ഷേപവും രേഖപ്പെടുത്തി. സമരങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ ഉല്പാദനക്ഷമത ഗണ്യമായി വര്‍ദ്ധിച്ചു. 1960-കളിലും 70-കളിലും തലപൊക്കിയ ഹിന്ദു-മുസ്ലീം ലഹളകള്‍ പൂര്‍ണ്ണമായും ഇല്ലാതായി. ആദ്യമൊക്കെ സര്‍ക്കാര്‍ വളരെ ആവേശത്തോടെ പ്രവര്‍ത്തിച്ചു. ഗുണ്ടാ സംഘങ്ങളെയും മാഫിയകളെയും നശിപ്പിക്കുവാന്‍ അടിയന്തരാവസ്ഥ പോലീസിന് അമിതമായ അധികാരം നല്‍കി.

[തിരുത്തുക] സര്‍ക്കാരിനെതിരെ ഉള്ള കുറ്റാരോപണങ്ങള്‍

അടിയന്തരാവസ്ഥ കാലഘട്ടത്തിനെതിരെ ഉള്ള വിമര്‍ശനങ്ങളും ആരോപണങ്ങളും പൊതുവെ ഇങ്ങനെ തരംതിരിക്കാം:

  • ഒരു കേസും ഇല്ലാതെയും അവരുടെ കുടുംബങ്ങളെ അറിയിക്കാതെയും നിരപരാധികളെ പിടിച്ചുവെക്കാനും അറസ്റ്റ് ചെയ്യാനും പോലീസിന് അധികാരം നല്‍കി.
  • രാഷ്ട്രീയ തടവുകാരെയും മറ്റ് തടവുകാരെയും ദ്രോഹിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുക.
  • പൊതു, സ്വകാര്യ മാധ്യമങ്ങളെ (ഉദാഹരണത്തിന് ദൂരദര്‍ശന്‍) പ്രചരണത്തിനുവേണ്ടി (പ്രൊപഗാന്‍ഡ) ഉപയോഗിക്കുക
  • ആയിരക്കണക്കിന് പുരുഷന്മാരെ നിര്‍ബന്ധിത വന്ധ്യംകരണത്തിനു വിധേയമാക്കുക. കുപ്രസിദ്ധമായ കുടുംബാസൂത്രണ പദ്ധതിയുടെ ഭാഗമായിരുന്നു ഇത്. ഇന്ദിരയുടെ മകനായ സഞ്ജയ് ഗാന്ധി ആണ് ഈ ദ്രോഹപരവും ജനങ്ങളുടെ സ്വന്തം ഇഷ്ടത്തിനെതിരായതുമായ പദ്ധതിയുടെ സൂത്രധാരന്‍ എന്ന് കരുതപ്പെടുന്നു[തെളിവുകള്‍ ആവശ്യമുണ്ട്].
  • പഴയ ദില്ലിയിലെ തുര്‍ക്മാന്‍ ഗേറ്റ്, ജുമാ മസ്ജിദ് പ്രദേശങ്ങളിലെ ചേരികളുടെയും താഴ്ന്ന വരുമാനമുള്ളവരുടെ വീടുകളുടെയും നശീകരണം.

ഇന്ത്യയുടെ ജനാധിപത്യത്തിനെതിരെ ഉള്ള ഏറ്റവും വലിയ വെല്ലുവിളി ആയിരുന്നു അടിയന്തരാവസ്ഥ. അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തരായ നേതാക്കള്‍ക്കും നിയമസഭയിലെ മൃഗീയ ഭൂരിപക്ഷമുള്ള കക്ഷികള്‍ക്കും സ്വന്തം ഇഷ്ടം അനുസരിച്ച് വളയ്ക്കുവാന്‍ കഴിഞ്ഞു.

[തിരുത്തുക] സാഹിത്യത്തില്‍

ഹിന്ദി ചലച്ചിത്രമായ ഹസാരോന്‍ ഖ്വായിഷേന്‍ ഐസീ എന്ന ചിത്രം അടിയന്തരാവസ്ഥക്കാലത്തെ ആസ്പദമാക്കി ചിത്രീകരിച്ചിരിക്കുന്നു. സുധീര്‍ മിശ്ര സംവിധാനം ചെയ്ത ഈ ചിത്രം അടിയന്തരാവസ്ഥ കാലഘട്ടത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും ചിത്രീകരിക്കുന്നു.

രോഹിന്റണ്‍ മിസ്റ്റ്രി എഴുതിയ എ ഫൈന്‍ ബാലന്‍സ് എന്ന പുസ്തകവും അടിയന്തരാവസ്ഥ കാലഘട്ടത്തെ ആസ്പദമാക്കിയുള്ളതാണ്. അടിയന്തരാവസ്ഥക്കാലത്തെ ചില മനുഷ്യാവകാശ ധ്വംസനങ്ങളെ ഈ പുസ്തകം എടുത്തുകാണിക്കുന്നു.

സല്‍മാന്‍ റുഷ്ദി എഴുതിയ മിഡ്നൈറ്റ്സ് ചില്‍ഡ്രണ്‍ എന്ന പുസ്തകത്തിലെ കഥാനായകനായ സലീം സിനായി അടിയന്തരാവസ്ഥക്കാലത്തുകൂടിയും കടന്നുപോവുന്നു. ഇന്ത്യയിലെ ദേശീയ സൗന്ദര്യവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി കഥാനായകന്റെ വീട് സ്ഥിതിചെയ്യുന്ന “മജീഷ്യന്‍സ് ഘെറ്റോ” എന്ന താഴ്ന്ന വരുമാനക്കാരുടെ ചേരിയും നിരത്തപ്പെടുന്നു. കഥാനായകനും അടിയന്തരാവസ്ഥക്കാലത്ത് നിര്‍ബന്ധിതമായി വന്ധ്യംകരിക്കപ്പെടുന്നു.

രാഹി മാസൂം എഴുതിയ ഹിന്ദി നോവലായ “കത്ര ബി ആര്‍സൂ“ എന്ന കൃതി അടിയന്തരാവസ്ഥയുടേ ദൂഷ്യഭലങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന ഒരു ചെറിയ ഗ്രാമത്തിലെ ജനങ്ങളുടെ കഥ പറയുന്നു.

[തിരുത്തുക] പ്രമാ‍ണങ്ങള്‍

ആശയവിനിമയം
ഇതര ഭാഷകളില്‍