ദേശാഭിമാനി - ലോട്ടറി വിവാദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശ്രദ്ധിക്കുക: സമകാലിക സംഭവത്തെപ്പറ്റിയുള്ള ഈ ലേഖനത്തിന്റെ ഉള്ളടക്കം ഇടക്കിടെ മാറിക്കൊണ്ടിരിക്കാം

2007 ജൂണ്‍, ജൂലൈ മാസങ്ങളിലായി ദേശാഭിമാനി ദിനപ്പത്രത്തെ ചുറ്റിപറ്റി ഉയര്‍ന്ന രണ്ട് വിവാദങ്ങള്‍ ഉയര്‍ന്നുവന്നു.

  1. പത്രത്തിന്റെ അന്നത്തെ ഡെപ്യൂട്ടി ജെനറല്‍ മാനേജര്‍ കെ. വേണുഗോപാല്‍, ഒരു കേസ് ഒതുക്കി തീര്‍ക്കാനായി സ്വകാര്യ ധകനാര്യ സ്ഥാപനമായ ലിസ്-ല്‍ നിന്ന് ഒരുകോടി രൂപ കൈപറ്റി.
  2. ലോട്ടറി രാജാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന സാന്തിയാഗോ മാര്‍ട്ടിനില്‍ നിന്നും ദേശാഭിമാനി ദിനപത്രം 2 കോടി രൂപ നിക്ഷേപമായി സ്വീകരിച്ചു. ദേശാഭിമാനി ദിനപ്പത്രത്തിന്റെ ജനറല്‍ മാനേജരായ ഇ.പി. ജയരാജന്‍ ആണ് ഈ തുക കൈപ്പറ്റിയത്.

ഉള്ളടക്കം

[തിരുത്തുക] വേണുഗോപാലിനെതിരായ ആരോപണം

[തിരുത്തുക] പാശ്ചാത്തലം

ലിസ് എന്ന ധനകാര്യസ്ഥാപനത്തിനെതിരെ കേരള ഹൈക്കോടതിയില്‍ കേസ് നടപടികള്‍ നടന്നു വരുന്നതാണ് ഈ വിവാദത്തിന്റെ പാശ്ചാത്തലം. ലോട്ടറി ടിക്കറ്റുകളിലൂടെ ലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ച് ലിസ് ജനങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്നുണ്ടായിരുന്നു. ഈ നടപടി നിയമവിരുദ്ധമാണെന്നും തട്ടിപ്പാണെന്നും ആരോപിച്ചാണ് പോലീസ് ലിസിനെതിരെ നടപടി എടുത്തത്.

[തിരുത്തുക] ആരോപണ വിഷയം

ലിസിനെതിരായ കേസ് ഒതുക്കി തീര്‍ക്കുന്നതിന് ദേശാഭിമാനി ഡെപ്യൂട്ടി ജനറല്‍ മാനേജരായ വേണുഗോപാല്‍ ഒരു കോടിരൂപ കോഴ കൈപറ്റിയതായാണ് ആരോപണം. തുക നല്‍കിയിട്ടും കേസ് തീര്‍പ്പാകാത്തതിനെ തുടര്‍ന്ന് ലിസിന്റെ ചെയര്‍മാന്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടി നേതൃത്വത്തിനും പരാതി നല്‍കിയതാണ് ഈ കേസിന്റെ തുടക്കം.

വേണുഗോപാല്‍ എന്ന വ്യക്തി മാത്രമായി ഒരു കോടിരൂപ വാങ്ങി എന്നത് വിശ്വസനീയമല്ല എന്നും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിന്റെ അറിവോടെയല്ലാതെ ഇത്തരമൊരു കോഴ നടക്കില്ല എന്നും പ്രതിപക്ഷകക്ഷികള്‍ ആരോപിക്കുന്നു.

[തിരുത്തുക] പാര്‍ട്ടി തല നടപടികള്‍

മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഈ ആരോപണത്തെ കുറിച്ച് അന്വേഷിക്കുകയും വേണുഗോപാല്‍ കുറ്റക്കാരനാണെന്നു കണ്ടെത്തുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് വേണുഗോപാല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഈ നടപടിയോടെയാണ് മാധ്യമങ്ങളും പൊതുജനങ്ങളും ഈ പ്രശ്നത്തെകുറിച്ച് അറിയുന്നത്.

[തിരുത്തുക] സര്‍ക്കാര്‍തല അന്വേഷണങ്ങള്‍

മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ വേണുഗോപാലിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. എന്നാല്‍ പോലീസിനുമുന്‍പിലും, പത്രസമ്മേളനങ്ങളിലും ലിസ് അധികൃതര്‍ കോഴകൊടുത്തിട്ടില്ല എന്ന നിലപാടാണെടുത്തത്. പണം വാങ്ങിയിട്ടില്ല എന്ന് വേണുഗോപാലും മൊഴി നല്‍കയിതിനാല്‍ ആരോപണത്തിനടിസ്ഥാനമായ തെളിവുകളൊന്നും പോലീസിനി ലഭ്യമായില്ല.

[തിരുത്തുക] ലോട്ടറിയുമായി ബന്ധപ്പെട്ട വിവാദം

[തിരുത്തുക] പാശ്ചാത്തലം

ദേശാഭിമാനി ദിനപത്രം സാന്തിയാഗോ മാര്‍ട്ടിനിന്റെ മക്കളില്‍ നിന്നും അന്‍പത് ലക്ഷത്തിന്റെ നാല് ചെക്കുകളായി രണ്ട് കോടിരൂപ നിക്ഷേപമായി കൈപറ്റിയിരുന്നു. ബോണ്ട് എന്ന പേരിലാണ് ഇത് കൈപറ്റിയത്. (ബോണ്ട് എന്ന വാദം പിന്നീട് സി.പി.എം നേതൃത്വവും ദേശാഭിമാനിയും നിരാകരിച്ചു. റിസര്‍‌വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബോണ്ട് പുറപ്പെടുവിക്കുന്നതു സംബന്ധിച്ച മാനദണ്ഡങ്ങള്‍ ഇതില്‍ പാലിക്കപ്പെട്ടിരുന്നില്ല).

[തിരുത്തുക] കോടതി കേസ്

ഈ രണ്ടു വിവാദങ്ങളിലും തെളിവില്ലാത്തതിനാല്‍ കേസ് എടുത്ത് അന്വേഷിക്കണ്ടാ എന്ന നിലപാടായിരുന്നു കേരള സര്‍ക്കാരിന്റേത്. എന്നാല്‍ വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജി പ്രകാരം കോടതി ഈ രണ്ടു കേസുകളും വിജിലന്‍സ് വിഭാഗം അന്വേഷിച്ച് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം വിജിലന്‍സ് എന്‍‌ക്വയറി കമ്മീഷണര്‍ ആന്റ് സ്പെഷ്യല്‍ ജഡ്ജി കെ. ശശിധരന്‍ നായര്‍ ആണ് അന്വേഷണത്തിനു ഉത്തരവിട്ടത്. [1]


ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി. റഹീം നല്‍കിയ രണ്ട് ഹര്‍ജ്ജികളിലാണ് കോടതി വിജിലന്‍സ് അന്വേഷണത്തിനു ഉത്തരവിട്ടത്. ആരോപണവിധേയര്‍ പൊതുപ്രവര്‍ത്തകര്‍ ആയതിനാല്‍ ഉചിതമായ പ്രാഥമികാന്വേഷണം വിജിലന്‍സ് നടത്തണമെന്നും അതിനുശേഷമേ കേസ് രേഖപ്പെടുത്താവൂ എന്നും കോടതി നിര്‍ദ്ദേശിച്ചു. എല്ലാ വിജിലന്‍സ് അന്വേഷണവും മൂന്നുമാസത്തിനകം പൂര്‍ത്തിയാക്കണം എന്ന സര്‍ക്കാര്‍ ഉത്തരവ് (ജി.ഒ.പി. നമ്പ്ര 65 / 1992) ഈ കോടതി ഉത്തരവു വരുമ്പോള്‍ നിലവിലുണ്ട്. ഹര്‍ജ്ജിക്കാരനുവേണ്ടി വിജിലന്‍സ് മുന്‍ ലീഗല്‍ അഡ്വൈസര്‍ വക്കം ജി. ശശീന്ദ്രന്‍ ഹാജരായി. ഹര്‍ജ്ജികളില്‍ സര്‍ക്കാര്‍ കക്ഷി അല്ലാതിരുന്നിട്ടും പ്രോസിക്യൂഷനുവേണ്ടി വിജിലന്‍സ് ലീഗല്‍ അഡ്വൈസര്‍ ആര്‍.എസ്. ജ്യോതി ആണ് ഹാജരായത്. എന്നാല്‍ ദേശാഭിമാനിയുമായി ബന്ധപ്പെട്ട രണ്ടു കോഴക്കേസുകളില്‍ വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്നു വാദിക്കാന്‍ സര്‍ക്കാര്‍ ആരെയും ചുമതലപ്പെടുത്തിയിരുന്നില്ലെന്ന് നിയമമന്ത്രി എം. വിജയകുമാര്‍ പറഞ്ഞു. വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ വാദിച്ചുവെന്നുള്ള വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു. [2]

[തിരുത്തുക] വിവാദം - വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട്

ദേശാഭിമാനിയിലെ ലിസ്-ബോണ്ട് വിവാദത്തെക്കുറിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് അന്വേഷിക്കുന്നുണ്ടെന്നും ആ റിപ്പോര്‍ട്ട് പാര്‍ട്ടി പോളിറ്റ്ബ്യൂറോ പരിശോധിക്കുമെന്നും പോളിറ്റ്ബ്യൂറോ അംഗം സീതാറാം യച്ചൂരി വ്യക്തമാക്കി. [3] ബൂര്‍ഷ്വാ വ്യവസ്ഥിതിയുടെ ദുഷ്:പ്രവണതകള്‍ നന്നേ ചുരുക്കം ചില കമ്യൂണിസ്റ്റുകാരിലും കടന്നുകൂടാന്‍ ഇടയുണ്ട്, അത്തരക്കാര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാവില്ല. ഒരുകോടിയുടെയോ രണ്ടുകോടിയുടെയോ അഴിമതി ചെറുതായി കാണുന്നുമില്ല എന്ന് കോഴിക്കോട് ഠൗണ്‍ഹാളില്‍ സംസാരിക്കവേ ജൂലൈ 14-നു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.[4]. വിജിലന്‍സ് അന്വേഷണത്തെ ഒരുതരത്തിലും ഭയപ്പെടുന്നില്ലെന്നും കോടതി വിധി പ്രഖ്യാപിക്കുന്നതിനു മുന്‍പേ കമ്യൂണിസ്റ്റ് വിരുദ്ധ അപസ്മാരം ബാധിച്ച ചില പത്രങ്ങള്‍ തനിക്കും ദേശാഭിമാനിക്കും എതിരേ ഉറഞ്ഞുതുള്ളുകയാണെന്നും സി.പി.ഐ.(എം) കേന്ദ്ര കമ്മിറ്റി അംഗവും ദേശാഭിമാനി ജനറല്‍ മാനേജരുമായ ഇ.പി. ജയരാജന്‍ പ്രസ്താവിച്ചു. [5]

[തിരുത്തുക] സംഭവവികാസങ്ങള്‍

വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയ പി. റഹീം പോലീസ് സം‌രക്ഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്ക് പരാതിനല്‍കി.[6]

[തിരുത്തുക] അവലംബം

  1. http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?programId=1073753765&contentId=2682371&contentType=EDITORIAL&articleType=Malayalam%20News&BV_ID=@@@
  2. http://www.mathrubhumi.com/php/newsDetails.php?news_id=1234320&n_type=HO&category_id=3&Farc=&previous=N&newsyear=2007
  3. http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?programId=1073753765&contentId=2682595&articleType=Malayalam%20News&catName=null&contentType=EDITORIAL&BV_ID=@@@
  4. http://www.mathrubhumi.com/php/newsFrm.php?news_id=1234302&n_type=HO&category_id=3&Farc=&previous=Y
  5. ദേശാഭിമാനി ദിനപത്രം, ഓണ്‍ലൈന്‍ എഡിഷന്‍, ജൂലൈ 15, 2007 - http://www.deshabhimani.com/news/k7.htm
  6. http://www.mathrubhumi.com/php/newsDetails.php?news_id=1234250&n_type=HO&category_id=3&Farc=&previous=N&newsyear=2007
ആശയവിനിമയം