ഫിയോദര്‍ ദസ്തയേവ്‌സ്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.



ഫിയോദര്‍ ദസ്തയേവ്‌സ്കി
ഫിയോദര്‍ ദസ്തയേവ്‌സ്കി

ഫിയോദര്‍ മിഖായലോവിച്ച്‌ ദസ്തയേവ്‌സ്കി (ഒക്ടോബര്‍ 30, 1821 - നവംബര്‍ 11, 1881) റഷ്യന്‍ സാഹിത്യത്തിലെ അനശ്വരനായ എഴുത്തുകാരനാണ്‌. മനുഷ്യബന്ധങ്ങളുടെ തീവ്രത തന്റെ കൃതികളിലേക്ക്‌ ആവാഹിച്ച ദസ്തയേവ്‌സ്കി എഴുത്തിന്റെ ലോകത്തെ പ്രകാശഗോപുരമാണെന്നു പറയാം. 19, 20 നൂറ്റാണ്ടുകളിലെ സാഹിത്യരചനകള്‍ ദസ്തയേവ്‌സ്കിയുടെ ശൈലിയാണ്‌ മിക്കവാറും പിന്തുടര്‍ന്നത്‌. ഹൃദയത്തിനുമേല്‍ ദൈവത്തിന്റെ കയ്യൊപ്പുള്ള ഈ എഴുത്തുകാരന്‍ ലോകമെമ്പാടുമുള്ള അനേക കോടി വായനക്കാര്‍ക്കിടയില്‍ ഇന്നും സ്വാധീനം ചെലുത്തുന്നു .
മോസ്കോയിലെ ഓള്‍ഡ്‌ സ്റ്റൈല്‍ എന്ന പട്ടണത്തില്‍ മിഖയേല്‍ -മരിയ ദമ്പതികളുടെ ഏഴുമക്കളില്‍ രണ്ടാമനായാണ്‌ ഫിയോദര്‍ ജനിച്ചത്‌. പതിനാറാം വയസില്‍ ക്ഷയരോഗത്തെത്തുടര്‍ന്ന് അമ്മ മരിച്ചു. ഇതേത്തുടര്‍ന്ന് ഫിയോദറിനെയും സഹോദരന്‍ മിഖായേലിനെയും സെന്റെ പീറ്റേഴ്‌സ്ബര്‍ഗിലുള്ള സൈനിക അക്കാദമിയിലേക്ക്‌ പഠനത്തിനയച്ചു. അധികം താമസിയാതെ ദസ്തയേവ്‌സ്കിയുടെ പിതാവും മരിച്ചു. സാര്‍ ചക്രവര്‍ത്തിക്കെതിരായ വിപ്ലവ ശ്രമങ്ങളുടെ പേരില്‍ 1849-ല്‍ അറസ്റ്റു ചെയ്യപ്പെട്ടു. ഭരണകൂടത്തിനെതിരേ ഗൂഢാലോചന നടത്തിയെന്ന പേരില്‍ അതേവര്‍ഷം വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു. ക്രൂരമായ പീഡനങ്ങള്‍ക്കൊടുവില്‍ ദസ്‌തയേവ്‌സ്കിയെ സൈബീരിയയിലേക്ക്‌ നാടുകടത്തി. 1854-ല്‍ ശിക്ഷാകാലാവധിക്കു ശേഷം വീണ്ടും സൈനിക സേവനത്തിനു ചേര്‍ന്നു.
സൈനികനായി കസഖ്‌സ്ഥാനിലെ സെമിപലാറ്റിന്‍സ്കില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമാണ്‌ ദസ്തയേവ്‌സ്കിയുടെ ജീവിതത്തെ മാറ്റിമറിച്ചത്‌. സ്വതന്ത്ര ചിന്താധാരകള്‍ വെടിഞ്ഞ അദ്ദേഹം തികഞ്ഞ കര്‍ക്കശക്കാരനും ഈശ്വരവിശ്വാസിയുമായി മാറി. സൈബീരിയയിലെ ഒരു യുദ്ധത്തടവുകാരന്റെ വിധവ മരിയയെ ഇതിനിടയില്‍ വിവാഹം ചെയ്തിരുന്നു.
1860-ല്‍ സെന്റ്‌ പീറ്റേഴ്‌സ്‌ബര്‍ഗില്‍ മടങ്ങിയെത്തിയ ദസ്തയേവ്‌സ്കി മൂത്ത സഹോദരനുമായിച്ചേര്‍ന്ന് സാഹിത്യ പ്രസിദ്ധീകരണ രംഗത്തേക്കു കടന്നു. 1864-ല്‍ ഭാര്യയും തൊട്ടടുത്ത്‌ സഹോദരനും മരണമടഞ്ഞതോടെ അദ്ദേഹത്തിന്റെ ജീവിതം താളംതെറ്റി. കടത്തിനുമേല്‍ കടംകയറിയ ദസ്തയേവ്‌സ്കി ചൂതാട്ടകേന്ദ്രങ്ങളില്‍ രാപകല്‍ തള്ളിനീക്കി.
ചൂതാട്ടത്തിനുവേണ്ട പണം കണ്ടെത്താനാണ്‌ ദസ്തയേവ്‌സ്കി തന്റെ ഏറ്റവും മികച്ച നോവലായ കുറ്റവും ശിക്ഷയും (Crime and Punishment) എഴുതിത്തീര്‍ത്തത്‌. ചൂതാട്ടം ജീവിതത്തെ കശക്കിയെറിയുന്നതിനിടയില്‍ അദ്ദേഹം ചൂതാട്ടക്കാരന്‍ (The Gambler) എന്ന മറ്റൊരു നോവല്‍ പൂര്‍ത്തിയാക്കി. ഈ നോവല്‍ പൂര്‍ത്തിയാക്കിയിരുന്നില്ലെങ്കില്‍ ദസ്തയേവ്‌സ്കിയുടെ എല്ലാ കൃതികളുടെയും പകര്‍പ്പവകാശം അദ്ദേഹത്തിന്റെ പ്രസാധകന്‍ കൈവശപ്പെടുത്തുമായിരുന്നു.
കടക്കാരില്‍നിന്നും രക്ഷനേടാനായി ദസ്തയേവ്‌സ്കി പശ്ചിമ യൂറോപ്പിലാകെ സഞ്ചരിച്ചു. ഈ കാലയളവിലാണ്‌ അന്ന എന്ന പത്തൊന്‍പതുകാരി സ്റ്റെനോഗ്രാഫറെ കണ്ടുമുട്ടുന്നത്‌. 1867-ല്‍ അന്നയെ വിവാഹചെയ്തു. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കൃതികള്‍ പിറന്നത്‌ ഈ ഘട്ടത്തിലാണ്. എഴുത്തുകാരന്റെ ഡയറി എന്ന പേരിലിറക്കിയ പ്രസിദ്ധീകരണവും ഇതിനിടയില്‍ വിജയംകണ്ടു. 1881-ല്‍ മരിച്ചു.

[തിരുത്തുക] ഒരു സങ്കീര്‍ത്തനം പോലെ

ഫിദോറിന്റെ ജീവിതത്തെ ആസ്പദമാക്കി പെരുമ്പടവം ശ്രീധരന്‍ രചിച്ച നോവലാണ് ഒരു സങ്കീര്‍ത്തനം പോലെ. അന്നയുമായുള്ള ഫിദോറിന്റെ പ്രേമജീവിതവും ചൂതാട്ടക്കാരന്‍‍ എന്ന നോവലിന്റെ രചനയെ ചുറ്റിപ്പറ്റിയുള്ള സംഭവവികാസങ്ങളുമാണ് ഈ നോവലിന്റെ ഇതിവ്രത്തം. 1996-ലെ വയലാര്‍ പുരസ്കാരം ഈ നോവലിനാണ് ലഭിച്ചത്.

[തിരുത്തുക] കൃതികള്‍

  • കുറ്റവും ശിക്ഷയും
  • കരമസോവ് സഹോദരന്മാര്‍
  • പാവങ്ങള്‍
  • ചൂതാട്ടക്കാരന്‍
  • വിഡ്ഢി
ആശയവിനിമയം