ഇബ്‌സന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഹെന്രിക്ക് ഇബ്സന്‍

ജനനം: മാര്‍ച്ച് 20, 1828
സ്കിയെന്‍, നോര്‍വ്വെ
മരണം: മെയ് 23, 1906
ക്രിസ്റ്റ്യാനിയ
തൊഴില്‍: നാടകകൃത്ത്, കവി, രംഗ സംവിധായകന്‍
പൗരത്വം: Flag of Norway നോര്‍വ്വീജിയന്‍
രചനാ സങ്കേതം: സോഷ്യല്‍ റിയലിസം
സ്വാധീനിച്ചവര്‍: സോഷ്യല്‍ റിയലിസം, ജോര്‍ജ്ജ് ബെര്‍ണാര്‍ഡ് ഷാ, ജോര്‍ജ്ജ് ബ്രാന്‍ഡെ, ജെയിംസ് ജോയ്സ്

"ആധുനിക നാടകത്തിന്റെ പിതാവ്" എന്ന് അറിയപ്പെടുന്ന[1] നോര്‍വീജിയന്‍ നാടകകൃത്താണ്‌ ഹെന്‍റിക്‍ ജൊഹാന്‍ ഇബ്‌സന്‍ (മാര്‍ച്ച് 20, 1828 – മെയ് 23, 1906). 19-ആം നൂറ്റാണ്ടില്‍ ആധുനിക യഥാര്‍തഥ നാടകങ്ങളുടെ ഉദയത്തിനു കാരണക്കാരനായ ഇദ്ദേഹത്തെ നോര്‍വ്വീജിയന്‍ എഴുത്തുകാരില്‍ ഏറ്റവും പ്രധാനിയായും ലോക നാടകകൃത്തുകളില്‍ ഏറ്റവും പ്രധാനപ്പെട്ടവരില്‍ ഒരാളായും കരുതപ്പെടുന്നു. നോര്‍വ്വെക്കാര്‍ ഇബ്‌സനെ ഒരു ദേശീയ സമ്പാദ്യമായി കരുതുന്നു. [2]

ഇബ്‌സന്റെ നാടകങ്ങള്‍ തന്റെ കാലഘട്ടത്തില്‍ അപഖ്യാതിയായി കരുതപ്പെട്ടിരുന്നു. കുടുംബജീവിതം, സമൂഹ്യ ചിട്ടവട്ടങ്ങള്‍ എന്നിവയില്‍ വിക്ടോറിയന്‍ മൂല്യങ്ങള്‍ ശക്തമായി നിലനിന്നിരുന്ന കാലമായിരുന്നു അത്. ഈ സാമൂഹിക ക്രമത്തോടുള്ള ഏതൊരു എതിര്‍പ്പും അസാന്മാര്‍ഗ്ഗികവും വഴിവിട്ടതുമായി കരുതിയിരുന്നു. ഇബ്‌സന്റെ കൃതികള്‍ പല പൊയ്‌മുഖങ്ങള്‍ക്കും പിന്നിലുള്ള യാഥാര്‍ത്ഥ്യങ്ങളെ വിശകലനം ചെയ്തു. അദ്ദേഹത്തിന്റെ പല സമകാലികരെയും അസ്വസ്ഥരാക്കിയ ഒരു “വെളിപ്പെടുത്തല്‍ സ്വഭാവം“ ഇബ്‌സന്റെ കൃതികള്‍ക്ക് ഉണ്ടായിരുന്നു.

സാന്മാര്‍ഗ്ഗികത (മൊറാലിറ്റി), ജീവിതത്തിന്റെ സാഹചര്യങ്ങള്‍ എന്നിവയ്ക്കുനേരെ ഒരു വിമര്‍ശനാത്മകമായ കണ്ണും സ്വതന്ത്രമായ അന്വേഷണവും കൊണ്ടുവന്ന് ഇബ്‌സന്‍ പ്രധാനമായും ആധുനിക നാടകവേദി സ്ഥാപിച്ചു. വിക്ടോറിയന്‍ കാലഘട്ടത്തിലെ നാടകങ്ങള്‍ സദാചാരനാടകങ്ങള്‍ ആയിരുന്നു. നന്മയുടെ മൂര്‍ത്തിഭാവങ്ങളായ നായികാനായകന്മാര്‍ ദുഷ്ടശക്തികളുടെ നേര്‍ക്ക് പോരാടുന്ന ഈ നാടകങ്ങള്‍ക്ക് എപ്പോഴും ഗുണപാഠപരമായ ഒരു അന്ത്യം ഉണ്ടായിരുന്നു. നന്മ സന്തോഷവും അസാന്മാര്‍ഗ്ഗികത ദു:ഖവും കൊണ്ടുവരും എന്നായിരുന്നു നാടകങ്ങളിലെ പ്രമേയം. ഇബ്‌സന്‍ ഈ ചിന്താഗതിയെയും ആശയങ്ങളെയും വെല്ലുവിളിച്ചു. കാണികളുടെ സങ്കല്പങ്ങളെ അദ്ദേഹം തകിടം‌മറിച്ചു.

ഉള്ളടക്കം

[തിരുത്തുക] ബാല്യകാലം, കുടുംബം

കുഡ് ഇബ്സന്‍, മാരിച്ചെന്‍ ആല്‍ട്ടെന്‍ബര്‍ഗ്ഗ് എന്നിവരുടെ മകനായി ഒരു സാമാന്യം നല്ല സാമ്പത്തിക സ്ഥിതിയുള്ള കുടുംബത്തില്‍ നോര്‍വ്വെയിലെ സ്കിയെന്‍ എന്ന ചെറിയ തുറമുഖ പട്ടണത്തില്‍ ഹെന്രിക്ക് ഇബ്സന്‍ ജനിച്ചു. തടി കയറ്റുമതിക്ക് ഈ പട്ടണം പ്രശസ്തമായിരുന്നു. നോര്‍വ്വെയിലെ പുരാതനവും അറിയപ്പെടുന്നതുമായ ചില കുടുംബങ്ങളുടെ തായ്‌വഴിയില്‍ ആയിരുന്നു ഇബ്സന്‍ പിറന്നത്. പ്രശസ്തമായ പാഉസ് കുടുംബവും ഇബ്സന്റെ തായ്‌വഴിയിലുണ്ട്. ഇബ്സന്‍ പില്‍ക്കാലത്ത് ജോര്‍ജ്ജ് ബ്രാന്‍ഡെസിന് അയച്ച ഒരു കത്തില്‍ തന്റെ പൂര്‍വ്വികരെയും ബന്ധുക്കളെയും കുറിച്ച് പറയുന്നു. അദ്ദേഹത്തിന്റെ ജനനത്തിനു പിന്നാലെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി പരുങ്ങലിലായി. ഇബ്സന്റെ അമ്മ ആശ്വാസത്തിനായി ക്രിസ്തുമതത്തില്‍ അഭയം തേടി. അച്ഛന്‍ കഠിനമായ വിഷാദത്തിന് (ക്ലിനിക്കല്‍ ഡിപ്രഷന്‍) അടിമയായി. ഇബ്സന്റെ നാടകങ്ങളിലെ കഥാപാത്രങ്ങള്‍ പലപ്പൊഴും അദ്ദേഹത്തിന്റെ മാതാപിതാക്കളെ പ്രതിഫലിക്കുന്നു. അദ്ദേഹത്തിന്റെ വിഷയങ്ങല്‍ പലപ്പോഴും സാമ്പത്തിക കഷ്ടതകള്‍, സമൂഹത്തില്‍ നിന്ന് മറച്ചുപിടിച്ചിരിക്കുന്ന ഇരുണ്ട സ്വകാര്യ രഹസ്യങ്ങളില്‍ നിന്ന് ഉടലെടുക്കുന്ന സാന്മാര്‍ഗ്ഗിക സംഘര്‍ഷങ്ങള്‍ എന്നിവയെ പ്രതിപാദിക്കുന്നു.

15-ആം വയസ്സില്‍ ഇബ്സന്‍ വീടുവിട്ടു. ഗ്രിംസ്റ്റാഡ് എന്ന ചെറിയ പട്ടണത്തില്‍ ഒരു മരുന്നുകടക്കാരന്റെ സഹായിയായി ഇബ്സന്‍ ജോലിചെയ്തു, കൂടെ നാടകങ്ങളും എഴുതിത്തുടങ്ങി. 1846-ല്‍ ഇബ്സ്റ്റന്റെ അച്ഛന് ഒരു വീട്ടുവേലക്കാരിയില്‍ ഒരു അവിഹിത സന്തതി ഉണ്ടായി. ഇബ്സന്റെ അച്ഛന്‍ കുട്ടിയുടെ പിതൃത്വം നിഷേധിച്ചു. ഇബ്സന്‍ ക്രിസ്ത്യാനിയയില്‍ സര്‍വ്വകലാശാലയില്‍ ചേരുവാനായി പോയി. എങ്കിലും പല പ്രവേശന പരീക്ഷകളും ജയിക്കാനാവാത്തതിനാല്‍ സര്‍വ്വകലാശാലയില്‍ പ്രവേശനം ലഭിച്ചില്ല. ഇബ്സന്‍ ഈ ആശയം ഉപേക്ഷിച്ചു, മുഴുവന്‍ സമയം എഴുതുവാനായി വിനിയോഗിക്കുവാന്‍ തീരുമാനിച്ചു. അദ്ദേഹത്തിന്റെ ആദ്യ നാടകമായ കാറ്റിലിന എന്ന ദുരന്തനാടകം 1850-ല്‍ ബ്ര്യിഞുള്‍ഫ് ജാര്‍മ്‌ എന്ന അപരനാമത്തില്‍ പ്രസിദ്ധീകരിച്ചു. ഇബ്സന് 22 വയസ്സുമാത്രമായിരുന്നു അന്ന് പ്രായം. ഈ നാടകം അവതരിപ്പിക്കപ്പെട്ടില്ല. ആദ്യമായി രംഗത്ത് അവതരിപ്പിക്കപ്പെട്ട ഇബ്സന്റെ നാടകം ദ് ബറിയല്‍ മൗണ്ട് 1850 ആയിരുന്നു. ഇത് അധികം ശ്രദ്ധിക്കപ്പെട്ടില്ല. എങ്കിലും ഇബ്സന്‍ ഒരു നാടകകൃത്താകുവാന്‍ ഉറപ്പിച്ചിരുന്നു. ഇതിനു പിന്നാലെ കുറച്ച് വര്‍ഷങ്ങള്‍ ഇബ്സന്‍ ഒന്നും രചിച്ചില്ല.

[തിരുത്തുക] ജീവിതവും സര്‍ഗ്ഗ സൃഷ്ടികളും

അദ്ദേഹം അടുത്ത കുറച്ചുവര്‍ഷം ബെര്‍ഗെന്‍ എന്ന സ്ഥലത്തുളള നോര്‍വ്വീജിയന്‍ തിയ്യെറ്ററില്‍ ജോലിചെയ്തു. ഇവിടെ നാടകം എഴുത്തുകാരന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ അദ്ദേഹം 145-ഓളം നാടകങ്ങളുടെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടു. ഈ കാലയളവില്‍ അദ്ദേഹം സ്വന്തമായി നാടകങ്ങള്‍ ഒന്നും പ്രസിദ്ധീകരിച്ചില്ല. ഒരു നാടകകൃത്തയി വിജയിക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും അദ്ദേഹം നോര്‍വ്വീജിയന്‍ തിയ്യെറ്ററില്‍ നിന്ന് ധാരാളം പ്രവര്‍ത്തി പരിചയം നേടി. ഈ അനുഭവം പില്‍ക്കാലത്ത് അദ്ദേഹം നാടകരചന തുടര്‍ന്നപ്പോള്‍ വളരെ പ്രയോജനപ്രദമായി.

ഇബ്സന്‍ 1858-ല്‍ ക്രിസ്റ്റ്യാനിയയിലേക്ക് തിരിച്ചുവന്നു. അദ്ദേഹം ക്രിസ്റ്റ്യാനിയ നാഷണല്‍ തിയ്യേറ്ററിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ ആയി. ഇതേ വര്‍ഷം ഇബ്സന്‍ സൂസന്ന തോരെസെന്‍ എന്ന സ്ത്രീയെ വിവാഹം ചെയ്തു. ഇവര്‍ക്ക് ഉണ്ടായ ഏക സന്താ‍നമാണ് സിഗുര്‍ഡ് ഇബ്സന്‍. ഇവര്‍ വളരെ കഷ്ടത നിറഞ്ഞ സാമ്പത്തിക സാഹചര്യങ്ങളിലാണ് ജീവിച്ചത്. ഇബ്സന് നോര്‍വ്വെയിലെ ജീവിതത്തില്‍ ഉള്ള പ്രതീക്ഷകള്‍ അസ്തമിച്ചു. 1864-ല്‍ അദ്ദേഹം ക്രിസ്റ്റ്യാനിയ വിട്ട് ഇറ്റലിയിലേക്ക് പോയി. സ്വയം കല്‍പ്പിച്ച ഈ പ്രവാസത്തില്‍ നിന്ന് അദ്ദേഹം അടുത്ത 27 വര്‍ഷത്തേക്ക് തിരിച്ചുവന്നില്ല. അദ്ദേഹം നോര്‍വ്വെയില്‍ തിരിച്ചുവന്നപ്പോള്‍ അത് വിവാദങ്ങളുടെ നടുവിലെങ്കിലും പ്രശസ്തനായ ഒരു നാടകകൃത്തായി ആയിരുന്നു.

അദ്ദേഹത്തിന്റെ അടുത്ത നാടകം, "ബ്രാന്റ്" (1865) ഇബ്സന്‍ തേടിയ വിമര്‍ശക പ്രശംസയും ഒരളവുവരെ സാമ്പത്തിക വിജയവും കൊണ്ടുവന്നു. അടുത്ത നാടകമായ "പീര്‍ ഗിന്റ്" (1867)-ഉം സാമ്പത്തിക വിജയവും നിരൂപക പ്രശംസ ആര്‍ജ്ജിച്ചതുമായിരുന്നു. എഡ്വാര്‍ഡ് ഗ്രൈഗ് ആയിരുന്നു ഈ നാടകത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയത്. ഈ വിജയത്തോടെ ഇബ്സന്റെ ആത്മവിശ്വാസം വര്‍ദ്ധിച്ചു. അദ്ദേഹം തന്റെ വിശ്വാസങ്ങളും ‍മുന്‍വിധികളും തന്റെ നാടകങ്ങളിലേക്ക് കൂടുതലായി കൊണ്ടുവരാന്‍ തുടങ്ങി.“ആശയങ്ങളുടെ നാടകം” എന്ന തന്റെ ആശയം അദ്ദേഹം അങ്ങനെ സഫലീകരിച്ചുതുടങ്ങി. അദ്ദേഹത്തിന്റെ അടുത്ത നാടക ശൃംഘല ഇബ്സണിന്റെ സുവര്‍ണ്ണകാലമായി കരുതപ്പെടുന്നു. ഈ കാലയളവില്‍ അദ്ദേഹം തന്റെ പ്രശസ്തിയുടെയും സ്വാധീനത്തിന്റെയും കൊടുമുടിയില്‍ എത്തി. യൂറോപ്പിലെ നാടക കോളിളക്കത്തിന്റെ കേന്ദ്രത്തില്‍ ഇബ്സന്‍ എത്തി.

പോര്‍ട്രെയിറ്റ് - 1870-നോട് അടുപ്പിച്ച്
പോര്‍ട്രെയിറ്റ് - 1870-നോട് അടുപ്പിച്ച്

1868-ല്‍ ഇബ്സന്‍ ഇറ്റലിയില്‍ നിന്ന് ജെര്‍മ്മനിയിലെ ഡ്രെസ്ഡെന്‍ എന്ന സ്ഥലത്തേക്ക് താമസം മാറി. അദ്ദേഹം തന്റെ ഏറ്റവും പ്രധാന കൃതിയായി കരുതിയ എമ്പറര്‍ ആന്റ് ഗലീലിയന്‍ (1873) എന്ന നാടകം രചിക്കുവാന്‍ ഇവിടെ അദ്ദേഹം വര്‍ഷങ്ങള്‍ ചിലവഴിച്ചു. റോമന്‍ ചക്രവര്‍ത്തിയായിരുന്ന ജൂലിയന്‍ ദ് അപോസ്റ്റേറ്റ് എന്ന രാജാവിന്റെ ജീവിതവും കാലഘട്ടവും ആയിരുന്നു ഈ നാടകത്തിന്റെ പ്രമേയം. ഇബ്സന്‍ ഈ കൃതിയെ തന്റെ എല്ലാ രചനകളുടെയും മൂലക്കല്ലായി കരുതിയെങ്കിലും വളരെ കുറച്ച് ആളുകള്‍ മാത്രമേ ഈ അഭിപ്രായം പങ്കുവയ്ക്കുന്നുള്ളൂ. ഇബ്സന്റെ ഇതിനുശേഷമുള്ള കൃതികളായിരുന്നു പുകിഴ്പെറ്റത്. 1875-ല്‍ ഇബ്സന്‍ മ്യൂണിക്കിലേക്ക് താമസം മാറി. 1879-ല്‍ എ ഡോള്‍സ് ഹൌസ് (പാവ വീട്) എന്ന നാടകം പ്രസിദ്ധീകരിച്ചു. വിക്ടോറിയന്‍ വിവാഹത്തില്‍ യാതാസ്ഥിതികമായി നിലനില്‍ക്കുന്ന സ്ത്രീയുടെയും പുരുഷന്റെയും വേഷങ്ങള്‍ക്ക് (റോളുകള്‍ക്ക്) നേരെയുള്ള ശക്തമായ വിമര്‍ശനമായിരുന്നു ഈ നാടകം.

എ ഡോള്‍സ് ഹൌസ് എന്ന നാ‍ടകത്തിനു പിന്നാലെ ഇബ്സന്‍ ഗോസ്റ്റ്സ് (1881) എന്ന നാടകം രചിച്ചു. വിക്ടോറിയന്‍ സദാചാരചിന്തയുടെ നേര്‍ക്കുള്ള മറ്റൊരു ശക്തമായ വിമര്‍ശനമായിരുന്നു ഇത്. ഇതില്‍ ഒരു വിധവ വികാരിയോട് താന്‍ തന്റെ വിവാഹത്തിന്റെ ദുഷിച്ച ഭാഗങ്ങള്‍ വിവാഹിതയായിരുന്ന കാലം മുഴുവന്‍ ഒളിച്ചുവെച്ചിരുന്നു എന്ന് പറയുന്നു. വിവാഹം കഴിക്കാന്‍ പോകുന്ന പുരുഷന്‍ സ്ത്രീലമ്പടനായിരുന്നിട്ടും വികാരി ഈ സ്ത്രീയോട് അയാളെ വിവാഹം കഴിക്കുവാന്‍ ആവശ്യപ്പെട്ടിരുന്നു. തന്റെ സ്നേഹം അയാളെ മാനസാന്തരപ്പെടുത്തും എന്ന പ്രതീക്ഷയില്‍ അവര്‍ അയാളെ വിവാഹം കഴിക്കുകയും ചെയ്തു. എങ്കിലും വികാരി വാഗ്ദാനം ചെയ്ത ഭലങ്ങള്‍ അവര്‍ക്കു ലഭിച്ചില്ല. ഭര്‍ത്താവ് മരണംവരെയും പരസ്ത്രീഗമനം തുടര്‍ന്നു. ഇതിന്റെ ഭലമായി അവരുടെ മകന് സിഫിലിസ് രോഗം പിടിപെട്ടു. ഈ ലൈംഗിക രോഗം പൊതുസദസ്സില്‍ പ്രതിപാദിക്കുന്നതുപോലും അപഹാസ്യമായിരുന്നു. പക്ഷേ സമൂഹത്തിന്റെ സന്മാര്‍ഗ്ഗത്തെക്കുറിച്ചുള്ള ആശയങ്ങള്‍ എല്ലാം പിന്തുടര്‍ന്ന ഒരു വ്യക്തിക്കുപോലും ഇതിനെതിരായി ഒരു പ്രതിരോധവും ഇല്ല എന്നത് അപഹാസ്യത്തിനും അപ്പുറമായിരുന്നു. അവരുടേത് വിക്ടോറിയന്‍ ചിന്തകര്‍ ഒരാള്‍ തന്റെ ആഗ്രഹങ്ങളെ പിന്തുടരുന്നതിനു പകരം തന്റെ കര്‍ത്തവ്യങ്ങളെ പിന്തുടരുമ്പോള്‍ ലഭിക്കും എന്ന് വിശ്വസിക്കുന്ന ശാന്തമായ ജീവിതം അല്ലായിരുന്നു. ആ മൂല്യവല്‍ക്കരിച്ച വിശ്വാസങ്ങള്‍ വര്‍ത്തമാനത്തെ പേടിപ്പിക്കുന്ന ഭൂതകാലത്തുനിന്നുള്ള പ്രേതങ്ങള്‍ മാത്രമായിരുന്നു.

ആന്‍ എനെമി ഓഫ് ദ് പീപ്പിള്‍ (1882) എന്ന നാടകത്തില്‍ ഇബ്സന്‍ ഇതിനും അപ്പുറം പോവുന്നു. മുന്‍പത്തെ നാടകങ്ങളില്‍ വിവാദവിഷയങ്ങള്‍ ഉണ്ടായിരുന്നു, അവ കഥയുടെ പ്രധാന വിഷയങ്ങള്‍ ആയിരുന്നു എങ്കിലും അവ ഓരോ കുടുംബങ്ങളില്‍ നടക്കുന്ന ചെറിയ സംഭവങ്ങള്‍ ആയിരുന്നു. ആന്‍ എനെമി ഓഫ് ദ് പീപ്പിളില്‍ വിവാദം പ്രധാന വിഷയം ആണ്. വില്ലന്‍ സമൂഹം മുഴുവനും ആണ്. കഥയുടെ ഒരു പ്രധാന സന്ദേശം ഒറ്റയ്ക്കു നില്‍ക്കുന്ന ഒരു വ്യക്തി മിക്കപ്പോഴും ഒരു ആള്‍ക്കൂട്ടത്തെക്കാള്‍ (അറിവില്ലാത്തവരും ആട്ടിന്‍‌കൂട്ടത്തെപ്പോലെ ഉള്ളവരുമായി ചിത്രീകരിച്ചിരിക്കുന്നു) ശരിയായ നിലപാട് സ്വീകരിക്കുന്നു എന്നതാണ്. സമൂഹം വിശ്വാസയോഗ്യമായ നന്മനിറഞ്ഞ സംവിധാനം ആണെന്നതായിരുരുന്നു വിക്ടോറിയന്‍ ചിന്താധാരയിലെ വിശ്വാ‍സം. ഇതിനെ ഇബ്സന്‍ ചോദ്യം ചെയ്തു. എനമി ഓഫ് ദ് പീപ്പിള്‍ എന്ന നാടകത്തില്‍ ഇബ്സന്‍ സമൂഹത്തിലെ വലതുപക്ഷ, വിക്ടോറിയന്‍ ചിന്താഗതിയെ മാത്രമല്ല, അന്നത്തെ ലിബറലിസത്തിനെയും ആയിരുന്നു ചോദ്യം ചെയ്തത്. അദ്ദേഹം അന്നത്തെ ലിബറലിസവും സ്വന്തം ഉദ്ദ്യേശങ്ങള്‍ സഫലീകരിക്കുന്ന യാഥാസ്ഥിതികത്വവും ആയി ഒരു വ്യത്യാസവും ഇല്ല എന്ന് തുറന്നുകാട്ടി. തന്റെ മുന്‍പത്തെ രചനയായ ഗോസ്റ്റ്സ് നിരസിച്ച ആളുകള്‍ക്കുള്ള ഒരു തിരിച്ചടിയും കൂടി ആയിരുന്നു ഈ നാടകം. ജനങ്ങള്‍ ഗോസ്റ്റ് എന്ന നാടകത്തിനെ നോക്കിക്കണ്ട രീതിയോടുള്ള ഒരു ദൂരവീക്ഷണവും ആയിരുന്നു ഈ നാടകം.

ഈ നാടകത്തിലെ കേന്ദ്ര കഥാപാത്രം സമൂഹത്തിന്റെ നെടുംതൂണാവേണ്ട ഒരു ഡോക്ടര്‍ ആണ്. പട്ടണം ഒരു ഒഴിവുകാല കേന്ദ്രം ആണ്. ഇവിടത്തെ പ്രധാന ആകര്‍ഷണം പൊതു കുളി ആണ്. ഇങ്ങനെ കുളിക്കാനുള്ള വെള്ളം ഒരു തുകല്‍ സംസ്കരണം ചെയ്യുന്ന ശാലയുടെ കീഴിലൂടെ അരിച്ച് പോകുന്നതുകൊണ്ട് വെള്ളം രോഗാണുക്കള്‍ നിറഞ്ഞ് മലിനമാകുന്നു എന്ന് ഡോക്ടര്‍ കണ്ടുപിടിക്കുന്നു. സന്ദര്‍ശകരെ രോഗബാധിതരാക്കാവുന്ന ഈ പേടിസ്വപ്നത്തില്‍ നിന്ന് നഗരത്തെ രക്ഷിച്ചതിന് അനുമോദനങ്ങളാണ് ഡോക്ടര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ജനങ്ങളുടെ ശത്രുവായി തദ്ദേശീയര്‍ അദ്ദേഹത്തെ മുദ്രകുത്തുന്നു. അവര്‍ ഡോക്ടര്‍ക്കെതിരായി സംഘം ചേര്‍ന്ന് അദ്ദേഹത്തിന്റെ വീട്ടില്‍ കല്ലെറിയുന്നു. ഡോക്ടറിനെ സമ്പൂര്‍ണ്ണമായി ജനങ്ങള്‍ ഒറ്റപ്പെടുത്തുന്നതോടെ നാടകം അവസാനിക്കുന്നു. സമൂഹത്തിന്റെ സത്യം അഭിമുഖികരിക്കുവാനുള്ള മടി കൊണ്ട് സമൂഹത്തിനും ഡോക്ടറിനും വരാന്‍ പോകുന്ന ദുരന്തത്തെ കുറിച്ച് പ്രേക്ഷകന് ഒരു വ്യക്തമായ ചിത്രം ലഭിക്കുന്നു. ട്രൂമാനിസത്തിനു കീഴിലുള്ള അമേരിക്കയുടെ രാഷ്ട്രീയ കാലാവസ്ഥയ്ക്ക് അനുയോജ്യമായി അമേരിക്കന്‍ നാടകകൃത്തായ ആര്‍തര്‍ മില്ലര്‍ ഈ നാടകത്തിന്റെ ഒരു വകഭേദം എഴുതി. ഗണശത്രു എന്ന പ്രശസ്തമായ ബംഗാളി ചലച്ചിത്രം ഈ കഥയെ ആസ്പദമാകി നിര്‍മ്മിച്ചതാണ്. (ഗണശത്രു - ജനങ്ങളുടെ ശത്രു). ഓസ്കാര്‍ പുരസ്കാര ജേതാവായ വിഖ്യാത സംവിധായകനായ സത്യജിത്ത് റേ ആണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. അമേരിക്കന്‍ നടനായ സ്റ്റീവ് മക്ക്വീന്‍ ഈ കഥയെ അവലംബിച്ച് 1978-ല്‍ സ്വയം നായകനായി ഒരു ചലച്ചിത്രം നിര്‍മ്മിച്ചു.

കാണികള്‍ പ്രതീക്ഷിച്ചതുപോലെ, ഇബ്സന്റെ അടുത്ത നാടകവും രൂഢമൂലമായ വിശ്വാസങ്ങളെയും അടിസ്ഥാനങ്ങളെയും ചോദ്യം ചെയ്തു. എന്നാല്‍ ഇത്തവണ ഇബ്സന്റെ ആക്രമണം വിക്ടോറിയന്മാ‍രോടല്ല, മറിച്ച് പരിവര്‍ത്തനവാദികളോടും അവരുടെ ആ‍ശയപ്രതിബദ്ധതയോടും (ഐഡിയലിസം) ആയിരുന്നു. എന്നും സമൂ‍ഹത്തിലെ വിഗ്രഹങ്ങളെ തച്ചുടച്ച ഇബ്സന്‍ രാഷ്ട്രീയ രംഗത്തിലെ സത്യസന്ധമല്ലാത്ത ഏതു തത്വശാസ്ത്രത്തെയും തച്ചുടയ്ക്കുവാന്‍ തയ്യാറായിരുന്നു - തന്റേതടക്കം.

ദ് വൈല്‍ഡ് ഡക്ക് (1884‌) പലരും ഇബ്സന്റെ ഏറ്റവും നല്ല നാടകം ആയി കരുതുന്നു. ഇബ്സന്റെ കൃതികളില്‍ ഏറ്റവും സങ്കീര്‍ണ്ണമായ കൃതി ഇതാണ്. ഗ്രെഗേര്‍സ് വെര്‍ലെ എന്ന ചെറുപ്പക്കാ‍രന്‍ ഒരുപാടു നാളത്തെ പ്രവാ‍സജീവിതത്തിനു ശേഷം തന്റെ പട്ടണത്തില്‍ തിരിച്ചെത്തുന്നു. തന്റെ ബാല്യകാല സുഹൃത്തായ ജാല്‍മര്‍ എക്ടാലുമായി ഗ്രെഗേര്‍സ് ഒരുമിക്കുന്നു. നാടകം പുരോഗമിക്കുന്നതോടെ എക്ടാലിന്റെ പുറമേ നിന്ന് സന്തുഷ്ടമെന്ന് തോന്നിക്കുന്ന വീട്ടിലെ പല രഹസ്യങ്ങളും ഗ്രെഗേര്‍സിനു വെളിവാകുന്നു. ഗ്രെഗേര്‍സ് പൂര്‍ണ്ണമായ സത്യം അഥവാ “ആശയങ്ങളുടെ പൂര്‍ത്തീകരണം” കണ്ടെത്തണം എന്ന് വാശിപിടിക്കുന്നു. സത്യങ്ങളുടെ കൂട്ടത്തില്‍: ഗ്രെഗേര്‍സിന്റെ അച്ഛന്‍ തന്റെ വീട്ടിലെ വേലക്കാരിയായ ജിനയെ ഗര്‍ഭിണിയാക്കി. കുട്ടിയെ നിയമപരമാക്കുവാന്‍ ജിനയെ മകനായ എക്ടാലിന് വിവാഹം കഴിച്ചുകൊടുത്തു. ഗ്രെഗേര്‍സിന്റെ അച്ഛന്‍ ചെയ്ത മറ്റൊരു കുറ്റത്തിന് മറ്റൊരാളെ കുറ്റക്കാരനായി വിധിച്ച് ജയിലില്‍ അടച്ചു. എക്ടാല്‍ തന്റെ ദിവസങ്ങള്‍ പൂര്‍ണ്ണമായും സാങ്കല്‍പ്പികമായ ഒരു കണ്ടുപിടിത്തത്തിനായി ചിലവഴിക്കുമ്പോള്‍ ഭാര്യയാണ് വീട്ടുചിലവിനുള്ള പണം സമ്പാദിക്കുന്നത്.

ഈ നാടകത്തില്‍ ഇബ്സന്‍ വിരോധാഭാസത്തെ പ്രതിഭാപൂര്‍ണ്ണമായി ഉപയോഗിച്ചിരിക്കുന്നു: സത്യം അറിയുവാന്‍ ശാഠ്യത്തോടെ വാശിപിടിക്കുമ്പൊഴും ഗ്രെഗേര്‍സ് ഒരിക്കലും താന്‍ എന്താണ് ചിന്തിക്കുന്നത് എന്നു പറയുന്നില്ല. കുത്തിത്തിരിക്കുന്നതേ ഉള്ളൂ. ഗ്രെഗേഴ്സിനെ പ്രേക്ഷകര്‍ക്ക് നാടകാന്ത്യത്തില്‍ മാത്രമേ മനസ്സിലാവുന്നുള്ളു. പല ഉപമകളിലൂടെയും ദുര്‍ഗ്രഹ വാക്യങ്ങളിലൂടെയും ഗ്രെഗേര്‍സ് എക്ടാലിനെ കുറ്റം പറയുന്നു: ജിനയുടേ മകള്‍, ഹെഡ്വിഗ്, എക്ടാലിന്റെ മകള്‍ അല്ല എന്നു മനസിലാവുന്നതുവരെ. ഗ്രെഗേര്‍സിന്റെ സമ്പൂര്‍ണ്ണ സത്യത്തില്‍ ഉള്ള പിടിവാശി കാ‍രണം എക്ടാല്‍ കുഞ്ഞിന്റെ പിതൃത്വം ഉപേക്ഷിക്കുന്നു. താന്‍ ചെയ്തുകൂട്ടിയ പാതകങ്ങള്‍ കണ്ട് ഗ്രെഗേഴ്സ് കാര്യങ്ങള്‍ ശരിയാക്കണം എന്ന് നിശ്ചയിച്ചുറപ്പിക്കുന്നു. ഹെഡ്വിഗിനോട് അവളുടെ മുറിവേറ്റ വളര്‍ത്തുജീവിയായ കാട്ടുതാറാവിനെ എക്ടാലിനോടുള്ള അവളുടെ സ്നേഹം തെളിയിക്കാന്‍ ഉപേക്ഷിക്കണം എന്ന് ഗ്രെഗേര്‍സ് ആവശ്യപ്പെടുന്നു. ഗ്രെഗേര്‍സ് എപ്പോഴും ഉപമകളിലൂടെ ആണ് സംസാരിക്കുന്നത് എന്ന് അറിയാവുന്ന ഹെഡ്വിഗ് ഗ്രെഗേര്‍സ് പറഞ്ഞ ആദ്യത്തെ അര്‍ത്ഥവത്തായ വാക്യമായ ഇതിന്റെ ആന്തരാര്‍ത്ഥം തിരയുന്നു. എന്നാല്‍ ഈ വാക്യത്തിന് ആന്തരാര്‍ത്ഥങ്ങള്‍ ഇല്ലായിരുന്നു. ഹെഡ്വിഗ് എക്ടാലിനോടുള്ള തന്റെ സ്നേഹം തെളിയിക്കുവാന്‍ താറാവിനെ കൊല്ലുന്നതിനുപകരം സ്വയം കൊല്ലുന്നു - ഏറ്റവും വലിയ സ്വയംത്യാഗമായി. എല്ലാം വൈകിപ്പോകുമ്പോള്‍ മാത്രമേ എക്ടാലിനും ഗ്രെഗേഴ്സിനും “ആശയത്തിന്റെ” (ഐഡിയല്‍) സമ്പൂര്‍ണ്ണ സത്യം പലപ്പോഴും മനുഷ്യഹൃദയത്തിനു താങ്ങാവുന്നതിലേറെ ആണെന്ന് മനസ്സിലാവുന്നുള്ളൂ.

ഇബ്സന്‍ എഡ്മണ്ട് ഗോസ്സിന് 1899-ല്‍ അയച്ച കത്ത്
ഇബ്സന്‍ എഡ്മണ്ട് ഗോസ്സിന് 1899-ല്‍ അയച്ച കത്ത്

തന്റെ ജീവിതത്തിന്റെ പൂര്‍വ്വഭാഗത്ത് ഇബ്സന്‍ കൂടുതലും ആത്മപരിശോധനയില്‍ അധിഷ്ഠിതമായ നാടകങ്ങള്‍ ആണ് എഴുതിയത്. വിക്ടോറിയന്‍ സന്മാര്‍ഗ്ഗികതയെ എതിര്‍ക്കുന്നതില്‍ ഇവ വലിയ താല്പര്യം കാണിച്ചില്ല. ഹെഡ്ഡ ഗാബ്ലര്‍ (1890), ദ് മാസ്റ്റര്‍ ബില്‍ഡര്‍ (1892) തുടങ്ങിയ നാടകങ്ങളില്‍ വിക്ടോറിയന്‍ കെട്ടുപാടുകളെ കവിഞ്ഞ് മുന്നോട്ടുപോവുന്ന മാനസിക സംഘര്‍ഷങ്ങളെ പര്യവേഷണം ചെയ്തു. വിക്ടോറിയന്‍ വിരുദ്ധ ആശയങ്ങള്‍ കാലംചെന്നതും ലളിതവും ആവര്‍ത്തനവിരസവുമായി കാണുന്ന പല ആധുനിക വായനക്കാരും ഈ കാലയളവിലെ രചനകളെ അവയുടെ ശക്തവും യുക്തിഭദ്രവുമായ വ്യക്തികളുടെ മാനസിക സംഘര്‍ഷ വിശകലനത്തിനുവേണ്ടി ഇഷ്ടപ്പെടുന്നു. ഹെഡ്ഡ ഗാബ്ലര്‍, ദ് മാസ്റ്റര്‍ ബില്‍ഡര്‍ എന്നിവയിലെ നാ‍യികാ കഥാപാത്രങ്ങളുടെ രാക്ഷസ സമമായ ഊര്‍ജ്ജം ചുറ്റുമുള്ളവര്‍ക്ക് ഒരേസമയം ആകര്‍ഷകവും എന്നാല്‍ അവരെത്തന്നെ നശിപ്പിക്കുന്നതുമാണ്. ഇബ്സന്റെ ഏറ്റവും കൂടുതല്‍ രംഗാവതരണം നടന്ന നാടകം ഒരുപക്ഷേ ഹെഡ്ഡാ ഗാബ്ലര്‍ ആയിരിക്കും. ഇന്നും ഈ നാടകത്തിലെ നായികാവേഷം നടിമാര്‍ക്ക് ഏറ്റവും പ്രയാസമുള്ളതും എന്നാല്‍ ഏറ്റവും സംതൃപ്തിദായകവുമാണ്. “എ ഡോള്‍സ് ഹൌസ്” എന്ന നാടകത്തിലെ നായികയായ ഡോറയും ഹെഡ്ഡയുമായി ചില സാമ്യങ്ങള്‍ ഉണ്ട്. എങ്കിലും ഇന്നത്തെ നാടക പ്രേക്ഷകരും നിരൂപകരും ഹെഡ്ഡയുടെ പിരിമുറുക്കവും മുന്നേറ്റശക്തിയും നോറയുടെ ദൈനംദിന സ്ത്രീത്വവാദത്തെക്കാള്‍ വളരെ സങ്കീര്‍ണ്ണവും അഭിനയിച്ച് പ്രതിഭലിപ്പിക്കുവാന്‍ വളരെ പ്രയാസവും ആണെന്ന് കരുതുന്നു.

ഇബ്സന്‍ നാടകത്തിന്റെ നിയമങ്ങള്‍ പാടെ തിരുത്തിയെഴുതി നാടകത്തില്‍ റിയലിസം കൊണ്ടുവന്നു. ഇത് പിന്നീട് ചെഖോവും മറ്റുള്ളവരും അവരുടെ നാടകങ്ങളില്‍ സ്വീകരിച്ചു. ഇന്നും നാടകങ്ങളില്‍ നമ്മള്‍ ഈ ശൈലി കാണുന്നു. ഇബ്സനു ശേഷം പ്രശ്നങ്ങളെ നേരിട്ട് അഭിമുഖീകരിക്കുന്നതും വ്യവസ്ഥകളെ വെല്ലുവിളിക്കുന്നതും ആള്‍ക്കാരെ രസിപ്പിക്കുന്നതിനെ അപേക്ഷിച്ച് നാടകത്തിന്റെ മൂലഘടകങ്ങളായി മാറി. ഇബ്സന്‍ 1891-ല്‍ നോര്‍വ്വെയില്‍ തിരിച്ചുപോയി. പക്ഷേ ഇബ്സന്‍ വിട്ടുപോയ നോര്‍വ്വെ അല്ലായിരുന്നു തിരിച്ചുചെന്നപ്പോള്‍. ഇബ്സനു ചുറ്റും നടന്ന സാമൂഹിക മാറ്റങ്ങള്‍ക്ക് ഇബ്സന്‍ ഒരു വലിയ ഘടകമായിരുന്നു. വിക്ടോറിയന്‍ കാലഘട്ടം വീഴാറായിരുന്നു. മോഡേണിസം നാടകവേദിയില്‍ മാത്രമല്ല, പൊതുജീവിതത്തിലും ജനപ്രീതിയാര്‍ജ്ജിച്ചുകൊണ്ടിരുന്നു. ഇബ്സന്‍ ക്രിസ്റ്റ്യാനിയയില്‍ 1906 മെയ് 23-നു ഹൃദയാഘാതം മൂലം അന്തരിച്ചു. 2006-ല്‍ അദ്ദേഹത്തിന്റെ ചരമശതാബ്ദി നോര്‍വ്വെയിലും മറ്റു പല രാജ്യങ്ങളിലും ആഘോഷിച്ചു. നോര്‍വ്വീജിയന്‍ അധികൃതര്‍ 2006 “ഇബ്സന്‍ വര്‍ഷം” ആയി ആഘോഷിച്ചു.

[തിരുത്തുക] പലവക

  • മെയ് 2006-നു ന്യൂയോര്‍ക്ക് നഗരത്തിലെ സാന്‍ഫോര്‍ഡ് മെയ്സ്നര്‍ തിയ്യെറ്ററില്‍ ഇബ്സന്റെ ജീവചരിത്രം ആസ്പദമാക്കി "ദ് ഡെത്ത് ഓഫ് ലിറ്റില്‍ ഇബ്സന്‍" എന്ന ഒരു പാവകളി അരങ്ങേറി.
  • ഇബ്സന്‍ ചിരിക്കുന്ന ഒരു ചിത്രം മാത്രമേ ലഭ്യമായുള്ളൂ.

[തിരുത്തുക] ഇബ്സനും മലയാള നാടകവേദിയും

1930 കളില്‍ ഇബ്സന്റെ നാടകങ്ങളുടെ സ്വാധീനം ആംഗലേയലോകത്തെന്നപോലെ മലയാളത്തിലും നാടകരംഗത്ത് സുപ്രധാന മാറ്റങ്ങള്‍ക്കു വഴിതെളിച്ചു. പ്രശസ്തനിരൂപകനാ‍യ എ. ബാലകൃഷ്ണപിള്ള ഇബ്സന്റെ ‘പ്രേതങ്ങള്‍’ 1936ഇല്‍ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്യുകയും ഇബ്സന്റെ നാടകങ്ങളെക്കുറിച്ച് മലയാളത്തില്‍ അനേകം ലേഖനങ്ങള്‍ എഴുതുകയും ചെയ്തു. 1940-ല്‍ സി. നാരായണപിള്ള ‘റോസ്മെര്‍ഹോം’ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തു.

[തിരുത്തുക] കൃതികള്‍

  • (1850) കാറ്റിലിന്‍ (കാറ്റിലിന)
  • (1850) ദ് ബറിയല്‍ ഗ്രൌണ്ട് (Kjæmpehøjen)
  • (1852) സെന്റ് ജോണ്‍സ് ഈവ് (Sancthansnatten)
  • (1854) ലേഡി ഇങ്ഗര്‍ ഓഫ് ഓസ്റ്റെറാദ് (Fru Inger til Østeraad)
  • (1855) ദ് ഫീസ്റ്റ് അറ്റ് സോളാഗ് (Gildet paa Solhoug)
  • (1856) ഒലാഫ് ലില്യെക്രാന്‍സ് (Olaf Liljekrans)
  • (1857) ദ് വൈക്കിംഗ്സ് അറ്റ് ഹെല്‍ഗെലാന്റ് (Hærmændene paa Helgeland)
  • (1862) ലവ്’സ് കോമെഡി (Kjærlighedens Komedie)
  • (1863) ദ് പ്രിറ്റെന്‍ഡേഴ്സ് (Kongs-Emnerne)
  • (1865) ബ്രാന്റ് (Brand)
  • (1867) പീര്‍ ഗിന്റ് (Peer Gynt)
  • (1869) ദ് ലീഗ് ഓഫ് യൂത്ത് (De unges Forbund)
  • (1873) എമ്പെറര്‍ ആന്റ് ഗലീലിയന്‍ (Kejser og Galilæer)
  • (1877) പില്ലാര്‍സ് ഓഫ് സൊസൈറ്റി (Samfundets Støtter)
  • (1879) എ ഡോള്‍സ് ഹൌസ് (Et Dukkehjem)
  • (1881) ഗോസ്റ്റ്സ് (Gengangere)
  • (1882) ആന്‍ എനെമി ഓഫ് ദ് പീപ്പിള്‍ (En Folkefiende)
  • (1884) ദ് വൈല്‍ഡ് ഡക്ക് (Vildanden)
  • (1886) റോസ്മെര്‍ഹോം (Rosmersholm)
  • (1888) ദ് ലേഡി ഫ്രം ദ് സീ (Fruen fra Havet)
  • (1890) ഹെഡ്ഡാ ഗാബ്ലര്‍ (Hedda Gabler)
  • (1892) ദ് മാസ്റ്റര്‍ ബില്‍ഡര്‍ (Bygmester Solness)
  • (1894) ലിറ്റില്‍ ഇയോള്‍ഫ് (Lille Eyolf)
  • (1896) ജോണ്‍ ഗബ്രിയേല്‍ ബോര്‍ക്ക്‌മാന്‍ (John Gabriel Borkman)
  • (1899) വെന്‍ വി ഡെഡ് എവേക്കന്‍ (Når vi døde vaagner)

[തിരുത്തുക] കവിത

  • ഡിഗ്റ്റെ - ഇബ്സന്റെ പ്രസിദ്ധീകരിക്കപ്പെട്ട ഏക കവിതാസമാഹാ‍രം റ്റെര്‍ജെ വിഗെന്‍ എന്ന കവിത ഇതിലാണ്.

[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍

ആശയവിനിമയം