മാമാങ്കം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉള്ളടക്കം

[എഡിറ്റ്‌] ചരിത്രം

[എഡിറ്റ്‌] ആരംഭ കാലഘട്ടം

മാമാങ്കത്തിന്‍റെ ആരംഭത്തിനെ കുറിച്ച് ചരിത്രഗവേഷകരില്‍ തന്നെ വ്യത്യസ്ത അഭിപ്രായമാണുള്ളതെന്ന്. ഭാരതത്തിലെ പ്രധാന നദികളുടെ സംഗമസ്ഥാനങ്ങളായ യമുന, ഗംഗ, ഗോദാവരി മുതലാ‍യ പുണ്യതീര്‍ഥങ്ങള്‍ പന്ത്രണ്ടിലും പന്ത്രണ്ടുവര്‍ഷം കൂടുമ്പോള്‍ ഭാരതവാസികളാകമാനം ഒത്തുചേര്‍ന്നാഘോഷിക്കുന്ന മഹാമേളകളില്‍ ഒന്നുചേര്‍ന്നാഘോഷിക്കുന്ന മഹാമേളകളില്‍ ഒന്നു തിരുനാവായ വച്ചു നടത്തിവന്നിരുന്നു എന്നും മാഘമാസത്തിലെ മഹാമകത്തുനാള്‍ നടക്കുന്ന ഒരു മഹോത്സവം മാമാങ്കമായി പരിണമിച്ചെന്നുമാണ് ഒരു മതം. ചേദിരാജാക്കന്‍മാര്‍ ആണ്ടുതോറും 24 ദിവസം നടത്തിയിരുന്ന ഇന്ദ്രധ്വജപൂജ 12 കൊല്ലത്തിലൊരിക്കല്‍ ആഘോഷിക്കുന്ന ആ മഹോത്സവം മാമാങ്കമായി മാറിയെന്നാണ് ഒരു അഭിപ്രായം. ഉത്തരഭാരതത്തില്‍ നിന്നും കേരളത്തിലെത്തിയ ബ്രാഹ്മണ സംഘത്തിന്‍റെ നേതവായ പരശുരാമ‍ന്‍ തിരുനാവായ വച്ചു കൂട്ടി ഒരു പെരുംകൂട്ടം നടത്തി ഭരണാധിപനെ നിശ്ചയിച്ച ആദ്യത്തെ കേരള ഭരണോത്സവമാണ് മാമാങ്കമെന്നും ഒരു പക്ഷമുണ്ട്. ബി.സി.360 ല്‍ കൊടുങ്ങല്ലൂരില്‍ അശോകസ്തൂപം സ്ഥാപിക്കപ്പെട്ടു, എന്നും അതിന്‍റെ സ്മരണക്കായി മാമാങ്കോത്സവം ആഘോഷിക്കുന്നതെന്നും ജൂതചരിത്രകാരനായ മോസസ് ഡിവൈവ രേഖപ്പെടുത്തിയിട്ടുണ്ട്. പെരുമാള്‍ വാഴ്ച്ചക്ക് മുമ്പ്, ബുദ്ധദേവന്‍റെ ജന്മദിനാഘോഷമെന്ന നിലയ്ക്ക് മാമാങ്കം ആരംഭിച്ചതെന്ന് ചില തമിഴ് ഗ്രന്ഥങ്ങളില്‍ സൂചന കാണാം. ഉത്തരകാശിയിലെ ഗംഗ മാമങ്കദിവസം തിരുനാവായയില്‍ പ്രവഹിക്കുമെന്നും കുംഭമാസത്തിലെ കര്‍ക്കടക വ്യാഴം ഒത്തുചേരുന്ന ശുഭസമയം ആ ഗംഗാതീര്‍ഥമെടുത്തു അഭിഷേകം നടത്തുന്നത് പവിത്രമായ കാര്യമാണെന്നുമുള്ള വിശ്വാസത്തെ ആ‍ധാരമാക്കി പെരുംകൂട്ടം തിരുനാവായ മണല്‍പ്പുറത്ത് ഒത്തുചേര്‍ന്ന് രക്ഷാപുരുഷനെ തിരഞ്ഞെടുക്കുന്നതോടൊപ്പം ആഘോഷിച്ചു വന്ന ഉത്സവമാണ് മാമാങ്കം എന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

മധ്യകാല കേരളത്തില്‍ പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മാത്രം നടന്നിരുന്ന നദീതട ഉത്സവമായിരുന്നു മാമാങ്കം. ഇന്നത്തെ മലപ്പുറം ജില്ലയില്‍പ്പെട്ട തിരുനാവായ എന്ന സ്ഥലത്തായിരുന്നു മാമാങ്ക മഹോത്സവം അരങ്ങേറിയിരുന്നത്‌. സംഘകാലത്ത്‌ ഈ പ്രദേശങ്ങള്‍ വള്ളുവനാട്‌ എന്നറിയപ്പെട്ടിരുന്നു. ബൃഹത്തായ ഒരു വ്യാപാരാഘോഷം എന്നതു മാത്രമായിരുന്നു തുടക്കത്തില്‍ മാമാങ്കത്തിന്റെ പ്രത്യേകത. കേരളത്തിലെ ഇതര പ്രദേശങ്ങളില്‍ നിന്നും, പൊന്നാനി തുറമുഖം വഴി തമിഴ്നാട്ടില്‍ നിന്നും കച്ചവടസംഘങ്ങളും കലാകാരന്മാരും വന്നെത്തിയിരുന്ന ഒരു മേള. എന്നാല്‍ പിന്നീട്‌ മാമാങ്കം രക്തച്ചൊരിച്ചിലുകള്‍ക്കു വേദിയായി. ചാവേര്‍ പോരുകളുടെ പേരിലാണ്‌ തുടര്‍ന്നുള്ള കാലങ്ങളില്‍ മാമാങ്കം പേരെടുത്തത്‌.

കോഴിക്കോട് രാജ്യം എ.ഡി. 14-ആം നൂറ്റാണ്ടിനും 18-ആം നൂറ്റാണ്ടിനും ഇടയ്ക്ക് ഭരിച്ചിരുന്നത് സാമൂതിരിമാരായിരുന്നു. സാമൂതിരിപ്പാട് എന്നും സാമൂതിരി രാജാ എന്നും ഈ രാജാക്കന്മാര്‍ അറിയപ്പെട്ടിരുന്നു.

സാമൂതിരിമാര്‍ക്ക് ഒരു വിചിത്രമായ പാരമ്പര്യമുണ്ടായിരുന്നു - പന്ത്രണ്ടു വര്‍ഷം ഭരിച്ചുകഴിയുമ്പോള്‍ സാമൂതിരി പൊതുജനമദ്ധ്യേ സ്വന്തം കഴുത്ത് വെട്ടി മരിക്കും. 17-ആം നൂറ്റാണ്ടില്‍ ഈ പാരമ്പര്യം മാറ്റി അന്നത്തെ സാമൂതിരി രാജാവ് ഒരു വാര്‍ഷിക ഉത്സവം ആരംഭിച്ചു. 12 ദിവസം നീണ്ടുനില്‍ക്കുന്ന ഈ ഉത്സവത്തിന്റെ അവസാനത്തില്‍ ആര്‍ക്കുവേണമെങ്കിലും സാമൂതിരിയെ കൊല്ലാന്‍ ശ്രമിക്കാം എന്നും ഇത് നിയമപരമാണെന്നും സാമൂതിരി വിധിച്ചു. സാമൂതിരി തന്റെ ഭടന്മാരാല്‍ ചുറ്റപ്പെട്ട് ജനമധ്യത്തില്‍ ഒരു ഉയര്‍ന്ന വേദിയില്‍ ഇരിക്കുമായിരുന്നു. ഈ മാറിയ പാരമ്പര്യം അയല്‍‌രാജാക്കന്മാര്‍ (പ്രത്യേകിച്ചും വള്ളുവക്കോനാതിരി) സാമൂതിരിയെ കൊല്ലുവാന്‍ ചാവേറുകളെ അയക്കുന്ന സമ്പ്രദായത്തില്‍ കലാശിച്ചു. ഈ ഉത്സവമാണ് മാമാങ്കം എന്ന് അറിയപ്പെട്ടത്.[തെളിവുകള്‍ ആവശ്യമുണ്ട്]

[എഡിറ്റ്‌] കഥയുടെ മറ്റു വകഭേദങ്ങള്‍

[എഡിറ്റ്‌] വകഭേദം #1

മാമാങ്കം നടക്കുന്ന സ്ഥലമായ തിരുനാവായ ഭാരതപ്പുഴയുടെ തീരത്തായി തിരൂരിന് 7 കിലോമീറ്റര്‍ തെക്കായാണ് സ്ഥിതിചെയ്യുന്നത്. ചരിത്രപ്രധാനമായ ഈ സ്ഥലത്ത് കേരളത്തിലെ നാടുവാഴികളുടെ സമ്മേളനമായിരുന്നു മാമാങ്കം. 12 വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ഈ സമ്മേളനത്തില്‍ നാടുവാഴികളില്‍ ഒരാളെ കേരളത്തിന്റെ ചക്രവര്‍ത്തിയായി തിരഞ്ഞെടുത്തിരുന്നു. ഈ സമ്മേളനം ഒരു വലിയ വാണിജ്യ ഉത്സവവുമായിരുന്നു. മാമാങ്കം ഒരുപാട് ആഘോഷത്തോടെയും പൊലിപ്പോടെയും 28 ദിവസം കൊണ്ടാടിയിരുന്നു. പുറം രാജ്യങ്ങളില്‍ നിന്നുള്ള കച്ചവടക്കാര്‍ കപ്പലുകളിലും വലിയ കെട്ടുവള്ളങ്ങളിലും പൊന്നാനി തുറമുഖം വഴി തിരുനാവായയിലേക്ക് വന്നിരുന്നു. വാണിജ്യ പ്രാധാന്യത്തോടൊപ്പം ഇത് നടത്തുവാനുള്ള അവകാശവും വളരെ വിലപ്പെട്ടതായി.

പെരുമാളുകളുടെ ഭരണത്തിന്റെ അന്ത്യത്തോടെ മാമാങ്കം നടത്തുവാനുള്ള അവകാശം വള്ളുവനാടിന്റെ ഭരണാധിപനായ വെള്ളത്തിരിയില്‍ എത്തിച്ചേര്‍ന്നു. പിന്നീട് കോഴിക്കോട്ടെ സാമൂതിരി ഈ അവകാശം ശക്തി ഉപയോഗിച്ച് പിടിച്ചെടുത്തു. ഇത് ഇരു രാജാക്കന്മാരും തമ്മില്‍ സ്പര്‍ധയ്ക്കും രക്തച്ചൊരിച്ചിലിനും കാരണമായി. ഈ അവകാശം തിരിച്ചുപിടിക്കുവാനായി വള്ളുവനാട് രാജാവ് എല്ലാ മാമാങ്കത്തിനും മരണം വരെ പോരാടുവാന്‍ ചാവേറുകളെ അയച്ചു. സാമൂതിരി തിരുനാവായയിലെ നിലപാടു തറയില്‍ തന്റെ വലിയ കാലാള്‍പ്പടയാല്‍ ചുറ്റപ്പെട്ട് എല്ലാ 12-ആം വര്‍ഷവും നിലകൊണ്ടു. 1755-ല്‍ നടന്ന ഒടുവിലത്തെ മാമാങ്കത്തില്‍ സാമൂതിരി 16 വയസ്സുള്ള ഒരു ചാവേറില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപെടുകയായിരുന്നു.

മാമാങ്കം കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയായ ഭാരതപ്പുഴയുടെ തീരത്താണ് നടത്തിയിരുന്നത്.

[എഡിറ്റ്‌] വകഭേദം #2

രണ്ടാം ചേര സാമ്രാ‍ജ്യത്തിന്റെ അവസാനത്തോടെ കേരളം പല നാട്ടുരാജ്യങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. ഇവയില്‍ പെരുമ്പടപ്പു സ്വരൂപത്തിന് മാമാങ്കം നടത്തുവാനുള്ള അവകാശം ലഭിച്ചു. പല യുദ്ധങ്ങളിലൂടെ പെരുമ്പടപ്പു സ്വരൂപത്തിന്റെ ശക്തി ക്ഷയിച്ചപ്പോള്‍ ഇവര്‍ വള്ളുവനാടിന്റെ (ഇന്ന് മലപ്പുറം ജില്ലയില്‍) രാജാവായ വള്ളുവക്കോനാതിരിക്ക് മാമാങ്കം നടത്തുവാനുള്ള അവകാശം കൈമാറിക്കൊണ്ട് ഒരു ഉടമ്പടിയില്‍ ഒപ്പുവയ്ച്ചു. 13-ആം നൂറ്റാണ്ടിന്റെ അവസാനത്തില്‍ സാമൂതിരി വള്ളുവക്കോനാതിരിയെ യുദ്ധത്തില്‍ തോല്‍പ്പിക്കുകയും മാമാങ്കം നടത്തുവാനുള്ള അവകാശം തട്ടിയെടുക്കുകയും ചെയ്തു. 1765-ല്‍ മൈസൂരിലെ ഹൈദരലി സാമൂതിരിയെ യുദ്ധത്തില്‍ പരാജയപ്പെടുത്തി. ഇതോടെ മാമാങ്കം എന്നെന്നേക്കുമായി അവസാനിച്ചു.

ഈ ഉത്സവത്തിന് ചുറ്റുമുള്ള നാട്ടുരാജ്യങ്ങള്‍ തങ്ങളുടെ വിധേയത്വം കാണിക്കുവാനായി സാമൂതിരിക്ക് തങ്ങളുടെ കൊടികള്‍ അയക്കുമായിരുന്നു. പക്ഷേ വള്ളുവക്കോനാതിരി കൊടികളും മറ്റ് ഉപഹാരങ്ങളും നല്‍കുവാന്‍ വിസമ്മതിച്ചു. പകരം അദ്ദേഹം സാമൂതിരിയെ കൊല്ലുവാനായി തന്റെ ചാവേറുകളെ അയച്ചു.

മാമാങ്കം 28 ദിവസം നീണ്ടുനിന്നു. സാമൂതിരിയെ ഏകദേശം 16,000 കാലാളുകള്‍ ചാവേറുകളില്‍ നിന്നും സംരക്ഷിച്ചിരുന്നു. സാമൂതിരിക്കു ചുറ്റും അദ്ദേഹത്തിന്റെ ഏറ്റവും ഉയര്‍ന്ന സൈന്യാധിപന്‍‌മാര്‍ നിലയുറപ്പിച്ചിരുന്നു. ഒരിക്കല്‍‌പോലും ചാവേറുകള്‍ക്ക് സാമൂതിരിയെ കൊല്ലുവാനോ തട്ടിക്കൊണ്ടുപോകുവാനോ സാധിച്ചിട്ടില്ല. ഈ ആക്രമണത്തില്‍ മരിച്ച യോ‍ധാക്കളുടെ ശവശരീരങ്ങള്‍ ഒരു മണിക്കിണറിലേക്ക് ആനയെക്കൊണ്ട് വലിച്ച് എറിയിപ്പിച്ചിരുന്നു.

[എഡിറ്റ്‌] അനുബന്ധം

വില്യം ലോഗന്‍ - മലബാര്‍ മാനുവല്‍