എം.ഒ. ജോസഫ് നെടുംകുന്നം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചിത്രം:Mo joseph.jpg
എം.ഒ ജോസഫ് നെടുംകുന്നം

സാഹിത്യകാരന്‍, ചരിത്ര പണ്ഡിതന്‍, പത്രപ്രവര്‍ത്തകന്‍, സംഘാടകന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളില്‍ കേരളത്തില്‍ വിഖ്യാതനായിരുന്നു എം.ഒ ജോസഫ് നെടുംകുന്നം. കോട്ടയം ജില്ല യിലെ നെടുംകുന്നം മരുതുപ്പറന്പില്‍ ചാണ്ടപ്പിള്ള-മറിമായമ്മ ദന്പതികളുടെ മകനായി 1911 ജൂണ്‍ 26ന് ജനിച്ചു. മാമ്മച്ചന്‍ എന്നായിരുന്നു വിളിപ്പേര്.

ചങ്ങനാശേരി എസ്.ബി കോളേജില്‍നിന്ന് ഇന്‍റര്‍മീഡിയറ്റ് യോഗ്യത നേടിയതോടെ പഠനം അവസാനിപ്പിച്ചു. പതിനാറാം വയസില്‍ വിവാഹിതനായി.

[തിരുത്തുക] അധ്യാപനം,പത്രപ്രവര്‍ത്തനം, സാഹിത്യം

ചിറക്കടവ് സെന്‍റ് എഫ്രേംസ്, നെടുംകുന്നം സെന്‍റ് തെരേസാസ് എന്നീ സ്കൂളുകളില്‍ അധ്യാപകനായി സേവനമനുഷ്ടിച്ച അദ്ദേഹം പില്‍ക്കാലത്ത് പത്രപ്രവര്‍ത്തനത്തിലേക്ക് ചുവടുമാറ്റി. സത്യദീപം പത്രാധിപ സമിതി അംഗം, കെ.സി.എസ്.എലിന്റെ മുഖപത്രമായിരുന്ന കത്തോലിക്ക വിദ്യാര്‍ഥിയുടെ എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ജോസഫ് 1958 മുതല്‍ 17 വര്‍ഷക്കാലം കൊച്ചിയില്‍ മലബാര്‍ മെയിലിന്റെ പത്രാധിപനായിരുന്നു. ഇടക്ക് സാഹിത്യ പരിഷത്ത് മാസികയുടെ ചുമതലക്കാരനായി പ്രവര്‍ത്തിച്ച ഇദ്ദേഹം വിവിധ പത്രങ്ങളിലും ആനുകാലികങ്ങളിലും പംക്തികളും കൈകാര്യം ചെയ്തു.

സാഹിത്യത്തിന്റെ വിവിധ മേഖലകളില്‍ ജോസഫിന്റെ സാന്നിധ്യമുണ്ടായിരുന്നു. ലേഖനം, നിരൂപണം, കഥ, കവിത, ചരിത്രം തുടങ്ങിയവ ഉള്‍പ്പെടെ അറുപതോളം ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്‍റേതായുണ്ട്.പ്രബന്ധ രത്നാവലി, പ്രബന്ധമുക്താവലി, സാഹിത്യബോധിനി, സാഹിത്യ സൗരഭം തുടങ്ങിയവ ഉദാഹരണങ്ങള്‍.

കേരള കത്തോലിക്കാ സഭയുടെചരിത്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ രചനകള്‍ മികച്ച റഫറന്‍സ് ഗ്രന്ഥങ്ങളാണ്. കേരള സഭയുടെ വ്യക്തിത്വം, കേരളത്തിലെ മാര്‍തോമാ ക്രിസ്ത്യാനികള്‍, കേരള ക്രിസ്ത്യാനികള്‍, കത്തോലിക്കാ സഭയിലെ നൂറിലധികം മഹദ് വ്യക്തികളുടെ സംക്ഷിപ്ത ജീവചരിത്രം ഉള്‍ക്കൊള്ളുന്ന കേരളസഭാ താരങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും.

തച്ചില്‍ മാത്തൂതകരന്റെ ജീവചരിത്രഗ്രന്ഥം എം.ഒ ജോസഫിനെ സാഹിത്യ താരം അവാര്‍ഡിന് അര്‍ഹനാക്കി. ഗാര്‍ഷ്യ മൊരീനോ, ബീഗം സംറു, ദീപാവലി, ചരിത്രകഥകള്‍, വലിയ കപ്പിത്താന്‍, ഭാഷാപ്രേമികള്‍ തുടങ്ങിയവൊക്കെ അദ്ദേഹത്തിന്റെ രചനാപാടവം വിളിച്ചോതുന്ന ഗ്രന്ഥങ്ങളാണ്.

സഭക്കും ക്രിസ്ത്യന്‍ സമൂദായത്തിനും നല്‍കിയ വിലപ്പെട്ട സംഭാവനകളുടെ അടിസ്ഥാനത്തില്‍ ജോസഫിന് അത് ലെത്താ ദേ ഹെന്തോ(champion of the Indian church)ബഹുമതിക്ക് നല്‍കി ആദരിച്ചിരുന്നു. ക്രൈസ്തവ വിജ്ഞാനകോശത്തിന്റെ രചനയിലും അദ്ദേഹം പങ്കാളിയായി. ഗിരിപ്രഭാഷണമായിരുന്നു അവസാന കൃതി.

[തിരുത്തുക] പൊതുജീവിതം

എം.ഒ ജോസഫിന്റെ പ്രധാന കര്‍മ മണ്ഡലം കൊച്ചിയായിരുന്നു. എ.കെ.സി.സി ജനറല്‍ സെക്രട്ടറി, ടാറ്റാ ലേബര്‍ യൂണിയന്‍, കൊച്ചിയിലെ പത്രപ്രവര്‍ത്തക അസോസിയേഷന്‍, കൊച്ചി ലേബര്‍ കോണ്‍ഗ്രസ് എന്നിവയുടെ ഭാരവാഹിയെന്ന നിലിയിലും അദ്ദേഹം പ്രാഗത്ഭം തെളിയിച്ചു.

ക്രിസ്തുമതം സ്വീകരിക്കുന്ന ഹരിജനങ്ങള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നിഷേധിച്ചുകൊണ്ട് തിരുക്കൊച്ചി ഗവണ്‍മെന്‍റ് പുറപ്പെടുവിച്ച നിരോധനാജ്ഞക്കെതിരായ ബഹുജന പ്രക്ഷോഭത്തിന് മുന്‍കൈ എടുത്തതിന്റെ പേരില്‍ ജോസഫ് തിരുവിതാംകൂറിലേക്ക് നാടുകടത്തപ്പെട്ടു. തിരുവിതാംകൂര്‍ സര്‍ക്കാര്‍ അദ്ദേഹത്തെ ഒന്‍പതു മാസം വീട്ടുതടങ്കലിലാക്കി.

അമരാവതി കുടിയിറക്ക് വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ മലനാട് കര്‍ഷക യൂണിയന്റെ നേതൃനിരയില്‍ ഫാ. വടക്കനൊപ്പം എം.ഒ ജോസഫും ഉണ്ടായിരുന്നു.

ആദ്യഭാര്യ മരിച്ച് നാലു വര്‍ഷത്തിനുശേഷം 1946 നവംബര്‍ നാലിന് നെടുംകുന്നം ചെറുശേരില്‍ കുടുംബാംഗമായ അച്ചാമ്മയെ ജോസഫ് വിവാഹം ചെയ്തു. 1976 ഏപ്രില്‍ ഏഴിന് അന്തരിച്ച എം.ഒ ജോസഫിന്റെ മൃതദേഹം നെടുംകുന്നം സെന്‍റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ്സ് ദേവലായ സെമിത്തേരിയില്‍ സംസ്കരിച്ചു.

ആശയവിനിമയം