ടി.സി. യോഹന്നാന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലെ എക്കാലത്തെയും മികച്ച കായിക താരങ്ങളില്‍ ഒരാളാണ് തടത്തുവിള ചാണ്ടപ്പിള്ള യോഹന്നാന്‍. ട്രിപ്പിള്‍ ജംപിലും ലോംഗ് ജംപിലും മാറ്റുരച്ചിരുന്ന യോഹന്നാന്‍ ലോംഗ് ജംപിലെ നേട്ടങ്ങളിലൂടെയാണ് വിഖ്യാതനായത്. 1947 മെയ് 19 ന് കൊല്ലം ജില്ലയിലെ എഴുകോണ്‍ മാരനാട് തടത്തുവിള കുടുംബത്തില്‍ ജനിച്ചു.

ലോംഗ് ജംപില്‍ എട്ടു മീറ്ററിലധികം താണ്ടി ഏഷ്യന്‍ റേക്കോഡ് സ്ഥാപിച്ച യോഹന്നാന്‍ മൂന്നു പതിറ്റാണ്ടുകാലം അഭേദ്യമായി നിലകൊണ്ട ലോംഗ് ജംപ് ദേശിയ റെക്കോര്‍ഡിന്റെ ഉടമയുമാണ്. ആരോഗ്യ പ്രശ്നങ്ങള്‍ മൂലം അകാലത്തില്‍ മത്സരവേദികളില്‍നിന്ന് പിന്‍മാറേണ്ടി വന്ന യോഹന്നാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടിയ ആദ്യത്തെ സമ്പൂര്‍‍ണ മലയാളി താരമായ ടിനു യോഹന്നാന്റെ പിതാവ് എന്ന നിലയില്‍ വര്‍ഷങ്ങളുടെ ഇടവേളക്കു ശേഷം വീണ്ടും ശ്രദ്ധാ കേന്ദ്രമായി. ഇപ്പോള്‍ എറണാകുളം ജില്ലയിലെ ഇടപ്പള്ളിയില്‍ താമസിക്കുന്നു.

ഉള്ളടക്കം

[തിരുത്തുക] തുടക്കം

കുട്ടിയായിരിക്കെ ഒരിക്കല്‍ വീടിനടുത്തുള്ള ചെറിയ കനാലിന്റെ കുറുകെ ചാടാനുള്ള ശ്രമത്തില്‍ യോഹന്നാന്‍ വീണു. നനഞ്ഞു കുളിച്ച് വീട്ടിലെത്തിയ മകനെ ശാസിക്കുന്നതിനു പകരം കനാലിനു കുറുകെ ചാടിക്കടന്നാല്‍ ഒരു നാരങ്ങാവെള്ളം തരാമെന്നാണ് പിതാവ് വാഗ്ദാനം ചെയ്തത്. നാരങ്ങാവെള്ളത്തിനുവേണ്ടിയുള്ള ചാട്ടത്തില്‍ യോഹന്നാന്‍ വിജയിച്ചു. ഐതിഹാസികമായ ഒരു കായിക ചരിത്രത്തിന്റെ തുടക്കമായിരുന്നു അത്. ജംപ് ഇനങ്ങളോട് ആഭിമുഖ്യം പുലര്‍ത്തി തുടങ്ങിയ യോഹന്നാന്‍ സ്കൂള്‍ തല മത്സരങ്ങളില്‍ വിജയം വരിച്ചു.

ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം 19-ആം വയസില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിംഗ്‌ പഠനത്തിനായി ഭിലായില്‍ സഹോദരന്‍മാരുടെ അടുത്തേക്ക് പോയി. ആ തീരുമാനം കായിക ജീവിതത്തില്‍ വഴിത്തിരിവായി. ഭിലായിലെ പഠനകാലത്ത്‌ കായിക മത്സരങ്ങളില്‍ ഏറെ തിളങ്ങി. ബാംഗ്ലൂരില്‍ നടന്ന പ്രസന്നകുമാര്‍ ഓള്‍ ഇന്ത്യ മീറ്റില്‍ ലോംഗ്‌ ജംപിലും ട്രിപ്പിള്‍ ജംപിലും സ്വര്‍ണം നേടിയ യോഹന്നാനെത്തേടി ജോലി വാഗ്ദാനങ്ങള്‍ പ്രവഹിച്ചു. ടെല്‍കോ, ടിസ്കോ, ഇന്ത്യന്‍ റെയില്‍വേ തുടങ്ങിയ വിഖ്യാത സ്ഥാപനങ്ങളാണ്‌ മലയാളി താരത്തിന്റെ പ്രതിഭ തിരിച്ചറിഞ്ഞ്‌ ജോലിക്കായി ക്ഷണിച്ചത്‌.

[തിരുത്തുക] ടെല്‍കോയില്‍

സഹോദരന്റെ നിര്‍ദേശപ്രകാരമാണ് യോഹന്നാന്‍ ടെല്‍കോയില്‍ ചേര്‍ന്നത്. കായിക മേഖലയില്‍ വളരുന്നതിന് കന്പനി സന്പൂര്‍ണ പിന്തുണ നല്‍കി. സുരേഷ്‌ ബാബു, രഘുനാഥന്‍ തുടങ്ങി ഒട്ടേറെ മുന്‍നിര അത് ലിറ്റുകള്‍ അന്ന്‌ ടെല്‍ക്കോയിലുണ്ടായിരുന്നു. അക്കാലത്ത്‌ ഏറെ വിഖ്യാതമായിരുന്ന ടാറ്റാ സ്പോര്‍ട്സ്‌ മീറ്റില്‍ യോഹന്നാന്‍ ഉള്‍പ്പെടെയുള്ള മലയാളി താരങ്ങള്‍ സജീവ സാന്നിധ്യമാറിയിച്ചിരുന്നു.

വിദേശ പരിശീലകരെ ആശ്രയിക്കുന്നത്‌ സ്വപ്നം പോലും കാണാന്‍ കഴിയാതിരുന്ന അക്കാലത്ത്‌ സുരേഷ്‌ ഗുജ്‌റാത്തിയാണ്‌ ടെല്‍കോയില്‍ യോഹന്നാനെ പരിശീലിപ്പിച്ചിരുന്നത്. വേണ്ടത്ര യോഗ്യതയില്ലാത്തയാളായിരുന്നെങ്കിലും ഒട്ടേറെ നൂതന തന്ത്രങ്ങളും കഠിനാധ്വാനവുമായിരുന്നു ഗുജ്‌റാത്തിയുടെ കൈമുതലെന്ന്‌ യോഹന്നാന്‍ ഒരിക്കല്‍ ചൂണ്ടിക്കാട്ടിയിരുന്നു.

[തിരുത്തുക] വിസ്മയിപ്പിക്കുന്ന വളര്‍ച്ച

1969 ലാണ് യോഹന്നാന്‍ ദേശീയ തലത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. അന്ന് ലോംഗ് ജംപിലും ട്രിപ്പിള്‍ ജംപിലും ആദ്യ മൂന്നു സ്ഥാനക്കാരുടെ പട്ടികയില്‍ ഇടം നേടാനായില്ല. പക്ഷെ രണ്ടു വര്‍ഷത്തിനുശേഷം പട്യാല ദേശീയ മീറ്റില്‍ ലോംഗ്ജംപില്‍ 7.60 മീറ്റര്‍ താണ്ടി ദേശീയ റെക്കോര്‍ഡ് കുറിച്ചു. 1972 ല്‍ ട്രിപ്പിള്‍ ജംപ് കിരീടവും യോഹന്നാന്‍ സ്വന്തമാക്കി. അടുത്ത വര്‍ഷം ലോംഗ് ജംപിലെ സ്വന്തം റെക്കോര്‍ഡ് 7.78 മീറ്ററാക്കി മെച്ചപ്പെടുത്തി.

[തിരുത്തുക] ചരിത്ര നേട്ടം

1974 ലെ തെഹ്റാന്‍ ഏഷ്യന്‍ ഗെയിംസില്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന ജപ്പാന്റെ ഹോഷിത ഉള്‍പ്പെടെയുള്ളവരെ പിന്തള്ളിയാണ് ലോംഗ് ജംപില്‍ 8.07 മീറ്റര്‍ താണ്ടി യോഹന്നാന്‍ റെക്കോര്‍ഡ് പുസ്തകത്തില്‍ ഇടം നേടിയത്. ഇന്ത്യന്‍ അത് ലറ്റ്ക്സ് ചരിത്രത്തിലെ സുവര്‍ണ നിമിഷങ്ങളിലൊന്നായാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. 1960 ലെ റോം ഒളിംപിക്സ് 400 മീറ്ററില്‍ പറക്കും സിംഗ് എന്ന് വിഖ്യാതനായ മില്‍ഖാ സിംഗ് നടത്തിയ റെക്കോര്‍ഡ് കുതിപ്പിനോടാണ് യോഹന്നാന്റെ നേട്ടം താരതമ്യം ചെയ്യപ്പെട്ടത്.

യോഹന്നാന്റെ റെക്കോര്‍ഡ് ദേശീയ തലത്തില്‍ മൂന്നു പതിറ്റാണ്ടു കാലം അഭേദ്യമായി നിലകൊണ്ടു. ഒടുവില്‍ 2004 ല്‍ അമൃത്പാല്‍ സിംഗാണ് ഇത് 8.08 മീറ്ററാക്കി തിരുത്തിയത്. 1975 ല്‍ ജപ്പാനിലേക്ക് ക്ഷണിക്കപ്പെട്ട യോഹന്നാന്‍ ടോക്കിയോ, ഹിരോഷിമ, കോബേ എന്നിവിടങ്ങളിലും ഫിലിപ്പൈന്‍സിലും നടന്ന മത്സരങ്ങളില്‍ സ്വര്‍ണ മെഡല്‍ നേടി.

1976ലെ മോണ്‍ട്രിയോള്‍ ഒളിംപിക്സില്‍തെഹ്റാനിലെ പ്രകടനം ആവര്‍ത്തിച്ചിരുന്നെങ്കില്‍ യോഹന്നാന് മെഡല്‍ പട്ടികയില്‍ ഇടം നേടാനാകുമായിരുന്നു. പക്ഷെ കാനഡയിലെ അതിശൈത്യവും പരിക്കിന്റെ രൂപത്തിലെത്തിയ നിര്‍ഭാഗ്യവും വിനയായി.

[തിരുത്തുക] അപ്രതീക്ഷിത വിടവാങ്ങല്‍

പട്യാല ദേശിയ ക്യാമ്പില്‍ പരിശീലനത്തിനിടെയാണ് യോഹന്നാന്റെ കരിയറിന്റെ അന്ത്യത്തിലേക്ക് നയിച്ച പരിക്കുണ്ടായത്. മുട്ടിനും കൈക്കുഴക്കുമേറ്റ പരിക്ക് യഥാസമയം ചികിത്സിക്കാതിരുന്നതും കാലിന്റെ ഉപ്പൂറ്റിയിലുണ്ടായ മാംസവളര്‍ച്ചയും സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കി. ഇന്ത്യന്‍‌കായിക മേഖലക്കേറ്റ കനത്ത പ്രഹരമായാണ് യോഹന്നാന്റെ പരിക്കിനെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. പിന്നീട് ടെല്‍ക്കോ മികച്ച ചികിത്സക്കു വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും മത്സര വേദികളില്‍നിന്ന് പിന്‍മാറുകയല്ലാതെ മറ്റു മാര്‍ഗമില്ലായിരുന്നു.

[തിരുത്തുക] നാട്ടിലേക്ക്

നാട്ടിലേക്ക്‌ മടങ്ങാനുള്ള യോഹന്നാന്റെ താല്‍പര്യം മനസിലാക്കിയ ടെല്‍ക്കോ അധികൃതര്‍ കേരളത്തിലേക്ക്‌ സ്ഥലം മാറ്റം നല്‍കി. വില്‍പ്പന വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നതിനുവേണ്ട പ്രത്യേക പരിശീലനം നേടിയശേഷം യോഹന്നാന്‍ 1983 ല്‍ കേരളത്തിലെത്തി. ലോംഗ്‌ ജംപ് പിറ്റിലെന്നപോലെ ജോലിയിലും തിളങ്ങിയ യോഹന്നാന് വൈകാതെ ഉദ്യോഗക്കയറ്റം ലഭിച്ചു. മകന്‍ ടിനു രാജ്യാന്തര ക്രിക്കറ്റിലേക്ക്‌ ചുവടുവെക്കുന്ന ഘട്ടത്തില്‍ സ്വയം വിരമിക്കല്‍ പദ്ധതിയിലൂടെ യോഹന്നാന്‍ ടെല്‍ക്കോയോട് വിടപറയുകയായിരുന്നു.

[തിരുത്തുക] താരപിതാവ്

യോഹന്നാന്റെ മകന്‍ ടിനു പിതാവിന്റെ പാത പിന്തുടര്‍ന്ന് അത് ലറ്റിക്സിലാണ് ആദ്യം ഭാഗ്യം പരീക്ഷിച്ചത്. സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെ ഹൈജംപ് താരമായിരുന്ന ടിനു പില്‍ക്കാലത്ത് ക്രിക്കറ്റിലേക്ക് ചുവടു മാറ്റുകയായിരുന്നു. ക്രിക്കറ്റിനോട് കാര്യമായ ആഭിമുഖ്യമില്ലാതിരുന്ന യോഹന്നാന്‍ മകന്റെ വഴി തിരിച്ചറിഞ്ഞ് പ്രോത്സാഹനമേകി. രഞ്ജി ട്രോഫിയില്‍ തിളങ്ങി ഒടുവില്‍ ഇന്ത്യന്‍ ടീമിലെത്തിയ ടിനുവിന്റെ വളര്‍ച്ചയില്‍ യോഹന്നാന്‍ നിര്‍ണായക പങ്കുവഹിച്ചു.

[തിരുത്തുക] അവലംബം

ഹിന്ദു

iloveindia

വിക്കി ഇംഗ്ലീഷ്

ആശയവിനിമയം
ഇതര ഭാഷകളില്‍