ഹെബ്രായര്‍ക്കെഴുതിയ ലേഖനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


പുതിയ നിയമം

പൌലോസ്‌ തന്റെ ലേഖനങ്ങളില്‍ പ്രാധാന്യം കല്‍പിക്കുന്ന ആശയങ്ങള്‍ ഈ ലേഖനത്തിലും ഉടനീളം കാണാമെങ്കിലും ഭാഷ, ശൈലി, വിഷയാവതരണരീതി എന്നിവ പരിഗണിക്കുമ്പോള്‍ ലേഖനകര്‍ത്താവ്‌ പൌലോസല്ല, അദ്ദേഹത്തിന്റെ ശിഷ്യന്മാരില്‍ ഒരാളാണ്‌ എന്ന നിഗമനത്തിലത്രേ പണ്ഡിതന്മാര്‍ എത്തിച്ചേരുന്നത്‌. ഏ. ഡി. 67-നും 70-നും മധ്യേ രചിക്കപ്പെട്ടതാവണം ഈ ലേഖനം. കാരണം, ജറുസലെം നശിപ്പിക്കപ്പെട്ടിട്ടില്ല എന്നതിനും, എന്നല്‍ യൂദായില്‍ അസ്വസ്ഥതകള്‍ ആരംഭിച്ചുകഴിഞ്ഞു എന്നതിനും ലേഖനത്തില്‍ത്തന്നെ സൂചനകളുണ്ട്‌.


യഹൂദരില്‍നിന്നു പീഡനങ്ങളനുഭവിച്ചിരുന്ന ക്രിസ്ത്യാനികള്‍ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കണമെന്ന് ഉപദേശിക്കുകയാണ്‌ ലേഖനത്തിന്റെ മുഖ്യോദ്ദേശ്യം (6:11-12; 12:7-13; 13:3). യഹൂദക്രിസ്ത്യാനികളെ ഉദ്ദേശിച്ചാണോ, അതോ വിജാതീയക്രിസ്ത്യാനികളെ ഉദ്ദേശിച്ചാണോ ഇതെഴുതപ്പെട്ടത്‌ എന്ന കാര്യം ഇന്നും വിവാദവിഷയമാണ്‌; ആദ്യത്തേതായിരിക്കാനാണ്‌ കൂടുതല്‍ സാധ്യത. ലേഖനത്തിലെ പ്രതിപാദനങ്ങള്‍ മിക്കവാറും പഴയനിയമത്തിലെ ചിന്താഗതികളെ ആധാരമാക്കിയുള്ളതാണ്‌. പഴയനിയമത്തെക്കുറിച്ചു പൊതുവിലും, അതിലെ ബലികളെക്കുറിച്ചു പ്രത്യേകിച്ചും വായനക്കാര്‍ക്ക്‌ അറിവുണ്ട്‌ എന്നാണ്‌ ലേഖനകര്‍ത്താവിന്റെ സങ്കല്‍പം. പഴയനിയമത്തില്‍നിന്നുള്ള ഉദ്ധരണികളും അതിലെ സംഭവങ്ങളുടെ അനുസ്മരണങ്ങളും ഈ ലേഖനത്തില്‍ ധാരാളമായി കാണാം.


യേശുക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന്റെയും മഹത്വീകരണത്തിന്റെയും രഹസ്യങ്ങളെ പരാമര്‍ശിച്ചുകൊണ്ടാണ്‌ ലേഖനം ആരംഭിക്കുന്നത്‌ (1:1-4). മാലാഖമാരെക്കാള്‍ ശ്രേഷ്ഠനും ദൈവവചനവുമായ ക്രിസ്തു, മനുഷ്യരക്ഷക്കായി, പാപമൊഴികെ എല്ലാറ്റിലും മനുഷ്യന്റേതിനു തുല്യമായ പ്രക്രുതി സ്വീകരിച്ച്‌, മനുഷ്യനായി അവതരിച്ചു (1:4 - 2:18). അവന്‍ മോശയേക്കാള്‍ ഉന്നതനാണ്‌. മോശ ദൈവഭവനത്തിലെ ശുശ്രൂഷകന്‍ മാത്രം; യേശുവാകട്ടെ, ദൈവഭവനത്തിന്മേല്‍ കര്‍ത്താവ്‌. (3:1 - 6:20) അവനില്‍ നമുക്കു ശ്രേഷ്ഠനായ ഒരു പുരോഹിതനെ ലഭിച്ചിരിക്കുന്നു. മെല്‍ക്കിസെദ്ദേക്കിന്റെ ക്രമത്തില്‍പ്പെട്ടവനും പരിപൂര്‍ണ്ണനുമായ ഒരു പ്രധാനപുരോഹിതന്‍ (7:1-28). ക്രിസ്തു പൂര്‍ത്തിയാക്കാനിരിക്കുന്ന ഏകബലിയുടെ പ്രതീകങ്ങള്‍ മാത്രമായിരുന്ന പഴയനിയമത്തിലെ ആരാധനകളും ബലികളും ക്രിസ്തുവിന്റെ ആഗമനത്തോടെ നിരര്‍ത്ഥകമായി. സ്വന്തം രക്ത്തത്തോടുകൂടെ ക്രിസ്തു നിത്യകൂടാരമായ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ച്‌ പരിത്രാണകര്‍മ്മം നിറവേറ്റി (8:1 - 10:39). സ്വര്‍ഗ്ഗത്തില്‍ അതിവിശുദ്ധ സ്ഥലത്തിരിക്കുന്ന നിത്യപുരോഹിതനായ ക്രിസ്തുവിനെയും അവന്റെ പ്രത്യാഗമനത്തെയുംകുറിച്ചുള്ള ചിന്ത ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക്‌, ഈ വിശ്വാസം മൂലം അനുഭവിക്കേണ്ടിവരുന്ന പീഡനങ്ങളില്‍ ആശ്വാസവും പ്രലോഭനങ്ങളില്‍ ധൈര്യവും പ്രദാനംചെയ്യുന്നതാണ്‌ (11:1 - 13: 24).[1]



[തിരുത്തുക] ഗ്രന്ഥസൂചി

  1. ബൈബിള്‍, രണ്ടാം പതിപ്പ്, KCBC ബൈബിള്‍ കമ്മീഷന്‍, Pastoral Orientation Center, കൊച്ചി 682025
ആശയവിനിമയം