ഇസ്മായീല്‍ ഹനിയ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇസ്മായീല്‍ ഹനിയ്യ
ഇസ്മായീല്‍ ഹനിയ്യ

അറബ്ബിയില്‍ : إسماعيل هنية ഇംഗ്ലീഷ്: Ismail Haniyeh, (ജനനം: 1963 ജനുവരി) പലസ്തീന്‍ പ്രധാനമന്ത്രിയും ഹമാസ്‌ നേതാവും. 2006ലെ പലസ്തീന്‍ പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയ ഹമാസ്‌ രൂപവല്‍ക്കരിച്ച ഗവണ്‍മെന്‍റിനെ നയിക്കുന്ന അഞ്ചാമത്തെ പ്രധാനമന്ത്രിയാണ്‌ ഇസ്മായില്‍ ഹനിയ്യ.

[തിരുത്തുക] ജീവിതരേഖ

1948 ലെ അറബ്-ഇസ്രായേലി യുദ്ധത്തിനിടയി അസ്കലാന്‍ പട്ടണത്തില്‍ നിന്നും ഗസ്സയിലെ ഷാതിഅ അഭയാര്‍ത്ഥി ക്യാമ്പില്‍ അഭയം തേടിയ ഒരു കുടുംബത്തില്‍ 1962 ല്‍ ജനിച്ചു. ഗസ്സയിലെ ഇസ്ലാമിക്‌ യൂനിവേഴ്സിറ്റിയില്‍ വിദ്യാഭ്യാസം നടത്തി. പഠനകാലത്ത്‌ വിദ്യാര്‍ത്ഥി യൂനിയന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. രണ്ട്‌ വര്‍ഷത്തേക്ക്‌ യൂനിയന്‍ നേതാവായി തെരെഞ്ഞെടുക്കപ്പെട്ടു. 1987ല്‍ അറബി സാഹിത്യത്തില്‍ ബിരുദം നേടി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1989 ല്‍ ഇസ്രയേല്‍ ഭരണകൂടം തടവിലിട്ടത്തിനെത്തുടര്‍ന്ന് മൂന്നു വര്‍ഷം ജയിലില്‍ കിടന്നു. ജയിലില്‍ നിന്ന് പുറത്തു വന്ന ശേഷം ലബനാനിലേക്ക്‌ നാടു കടത്തപ്പെട്ടു. ഒരു വര്‍ഷത്തെ വിപ്രവാസജീവിതത്തിനു ശേഷം ഓസ്ലോ കരാര്‍ വ്യവസ്ഥയനുസരിച്ച്‌ പലസ്തീനിലേക്ക്‌ മടങ്ങി. തുടര്‍ന്ന് ഇസ്ലാമിക്‌ യൂനിവേഴ്സിറ്റിയുടെ ഡീന്‍ ആയി ചുമതലയേറ്റു.

1997ല്‍ ഹമാസിന്റെ ആത്മീയ നായകനായ ശൈഖ്‌ അഹ്‌മദ്‌ യാസീന്‍ വിട്ടയക്കപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ഓഫീസ്‌ മേല്‍നോട്ടക്കാരനായി ചുമതലയേറ്റു. 2003ല്‍ ഹമാസ്‌ നേതൃത്വത്തിനെതിരെ ഇസ്രയേല്‍ തുടര്‍ന്നു കൊണ്ടിരുന്ന വധശ്രമങ്ങളില്‍ നിന്നും കഷ്ടിച്ച്‌ രക്ഷപ്പെട്ടു. ഷൈഖ്‌ അഹ്‌മദ്‌ യാസീന്റെ വലംകയ്യായിരുന്ന ഹനിയ്യ ഫലസ്തീന്‍ ഇന്‍തിഫാദക്കനുകൂലമായ ഉറച്ച നിലപാടാണെടുത്തിരുന്നത്‌. 2005 ഡിസംബറിലെ പലസ്തീന്‍ നാഷണല്‍ അസംബ്ലിയിലേക്കുള്ള തെരെഞ്ഞെടുപ്പില്‍ മാറ്റത്തിനും പരിഷ്കരണത്തിനുമായുള്ള മുന്നണിയെ നയിച്ച ഹനിയ്യ മുന്നണിക്ക്‌ ഭൂരിപക്ഷം നേടിക്കൊടുത്തു.

2006 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തങ്ങളുടെ പ്രതിനിധിയായി ഹനിയ്യയെ ഹമാസ്‌ പ്രഖ്യാപിച്ചു. ഫെബ്രുവരി 20ന്‌ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു.

ജലാദ്‌ ഷലീത്‌ എന്ന ഇസ്രയേലി പട്ടാളക്കാരനെ വിട്ടുതരാത്ത പക്ഷം ഹനിയ്യയെ വധിക്കുമെന്ന് ഇസ്രയേല്‍ ഭരണകൂടം 2006 ജൂണ്‍ 30 ന്‌ ഭീഷണിപ്പെടുത്തി.

ഫതഹ്‌, ഹമാസ്‌ വിഭാഗങ്ങള്‍ തമ്മിലുണ്ടായ വിഭാഗീയ ഏറ്റുമുട്ടലുകളെത്തുടര്‍ന്ന് ഹനിയ്യയുടെ വാഹനവ്യൂഹത്തിനു നേരെ വെടിവെപ്പുണ്ടായെങ്കിലും അദ്ദേഹം പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഹനിയ്യക്കു നേരെ നടന്നത്‌ വധശ്രമം ആയിരുന്നില്ലെന്ന് പിന്നീട്‌ ഹമാസ്‌ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

2006 ഡിസംബറില്‍ റഫഹ്‌ ചെക്ക്‌ പോസ്റ്റ്‌ വഴി ഗസ്സയിലേക്ക്‌ പ്രവേശിക്കാന്‍ ഇസ്രയേല്‍ ഭരണകൂടം അദ്ദേഹത്തെ അനുവദിച്ചില്ല. ഇസ്രയേല്‍ രാജ്യരക്ഷാ മന്ത്രിയായിരുന്ന അമിര്‍ പെരെറ്റ്സിന്റെ ഉത്തരവ്‌ പ്രകാരം യൂറോപ്യന്‍ നിരീക്ഷകര്‍ ചെക്ക്‌ പോസ്റ്റ്‌ അടച്ചിടുകയായിരുന്നു.

[തിരുത്തുക] പ്രമാണാധാരസൂചി

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

ആശയവിനിമയം