കപില്‍ ദേവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Indian Flag
കപില്‍ ദേവ്
കപില്‍ ദേവ്
ബാറ്റിങ്ങ് രീതി Right hand bat
ബോളിങ് രീതി Right arm fast medium
ടെസ്റ്റ് ഏകദിനം
മത്സരങ്ങള്‍ 131 225
ആകെ റണ്‍ 5,248 3,783
ബാറ്റിങ്ങ് ശരാശരി 31.05 23.79
100s/50s 8/27 1/14
ഉയര്‍ന്ന സ്കോര്‍ 163 175*
ഓവറുകള്‍ 4,623.2 1,867
വിക്കറ്റുകള്‍ 434 253
ബോളിങ് ശരാശരി 29.64 27.45
5 വിക്കറ്റ് പ്രകടനം ഇനിങ്സില്‍ 23 1
10 വിക്കറ്റ് പ്രകടനം 2 N/A
നല്ല ബോളിങ്ങ് പ്രകടനം 9-83 5-43
ക്യാച്ചുകള്‍/സ്റ്റുമ്പിങ് 64/0 71/0

4 July, 2005 പ്രകാരം
ഉറവിടം: Cricinfo.com

1983ലെ ലോകകപ്പുമായി ഇന്ത്യയുടെ നായകനായിരുന്ന കപില്‍ ദേവ്
1983ലെ ലോകകപ്പുമായി ഇന്ത്യയുടെ നായകനായിരുന്ന കപില്‍ ദേവ്

കപില്‍ ദേവ് രാം‌ലാല്‍ നിഖന്‍‌ജ് അഥവാ കപില്‍ ദേവ് (ജ. ജനുവരി 6, 1959, ചണ്ഡിഗഡ്) ഇന്ത്യയില്‍ നിന്നുള്ള രാജ്യാന്തര ക്രിക്കറ്റ് താരമായിരുന്നു. 1983-ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോകകപ്പ് ക്രിക്കറ്റ് കിരീടം ചൂടിയപ്പോള്‍ ടീമിന്റെ നായകനായിരുന്നു. ക്രിക്കറ്റ് ലോകംകണ്ട ഏറ്റവും മികച്ച് ഓള്‍‌റൌണ്ടര്‍മാരിലൊരാളായി വിലയിരുത്തപ്പെടുന്നു. കളിയില്‍ നിന്നും വിരമിച്ച ശേഷം കുറച്ചു കാലം ഇന്ത്യയുടെ പരിശീലകനായും സേവനമനുഷ്ഠിച്ചിരുന്നു. ഇന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള ക്രിക്കറ്റ് താരങ്ങളുടെ ഗണത്തിലുള്ള കപില്‍ ദേവിനെയാണ് വിസ്ഡന്‍ ക്രിക്കറ്റ് മാസിക നൂറ്റാണ്ടിലെ ഇന്ത്യന്‍ ക്രിക്കറ്റ് താരമായി തിരഞ്ഞെടുത്തത്.

[തിരുത്തുക] ക്രിക്കറ്റ് ജീവിതം

1978-79ല്‍ ഇന്ത്യയുടെ പാക്കിസ്ഥാന്‍ പര്യടനത്തിലൂടെയാണ് കപില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റ പരമ്പരയില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. ഈ പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ തന്റെ ആദ്യ അര്‍ധശതകം തികച്ച കപില്‍ പറത്തിയ മൂന്നു പടുകൂറ്റന്‍ സിക്സറുകള്‍ പിന്നീട് അദ്ദേഹത്തിന്റെ പ്രധാന സവിശേഷതയായ തകര്‍പ്പനടികളുടെ തുടക്കമായിരുന്നു.

ഒരു വര്‍ഷത്തിനു ശേഷം പാക്കിസ്ഥാന്റെ ഇന്ത്യന്‍ പര്യടനവേളയില്‍ പരമ്പരയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. അതേ സീസണില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയിലരങ്ങേറിയ പരമ്പരയില്‍ ബാറ്റിങ്ങിലും ബൌളിങ്ങിലും ഒരുപോലെ തിളങ്ങി. ഈ പരമ്പരയിലെ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ വാലറ്റത്ത് കപില്‍ നടത്തിയ ചെറുത്തു നില്പ് ബാറ്റ്സാ‍മാനെന്ന നിലയില്‍ അദ്ദേഹത്തിന്റെ വളര്‍ച്ച വിളിച്ചോതുന്നതായിരുന്നു. 1981-82ല്‍ ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ടു പരമ്പരകളിലും മാന്‍ ഓഫ് ദ് സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടു. 1983ല്‍ ഇന്ത്യയുടെ നായകനായി തിരഞ്ഞെടുക്കപ്പെട്ടു. ടീമിനെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ചാണ് കപില്‍ തന്റെ കടമ നിര്‍വഹിച്ചത്.

[തിരുത്തുക] ലോകകപ്പ് വിജയം

ഇംഗ്ലണ്ടില്‍ അരങ്ങേറിയ മുന്നാം ലോകകപ്പിനെത്തിയപ്പോള്‍ സകലരും എഴുതിത്തള്ളിയ ടീമായിരുന്നു ഇന്ത്യ. എന്നാല്‍ ആദ്യ മത്സരത്തില്‍ നിലവിലുള്ള ജേതാക്കളായ വെസ്റ്റ് ഇന്‍‌ഡീസിനെ തോല്പിച്ചതോടെ ഇന്ത്യ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. കപിലിന്റെ ചെകുത്താന്മാര്‍(Kapil's Devils) എന്നായിരുന്നു ഇംഗ്ലീ‍ഷ് മാധ്യമങ്ങള്‍ ഇന്ത്യന്‍ ടീമിനു നല്‍കിയ വിശേഷണം. ഈ ലോകകപ്പില്‍ സിംബാബ്‌വേയ്ക്കെതിരെ പരാജയം മണത്തപ്പോള്‍ കപില്‍ കാഴ്ചവെച്ച പ്രകടനം ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ അവിസ്മരണീയമായ ഇന്നിംഗ്സുകളിലൊന്നായി വിലയിരുത്തപ്പെടുന്നു. താരതമ്യേന ദുര്‍ബലരായ സിംബാബ്‌വേയ്ക്കെതിരെ അഞ്ചു വിക്കറ്റിന് 17 എന്നനിലയില്‍ തകര്‍ന്നടിഞ്ഞപ്പോഴാണ് കപില്‍ ബാറ്റിങ്ങിനെത്തിയത്. നായകന്റെ ഉത്തരവാദിത്തം ചുമലിലേറ്റി ശ്രദ്ധാപൂര്‍വ്വം കളിച്ച അദ്ദേഹം ഇന്ത്യന്‍ ഇന്നിംഗ്സിന്റെ അവസാന ഘട്ടത്തില്‍ ആഞ്ഞടിച്ചു. 16 ഫോറുകളും ആറു സിക്സറുകളും പറത്തി പുറത്താകാതെ നേടിയ 175 റണ്‍സ് ഇന്ത്യയെ മത്സരത്തിലേക്കു തിരിച്ചുകൊണ്ടുവന്നു. ബാറ്റിംഗ് പൂര്‍ത്തിയാക്കിയപ്പോള്‍ എട്ടു വിക്കറ്റിന് 266 എന്നതായിരുന്നു ഇന്ത്യയുടെ സ്കോര്‍. കപില്‍ കഴിഞ്ഞാല്‍ വിക്കറ്റ് കീപ്പര്‍ കിര്‍മാണി നേടിയ 24 റണ്‍‌സായിരുന്നു ഇന്ത്യന്‍ നിരയിലെ ഉയര്‍ന്ന സ്ക്കോര്‍. ഈയൊരറ്റക്കാര്യത്തില്‍ നിന്നും കപില്‍ നടത്തിയ പടയോട്ടത്തിന്റെ പ്രത്യേകത മനസിലാക്കാം. ഏതായാലും മത്സരം ഇന്ത്യ ജയിച്ചു. ഈ ജയത്തോടെ കപ്പു നേടാന്‍ സാധ്യതയുള്ള ടീമുകളുടെ ഗണത്തിലേക്ക് നിരീക്ഷകര്‍ ഇന്ത്യയെ ഉയര്‍ത്തി.

സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്പിച്ച് ഇന്ത്യ ആദ്യമായി ലോകകപ്പ് ഫൈനലിലെത്തി. ലോര്‍ഡ്സില്‍ നടന്ന കലാശക്കളിയില്‍ നിലവിലെ ജേതാക്കളാ‍യ വെസ്റ്റിന്‍ഡീസായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 183 എന്ന നിസ്സാര സ്കോറില്‍ പുറത്തായതോടെ വിന്‍ഡീസ് വീണ്ടും ജേതാക്കളാകുമെന്നു കരുതി. വെസ്റ്റിന്‍ഡീസ് ഇന്നിംഗ്സില്‍ വിവിയന്‍ റിച്ചാര്‍ഡ്സ് തകര്‍ത്തടിച്ചു ബാറ്റ് ചെയ്യുംവരെ ആ വിശ്വാസം തുടര്‍ന്നു. എന്നാല്‍ മദന്‍‌ലാലിന്റെ പന്തില്‍ മുപ്പതു വാര പുറകിലേക്കോടി കപില്‍ റിച്ചാര്‍ഡ്സിനെ പിടിച്ചു പുറത്താക്കിയതോടെ ഇന്ത്യ വിജയം മണത്തു. ഒടുവില്‍ 43 റണ്‍സിന് വിന്‍‌ഡീസിനെ പരാജയപ്പെടുത്തി ഇന്ത്യ അവിശ്വസനീയ നേട്ടം കൈവരിച്ചു. കപില്‍ ദേവിന്റെ അവസ്മരണീയമായ ക്യാച്ചാണ് കളിയില്‍ വഴിത്തിരിവായതെന്ന് പിന്നീട് വിവിയന്‍ റിച്ചാര്‍ഡ്സ് തന്നെ പറഞ്ഞിട്ടുണ്ട്. സിംബാബ്‌വേക്കെതിരേ കപില്‍ പുറത്താകാതെ നേടിയ 175 റണ്‍സ് കുറേക്കാലം ഏകദിന ക്രിക്കറ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്ക്കോറായിരുന്നു.

[തിരുത്തുക] അവാര്‍ഡുകള്‍

  • 1979-80 - അര്‍ജുന അവാര്‍ഡ്
  • 1982 - പത്മ ശ്രീ
  • 1983 - വിസ് ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍
  • 1991 - പത്മ ഭൂഷന്‍
  • 2002 - വിസ് ഡന്‍ നൂറ്റാണ്ടിലെ ഇന്ത്യന്‍ ക്രിക്കറ്റര്‍
ആശയവിനിമയം
ഇതര ഭാഷകളില്‍