ചാന്നാര്‍ ലഹള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പതിനേഴാം നൂറ്റാണ്ടിന്റെ അവസാന‌പാദത്തില്‍ നാടാര്‍ സമുദായത്തില്‍പ്പെട്ട സ്ത്രീകള്‍ മാറുമറയ്ക്കുന്നതു സംബന്ധിച്ച് തെക്കന്‍ തിരുവതാംകൂറില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷമാണു ചാന്നാര്‍ ലഹള എന്നറിയപ്പെടുന്നത്. ചരിത്രരേഖകളില്‍ ഇതു നാടാര്‍ ലഹളയെന്നും അറിയപ്പെടുന്നു. നാടാര്‍ സമുദായത്തിന്റെ മറ്റൊരു പേരാണ് ചാന്നാര്‍. ഹിന്ദുമതത്തിലെ നാടാര്‍ സമുദായത്തില്‍പ്പെട്ട സ്ത്രീകള്‍ ക്രിസ്തുമതം സ്വീകരിച്ചശേഷം മാറുമറച്ചുനടന്നതിനെതിരെ സവര്‍ണ്ണഹിന്ദുക്കള്‍ നടത്തിയ അക്രമവും അതിനുള്ള പ്രതികരണവുമാണ് ഈ ലഹളയിലെ പ്രധാന സംഭവങ്ങള്‍. സ്വാതന്ത്ര്യ പൂര്‍വ കേരളത്തില്‍ അരങ്ങേറിയ ആദ്യത്തെ മനുഷ്യാവകാശ സമരങ്ങളിലൊന്നായി ഈ ലഹള വിലയിരുത്തപ്പെടുന്നു.

ഉള്ളടക്കം

[എഡിറ്റ്‌] പശ്ചാത്തലം

[എഡിറ്റ്‌] നാടാര്‍ സമുദായം

പന്ത്രണ്ടാം നൂറ്റാണ്ടുവരെ തെക്കന്‍ തിരുവതാംകൂര്‍ ഉള്‍പ്പെട്ട തമിഴകത്തെ പ്രബല സമുദായമായിരുന്നു ചാന്നാന്മാര്‍. ആയ് രാജാക്കന്മാരുടെ ഭരണകാലത്ത് ഈ സമുദായത്തിനു രാജസദസുകളില്‍ ഉയര്‍ന്ന സ്ഥാനമുണ്ടായിരുന്നു. ഖജനാവിലേക്കു കരം‌പിരിക്കാനായി ആയ് രാജാക്കന്മാര്‍ ചാന്നാന്മാരെയാണുപയോഗിച്ചിരുന്നത്. ‘ചാന്റോര്‍’ എന്നപേരില്‍ ഇവര്‍ രാജസദസുകളില്‍ അറിയപ്പെട്ടു. ഹിന്ദുമതത്തിന്റെ ഭാഗമായിരുന്നു ചാന്നാന്മാര്‍. എന്നാല്‍ പന്ത്രണ്ടാം നൂറ്റാണ്ടിനുശേഷം ബ്രാഹ്മണാധിപത്യം ശക്തിപ്രാപിച്ചതോടെ ചാന്നാന്മാര്‍ സാമൂഹികമായി പിന്തള്ളപ്പെട്ടു. ഇപ്പോള്‍ കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിര്‍ത്തികളോടു ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളില്‍ ജനസംഖ്യയില്‍ ഭൂരിപക്ഷമായിരുന്നു ചാന്നാന്മാര്‍. എങ്കിലും ബ്രാഹ്മണ ന്യൂനപക്ഷത്തിനു കീഴ്പ്പ്പെട്ടു ജീവിക്കേണ്ടിവന്നു അവര്‍ക്ക്.

[എഡിറ്റ്‌] വസ്ത്രസ്വാതന്ത്ര്യ ധ്വംസനം

അക്കാലത്ത് പിന്നോക്ക സമുദായത്തില്‍പ്പെട്ട സ്ത്രീകള്‍ക്ക് മാറുമറയ്ക്കാനുള്ള അവകാശമില്ലായിരുന്നു. ഈ ദുരാചാരം ബ്രാഹ്മണമേധാവികള്‍ നാടാര്‍ സമുദായംഗങ്ങള്‍ക്കുമേലും അടിച്ചേല്‍പ്പിച്ചു. ബ്രാഹ്മണ പൌരോഹിത്യത്തിന്റെ ശാസനകള്‍ മതപരമായ കീഴ്വഴക്കമായി കണ്ടിരുന്നതിനാല്‍ ഈ വസ്ത്രസ്വാതന്ത്ര്യ നിഷേധത്തില്‍ അസംതൃപ്തരായിരുന്നെങ്കിലും അധികമാരും പ്രതിഷേധിച്ചിരുന്നില്ല.

[എഡിറ്റ്‌] മതപരിവര്‍ത്തനം, സാമൂഹിക വിഭജനം

സാമൂഹികമായി അതൃപ്താരായിക്കഴിഞ്ഞ ചാന്നാന്മാരുടെ ഇടയിലേക്കു പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ക്രിസ്തുമത മിഷണറിമാര്‍ പ്രവര്‍ത്തനത്തിനെത്തി. ചാന്നാന്മാരെ ഉന്നതവിദ്യാഭ്യാസത്തിനും പിന്നീടു മതപരിവര്‍ത്തനത്തിനും മിഷണറിമാര്‍ പ്രേരിപ്പിച്ചു. പാശ്ചാത്യ ഭരണാധികാരികളുടെ പിന്തുണയും മിഷണറിമാര്‍ക്കുണ്ടായിരുന്നു. സാമൂഹികമായ അഭിവൃദ്ധി സ്വപ്നംകണ്ട് നാടാര്‍ സമുദായത്തിലെ ഒരു വിഭാഗം ക്രിസ്തുമതത്തിലേക്ക് വളരെപ്പെട്ടെന്നു പരിവര്‍ത്തനം ചെയ്തു. ഇവരുടെ വസ്ത്രധാരണത്തിലും ജീവിത രീതികളിലും മിഷണറിമാര്‍ പരിഷ്കാരങ്ങള്‍ വരുത്തി.

സവര്‍ണ്ണരുടെ ശാസനകള്‍ ലംഘിച്ച് മാറുമറച്ചു നടക്കുവാന്‍ നാടാര്‍ സ്ത്രീകളെ ആഹ്വാനം ചെയ്തു. കേരള-തമിഴ്നാട് അതിര്‍ത്തിയിലുള്ള വടക്കാങ്കുളം എന്ന സ്ഥലത്ത് 1680-ല്‍ ജസ്യൂട്ട് വൈദികര്‍ ആദ്യമായി ഒരു നാടാര്‍ സ്ത്രീയെ റൌക്ക(ജാക്കറ്റ്) ധരിപ്പിച്ചു. വസ്ത്രധാരണത്തില്‍ മാന്യത കൈവരുമെന്നു വന്നതോടെ ക്രിസ്തുമതത്തിലേക്കുള്ള ഒഴുക്കു വര്‍ധിച്ചു. മതപരിവര്‍ത്തനം ചെയ്താല്‍ സവര്‍ണ്ണ ഹിന്ദുക്കളുടെ കല്പനകളില്‍ നിന്നും ഒഴിവാകാം എന്നതായിരുന്നു നാടാര്‍ സമുദായാംഗങ്ങളെ ക്രിസ്തുമതത്തിലേക്കു ചെല്ലാന്‍ പ്രേരിപ്പിച്ച പ്രധാന ഘടകം. പതിനേഴ്, പതിനെട്ട് നൂറ്റാണ്ടുകളില്‍ നെയ്യാറ്റിന്‍കര, കാട്ടാക്കട, തിരുനെല്‍‌വേലി, പാറശാല തുടങ്ങിയ പ്രദേശങ്ങളില്‍ വ്യാപകാമായി മതപരിവര്‍ത്തനം നടന്നു. 1685-ല്‍ വടക്കാങ്കുളത്ത് കത്തോലിക്കാ ദേവാലയം സ്ഥാപിതമായി.

[എഡിറ്റ്‌] ലഹള പൊട്ടിപ്പുറപ്പെടുന്നു

മതപരിവര്‍ത്തനം വ്യാ‍പകമായതോടെ ക്രിസ്തുമതം സ്വീകരിച്ച നാടാര്‍ സ്ത്രീകള്‍ മേല്‍‌വസ്ത്രം ധരിച്ചും ഹിന്ദുമതത്തില്‍പ്പെട്ടവര്‍ മേല്‍‌വസ്ത്രമില്ലാതെയും നടന്നു. റൌക്കയും(ജാക്കറ്റ്) അതിനും‌മീതേ മേല്‍‌മുണ്ടുമായിരു‍ന്നു സവര്‍ണ്ണ സ്ത്രീകളുടെ വേഷം. മിഷണറിമാര്‍ ഇതേ രീതിയില്‍ത്തന്നെ മതപരിവര്‍ത്തനം നടത്തിയവരെയും വസ്ത്രം ധരിപ്പിച്ചു.

ക്രിസ്ത്യന്‍ നാടാര്‍ സ്ത്രീകളുടെ നടപടി ഹിന്ദുമതത്തിലെ സവര്‍ണ്ണരെ പ്രകോപിതരാക്കി. മേല്‍‌വസ്ത്രം ധരിച്ച സ്ത്രീകള്‍ക്കെതിരെ അവര്‍ ആക്രമണമഴിച്ചുവിട്ടു. ലഹള വ്യാപകമായതോടെ ബ്രിട്ടീഷ് ഭരണാധികാരികള്‍ പ്രശ്നത്തിലിടപെട്ടു. 1812-ല്‍ ഒത്തുതീര്‍പ്പെന്ന നിലയില്‍ ബ്രിട്ടീഷ് റസിഡന്റായിരുന്ന കേണല്‍ മണ്‍‌റോ ക്രിസ്ത്യന്‍ നാടാര്‍ സ്ത്രീകള്‍ക്ക് സവര്‍ണ്ണരെ അനുകരിക്കാത്ത വിധത്തില്‍ വസ്ത്രംധരിക്കാന്‍ അനുമതി നല്‍കി. അതായത് റൌക്ക മാത്രം ധരിക്കാം എന്നാല്‍ മേല്‍മുണ്ട് അരുത്. എന്നാല്‍ ഈ ഒത്തുതിര്‍പ്പിനുശേഷവും ഒറ്റപ്പെട്ട അക്രമങ്ങള്‍ അരങ്ങേറി.

1822-ല്‍ പത്മനാഭപുരത്തുവച്ച് മാറുമറച്ചു നടന്ന ഒരു സംഘം നാടാര്‍ സ്ത്രീകളെയും അവരുടെയൊപ്പമുണ്ടായിരുന്ന പുരുഷന്മാരെയും നായര്‍ സമുദായാംഗങ്ങളാ‍യ ഏതാനും പേര്‍ തല്ലിച്ചതയ്ക്കുകയും സമീപത്തുണ്ടായിരുന്ന ക്രിസ്തുമത ദേവാലയം തീവച്ചു നശിപ്പിക്കുകയും ചെയ്തു. ഈ സംഭവത്തോടെ പ്രത്യാക്രമണവും വ്യാപകമായുണ്ടായി. ലഹള തിരുവതാം‌കൂറിന്റെ ഇതര പ്രദേശങ്ങളിലേക്കും വ്യാപിച്ചു.