വെര്‍ജീനിയ ടെക് കൂട്ടക്കൊല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.



വെര്‍ജീനിയ ടെക് കൂട്ടക്കൊല
വെര്‍ജീനിയ ടെക് കൂട്ടക്കൊല
വെടിവയ്പില്‍ മരിച്ചവര്‍ക്കായുള്ള താല്‍ക്കാലിക സ്മാരകത്തില്‍ ജോര്‍ജ് ബുഷ് ഒപ്പുവയ്ക്കുന്നു.
സ്ഥലം ബ്ലാക്സ്ബര്‍ഗ്, വെര്‍ജീ‍നിയ യു.എസ്.എ.
സംഭവസ്ഥലം വെര്‍ജീനിയ ടെക്
തീയതി 2007, ഏപ്രില്‍ 16, തിങ്കള്‍
7:15 എ.എ. & 9:00 എ.എം–9:30 എ.എം. (ഈസ്റ്റേണ്‍ ഡേലൈറ്റ് റ്റൈം)
ആക്രമണ സ്വഭാവം സ്കൂള്‍ വെടിവയ്പ്, കൂട്ടക്കൊല, ആത്മഹത്യ
മരണസംഖ്യ 33 (കൊലപാതകിയുള്‍പ്പടെ)[1][2]
പരിക്കേറ്റവര്‍ 29[2]
ഉത്തരവാദി(കള്‍) സൂങ് ഹീ ചോ[3]
ലക്ഷ്യം പക, മാനസികാസ്വസ്ഥത[4]

അമേരിക്കയിലെ വെര്‍ജീനിയ സംസ്ഥാനത്ത് വെര്‍ജീനിയ ടെക് എന്നറിയപ്പെടുന്ന വെര്‍ജീനിയ പോളിടെക്നിക് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ 2007 ഏപ്രില്‍ 16ന് അരങ്ങേറിയ വെടിവയ്പാണ് വെര്‍ജീനിയ ടെക് കൂട്ടക്കൊല എന്നറിയപ്പെടുന്നത്. ഇതേ സര്‍വകലാശാലയിലെ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിയായ സൂങ് ഹീ ചോ നടത്തിയ വെടിവയ്പില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പടെ 32 പേര്‍ കൊല്ലപ്പെട്ടു[5]. കൂട്ടക്കൊലയ്ക്കുശേഷം ചോയും സ്വയം വെടിവച്ചു മരിച്ചു. അമേരിക്കയുടെ ചരിത്രത്തില്‍ ഒരു സാധാരണക്കാരന്‍ നടത്തുന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണിത്. ഇരുപതിലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

ഏപ്രില്‍ 16 പ്രാദേശിക സമയം രാവിലെ 7:15നും 9:45നും ഇടയില്‍ വെര്‍ജീനിയ ടെക് സര്‍വകലാശാലാ വളപ്പിലെ രണ്ടു കെട്ടിടങ്ങളിലായാണ് വെടിവയ്പ് അരങ്ങേറിയത്. ഇരുകെട്ടിടങ്ങളിലും ചോ തന്നെയാണു വെടിവയ്പു നടത്തിയതെന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു. എന്നാല്‍ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ദക്ഷിണ കൊറിയയില്‍ നിന്നും അമേരിക്കയിലേക്കു കുടിയേറിയ സൂങ് ഹീ ചോ വെര്‍ജീനിയ ടെക് സര്‍വകലാശാലയില്‍ നാലാം വര്‍ഷ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിയായിരുന്നു[6]. രണ്ടാമത്തെ വെടിവയ്പു നടന്ന നോറിസ് ഹാളില്‍ വച്ച് ഇയാള്‍ സ്വയം വെടിവച്ചുമരിച്ചുവെന്നാണ് അന്വേഷണോദ്യോഗസ്ഥരുടെ നിഗമനം.

ഉള്ളടക്കം

[തിരുത്തുക] ആദ്യവെടിവയ്പ്

895 ആണ്‍-പെണ്‍ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന വെസ്റ്റ് ആംബ്ലര്‍ ജോണ്‍സണ്‍ ഹോള്‍ എന്ന ശയനാലയത്തിലാണ് ആദ്യവെടിവയ്പു നടന്നത്. പ്രാദേശിക സമയം 7:15നു നടന്ന വെടിവയ്പില്‍ എമിലി ജെ. ഹില്‍‌ഷര്‍ എന്ന പെണ്‍കുട്ടിയും റെയാന്‍ സി. ക്ലാര്‍ക്ക് എന്ന യുവാവും കൊല്ലപ്പെട്ടു[7]. കൊല്ലപ്പെട്ട എമിലിയുടെ കാമുകനാണു വെടിവയ്പു നടത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തുടക്കത്തില്‍ കരുതിയത്. ഇയാളെ പിടികൂടിയതോടെ സംഭവം അവസാനിച്ചുവെന്നും പൊലീസ് നിഗമനത്തിലെത്തി. ഇതിനാല്‍ സര്‍വകലാശാലയില്‍ നിന്നും വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചില്ല. എന്നാല്‍ ഈ സമയത്തിനുള്ളില്‍ യഥാര്‍ത്ഥത്തില്‍ വെടിവയ്പു നടത്തിയ ചോ ശയനാലയത്തിനു പുറത്തു കടന്നിരുന്നു.

[തിരുത്തുക] രണ്ടാമത്തെ വെടിവയ്പ്

ആദ്യവെടിവയ്പു നടന്ന് രണ്ടുമണിക്കൂറിനു ശേഷമാണ് 800 മീറ്റര്‍ അകലെ ബിരുദ ബിരുദാനന്തര ക്ലാസ് മുറികളും ഹോസ്റ്റലുകളും ഉള്‍പ്പെടുന്ന നോറിസ് ഹാള്‍ എന്ന കെട്ടിടത്തില്‍ വെടിവയ്പ് അരങ്ങേറിയത്. നോറിസ് ഹാള്‍ ചങ്ങലകൊണ്ടു ബന്ധിച്ച ശേഷമാണ് ചോ വെടിവയ്പു നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. നാലു ക്ലാസ് മുറികളിലും ഗോവണിപ്പടികളിലുമായാണ് വെടിവയ്പ് നടന്നതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു[8]. ചോ അടക്കം 31 പേരാണ് ഇതില്‍ മരിച്ചത്.

[തിരുത്തുക] കൊലപാതകി

കൂട്ടക്കൊലയുടെ പിറ്റേന്നാണ് കൊലപാതകിയെപ്പറ്റിയുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടത്. സ്ഥിരതാമസത്തിനുള്ള ഗ്രീന്‍‌കാര്‍ഡ് സ്വന്തമാക്കി ദക്ഷിണകൊറിയയില്‍ നിന്നും അമേരിക്കയിലെത്തിയ സൂങ് ഹീ ചോ എന്ന 23കാരനാണ് രണ്ടുവെടിവയ്പുകളും നടത്തിയെന്ന് പൊലീസ് ഏപ്രില്‍ 17നു വ്യക്തമാക്കി[9]. വെര്‍ജീനിയ സംസ്ഥാനത്തെ ഫെയര്‍ഫാക്സ് കൌണ്ടിയിലാണ് ചോയുടെ കുടുംബം താമസിക്കുന്നത്[10].

ആദ്യ വെടിവയ്പ് നടന്ന ആബ്ലര്‍ ഹാളിനു പടിഞ്ഞാറ് ഹാപര്‍ ഹാള്‍ എന്ന ശയനാലയത്തിലായിരുന്നു ചോയുടെ താമസം. വെര്‍ജീനിയയിലെ ചാന്റിലിയിലുള്ള വെസ്റ്റ്ഫീല്‍ഡ് ഹൈസ്ക്കൂളില്‍ നിന്നാണ് ഇയാള്‍ ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. ചോയുടെ തോക്കിനിരകളായ എറിന്‍ പീറ്റേഴ്സണ്‍, റീമാ ഷമാഹാ എന്നിവരും ഇതേ സ്കൂളില്‍ പഠിച്ചവരാണ്. എന്നാല്‍ ഇവരുമായി ചോയ്ക്ക് മുന്‍‌പരിചയമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല[11]. സഹപാഠികള്‍ക്കും ചോയുടെ ഒപ്പം താമസിച്ചിരുന്നവര്‍ക്കും ഇയാളെപ്പറ്റി അധികമൊന്നും അറിയുമായിരുന്നില്ല. “ചോദ്യചിഹ്നം” എന്നാണ് പലപ്പോഴും ചോ സ്വയം വിശേഷിപ്പിച്ചിരുന്നത്. വെടിവയ്പു നടത്തിയത് ചോയാണെന്നു പ്രഖ്യാപിച്ച പത്രസമ്മേളനത്തില്‍ സര്‍വകലാശാലാ വക്താവ് ഇയാളെ തികച്ചും “അജ്ഞാതനായ ഏകാകി”യെന്നാണു വിശേഷിപ്പിച്ചത്. ആരുമായും ബന്ധമില്ലാത്തതിനാല്‍ ഇയളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമെല്ലെന്നും സര്‍വകലാശാലാ അധികൃതര്‍ പറഞ്ഞു[12]. എന്നാല്‍ ഇതു ശരിയെല്ലെന്ന് പിന്നീട് നടത്തിയ വെളിപ്പെടുത്തലുകള്‍ തെളിയിച്ചു. പെണ്‍‌കുട്ടികളെ ശല്യം ചെയ്തതിന് സര്‍വകലാശാലാ അധികൃതര്‍ 2005 നവം‌ബറില്‍ ചോയെ പൊലീസില്‍ ഹാജരാക്കിയിരുന്നുവെന്ന് പിന്നീട് വെളിപ്പെടുത്തലുണ്ടായി[13]. പഠനത്തിന്റെ ഭാഗമായി ചോ നടത്തിയ രചനകള്‍ അപകടരമാണെന്ന കാര്യം ഒരു അധ്യാപിക മേലധികാരികളുടെയും പൊലീസിന്റെയും ശ്രദ്ധയില്‍പെടുത്തിയിരുന്നതായും വെളിപ്പെടുത്തല്‍ വന്നു.

പെണ്‍‌കുട്ടികളെ ശല്യം ചെയ്യുന്നതിന്റെ പേരില്‍ പൊലീസിലെത്തിക്കപ്പെട്ട ചോയെ പിന്നീട് മാനസികാരോഗ്യ കേന്ദ്രത്തില്‍ പരിശോധനക്കയിച്ചിരുന്നതായും വ്യക്തമായി. ചോയുടെ മാനസികനില അയാള്‍ക്കും മറ്റുള്ളവര്‍ക്കും അപകടം വരുത്തും വിധം തകാരാറിലാണെന്ന് 2005ല്‍ നടത്തിയ പരിശോധനകളില്‍ വ്യക്തമായിരുന്നു. എന്നാല്‍ 2005 ഡിസംബറിനുശേഷം ഇയാളെപ്പറ്റി കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ലെന്ന് സര്‍വകലാശാലാ പൊലീസ് വ്യക്തമാക്കി[14].

തുടക്കത്തില്‍ ആദ്യത്തെ വെടിവയ്പ് ചോ തന്നെയാണു നടത്തിയെന്നതില്‍ വ്യക്തതയില്ലായിരുന്നു. ആയുധപരിശോധനയില്‍ ഇരുസ്ഥലത്തും ഒരേ തോക്ക് ഉപയോഗിച്ചിട്ടുണ്ടെന്നു കണ്ടെത്തിയതുമാത്രമായിരുന്നു ചോ തന്നെയാണ് രണ്ടു വെടിവയ്പുകളും നടത്തിയതെന്നതിന് ഏക തെളിവ്. രണ്ടു സംഭവങ്ങള്‍ക്കുമിടയിലുള്ള രണ്ടു മണിക്കൂര്‍ വ്യത്യാസവും വെടിവയ്പില്‍ മറ്റാരെങ്കിലും പങ്കാളികളായേക്കുമോ എന്ന സംശയത്തിനു കാരണമായി.

[തിരുത്തുക] കൊലപാത ലക്ഷ്യങ്ങളെപ്പറ്റിയുള്ള അനുമാനങ്ങള്‍

കൂട്ടക്കൊലപാതകത്തിനു പിന്നിലുള്ള ലക്ഷ്യമെന്തായിരുന്നു എന്നതില്‍ വ്യക്തതയില്ല. ആദ്യവെടിവയ്പില്‍ കൊല്ലപ്പെട്ട എമിലി ഹില്‍‌ഷര്‍ ചോയുടെ മുന്‍ കാമുകിയായിരുന്നെന്നും ഇവര്‍ തമ്മിലുള്ള തര്‍ക്കമാണ് വെടിവയ്പിലേക്കു നയിച്ചതെന്നും തുടക്കത്തില്‍ അഭ്യൂഹങ്ങള്‍ പരന്നു. എന്നാല്‍ പ്രസ്തുത പെണ്‍കുട്ടിക്ക് ചോയുമായി പരിചയമൊന്നുമില്ലായിരുന്നുവെന്ന് സഹപാഠികള്‍ പറയുന്നു. ചോയുടെ താമസസ്ഥലം പരിശോധിച്ച പൊലീസിന് ഏതാനും കുറിപ്പുകള്‍ ലഭിച്ചു. തന്റെ ജീവിതം നരകതുല്യമാണെന്നും ആത്മഹത്യയ്ക്കുള്ള പദ്ധതികളുണ്ടെന്നും വ്യക്തമാക്കുന്നതായിരുന്നു പ്രസ്തുത കുറിപ്പുകള്‍. സര്‍വകലാശാലയിലെ സമ്പന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ ചോയുടെ കുറിപ്പുകളില്‍ നിരന്തര പരാമര്‍ശമുണ്ടായിരുന്നു. മറ്റൊരിടത്ത് നിങ്ങളാണ് എന്നെക്കൊണ്ടിതു ചെയ്യിച്ചതെന്നും ചോ രേഖപ്പെടുത്തിയിരുന്നു[15].

[തിരുത്തുക] വാര്‍ത്താ ചാനലിനുള്ള സന്ദേശം

ചോയുടെ പേരില്‍ എന്‍.ബി.സി. വാര്‍ത്താ ചാനലിന്റെ ന്യൂയോര്‍ക്ക് കേന്ദ്രത്തില്‍ ഏപ്രില്‍ 17നു ലഭിച്ച തപാല്‍ കവര്‍ കൊലപാതക ലക്ഷ്യങ്ങളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കി[16]. മടക്കത്തപാല്‍ വിലാസത്തില്‍ പക്ഷേ ചോയുടെ പേരിനുപകരം എ. ഇസ്മായില്‍ എക്സ് എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ചോയുടെ കൈത്തണ്ടയില്‍ ഇസ്മായി ആക്സ് എന്നു പച്ച കുത്തിയിരുന്നതായി നേരത്തേ കണ്ടെത്തിയിരുന്നു. സ്വയം പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും നീണ്ട കുറിപ്പുകളും അടങ്ങുന്നതായിരുന്നു പ്രസ്തുത സന്ദേശം. ആദ്യ വെടിവയ്പിനു ശേഷമുള്ള രണ്ടു മണിക്കൂര്‍ ഇടവേളക്കിടയില്‍ വെര്‍ജിനീയ ടെക്കിനു സമീപമുള്ള തപാല്‍ കേന്ദ്രത്തില്‍ നിന്നാണ് ചോ സന്ദേശം അയച്ചതെന്നു വ്യക്തമായി. ഇതോടെ രണ്ടു വെടിവയ്പിനുമിടയിലുള്ള രണ്ടു മണിക്കൂര്‍ ഇടവേളയെക്കുറിച്ച് അന്വേഷണോദ്യോഗസ്ഥരുടെ സന്ദേഹങ്ങളും ഏറെക്കുറെ പരിഹരിക്കപ്പെട്ടു.

ചോയുടെ താമസസ്ഥലത്തു നിന്നും ലഭിച്ച കുറിപ്പുകളിലേതിനു സമാനമായ സന്ദേശങ്ങളായിരുന്നു എന്‍.ബി.സി.ക്കു ലഭിച്ച പായ്ക്കറ്റിന്റെ ഉള്ളടക്കവും. സമ്പന്ന വിദ്യാര്‍ത്ഥികള്‍ തന്നെ ഇതു ചെയ്യിക്കാന്‍ നിര്‍ബന്ധിതനാക്കിയെന്ന സന്ദേശമാണ് സ്വയം റിക്കോര്‍ഡു ചെയ്ത വീഡിയോ ദൃശ്യങ്ങളിലൂടെ ചോ നല്‍കുന്നത്. ഇതില്‍ ഏതാനും വീഡിയോ ദൃശ്യങ്ങള്‍ എന്‍.ബി.സി. ഏപ്രില്‍ 18നു പുറത്തുവിട്ടു. ചോയുടെ സന്ദേശം അത്യന്തം ഭീകരമായതിനാല്‍ പൂര്‍ണമായും പുറത്തുവിടാനാവില്ല എന്ന നിലപാടിലാണ് എന്‍.ബി.സി. എത്തിച്ചേര്‍ന്നത്. അമേരിക്കയിലെ തന്നെ കൊളമ്പിയന്‍ ഹൈസ്ക്കൂളില്‍ വെടിവയ്പു നടത്തിയ രണ്ടു പേരെക്കുറിച്ചും ചോ പരാമര്‍ശിക്കുന്നുണ്ട്. കൊളിമ്പിയന്‍ സ്കൂളിലെ കൊലപാതകികളെയും തന്നെയും രക്തസാക്ഷികള്‍ എന്നാണ് ചോ വിശേഷിപ്പിക്കുന്നത്. “എന്റെ മക്കള്‍ക്കും സഹോദരീ സഹോദരന്മാര്‍ക്കും വേണ്ടി ഇതു ചെയ്യുന്നുവെന്നും സ്വയം ക്യാമറയോടു സംസാരിക്കുന്ന ചോ പറയുന്നുണ്ട്. ചോ അയച്ച സന്ദേശം എന്‍.ബി.സി. അധികൃതര്‍ എഫ്.ബി.ഐ.ക്കു കൈമാറിയിട്ടുണ്ട്.

[തിരുത്തുക] പ്രമാണാധാരസൂചി

  1. Front page. Virginia Tech official website. ശേഖരിച്ച തീയതി: 2007-04-16.
  2. 2.0 2.1
  3. Norris Hall gunman identified; ballistics match at both crime scenes. Virginia Polytechnic Institute and State University. ശേഖരിച്ച തീയതി: 2007-04-18.
  4. http://www.msnbc.msn.com/id/18169776/
  5. "Gunman in Virginia Tech shooting was S. Korean", റോയിട്ടേഴ്സ്, 2007-04-16. ശേഖരിച്ച തീയതി: 2007-04-18. (ഭാഷ: ഇംഗ്ലീഷ്)
  6. "Virginia Gunman Identified as a Student", ന്യൂയോര്‍ക്ക് ടൈംസ്, 2007-04-17. ശേഖരിച്ച തീയതി: 2007-04-18. (ഭാഷ: ഇംഗ്ലീഷ്)
  7. "The brightest and the best, caught in the wrong place at the wrong time", ഡെയ്‌ലി മെയില്‍, 2007-04-17. ശേഖരിച്ച തീയതി: 2007-04-18. (ഭാഷ: ഇംഗ്ലീഷ്)
  8. "Deadly Rampage at Virginia Tech", ന്യൂയോര്‍ക്ക് ടൈംസ്, 2007-04-17. ശേഖരിച്ച തീയതി: 2007-04-18. (ഭാഷ: ഇംഗ്ലീഷ്)
  9. "Virginia Gunman Identified as a Student", ന്യൂയോര്‍ക്ക് ടൈംസ്, 2007-04-17. ശേഖരിച്ച തീയതി: 2007-04-18. (ഭാഷ: ഇംഗ്ലീഷ്)
  10. "Campus gunman lived in U.S. since 1992 - official", റോയിട്ടേഴ്സ്, 2007-04-16. ശേഖരിച്ച തീയതി: 2007-04-18. (ഭാഷ: ഇംഗ്ലീഷ്)
  11. "Profiles of victims in Virginia Tech massacre", എം.എസ്.എന്‍.ബി.സി., 2007-04-17. ശേഖരിച്ച തീയതി: 2007-04-18. (ഭാഷ: ഇംഗ്ലീഷ്)
  12. "Va. Tech: Gunman Student From S. Korea", breitbart.com, 2007-04-17. ശേഖരിച്ച തീയതി: 2007-04-18. (ഭാഷ: ഇംഗ്ലീഷ്)
  13. "Stalking Incident Surfaces", എന്‍.പി.ആര്‍., 2007-04-18. ശേഖരിച്ച തീയതി: 2007-04-18. (ഭാഷ: ഇംഗ്ലീഷ്)
  14. "Stalking Incident Surfaces", എന്‍.പി.ആര്‍., 2007-04-18. ശേഖരിച്ച തീയതി: 2007-04-18. (ഭാഷ: ഇംഗ്ലീഷ്)
  15. "Cho Seung-Hui Suicide Note Found", ദ് പോസ്റ്റ് ക്രോണിക്കിള്‍, 2007-04-17. ശേഖരിച്ച തീയതി: 2007-04-18. (ഭാഷ: ഇംഗ്ലീഷ്)
  16. "Virginia Tech Shooter Cho Seung-Hui Mails Manifesto To NBC News", ദ് പോസ്റ്റ് ക്രോണിക്കിള്‍, 2007-04-18. ശേഖരിച്ച തീയതി: 2007-04-18. (ഭാഷ: ഇംഗ്ലീഷ്)
ആശയവിനിമയം