പവിഴപ്പുറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പവിഴപ്പുറ്റുകളിലെ ജൈവവൈവിധ്യം: ഓസ്ട്രേലിയയിലെ Great Barrier Reef-ല്‍ നിന്ന് ഒരു ചിത്രം
പവിഴപ്പുറ്റുകളിലെ ജൈവവൈവിധ്യം: ഓസ്ട്രേലിയയിലെ Great Barrier Reef-ല്‍ നിന്ന് ഒരു ചിത്രം

ഭൂമിയിലെ വൈവിധ്യമായതും മനോഹരവുമായ ഒരു ആവാസവ്യവസ്ഥയാണ് പവിഴപ്പുറ്റുകള്‍. തീരത്തോട് ചേര്‍ന്ന് ആഴം കുറഞ്ഞ കടലില്‍ ഇവ കാണപ്പെടുന്നു. ഏകദേശം നൂറോളം ഇനങ്ങളിലുള്ള‍ ഒച്ചുകള്‍, നൂറു കണക്കിന് വിവിധ തരത്തിലുള്ള മല്‍സ്യങ്ങള്‍, ചെറിയ സസ്യങ്ങള്‍, വിവിധ തരത്തിലുള്ള കടല്‍ക്കുതിരകള്‍ തുടങ്ങിയ ലക്ഷക്കണക്കിനുള്ള ജീവികളുടെ ആവാസകേന്ദ്രമാണ്‌ പവിഴപ്പുറ്റുകള്‍.

ഉള്ളടക്കം

[തിരുത്തുക] രൂപം കൊള്ളുന്ന വിധം

കടല്‍ അനിമോണുകളുടെയും ജെല്ലി മല്‍സ്യങ്ങളുടേയും അടുത്ത ബന്ധുക്കളായ പവിഴപ്പൊളിപ്പുകള്‍ എന്ന പുഷ്പസദൃശ്യമായ ജീവികളുടെ വിസര്‍ജ്ജ്യവസ്തുക്കളും മൃതാവശിഷ്ടങ്ങളും ചേര്‍ന്ന് വര്‍ഷങ്ങളുടെ പ്രവര്‍ത്തനഫലമായി പവിഴപ്പുറ്റുകള്‍ രൂപം കൊള്ളുന്നു. പവിഴപ്പുറ്റുകളെ കടലിലെ പൂന്തോട്ടം എന്നാണ് വിളിക്കുന്നത്. ഹൃദയമോ, തലച്ചോറോ, കാഴ്ചശക്തിയോ ഇല്ലത്ത പവിഴപ്പൊളിപ്പുകള്‍, കടല്‍ വെള്ളത്തില്‍ ആടങ്ങിയിരിക്കുന്ന കാല്‍സ്യം, ലവണങ്ങള്‍ എന്നിവയെ സ്വാംശീകരിച്ച് കട്ടി കൂടിയ കാല്‍സ്യം കാര്‍ബണേറ്റാക്കി മാറ്റാന്‍ കഴിവുണ്ട്.

[തിരുത്തുക] പുറ്റിന്റെ ആവിര്‍ഭാവം

പ്ലവകാവസ്ഥയില്‍ കഴിയുന്ന ലാര്‍‌വ തീരത്തോട് ചേര്‍ന്ന് അധികം ആഴമില്ലാത്ത അടിത്തട്ടില്‍ സ്ഥാനം ഉറപ്പിക്കുന്നു. അതിനു ശേഷം കടല്‍വെള്ളത്തില്‍ നിന്നും കാല്‍സ്യം ശേഖരിച്ച് പുറ്റ് നിര്‍മാണം ആരംഭിക്കുന്നു. പവിഴപ്പുറ്റ് നിരയുടെ നിര്‍മ്മാണത്തില്‍ പങ്ക് ചേരുന്ന ഓരോ പവിഴപ്പൊളിപ്പിനും കാല്‍സ്യം കാര്‍ബണേറ്റ് കൊണ്ടുള്ള ഒരു ആവരണം ഉണ്ടായിരിക്കും. ഈ ആവരണങ്ങളുടെ ആകൃതിക്കനുസരിച്ചരിരിക്കും അവയ്ക്ക് പേര് ലഭിക്കുന്നത്. സൂസാന്തല്ലെ എന്ന വളരെ ചെറിയ പായലുകള്‍ പവിഴപ്പുറ്റുകളില്‍ വളരുന്നുണ്ട്. ഇവയില്‍ നിന്നും പവിഴപ്പുറ്റുകള്‍ക്കവശ്യമായ ഓക്സിജന്‍ ലഭിക്കുന്നു. അതിനു പകരമായി പായലുകളുടെ വളര്‍ച്ചക്ക് ആവശ്യമായ കാര്‍ബണ്‍ ഡൈ ഓക്സൈഡ്, മറ്റ് മൂലകങ്ങള്‍ തുടങ്ങിയവ പവിഴപ്പുറ്റുകള്‍ നല്‍കുന്നു. ശക്തിയായി അടിക്കുന്ന തിരമാല, ലവണാംശം കുറഞ്ഞ ജലം, ജലത്തിന്റെ താപനിലയിലുള്ള വ്യത്യാസം, ലഭിക്കുന്ന സൂര്യപ്രകാശത്തിന്റെ അളവ് , തുടങ്ങിയവ മൂലം പവിഴപ്പുറ്റുകളുടെ നിര്‍മ്മാണപ്രക്രിയ തടയപ്പെടാറുണ്ട്. ചിലപ്പോള്‍ ഒരു നിശ്ചിത കാലയളവിലെ വളര്‍ച്ചക്ക് ശേഷം അവ താനെ നശിച്ച് പോകാറുമുണ്ട്. അതിലെ ജീവനുള്ള ഭാഗം മാത്രമെ നശിച്ചു പോകാറുള്ളൂ. കാല്‍സ്യമയമായ അസ്തികൂടം നശിക്കാതെ നിലനില്‍ക്കും. നിര്‍ജ്ജീവമായ പുറ്റുകളില്‍ പുതിയ ലാര്‍‌വകള്‍ സ്ഥാനമുറപ്പിച്ചു വീണ്ടും പുറ്റുനിര്‍മാണം തുടരുന്നു. ഇങ്ങനെ അനേകായിരം പുറ്റുകള്‍ ചേര്‍ന്നാണ് പവിഴപ്പുറ്റ് നിരകള്‍ രൂപം കൊള്ളുന്നത്.

[തിരുത്തുക] വിവിധയിനം പവിഴപ്പുറ്റുകള്‍

വിവിധ ആകൃതികളില്‍ പവിഴപ്പുറ്റുകള്‍ രൂപം കൊള്ളുന്നു. ഉഷ്ണമേഖലയിലുള്ള കടലുകളില്‍ കൂടുതലായും കാണപ്പെടുന്ന പവിഴപ്പുറ്റുകള്‍ക്ക് തലച്ചോറിന്റെ ആകൃതിയാണുള്ളത്. അവയെ ബ്രയിന്‍ പവിഴപ്പുറ്റുകള്‍ എന്ന് പറയുന്നു. അവിടെ കാണപ്പെടുന്ന മറ്റൊരുതരമാണ് കാബേജ് പവിഴപ്പുറ്റുകള്‍. ഇവയ്ക്ക് പച്ചക്കറിയായ കാബേജിന്‍റെ ആകൃതിയാണ്. ഇന്ത്യോനേഷ്യയുടെ സമീപത്ത് കാണപ്പെടുന്ന പവിഴപ്പുറ്റിനമാണ് ആങ്കര്‍ പവിഴപ്പുറ്റുകള്‍. ഇത്തരം പവിഴപ്പുറ്റുകള്‍ക്ക് നങ്കൂരത്തിന്‍റെ ആകൃതിയായിരിക്കും. കലമാന്‍ കൊമ്പ് പോലെയുള്ള പവിഴപ്പുറ്റുകളെ സ്റ്റാഗ് ഹോണ്‍ പവിഴപ്പുറ്റുകള്‍ എന്ന് പറയുന്നു. കൂടാതെ കൂണിന്‍റെ ആകൃതിയിലുള്ള മഷ്റൂം, നക്ഷത്രത്തിന്‍റെ ആകൃതിയിലുള്ള സ്റ്റാര്‍, ടേബിള്‍, ഡേയ്സി, ബ്രാക്കോളി, സോഫ്റ്റ്, ഫയര്‍, ഓര്‍ഗന്‍ പൈപ്പ് മുതലായ ആകൃതിയിലും പവിഴപ്പുറ്റുകള്‍ കാണപ്പെടുന്നു.

[തിരുത്തുക] വിവിധ പവിഴപ്പുറ്റ് നിരകള്‍

മൂന്ന് തരം പവിഴപ്പുറ്റുകളാണ് നിലവിലുള്ളത്.

  1. കടല്‍ തീരങ്ങളില്‍ കടലിനോട് ചേര്‍ന്ന് ആഴം കുറഞ്ഞ പ്രദേശങ്ങളില്‍ കാണപ്പെടുന്ന പവിഴപ്പുറ്റ് നിരയെ തീരപ്പുറ്റ് (Fijjing Reef)എന്ന് പറയുന്നു.
  2. കരയില്‍ നിന്നും അകലെ സ്ഥിതിചെയ്യുന്ന പവിഴപ്പുറ്റ് നിരയാണ് പവിഴരോധിക (Barrier Reef) എന്നു പറയുന്നത്. കരക്കും പവിഴപ്പുറ്റ് നിരക്കും ഇടയില്‍ ജലാശയമുണ്ടായിരിക്കും.
  3. നടുക്കടലില്‍ പവിഴപ്പുറ്റ് നിരകള്‍ക്ക് നടുക്ക് നീലനിറത്തില്‍ ജലാശയം ഉണ്ടായാല്‍, അത്തരം പവിഴപ്പുറ്റുകളെപവിഴദ്വീപ് വലയം (Attol) എന്നും പറയുന്നു.

[തിരുത്തുക] പ്രധാന പവിഴപ്പുറ്റുകള്‍

ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് ശെഖരമാണ് ഓസ്ട്രേലിയയിലെ ഗ്രേറ്റ് ബാരിയര്‍ റീഫ്. ഈ പവിഴപ്പുറ്റ് സമൂഹം ഓസ്ട്രേലിയായുടെ വടക്ക് കിഴക്കായി സ്ഥിതിചെയ്യുന്ന ക്യൂന്‍സ്‌ലാന്‍റിന്‍റെ തീരത്തുള്ള കോറല്‍ സമുദ്രത്തില്‍ സ്ഥിതിചെയ്യുന്നു. ഇവിടെ 3,000 ല്‍ അധികം പവിഴപ്പുറ്റുനിരകള്‍, 900 ദ്വീപുകള്‍ എന്നിവ ചേര്‍ന്ന് 2600 കിലോമീറ്ററില്‍ കൂടുതല്‍ സ്ഥലത്തായി ഏകദേശം 3,44,400 ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചു കിടക്കുന്നു. ഗ്രേറ്റ് ബാരിയര്‍ റീഫ് മറൈന്‍ പാര്‍ക്ക് അതോറിറ്റി എന്ന സംഘടന ഈ പവിഴപ്പുറ്റിനെ സംരക്ഷിച്ചുവരുന്നു. 1981-ല്‍ യുനെസ്കോ ലോകപൈതൃകകേന്ദ്രമായി ഗ്രേറ്റ് ബാരിയര്‍ റീഫിനെ പ്രഖ്യാപിച്ചു.

[തിരുത്തുക] നാശം

സുനാമി മൂലമുണ്ടാകുന്ന വലിയ തിരമാലകളുടെ ശക്തമായ പ്രഹരം മൂലം പവിഴപ്പുറ്റുകള്‍ക്ക് നാശം വരാറുണ്ട്. കൂടാതെ നക്ഷത്രമത്സ്യങ്ങള്‍ ആഹാരമാക്കുന്നതിലൂടെയും പവിഴപ്പുറ്റുകള്‍ക്ക് നാശം സംഭവിക്കുന്നു. ഇവയ്ക്ക് പുറമെ മനുഷ്യര്‍ കടലില്‍ തള്ളുന്ന പ്ലാസ്റ്റിക്, കപ്പലുകളില്‍ നിന്നും പുറത്തേക്കൊഴുകുന്ന എണ്ണ‍, കൗതുകത്തിനായി അക്വേറിയങ്ങളില്‍ സൂക്ഷിക്കാനായ് പവിഴപ്പുറ്റുകള്‍ ശേഖരിക്കല്‍ എന്നിവ വഴി പവിഴപ്പുറ്റുകള്‍ക്ക് നാശം സംഭവിക്കറുണ്ട്.

ആശയവിനിമയം
ഇതര ഭാഷകളില്‍