തൈപ്പൂയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തമിഴ് പഞ്ചാംഗത്തില്‍ തൈ മാസത്തിലെ (മലയാളം പഞ്ചാംഗത്തില്‍ മകരമാസത്തില്‍ പൂയം നാളാണ് ‌ തൈപ്പൂയമായി ആഘോഷിക്കുന്നത്‌. ശിവസുതനും ദേവസേനാപതിയുമായ സുബ്രഹ്മണ്യന്റെ പിറന്നാളാണ്‌ തൈപ്പൂയം എന്നാണ്‌ വിശ്വാസം. സുബ്രഹ്മണ്യന്‍ താരകാസുരനെ യുദ്ധത്തില്‍ വധിച്ച്‌ വിജയം കൈവരിച്ച ദിവസമാണ്‌ മകരമാസത്തിലെ പൂയം നാള്‍ എന്നും കരുതുന്നു.

മകരസംക്രമദിനമാണ്‌ തൈമാസത്തിലെ ആദ്യനാള്‍, ഉത്തരായണത്തിന്റെ തുടക്കം.ഇതാണ്‌ തൈ പൊങ്കല്‍. അതേ മാസത്തില്‍ വരുന്ന മറ്റൊരു ആഘോഷമാണ്‌ തൈപ്പൂയം. തമിഴ്‌ നാട്ടിലേയും കേരളത്തിലേയും സുബ്രഹ്മണ്യക്ഷേത്രങ്ങളില്‍ ഈ ദിവസം പ്രധാനമാണ്‌. കേരളത്തിലും എല്ലാ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും സുബ്രഹ്മണ്യ ദേവന്‍ ഉപദേവതയായ ക്ഷേത്രങ്ങളിലും തൈപ്പൂയാഘോഷം നടക്കുന്നു

തൈ പിറന്താല്‍ വഴി പിറക്കുമെന്നാണ്‌ തമിഴ്‌ പഴമൊഴി. തൈമാസം എല്ലാക്കാര്യങ്ങള്‍ക്കും ശുഭമാണെന്നും മുടങ്ങിക്കിടക്കുന്ന കാര്യങ്ങള്‍ക്കു പോലും തൈമാസത്തില്‍ നിവൃത്തിയുണ്ടാകുമെന്നു മാണ്‌ വിശ്വാസം .

സുബ്രഹ്മണ്യസ്വാമിക്കുളള സമര്‍പ്പണമാണ്‌ കാവടിയാട്ടം. അഭീഷ്ടസിദ്ധിക്കാണ്‌ പീലിക്കാവടികളും പൂക്കാവടികളും ഭസ്മക്കാവടികളുംനേരുന്നത്‌ . തൈപ്പൂയദിനത്തില്‍ കാവടി കെട്ടിയാടുന്നത്‌ വിശേഷമാണ്‌ പല ക്ഷേത്രങ്ങളിലും ഒരാഴ്ചത്തെ തൈപ്പൂയാഘോഷമാണ്‌ നടക്കുക. പഴനിയില്‍ രഥോത്സവവും, മധുരൈയില്‍ തെപ്പരഥോത്സവവും അന്ന്‌ നടക്കുന്നു.

താരകാസുരന്‍ ദേവലോകത്തെ ജീവിതം ദുസ്സഹമാക്കിയപ്പോള്‍ മഹര്‍ഷിമാരും ദേവന്മാരും ശിവപാര്‍വതിമാരെ അഭയം പ്രാപിച്ചു. താരകാസുര നിഗ്രഹത്തിനായി പുത്രനായ സുബ്രഹ്മണ്യനെയാണ്‌ ഭഗവാന്‍ അയയ്ക്കുന്നത്‌.പന്ത്രണ്ട്‌ ആയുധങ്ങളുമായായിരുന്നു സുബ്രഹ്മണ്യന്റെ യാത്ര. അസുരനെ വധിച്ച്‌ സുബ്രഹ്മണ്യദേവന്‍ ദേവലോകത്ത്‌ വീണ്ടും ഐശ്വര്യമെത്തിച്ചു. ആ നാളിന്റെ സ്മരണയ്ക്കാണ്‌ തൈപ്പൂയാഘോഷം.

ഉള്ളടക്കം

[തിരുത്തുക] സുബ്രഹ്മണ്യന്‍

പ്രധാന ലേഖനം: സുബ്രഹ്മണ്യന്‍

ശിവസുതനും ദേവസേനാപതിയുമാണ് സുബ്രഹ്മണ്യന്‍. ബ്രാഹ്മണ്യം എന്നത്‌ ശിവനെ കുറിക്കുന്നു. അതിനോട്‌ ശ്രേയസിനെ കുറിക്കുന്ന -സു- എന്ന ഉപസര്‍ഗം ചേര്‍ത്ത്‌ സുബ്രഹ്മണ്യം എന്ന പേരുണ്ടായെന്ന്‌ സ്കന്ദപുരാണം പറയുന്നു. വേദഗോബ്രാഹ്മണരുടെ രക്ഷകര്‍ത്താവെന്നും ഈ പദത്തിനര്‍ഥമുണ്ട്‌. മുരുകന്‍,കുമാരന്‍, ഗുഹന്‍, സ്കന്ദന്‍ ,കാര്‍ത്തികേയന്‍,ശരവണന്‍,ഷണ്മുഖന്‍ എന്നിങ്ങനെ ഒട്ടേറെ പേരുകളുന്ട് സുബ്രഹ്മണ്യന്.

ശരവണക്കാട്ടില്‍ ജനിച്ച കുട്ടിയാണ്‌ സുബ്രഹ്മണ്യന്‍. ജനനശേഷം മലര്‍ന്ന്‌ കിടന്നു കരഞ്ഞ സുബ്രഹ്മണ്യനെ അതുവഴിപോയ ആറ്‌ ദിവ്യകൃത്തിമാര്‍ കണ്ടു. അവര്‍ കുഞ്ഞിനെ മുലയൂട്ടനായി തര്‍ക്കിച്ചു. അതുകണ്ട കുട്ടി ആറു കൃത്തിമാരെയും മാറിമാറി നോക്കി.അപ്പോള്‍ കുഞ്ഞിന്‌ ആറ്‌ തലകള്‍ ഉണ്ടായി; ആറു തലകള്‍ ഷണ്‍മുഖനെന്ന പേരും നേടിക്കൊടുത്തു.കൃത്തികമാര്‍ മുലകൊടുത്തു വളര്‍ത്തിയതിനാല്‍ ആ കുട്ടി കാര്‍ത്തികേയനായി.

ജനനത്തിന്റെ വിവിധ ഘട്ടങ്ങള്‍ക്ക്‌ ഉത്തരവാദിയായവരുടെ എല്ലാം മകനായി സുബ്രഹ്മണ്യന്‍ മാറി;വിവിധ പേരുകളും സിദ്ധിച്ചു.സുബ്രഹ്മണ്യന്‍യോഗബലത്താല്‍ കുമാരന്‍, വിശാഖന്‍, ശാഖന്‍, നൈഗമേയന്‍ എന്ന പേരുകളില്‍ നാല്‌ ശരീരം സ്വീകരിച്ചു.ഗുഹന്‍ എന്ന പേരില്‍ ശിവന്റേയും , സ്കന്ദന്‍ എന്ന പേരില്‍ പാര്‍വതി യുടേയും, മഹാസേനന്‍ എന്ന പേരില്‍ അഗ്നിയുടേയും, കുമാരന്‍ എന്നപേരില്‍ ഗംഗയുടേയും ശരവണനെന്ന പേരില്‍ ശരവണത്തിന്റേയും കാര്‍ത്തികേയനെന്ന പേരില്‍ കൃത്തികമാരുടേയും പുത്രനായി സുബ്രഹ്മണ്യന്‍ അറിയപ്പെട്ടു.

സുബ്രഹ്മണ്യന്‌ രണ്ടു ഭാര്യമാരുള്ളതായും വിശ്വാസമുണ്ട്‌. വള്ളി, ദേവയാനി എന്നിവരാണവര്‍. ഇതില്‍ വള്ളിയെ വിവാഹം കഴിക്കുന്നതിന് മുമ്പ്‌ അവരുടെ സ്നേഹം മുരുകന്‍ പരീക്ഷിച്ചതായും പുരാണങ്ങള്‍ പറയുന്നു. എന്നാല്‍ മുരുകന്‍ ബ്രഹ്മചര്യവ്രതം അനുഷ്ഠിച്ചിരുന്നുവെന്നും ചില ഗ്രന്ഥങ്ങള്‍ സൂചിപ്പിക്കുന്നു. മുരുകന്‍ ദേവസ്ത്രീകളെ ശല്യം ചെയ്യുന്നതായി പരാതി ലഭിച്ചതിനെത്തുടര്‍ന്ന്‌ സുബ്രഹ്മണ്യനെക്കൊണ്ട്‌ പാര്‍വതി ദേവി ഇപ്രകാരമൊരു പ്രതിജ്ഞ എടുപ്പിച്ചെന്നാണ്‌ പുരാണകഥ

[തിരുത്തുക] പ്രശസ്തമായ തൈപ്പൂയക്കാവടി ആഘോഷങ്ങള്‍


[തിരുത്തുക] ചെറിയനാട്ട് ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കാവടിയാട്ടം

എല്ലാ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും തൈപ്പൂയക്കാവടി ആഘൊഷങ്ങള്‍ മകരമാസത്തിലെ പൂയം നാളില്‍ കൊണ്ടാടാറുണ്ടെങ്കിലും ചെറിയനാട്ടെ പോലെ വിശ്വാസ തീവ്രതയും വ്രതതീവ്രതയും മറ്റിട്ങ്ങളില്‍ നന്നേ കുറവായിട്ടാണ്‍ കാണുന്നത്. ചെറിയനാട്ടെ കാവടിയാട്ടം നാല്പത്തിയൊന്നു ദിവസത്തെ കഠിനവ്രതത്തോടു കൂടിയതും പ്രസിദ്ധവും പ്രത്യേകതയുള്ളതുമായ വഴിപാടാണ്‍. പാല്‍, എണ്ണ, നെയ്യ്, തേന്‍, ശര്‍ക്കര, പനിനീര്‍, കളഭം, ഭസ്മം, കറ്പ്പൂരം, എന്നിവയിലേതെങ്കിലും വ്രതശുദ്ധിയിലുള്ള ഭക്തന്മാരുടെ കാവടിയില്‍ നിറയ്ക്കുന്നു. പാല്‍ക്കാവടിയാണ്‍ ഏറ്റവും പ്രധാനം. പുണറ്തം നാളില്‍ രാവിലെ മുതല്‍ കുളിപ്പിചുകൊണ്ടുവരുന്ന പശുക്കളെ ക്ഷേത്രത്തില്‍ വെച്ചുതന്നെ കറന്ന്, പാല്‍ ഓട്ടുവാറ്പ്പുകളില്‍ സൂക്ഷിക്കുന്നു. ഇത് വൈകിട്ട് കാവടികളില്‍ നിറച്ച് ഭക്തന്മരെല്ലാം നെടുവരംകോട് ശിവക്ഷേത്രം, തൃപ്പുലിയൂര്‍ മഹാക്ഷേത്രം, ചെറുവല്ലൂര്‍ കിരാതങ്കാവ് ക്ഷേത്രം എന്നിവിടങ്ങളിലേക്ക് ഉറക്കമൊഴിയുന്നതിനായി പോകുന്നു. പടിഞ്ഞാറ്റുമ്മുറിക്കരെല്ലാം തൃപ്പുലിയൂരേക്കും, കിഴക്കുമ്മിറിക്കരെല്ലാം നെടുവരംകോട്ടേക്കും, ചെറുവല്ലൂര്‍കാരെല്ലാം ചെറുവല്ലൂരേക്കും എന്ന വിധത്തിലാണ്‍ യാത്ര. തൈപ്പൂയം നാളില്‍ കാലത്ത് വാദ്യമേളങ്ങളുടെ അകമ്പടിയോടെ കാവടികള്‍ പടനിലം പള്ളിവേട്ട മൈതാനത്ത് ഒത്തുചേരുകയും അവിടെനിന്ന് മദ്ധ്യഹ്നത്തോടെ ക്ഷേത്രത്തിലേക്ക് ആടിയെത്തുകയും ചെയ്യുന്നു. വ്രതഭംഗം വന്നിട്ടില്ലെങ്കില്‍ അഭിഷേകത്തിനായി കാവടിയില്‍ നിറയ്ക്കുന്ന ദ്രവ്യം കേടുകൂടാതെയും പാല്‍ പിരിയാതെയും ശുദ്ധമായിരിക്കുമെന്നുള്ളതുമാണ്‍ ഇതുവരെയുള്ള അനുഭവം. ശുദ്ധകാവടിദ്രവ്യങ്ങള്‍ മാത്രമേ അഭിഷേകം നടത്താറുള്ളൂ. ദ്രവ്യം കേടുവന്നുവെന്നാല്‍ കാവടിഭക്തന്റെ വ്രതശുദ്ധിക്ക് ഭംഗം വന്നതായി മനസ്സിലാക്കി ഈശ്വരകോപപരിഹാരാര്‍ത്ഥം പിന്നാണ്ടിലെ കാവടിക്ക് വ്രതം നോക്കി ശുദ്ധ കാവടിയാടി തീര്‍ക്കേണ്ടതുമാണ്‍. കാവടി വ്രതത്തിന്റെ ഭാഗമായി ഭക്തന്മാര്‍ പൂയം നാളിന്‍ 10 ദിവസത്തോളം മുന്നേതന്നെ താമസം ക്ഷേത്രത്തിലേക്കും ക്ഷേത്ര ശുദ്ധിയുള്ള മറ്റിടങ്ങളിലേക്കും മാറ്റുകയും പാപനാശനാര്‍ത്ഥം നാടുനീളെ വ്രതഭിക്ഷയെടുക്കുന്നതും ഒരു പ്രധാനപ്രത്യേകതയാണിവിടെ.

[തിരുത്തുക] പ്രമാണാധാരസൂചി

[തിരുത്തുക] കുറിപ്പുകള്‍

ആശയവിനിമയം