ജനഗണമന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജനഗണമന ഭാരതത്തിന്റെ ദേശീയഗാനമാണു്. സാഹിത്യത്തിനു് നോബല്‍ സമ്മാനിതനായ ബംഗാളി കവി രവീന്ദ്രനാഥ ടാഗോറിന്റെ കവിതയിലെ വരികളാണു് പിന്നീട് ദേശീയഗാനമായി ഇന്ത്യന്‍ ജനത സ്വീകരിച്ചത്. ഔദ്യോഗികമായ നിര്‍ണ്ണയങ്ങള്‍ പ്രകാരം ദേശീയഗാനം ചൊല്ലിത്തീരേണ്ടത് 52 സെക്കന്‍ഡുകള്‍ കൊണ്ടാണു്.

[എഡിറ്റ്‌] ചരിത്രം

1911, ഡിസംബര്‍ 27 നു,‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ കല്‍ക്കത്താ സമ്മേളനത്തിലായിരുന്നു ആദ്യമായി ടാഗോറിന്റെ കവിത ആലപിക്കപ്പെട്ടത്. തുടര്‍ന്ന് ദേശീയപ്രസ്ഥാനത്തിന്റെ മുഖ്യവാഹകരായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഈ ഗാനം ദേശീയഗാനമായി അംഗീകരിക്കുകയായിരുന്നു. 1947 -ല്‍ ബ്രിട്ടീഷ് ഭരണത്തില്‍ നിന്നു് സ്വാതന്ത്ര്യം ലഭിച്ചതിനു്‌ ശേഷം ഇന്ത്യന്‍ ഭരണഘടനാപ്രകാരം പ്രസ്തുതകവിത ദേശീയഗാനമായി തുടരുകയാണുണ്ടായത്.

[എഡിറ്റ്‌] വരികള്‍

മലയാളം ലിപിയില്‍:

ജനഗണമന അധിനായക ജയഹേ
ഭാരത ഭാഗ്യവിധാതാ,
പഞ്ചാബസിന്ധു ഗുജറാത്ത മറാഠാ
ദ്രാവിഡ ഉത്‌ക്കല ബംഗാ,
വിന്ധ്യഹിമാചല യമുനാഗംഗാ,
ഉച്ഛലജലധിതരംഗാ,
തവശുഭനാമേ ജാഗേ,
തവശുഭ ആശിഷ മാഗേ,
ഗാഹേ തവ ജയഗാഥാ,
ജനഗണമംഗലദായക ജയഹേ
ഭാരത ഭാഗ്യവിധാതാ.
ജയഹേ, ജയഹേ, ജയഹേ,
ജയ ജയ ജയ ജയഹേ!

ദേവനാഗരി ലിപിയില്‍:

जनगण मन अधिनायक जय हे,
भारत भाग्य विधाता |
पंजाब सिंधु गुजरात मराठा,
द्राविड़ उत्कल बंगा |
विंध्य हिमाचल यमुना गंगा
उच्छल जलधि तरंगा |
तव शुभ नामे जागे
तव शुभ आशीष माँगे,
गाहे तव जय-गाथा |
जनगण मंगलदायक जय हे,
भारत भाग्य विधाता |
जय हे, जय हे, जय हे,
जय जय जय जय हे |

[എഡിറ്റ്‌] വിമര്‍ശനങ്ങള്‍

കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ ആദ്യമായി ടാഗോറിന്റെ കവിത ആലപിച്ചതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ബ്രിട്ടനിലെ ജോര്‍ജ്ജ് അഞ്ചാമന്‍ രാജാവിനു് സ്വീകരണം നല്‍കിയത്. ഈ ഒരു കാരണം കൊണ്ടുതന്നെ പലരും ഗാനത്തില്‍ ദൈവമെന്നു് വിവക്ഷിച്ചിരിക്കുന്നത് ജോര്‍ജ്ജ് രാജാവിനെയാണെന്നു് കരുതിപ്പോന്നിരുന്നു. പിന്നീട് ടാഗോറിന്റെ തന്നെ വിശദീകരണത്തില്‍ അദ്ദേഹം “വിധാതാവായി” കരുതുന്നത് ദൈവത്തിനെ തന്നെയാണെന്നു് വ്യക്ത്യമാക്കുകയുണ്ടായി. അല്ലെങ്കില്‍ തന്നെയും ബ്രിട്ടീഷ് രാജാവ് സമ്മാനിക്കുകയുണ്ടായ “പ്രഭു” പദവി തന്നെ നിരാകരിച്ച ടാഗോര്‍ എന്ന ദേശീയവാദിയില്‍ നിന്നു് ജോര്‍ജ്ജ് അഞ്ചാമനെ പ്രകീര്‍ത്തിച്ചുകൊണ്ടൊരു ഗാനം ഉണ്ടാവുകയില്ലെന്നു് ഭൂരിപക്ഷവും വിശ്വസിച്ചുപോന്നിരുന്നു.

2005 -ല്‍ ദേശീയഗാനത്തില്‍ “സിന്ധ്” എന്ന പദം ഉപയോഗിക്കുന്നതിലുള്ള അനൌചിത്യം ചൂണ്ടിക്കാണിച്ചുകൊണ്ട് വിവാദങ്ങള്‍ ഉണ്ടായിരുന്നു. 1947 -ല്‍ തന്നെ ഭാരതത്തില്‍ നിന്നു് വേര്‍പ്പെട്ടുപോയ പാക്കിസ്താന്‍ എന്ന രാജ്യത്തിലെ ഒരു പ്രവിശ്യയാണു് സിന്ധ് എന്ന കാരണമായിരുന്നു വിവാദമൂലം. സിന്ധ് എന്ന പദം സൂചിപ്പിക്കുന്നത് സിന്ധുനദീതട സംസ്കൃതിയെയും, സിന്ധികള്‍ എന്ന ജനവിഭാഗത്തെയും ആണെന്നായിരുന്നു വിവാദത്തില്‍ താല്പര്യമില്ലാതിരുന്ന ഒരു വിഭാഗം കരുതിപ്പോന്നിരുന്നത്. പിന്നീട് ഇന്ത്യന്‍ സുപ്രീം കോടതി തന്നെ ദേശീയഗാനത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതില്ലെന്നും അഭിപ്രായപ്പെടുകയുണ്ടായി.