സയ്യിദ് അബുല്‍ അഅ‌ല മൗദൂദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജമാ അത്തെ ഇസ്ലാമി എന്ന പേരില്‍ ഇന്ത്യാ ഉപഭൂഖണ്ഢത്തില്‍ പടര്‍ന്നു കിടക്കുന്ന ഇസ്ലാമിക പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍. ഇരുപതാം നൂറ്റാണ്ടിലെ ഇസ്ലാമിക നവോത്ഥാന നായകരിലൊരാള്‍.

ഉള്ളടക്കം

[തിരുത്തുക] ജീവിതരേഖ

1903 സെപ്റ്റംബര്‍ 25ന്‌ പഴയ ഹൈദറാബാദ്‌ സംസ്ഥാനത്തെ ഔറംഗാബാദില്‍ ജനിച്ചു. സൂഫീ പാരമ്പര്യമുള്ള സയ്യിദ്‌ കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്‌. പിതാവ്‌ അഹ്‌മദ്‌ ഹസന്‍ അഭിഭാഷകനായിരുന്നു. അദ്ദേഹത്തിന്റെ മൂന്ന് ആണ്‍മക്കളില്‍ ഇളയവനായിരുന്നു അബുല്‍ അഅല. മാതാവ്‌ റുഖിയ്യ ബീഗം.

[തിരുത്തുക] വിദ്യാഭ്യാസം

വീട്ടില്‍ നിന്ന് പ്രാഥമിക വിദ്യഭ്യാസം നേടിയ ശേഷം അദ്ദേഹത്തെ ആധുനിക പാശ്ചാത്യ വിദ്യാഭ്യാസവും പരമ്പരാഗത ഇസ്ലാമികവിദ്യാഭ്യാസവും ഒരുമിച്ച്‌ നല്‍കിയിരുന്ന മദ്‌റസ ഫുര്‍ഖാനിയ്യയില്‍ ചേര്‍ത്തു. സെക്കണ്ടറി വിദ്യാഭ്യാസം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം ഹൈദരാബാദിലെ ദാറുല്‍ ഉലൂമില്‍ ഉപരിപഠനത്തിന്‌ ചേര്‍ന്നു. പിതാവിന്റെ രോഗവും മരണവും മൂലം ഔപചാരികപഠനം മുടങ്ങി. എന്നാല്‍ 20 വയസ്സ്‌ തികയുന്നതിന്‌ മുമ്പ്‌ തന്നെ മാതൃഭാഷയായ ഉര്‍ദുവിന്‌ പുറമേ പേര്‍ഷ്യന്‍, ഇംഗ്ലീഷ്‌, അറബി ഭാഷകള്‍ അദ്ദേഹം വശമാക്കി.

[തിരുത്തുക] പത്രപ്രവര്‍ത്തനത്തില്‍

ഔപചാരിക പഠനം മുടങ്ങിയ മൗലാന മൗദൂദി പത്രപ്രവര്‍ത്തനത്തിലേക്ക്‌ തിരിഞ്ഞു. 1918-ല്‍ ബിജ്നൂരിലെ അല്‍മദീന പത്രാധിപസമിതിയില്‍ അംഗമായി. 1920-ല്‍ പതിനേഴാം വയസ്സില്‍ ജബല്‍പൂരില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന താജിന്റെ പത്രാധിപരായി. 1920-ല്‍ ഡെല്‍ഹിയിലെത്തി ജംഇയ്യത്തെ ഉലമായെ ഹിന്ദിന്റെ മുസ്ലിം പത്രത്തിന്റേയും (1921 മുതല്‍ 1923 വരേ) അല്‍ജംഇയ്യത്തിന്റേയും (1925-28) പത്രാധിപരായി ജോലി ചെയ്തു.

[തിരുത്തുക] രാഷ്ട്രീയത്തില്‍

1920-കളോടെ രാഷ്ട്രീയത്തിലും മൗദൂദി സാഹിബ്‌ ചെറിയ തോതില്‍ താല്‍പര്യം കാണിച്ചു തുടങ്ങി. ബ്രിട്ടീഷ്‌ ഭരണത്തിനെതിരായി രംഗത്ത്‌ വന്ന തഹ്‌രീകെ ഹിജ്‌റത്തിലും ഖിലാഫത്ത്‌ പ്രസ്ഥാനത്തിലും ചേര്‍ന്നു പ്രവര്‍ത്തിച്ചു. പ്രസ്ഥാനത്തിന്റെ ലക്ഷ്യവും പരിപാടിയും യാഥാര്‍ഥ്യാധിഷിഠിതമല്ലെന്നും ആസൂത്രിതമല്ലെന്നും മനസ്സിലാക്കി അവയോടുള്ള ബന്ധം വേര്‍പ്പെടുത്തി. അദ്ദേഹം പഠനത്തിലും പത്രപ്രവര്‍ത്തനത്തിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

[തിരുത്തുക] ആദ്യപുസ്തകം

1920 മുതല്‍ 1928 വരേ 4 വ്യത്യസ്ത പുസ്തകങ്ങള്‍ മൗദൂദി സാഹിബ്‌ വിവര്‍ത്തനം ചെയ്തു. ഒന്ന് അറബിയില്‍ നിന്നും ബാക്കിയുള്ളവ ഇംഗ്ലീഷില്‍ നിന്നും. ആദ്യത്തെ ഗ്രന്ഥമായ ജിഹാദ്‌ (അല്‍ജിഹാദു ഫില്‍ ഇസ്ലാം) 1927-ല്‍ അല്‍ജംഇയ്യത്തില്‍ പരമ്പരയായി പ്രസിദ്ധീകരിച്ചു. 1930-ല്‍ അത്‌ പുസ്തകരൂപത്തില്‍ പുറത്ത്‌ വന്നു.

[തിരുത്തുക] ഗവേഷണവും രചനയും

1928-ല്‍ അല്‍ജംഇയ്യത്തില്‍ നിന്ന് വിരമിച്ച ശേഷം മൗദൂദി സാഹിബ്‌ ഹൈദറാബാദിലേക്ക്‌ തിരിച്ചു പോയി ഗവേഷണത്തിലും എഴുത്തിലും മുഴുകി. 1933-ല്‍ സ്വന്തം പത്രാധിപത്യത്തില്‍ തര്‍ജുമാനുല്‍ ഖുര്‍ആന്‍ മാസിക ആരംഭിച്ചു. അന്നു മുതല്‍ തന്റെ ആശയങ്ങളും ചിന്തകളും പ്രകാശിപ്പിക്കാനുള്ള മുഖ്യ മാധ്യമമായി അത്‌ മാറി.

മുപ്പതുകളുടെ മധ്യത്തില്‍ ഇന്ത്യന്‍ മുസ്ലീംകള്‍ നേരിട്ടുകൊണ്ടിരുന്ന മുഖ്യ രാഷ്ട്രീയ സാംസ്കാരിക പ്രശ്നങ്ങളെക്കുറിച്ച്‌ ഇസ്ലാമിക കാഴ്ച്ചപ്പാടിലൂടെ അദ്ദേഹം എഴുതാന്‍ തുടങ്ങി.

പിന്നീട്‌ അല്ലാമാ ഇഖ്ബാലിന്റെ ക്ഷണപ്രകാരം ഹൈദറാബാദ്‌ വിട്ട്‌ പഞ്ചാബിലെ പഠാന്‍കോട്ട്‌ ജില്ലയില്‍ താമസമാക്കിയ മൗദൂദി അവിടെ ദാറുല്‍ ഇസ്ലാം എന്ന പേരില്‍ ഒരു അക്കാദമിക ഗവേഷണ സ്ഥാപനം ആരംഭിച്ചു. അല്ലാമാ ഇഖ്‌ബാലിനോടൊപ്പം ചേര്‍ന്ന് ഇസ്ലാമിക ചിന്തയുടെ പുനര്‍നിര്‍മാണം യാഥാര്‍ത്ഥ്യമാക്കുകയും ഇസ്ലാമിക വിഷയങ്ങളില്‍ കഴിവുറ്റ പണ്ഢിതരെ വാര്‍ത്തെടുക്കുകയുമായിരുന്നു ലക്ഷ്യം.

[തിരുത്തുക] ജമാഅത്തെ ഇസ്ലാമി

1940-കളോടെ സമഗ്രമായ ഒരു ഇസ്ലാമിക പ്രസ്ഥാനത്തിന്‌ രൂപം നല്‍കുന്നതിനെക്കുറിച്ച്‌ മൗലാനാ മൗദൂദി ഗൗരവപൂര്‍വം ചിന്തിക്കാന്‍ തുടങ്ങി. അങ്ങനെ അദ്ദേഹം 1941 ആഗസ്ത്‌ 26-ന്‌ ലാഹോറില്‍ വിളിച്ചു ചേര്‍ത്ത നാട്ടിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള 72 പേര്‍ പങ്കെടുത്ത യോഗത്തില്‍ വെച്ച്‌ ജമാഅത്തെ ഇസ്ലാമിക്ക്‌ രൂപം നല്‍കി. ആദ്യത്തെ അമീര്‍ (പ്രസിഡണ്ട്‌) ആയി തെരെഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1972-ല്‍ ആരോഗ്യകാരണങ്ങളാല്‍ ഉത്തരവാദിത്വം ഒഴിയുന്നത്‌ വരേ ആ ചുമതല നിര്‍വ്വഹിച്ചു.

[തിരുത്തുക] പാകിസ്ഥാനില്‍

ഇന്ത്യാ വിഭജനത്തെത്തുടര്‍ന്ന് 1947 ആഗസ്റ്റില്‍ പാകിസ്താനില്‍ താമസമാക്കിയ മൗദൂദി അവിടെ ഒരു യഥാര്‍ത്ഥ ഇസ്ലാമിക സമൂഹവും രാഷ്ട്രവും സ്ഥാപിക്കാന്‍ പരിശ്രമിച്ചു. ഭരണാധികാരികള്‍ കടുത്ത നടപടികളോടെ അദ്ദേഹത്തെ നേരിട്ടു. പല തവണ അദ്ദേഹത്തെ അറസ്റ്റ്‌ ചെയ്ത്‌ ജയിലിലടച്ചു. 1953-ല്‍ ഖാദിയാനീ പ്രശ്‌നത്തെക്കുറിച്ച്‌ ഒരു ലഘുലേഖ എഴുതിയതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി പട്ടാളകോടതി മൗദൂദിക്ക്‌ വധശിക്ഷ വിധിച്ചു. മാപ്പപേക്ഷ നല്‍കി കുറ്റവിമുക്തവാന്‍ അവസരം ലഭിച്ചെങ്കിലും അദ്ദേഹം തന്റെ നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണുണ്ടായത്‌. ഒടുവില്‍ പാകിസ്താനകത്തും ലോകത്തിന്റെ ഇതര ഭാഗങ്ങളിലും ഉണ്ടായ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് വധശിക്ഷ ജീവപര്യന്തം തടവായി ചുരുക്കാനും പിന്നീട്‌ അതു തന്നെ റദ്ദാക്കാനും ഭരണകൂടം നിര്‍ബന്ധിതമായി.

[തിരുത്തുക] സംഭാവനകള്‍

മൗലാന മൗദൂദി 120-ലേറെ പുസ്തകങ്ങളും ലഖുലേഖകളും എഴുതി. ഖുര്‍ആന്‍ വ്യാഖ്യാനം, ഹദീസ്‌, നിയമം, തത്വചിന്ത, ചരിത്രം, രാഷ്ട്രമീമാംസ എന്നിവയിലെല്ലാം അദ്ദേഹത്തിന്‌ രചനകളുണ്ട്‌. രാഷ്ട്രീയവും സാംസ്കാരികവും ദൈവശാസ്ത്രപരവുമായ വിവിധ പ്രശ്നങ്ങള്‍ അദ്ദേഹം ചര്‍ച്ച ചെയ്യുകയും ഇസ്ലാമികാധ്യാപനങ്ങളുമായി അവയെ ബന്ധിപ്പിക്കുകയും ചെയ്തു. തഫ്‌ഹീമുല്‍ ഖുര്‍ആന്‍ എന്ന ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ധമാണ്‌ മൗദൂദിയുടെ ഏറ്റവും ശ്രദ്ധ പിടിച്ചു പറ്റിയ രചന. 30 വര്‍ഷം കൊണ്ടാണ്‌ അതിന്റെ രചന അദ്ദേഹം പൂര്‍ത്തിയാക്കിയത്‌. അദ്ദേഹത്തിന്റെ കൃതികള്‍ ഇംഗ്ലീഷ്‌, പേഴ്സ്യന്‍, അറബി, ഹിന്ദി, ഫ്രഞ്ച്‌, ജര്‍മന്‍, സാഹിലീ, തമിഴ്‌, മലയാളം, ബംഗാളി തുടങ്ങിയ എഴുപതിലേറെ ഭാഷകളിലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌.

ആശയവിനിമയം
ഇതര ഭാഷകളില്‍