വിക്ടര്‍ ജോര്‍ജ്ജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കേരളത്തില്‍ നിന്നുള്ള പ്രശസ്ത നിശ്ചലചിത്ര ഛായാഗ്രാഹകന്‍ (ഫോട്ടോഗ്രാഫര്‍) ആയിരുന്നു വിക്ടര്‍ ജോര്‍ജ്ജ്. (ജനനം: ഏപ്രില്‍ 10, 1955; മരണം: ജൂലൈ 9, 2002). മലയാള മനോരമ ദിനപ്പത്രത്തിന്റെ മുഖ്യ ഫോട്ടോഗ്രാഫര്‍ ആയിരുന്നു വിക്ടര്‍ ജോര്‍ജ്ജ്. മഴ എന്ന നിശ്ചലചിത്ര പരമ്പര വിക്ടറിന്റെ കൃതികളില്‍ പ്രശസ്തമാണ്. ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ വെണ്ണിയാനി മലയില്‍ ഉരുള്‍പൊട്ടലിന്റെ ചിത്രങ്ങള്‍ എടുക്കവേ മണ്ണിടിച്ചിലില്‍ ആകസ്മികമായി മരണപ്പെട്ടു.

[തിരുത്തുക] ജീവിതരേഖ

1955 ഏപ്രില്‍ 10-നു കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിനടുത്തുള്ള കാണക്കാരി ഗ്രാമത്തിലാണ് വിക്ടര്‍ ജോര്‍ജ്ജ് ജനിച്ചത്. തന്റെ സഹോദരനായിരുന്നു ഫോട്ടോഗ്രഫിയുടെ ആദ്യപാഠങ്ങള്‍ പഠിപ്പിച്ചുകൊടുത്തത്. ഒരു വിനോദമായി തുടങ്ങിയ ഫോട്ടോഗ്രഫി പിന്നീട് ഒരു മുഴുവന്‍ സമയ പ്രവര്‍ത്തി ആയി മാറുകയായിരുന്നു. 1981-ല്‍ വിക്ടര്‍ മലയാള മനോരമയില്‍ ചേര്‍ന്നു. 1985 മുതല്‍ 1990 വരെ മനോരമയുടെ ഡെല്‍ഹി ബ്യൂറോയില്‍ പ്രവര്‍ത്തിച്ചു. 1986-ലെ ദേശീയ ഗെയിംസിന്റെ ചിത്രങ്ങള്‍ വിക്ടറിനെ അന്താരാഷ്ട്ര പ്രശസ്തനാക്കി.

അനിതാ സൂദ്, കവിതാ സൂദ് എന്നീ നീന്തല്‍ക്കാരികളുടെ അമ്മ (അല്പം തടിച്ച സ്ത്രീ) വനിതകളുടെ 400 മീറ്റര്‍ ഫ്രീസ്റ്റൈല്‍ നീന്തലില്‍ ഗാലറിയില്‍ നിന്ന് അവരെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ശക്തമായ ചിത്രങ്ങള്‍ വിക്ടറിന് ഒരുപിടി അവാര്‍ഡുകളും ഖ്യാതിയും നല്‍കി. സൗത്ത് ഏഷ്യന്‍ ഫെഡറേഷന്‍ ഗെയിംസില്‍ (കല്‍ക്കട്ട, 1989) ഇന്ത്യന്‍ റിലേ ടീം ബാറ്റണ്‍ താഴെയിടുന്നതിന്റെ ചിത്രവും പ്രശസ്തമായിരുന്നു. 1990 മുതല്‍ വിക്ടര്‍ മലയാള മനോരമ കോട്ടയം ബ്യൂറോയുടെ ചീഫ് ഫോട്ടോഗ്രാഫര്‍ ആയിരുന്നു. വിക്ടറിന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍ പ്രശസ്തമായിരുന്നു. കോട്ടയം ജില്ലാ ആശുപത്രിയില്‍ പേവിഷബാധ വന്ന് മരിക്കാറായ ഒരു കുഞ്ഞിന്റെ ചിത്രം വിക്ടര്‍ എടുത്തത് നിസ്സഹായനായ കുട്ടി അച്ഛന്റെ കൈയില്‍ ഇറുക്കിപ്പിടിക്കുന്നതിന്റെ ചിത്രമായിരുന്നു. കുഞ്ഞിന്റെ മുഖവും സം‌രക്ഷിക്കുവാനായി നീണ്ട പിതാവിന്റെ കരവും മാത്രമേ ആ ചിത്രത്തില്‍ ഉണ്ടായിരുന്നുള്ളൂ.

മലയാളമനോരമയുടെ ഭാഷാസാഹിത്യമാസികയായ ഭാഷാപോഷിണിക്കുവേണ്ടി വിക്ടര്‍ എടുത്ത കവികളുടെയും കലാകാരന്മാരുടെയും എഴുത്തുകാരുടെയും ചിത്രങ്ങള്‍ തന്റെ ചിത്രങ്ങളുടെ വിഷയമായ കലാകാരനുമായി ഒരേ ഈണത്തില്‍ സ്പന്ദിക്കുവാനുള്ള വിക്ടറിന്റെ കഴിവിന് മകുടോദാഹരണമാണ്.

കോട്ടയത്ത് കുറച്ചുനാള്‍ പത്രത്തില്‍ പ്രവര്‍ത്തിച്ചതിനു ശേഷം വിക്ടര്‍ തന്റെ ശ്രദ്ധ പ്രകൃതി ഛായാഗ്രഹണത്തിലേക്ക് തിരിച്ചു. പ്രകൃതിയുടെ ആക്രമണത്തിനു വിധേയമായ പരിസ്ഥിതിയും മനുഷ്യന്റെ ദുരയും വിക്ടറിന്റെ ഛായാചിത്രങ്ങള്‍ക്ക് വിഷയങ്ങളായി. കുട്ടനാട്ടിലെ കായലുകള്‍, ഭാരതപ്പുഴ, വന്യജീവികള്‍ (പ്രത്യേകിച്ചും പാമ്പുകള്‍), ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിന്റെ പശ്ചാത്തല ചിത്രീകരണം, കേരളത്തിലെ മണ്‍സൂണ്‍ എന്നിവ വിക്ടറിന്റെ പ്രിയപ്പെട്ട വിഷയങ്ങളായി.

രണ്ടുവര്‍ഷത്തോളം വിക്ടര്‍ റെയിന്‍ ബുക്ക് എന്ന തന്റെ പദ്ധതിയില്‍ പ്രവര്‍ത്തിച്ചു. കന്യാകുമാരി, കോവളം, ശംഖുമുഖം കടപ്പുറം, ആലപ്പുഴയിലെ കടലോരങ്ങള്‍‍ എന്നിവിടങ്ങളിലെല്ലാം‍ മണ്‍സൂണ്‍ ചിത്രീകരിക്കുവാനായി വിക്ടര്‍ സഞ്ചരിച്ചു. മൂന്നാറിലെയും നെല്ലിയാമ്പതിയിലെയും കുന്നുകളില്‍ പട്ടുനൂല്‍ പോലെയുള്ള മഴയുടെ വിവിധ ഭാവങ്ങളും വിക്ടര്‍ കാമറയില്‍ പകര്‍ത്തി.

ഇടുക്കിയില്‍ മഴക്കാലത്ത് വെള്ളത്തില്‍ മുങ്ങിപ്പോയ ഒരു അയ്യപ്പക്ഷേത്രത്തില്‍ ഒരു വഞ്ചിയിലിരുന്ന് പൂജനടത്തുന്ന പൂജാരിയുടെ ചിത്രം എടുക്കുവാന്‍ വിക്ടര്‍ ശ്രമിച്ചു. ഹൈറേഞ്ച് മലനിരകളില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും സൃഷ്ടിക്കുന്ന മഴയുടെ ക്രോധവും വിക്ടറിനെ ആകര്‍ഷിച്ചു.

[തിരുത്തുക] പുറത്തേയ്ക്കുള്ള കണ്ണികള്‍

ആശയവിനിമയം
ഇതര ഭാഷകളില്‍