ബീമാപള്ളി തിരുവനന്തപുരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ മുസ്ലിം ആരാധനാലയങ്ങളില്‍ ഏറെ പഴക്കം ചെന്നതും പ്രസിദ്ധവുമാണ്‌ തിരുവനന്തപുരത്തെ ബീമാപള്ളി. നാനാജാതി മതസ്ഥര്‍ക്ക്‌ അശ്രയവും അഭയവും കഷ്ടതകളില്‍ നിന്നു മോചനവും നല്‍കുന്നു ഈ പള്ളിയിലെ ഖബറില്‍ അന്ത്യവിശ്രമം കൊള്ളുന്ന നബി പരമ്പര. ആദി പ്രവാചകനായ നബി തിരുമേനിയുടെ പരമ്പരയില്‍പെട്ട ബീമാ ബീവി, മകന്‍ അശെയ്ഖ്‌ സെയ്യിദ്‌ ഷാഹീദ്‌ മാഹീന്‍ എന്നിവരുടെ ഖബറുകളാണ്‌ ബീമാപള്ളിയില്‍ ആരാധിക്കപ്പെടുന്നത്‌. നൂറ്റാണ്ടുകള്‍ക്കു മുന്‍പ്‌ ഇസ്ലാം മത പ്രചരണാര്‍ഥം ഇന്ത്യയിലെത്തിയ ഈ പുണ്യാത്മാക്കളുടെ സ്മരണയില്‍ വര്‍ഷം തോറും ഉറൂസ്‌ (ചന്ദനക്കുടം) ആഘോഷിക്കുന്നു.

ഈ ഖബറില്‍ ആശ്രയം തേടിയെത്തുന്ന ഭക്‌തലക്ഷങ്ങള്‍ക്ക്‌ രോഗമുക്‌തി ലഭിക്കുമെന്നത്‌ സുനിശ്ചിതം എന്നു പഴമക്കാര്‍ പറയുന്നു.

ഈ പള്ളിയില്‍ മൂന്ന്‌ ഖബറുകളാണ്‌ ഉള്ളത്‌. ബാബാമസ്‌താന്റേതാണ്‌ ഒരു ഖബര്‍. ഈ പുണ്യാത്മ സ്മരണകളും പുതുക്കുന്ന ഉറൂസ്‌ ഒരു മാസം മുന്‍പേ കഴിഞ്ഞിരുന്നു. ദൈംനംദിനം ആയിരക്കണക്കിന്‌ ഭക്‌തര്‍ അനുഗ്രഹം തേടിയെത്തുന്ന പുണ്യപുരാതന തീര്‍ത്ഥാടന കേന്ദ്രമായ ഇവിടെ പ്രസാദമായി നല്‍കുന്നത്‌ പൂവും പട്ടും എണ്ണയും മറ്റുമാണ്‌. ഭക്‌തര്‍ നേര്‍ച്ചയായി ഖബറില്‍ അര്‍പ്പിക്കുന്നതും ഇവ തന്നെ. ഇവിടെ എത്തുന്ന അന്യമതക്കാരില്‍ ഭൂരിഭാഗവും രോഗശാന്തി തേടി വരുന്നവരാണ്‌. ശ്രേഷ്ഠമായ സിദ്ധി വൈഭവങ്ങളുള്ള ഈ തീര്‍ത്ഥാടന കേന്ദ്രത്തില്‍ താമസിച്ച്‌ രോഗമുക്‌തി വരുത്തിയവര്‍ ധാരാളം.

മക്കയിലെ 'സംസം' ജലം എന്നതുപോലെ ഏതു രോഗത്തേയും ശമിപ്പിക്കാന്‍ കഴിയുന്നതെന്നു വിശ്വസിക്കപ്പെടുന്ന ദിവ്യ ഔഷധ ഗുണങ്ങളുള്ള ജലം ലഭിക്കുന്ന 'മരുന്നു കിണര്‍' എന്ന അത്ഭുതജല സംഭരണി ഇവിടെയുണ്ട്‌. ദിവ്യജലം ലക്ഷ്യമായ രണ്ടു കിണറുകളാണ്‌ ഇവിടെയുള്ളത്‌. ഇതില്‍ ഒന്നില്‍ തണുത്ത വെള്ളവും ഒന്നില്‍ ചൂടുള്ള വെള്ളവുമാണ്‌. ഈ വെള്ളത്തില്‍ കുളിക്കുന്നതിനും കുടിക്കാനായി ശേഖരിക്കുന്നതിനും ഇവിടെ എപ്പോഴും തിരക്കു തന്നെ. പള്ളിയുടെയത്ര പഴക്കമുള്ള ഈ കിണര്‍ വറ്റിയിട്ടില്ലെന്ന്‌ പഴമക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.

ആലംബമറ്റവരെ സഹായിക്കുന്നതിനായി ബീമാ മാഹീന്‍ മെമ്മോറിയല്‍ ആശുപത്രി പള്ളി മാനേജിംഗ്‌ കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നു. നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്കായി ബീമാ മാഹീന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ എന്ന വിദ്യാഭ്യാസ സ്ഥാപനവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌. തികച്ചും സൗജന്യ പഠനമാണ്‌ ഇവിടെ. പള്ളിയില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നാണ്‌ ഈ പ്രവര്‍ത്തന പദ്ധതികള്‍ നടപ്പാക്കുവാന്‍ ഫണ്ട്‌ കണ്ടെത്തുന്നത്‌.

ബീമാപള്ളി ഇമാമിന്റെ നേതൃത്വത്തില്‍ ദുഃആ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന പട്ടണ പ്രദക്ഷിണത്തോടെയാണ്‌ ഉറൂസ്‌ മഹോത്സവത്തിന്റെ ആരംഭം. മതപ്രസംഗങ്ങളും വിവിധ കലാപരിപാടികളും ഉണ്ടാകും.അനന്തപുരിയിലെ നാനാജാതി മതസ്ഥരും ഭക്‌തിയില്‍ നിറഞ്ഞ മനസ്സോടെ വിശ്വാസത്തിന്റെ ഈ പുണ്യ ഉത്സവത്തില്‍ പങ്കു ചേരും. ഓരോ ഉറൂസ്‌ ആഘോഷവും മതേതരത്വത്തിന്റെ പ്രതീകാത്മക ആഘോഷം കൂടിയാകുമ്പോള്‍ അതിന്‌ ഭാരതത്തിന്റെ ആത്മാംശം കൈവരുന്നു.

ആശയവിനിമയം