സ്മാര്‍ത്തവിചാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ നമ്പൂതിരി സമുദായത്തില്‍ നിലനിന്ന ഒരു കുറ്റപരിശോധനാ രീതിയാണ് സ്മാര്‍ത്ത വിചാരം. നമ്പുതിരിസ്ത്രീകള്‍ക്ക് ചാരിത്യദോഷം അഥവാ പരപുരുഷന്മാരുമായു ലൈംഗിക ബന്ധം ആരോപിക്കപ്പെട്ടാല്‍ അവരെ വിചാരണ ചെയ്യുകയും തീര്‍പ്പ് കല്പിക്കുകയും ചെയ്യുന്നതിനാണ് ഈ രീതി അനുവര്‍ത്തിച്ചു പോന്നത്. കുറ്റം ആരോപിക്കപ്പെട്ട സ്ത്രീയെ ഒറ്റപ്പെടുത്തുകയും അതിനുശേഷം രാജാവിന്റെ സാന്നിദ്ധ്യത്തില്‍ വിചാരണ നടത്തുകയുമായിരുന്നു ആദ്യകാലത്തെ രീതി. കുറ്റം ആരോപിക്കപ്പെട്ട സ്ത്രീക്കും അതില്‍ പങ്കുള്ള പുരുഷന്‍ (പുരുഷന്മാര്‍) എന്നിവര്‍ക്കും ചേര്‍ന്ന് ഭ്രഷ്ട് കല്പിക്കപ്പെടുന്നതാണ് ഈ വിചാരണയുടെ അവസാനം. അന്തര്‍ജ്ജനങ്ങള്‍ക്ക് അടുക്കള ദോഷം സംഭവിക്കുക എന്നാണ്‌ കുറ്റത്തെപ്പറ്റി പറയുക. രാജാവിന്റെ പ്രതിനിധിയുടെ സന്നിധ്യത്തിലാണ്‌ കുറ്റവിചാരണ നടത്തുന്നത്. ഇത്തരം കുറ്റവിചാരണ നടന്നതില്‍ ഏറ്റവും പ്രസിദ്ധമായത് കുറിയേടത്ത് താത്രിയുടെ വിചാരണയാണ്‌.( ക്രി.വ.1905) അത് അന്തര്‍ജ്ജന സമൂഹത്തിന്റെ ഉള്ളിലെ സംഘര്‍ഷങ്ങളുടെ ബഹിര്‍ഗമനമായി, നമ്പൂതിരിമാര്‍ ഒഴികെയുള്ള സമൂഹത്തില്‍ കോളിളക്കം ഉണ്ടാക്കി. ഇത് കണ്ടു നിരവധി പത്രങ്ങള്‍ വിമര്‍ശിച്ചു. വിവിധ ഘട്ടങ്ങളിലായാണ്‌ സ്മാര്‍ത്തവിചാരം നടക്കുന്നത്. എന്നാല്‍ ഇന്ന് ഇത്തരം ആചാരങ്ങള്‍ അശേഷം ഇല്ലാതായിരിക്കുന്നു.

കുറ്റാരോപിതരായ സ്ത്രീയുടെ കുറ്റം തെളിഞ്ഞു കഴിഞ്ഞാല്‍ അവരെ ഇല്ലത്തു നിന്നും ദേശത്തുനിന്നും രാജ്യത്തുനിന്നും പുറത്താക്കുന്നു. ഇതിനു മാറ്റമൊന്നുമില്ല. എന്നാല്‍ പ്രതി ചൂണ്ടിക്കാണിക്കുന്ന തെറ്റുകാരായ പ്രതികള്‍ക്ക് അവര്‍ കുറ്റക്കാരല്ല എന്ന് തെളിയിക്കാല്‍ അപ്പീല്‍ പോകാവുന്നതാണ്. ഇതിന് പ്രത്യേകം പമ്പ് അഥവാ സ്മാര്‍ത്തന്റെ കല്പന ആവശ്യമാണ്. ഇതുമായി ശുചീന്ദ്രത്ത് കൈമുക്കല്‍ ചടങ്ങ് നടത്തി അതില്‍ വിജയിച്ചാല്‍ അവരെ കുറ്റാരോപണത്തില്‍ നിന്ന് വിമുക്തമാക്കിയിരുന്നു.

കേരളീയ സമൂഹം അതിന്റെ അപരിഷ്ക്രിതത്വത്തില്‍ നിന്നു നവോത്ഥാനത്തിലേക്കു കുതിച്ചുകൊണ്ടിരുന്ന ഒരു കാലത്താണ് താത്രിക്കുട്ടിയുടെ സ്മാര്‍ത്ത വിചാരം നടന്നത്. 1903-ല്‍ ശ്രീനാരായണ ഗുരുവിന്റെ നേത്രുത്വത്തില്‍ എസ്.എന്‍.ഡി.പി.-യും 1905-ല്‍ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ സാധുജന പരിപാലന സംഘവും രൂപീകരിച്ചു കഴിഞ്ഞിരുന്നു.

ഉള്ളടക്കം

[തിരുത്തുക] ചരിത്ര പശ്ചാത്തലം

നവോത്ഥാന കാലത്തിനു മുമ്പുതന്നെ കേരളത്തിലെ കീഴാളസമുദായങ്ങള്‍ മിക്കതും സ്ത്രീക്കു കൂടി പ്രമുഖ്യമുള്ള കുടുംബവ്യവസ്ഥകളെ സ്വീകരിച്ചിരുന്നെങ്കിലും സവര്‍ണ്ണ സമുദായങ്ങളില്‍ പുരുഷാധിപത്യം ശക്തമായിരുന്നു. ഓരോ ഇല്ലത്തും മൂസ്സാംബൂരി എന്നറിയപ്പെടുന്ന മൂത്ത നമ്പൂതിരിക്കു മാത്രമേ വിവാഹത്തിനു അനുവാദമുണ്ടായിരുന്നുള്ളൂ. അനുജന്മാര്‍ അമ്പലവാസി ഭവനങ്ങളിലും നായര്‍ തറവാടുകളിലും സംബന്ധവുമായി കഴിഞ്ഞു. മൂസാമ്പൂരിമാര്‍ പ്രായവും അവശതയും വകവെക്കാതെ എട്ടും പത്തും വേട്ടു. തൊണ്ണൂറ് കഴിഞ്ഞ വൃദ്ധന് 15 കഴിയാത്ത വധു എന്നതു അക്കാലത്ത് ഒരു പുതിയ കാര്യമായിരുന്നില്ല. [1]

[തിരുത്തുക] ഘട്ടങ്ങള്‍

  1. ദാസീ വിചാരം
  2. സാധനത്തെ അഞ്ചാം‌പുരയിലാക്കല്‍
  3. സ്മാര്‍ത്തവിചാരം
  4. സ്വരൂപം ചൊല്ലല്‍
  5. ഉദകവിച്ഛേദനം
  6. ശുദ്ധഭോജനം

എന്നീ ആറുഘട്ടങ്ങളും കുറ്റക്കാരില്‍ പുരു‍ഷന്മാര്‍ കുറ്റം നിഷേധിക്കുന്ന പക്ഷം ശുചീന്ദ്രത്ത് കൈമുക്കല്‍ (തിളച്ച നെയ്യില്‍) അതില്‍ ദോഷം ഇല്ലെന്ന് കണ്ടാല്‍ ശുദ്ധിപത്രം കൊടുക്കുകയും ചെയ്യുമായിരുന്നു.

[തിരുത്തുക] ദാസീ വിചാരം

ദാസീ വിചാരം എന്നത് കളങ്കമുണ്ടെന്ന് ശങ്കിക്കുന്ന അന്തര്‍ജ്ജനത്തിന്റെ പരിചാരകയെ ചോദ്യം ചെയ്യലാണ്. ഇതിനായി ശങ്കയും തുമ്പും അഥവാ തെളിവ് ആദ്യം ഉണ്ടായിരിക്കണം. സ്മാര്‍ത്തവിചാര‍ വിധിയനുസരിച്ച് ഒരു അന്തര്‍ജനം കളങ്കപ്പെട്ടു എന്ന് പരാതിയുണ്ടായാല്‍ ‘ദാസീ വിചാരം’ നിശ്ചയിക്കാ‍ന്‍ ഗ്രാമസഭയിലെ പ്രാമാണിക നമ്പൂതിരിമാര്‍ക്കു അധികാരമുണ്ട്. ദാസീ വിചാരണയില്‍ തന്റെ തമ്പുരാട്ടി പിഴച്ചുപോയി എന്ന് ദാസി ബോധിപ്പിച്ചാല്‍ ‌പിന്നെ ഗ്രാമസഭയുടെ പ്രതിനിധി മഹാരാജാവിനെ നേരിട്ടുകണ്ട് വിവരം ധരിപ്പിക്കണം. തുടര്‍ന്ന് രാ‍ജാവ് ഗ്രാമസഭ വിളിച്ചുകൂട്ടാന്‍ പ്രാദേശിക സ്മാര്‍ത്തന് രേഖാമൂലം നിര്‍ദേശം നല്‍‌കും.

[തിരുത്തുക] സാധനത്തെ അഞ്ചാം പുരയിലാക്കല്‍

വിചാരം നേരിടുന്ന പെണ്ണ് ‘സാധനം’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കുറ്റം നടന്നുവെന്ന് ദാസീ വിചാരത്തില്‍ ഉറപ്പായാല്‍ ‘സാധനത്തെ’ സ്വന്തം വീട്ടില്‍നിന്ന് രാജഭടന്മാരുടെ കാവലുള്ള സുരക്ഷിതമായ ഒരിടത്തേക്കു മാറ്റും. ഈ സ്ഥലം അഞ്ചാം പുര എന്നറിയപ്പെടുന്നു. സാധനത്തിനെ മാനസികമായി തളര്‍ത്താനും പുറത്തു നിന്നുള്ള ഉപദേശങ്ങള്‍ തടയാനുമാണ് ഇത് ചെയ്യുന്നത്. തുടര്‍ന്നുള്ള വിചാരണകള്‍ നടക്കുന്നത് അഞ്ചാം പുരയില്‍ വെച്ചാണ്. സ്മാര്‍ത്ത വിചാരത്തിന്റെ വിചാരണക്കോടതിയായ ഇവിടെ വിചാരണയില്‍ താല്പര്യമുള്ളവരെല്ലാം എത്തിച്ചേരും. സ്മാര്‍ത്തന്‍ പുറത്തുനിന്ന് ചോദ്യങ്ങള്‍ ചൊദിക്കുമ്പോള്‍ ദാസി വഴിയാണ് കതകിന്റെ മറവില്‍ നില്‍ക്കുന്ന സ്ത്രീ (സാധനം)ഉത്തരം നല്‍കുക.

[തിരുത്തുക] സമാര്‍ത്തന്‍

[തിരുത്തുക] സ്മാര്‍ത്ത വിചാരം

ഇന്നത്തെ ചുറ്റുപാടില്‍ ചിന്തിക്കുമ്പോള്‍ വിചിത്രം എന്നു തോന്നുന്ന പല രീതികളോടെയുമാണ് സ്മാര്‍ത്ത വിചാരത്തില്‍ വിചാരണ നടന്നിരുന്നത്. അഞ്ചാം പുരയിലെ കതകിനു മറവില്‍ നില്‍‌ക്കുന്ന ‘സാധനത്തോട്’ സ്മാര്‍ത്തന്‍ ചോദ്യങ്ങള്‍ ചോദിക്കുകയും അതിനു ദാസി വഴി മറുപടി നല്‍കുകയുമാണ് രീതി. ‘പട്ടശ്ശന്‍‌മാര്‍’ എന്നു വിളിക്കപ്പെട്ട സ്മാര്‍ത്തന്‍‌മാര്‍ പാരമ്പര്യമായിത്തന്നെ ഇത്തരം കുറ്റ വിചാരണകളില്‍ പരിശീ‍ലനം നേടിയവരായിരുന്നു. എന്നാല്‍ പലപ്പൊഴും ‘സാധനത്തെക്കൊണ്ട്‘ കുറ്റം സമ്മതിപ്പിക്കുന്നതുവരെയേ വിചാരണ നീണ്ടിരുന്നുള്ളൂ. ചിലപ്പോള്‍ ദിവസങ്ങളും മാസങ്ങളോളവും വേണ്ടി വന്നേയ്ക്കാം. കുറ്റം സമ്മതിപ്പിക്കാന്‍ ദണ്ഡന മുറകള്‍ സ്വീകരിച്ചിരുന്നതിനെക്കുറിച്ച് വില്യം ലോഗന്റെ മലബാര്‍ മാന്വലില്‍ വിവരിക്കുന്നുണ്ട്. ആരോപണ വിധേയ കുറ്റം സമ്മതിക്കുകയും കൂട്ട് പ്രതികളെക്കുറിച്ച് തെളിവുസഹിതം വിളിച്ചുപറയുകയും ചെയ്താല്‍ തെളിവുകള്‍ വിശകലനം ചെയ്ത് ‘സാധന’ത്തോടോപ്പം പ്രതികളെയും സമുദായത്തില്‍ നിന്ന് ഭ്രഷ്ട് കല്‍പ്പിച്ചു പുറത്താക്കും.

[തിരുത്തുക] താത്രിക്കുട്ടിയുടെ സ്മാര്‍ത്ത വിചാരം

സ്മാര്‍ത്ത വിചാരങ്ങളുടെ ചരിത്രത്തില്‍ ഏറ്റവും ഒടുവിലത്തേതും ഏറ്റവും വിവാദമായതുമാണ് ‘താത്രിക്കുട്ടിയുടെ സ്മാര്‍ത്ത വിചാരം’. 1905-ല്‍ നടന്ന വിചാരത്തില്‍ കുറിയേടത്ത് താത്രിയാണ് വിചാരണ ചെയ്യപ്പെട്ടത്.ആങ്ങോട്ടുകരയിലെ കല്പകശ്ശേരി ഇല്ലത്തു പിറന്ന താത്രിയെ വേളി കഴിച്ചത് തലപ്പിള്ളി താലൂക്കിലെ കുറുത്തേടത്ത് ഇല്ലത്താണ്. ചെറുപ്പത്തിലേ തന്നെ അതി സുന്ദരിയും അതീവ ബുദ്ധിമതിയുമായിരുന്നു താത്രി. വയസ്സറിയിക്കും മുമ്പുതന്നെ സ്വന്തം അച്ചന്റെയും ജ്യേഷ്ടന്റെയും കാമപൂര്‍ത്തീകരണത്തിന് ഇരയാകേണ്ടി വന്ന താത്രിക്ക് വിവാഹ ജീവിതവും ഒരു ദുരന്തമായിരുന്നു. കുറുത്തേടത്ത് ഇല്ലത്തെ അനുജനാണ് താലി കെട്ടിയതെങ്കിലും ആദ്യരാത്രി താത്രിക്കു കിടക്ക പങ്കിടേണ്ടി വന്നത് ഏട്ടന്‍ നമ്പൂതിരിയുടെ കൂടെയാണ്. ആത്മാഭിമാനമുള്ള ഏതൊരു സ്ത്രീയെയും പോലെ തത്രിയും പ്രതികാരത്തിനൊരുങ്ങി. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രശസ്തരും അല്ലാത്തവരുമായ പുരുഷന്മാരെ വശീകരിച്ച് അടുപ്പിച്ച താത്രി അവരുമായി കിടക്ക പങ്കിട്ട് അതിന്റെയെല്ലം തെളിവുകളും സൂക്ഷിച്ചു വെച്ചു. ഒടുവില്‍ വിചാരണ ചെയ്യപ്പെടുമ്പോള്‍ താത്രി ഒന്നിനു പുറകെ ഒന്നായി വിളിച്ചു പറഞ്ഞത് 64 പേരുകളാണ്. താത്രിക്കൊപ്പം ഇവരെയെല്ലാം ഭ്രഷ്ട് കല്‍‌പിച്ചു പുറത്താക്കി. ഇവരില്‍ ഒരാള്‍ മാത്രം- പ്രശസ്തനായ കഥകളി കലാകാരന്‍ കാവുങ്ങല്‍ പണിക്കര്‍- ഭ്രഷ്ട് നീക്കി നാട്ടില്‍ തിരിച്ചെത്തി. എം ടി വാസുദേവന്‍ നായരുടെ ‘പരിണയം’, മാടമ്പ് കുഞ്ഞുക്കുട്ടന്റെ ‘ഭ്രഷ്ട്’, ഷാജി എന്‍ കരുണിന്റെ ‘വാനപ്രസ്ഥം’, അരവിന്ദന്റെ ‘മാറാട്ടം’ തുടങ്ങി നിരവധി ഉദാത്ത സൃഷ്ടികള്‍ താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരം പ്രമേയമാക്കി.

[തിരുത്തുക] പ്രമാണാധാരസൂചി

  1. ആലങ്കോട്, ലീലാകൃഷ്ണന്‍. ‘താത്രിക്കുട്ടിയുടെ സ്മാര്‍ത്ത വിചാരം’-:. മാതൃഭൂമി ബുക്സ്. 
ആശയവിനിമയം