പുന്നപ്ര-വയലാര്‍ സമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജന്മിമാര്‍ക്ക് എതിരേ (പ്രധാനമായും നായന്മാരും ക്രിസ്ത്യാനികളും ആയിരുന്നു ആലപ്പുഴയിലെ ജന്മിമാര്‍) കര്‍ഷക കുടിയാന്മാര്‍ നടത്തിയ സമരങ്ങളായിരുന്നു പുന്നപ്ര-വയലാര്‍ സമരങ്ങള്‍. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കുടക്കീഴില്‍ നടന്ന ഈ സമരങ്ങള്‍ ഒടുവില്‍ സായുധ പോരാട്ടത്തിലും രക്തച്ചൊരിച്ചിലിലും അവസാനിച്ചു. നിരവധി തര്‍ക്കങ്ങള്‍ക്കു ശേഷം 1990-കളില്‍ ഭാരതസര്‍ക്കാര്‍ പുന്നപ്ര-വയലാര്‍ സമരത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അംഗീകരിച്ചു.[1]

ഉള്ളടക്കം

[തിരുത്തുക] സമര പശ്ചാത്തലം

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളിലെ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിന്ന കര്‍ഷകര്‍ ജന്മിമാരുടെ ചൂഷണത്തിനു ഇരകളായിരുന്നു. ജന്മിമാര്‍ക്ക് ദിവാന്‍ സി.പി. രാമസ്വാമി അയ്യരുടെയും അദ്ദേഹത്തിന്റെ പോലീസ് സേനയുടെയും ഉറച്ച പിന്തുണ ഉണ്ടായിരുന്നു. ചൂഷണം പ്രതിരോധിക്കുന്നതിനായി കര്‍ഷകര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കീഴില്‍ അണിനിരന്നു. സന്നദ്ധസേവക കാമ്പുകള്‍ രൂപീകരിച്ച് തൊഴിലാളികള്‍ക്ക് അര്ദ്ധസൈനീക പരിശീലനം നല്‍കപ്പെട്ടു.

[തിരുത്തുക] പുന്നപ്രയിലെ വെടിവെപ്പ്

കര്‍ഷക തൊഴിലാളികളുടെ സായുധ പ്രതിരോധം കമ്യൂണിസ്റ്റ് നേതാക്കളായ ടി.വി. തോമസ്, എം.എന്‍. ഗോവിന്ദന്‍ നായര്‍, ആര്‍. സുഗതന്‍ തുടങ്ങിയവരുടെ കീഴില്‍ ശക്തിപ്പെട്ടു. ഇതിനെതിരായി ദിവാന്‍ സര്‍. സി.പി. ഭീകരഭരണം അഴിച്ചുവിട്ടു. ആലപ്പുഴയിലെ എല്ലാ കമ്യൂണിസ്റ്റ് പാര്‍ട്ടി സംഘടനകളും നിരോധിക്കപ്പെട്ടു. തൊഴിലാളികളുടെ ജാഥയ്ക്കുനേരെ ദിവാന്റെ സൈന്യം വെടിയുതിര്‍ത്തു. ഈ വെടിവെപ്പിലും ഇതിനെതിരായി സായുധ പോലീസ് കാമ്പുകള്‍ക്കുനേരെ കര്‍ഷകര്‍ നടത്തിയ പ്രത്യാക്രമണങ്ങളിലും 200-ഓളം പേര്‍ കൊല്ലപ്പെട്ടു. പുന്നപ്രയില്‍ നടന്ന ഈ ആക്രമണങ്ങള്‍ 1946 ഒക്ടോബര്‍ 24-നു ആയിരുന്നു.

[തിരുത്തുക] വയലാര്‍

ഇതിനെ തുടര്‍ന്ന് തൊഴിലാളികള്‍ ചേര്‍ത്തലയ്ക്ക് അടുത്തുള്ള വയലാര്‍ ഗ്രാമത്തിലേക്ക് പിന്‍‌വാങ്ങി. ഒരു തുരുത്തായ ഈ ഗ്രാമം ഒളിവില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനു അനുയോജ്യമായിരുന്നു. സര്‍ക്കാരിനെതിരെ തൊഴിലാളികള്‍ പുന:സംഘടിതരാവുന്നതു മണത്തറിഞ്ഞ ദിവാന്‍ ചേര്‍ത്തലയിലും ആലപ്പുഴയിലും സൈനീകഭരണം പ്രഖ്യാപിച്ചു.

1946 ഒക്ടോബര്‍ 27-നു നൂറുകണക്കിനു തൊഴിലാളികള്‍ സായുധസമരം എന്ന കമ്യൂണിസ്റ്റ് തത്വശാസ്ത്രത്തില്‍ വിശ്വസിച്ച് ദിവാന്റെ തോക്കേന്തിയ സൈന്യത്തിനുനേരെ വാരിക്കുന്തങ്ങളേന്തി പാഞ്ഞുചെന്നു. മുളകൊണ്ടും അടയ്ക്കാമരം കൊണ്ടും ഉണ്ടാക്കിയ കൂര്‍പ്പിച്ച കുന്തങ്ങള്‍, കല്ലുകള്‍ തുടങ്ങിയവ ആയിരുന്നു തൊഴിലാളികളുടെ ആയുധങ്ങള്‍. തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ നൂറുകണക്കിനു തൊഴിലാളികള്‍ കൊല്ലപ്പെട്ടു.

അനൗദ്യോഗിക കണക്കുകള്‍ അനുസരിച്ച് ഈ രണ്ടു സമരങ്ങളിലുമായി ദിവാന്റെ സൈന്യത്തിലും തൊഴിലാളികളുടെ ഇടയിലും മരിച്ചവരുടെ എണ്ണം ആയിരത്തോളം വരും എന്ന് വിശ്വസിക്കപ്പെടുന്നു. ഈ സമരത്തില്‍ മരിച്ചവരുടെ എണ്ണം തിട്ടപ്പെടുത്താന്‍ ഔദ്യോഗിക കണക്കെടുപ്പുകള്‍ നടന്നിട്ടില്ല. [2]

[തിരുത്തുക] വിവാദങ്ങള്‍

ഈ സമരം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണോ അല്ലയോ എന്നത് ഇന്നും വിവാദവിഷയമാണ്. കമ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ ഈ സമരത്തെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കാണുമ്പോള്‍ കമ്യൂണിസ്റ്റ് വിരുദ്ധ പ്രവര്‍ത്തകര്‍ ഈ സമരത്തെ ജന്മി-കുടിയാന്‍ സമരമായി കാണുന്നു. പുന്നപ്ര-വയലാര്‍ സമരങ്ങളിലെ രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്കും പോരാളികള്‍ക്കും സ്വാതന്ത്ര്യസമര പെന്‍ഷന്‍ നല്‍കുവാനുള്ള അഭ്യര്‍ത്ഥന കോണ്‍ഗ്രസ് സര്‍ക്കാര്‍ 1989-ല്‍ നിരസിച്ചു. എന്നാല്‍ ഐ.കെ. ഗുജ്റാള്‍ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്ന ഇന്ദ്രജിത്ത് ഗുപ്ത പുന്നപ്ര-വയലാര്‍ പോരാളികള്‍ക്ക് സ്വാതന്ത്ര്യസമര പെന്‍ഷന്‍ അനുവദിച്ചു. [2]

ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ അഭിപ്രായത്തില്‍ "പുന്നപ്ര-വയലാര്‍ സമരം ബ്രിട്ടീഷ് സര്‍ക്കാരിനും ജന്മിത്തത്തിനും എതിരേ നടന്ന തൊഴിലാളി സമരമായിരുന്നു. ഭൂമി പുനര്‌വിതരണം പുന്നപ്ര-വയലാര്‍ സമരത്തിന്റെ കാതലായിരുന്നത് കാര്‍ഷിക വിപ്ലവത്തില്‍ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള സാമൂഹിക-സാമ്പത്തിക ഖടകങ്ങള്‍ അടങ്ങിയിരിക്കുന്നു എന്ന മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് സിദ്ധാന്തം പുന്നപ്ര വയലാര്‍ സമരം തെളിയിക്കുന്നു."

എന്നാല്‍ ഈ വാദഗതികളെ കേരളത്തിലെ പ്രശസ്ത ചരിത്രകാരനായ എ. ശ്രീധരമേനോന്‍ നിരസിക്കുന്നു. ശ്രീധരമേനോന്റെ അഭിപ്രായത്തില്‍ കര്‍ഷകരുടെ മേല്‍ ജന്മിമാര്‍ അടിച്ചേല്പ്പിച്ച സാമൂഹിക-സാമ്പത്തിക ദുരിതങ്ങള്‍ക്കുനേരെയുള്ള ഒരു സമരമായിരുന്നു ഇത്. തിരുവിതാംകൂര്‍ സംസ്ഥാനത്തിന്റെ ഇന്ത്യാ മഹാരാജ്യവുമായുള്ള ലയനവും പുന്നപ്ര-വയലാര്‍ സമരവും തമ്മില്‍ ബന്ധമൊന്നുമില്ല എന്ന് അദ്ദേഹം പറയുന്നു. പുന്നപ്ര-വയലാര്‍ സമരം നടക്കുന്ന സമയത്ത് ദിവാന്‍ സര്‍.സി.പി. രാമസ്വാമി അയ്യര്‍ സ്വതന്ത്ര തിരുവിതാംകൂര്‍ എന്ന വാദം കൊണ്ടുവന്നിരുന്നില്ല എന്നും പിന്നീടാണ് സ്വതന്ത്ര തിരുവിതാംകൂര്‍ സിദ്ധാന്തം ദിവാന്‍ അവതരിപ്പിച്ചതെന്നും ഇതിന് ഉപോത്ബലകമായി എ.ശ്രീധരമേനോന്‍ പറയുന്നു. സര്‍ദ്ദാര്‍ വല്ലഭായി പട്ടേലും ജവഹര്‍ലാല്‍ നെഹ്രുവും സര്‍.സി.പി. രാമസ്വാമി അയ്യരും തമ്മില്‍ 1947 ജൂണില്‍ ന്യൂഡെല്‍ഹിയില്‍ വെച്ചുനടന്ന കൂടിക്കാഴ്ചയ്ക്കുശേഷം ദിവാന്‍ തന്നെ സ്വതന്ത്ര തിരുവിതാംകൂര്‍ എന്ന ആശയം ഉപേക്ഷിക്കുകയായിരുന്നു എന്ന് ശ്രീധരമേനോന്‍ പറയുന്നു.[2]

ചരിത്രകാരനായ എം.ജി.എസ്. നാരായണന്റെ അഭിപ്രായത്തില്‍ കമ്യൂണിസ്റ്റ് നേതൃത്വം പുന്നപ്ര-വയലാര്‍ സമരത്തിലൂടെ രക്തസാക്ഷികളെ സൃഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. പോലീസ് കാമ്പ് ആക്രമിക്കാന്‍ പദ്ധതിയിട്ട് തൊഴിലാളികളെ വെടിയുണ്ടകളെ നേരിടുവാന്‍ അയച്ചിട്ടും നേതാക്കളെല്ലാം വെടിവെപ്പില്‍ നിന്ന് രക്ഷപെട്ടത് ക്രൂരതയായിപ്പോയി എന്ന് എം.ജി.എസ്. നാരായണന്‍ പറയുന്നു.

എന്നാല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരം രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രമല്ല; സാമൂഹികമായും സാമ്പത്തികമായും ഉള്ള ചൂഷണത്തില്‍ നിന്ന് ജനങ്ങളെ സ്വതന്ത്രരാക്കുവാന്‍ നടന്ന എല്ലാ സമരങ്ങളും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി കാണണം; അതിനാല്‍ പുന്നപ്ര-വയലാര്‍ സമരവും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണ് എന്ന് എം.ജി.എസ്. നാരായണന്‍ അഭിപ്രായപ്പെടുന്നു. കമ്യൂണിസ്റ്റ് നേതൃത്വം ഒരിക്കലും പുന്നപ്ര വയലാറിലെ രക്തസാക്ഷികളുടെ പട്ടികയോ ഔദ്യോഗിക കണക്കുകളോ പ്രസിദ്ധീകരിച്ചില്ല എന്ന് എം.ജി.എസ്. നാരായണന്‍ പറയുന്നു. [2]

പുന്നപ്ര വയലാര്‍ സമരം സര്‍. സി.പി. അവതരിപ്പിച്ച "സ്വതന്ത്ര തിരുവിതാംകൂര്‍ വാദ"ത്തിനും അമേരിക്കന്‍ മോഡലിനും എതിരായി അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍ എന്ന മുദ്രാവാക്യവുമായി ജനങ്ങള്‍ അണിനിരന്നതിന്റെ ഭാഗമാണെന്ന് കേരള കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസേര്ച്ചിന്റെ ഡയറക്ടര്‍ ആയിരുന്ന ഡോ. പി.ജെ. ചെറിയാന്‍ തന്റെ "പെര്സ്പെക്ടീവ്സ് ഓണ്‍ കേരള ഹിസ്റ്ററി - ദ് സെക്കന്റ് മില്ലനിയം" എന്ന പുസ്തകത്തില്‍ പറയുന്നു [3]

[തിരുത്തുക] ഇന്ന്

സമരത്തില്‍ ജീവന്‍ വെടിഞ്ഞവര്‍ക്കായി പുന്നപ്രയില്‍ ഒരു രക്തസാക്ഷി മണ്ഡപം ഉണ്ട്. പുന്നപ്ര വയലാറില്‍ ജീവന്‍ വെടിഞ്ഞവരുടെ ശവകുടീരങ്ങള്‍ ആലപ്പുഴ പട്ടണത്തില്‍ നിന്നും 3 കിലോമീറ്റര്‍ അകലെയുള്ള കൈതവനയിലാണ്. [4] ഇവിടെ ഒരു രക്തസാക്ഷി സ്തൂപം സ്ഥാപിച്ചിരിക്കുന്നു.

[തിരുത്തുക] പുന്നപ്ര-വയലാര്‍, പുസ്തകങ്ങളില്‍

പുന്നപ്ര വയലാര്‍ സംഭവത്തെ അപഗ്രഥിച്ച് പല ഗ്രന്ഥങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്.

[തിരുത്തുക] പലവക

  • പുന്നപ്ര - വയലാര്‍ സമരങ്ങള്‍ ആസൂത്രണം ചെയ്ത നേതാക്കന്മാരില്‍ വി.എസ്. അച്യുതാനന്ദനും ഉള്‍പ്പെടുന്നു എന്ന് കേരള മുഖ്യമന്ത്രിയുടെ വെബ് വിലാസം അവകാശപ്പെടുന്നു. [5]
  • പി. ഭാസ്കരന്‍ പുന്നപ്ര വയലാര്‍ സമരത്തെ അനുസ്മരിച്ച് എഴുതിയ "വയലാര്‍ ഗര്‍ജ്ജിക്കുന്നു" എന്ന ഗാനം പ്രശസ്തമാണ്. "ഉയരും ഞാന്‍ നാടാകെ" എന്നുതുടങ്ങുന്ന ഈ ഗാനം സര്‍. സി.പി. നിരോധിച്ചു.

[തിരുത്തുക] അവലംബം

  1. http://ushome.rediff.com/news/nov/04kerala.htm
  2. 2.0 2.1 2.2 2.3 http://www.expressindia.com/ie/daily/19971128/33250833.html
  3. http://www.keralahistory.ac.in/radicalpolitical.htm#punnapra
  4. http://www.traveldayz.com/alappuzha_alleppey_kerala_india.php
  5. http://keralacm.gov.in/profile.htm
ആശയവിനിമയം
ഇതര ഭാഷകളില്‍