നക്സല്‍ വര്‍ഗ്ഗീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കേരളത്തിലെ വയനാട് ജില്ലയിലെ ആദിവാസികള്‍ക്ക് ഇടയില്‍ പ്രിയങ്കരനും അധികാരി കേന്ദ്രങ്ങളില്‍ കുപ്രസിദ്ധനുമായിരുന്ന ഒരു നക്സലേറ്റ് നേതാവായിരുന്നു നക്സല്‍ വര്‍ഗ്ഗീസ്.

ആദിവാസികളുടെ വയനാട്ടിലെ സ്ഥിതി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷവും ശോചനീയമായിരുന്നു. വള്ളിയൂര്‍കാവ് ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും അടിമവ്യാപാരം നടന്നിരുന്നു. ഇതില്‍ തമ്പ്രാന്‍മാര്‍ അല്പം നെല്ലും കുറച്ചു പണവും കൊടുത്ത് ആദിവാസികളെ ഒരു വര്‍ഷത്തേയ്ക്ക് സ്വന്തമാക്കിയിരുന്നു. ആദിവാസികളുടെ ദിവസക്കൂലി പുരുഷന്മാര്‍ക്ക് 3 വാരം (ഒരു വാരം - ഏകദേശം ഒരു ലിറ്റര്‍) നെല്ലും 75 പൈസയുമായിരുന്നു. സ്ത്രീകള്‍ക്ക് ഇത് രണ്ടു വാരം നെല്ലും 50 പൈസയുമായിരുന്നു. പുരുഷന്മാര്‍ മുട്ടിനു താഴെ മറച്ച് മുണ്ടുടുത്താല്‍ തമ്പ്രാന്റെ ആളുകള്‍ അവരെ തല്ലി ഒതുക്കുമായിരുന്നു. തമ്പ്രാന്റെമുന്‍പില്‍ വെച്ച് ആദിവാസികള്‍ക്ക് മലയാളം സംസാരിക്കുവാന്‍ അനുവാദമില്ലായിരുന്നു. ആദിവാസി ഭാഷ മാത്രമേ അവര്‍ക്ക് സംസാരിക്കാന്‍ അനുവാദം ഉണ്ടായിരുന്നുള്ളൂ. തമ്പ്രാനെ കണ്ടാല്‍ പൊതുവഴിയില്‍ പോലും ആദിവാസി പുരുഷന്മാരും സ്ത്രീകളും വഴിമാറി നടക്കണമായിരുന്നു. രാവിലെ മുതല്‍ രാത്രിവരെ ഈ കൂലിക്ക് തമ്പ്രാന്മാരുടെ പാടത്ത് ആദിവാസികള്‍ക്ക് പണിയേണ്ടിയും വന്നു. ആദിവാസി പെണ്‍കുട്ടികളെ തമ്പ്രാന്മാര്‍ ബലാത്സംഗം ചെയ്ത് അച്ഛനില്ലാത്ത കുട്ടികളെ കൊടുക്കുന്നതും പതിവായിരുന്നു.

ഈ അവസ്ഥയിലാണ് വര്‍ഗ്ഗീസ് വയനാട്ടിലേയ്ക്ക് വരുന്നത്. ആദിവാസി നേതാവായ ചോമന്‍ മൂപ്പനുമൊത്ത് അദ്ദേഹം പ്രക്ഷോഭങ്ങള്‍ നടത്തി. വര്‍ഗ്ഗീസിനെ സി.പി.ഐ.(എം) ആദിവാസി കര്‍ഷക തൊഴിലാളികളെ സംഘടിതരാക്കുവാനായി വയനാട്ടിലേക്ക് അയക്കുകയായിരുന്നു. പക്ഷേ വയനാട്ടില്‍ എത്തിയപ്പോള്‍ പല ജന്മിമാരും തന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളായി മാറി ആദിവാസികളെ ചൂഷണം ചെയ്യുന്ന അവസ്ഥയായിരുന്നു കാണാന്‍ കഴിഞ്ഞത്. നക്സലിസത്തിലേക്കു തിരിഞ്ഞ വര്‍ഗ്ഗീസിനെ പാര്‍ട്ടി തന്നെ വര്‍ഗ്ഗശത്രുവായി മുദ്രകുത്തി.

പല ആദിവാസി പ്രക്ഷോഭങ്ങളും സംഘടിപ്പിച്ച് വര്‍ഗ്ഗീസ് ആദിവാസികളുടെ ദിവസക്കൂലി ആണുങ്ങള്‍ക്ക് മൂന്നുപറ നെല്ലും 75 പൈസയുമായും സ്ത്രീകള്‍ക്ക് രണ്ടുപറ നെല്ലും 50 പൈസയുമായും ഉയര്‍ത്തി. ഇത് എല്ലാ ജന്മിമാരും കമ്യൂണിസ്റ്റ് - കമ്യൂണിസ്റ്റ് ഇതര പ്രവര്‍ത്തകരും വര്‍ഗ്ഗീസിന് എതിരാകുവാന്‍ കാരണമായി. വര്‍ഗ്ഗീസിന്റെ പ്രവര്‍ത്തനങ്ങളിലൂടെ അടിമപ്പണി വയനാട്ടില്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കപ്പെട്ടു.

പല അവസരങ്ങളിലും രാത്രികളില്‍ വര്‍ഗ്ഗീസും സുഹൃത്തുക്കളും ജന്മിമാരുടെ വയലുകളില്‍ കയറി കുടിലുകള്‍ കുത്തുന്നത് പതിവായിരുന്നു. രാവിലെ ജന്മിയുടെ ആളുകള്‍ എത്തി ഇത് നശിപ്പിക്കുകയും ചെയ്യും. വര്‍ഗ്ഗീസ് ആദിവാസികള്‍ക്ക് പഠന ക്ലാസുകളും എടുത്തു. ചോമന്‍ മൂ‍പ്പന്‍, എം.പി. കാളന്‍ തുടങ്ങിയ ആദിവാസി നേതാക്കള്‍ വായിക്കുവാനും എഴുതുവാനും പഠിച്ചത് ഇങ്ങനെയാണ്.

നക്സല്‍ ആക്ഷനുകളിലൂടെ വര്‍ഗ്ഗീസും സുഹൃത്തുക്കളും വസുദേവ അഡിഗ, ചേക്കു എന്നീ സ്ഥലം ഉടമകളെ കൊലപ്പെടുത്തി. വര്‍ഗ്ഗീസിന്റെ അക്രമ മാര്‍ഗ്ഗങ്ങള്‍ വയനാട്ടിലെ ആദിവാസികള്‍ അല്ലാത്തെ ജനങ്ങളുടെ ഇടയില്‍ ഒരു തീവ്രവാദി എന്ന പ്രതിച്ഛായ സൃഷ്ടിച്ചു.

[തിരുത്തുക] മരണം

വര്‍ഗ്ഗീസിന്റെ മരണത്തെക്കുറിച്ച് പല കഥകളും നിലവിലുണ്ട്. വര്‍ഗ്ഗീസ് പോലീസുമായി ഉള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്നായിരുന്നു ഒരുപാടു നാളായി ഔദ്യോഗിക ഭാഷ്യം. എന്നാല്‍ രാമചന്ദ്രന്‍ നായര്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്‍ വയനാട്ടില്‍ തിരുനെല്ലിയിലെ ഒരു കുടിലില്‍ നിന്ന് രാവിലെ പിടികൂടിയ വര്‍ഗ്ഗീസിനെ താന്‍ മേല്‍ ഉദ്യോഗസ്ഥരുടെ (അന്നത്തെ ഡെപ്യൂട്ടി എസ്.പി ആയ എ. ലക്ഷ്മണ, ഡി.ഐ.ജി ആയ പി. വിജയന്‍ എന്നിവരുടെ) നിര്‍ദ്ദേശ പ്രകാരം 1970 ഫെബ്രുവരി 18-നു വൈകിട്ട് വെടിവെച്ച് കൊല്ലുകയായിരുന്നു എന്ന് 1998-ല്‍ വെളിപ്പെടുത്തി. വിപ്ലവം ജയിക്കട്ടെ എന്നു പറഞ്ഞ് ചിരിച്ചുകൊണ്ടാണ് വര്‍ഗ്ഗീസ് മരിച്ചത് എന്നാണ് രാമചന്ദ്രന്‍ നായര്‍ പറയുന്നത്. വര്‍ഗ്ഗീസിന് മരണത്തിനു മുന്‍പ് ചോറുവാരി കൊടുത്തു എന്നും കത്തിച്ച ബീഡി കൊടുത്തു എന്നും പറയുന്നു.

വര്‍ഗ്ഗീസിനെ വെടിവെച്ചു കൊന്ന സ്ഥലം എന്ന് കരുതുന്ന തിരുനെല്ലിയിലെ കാട്ടാനകള്‍ മേയുന്ന വനത്തിനു നടുവിലെ വര്‍ഗ്ഗീസ് പാറ ഇന്ന് ആദിവാസി യുവാക്കള്‍ പരിശുദ്ധമായി കരുതുന്നു. എല്ലാ ചരമ വാര്‍ഷികത്തിനും ധാരാളം ആദിവാസികള്‍ ഇവിടെ ഒത്തുചേര്‍ന്ന് ചെങ്കൊടി ഉയര്‍ത്തുന്നു.

രാമചന്ദ്രന്‍ നായര്‍ ഈ വെളിപ്പെടുത്തലിനു പിന്നാലെ അറസ്റ്റ് ചെയ്യപ്പെട്ടു. കേസ് സി.ബി.ഐയുടെ അന്വേഷണത്തിലാണ്. ജാമ്യം ലഭിച്ച രാമചന്ദ്രന്‍ നായര്‍ 2006 നവംബര്‍ മാസത്തില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങളാല്‍ മരിച്ചു. അദ്ദേഹം ഒരു ആത്മകഥയും എഴുതിയിട്ടുണ്ട്.

രാമചന്ദ്രന്‍ നായര്‍ മുഴുവന്‍ കഥയും പറഞ്ഞില്ല എന്നും വര്‍ഗ്ഗീസിനെ ക്രൂരമായി പീഡിപ്പിച്ചാണ് കൊന്നതെന്നും പഴയ നക്സല്‍ പ്രവര്‍ത്തകയും ഇന്ന് സാമൂഹിക പ്രവര്‍ത്തകയുമായ അജിത ആരോപിക്കുന്നു.

[തിരുത്തുക] അനുബന്ധം

ആശയവിനിമയം