കെ. കേളപ്പന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1889 ആഗസ്റ്റ് 24-നു‍ കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തിലാണ് കെ. കേളപ്പന്‍ ജനിച്ചത്. കലാലയ ജീവിതം കോഴിക്കോടും മദിരാശിയിലുമായിരുന്നു. കലാലയ ജീവിതത്തിനിടയ്ക്ക് അദ്ദേഹത്തിന് സാമുഹിക സേവനത്തിലും ജീവിത മൂല്യങ്ങളിലും അതിയായ താല്‍‌പര്യം ജനിച്ചു.

ചങ്ങനാശ്ശേരിയില്‍ ഒരു അദ്ധ്യാപകനായി അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ സ്ഥാപക അംഗമായിരുന്നു അദ്ദേഹം. പിന്നീട് അദ്ദേഹം ബോംബെയില്‍ വക്കീല്‍ ആയി ജോലി നോക്കി.

ബ്രിട്ടീഷ് ഭരണം ബഹിഷ്കരിക്കാന്‍ മഹാത്മാ ഗാന്ധി ആഹ്വാനം ചെയ്തപ്പോള്‍ കേളപ്പന്‍ തന്റെ ജോലി ഉപേക്ഷിച്ച് തന്റെ ജീവിതം മാതൃരാജ്യത്തിനായി ഉഴിഞ്ഞുവെയ്ക്കുവാന്‍ തീരുമാനിച്ചു. ഒരു വശത്ത് ഭാരതീയ സമൂഹത്തിലെ അനാചാരങ്ങള്‍ക്ക് എതിരെയും മറുവശത്ത് ബ്രിട്ടീഷ് ഭരണത്തിനെതിരായും അദ്ദേഹം പോരാടി. ഒരു മാതൃകാ സത്യാഗ്രഹിയായിരുന്നു അദ്ദേഹം. ഊര്‍ജ്ജസ്വലനായ ഒരു വിപ്ലവകാരിയും സാമൂഹിക പരിഷ്കര്‍ത്താവും അധ:സ്ഥിതരുടെ നീതിക്കുവേണ്ടി പോരാടിയ പോരാളിയുമായിരുന്നു കേളപ്പന്‍.

മലബാര്‍ ലഹളയുടെ കാലത്ത് ഒരുകൂട്ടം വിപ്ലവകാരികള്‍ പൊന്നാനി ഖജനാവ് കൊള്ളയടിക്കുവാനെത്തി. ഇവരെ അവരുടെ തെറ്റ് പറഞ്ഞുമനസ്സിലാക്കി തിരിച്ചയക്കുവാന്‍ കേളപ്പനു സാധിച്ചു. പയ്യന്നൂരിലെയും കോഴിക്കോട്ടെയും ഉപ്പു സത്യാഗ്രഹങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. ഗാന്ധിജിയുടെ സത്യാഗ്രഹ പ്രസ്ഥാനത്തില്‍ ചേര്‍ന്ന ആദ്യത്തെ കേരളീയനായിരുന്നു കേളപ്പന്‍. വൈക്കം സത്യാഗ്രഹത്തില്‍ അദ്ദേഹം ഒരു പ്രധാന പങ്കുവഹിച്ചു. 1932-ലെ ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ നേതാവ് കേളപ്പനായിരുന്നു. ഗാന്ധിജിയുടെ അപേക്ഷ പ്രകാരമാണ് അദ്ദേഹം ഗുരുവായൂരിലെ തന്റെ നിരാഹാര സമരം അവസാനിപ്പിച്ചത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പലതവണ അദ്ദേഹം ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. അയിത്തം ഉച്ചാടനം ചെയ്യുവാന്‍ അദ്ദേഹം പരിശ്രമിച്ചു. ഹരിജനങ്ങളുടെ ഉന്നമനത്തിനായി അദ്ദേഹം പ്രയത്നിച്ചു. കേരളത്തില്‍ പല ഹരിജന ഹോസ്റ്റലുകളും വിദ്യാലയങ്ങളും അദ്ദേഹം ആരംഭിച്ചു. സ്വദേശി പ്രസ്ഥാനത്തിന്റെ മുന്‍പന്തിയിലായിരുന്നു അദ്ദേഹം. ഖാദി, കുടില്‍ വ്യവസായങ്ങള്‍ കേരളത്തില്‍ വേരുറപ്പിക്കുന്നതിന് അദ്ദേഹം പരിശ്രമിച്ചു.

സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം അദ്ദേഹം രാഷ്ട്രീയം ഉപേക്ഷിച്ച് സര്‍വോദയ പ്രസ്ഥാനത്തില്‍ ചേര്‍ന്നു. കേരള സര്‍വോദയ സംഘം, കേരള ഗാന്ധി സ്മാരക നിധി, കേരള സര്‍വോദയ മണ്ഡല്‍, കോഴിക്കോട് ഗാന്ധി പീസ് ഫൌണ്ടേഷന്‍, തുടങ്ങിയ കേരളത്തിലെ മിക്കവാറും എല്ലാ ഗാന്ധിയന്‍ സംഘടനകളുടെയും അദ്ധ്യക്ഷനായി അദ്ദേഹം പ്രവര്‍ത്തിച്ചു. ഇതിനുപരി ഒരു വിദ്യാഭ്യാസ വിചക്ഷണനും ഉഗ്രനായ ഒരു പത്രലേഘകനുമായിരുന്നു അദ്ദേഹം. ‘മാതൃഭൂമി‘ ദിനപത്രം ആരംഭിച്ചതില്‍ അദ്ദേഹത്തിനും പങ്കുണ്ട്. ഒരുപാടു വര്‍ഷക്കാലം അദ്ദേഹം മാതൃഭൂമിയുടെ പത്രാധിപരായിരുന്നു. കേരള സംസ്ഥാനത്തിന്റെ രൂപീകരണത്തില്‍ അദ്ദേഹം ഒരു വലിയ പങ്കുവഹിച്ചു. ഒരിക്കലും പദവിക്കോ അധികാരത്തിനോ വേണ്ടി കേളപ്പന്‍ ആഗ്രഹിച്ചിരുന്നില്ല.

രാഷ്ട്രത്തിനുവേണ്ടി സമര്‍പ്പിച്ച നിസ്വാര്‍ത്ഥമായ ഒരു ജീവിതമായിരുന്നു കേളപ്പന്റേത്. ഗാന്ധിജിയുടെ ജീവിതവും ആദര്‍ശങ്ങളും കേരളത്തിലെ ജനങ്ങള്‍ അറിഞ്ഞത് ഒരു വലിയ അളവുവരെ കേളപ്പനിലൂടെയായിരുന്നു. ഇതുകൊണ്ട് അദ്ദേഹം ‘കേരള ഗാന്ധി’ എന്ന് അറിയപ്പെട്ടു. സേവനത്തിന്റെ ആ ജീവിതം 1971 ഒക്ടോബര്‍ 7-നു അവസാനിച്ചു.


ഇതര ഭാഷകളില്‍