സദ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സദ്യ-വിഭവങ്ങള്‍
Enlarge
സദ്യ-വിഭവങ്ങള്‍

“ഭക്ഷണപ്രിയനായ മലയാളി കാത്തിരിക്കുന്ന ഊണ്.“

ഉത്സവങ്ങള്‍, വിവാഹം, പിറന്നാള്‍,ജനനം, മരണം ഇങ്ങനെ ഏതെങ്കിലും വിഷേഷാവസരവുമായി ബന്ധപ്പെട്ടാണ് മലയാളികള്‍ സാധാരണയായി സദ്യയുണ്ണുക. സദ്യ സാധാരണയായി സസ്യാഹാ‍രങ്ങള്‍ മാത്രം അടങ്ങുന്നതായിരിക്കും. നിലത്ത് ചമ്രം പിടിഞ്ഞിരുന്ന് വാഴയിലയിലാണ് സാധാരണയായി സദ്യയുണ്ണുക. വിവാഹ ഹാളുകളിലും മറ്റും സദ്യ മേശമേല്‍ ഇലയിട്ട് വിളമ്പാറുമുണ്ട്.

സദ്യവിഭവങ്ങള്‍ സാ‍ധാരണയായി ചോറ്, പലകറികളും പായസവും, പഴം, മോരും തൈരും, പപ്പടം, ഉപ്പേരി എന്തെങ്കിലും മധുരം എന്നിങ്ങനെയാണ്. കറികളില്‍ തൈര്, മാങ്ങ, കായം, ശര്‍ക്കര, തുടങ്ങിയവ ചേര്‍ക്കും. പല കറികളുള്ളതുകൊണ്ട് സദ്യ ഉണ്ണുന്ന ഓരോരുത്തര്‍ക്കും ഒന്നോ രണ്ടോ കറികളെങ്കിലും ഇഷ്ടപ്പെടും.

ഭൂവിഭാഗമനുസരിച്ച് സദ്യയുടെ വിഭവങ്ങളില്‍ വ്യത്യാസമുണ്ട്. ചില സമുദായങ്ങളില്‍ സസ്യേതര വിഭവങ്ങളും സദ്യയില്‍ വിളമ്പുന്നു. കോഴി, മത്സ്യം, ഇറച്ചിക്കറികള്‍ ഇവ ഇന്ന് പലവിഭാഗങ്ങളുടെയും വിവാഹസദ്യകളില്‍ സാധാരണമാണ്. പണ്ട് സദ്യയില്‍ പതിവില്ലായിരുന്ന കാരട്ട്, കൈതച്ചക്ക, പയര്‍ ഇവകൊണ്ടുള്ള വിഭവങ്ങളും ഇന്ന് സദ്യയില്‍ വിളമ്പുന്നു. ഉള്ളിയോ വെളുത്തുള്ളിയോ പരമ്പരാഗതമായി സദ്യയില്‍ ഉപയോഗിക്കാറില്ല.

മിക്കവാറും എല്ലാ കറികളിലും മലയാളികള്‍ തേങ്ങ ചേര്‍ക്കാറുണ്ട്. തേങ്ങാപ്പാല്‍ ചേര്‍ത്ത കറികള്‍ സുലഭമാണ്. വെളിച്ചെണ്ണയിലായിരിക്കും സാധാരണയായി കറികള്‍ പാകം ചെയ്യുന്നത്.

ഉള്ളടക്കം

[എഡിറ്റ്‌] സദ്യ ഉണ്ണുന്ന വിധം‍

സദ്യയ്ക്ക് ഇല ഇടുന്നതിന് അതിന്റേതായ രീതിയുണ്ട്. വാഴയിലയുടെ വീതി കുറഞ്ഞവശം ഉണ്ണുന്ന ആളിന്റെ ഇടത്തുവശത്തായിരിക്കണം. സദ്യയില്‍ ഓരോ കറിക്കും ഇലയില്‍ അതിന്റേതായ സ്ഥാനമുണ്ട്.ഉപ്പ് ആണ് ആദ്യമായി വിളമ്പുക. അച്ചാര്‍ എപ്പോഴും ഇലയുടെ ഇടത്തേ-മുകള്‍ മൂലയില്‍ വിളമ്പുന്നു. ഉപ്പേരി അച്ചാറിനു തൊട്ട് വലത്തായി വിളമ്പുന്നു. പഴം ഇടത്തുവശത്ത് ഇലയുടെ താഴെയായി വെക്കുന്നു.സദ്യയ്ക്ക് പപ്പടം ഒഴിച്ചുകൂടാനാവത്തതാണ്, വലിയ പപ്പടവുംചെറിയ പപ്പടവും ഉണ്ടായാലെ സദ്യ കേമമാവൂ.

സദ്യ പലവട്ടങ്ങളായി ആണു വിളമ്പുക. ആദ്യവട്ടം പരിപ്പും നെയ്യും ചേര്‍ത്ത് ചോറുണ്ണുന്നു, പിന്നീട് സാമ്പാറും ചേര്‍ത്ത് ഒരു വട്ടം കൂടി ഉണ്ണുന്നു. അതിനുശേഷം കാച്ചിയ മോരൊഴിച്ച് ഒരു വട്ടംകൂടി ചോറുണ്ണുന്നു. ഒടുവില്‍ പായസങ്ങള്‍ വിളമ്പുന്നു. അടപ്രഥമന്‍ പഴവും ചേര്‍ത്ത് ഞവിടിയാണ് കഴിക്കുക. സദ്യക്കുശേഷം ചുണ്ണാമ്പുചേര്‍ത്ത് അടയ്ക്ക (പാക്ക്) മുറുക്കുന്നു.

സദ്യ കഴിഞ്ഞ് ഇല മടക്കുന്നതിനും അതിന്റേതായ രീതിയുണ്ട്. ഊണ് ഇഷ്ടപ്പെട്ടാല്‍ ഇല മുകളില്‍ നിന്ന് താഴോട്ടാണു മടക്കുക. (ഇലയുടെ തുറന്ന രണ്ടു ഭാഗവും കഴിക്കുന്ന ആളിനെ അഭിമുഖീകരിക്കും).

സദ്യയുണ്ണുന്നത് ഒരു കലതന്നെയാണ്. കൈപ്പത്തി മുഴുവന്‍ ഉപയോഗിച്ച് ചോറും കറികളും കുഴച്ച് ഒരുളകളാക്കിയാണ് സദ്യയുണ്ണുക.

[എഡിറ്റ്‌] പാചകം, തയ്യാറെടുപ്പ്

സാധാരണയായി ഉച്ചസമയത്താണ് സദ്യയുണ്ണുക. സദ്യക്കുള്ള തയ്യാറെടുപ്പുകള്‍ തലേദിവസം രാത്രിയില്‍ തുടങ്ങുന്നു. ദേഹണ്ണക്കാര്‍ രാത്രിമുഴുവനും അധ്വാനിച്ചാണ് സദ്യ തയ്യാറാക്കുക. രാവിലേ പത്തുമണിക്കു മുന്‍പേ വിഭവങ്ങള്‍ തയ്യാറായിരിക്കും. ഇന്ന് ആള്‍ക്കാര്‍ക്ക് നിലത്ത് ഇരുന്നുണ്ണുവാനുള്ള ബുദ്ധിമുട്ടും സ്ഥലപരിമിതിയും പരിഗണിച്ച് മേശപ്പുറത്ത് ഇലവിരിച്ചാണ് സദ്യവിളമ്പുക.

പണ്ടുകാലത്ത് അയല്‍‌പക്കത്തുള്ളവരുടെ സഹായത്തോടെ വീടുകളില്‍ തന്നെയാണ് സദ്യ തയ്യാറാക്കിയിരുന്നത്. രാത്രിമുഴുവന്‍ വീട്ടുകാരും അയല്‍ക്കാരും തേങ്ങതിരുവാനും പച്ചക്കറികള്‍ അരിയുവാനും പാചകം ചെയ്യുവാനും കൂടിയിരുന്നു. സദ്യവിളമ്പുന്നതും വീട്ടുകാരും അയല്‍ക്കാരും കൂടിയായിരുന്നു. ഇന്ന് കാലത്തിന്റെ മാറ്റത്തിനൊപ്പം സദ്യ ഒരുക്കുവാന്‍ ദേഹണ്ണക്കാ‍രെ വിളിക്കാറാണ് പതിവ്.

[എഡിറ്റ്‌] ലോകത്തെ ഏറ്റവും വലിയ സദ്യ

കേരള സംസ്ഥാ‍ന സ്കൂള്‍ യുവജനോത്സവങ്ങളിലാണ് ലോകത്തെ തന്നെ ഏറ്റവും വലിയ സദ്യവിളമ്പുക. 25,000ത്തോളം വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പങ്കെടുക്കുന്ന സംസ്ഥാന സ്കൂള്‍ യുവജനോത്സവം ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയാണ്. കേരളത്തിലെ ഏറ്റവും പ്രശസ്തരായ ദേഹണ്ണക്കാര്‍ യുവജനോത്സവത്തിന് സദ്യ തയ്യാറാക്കുന്നു. പ്രത്യേകം സജ്ജമാക്കിയ പന്തലുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും സദ്യവിളമ്പുന്നു.

[എഡിറ്റ്‌] സദ്യയിലെ സാധാരണ വിഭവങ്ങള്‍

പരിപ്പ്
നെയ്യ്
സാമ്പാര്‍
രസം
അവിയല്‍
കാളന്‍
ഓലന്‍
കൂട്ടുകറി
കിച്ചടി
ഇഞ്ചിപ്പുളി
തോരന്‍
അച്ചാര്‍
ഉപ്പേരി
പഴം

പ്രഥമന്‍ (പായസം)
- പാലട പ്രഥമന്‍ (അട പ്രഥമന്‍)
- പഴ പ്രഥമന്‍
- ഗോതമ്പ് പ്രഥമന്‍
- ചക്ക പ്രഥമന്‍
- പരിപ്പ് പ്രഥമന്‍
- അരിപ്പായസം