കുട്ടനാട്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുട്ടനാട്ടിലെ ഒരു പുഴക്കടവ്
കുട്ടനാട്ടിലെ ഒരു പുഴക്കടവ്

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ പ്രധാന പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. കാര്‍ഷികവൃത്തി പ്രധാനമായുള്ള ഇവിടം കേരളത്തിലെ നെല്‍കൃഷിയുടെ പ്രധാന കേന്ദ്രമാണ്. ഇന്ത്യയില്‍ തന്നെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. 500 ച.കി.മീ ഓളം പ്രദേശം സമുദ്രനിരപ്പിനേക്കാള്‍ താഴെയാണ് സ്ഥിതിചെയ്യുന്നത് എന്നത് ഈ പ്രദേശത്തിന്റെ സവിശേഷതയാണ്. സമുദ്രനിരപ്പില്‍ നിന്നും 2.2 മീ താഴെ മുതല്‍ 0.6 മീ മുകളില്‍ വരെയാണ് ഈ പ്രദേശത്തിന്റെ ഉയര വ്യത്യാസം. സമുദ്രനിരപ്പിനുതാഴെയുള്ള പ്രദേശത്ത് കൃഷിചെയ്യുന്ന അപൂര്‍വ്വം പ്രദേശങ്ങളിലൊന്നാണ് ഇവിടം.

നാല് പ്രധാന നദികളായ പമ്പ, മീനച്ചിലാര്‍, അച്ചന്‍‌കോവിലാര്‍, മണിമലയാര്‍ എന്നിവ കുട്ടനാട്ടിലൂടെ ഒഴുകുന്നു. ജലം കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നെങ്കിലും കുടിവെള്ളക്ഷാമം ഇവിടെ രൂക്ഷമാണ്‌. ആഴ്ചയില്‍ രണ്ടുതവണ മാത്രമേ കുടിവെള്ളം ലഭിക്കുന്നുള്ളൂ.

നെല്ല്, നേന്ത്രയ്ക്ക, കപ്പ, കാച്ചില്‍ എന്നിവയാണ് കുട്ടനാട്ടിലെ പ്രധാന കാര്‍ഷിക വിളകള്‍ .

ഉള്ളടക്കം

[തിരുത്തുക] ഗ്രാമങ്ങള്‍

എടത്വയ്ക്കടുത്ത് ഒരു നെല്‍പ്പാടം
എടത്വയ്ക്കടുത്ത് ഒരു നെല്‍പ്പാടം

കുട്ടനാട്ടിലെ ചില പ്രധാന ഗ്രാമങ്ങള്‍: രാമങ്കരി, കൈപ്പുഴ, കുമരകം, എടത്വാ, മാമ്പുഴക്കരി, നീലമ്പേരൂര്‍, കൈനാടി, കാവാലം, പുളിങ്കുന്ന്, വെളിയനാട്, തലവടി, ചങ്ങങ്കരി, ചമ്പക്കുളം, നെടുമുടി, മൂന്നാട്ടുമുഖം, മേല്‍പ്പാടം, പായിപ്പാട്, കാരിച്ചാല്‍, ആയപ്പറമ്പ്, വേണാട്ടുകാ‍ട്, കായല്‍പ്പുറം, മോങ്കൊമ്പ്, മണലടി, കൊടുപ്പുന്ന, പുല്ലങ്ങാടി

[തിരുത്തുക] തണ്ണീര്‍മുക്കം ബണ്ട്

പ്രധാന ലേഖനം: തണ്ണീര്‍മുക്കം ബണ്ട്

കുട്ടനാട്ടിലെ ജനങ്ങളുടെ പ്രധാന ഉപജീവനമാര്‍ഗ്ഗം കൃഷിയാണ്‌. നെല്ല് ഒരു പ്രധാന കാര്‍ഷികവിളയാണ്. കുട്ടനാട്ടിന് കേരളത്തിന്റെ നെല്ലറ എന്നും പേരുണ്ട്. പഴയകാലത്തെ ഇരുപ്പൂ (വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം കൃഷി ഇറക്കുന്ന സമ്പ്രദായം) മാറ്റി ഇന്ന് മുപ്പൂ സമ്പ്രദായം ആണ് കൂടുതല്‍ (വര്‍ഷത്തില്‍ മൂന്ന് വിളവെടുപ്പ്). വേമ്പനാട്ടുകായലിന് സമീപമുള്ള വലിയ കൃഷിസ്ഥലങ്ങള്‍ പലതും കായല്‍ നികത്തി ഉണ്ടാക്കിയവ ആണ്.

മുന്‍പ് മഴക്കാലത്ത് മലകളില്‍ നിന്നു വരുന്ന വെള്ളം മാത്രമേ കൃഷിക്ക് അനുയോജ്യമായിരുന്നുള്ളൂ. വേനല്‍ക്കാലത്ത് കുട്ടനാട്ടില്‍ കടല്‍‌വെള്ളം കയറി കൃഷിക്ക് അനുയോജ്യമല്ലാത്ത വെള്ളം കുട്ടനാട്ടില്‍ നിറച്ചിരുന്നു. കേരളത്തിലെ രണ്ട് മഴക്കാ‍ലങ്ങളോട് അനുബന്ധിച്ച് വര്‍ഷത്തില്‍ രണ്ട് കൃഷി മാത്രമേ സാധ്യമായിരുന്നുള്ളൂ. 1968-ല്‍ ഭാരത സര്‍ക്കാര്‍, നദിയില്‍ ഒരു തടയണ കെട്ടാം എന്ന് ശുപാര്‍ശചെയ്തു. ഇതുകൊണ്ട് വേനല്‍ക്കാലത്ത് കടല്‍‌വെള്ളം നദിയിലേക്ക് പ്രവേശിക്കുന്നതു തടയാന്‍ കഴിയും. അങ്ങനെ കര്‍ഷകര്‍ക്ക് വര്‍ഷത്തില്‍ മൂന്ന് കൃഷി ഇറക്കുവാനും കഴിയും. പദ്ധതി മൂന്നുഘട്ടങ്ങളായി തീര്‍ക്കുവാനായിരുന്നു ഉദ്ദേശിച്ചിരുന്നത് - തെക്ക് ഭാഗം, വടക്കു ഭാഗം, ഇതു രണ്ടിനെയും കൂട്ടിയോജിപ്പിക്കുന്ന മൂന്നാമത്തെ ഭാഗം. എന്നാല്‍ പദ്ധതി പല കാരണങ്ങള്‍ കൊണ്ടും താമസിച്ചു. തെക്കും വടക്കും ഭാഗങ്ങള്‍ നിര്‍മ്മിച്ചുതീര്‍ന്നപ്പോള്‍ തന്നെ പദ്ധതിക്കായി അനുവദിച്ച മുഴുവന്‍ തുകയും തീര്‍ന്നു. മൂന്നാം ഘട്ടം അനിശ്ചിതത്വത്തിലായി. ഈ പദ്ധതികൊണ്ട് ഒരുപാട് സാമ്പത്തികനേട്ടങ്ങള്‍ പ്രതീക്ഷിച്ചിരുന്ന കര്‍ഷകര്‍ 1972-ല്‍ ഒരു രാത്രികൊണ്ട് തെക്കും വടക്കും ഭാഗങ്ങള്‍ക്ക് ഇടയ്ക്കുള്ള ഭാഗം ചെളി കൊണ്ട് നിര്‍മ്മിച്ചു. ഇന്നും ഈ രണ്ടു ഭാഗങ്ങള്‍ക്കിടയ്ക്ക് കര്‍ഷകര്‍ നിര്‍മ്മിച്ച ഭാഗം നിലനില്‍ക്കുന്നു.

ഈ ബണ്ട് കര്‍ഷകരുടെ സാമ്പത്തികസ്ഥിതി ഉയര്‍ത്തി എങ്കിലും ധാരാളം പരിസ്ഥിതി പ്രശ്നങ്ങള്‍ ഇതുകൊണ്ട് ഉണ്ടായി എന്ന് ആരോപിക്കപ്പെടുന്നു. ബണ്ട് നിര്‍മ്മാണത്തിനു മുന്‍പ് കുട്ടനാട്ടിലെ കായലുകളില്‍ ധാരാളം മത്സ്യസമ്പത്തുണ്ടായിരുന്നു. ഈ മത്സ്യങ്ങളുടെ പ്രജനനത്തിന് ഉപ്പുവെള്ളം ആവശ്യമായിരുന്നു. ബണ്ട് നിര്‍മ്മാണം കായലിലെ മത്സ്യങ്ങളുടെ എണ്ണത്തെ ബാധിച്ചു എന്ന് ആരോപിച്ച് പ്രദേശത്തെ മുക്കുവര്‍ 2005 മുതല്‍ ബണ്ടിനെ എതിര്‍ക്കുന്നു. കായലും കടലുമായി ഉള്ള ഒന്നുചേരല്‍ ബണ്ട് തടയുന്നതുമൂലം ആണ് കായലുകളില്‍ ഇന്ന് ആഫ്രിക്കന്‍ പായല്‍ വ്യാപകമാവുന്നത് എന്നും പറയപ്പെടുന്നു. മുന്‍പ് കടല്‍ വെള്ളത്തില്‍ നിന്നുള്ള ഉപ്പ് കായലിനെ ശുദ്ധീകരിച്ചിരുന്നു. ഇന്ന് കായലുകളും കായലോരവും പായല്‍ കൊണ്ട് മൂടിയിരിക്കുന്നു.

[തിരുത്തുക] അവലംബം

[തിരുത്തുക] കൂടുതല്‍ വായനയ്ക്ക്

ആശയവിനിമയം
ഇതര ഭാഷകളില്‍