സുനിത കൃഷ്ണന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡോ.സുനിത കൃഷ്ണന്‍
ഡോ.സുനിത കൃഷ്ണന്‍

ഇന്ത്യയിലെ പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തക. മനുഷ്യക്കടത്തിനും ലൈംഗീകചൂഷണങ്ങള്‍ക്കുമെതിരെ ആന്ധ്രാപ്രദേശിലെ ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രജ്വല എന്ന സന്നദ്ധസംഘടനയുടെ സാരഥി. മനുഷ്യാവകാശപ്രവര്‍ത്തന മേഖലയിലെ മികവിനുള്ള പെര്‍ഡിറ്റ ഹുസ്റ്റണ്‍ രാജ്യാന്തര അവാര്‍ഡ്‌ ഉള്‍പ്പെടെയുള്ള പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

ഉള്ളടക്കം

[തിരുത്തുക] ജീവിതരേഖ

കുടുംബപശ്ചാത്തലം കൊണ്ട്‌ കേരളത്തിലെ പാലക്കാട്‌ സ്വദേശിനിയായ സുനിത സ്വന്തം ജീവിതത്തിലെ ദുരനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ്‌ മനുഷ്യക്കടത്തിനും സ്ത്രീകള്‍ക്കെതിരായ ലൈംഗീക ചൂഷണങ്ങള്‍ക്കുമെതിരെയുള്ള പോരാട്ടം തുടങ്ങിയത്‌.

1996ല്‍ ബാംഗ്ളൂരില്‍ നടന്ന ലോകസുന്ദരി മത്സരത്തിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്ത്‌ ജയില്‍വാസം അനുഷ്ടിച്ചാണ്‌ സുനിത പൊതുരംഗത്ത്‌ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്‌. 1997 ഫെബ്രുവരിയില്‍ ഹൈദാരാബാദിലെ കുപ്രസിദ്ധ വ്യഭിചാരകേന്ദ്രമായിരുന്ന മെഹ്ബൂബ്‌ കി മെഹ്ന്ദിയില്‍ നടന്ന കുടിയൊഴിപ്പിക്കലാണ്‌ സുനിതയുടെ ജീവിതത്തില്‍ വഴിത്തിരിവായത്‌. മെഹ്ബുബ്‌ കി മെഹ്ന്ദിയില്‍ പണം കൊയ്തിരുന്ന കച്ചവടക്കാരും ഇടനിലക്കാരും കച്ചവടം അവസാനിക്കുന്നു എന്ന്‌ ഉറപ്പായപ്പോള്‍ മറ്റു താവളങ്ങള്‍ കണ്ടെത്തി. പക്ഷെ പെണ്‍വാണിഭസംഘങ്ങളുടെ കെണിയില്‍പെട്ട്‌ നരകതുല്യമായ ജീവിതം നയിച്ചിരുന്ന സ്ത്രീകളും കുട്ടികളും കൊടിയ ദുരിതങ്ങളിലേക്ക്‌ വലിച്ചെറിയപ്പെടുകയായിരുന്നു. പലര്‍ക്കും ജയിലുകളില്‍ മൃഗീയപീഡനം അനുഭവിക്കേണ്ടിവന്നു. എല്ലാവരെയും നിര്‍ബന്ധിത എയ്ഡ്സ്‌ പരിശോധനയ്ക്ക്‌ വിധേയരാക്കി. ഇടക്ക്‌ വിട്ടയക്കപ്പെട്ടവരില്‍ പലരും ജീവനൊടുക്കി.

ഒരുദിവസം 400-ഓളം സ്ത്രീകളെ ട്രക്കുകളില്‍ കുത്തിനിറച്ചാണ്‌ ജയിലിലേക്ക്‌ കൊണ്ടുപോയത്‌. തൊട്ടു പിന്നാലെ അവരുടെ വീടുകള്‍ നാട്ടുകാര്‍ നശിപ്പിച്ചു. വയര്‍ നിറയെ ഭക്ഷണവും ജോലിയും നല്‍കാമെന്ന വാഗ്ദാനങ്ങളില്‍ വിശ്വസിച്ച് വീട്ടിലെ ഇല്ലായ്മകളില്‍നിന്ന്‌ നഗരത്തില്‍ എത്തുകയും ഒടുവില്‍ ചുവന്ന തെരുവിലേക്കും തുടര്‍ന്ന്‌ തടവറയിലേക്കും വലിച്ചിഴക്കപ്പെടുകയും ചെയ്ത സ്ത്രീകളുടെയും കുട്ടികളുടെയും വേദന സുനിതയുടെ ഉള്ളുലച്ചു. അവരെ സഹായിക്കാന്‍ തീരുമാനിച്ച സുനിതക്ക് ഇടുക്കി ജില്ലയിലെ തൊടുപുഴ സ്വദേശിയായ മിഷന്‍ പ്രവര്‍ത്തകന്‍ ബ്രദര്‍ ജോസ് വെട്ടിക്കല്‍ സഹായം വാഗ്ദാനം ചെയ്തു. മെഹ്ബൂബ്‌ കി മെഹ്ന്ദിയില്‍ അവശേഷിച്ച ഒരു വ്യഭിചാരശാല കേന്ദ്രീകരിച്ച്‌ അവിടുത്തെ സ്ത്രികളുടെ പിന്തുണയോടെ 'പ്രജ്വല' എന്ന പേരില്‍ ഒരു ട്രാന്‍സിഷന്‍ സ്കൂളിന്‌ അവര്‍ തുടക്കം കുറിച്ചു. സംഭവബഹുലമായ ഒരു മനുഷ്യാവകാശ മുന്നേറ്റത്തിന്റെ ആദ്യ ചുവടുവെപ്പായിരുന്നു അത്‌.

[തിരുത്തുക] പ്രജ്വല

കാലക്രമത്തില്‍ ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ച്‌, ചൂഷണത്തിനെതിരായ വേറിട്ട പോരാട്ടങ്ങളിലൂടെ വളര്‍ന്ന പ്രജ്വല ഇപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ മനുഷ്യാവകാശ പ്രസ്ഥാനങ്ങളിലൊന്നാണ്. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ ചൂഷണം തടയുന്നതിനുള്ള പ്രതിരോധ നടപടികള്‍, പെണ്‍വാണിഭസംഘങ്ങളുടെയും മറ്റും കൈയിലകപ്പെടുന്ന കുട്ടികളുടെ മോചനം, ക്രൂരമായ പീഡനങ്ങള്‍ക്കും എച്ച്‌.ഐ.വി. ബാധയ്ക്കും ഇരയായവരുടെ പുനരധിവാസം തുടങ്ങിയ മേഖലകളില്‍ രാജ്യത്തെ സന്നദ്ധ സംഘടകള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കുപോലും മാതൃകയാണ്‌ പ്രജ്വല. ജീവന്‍ പണയംവച്ചും രക്ഷാപ്രവര്‍ത്തനം നടത്തുന്നതാണ്‌ പ്രജ്വലയുടെ രീതി.

ഇങ്ങനെ മോചിപ്പിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്നതിനും പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്‌. അവര്‍ക്ക്‌ അത്മവിശ്വാസം പകര്‍ന്ന്‌ ജീവിത്തിലേക്ക്‌ തിരികെ കൊണ്ടുവരുന്നു. കൂട്ടബലാത്സംഗത്തിനിരയായ, എയ്ഡ്സ്‌ ബാധിതരായ ഒട്ടേറെ കുട്ടികള്‍ നഗരപ്രാന്തത്തില്‍ പ്രജ്വല നടത്തുന്ന ആസ്ഥാനിവാസ്‌ എന്ന കേന്ദ്രത്തില്‍ ശാന്തജീവിതം നയിക്കുന്നു. ഇവരില്‍ അധികവും രണ്ടിനും പതിനാലിനുമിടയില്‍ പ്രായമുള്ളവരാണ്‌.

ആശാനികേതന്‍ എന്നു പേരിട്ടിരിക്കുന്ന മറ്റൊരു കേന്ദ്രത്തില്‍ എയ്ഡ്സ്‌ ബാധിതരായ യുവതികള്‍ കറുത്ത ഭൂതകാലം മറന്ന്‌ ജീവിക്കുന്നു. ഹൈദരാബാദ് നഗരത്തിലെ അമൂല്‍ സ്റ്റാളുകളില്‍ പലതും നടത്തുന്നത്‌ ആശാനികേതനിലെ അന്തേവാസികളാണെന്ന്‌ അറിയാവുന്നവര്‍ വിരളം. തെരുവു വേശ്യകളുടെ മക്കള്‍ക്കായി പ്രജ്വല നടത്തുന്ന വിവിധ സ്കൂളുകളിലായി അയ്യായിരത്തോളം കുട്ടികളുണ്ട്‌.

കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണവും എയ്ഡ്സ്‌ രോഗബാധയും വ്യാപകമായ ആന്ധ്രാപ്രദേശില്‍ പ്രജ്വല സൃഷ്ടിച്ച തരംഗം വളരെ വലുതാണ്‌. മനുഷ്യക്കടത്ത് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ആന്ധ്രാ സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയായിരുന്ന ഈ സംഘടന എച്ച്‌.ഐ.വി. ബാധിതരായ കുട്ടികള്‍ പാര്‍ക്കുന്ന ജുവനൈല്‍ ഹോമുകളുടെ പ്രവര്‍ത്തനത്തിലും സഹായിക്കുന്നു. പ്രജ്വലയുടെ സന്നദ്ധപ്രവര്‍ത്തകരില്‍ ഭൂരിഭാഗവും ചൂഷണത്തിനു വിധേയരായവരും എയ്ഡ്സ്‌ രോഗികളുമൊക്കെയാണ്‌. രാജ്യത്ത്‌ ആദ്യമായി മനുഷ്യക്കടത്തിനെതിരെ ഒരു നയം രൂപപ്പെടുത്തിയതും പ്രജ്വലയാണ്‌. ഈ നയത്തിന്‌ സംസ്ഥാന സര്‍ക്കാരിന്റെ വനിതാ വികസന, ശിശുക്ഷേമ മന്ത്രാലയം അംഗീകാരം നല്‍കിയിരുന്നു.

2006-ല്‍ ബ്രദര്‍ ജോസ് മരിച്ചതിനു ശേഷം സുനിത ഒറ്റക്കാണ് പ്രജ്വലയെ നയിക്കുന്നത്. സന്‍മനസ്കരായ ഒട്ടേറെ ആളുകളുടെ പിന്തുണയും സുനിതക്കുണ്ട്‌. പല വന്‍കിട പെണ്‍വാണിഭ, മനുഷ്യക്കടത്ത് സംഘങ്ങളുടെയും കണ്ണിലെ കരടായ സുനിതക്കെതിരെ പലവട്ടം ആക്രമണങ്ങളുണ്ടായി. അടിയേറ്റ്‌ ഒരു കാതിന്റെ കേള്‍‌വിശക്തി പൂര്‍ണമായും നഷ്ടമായി. എങ്കിലും സുനിതയും സഹപ്രവര്‍ത്തകരും സജീവമായി മുന്നോട്ടു പോകുകയാണ്‌.

[തിരുത്തുക] പുരസ്കാരങ്ങള്‍

കേന്ദ്ര സര്‍ക്കാരിന്റെ 2002 അശോക ഫെലോഷിപ്പ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ സുനിതക്ക് ലഭിച്ചിട്ടുണ്ട്. 2006-ലെ പെര്‍ഡിറ്റ ഹുസ്റ്റണ്‍ പുരസ്കാരമാണ് ഇതില്‍ ഏറെ ശ്രദ്ധേയം. മൂന്നാം ലോകരാജ്യങ്ങളില്‍ വനിതകളുടെ അവകാശസംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിക്കുവര്‍ക്കായി യുണൈറ്റഡ്‌ നേഷന്‍സ്‌ നേഷന്‍സ്‌ അസോസിയേഷന്‍ ഓഫ്‌ ദ നാഷണല്‍ ക്യാപ്പിറ്റല്‍ ഏരിയ(യു.എന്‍.എ.എന്‍.സി.എ) ഏര്‍പ്പെടുത്തിയതാണ് പതിനായിരം ഡോളര്‍ സമ്മാനത്തുകയുള്ള പുരസ്കാരം. 2006 മെയ് 30-ന് വാഷിംഗ്ടണില്‍ നടന്ന ചടങ്ങില്‍ സുനിത പുരസ്കാരം ഏറ്റുവാങ്ങി.

[തിരുത്തുക] കണ്ണികള്‍

ആശയവിനിമയം