കൊളോസോസുകാര്‍ക്ക് എഴുതിയ ലേഖനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


പുതിയ നിയമം

എഫേസോസിന്‌ ഏകദേശം 200 കിലോമീറ്റര്‍ തെക്ക്‌, ഇന്നത്തെ തുര്‍ക്കിയിലെ ഡെന്‍സിലിപട്ടണത്തിനു പതിനാറു കിലോമീറ്ററോളം കിഴക്ക്‌, ആയിരുന്നു കൊളോസോസ്‌. ഏതദ്ദേശീയനും പൌലോസിന്റെ സഹപ്രവര്‍ത്തകനുമായിരുന്ന എപ്പഫ്രാസ്‌ (കൊളോ 1:6-7) ആയിരിക്കണം അവിടത്തെ സഭ സ്ഥാപിച്ചത്‌. ആ സഭയ്ക്കുണ്ടായ വളര്‍ച്ചയില്‍ പൌലോസ്‌ സംതൃപ്‌തനായിരുന്നെങ്കിലും, താമസിയാതെ അവിടെ പ്രചരിക്കാനിടയായ ചില സിദ്ധാന്തങ്ങള്‍ വിശ്വാസികളെ വഴിതെറ്റിച്ചേക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടു. ദൈവത്തിനും പ്രപഞ്ചത്തിനും ഇടയ്ക്കു മധ്യവര്‍ത്തികളായി പരിഗണിക്കപ്പെടുന്ന ചില ശക്തികള്‍ (2, 8, 20) ദൈവത്തിന്റെ പൂര്‍ണ്ണതയിലും (1:19; 2:9) സൃഷ്ടികര്‍മ്മത്തിലും (1:15-17) പങ്കുചേരുന്നവയാണ്‌, ഭൂമിയുടെ ചില ഭാഗങ്ങളെയും മനുഷ്യരുടെ ഭാവിതന്നെയും നിയന്ത്രിക്കാന്‍ കഴിവുറ്റവുമാണ്‌, എന്നൊക്കെയായിരുന്നു ഈ സിദ്ധാന്തങ്ങള്‍. സ്വാഭാവികമായും ഇവയുടെ പേരുകള്‍, പ്രവര്‍ത്തനരീതി തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള അറിവു സമ്പാദിക്കല്‍, ഇവയെ പ്രസാദിപ്പിക്കാനുള്ള പരിശ്രമത്തിന്റെ ആദ്യപടിയായി ചിലരെങ്കിലും കരുതി. കൂടാതെ കൊളോസോസില്‍ത്തന്നെയുള്ള ചില യഹൂദക്രിസ്ത്യാനികള്‍ ചില പ്രത്യേക ദിവസംങ്ങളും ഋതുക്കളും ആചരിക്കേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറയാന്‍ തുടങ്ങി (2:16-17). ഈ സാഹചര്യത്തില്‍ ആരാലും വഴിതെറ്റിക്കപ്പെടാതെ, യേശുക്രിസ്തുവഴി ലഭിച്ച സ്വാതന്ത്ര്യത്തെ പൊള്ളയായ ലൌകികതത്വചിന്തയുടെപേരില്‍ ഒരിക്കലും നഷ്ടപ്പെടുത്താതെ (2:8), ക്രിസ്തുവാണ്‌ എല്ലാറ്റിന്റെയും കര്‍ത്താവ്‌ എന്ന വിശ്വാസത്തില്‍ ഉറപ്പിച്ചുനില്‍ക്കാനുള്ള ആഹ്വാനമാണ്‌ പൌലോസ്‌ ഈ ലേഖനത്തിലൂടെ നല്‍കുന്നത്‌.


ബന്ധനകാലത്താണ്‌ താന്‍ ഈ ലേഖനവും എഴുതുന്നതെന്നു പൌലോസ്‌ പറയുന്നു (4:13,18). അതിനാല്‍ ഏ. ഡി. 58-നും 60-നും ഇടയ്ക്കു റോമായില്‍ വച്ചായിരിക്കണം ഇതും രചിക്കപ്പെട്ടത്‌.


[തിരുത്തുക] ഘടന

  • 1:1-8: അഭിവാദനം, കൃതജ്ഞത, കൊളോസോസിലെ വിശ്വാസികള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന.
  • 1:9-23: പ്രപഞ്ചം മുഴുവനിലും ആത്മീയമണ്ഡലത്തിലും ക്രിസ്തുവിനുള്ള സര്‍വ്വോല്‍കൃഷ്‌ട സ്ഥാനം
  • 1:24-2:5: ദൈവം ക്രിസ്തുവഴി നടത്തുന്ന അനുരഞ്‌ജനപ്രവര്‍ത്തനങ്ങളില്‍ അപ്പസ്തോലന്റെ പങ്ക്‌
  • 2:6-3:4: ദൈവദൂതന്മാരെയും പ്രപഞ്ചശക്തികളെയും സംബന്ധിച്ച തെറ്റായ ധാരണകള്‍ തിരുത്തലും യേശുക്രിസ്തു എല്ലാ അധികാരങ്ങളുടെയും കര്‍ത്തൃത്വങ്ങളുടെയും പരിപൂര്‍ണ്ണതയാണെന്ന പ്രബോധനവും.
  • 3:5-17: ക്രിസ്തുവിന്റെ പുതിയ ജീവിതത്തിന്റെ സവിശേഷതകള്‍.
  • 3:18-4:1: ക്രിസ്തീയകുടുംബബന്ധങ്ങളുടെ സ്വഭാവം.
  • 4:2-18: വ്യക്തിപരമായ വാര്‍ത്തകളും അന്തിമാഭിവാദനങ്ങളും.[1]

[തിരുത്തുക] ഗ്രന്ഥസൂചി

  1. ബൈബിള്‍, രണ്ടാം പതിപ്പ്, KCBC ബൈബിള്‍ കമ്മീഷന്‍, Pastoral Orientation Center, കൊച്ചി 682025
ആശയവിനിമയം