ഫുട്ബോള്‍ ലോകകപ്പ്-1994

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫുട്ബോള്‍ ലോകകപ്പ് 1994
യു.എസ്.എ. ‘94
ഔദ്യോഗിക മുദ്ര
ഔദ്യോഗിക മുദ്ര
ആകെ ടീമുകള്‍ 131(യോഗ്യതാ ഘട്ടമുള്‍പ്പടെ)
ഫൈനല്‍ റൌണ്ട്: 24
ആതിഥേയര്‍ യു.എസ്.എ.
ജേതാക്കള്‍ ബ്രസീല്‍
മൊത്തം കളികള്‍ 52
ആകെ ഗോളുകള്‍ 141
(ശരാശരി2.71)
ആകെ കാണികള്‍ 3,587,538
(ശരാശരി68,991 )
ടോപ്‌സ്കോറര്‍ ഹ്രിസ്റ്റോ സ്റ്റോയിക്കോവ്(ബള്‍ഗേറിയ)
ഓലേഗ്‌ സാലെങ്കോ(റഷ്യ)
(6 ഗോളുകള്‍)
മികച്ച താരം റോമാരിയോ(ബ്രസീല്‍)

പതിനഞ്ചാമത് ലോകകപ്പ് ഫുട്ബോള്‍ 1994 ജൂണ്‍ 17 മുതല്‍ ജൂലൈ 17 വരെ അമേരിക്കയില്‍ അരങ്ങേറി. ഫുട്ബോളില്‍ ശക്തമായ സാന്നിധ്യമില്ലെങ്കിലും വാണിജ്യ താല്പര്യങ്ങള്‍ മുന്‍‌നിര്‍ത്തി ഫിഫ ലോകകപ്പ് നടാടെ അമേരിക്കയിലെത്തുകയായിരുന്നു. ഫുട്ബോള്‍ ആരാധകര്‍ അധികമില്ലാത്ത അമേരിക്കയില്‍ ലോകകപ്പ് സംഘടിപ്പിക്കുന്നത് വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തി. എന്നാല്‍ കാണികളുടെ തള്ളിക്കയറ്റംകൊണ്ട് ശ്രദ്ധനേടിയ കപ്പായി മാറി യു.എസ്.എ ‘94. ടൂര്‍ണമെന്റിലാകെ 36 ലക്ഷത്തോളം കാണികളാണ് മത്സരങ്ങള്‍ കാണാനെത്തിയത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരായിരുന്നു വാസ്തവത്തില്‍ പതിനഞ്ചാം ലോകകപ്പ് വിജയകരമാക്കിയത്.

ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി പെനല്‍റ്റി ഷൂട്ടൌട്ടിലൂടെ ചാമ്പ്യന്മാരെ നിശ്ചയിക്കുന്നതിനും യു.എസ്.എ ‘94 വേദിയായി. ഫൈനല്‍ക്കളിച്ച ബ്രസീലും ഇറ്റലിയും അധികസമയത്തും ഗോളടിക്കാത്തതിനെത്തുടര്‍ന്നായിരുന്നു പെനല്‍റ്റി ഷൂട്ടൌട്ട് വേണ്ടി വന്നത്. ഷൂട്ടൌട്ടില്‍ 3-2ന് ഇറ്റലിയെ കീഴടക്കി ബ്രസീല്‍ ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി കിരീടം ചൂടി.

24 ടീമുകളാണ് യു.എസ്.എ ‘94ല്‍ അണിനിരന്നത്. നൈജീരിയ, ഗ്രീസ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ ആദ്യ ലോകകപ്പായിരുന്നു ഇത്. 52 കളികളിലായി 142 ഗോളുകള്‍ പിറന്നു.

1986, 1990 ലോകകപ്പുകളിലെ ശ്രദ്ധാകേന്ദ്രമായിരുന്ന അര്‍ജന്റീനയുടെ ഡിയേഗോ മറഡോണ ഉത്തേജക പരിശോധനയില്‍ പിടിക്കപ്പെട്ട് പുറത്തായതാണ് ഈ ലോകകപ്പിലെ ഞെട്ടിപ്പിക്കുന്ന സംഭവം. പ്രധാന താരമില്ലാതെ ടൂര്‍ണമെന്റിലുടനീണം കളിക്കേണ്ടിവന്നു അര്‍ജന്റീനക്കാര്‍ക്ക്. അമേരിക്കയ്ക്കെതിരേ നടന്ന മത്സരത്തില്‍ സ്വന്തം പോസ്റ്റിലേക്ക് അബദ്ധത്തില്‍ ഗോളടിച്ച കൊളംബിയയുടെ ആന്ദ്രേ എസ്കോബറായിരുന്നു മറ്റൊരു ദുരന്ത കഥാപാത്രം. പത്തു ദിവസത്തിനുശേഷം നാട്ടിലേക്കു മടങ്ങിയ എസ്കോബറിനെ അക്രമികള്‍ വെടിവച്ചുകൊന്നു. ലോകകപ്പില്‍ എക്കാലത്തും വേദനിപ്പിക്കുന്ന ഓര്‍മ്മയാണ് എസ്കോബര്‍.

അമേരിക്കന്‍ കപ്പ്‌ ചില അപൂര്‍വ നേട്ടങ്ങള്‍ക്ക്‌ സാക്ഷ്യം വഹിക്കുകയുണ്ടായി. റഷ്യക്കെതിരെ കാമറൂണിന്റെ ആശ്വാസ ഗോളുമായെത്തിയ റോജര്‍ മില്ലയാണ്‌ ലോകകപ്പ്‌ ഫൈനല്‍ മത്സരങ്ങളില്‍ വലകുലുക്കുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരന്‍. കാമറൂണിന്റെ സിംഹങ്ങളെ തകര്‍ത്ത്‌ റഷ്യന്‍ ടീമിനെ വിജയത്തിലേക്ക്‌ നയിച്ച ഓലേഗ്‌ സാലെങ്കോയാണ്‌ മറ്റൊരു റെക്കോഡിട്ടത്‌ - 60 മിനിറ്റിനുള്ളില്‍ 5 ഗോളടിച്ച ആദ്യത്തെ കളിക്കാരനായി മാറി ഓലേഗ്‌ സാലെങ്കോ!. മൊത്തത്തില്‍ ആറു ഗോള്‍ നേടിയ സാലെങ്കോയും ബള്‍ഗേറിയയുടെ ഹ്രിസ്റ്റോ സ്റ്റോയിക്കോവും ഏറ്റവും കൂടുതല്‍ ഗോള്‍നേടുന്നവര്‍ക്കുള്ള സുവര്‍ണ്ണ പാദുകം പങ്കിട്ടു. ബ്രസീലിന്റെ റൊമാരിയോ ഏറ്റവും മികച്ച കളിക്കാരനുള്ള സ്വര്‍ണ്ണ പന്ത് കരസ്ഥമാക്കി.

ആശയവിനിമയം