തിരുമാന്ധാംകുന്ന് ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം എന്ന ചെറിയ ഗ്രാമത്തിലെ ഒരു ക്ഷേത്രമാണ് തിരുമാന്ധാംകുന്ന് ക്ഷേത്രം. ഈ ക്ഷേത്രം നിര്‍മ്മിച്ചത് വള്ളുവനാട്ടിലെ രാജാക്കന്മാരാണ്. ഇവിടത്തെ പ്രതിഷ്ഠ വള്ളുവക്കോനാതിരിമാരുടെ കുലദൈവമായ ഭഗവതി ആണ്.

[എഡിറ്റ്‌] ഐതീഹ്യം

സൂര്യവംശത്തിലെ രാജാവായിരുന്ന മന്ധത രാജാവ് രാജ്യം ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ച് മന്ധത മഹര്‍ഷിയായി ഇന്ത്യ മുഴുവന്‍ ചുറ്റി സഞ്ചരിച്ചു. അങ്ങാടിപ്പുറത്ത് എത്തിയ അദ്ദേഹം ഇവിടത്തെ വന്യ സൌന്ദര്യവും ശാന്തതയും കണ്ട് ഇവിടെ തപസ്സ് അനുഷ്ഠിച്ചു.

തപസ്സില്‍ പ്രസാദവാനായ ശിവന്‍ പ്രത്യക്ഷപ്പെട്ട് ഏത് ആഗ്രഹവും ചോദിക്കുവാന്‍ ആവശ്യപ്പെട്ടു. ലോകത്തിലെ ഏറ്റവും മനോഹരമായ ശിവലിംഗമാണ് തനിക്കു വേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ലോകത്തിലെ ഏറ്റവും മനോഹരമായ ശിവലിംഗം പാര്‍വ്വതിയുടെ കൈയില്‍ ആണെന്ന് അറിയാവുന്ന ശിവന്‍ ധര്‍മ്മസങ്കടത്തിലായി. ഒടുവില്‍ പാര്‍വ്വതി അറിയാതെ ഈ ശിവലിംഗം ശിവന്‍ മന്ധത മഹര്‍ഷിക്കു സമ്മാനിച്ചു.

പിറ്റേ ദിവസം തന്റെ ശിവലിംഗം കാണാതായതായി അറിഞ്ഞ പാര്‍വ്വതി ഭദ്രകാളിയെയും ഭൂതഗണങ്ങളെയും ഈ ശിവലിംഗം തിരിച്ചു കൊണ്ടുവരാന്‍ അയച്ചു. ഭദ്രകാളി മഹര്‍ഷിയെ അനുനയിപ്പിച്ച് ശിവലിംഗം തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും ഇത് നടന്നില്ല. ഭദ്രകാളിയുടെ ഭൂതഗണങ്ങള്‍ ആയുധങ്ങളുമായി മഹര്‍ഷിയുടെ ആശ്രമം ആക്രമിച്ചു. മഹര്‍ഷിയുടെ ശിഷ്യന്‍മാര്‍ തിരിച്ച് കാട്ടുപഴങ്ങള്‍ പെറുക്കി എറിഞ്ഞു. ഓരോ കാട്ടുപഴങ്ങളും ഓരോ ശിവലിംഗങ്ങളായി ആണ് ഭൂതഗണങ്ങളുടെ മുകളില്‍ വീണത്. ഭൂതഗണങ്ങള്‍ക്ക് തിരിഞ്ഞോടേണ്ടി വന്നു.

ഒടുവില്‍ ഭദ്രകാളി വന്ന് ബലമായി തന്റെ കൈകൊണ്ട് ശിവലിംഗം എടുത്തുകൊണ്ടുപോകുവാന്‍ നോക്കി. മഹര്‍ഷിയും ശിവലിംഗം വിട്ടുകൊടുക്കാതെ ഇറുക്കി പിടിച്ചു. ഈ വടം വലിയില്‍ ശിവലിംഗം രണ്ടായി പിളര്‍ന്നു.

വിഷ്ണുവും ബ്രഹ്മാവും ശിവനും മഹര്‍ഷിയുടെ ഭക്തിയില്‍ സം‌പ്രീതരായി പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തെ അനുഗ്രഹിച്ചു. പൊട്ടിയ ശിവലിംഗം ഇന്നും ഈ ക്ഷേത്രത്തില്‍ ഉണ്ട്. മഹര്‍ഷിയുടെ കാലശേഷം ഒരുപാടു നാള്‍ അവഗണിക്കപ്പെട്ടു കിടന്ന ഈ ശിവലിംഗത്തില്‍ ചില വേട്ടക്കാര്‍ കത്തി മൂര്‍ച്ചയാക്കാന്‍ ശ്രമിച്ചപ്പോള്‍ ശിവലിംഗത്തില്‍ നിന്നും ചോര പൊടിഞ്ഞു. ഇക്കാര്യം മഹാരാജാവിനെ ഉണര്‍ത്തിച്ചു. അന്വേഷണത്തില്‍ ഇവിടെ ദുര്‍ഗ്ഗാദേവിയുടെ സാന്നിദ്ധ്യം കാണാനായി.

രാജാവ് പന്തളക്കോട്, കാട്ടില്‍മിറ്റം എന്നീ രണ്ട് ബ്രാഹ്മണ കുടുംബങ്ങളെ ഇവിടത്തെ ക്ഷേത്രത്തിലെ തന്ത്രിമാരാക്കി. ഇന്നും ഈ കുടുംബങ്ങള്‍ക്കാണ് പൂജ നടത്തുവാനുള്ള അധികാരം.

ഇന്നും ക്ഷേത്രത്തിലെ ഉത്സവത്തിന് കാട്ടുപഴങ്ങള്‍ കൊണ്ട് എറിയുന്ന ഒരു ആചാരം നിലവിലുണ്ട്. മഹര്‍ഷിയുടെ ശിഷ്യര്‍ ഭൂതഗണങ്ങളെ തോല്‍പ്പിച്ചതിന്റെ ഓര്‍മ്മയ്ക്കാണ് ഇത്.

[എഡിറ്റ്‌] പുറത്തുനിന്നുള്ള കണ്ണികള്‍

Template:Hinduism-stub

ഇതര ഭാഷകളില്‍