കുഞ്ചന്‍ നമ്പ്യാര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്രിസ്തുവര്‍ഷം പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മലയാളം ഭാഷാകവി. ഇന്നത്തെ പാലക്കാട് ജില്ലയിലെ ലക്കിടി തീവണ്ടിയാപ്പീസിനടുത്തുള്ള കിള്ളിക്കുറിശ്ശിമംഗലത്ത് കലക്കത്ത് ഭവനത്തിലാണു് ജനനം. നര്‍മ്മഭാവനയും സാമൂഹിക വിമര്‍ശനവും മുഖമുദ്രയായിട്ടുള്ള നമ്പ്യാരുടെ കൃതികള്‍ കേരളത്തിലെ സാമൂഹിക രംഗത്ത് കാര്യമായ വ്യതിചലനങ്ങള്‍ സൃഷ്ടിക്കുകയുണ്ടായി.

കുറേക്കാലം ചെമ്പകശ്ശേരി(അമ്പലപ്പുഴ) രാജാവിന്റെ ആശ്രിതനായിക്കഴിഞ്ഞിരുന്ന നമ്പ്യാര്‍ 1746-ല്‍ ആ രാജ്യം മാര്‍ത്താണ്ഡവര്‍മ്മ പിടിച്ചടക്കി വേണാട്ടിനോടു ചേര്‍ത്തപ്പോള്‍ തിരുവനന്തപുരത്തേക്കു പോയി.പില്‍ക്കാലത്ത് മാര്‍ത്താണ്ഡവര്‍മ്മയുടേയും ധര്‍മ്മരാജാവിന്റേയും ആശ്രിതവാത്സല്യത്തിന് വേണ്ടുവോളം പാത്രമായ അദ്ദേഹം 1770ല്‍ അന്തരിച്ചു.


ഉള്ളടക്കം

[എഡിറ്റ്‌] തുള്ളല്‍

ചാക്യാര്‍കൂത്ത് എന്ന ക്ഷേത്രകലയില്‍ മിഴാവ് വായനക്കാരനായിരുന്നു നമ്പ്യാര്‍ കൂത്തുനടത്തിയിരുന്ന ചാക്യാരുമായി പിണങ്ങിയതാണു് തുള്ളല്‍ എന്ന കലാരൂപം സൃഷ്ടിക്കുവാന്‍ അദ്ദേഹത്തിനെ പ്രേരിപ്പിച്ചത്. തുള്ളലിനു് വേണ്ടത്ര പരിഷ്കാരവും അംഗീകാരവും നേടിക്കൊടുക്കുവാന്‍ കുഞ്ചന്‍ നമ്പ്യാര്‍ക്ക് കഴിഞ്ഞു എന്നുള്ളതും വാസ്തവമാണു്. ഓട്ടന്‍, ശീതങ്കന്‍, പറയന്‍ എന്നിങ്ങനെ മൂന്നു വിഭാഗം തുള്ളലുകളിലായി ഒട്ടനവധി കൃതികളും കുഞ്ചന്‍ നമ്പ്യാര്‍ രചിച്ചിട്ടുണ്ട്.

[എഡിറ്റ്‌] സാഹിത്യകൃതികള്‍

പതിനെട്ടാം നൂറ്റാണ്ടിലെ മലയാളസാഹിത്യത്തിലെ ഏറ്റവും പ്രകാശമാനമായ രണ്ടുജ്ജ്വലജ്യോതിസ്സുകളായിരുന്നു കുഞ്ചന്‍ നമ്പ്യാരും രാമപുരത്തു വാര്യരും. സാമൂഹികവിമര്‍ശനം, നിശിതമായ ഫലിതപരിഹാസങ്ങള്‍, കേരളീയത, സാധാരണക്കാരന്റെ ഭാഷ, ലോകോക്തികള്‍ എന്നിവയെല്ലാം നമ്പ്യാരുടെ കൃതികളുടെ ലക്ഷണമായി നിരൂപകര്‍ എടുത്തു പറയുന്നു. ജനകീയ കവി, എന്നൊരു വിശേഷണവും കുഞ്ചന്‍ നമ്പ്യാര്‍ക്ക് മാത്രമായിട്ടുള്ളതാണു്.

[എഡിറ്റ്‌] തുള്ളല്‍ കൃതികള്‍

  • കല്യാണസൌഗന്ധികം
  • കിരാതം
  • ഘോഷയാത്ര
  • ബാലിവിജയം
  • സ്യമന്തകം
  • കാര്‍ത്തവീര്യാര്‍ജുനവിജയം

പുരാണകൃതികളെ അവലംബിച്ചായിരുന്നു നമ്പ്യാരുടെ മിക്ക തുള്ളല്‍ കൃതികള്‍, എങ്കിലും സാമൂഹികപ്രസക്തമായ ഉദാഹരണങ്ങള്‍ നര്‍മ്മഭാവത്തോടെ എടുത്തെഴുതുവാന്‍ അദ്ദേഹം ശുഷ്കാന്തി കാണിച്ചിരുന്നു. കല്യാണസൌഗന്ധികത്തിലെ വരികള്‍ ശ്രദ്ധിക്കുക. ദ്രൌപദിക്ക് വേണ്ടി കല്യാണസൌഗന്ധികം തേടിപ്പോകുന്ന ഭീമന്‍, വഴിയെ ജേഷ്ഠസമനായ ഹനൂമാനെ കണ്ടുമുട്ടുന്നതുമാണു് പ്രധാന കഥാസന്ദര്‍ഭം, എങ്കിലും നമ്പ്യാര്‍ അവസരോചിതമായി അക്കാലത്തെ നായന്മാരെ കളിയാക്കിയത് കാണാം.

നായര് വിശന്നു വലഞ്ഞു വരുമ്പോള്‍
കായക്കഞ്ഞിക്കരിയിട്ടില്ല

[എഡിറ്റ്‌] ഭാഷാകൃതികള്‍

  • ശ്രീകൃഷ്ണചരിതം മണിപ്രവാളം
  • പഞ്ചതന്ത്രം കിളിപ്പാട്ട്

[എഡിറ്റ്‌] വാമൊഴി

നമ്പ്യാരുടെ ഫലിതോക്തി വളരെ പ്രസിദ്ധമായിരുന്നു. അദ്ദേഹത്തിന്റെ സമകാലികനായിരുന്ന ഉണ്ണായി വാര്യരുമൊന്നിച്ചുള്ള സംഭാഷണ ശകലങ്ങള്‍ വാമൊഴിയായി ഇക്കാലം വരേയ്ക്കും പകര്‍ന്നു പോന്നിട്ടുള്ളതാണു്. വേറിട്ട നര്‍മ്മബോധവും ദ്വയാര്‍ത്ഥപരാമര്‍ശങ്ങളും കാരണം ഇന്നും ഭാഷാസ്നേഹികളുടെ പ്രിയപ്പെട്ട വാമൊഴികളായി തുടരുന്നവയാണു് മിക്ക സംഭാഷണങ്ങളും

കുളി കഴിഞ്ഞു വരുന്ന വാര്യര്‍ കുളത്തെ കുറിച്ച് : കരി കലക്കിയ വെള്ളം!
അത് കേട്ട് നമ്പ്യാര്‍ : കളഭം കലക്കിയ വെള്ളം!

കുളിക്കാനിറങ്ങുന്ന സ്ത്രീയേയും ദാസിയേയും പാര്‍ത്ത് വാര്യര്‍ ചോദ്യരൂപേണ : കാ അതിലോല? (ആരാണു് സുന്ദരിയെന്നു് ചോദ്യം)
നമ്പ്യാര്‍ : നല്ലത് ആളി (സുന്ദരി തോഴിയെന്നു് നമ്പ്യാരുടെ ഉത്തരം)

ഈ സംഭാഷണം ശ്രവിക്കുന്നൊരാള്‍ക്ക്, ചോദ്യം “കാതിലോല” എന്നും ഉത്തരം “നല്ലതാളി” എന്നും രണ്ട് പരാമര്‍ശങ്ങള്‍ മാത്രമായി തോന്നാനിടയുണ്ട്. കളിയാക്കിയതെന്നു് കേള്‍വിക്കാരനു് തോന്നാത്തവിധം സമര്‍ത്ഥമായ സംഭാഷണം എന്നര്‍ഥം.