ഗീതു അന്ന ജോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗീതു അന്ന ജോസ്
Enlarge
ഗീതു അന്ന ജോസ്

വിദേശ ക്ലബ്ബിനു വേണ്ടി ബാസ്കറ്റ്‌ ബോള്‍ കളിച്ച ആദ്യ ഇന്ത്യന്‍ വനിത, പ്രഫഷണല്‍ ബാസ്കറ്റ്‌ ബോള്‍ ലീഗില്‍ കളിച്ച ആദ്യ ഇന്ത്യന്‍ വനിത എന്നീ ബഹുമതികള്‍ക്ക്‌ അര്‍ഹയായ മലയാളിയാണ് ഗീതു അന്ന ജോസ്‌.

[എഡിറ്റ്‌] ഓസ്ട്രേലിയന്‍ ലീഗില്‍

ഓസ്ട്രേലിയയിലെ റിംഗ്‌ വുഡ്‌ ക്ലബ്ബിനു വേണ്ടിയാണ് ഗീതു കളിക്കുന്നത്‌. ക്ലബ്ബിന്റെ ഏക വിദേശതാരവും ഗീതുവായിരുന്നു. ഓസ്ട്രേലിയയിലെ ബിഗ്‌ വി ലീഗ്‌ രണ്ടാം ഡിവിഷനില്‍ 2006 ജൂലൈയില്‍ പ്ലയര്‍ ഓഫ്‌ ദ മന്ത്‌ അവാര്‍ഡ്‌ നേടി. സതേണ്‍ റെയില്‍‌വേയില്‍ ഉദ്യോഗസ്ഥയായ ഗീതു റെയില്‍‌വേയില്‍ നിന്നുള്ള അവധിയിലാണ് ആസ്ത്രേലിയന്‍ ക്ലബ്ബില്‍ ചേര്‍ന്ന് പരിശീലനം നേടുന്നത്.

2006 ജൂലൈയില്‍ റിംഗ്‌ വുഡ്‌ ടീം ശരാശരി 74.3 പോയിന്റ്‌ സ്കോര്‍ ചെയ്തു. ലീഗില്‍ രണ്ടാം സ്ഥാനം നേടി. ഗീതു ശരാശരി 22.8 പോയിന്റ്‌ നേടി.

[എഡിറ്റ്‌] രാജ്യാന്തര മത്സരങ്ങള്‍

ജൂനിയര്‍ , സീനിയര്‍ തലങ്ങളില്‍ ഇന്ത്യന്‍ ടിമില്‍ തിളങ്ങി. 2002-ല്‍ ചൈനയില്‍ നടന്ന ഏഷ്യന്‍ ജൂനിയര്‍, 2003-ല്‍ ജപ്പാനില്‍ നടന്ന ഏഷ്യന്‍ സീനിയര്‍, 2004-ല്‍ ചൈനയില്‍ നടന്ന എ.ബി.സി. ചാമ്പ്യന്‍ഷിപ്‌, 2005-ല്‍ മലേഷ്യയില്‍ നടന്ന ഇന്‍ വിറ്റേഷന്‍ ടൂര്‍ണമന്റ്‌ എന്നിവയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. ഗീതുവിന്റെ ഏറ്റവും മികച്ച പ്രകടനം ഒരുപക്ഷേ കോമണ്‍‌വെല്‍ത്ത് ഗെയിംസില്‍ ആയിരുന്നിരിക്കാം. ഏറ്റവും വിലയേറിയ താരം (മോസ്റ്റ് വാല്യൂഡ് പ്ലേയര്‍), ടോപ്പ് സ്കോറര്‍, ബെസ്റ്റ് റീബൌണ്ടര്‍, ബെസ്റ്റ് ഷോട്ട് ബ്ലോക്കര്‍ എന്നീ സമ്മാനങ്ങള്‍ ഗീതു കരസ്ഥമാക്കി. തായ്‌ലാന്റില്‍ നടന്ന മത്സരങ്ങളിലും ഗീതുവായിരുന്നു ഏറ്റവും ജനപ്രിയ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

[എഡിറ്റ്‌] കുടുംബം

കോട്ടയം കൊല്ലാട്‌ പുളിക്കല്‍ കുടുംബാംഗമാണ് ഗീതു. ഇപ്പോള്‍ തിരുവല്ലയില്‍ താമസം. ചെന്നൈയില്‍ ദക്ഷിണ റയില്‍വേയില്‍ ജോലി ചെയ്യുന്നു. ക്ലബ് പ്ലേയര്‍ ആയ ചേട്ടന്‍ ഒഴിച്ചാല്‍ ബാസ്കറ്റ്ബോള്‍ പശ്ചാത്തലമില്ലാത്ത കുടുംബമായിരുന്നു ഗീതുവിന്റേത്. 6 അടി 2 ഇഞ്ച് പൊക്കമുള്ള ഗീതുവിന്റെ ആദ്യ കമ്പം വോളിബോള്‍ ആയിരുനെങ്കിലും പിന്നീട് ബാസ്കറ്റ് ബോളിലേക്കു തിരിഞ്ഞു. കലാലയ മത്സരങ്ങള്‍ കാണാനെത്തിയ റെയില്‍‌വേ അധികൃതര്‍ ഗീതുവിന് ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു. ചങ്ങനാശ്ശേരി അസം‌പ്ഷന്‍ കോളെജിലെ പഠിത്തം പൂര്‍ത്തിയാക്കാതെ ഗീതു റെയില്‍‌വേയില്‍ ജോലിയില്‍ പ്രവേശിക്കുകയും ബാസ്കറ്റ്ബോള്‍ തന്റെ ജീവിതമാര്‍ഗ്ഗമായി തിരഞ്ഞെടുക്കുകയും ചെയ്തു.