ഡോ.എസ്‌. രാധാകൃഷ്ണന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡോ.എസ്. രാധാകൃഷ്ണന്‍
ഡോ.എസ്. രാധാകൃഷ്ണന്‍


ഡോ. എസ്‌. രാധാകൃഷ്ണന്‍(സര്‍വപള്ളീ രാധാകൃഷ്ണന്‍) (സെപ്റ്റംബര്‍ 5, 1888 - ഏപ്രില്‍ 17, 1975) ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്നു. പാശ്ചാത്യ തത്ത്വശാസ്ത്ര ചിന്തകള്‍ ഭാരതീയര്‍ക്കു പരിചയപ്പെടുത്തിക്കൊടുക്കുന്നതിലും അദ്ദേഹം ശ്രദ്ധേയമായ പങ്കുവഹിച്ചു. ഇന്ത്യയുടെ രാഷ്ട്രീയ നേതൃനിരയില്‍ അപൂര്‍വ്വമായി കണ്ടുവരുന്ന ചിന്തകരുടെ ഗണത്തിലാണ്‌ അദ്ദേഹത്തിന്റെ സ്ഥാനം. ഭാരതീയ-പാശ്ചാത്യ ദര്‍ശനങ്ങളെപ്പറ്റി രാധാകൃഷ്ണനെഴുതിയ ഗ്രന്ഥങ്ങള്‍ത്തന്നെ അദ്ദേഹത്തിന്റെ ആഴമേറിയ പാണ്ഡിത്യത്തിന്‌ നിദാനമാണ്‌. വിജ്ഞാന മേഖലയില്‍ വഹിച്ച പങ്കുകള്‍ മുന്‍നിര്‍ത്തി ഡോ. രാധാകൃഷ്ണന്റെ ജന്മദിനം ഇന്ത്യയില്‍ അധ്യാപകദിനമായി ആചരിക്കുന്നു.

1954-ല്‍ അദ്ദേഹത്തിന് ഭാരതരത്ന ബഹുമതി ലഭിച്ചു.

[തിരുത്തുക] ജീവിതരേഖ

മദ്രാസിന്(ഇപ്പോള്‍ ചെന്നൈ) 64 കിലോമീറ്റര്‍ വടക്കുകിഴക്ക് തിരുത്തണി എന്ന സ്ഥലത്താണ് രാധാകൃഷ്ണന്‍ ജനിച്ചത്. തെലുങ്കായിരുന്നു മാതൃഭാഷ. തിരുത്തണി, തിരുവള്ളൂര്‍്‍, തിരുപ്പതി എന്നിവിടങ്ങളിലായി ബാല്യകാലം ചെലവഴിച്ചു. മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റര്‍ ബിരുദം നേടി.

[തിരുത്തുക] തത്വശാസ്ത്രലോകത്തേക്ക്

1921-ല്‍ കല്‍ക്കട്ട യൂണിവേഴ്സിറ്റിയിലെ സുപ്രാധാന തത്വശാസ്ത്ര വിഭാഗത്തില്‍ നിയമനം ലഭിച്ചതോടെ ചിന്തകന്‍ എന്ന നിലയിലുള്ള രാധാകൃഷ്ണന്റെ ജീവിതം പരിപോഷിക്കപ്പെട്ടു. 1926 ജൂണില്‍ നടന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിലുള്ള സര്‍വ്വകലാശാലകളുടെ രാജ്യാന്തര സമ്മേളനത്തില്‍ കല്‍ക്കട്ട യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ചു. അതേ വര്‍ഷം സെപ്റ്റംബറില്‍ ഹവാര്‍ഡ് സര്‍വ്വകലാശാലയില്‍ നടന്ന ഫിലോസഫി കോണ്‍ഗ്രസില്‍ പങ്കെടുക്കാനും രാധാകൃഷ്ണനു ക്ഷണം ലഭിച്ചു.

1929-ല്‍ ഓക്സഫഡിലെ മാഞ്ചസ്റ്റര്‍ കോളജില്‍ നിയമനം ലഭിച്ചു. വിഖ്യാതമായ ഓക്സഫഡ് സര്‍വകലാശാലയില്‍ പഠനങ്ങളവതരിപ്പിക്കാന്‍ ഈ നിയമനം സഹായകമായി. താരതമ്യ മതപഠനത്തെക്കുറിച്ച് ഓക്സ്ഫഡില്‍ അദ്ദേഹം സ്ഥിരമായി പ്രഭാഷണങ്ങള്‍ നടത്തി. 1931-ല്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ അദ്ദേഹത്തിന് നൈറ്റ് ബഹുമതി നല്‍കി. അതോടെ സര്‍ സര്‍വേപ്പള്ളി രാധാകൃഷ്ണന്‍ എന്നറിയപ്പെട്ടു തുടങ്ങി.

പാശ്ചാത്യ തത്വശാസ്ത്രജ്ഞരില്‍ ദൈവശാസ്ത്രത്തിന്റെ സ്വാധീനം അധികമാണെന്നായിരുന്നു രാധാകൃഷ്ണന്റെ ശ്രദ്ധേയമായ വാദം. ഈ സ്വാധീനം അവരെ പക്ഷപാതികളാക്കിയതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഭാരതീയ ദര്‍ശനങ്ങള്‍ പാശ്ചാത്യ തത്വശാസ്ത്രങ്ങളോടു കിടപിടിക്കുന്നതാണെന്ന് വിവിധ വേദികളില്‍ ചൂണ്ടിക്കാണിച്ചു. വാസ്തവത്തില്‍ ഭാരതീയ ദര്‍ശനങ്ങളെപ്പറ്റി പാശ്ചാത്യര്‍ അന്വേഷിച്ചു തുടങ്ങിയത് രാധാകൃഷ്ണനു ശേഷമാണ്.


ആശയവിനിമയം