ഒന്നാം ലോകമഹായുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1914നും 1918നുമിടയ്ക്ക് ആഗോളതലത്തില്‍ അരങ്ങേറിയ സൈനിക സംഘര്‍ഷങ്ങളെ മൊത്തത്തില്‍ ഒന്നാം ലോകമഹായുദ്ധം എന്നു വിളിക്കുന്നു. ലോകമഹായുദ്ധം എന്നറിയപ്പെടുമെങ്കിലും യുദ്ധത്തിനു പ്രധാനമായും വേദിയായതു യൂറോപ്യന്‍ വന്‍‌കരയാണ്. ദശലക്ഷക്കണക്കിന് ആള്‍ക്കാര്‍ കൊല്ലപ്പെട്ട ഈ സമ്പൂര്‍ണ്ണ യുദ്ധം ലോകക്രമത്തെ മാറ്റിമറിച്ചു.

ഫ്രാന്‍സ്, റഷ്യ, ബ്രിട്ടണ്‍, ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന സഖ്യ ശക്തികളും ഓസ്ട്രിയ-ഹംഗറി, ജര്‍മ്മനി, ബള്‍ഗേറിയ, ഓട്ടോമന്‍ സാമ്രജ്യം എന്നിവ ചേര്‍ന്ന അച്ചുതണ്ടു ശക്തികളുമായിരുന്നു യുദ്ധരംഗത്ത് സജീവമായി നിലയുറപ്പിച്ചത്.

ലോകഭൂപടത്തിലെ നാലു പ്രധാന സാമ്രാജ്യങ്ങളുടെ ശിഥീലികരണത്തിന് ഈ യുദ്ധം കാരണമായി. ഓസ്ട്രിയ-ഹംഗറി, ജര്‍മ്മനി, ഓട്ടോമന്‍, റഷ്യ എന്നീ സാമ്രാജ്യങ്ങളാണ് തകര്‍ച്ച നേരിട്ടത്. ജര്‍മ്മനിയുടെ സ്വാധീനം അതിന്റെ അതിര്‍ത്തികള്‍ക്കുള്ളില്‍ ഒതുങ്ങി. ചെക്കോസ്ലൊവാക്യ, യൂഗോസ്ലാവിയ, പോളണ്ട് എന്നിങ്ങനെ പുതിയ രാജ്യങ്ങള്‍ പിറവിയെടുക്കുകയോ പുനഃസ്ഥാപിക്കപ്പെടുകയോ ചെയ്തു.

നെപ്പോളിയന്‍ കാലഘട്ടത്തിലെ യുദ്ധങ്ങളും പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിലെ ദേശീയതാ പ്രസ്ഥാനങ്ങളും രൂപം നല്‍കിയ ലോകക്രമം ഒന്നാം ലോകമഹായുദ്ധത്തിനുശേഷം അപ്രസക്തമായി. യുദ്ധവും അതിന്റെ അനന്തരഫലങ്ങളും മറ്റൊരു ലോകമഹായുദ്ധത്തിനു മൂലകാരണമായി എന്നതാണ് ഒന്നാം ലോകമഹായുദ്ധത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതം.

[എഡിറ്റ്‌] കാരണങ്ങള്‍

ബാള്‍ക്കന്‍ പ്രതിസന്ധിക്കുശേഷം ഓസ്ട്രിയയ്ക്കും സെര്‍ബിയയ്ക്കുമിടയില്‍ നിലനിന്ന സംഘര്‍ഷാവസ്ഥയാണ് ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടാനുണ്ടായ പ്രധാന കാരണം. ഓസ്ട്രിയന്‍ കിരീടാവകാശിയായിരുന്ന ആര്‍ച്ച്ഡ്യൂക്ക് ഫ്രാന്‍സിസ് ഫെര്‍ഡിനാന്‍ഡിനെയും ഭാര്യയെയും ഗാവ്രിലോ പ്രിന്‍സിപ് എന്നയാള്‍ ബോസ്നിയയിലെ സരാജെവോയില്‍ വച്ച് 1914 ജൂണ്‍ 28നു വെടിവച്ചുകൊന്നു. ഓസ്ട്രിയയില്‍ നിന്നും ബോസ്നിയയുടെ സ്വാതന്ത്ര്യം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചിരുന്ന യങ് ബോസ്നിയ എന്ന സംഘടനയിലെ അംഗമായിരുന്നു ഗാവ്രിലോ. ആര്‍ച്ച്ഡ്യൂക്ക് ഫെര്‍ഡിനാന്‍ഡിന്റെ കൊലപാതകത്തില്‍ സെര്‍ബിയയ്ക്കും പങ്കുണ്ടെന്നാരോപിച്ച് 1918 ജൂലൈ 28ന് ഓസ്ട്രിയ സെര്‍ബിയക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. ഇതേത്തുടര്‍ന്ന് ഇരുപക്ഷത്തുമായി രാജ്യങ്ങള്‍ അണിനിരന്നു. ഒന്നാം ലോകമഹായുദ്ധത്തിന്റെ പ്രത്യക്ഷകാ‍രണം മാത്രമായിരുന്നു ഇത്. യുദ്ധത്തിനു പരോക്ഷ കാരണമായ ഒട്ടേറെ സംഭവങ്ങള്‍ വേറെയുണ്ട്.