പി.പി. ശശീന്ദ്രന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പത്രപ്രവര്‍ത്തകനും സാംസ്കാരികപ്രവര്‍ത്തകനും. മാതൃഭൂമിയില്‍ സ്പെഷല്‍ കറസ്പോണ്ടന്റായി പ്രവര്‍ത്തിക്കുന്നു. കേരളത്തിലെ പത്രപ്രവര്‍ത്തകരുടെ സംഘടനയായ കേരളാ യൂനിയന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റിന്റെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന പ്രസിഡന്റ്.

പി.പി.ശശീന്ദ്രന്‍
പി.പി.ശശീന്ദ്രന്‍

ഉള്ളടക്കം

[തിരുത്തുക] ജീവിതരേഖ

പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മയ്യഴിയിലെ പള്ളൂരില്‍ ജനനം. പള്ളൂര്‍ ബോയ്‌സ് ഹൈസ്കൂള്‍, മയ്യഴി മഹാത്മാഗാന്ധി ഗവണ്‍മെന്റ് ആര്‍ട്‌സ് കോളജ്‌,കോഴിക്കോട് സര്‍വ്വകലാശാല മാസ്സ് കമ്യൂണിക്കേഷന്‍ വിഭാഗം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. സസ്യശാസ്ത്രത്തിലും പത്രപ്രവര്‍ത്തനത്തിലും ബിരുദം നേടി. കേരള കൌമുദി പത്രത്തിന്റെ കോഴിക്കോട്, കണ്ണൂര്‍ ‍ ബ്യൂറോകളില്‍ സബ് എഡിറ്ററായിരുന്നു. 1984ല്‍മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകപരിശീലനത്തിനു ശേഷം സബ് എഡിറ്ററായി. 1986ല്‍ കണ്ണൂരില്‍ നിയമിതനായി. ഇപ്പോള്‍ സ്പെഷല്‍ കറസ്പോണ്ടന്റായി ജോലി ചെയ്യുന്നു.

[തിരുത്തുക] പത്രപ്രവര്‍ത്തനം

കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെ കലാലയവിദ്യാര്‍ത്ഥികള്‍ പ്രസിദ്ധീകരിച്ച മര്‍മ്മരം മിനി മാഗസിനിന്റെ പ്രവര്‍ത്തനത്തില്‍ പങ്കാളിയായി. ബിരുദം നേടിയ ശേഷം പത്രപ്രവര്‍ത്തന മേഖലയില്‍ പ്രവര്‍ത്തിക്കുവാന്‍ ഈ പ്രവര്‍ത്തനം പ്രേരണ നല്കി. മാതൃഭൂമിയുടെ കണ്ണൂര്‍ ലേഖകന്‍ എന്ന നിലയില്‍ 1987ല്‍ തുടങ്ങിയ കോലത്തുനാട്ടിലൂടെ എന്ന പ്രതിവാരപംക്തിയാണ് ഇദ്ദേഹത്തെ പ്രശസ്തിലേക്ക് ഉയര്‍ത്തിയത്. രാഷ്ട്രീയ-സാമൂഹികപ്രശ്നങ്ങളെ നിര്‍ഭയം കൈകാര്യം ചെയ്ത വിമര്‍ശനാത്മകമായ എഴുത്ത് കരുത്തുറ്റ ഒരു പത്രപ്രവര്‍ത്തകന്റെ സാന്നിദ്ധ്യം തെളിയിച്ചു. കണ്ണൂരിലെ പ്രക്ഷുബ്ദമായ രാഷ്ട്രീയത്തിന്റെ നിര്‍ഭയമായ വിമര്‍ശനം പ്രസിദ്ധീകരിച്ചതിനാല്‍ പലര്‍ക്കും അനഭിമതനായ പത്രപ്രവര്‍ത്തകനായി മാറി. എന്നാല്‍ ജില്ലയുടെ വികസനാത്മകമായ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്തതിലൂടെ വ്യാപകമായ ജനപ്രീതിയും അംഗീകാരവും ഇദ്ദേഹത്തിന് ലഭിച്ചു.


കണ്ണൂരിലെ അക്രമ-കൊലപാതകരാഷ്ട്രീയത്തെക്കുറിച്ചും ജയില്‍ പരിഷ്കരണത്തെക്കുറിച്ചും ദിനേശ് ബീഡി സഹകരണസംഘത്തെക്കുറിച്ചും എഴുതിയ ലേഖനങ്ങള്‍ വ്യാപകമായി ശ്രദ്ധിക്കപ്പെട്ടവയാണ്.


വികസനാത്മക പത്രപ്രവര്‍ത്തനത്തിനും രാഷ്ട്രീയ റിപ്പോര്‍ട്ടിംഗിലും വൈദഗ്ദ്ധ്യം പ്രകടമാക്കിയിട്ടുള്ള ഇദ്ദേഹം മികച്ച സ്പോര്‍ട്സ് ലേഖകന്‍ കൂടിയാണ്.ദേശീയ-അന്തര്‍ദേശീയ കായികമേളകള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ മാതൃഭൂമി ഇദ്ദേഹത്തെ നിയോഗിച്ചിട്ടുണ്ട്. 1995ല്‍ ഗോവയില്‍ നടന്ന പ്രഥമ ദേശീയ ഫുട്ബോള്‍ ലീഗ്, കല്‍ക്കത്തയില്‍ 1994ല്‍ നടന്ന പ്രഥമ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‍ മീറ്റ്, ചാമ്പ്യന്‍സ് അന്തര്‍ദേശീയ ഹോക്കി ടൂര്‍ണമെന്റ് (ചെന്നൈ,1996), പ്രീ വേള്‍ഡ് കപ്പ് ക്വാളിഫയിംഗ് മാച്ച് (ഖത്തര്‍,1996), മില്ലീനിയം കപ്പ് ഫുട്ബോള്‍(കൊല്‍ക്കത്ത,2000) എന്നിവ ഇവയില്‍ ചിലതാണ്. ജര്‍മ്മനിയില്‍ 2006ല്‍ നടന്ന ലോകകപ്പ് ഫുട്ബോള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അക്രിഡിറ്റേഷന്‍ ലഭിച്ച അപൂര്‍വ്വം മലയാളി ലേഖകരില്‍ ഒരാള്‍ പി.പി.ശശീന്ദ്രനാണ്.

[തിരുത്തുക] സാംസ്കാരികരംഗത്ത്

മാതൃഭൂമി ലേഖകന്‍ എന്ന നിലയിന്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളെത്തുടര്‍ന്നുണ്ടായ പ്രശസ്തിയാണ് കണ്ണൂരിലെ സാംസ്കാരികരംഗത്ത് ഇദ്ദേഹത്തിന് സ്ഥാനം നേടിക്കൊടുത്തത്. കണ്ണൂര്‍ പ്രസ്സ് ക്ലബ്ബിന്റെ പ്രസിഡന്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച ഇദ്ദേഹം മാതൃഭൂമി സ്റ്റഡി സര്‍ക്കിളിന്റെ സംഘാടകനും രക്ഷാധികാരിയുമായി. കണ്ണൂരില്‍ നടക്കുന്ന കലാ-കായിക-സാംസ്കാരിക പ്രവര്‍ത്തനങ്ങളിലെല്ലാം വ്യക്തിപരമായും പത്രപ്രവര്‍ത്തകനെന്ന നിലയിലും ഇദ്ദേഹം പങ്കാളിയാണ്.

ജര്‍മ്മനി, ഫ്രാന്‍സ്, ഓസ്‌ട്രിയ, ഖത്തര്‍, യുനൈറ്റഡ് അറബ് എമിറേറ്റ്‍സ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. 2002ല്‍ ജര്‍മ്മനിയില്‍ നടന്ന ഹെര്‍മ്മന്‍ ഹെസെ ഫെസ്റ്റിവലില്‍ പങ്കെടുത്തിട്ടുണ്ട്.

[തിരുത്തുക] പദവികള്‍

  • കണ്ണൂര്‍ പ്രസ്സ്ക്ലബ്ബ് പ്രസിഡന്റ് (അഞ്ചു തവണ)
  • ടെലഫോണ്‍ ഉപദേശകസമിതിഅംഗം (മൂന്ന് തവണ)
  • കേരള പ്രസ്സ് അക്കാദമി അംഗം 1993 മുതല്‍ 96 വരെ
  • കേരള ഫോക്‍ലോര്‍ അക്കാദമി എക്സിക്യൂട്ടീവ് അംഗം (2003-06)
  • കേരള ചലച്ചിത്ര അക്കാദമി അംഗം (2003-06)
  • മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂനിയന്‍ പ്രസിഡന്റ് (നാലു തവണ)
  • ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സില്‍ അംഗം (2005 മുതല്‍ 07 വരെ)
  • കണ്ണൂര്‍ സര്‍വ്വകലാശാല മാസ്സ് കമ്യൂണിക്കേഷന്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം
  • കേരളാ യൂനിയന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റിന്റെ നിലവിലുള്ള കമ്മിറ്റിയുടെ എതിരില്ലാതെ തെരഞ്ഞടുക്കപ്പെട്ട പ്രസിഡന്റ്.

[തിരുത്തുക] പുരസ്കാരങ്ങള്‍

  • ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അവാര്‍ഡ് ,1994
  • തോപ്പില്‍ രവി അവാര്‍ഡ്,1995
  • റോട്ടറി എക്സലന്‍സ് അവാര്‍ഡ് , 2000
  • സി.എച്ച്.ഹരിദാസ് അവാര്‍ഡ് ,2003
  • ജേസീസ് എക്സലന്‍സ് അവാര്‍ഡ് ,2004
  • ചിരന്തന പുരസ്കാരം ,2006
  • കുന്താപുരം കൈരളി സുഹൃദ്‌വേദിയുടെ ശിവരാമകാരന്ത് അവാര്‍ഡ് ,2003
ആശയവിനിമയം